ജീവിതത്തില്‍ ഞാന്‍ ആദ്യമായി പരിചയപ്പെട്ട കഥ മഹാഭാരതമായിരുന്നു. എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ചെന്നിത്തലയിലെ മോഹനഭവനം എന്ന ഞങ്ങള്‍ പുതുതായി പണിത വീട്ടിലെ അച്ഛന്റെ ഓഫീസ് കം ഡ്രോയിംഗ് റൂമിന്റെ ഭിത്തിയില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ അക്കാലത്തെ മൂന്ന് ഹൈക്വാളിറ്റി ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു തൂക്കിയിട്ടുണ്ടായിരുന്നു. റാട്ട് പോലെയുള്ള അക്കാലത്തെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജി, മരക്കുരിശില്‍ തല ചരിച്ചു കിടക്കുന്ന യേശുക്രിസ്തു, പിന്നെ ഗീതോപദേശവും. കുതിച്ചു ചാടുന്ന ആ കുതിരകളും, രഥവും ഹനുമാന്‍ ഇരിക്കുന്ന കൊടിയും, അമ്പുംവില്ലും താഴെവച്ച് സാരഥിയായ ശ്രീകൃഷ്ണന്റെ ഗീതോപദേശം കേള്‍ക്കുന്ന അര്‍ജുനനും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. പിന്നെ ഞാന്‍ വളരുന്തോറും മുത്തശ്ശി മഹാഭാരത കഥകളുടെ രസകരമായ ലോകത്തിലേക്ക് എന്നെ കൈ പിടിച്ചു കൊണ്ടുപോയി. അങ്ങനെ മഹാഭാരതം എന്റെ ജീവിതത്തിന്റെ ഭാഗമായി. 1958 ല്‍ ഞാന്‍ ദില്ലി കാണാന്‍ പോയി. പാര്‍ലമെന്റ് കണ്ടു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രസംഗിക്കുന്നത് കാണുകയും കേള്‍ക്കുകയും ചെയ്തു. അടുത്ത ലക്ഷ്യം കുരുക്ഷേത്രമായിരുന്നു. ബസ്സിലാണ് പോയത്. എന്‍.എച്ച് ഒന്നിന്റെ ഇരുവശവും ജലപാതകളും രണ്ടുവരി പാതയില്‍ നടുക്ക് പൂന്തോട്ടവും. അതുനിര്‍മ്മിച്ച പഞ്ചാബ് മുഖ്യമന്ത്രി കൈറോണ്‍ ശത്രുക്കളുടെ വെടിയേറ്റാണ് മരിച്ചത്. ഈ മണ്ണില്‍ എക്കാലവും കുടുംബ കലഹത്തില്‍ പിറന്ന കുരുക്ഷേത്ര യുദ്ധത്തിന്റെ അമീബ അണുക്കള്‍ ഇപ്പോഴും അധികാരത്തിനു വേണ്ടിയുള്ള കൊലകളെ സജീവമാക്കുന്നുണ്ടാകണം. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ഞാന്‍ സ്തബ്ധനായി നിന്നു. നമ്മുടെ എറണാകുളത്തെ മഹാരാജാസ് കോളേജ് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ള മൈതാനം. ചുവന്ന മണ്ണില്‍ അവശേഷിച്ച പച്ചപ്പ്. അകലെ ലോറിയുടെ ശബ്ദം. എന്റെ വ്യാസഗുരോ, നൂറ്റൊന്നു നമസ്‌കാരം!
എന്റെ സുഹൃത്തും ഭാരതത്തിലെ ഇന്നത്തെ പ്രഗത്ഭനായ ആദ്ധ്യാത്മിക പണ്ഡിതരില്‍ ഒരാളുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പുതിയ പുസ്തകമായ ‘മഹാഭാരത വിചാരങ്ങള്‍’ വായിക്കാന്‍ എടുത്തപ്പോള്‍ എനിക്ക് പെട്ടെന്നുണ്ടായ ഓര്‍മ്മകളാണ് മേല്‍പ്പറഞ്ഞത്.
പ്രസംഗകന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം അതില്‍ നിന്ന് ലഭിച്ച അനുഭവങ്ങളും അറിവുകളും പ്രയോജനപ്പെടുത്തി തന്റേതു മാത്രമായ റീസിപ്പിയിലൂടെ മഹാഭാരതം എന്ന ഭാരതീയ സംസ്‌കൃതിയുടെ വിശ്വരൂപത്തെ സാധാരണ വായനക്കാരന് രുചികരമായ രീതിയില്‍ വിളമ്പുമ്പോള്‍ അത് ഏറെ ഹൃദ്യമായ വിനോദവും വിജ്ഞാനവും ലഭിക്കുന്ന വായനാനുഭവം നമുക്ക് നല്‍കുന്നു.
മുപ്പത് അധ്യായങ്ങളിലൂടെ കഴിഞ്ഞവര്‍ഷം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഖണ്ഡശ്ശ ആയി വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഈ ലേഖനങ്ങള്‍ വളരെയേറെ ശ്രദ്ധേയമായി മാറിയിരുന്നു. മഹാഭാരതം പോലെയുള്ള പുരാണേതിഹാസങ്ങള്‍ക്ക് പ്രധാനമായും മൂന്നുതരം വായനക്കാരാണ് ഉള്ളത്. ഒന്ന് ഹിന്ദുമതവിശ്വാസികള്‍. രണ്ടാമത്തേത് മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവര്‍. മൂന്നാമത്തേത് ദൈവത്തിലോ മതത്തിലോ ഒന്നും വിശ്വസിക്കാത്ത നിരീശ്വരവാദികള്‍. ഇവ കൂടാതെ വിവിധ ഭാഷകളിലേക്കുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ വിവര്‍ത്തനങ്ങളുടെ നിലവാരവും വായനക്കാരന്റെ സംസ്‌കാരവും പാരമ്പര്യവും പാണ്ഡിത്യവും എല്ലാം കൂടിച്ചേരുമ്പോള്‍ വ്യാസ മഹര്‍ഷിയില്‍ നിന്നും ലഭിച്ച മഹാഭാരതകഥ അത്ഭുതകരമാംവണ്ണം വ്യത്യസ്തമായ അനുഭവമായിരിക്കും നമുക്ക് നല്‍കുന്നത്. മലയാളത്തില്‍ തന്നെ ഇതിനോടകം അനവധി മഹാഭാരത വിവര്‍ത്തനങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഈ പുസ്തകം ഇവ യില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മഹാഭാരതകഥ മുഴുവന്‍ ഇവിടെ നമുക്ക് വായിച്ചു തീര്‍ക്കാം. മഹാഭാരതം പലപ്പോഴും വായിച്ചിട്ടുള്ളവര്‍ പോലും ശ്രദ്ധിക്കാതിരുന്ന പുതിയ കഥാപാത്രങ്ങളുടെ ശക്തിയും വ്യക്തിത്വവും തെളിച്ചു കാട്ടുന്ന അനവധി ഉദാഹരണങ്ങള്‍ ഈ പുസ്തകത്തില്‍ നിന്ന് നമുക്ക് ലഭിക്കും. സനാതന ധര്‍മ്മത്തിലെ സംസ്‌കൃതിയുടെ തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു കാഴ്ചപ്പാട് ഈ പുസ്തകത്തിലെ ഓരോ വരികളിലും കാണാന്‍ സാധിക്കും. ഒരു ചടങ്ങായി വായിച്ചു പോകേണ്ട പുസ്തകമല്ല ഇത്. ഒരുതവണ വായിക്കുമ്പോള്‍ വീണ്ടും വായിക്കാന്‍ തോന്നിക്കുന്ന, അതെക്കുറിച്ച് ചിന്തിച്ച് ആശയം ഉള്‍ക്കൊള്ളാനുള്ള ആഗ്രഹം വായനക്കാരനില്‍ നിലനിര്‍ത്തുന്ന ഉദ്വേഗപൂര്‍ണ്ണമായ മനോഹര ശൈലിയാണ് ഈ രചനയുടെ പ്രധാന സവിശേഷത. ഒരു സാഹിത്യകൃതി നല്‍കുന്ന സന്തോഷവും ഒരു മതഗ്രന്ഥം നല്‍കുന്ന ഊര്‍ജ്ജവും ഒന്നിച്ച് ലഭിക്കുന്ന മലയാളത്തിലെ അപൂര്‍വ്വം കൃതികളിലൊന്നാണിത്.