മനുഷ്യപുരോഗതിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ രക്തസാക്ഷികള്‍ ധാരാളമുണ്ട്. അപകടങ്ങളില്‍ കൊല്ലപ്പെട്ടവര്‍, പ്രതിലോമകാരികളാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ അങ്ങനെ ധാരാളം. പക്ഷേ മരിക്കാന്‍ വേണ്ടി മാത്രം തെരഞ്ഞെടുക്കപ്പെട്ടവരെ നോക്കിയാല്‍ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഒരു പാവം തെരുവുനായ ആണ്. അവളാണ് ആദ്യ ബഹിരാകാശ സഞ്ചാരിയായ ലെയ്ക.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും ആരംഭിച്ച ശീതയുദ്ധത്തിലെ പ്രധാന പോരാട്ടവേദി ബഹിരാകാശമായിരുന്നു. അതില്‍ ആദ്യമുന്നേറ്റം നടത്തിയത് സോവിയറ്റ് യൂണിയനും. 1957 ഒക്ടോബര്‍ നാലിന് ഫുട്ബാള്‍ വലിപ്പമുള്ള ആദ്യ കൃത്രിമ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചുകൊണ്ടാണ് ആധുനിക ശാസ്ത്ര ചരിത്രത്തിലെ പുതിയ വാതായനങ്ങള്‍ അവര്‍ മലര്‍ക്കെ തുറന്നത്. ലോകത്തിന്റെ അങ്ങേ കോണില്‍ അമേരിക്കയും വെറുതെ ഇരിക്കുകയായിരുന്നില്ല. സോവിയറ്റ് യൂണിയനെ കടത്തിവെട്ടാനുള്ള ഭ്രാന്തുപിടിച്ച ഗവേഷണങ്ങള്‍ നാസയില്‍ പുരോഗമിക്കുന്ന വിവരം നന്നായി അറിയാവുന്ന സോവിയറ്റ് ഗവേഷകര്‍ എത്രയും വേഗം ബഹുദൂരം മുന്നിലെത്തി, മനുഷ്യനെ ബഹിരാകാശത്ത് അയച്ചു തിരിച്ചുകൊണ്ടുവരിക എന്ന ദൗത്യത്തിന് തയ്യാറെടുപ്പുകള്‍ ഏറെയാണ്. ധാരാളം പരീക്ഷണങ്ങളും ട്രയലുകളും നടത്തണം. അന്തരീക്ഷത്തിനു പുറത്ത് ഭൂഗുരുത്വമില്ലാത്ത അവസ്ഥയില്‍ ശരീരം എങ്ങനെയൊക്കെ പെരുമാറും എന്ന് പഠിക്കണം. അങ്ങനെയങ്ങനെ നൂറുനൂറു കടമ്പകള്‍ കടക്കാനുണ്ട്. ആ ട്രയലുകള്‍ക്ക് വേണ്ടിയാണ് മോസ്‌കോ തെരുവുകളില്‍ അലഞ്ഞുനടന്ന ഏതാനും നായകളെ അവര്‍ തിരഞ്ഞെടുത്തത്. ബഹിരാകാശത്തെ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് നായകളെ അതില്‍ ഇരുത്തി പരീക്ഷിച്ചു. ആല്‍ബിന, സൈഗാങ്ക എന്നീ നായകളെ ഏതാണ്ട് 85 കിലോമീറ്റര്‍ വരെ ഉയരത്തിലെത്തിച്ച് സുരക്ഷിതമായി തിരിച്ചിറക്കി.
എന്നാല്‍, പൂര്‍ണ്ണമായും ബഹിരാകാശത്തേക്ക് പോകാന്‍ തെരഞ്ഞെടുക്കപ്പെട്ടത് ലെയ്ക ആയിരുന്നു. വിക്ഷേപണവേളയിലും ബഹിരാകാശത്തും അവയവങ്ങള്‍ എങ്ങനെയൊക്കെ പെരുമാറുന്നു എന്ന് പഠിക്കുക മാത്രമായിരുന്നു ആ പരീക്ഷണത്തിന്റെ ഉദ്ദേശ്യം. സുരക്ഷിതമായി തിരികെ കൊണ്ടുവരിക എന്നത് ആ പദ്ധതിയുടെ ഭാഗമേ ആയിരുന്നില്ല. അതായത് അവള്‍ തെരഞ്ഞെടുക്കപ്പെട്ടത് മനുഷ്യന് വേണ്ടി മരിക്കാന്‍ മാത്രമായിരുന്നു.
അങ്ങനെ ആദ്യ സ്പുട്‌നിക് വിക്ഷേപണം കഴിഞ്ഞ് ഒരുമാസത്തിനു ശേഷം 1957 നവംബര്‍ മൂന്നിന് ലെയ്കയുടെ വിധി തീരുമാനിക്കപ്പെട്ടു. ആകാശത്തേക്ക് ചുണ്ടുകൂര്‍പ്പിച്ച് നിന്ന കൂറ്റന്‍ റോക്കറ്റില്‍ ലെയ്ക്കക്കുള്ള മരണപേടകം തയ്യാറായി. അവള്‍ക്ക് സുഖമായി ഇരിക്കാനുള്ള മൃദുവായ പാഡുകള്‍ പേടകത്തില്‍ ഉറപ്പിച്ചു. അവളുടെ ശരീരത്തില്‍ പലയിടത്തായി രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും രേഖപ്പെടുത്താനുള്ള ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു. അവള്‍ക്കുള്ള ഭക്ഷണവും വെള്ളവും സജ്ജീകരിച്ചു. ഇതൊക്കെ ചെയ്യുമ്പോള്‍ നിഷ്‌കളങ്കയായി, കാതുകൂര്‍പ്പിച്ച്, കൗതുകത്തോടെ നോക്കിയിരുന്ന ആ പാവം ജന്തു അറിഞ്ഞിരുന്നില്ല അവള്‍ പോകുന്ന ഈ യാത്ര തിരിച്ചുവരവില്ലാത്തതാണ് എന്ന്.
വിക്ഷേപണവേളയിലും, യാത്രയിലും എല്ലാം അവളുടെ ശരീര അവസ്ഥകള്‍ രേഖപ്പെടുത്തി. ബാറ്ററികള്‍ തീര്‍ന്നു ഉപകരണങ്ങള്‍ നിശ്ചലമാകുന്നത് വരെ ഇത് തുടര്‍ന്നു. ലെയ്ക എപ്പോഴാണ് മരണത്തിനു കീഴടങ്ങിയത് എന്നത് ഇന്നും വ്യക്തമായി അറിയില്ല. ബഹിരാകാശത്തെ കൊടും തണുപ്പില്‍, അല്ലെങ്കില്‍ പേടകത്തിനുള്ളിലെ ചൂടിലായിരിക്കാം അവള്‍ മരിച്ചത്. വേദനയെടുക്കാതെ അവള്‍ മരിക്കാന്‍ അവളുടെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നു, ബഹിരാകാശത്ത് എത്തി അധികം വൈകാതെ നേരത്തെ സജ്ജീകരിച്ചിരുന്ന വിഷവാതകം ശ്വസിച്ച് അവള്‍ പോയിരിക്കാം എന്നിങ്ങനെ നിഗമനങ്ങള്‍ പലതുമുണ്ട്. എന്തായാലും പരമാവധി നാല് ദിവസത്തില്‍ കൂടുതല്‍ അവള്‍ അവിടെ ജീവിച്ചിട്ടില്ല എന്നാണു പൊതുവെ കണക്കാക്കിയിരിക്കുന്നത്.
ലെയ്കയുടെ ജീവനറ്റ ശരീരവും പേറി സ്പുട്‌നിക് കുറച്ചുനാള്‍ കൂടി അനന്തശൂന്യതയില്‍ ഒഴുകിനടന്നു. 1958 ഏപ്രിലില്‍ ലെയ്കയോടൊപ്പം സ്പുട്‌നിക് അന്തീക്ഷത്തില്‍ പ്രവേശിച്ച് കത്തിനശിച്ചു. അങ്ങനെ അവള്‍ക്ക് വായുവില്‍ ചിതയൊരുങ്ങി.
ലെയ്കക്ക് ശേഷം വീണ്ടും ധാരാളം നായകളെ ബഹിരാകാശത്ത് അയച്ചു, അവരെയെല്ലാം സുരക്ഷിതമായി തിരികെയെത്തിച്ചു. ഈ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് 1961 ല്‍ യൂറിഗഗാറിന്‍ ബഹിരാകാശം പൂകിയതും പിന്നീട് മനുഷ്യന്‍ ശൂന്യാകാശത്തെ ഉഴുതുമറിച്ച് ചന്ദ്രനില്‍ വരെ എത്തിയതും. ലെയ്ക എന്ന മിണ്ടാപ്രാണിയുടെ മഹാത്യാഗത്തിന്റെ ഫലം.
ലെയ്കയുടെ മരണം ഏറെക്കാലം സോവിയറ്റ് ശാസ്ത്രജ്ഞരെ വേട്ടയാടിയിട്ടുണ്ട്. ഈ മിണ്ടാപ്രാണിയുടെ മരണത്തിനു പകരം വെയ്ക്കാന്‍ തങ്ങളുടെ ശാസ്ത്രത്തിനു കഴിഞ്ഞില്ലല്ലോ എന്നവര്‍ പലപ്പോഴും പരിതപിച്ചതായി വായിച്ചിട്ടുണ്ട്.