ധാരാളം രചനകള്‍ക്കും ചലച്ചിത്രങ്ങള്‍ക്കുമൊക്കെ വിഷയീഭവിച്ച ഒരു ചരിത്ര സംഭവമാണ് 1921-ലെ മലബാര്‍ മാപ്പിള കലാപം. ആശാന്റെ ദുരവസ്ഥയുടെ പശ്ചാത്തലം ഏറനാടുകലാപ ഭൂമികയാണെങ്കില്‍ സുന്ദരികളും സുന്ദരന്മാരും, ഒരു ദേശത്തിന്റെ കഥ തുടങ്ങിയവയിലൊക്കെ കലാപം പരാമര്‍ശിച്ചു പോകുന്നുണ്ട്. ചരിത്രകാരന്മാരും ധാരാളമായി കൃതികള്‍ രചിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ചില രാഷ്ട്രീയ പ്രവര്‍ത്തകരും ഈ വിഷയത്തെ ആസ്പദിച്ച് രചനകള്‍ നടത്തിയിരിക്കുന്നു. ഈ കലാപത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ രണ്ടുകൃതികള്‍ ഈയടുത്ത് എനിക്കു ലഭിച്ചു. രണ്ടും അടുത്ത സൗഹൃദം പുലര്‍ത്തുന്ന എഴുത്തുകാരുടേതാണ്. ഒന്ന്, ചരിത്രകാരനായ ഡോ. ബി.എസ്.ഹരിശങ്കറിന്റെ ഇംഗ്ലീഷ് ചരിത്രകൃതിയാണെങ്കില്‍ മറ്റേത് കെ.ജി. രഘുനാഥിന്റെ നോവലാണ്; ‘അന്തിമഹാകാലം’.
ഡോ.ബി.എസ്.ഹരിശങ്കര്‍ നമ്മുടെ ചരിത്രത്തില്‍ ബ്രിട്ടീഷുകാരും പാശ്ചാത്യചരിത്രകാരന്മാരും ഇടതുപക്ഷ വ്യാജചരിത്രകാരന്മാരും ഉണ്ടാക്കിയ കളങ്കങ്ങളെ വസ്തുനിഷ്ഠമായ ചരിത്രവസ്തുതകള്‍ ഉപയോഗിച്ച് ഖണ്ഡിക്കാന്‍ ശ്രമിക്കുന്ന ഗവേഷകനാണ്. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ആയുധങ്ങള്‍ അഗാധമായ ചരിത്രപാണ്ഡിത്യവും സത്യവുമാണ്. സത്യത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കാന്‍ നിര്‍ഭയമായി നിലകൊള്ളുന്ന ചരിത്രകാരനാണ് ഹരിശങ്കര്‍. അവതരിപ്പിക്കുന്ന ചരിത്ര വസ്തുതകള്‍ക്കു വ്യക്തമായ തെളിവുകള്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം അദ്ദേഹത്തെ മറ്റു ചരിത്രകാരന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. മതേതര നിലപാടോ ഇടതുപക്ഷ നിലപാടോ ഒന്നും സത്യം പറയുന്നതില്‍ നിന്നും ഈ ചരിത്രകാരനെ പിന്‍തിരിപ്പിക്കുന്നില്ല. പൂര്‍ണ്ണമായും നിഷ്പക്ഷമായ എഴുത്ത് മനുഷ്യസാധ്യമല്ലെങ്കിലും പരമാവധി സത്യസന്ധമായി എഴുതപ്പെടേണ്ടതാണ് ചരിത്രം. ചരിത്രം സ്വന്തം നിലപാടുകൊണ്ട് സ്വാധീനിക്കപ്പെടാന്‍ പാടില്ല. യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിക്കുക എന്നതാണ് ചരിത്ര ഗവേഷകന്റെ കര്‍ത്തവ്യം. നോവലിസ്റ്റിന് ആ ബാധ്യതയില്ല. നിറം പിടിപ്പിച്ച പല സംഗതികളും നോവലിലുണ്ടാകും. അതൊക്കെ യഥാര്‍ത്ഥ ചരിത്രമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അത് നോവലിസ്റ്റിന്റെ കുറ്റമല്ല. സി.വി. എഴുതിയതെല്ലാം ചരിത്രമാണെന്നുകരുതി എന്തെല്ലാം വ്യാഖ്യാനങ്ങളാണ് പില്‍ക്കാലത്തുണ്ടായത്. അതിനൊന്നും അദ്ദേഹം കാരണക്കാരനല്ലല്ലോ.
ഡോ. ബി.എസ്. ഹരിശങ്കറിന്റെ ചരിത്രകൃതിയുടെ നാമത്തില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ രചനാ സമീപനം വ്യക്തമാവും. കൃതിയുടെ പേര് ‘Beyond Rampage’ എന്നാണ്. Rampage എന്നാല്‍ കലാപം സംഹാരതാണ്ഡവം, ക്രൂരസംഭവം എന്നൊക്കെ അര്‍ത്ഥമെടുക്കാം. ‘കലാപത്തിനുമപ്പുറം’ എന്ന് മലയാളീകരിക്കാം.
ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെക്കുറിച്ചെഴുതുമ്പോള്‍ ‘the’ എന്ന definite article ചേര്‍ക്കണം. അക്കാര്യം അറിയാത്ത ആളല്ല ഈ ചരിത്രകാരന്‍. ‘Beyond the rampage’ എന്ന് നാമകരണം ചെയ്യാത്തത് ബോധപൂര്‍വ്വമാണെന്നു തോന്നുന്നു. ഏറ്റവും നിഷ്ഠൂരമായ ആ കലാപത്തെ ഒരു definite article ചേര്‍ത്ത് ബഹുമാനിക്കേണ്ട എന്ന് ഈ ചരിത്രകാരന്‍ കരുതിയിട്ടുണ്ടാവും. ഒരു ചെറിയ വാക്കുപോലും ഒരു വാക്യത്തിന്റെയോ വാചകത്തിന്റെയോ പൊതുവായ അര്‍ത്ഥത്തെ ദൂരവ്യാപകമായി സ്വാധീനിക്കും.
വള്ളത്തോളിന്റെ സാഹിത്യമഞ്ജരി ഒന്നാംഭാഗത്തിലെ അഞ്ചാമത്തെ കവിതയാണ് ‘ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും’. അക്കാലത്ത് ഈ കവിത പുറത്തു വന്നപ്പോള്‍ വലിയ വിവാദങ്ങളുണ്ടായി. ‘ഒരു’ എന്ന വിശേഷണം നായര്‍ സ്ത്രീക്കു മാത്രം നല്‍കിയതില്‍ വര്‍ഗ്ഗീയ ധ്വനിയുണ്ടെന്ന് ആരോപിക്കപ്പെട്ടു. പേര് ‘ഒരു നായര്‍ സ്ത്രീയും ഒരു മുഹമ്മദീയനും’ എന്നോ ‘നായര്‍സ്ത്രീയും മുഹമ്മദീയനും’ എന്നോ മാറ്റണമെന്ന് മതപക്ഷപാതികള്‍ ആവശ്യപ്പെടുകയുണ്ടായി. പേരു മാറ്റാന്‍ മഹാകവി തയ്യാറായില്ലെങ്കിലും മുസ്ലിം മതപക്ഷപാതികളെ തൃപ്തിപ്പെടുത്താനായി അരഡസന്‍ കവിതകളെങ്കിലും അദ്ദേഹത്തിന് എഴുതേണ്ടിവന്നു. ‘ഭാരത സ്ത്രീകള്‍ തന്‍ഭാവശുദ്ധി’, ‘ജാതകം തിരുത്തി’, ‘അല്ലാഹ്’ തുടങ്ങിയവയൊക്കെ ആ ജനുസ്സില്‍ പെട്ട കവിതകളാണ്. പേരിലെ ഒരു ചെറിയ വിശേഷണത്തില്‍ പോലും ചില ആന്തരികധ്വനികളുണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ‘The’ എന്ന ആര്‍ട്ടിക്കിള്‍ ഒഴിവാക്കിയത് ആ സമരത്തിന് പലരും നല്‍കുന്ന പ്രാധാന്യം ചരിത്രകാരന്‍ നല്‍കുന്നില്ല എന്ന് സൂചിപ്പിക്കാന്‍ ആണെന്നു തോന്നുന്നു. അദ്ദേഹത്തിന് അത് അറിയാത്തതുകൊണ്ടാണെന്ന് തോന്നുന്നില്ല.
1921നെ ക്കുറിച്ച് ഇടതുപക്ഷവും മതപക്ഷപാതികളും ധാരാളം തെറ്റിദ്ധാരണകള്‍ പരത്തിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് 1921-ലും അതിനുമുമ്പും നടന്ന കലാപങ്ങള്‍ കര്‍ഷക കലാപങ്ങള്‍ ആയിരുന്നുവെന്നത്. 21ന് മുന്‍പു നടന്ന ചില കലാപങ്ങളുമായി ബന്ധപ്പെട്ട് ജന്മികുടിയാന്‍ പ്രശ്‌നങ്ങളുണ്ടായിരുന്നിരിക്കണം. എന്നാല്‍ ഇരുപത്തി ഒന്നിലേതു സമ്പൂര്‍ണ്ണമായും വര്‍ഗീയ കലാപം തന്നെയായിരുന്നു എന്ന വസ്തുത വ്യക്തമായ തെളിവുകളോടെ ഹരിശങ്കര്‍ തെളിയിക്കുന്നുണ്ട്. കുടിയാന്മാരില്‍ കൂടുതല്‍ പേരും അമുസ്ലിങ്ങളായിരുന്നു എന്നതിനും അദ്ദേഹം തെളിവുകള്‍ ഹാജരാക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍ മിക്കവാറും എല്ലാവരും ചെറുമര്‍ എന്ന വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളായിരുന്നു എന്നതിനും വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നുണ്ട്.
ഇടതുപക്ഷനിലപാടിനെ സാധൂകരിക്കാനും മതപക്ഷപാതികളെ തൃപ്തിപ്പെടുത്താനും വേണ്ടി എഴുതുന്ന കെ.ജി. രഘുനാഥ് പല യാഥാര്‍ത്ഥ്യങ്ങളെയും കീഴ്‌മേല്‍മറിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ഹിന്ദുക്കള്‍ക്കു നേരെ നടന്ന അക്രമങ്ങളെ തമസ്‌കരിക്കുന്ന നോവലിസ്റ്റ് കൂടുതല്‍ ഊന്നുന്നത് ഹിന്ദുമതത്തിനുള്ളിലെ അന്ധവിശ്വാസങ്ങളിലും ജാതിവ്യത്യാസത്തിലുമാണ്. സാധാരണ മതപക്ഷപാതികള്‍ പ്രചരിപ്പിക്കുന്ന പല ആശയങ്ങളും അദ്ദേഹം ആവര്‍ത്തിക്കുന്നു. അതിലൊന്നും വസ്തുതാപരമായി ശരിയില്ല. അതിലൊന്ന് കലാപത്തില്‍ മരിച്ചവരെല്ലാം ബ്രാഹ്‌മണ ജന്മിമാരാണ് എന്നതാണ്. അത് വസ്തുതകളുമായി ഒരു പൊരുത്തവുമില്ലാത്തതാണെന്ന് ചരിത്രകാരന്‍ സ്ഥാപിക്കുന്നുണ്ട്. കൊല്ലപ്പെട്ട പലരുടെയും പേരുകളുള്‍പ്പെടെ ചരിത്രകൃതിയില്‍ നമുക്കു കാണാം. അതിലൊന്ന് ‘കുട്ടികരിയന്‍’ എന്ന ചേരമര്‍ സമുദായത്തില്‍പ്പെട്ട യുവാവും കുടുംബവും ഇസ്ലാം മതത്തില്‍ ചേര്‍ന്നതിനുശേഷം തിരിച്ചുപോയതിനാല്‍ കൂട്ടക്കൊലയ്ക്കു വിധേയമായ സംഭവമാണ്. ഇത്തരത്തില്‍ കൊല്ലപ്പെട്ട 11 ചേരമരുടെ വിവരങ്ങള്‍ പേജ് നമ്പര്‍ 187-ല്‍ കാണാം.
നോവലിന്റെ 211-ാം പേജില്‍ ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇവിടെ ജനിച്ചുവളര്‍ന്ന താഴ്ന്ന ജാതിക്കാരാണെന്ന് സ്ഥാപിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു. എന്നാല്‍ അതും ചരിത്രവസ്തുതയ്ക്ക് ചേര്‍ന്നതല്ല. ഒരു ചരിത്രത്തിന്റെയും പിന്‍ബലമില്ലാതെ തന്നെ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഒന്നാണ് സവര്‍ണ ക്രിസ്ത്യാനിയുടെയും മുസ്ലിങ്ങളുടെയും നിറം. അവരെല്ലാം നല്ല വെളുത്ത നിറക്കാരാണ്. അതില്‍ നിന്നുതന്നെ അവരൊന്നും താഴ്ന്ന ജാതിക്കാരായിരുന്നില്ല എന്നു വ്യക്തം. മറിച്ച് സവര്‍ണബ്രാഹ്‌മണരായിരുന്നു. പല ക്രിസ്ത്യന്‍ മുസ്ലിം കുടുംബങ്ങളും തങ്ങള്‍ ബ്രാഹ്‌മണരുടെ പിന്‍മുറക്കാരാണ് എന്ന് ഇന്നും അഭിമാനിക്കുന്നുമുണ്ട്. തോമാശ്ലീഹ ബ്രാഹ്‌മണരെ മതം മാറ്റിയതിന്റെ ധാരാളം കഥകള്‍ ഇന്നും ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. ഒരു കാലത്ത് കേരള ജനസംഖ്യയുടെ ഗണ്യമായ ഒരു വിഭാഗം ബ്രാഹ്‌മണരായിരുന്നു. ഇന്നവര്‍ 2% പോലുമില്ല. ബാക്കിയുള്ളവര്‍ എങ്ങോട്ടുപോയി? തീര്‍ച്ചയായും അവര്‍ മറ്റു മതങ്ങളിലേയ്ക്ക് ചേക്കേറി എന്നു വ്യക്തം.
കെ.ജി. രഘുനാഥ് പറയുന്നതുപോലെ നിര്‍ദ്ദോഷികളായ കര്‍ഷകര്‍ ജന്മിമാര്‍ക്കെതിരെ നടത്തിയ കലാപമാണെങ്കില്‍ അന്നു ജീവിച്ചിരുന്ന കുമാരനാശാനും പൊറ്റെക്കാടും ഉറൂബും ഒന്നും അതറിയാതെ പോയതെങ്ങനെ? കുമാരനാശാനെപ്പോലെ ഉന്നതനായ ഒരു കവി വര്‍ഗീയവാദിയാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം. ബ്രാഹ്‌മണമേധാവിത്വത്തിനെതിരെ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തിയ ആശാന്‍ മലബാര്‍ കലാപകാരികളെ ഇത്രമാത്രം കടുത്തഭാഷയില്‍ ഭര്‍ത്സിക്കുന്നതെന്ത്? ആശാന്‍ കലാപഭൂമി സന്ദര്‍ശിച്ചതിനുശേഷമാണ് ദുരവസ്ഥ എഴുതിയതെന്നു ചിലര്‍ പറയുന്നു. അതിനുകൃത്യമായ തെളിവ് എവിടെയും കണ്ടിട്ടില്ലാത്തതിനാല്‍ ശരിയ്ക്കും സത്യമാണോ എന്നറിയില്ല. പക്ഷെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒരു മതവിഭാഗത്തെ ആശാന്‍ ഇങ്ങനെ അധിക്ഷേപിക്കുമെന്നു തോന്നുന്നില്ല.
നോവലിസ്റ്റും ദുരവസ്ഥ വായിച്ചശേഷമാണ് എഴുത്ത് തുടങ്ങിയതെന്ന് ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പാരായണം ഏകമുഖമായിപ്പോയി എന്നു പറയാതെ വയ്യ. നോവലിസ്റ്റിന്റെ വാദഗതികള്‍ക്കൊന്നിനും ചരിത്രത്തിന്റെ പിന്‍ബലമില്ല. നോവലിലുടനീളം ഒരു മനുഷ്യസ്‌നേഹിയായി ഭാവിച്ച് മലബാറിലെ മുസ്ലിങ്ങളുടെ ദയനീയസ്ഥിതിയെക്കുറിച്ച് അദ്ദേഹം സഹതപിക്കുന്നു. എന്നാല്‍ ചരിത്രകൃതിയില്‍ ഡോ. ഹരിശങ്കര്‍ അതിസമ്പന്നരായ ധാരാളം കച്ചവടക്കാരും ജന്മിമാരും മരക്കച്ചവടക്കാരും നാടുവാഴികളുമൊക്കെയായിട്ടുള്ള മുസ്ലിങ്ങളുടെ പേരുവിവരങ്ങളുള്‍പ്പെടെ നല്‍കുന്നുണ്ട്. ചരിത്രകൃതിയുടെ രണ്ടാമധ്യായമായ Trade, pilgrimage and jihadവായിച്ചാല്‍ ഇക്കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാനാവും.
മതേതരമായ മനുഷ്യ സൗഹൃദം ആഗ്രഹിക്കുന്ന നോവലിസ്റ്റിന്റെ മനസ്സിനെ നമുക്ക് അംഗീകരിക്കാം. കടുത്ത മതേതര മനസ്സ് ഉള്ളതുകൊണ്ടാണ് നോവലിന്റെ അവസാനത്തില്‍ പ്രധാന കഥാപാത്രമായ കൃഷ്‌ണേന്ദുവിനെക്കൊണ്ട് റഷീദിനെ പ്രേമിപ്പിക്കാന്‍ നോവലിസ്റ്റ് തുനിയുന്നത്. മതേതരത്വം പുലര്‍ന്നുകാണണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ ഇതെഴുതുന്നയാള്‍ വരെ ആഗ്രഹിക്കുന്നുണ്ട്. മനുഷ്യത്വവും മതേതരത്വവും താടിയില്‍ ഉറുമ്പുകയറിയപ്പോള്‍ അതിനെ രക്ഷിക്കാനായി ഉറുമ്പിന്‍ കൂട്ടില്‍ താടിവച്ചുകൊടുത്ത പഴയ സന്ന്യാസിയുടെ വിഡ്ഢിത്തമല്ല. പ്രയോഗികമായി അതെങ്ങനെ സാധ്യമാകും എന്ന അന്വേഷണമാണ് വേണ്ടത്.
നെഹ്‌റുവിയന്‍ മതേതരത്വം ഇന്ത്യയെ പടുകുഴിയിലാക്കിയിട്ടും ഇന്നും അതില്‍ മനസ്സുപൂഴ്ത്തി നടക്കുന്ന സാധാരണക്കാരും എഴുത്തുകാരും മിതമായ ഭാഷയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രായോഗികമായ സമീപനം ആണുവേണ്ടത്. മതേതരത്വത്തിനും മനുഷ്യത്വത്തിനും വിഘാതമായി നില്‍ക്കുന്ന ശക്തികള്‍ ഏതെന്നു കണ്ടെത്തി അവയെ പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്താനാണ് യഥാര്‍ത്ഥമനുഷ്യസ്‌നേഹി ശ്രമിക്കേണ്ടത്. സത്യം അവതരിപ്പിക്കാനും അതുവഴി സമൂഹത്തെ മുന്നോട്ടു നയിക്കാനും ശ്രമിക്കുന്ന ഡോ.ഹരിശങ്കറിന്റെ ചരിത്രകൃതിയാണ് അസത്യത്തെ വെള്ളപൂശാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന കെ.ജി. രഘുനാഥിന്റെ നോവലിനെക്കാള്‍ എനിക്ക് പ്രിയങ്കരമായി തോന്നുന്നത്. എന്തൊക്കെ ന്യായങ്ങള്‍ നിരത്താനുണ്ടെങ്കിലും സത്യമാണ് ഏറ്റവും പ്രധാനപ്പെട്ട ആയുധം, ആയിരിക്കണം.