മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയും മടക്കയാത്രയും ഗള്‍ഫ് സന്ദര്‍ശനവുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പിണറായി വിജയന്‍, പാര്‍ട്ടി കോണ്‍ഗ്രസ്സിനോട് അനുബന്ധിച്ചു നടത്തിയ മിക്ക സമ്മേളനങ്ങളിലും ചൈനയെ പിന്തുണയ്ക്കുകയും അമേരിക്കയെ ഇകഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഭാരത സര്‍ക്കാര്‍ ചൈനയെ വളഞ്ഞിട്ടടിക്കാന്‍ കൂട്ടു നില്‍ക്കുന്നുവെന്നും ചൈനയെ പലരും വളഞ്ഞിട്ടടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമൊക്കെ പോളിറ്റ് ബ്യൂറോ അംഗമായ എസ്.രാമചന്ദ്രന്‍ പിള്ളയും സി. പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിക്കുകയും ചെയ്തു. സി.പി.എമ്മിന്റെ ചൈനാപ്രേമം യാദൃച്ഛികമല്ല. 1964 ലെ പാര്‍ട്ടി പിളര്‍പ്പില്‍ പോലും സി.പി.എമ്മിന്റെ ചൈനാ പക്ഷപാതവും സി. പി.ഐയുടെ റഷ്യാ പക്ഷപാതവും തമ്മിലുള്ള സംഘര്‍ഷമാണെന്ന് കേട്ടിട്ടുണ്ട്. എന്തായാലും സി.പി.എമ്മുകാര്‍ ചൈനയെയും സി.പി.ഐക്കാര്‍ റഷ്യയെയും പിന്തുണച്ചിരുന്നു എന്നുമാത്രമല്ല, രണ്ടു പാര്‍ട്ടികള്‍ക്കും രണ്ടു രാജ്യങ്ങളില്‍ നിന്നും ധനസഹായവും ലഭിച്ചിരുന്നു. പല നേതാക്കളും പണം പറ്റിയതിന്റെ തെളിവുകളും രേഖകളും അടുത്തിടെ രഹസ്യരേഖകള്‍ ഡി ക്ലാസിഫൈ ചെയ്തപ്പോള്‍ പുറത്തുവരികയും ചെയ്തു.
ഇതൊന്നും ഭാരതത്തെ ബാധിക്കുന്നതല്ല എന്നുപറഞ്ഞ് തലയൂരാനാവില്ല. ഭാരതത്തിന്റെ സൈനികരെ കൊന്നുവീഴ്ത്തുന്ന, നമ്മുടെ അതിര്‍ത്തികള്‍ കൈയ്യേറുന്ന, ഭാരതത്തിന്റെ താല്പര്യത്തിന് എതിരായി പാകിസ്ഥാനെ പിന്തുണച്ച് യുദ്ധമുഖം തുറക്കുന്ന ചൈന മഹത്തരമാണെന്നും ചൈനയാണ് വാഗ്ദത്ത ഭൂമിയെന്നും ഉദാത്ത ഭൂമിയെന്നും പ്രസംഗിച്ച് നടക്കുകയും ചെയ്യുന്ന സി.പി.എം നേതാക്കള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്? ഇവരുടെ നാവും ജീവിതവും ചൈനയ്ക്ക് പണയം വെച്ചിരിക്കുകയാണോ? 1962 ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത്, ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പുല്ലു കിളിര്‍ക്കാത്ത മണ്ണിനുവേണ്ടിയാണ് യുദ്ധമെന്നായിരുന്നു അന്നത്തെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.എം.എസ്സിന്റെ അഭിപ്രായം. ചൈനയ്ക്കുവേണ്ടി ദാസ്യപ്പണിയും ഒറ്റുപണിയും ചെയ്യുന്ന ഒരുവിഭാഗം നേതാക്കള്‍ സി.പി.എം നേതാക്കളുടെ ചൈനാ പ്രണയം പെയ്ഡ് ആണ് എന്നകാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും യാതൊരു സംശയവുമില്ല. ഡല്‍ഹിയിലെ ചൈനാ നയതന്ത്ര കാര്യാലയത്തില്‍ നിന്നും എകെജി ഭവനിലേക്ക് ചൈനയില്‍ നിന്ന് സമ്മാനപ്പൊതികള്‍ എത്തുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലൊന്നും ആര്‍ക്കും സംശയവുമില്ല.
അടുത്തിടെ രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് എ.ജയശങ്കര്‍ ഇക്കാര്യത്തില്‍ നടത്തിയ പരാമര്‍ശം മൗലികവും ശ്രദ്ധേയവുമാണ്. എസ്. രാമചന്ദ്രന്‍പിള്ളയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ചൈന പ്രണയത്തെയും പുകഴ്ത്തലിനെയും അതിശക്തമായി വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി ഏരിയ-ജില്ലാ സമ്മേളനങ്ങളില്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയത് ശ്രദ്ധേയമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പാറശ്ശാലയില്‍ നടന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ”കാരണഭൂതനായ പിണറായിത്തിരുവാതിര” കൊണ്ടാണ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. എന്നാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോയ ഒരുകാര്യം, ഈ സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൈന പ്രണയത്തിനെതിരെ ആഞ്ഞടിച്ചു എന്നതാണ്. നമ്മുടെ സൈനികര്‍ ചതിയന്മാരായ ചൈനയ്‌ക്കെതിരെ ലഡാക്കിലും ഗാല്‍വനിലും വിരിമാറു കാട്ടി അണിനിരക്കുമ്പോള്‍, ചൈനയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍ കഷണത്തിനും എച്ചിലിനും വേണ്ടി പിറന്ന നാടിനെ ഒറ്റിക്കൊടുക്കുന്ന സിപിഎം നേതൃത്വത്തെ ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയണം. നമ്മുടെ ഉപ്പും ചോറും തിന്ന്, നമ്മുടെ വെള്ളം കുടിച്ച്, നമ്മുടെ വായു ശ്വസിച്ച് ചൈനയ്ക്ക് വിടുപണി ചെയ്യുന്നവരെ രാജഭരണകാലത്തായിരുന്നെങ്കില്‍ നാടുകടത്തുമായിരുന്നു. വെറുതെയല്ല, തല മൊട്ടയടിച്ച് പുള്ളികുത്തി കഴുതപ്പുറത്തു കയറ്റിയുള്ള നാടുകടത്തല്‍. തീര്‍ച്ചയായും രാമചന്ദ്രന്‍ പിള്ളയും കോടിയേരിയും മാത്രമല്ല ചങ്കിലെ ചൈനയെ കുറിച്ച് പുസ്തകമെഴുതിയ, ചൈനയാണ് ഭാരതത്തെക്കാള്‍ വലുത് എന്നു കരുതുന്ന എല്ലാവരെയും ഇങ്ങനെ തന്നെ നാടുകടത്തണം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ചൈനയ്ക്ക് വേണ്ടിയാണ് ഈ മാതിരി അടിമപ്പണി ചെയ്യുന്നതെങ്കിലും അസുഖം വരുമ്പോള്‍ ചികിത്സിക്കാന്‍ അമേരിക്കയും ഇംഗ്ലണ്ടും ഒക്കെ വേണം. ഭാരതത്തെ സ്‌നേഹിക്കുന്നവര്‍ക്കാര്‍ക്കും ഇങ്ങനെ അമേരിക്കന്‍ പ്രണയമോ ഇംഗ്ലണ്ട് പ്രണയമോ ഇല്ല. കേന്ദ്ര വിദേശകാര്യമന്ത്രി ആയിരിക്കേ രോഗബാധയുണ്ടായപ്പോള്‍ എന്റെ നാട്ടുകാരുടെ ആത്മവിശ്വാസം പോകുമെന്ന് പറഞ്ഞ് ഇന്ത്യയില്‍ മാത്രമേ ചികിത്സിക്കൂ എന്ന് വാശിപിടിച്ച സുഷമാ സ്വരാജിനെ ഓര്‍ക്കണം. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രസംഗിച്ചിട്ടുള്ള പിണറായി വിജയനും വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും ഒക്കെ തന്നെയാണ് ഇവിടങ്ങളിലൊക്കെ ചികിത്സയ്ക്ക് പോയിട്ടുള്ളത്. കേരളം പോയിട്ടുള്ളത്. കേരളം കൊറോണാ മഹാമാരിയില്‍ കുളിച്ച് വിറങ്ങലിച്ച് അസ്തപ്രജ്ഞരായി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കും തുടര്‍പരിശോധനയ്ക്കുമായി അമേരിക്കയിലേക്ക് പറക്കുകയായിരുന്നു. കുറ്റം പറയുന്നില്ല- അവനവന്റെ ജീവിതമാണ്. സ്വന്തം ജീവിതവും കുടുംബവുമാണ് ഏറ്റവും വലുത്. അത് തെറ്റാണെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ പിണറായിയുടെ യാത്രയില്‍ ആശുപത്രി പരിശോധനയില്‍ തെറ്റുകാണുന്നില്ല. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ ജീവന്‍ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പറക്കുമ്പോള്‍ ഇവിടെ വോട്ട് ചെയ്ത, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ സാധാരണക്കാരായ സഖാക്കള്‍ അടക്കമുള്ളവര്‍ ജീവന്‍ നിലനിര്‍ത്താന്‍, പ്രാണവായുവിനുവേണ്ടി നെട്ടോട്ടമോടുകയാണ്. പ്രായമായ പാവപ്പെട്ടവര്‍ ഒരേ ആംബുലന്‍സില്‍ അഞ്ചും ആറും ആശുപത്രികളില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായി. ഒരു പ്രവാസിമലയാളി എഴുതിയ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്വാസം മുട്ടി ജീവന്‍ നിലച്ചുപോകും എന്ന ഘട്ടം വന്നപ്പോള്‍ ടോള്‍ഫ്രീ നമ്പറുകളിലും ദിശയിലും ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്കും വസതിയിലേക്കുമൊക്കെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.
പിന്നെ നാട്ടുകാരന്‍ കൂടിയായ മന്ത്രി സജി ചെറിയാനെ വിളിച്ചപ്പോള്‍ അദ്ദേഹം ഇടപെട്ട് ഏതോ ആശുപത്രിയില്‍ പ്രവേശനം നേടുകയായിരുന്നു. ഈ കഥ ആംബുലന്‍സ് പിടിക്കാനും സ്വകാര്യ ആശുപത്രിയില്‍ പോകാനും കഴിവുള്ള ഒരു ശരാശരി ഇടത്തരക്കാരന്‍ അനുഭവിച്ച കഷ്ടപ്പാടാണ്. ഇതിനും താഴെയുള്ള സാധാരണക്കാരാണ് ഇവിടെ ഭൂരിപക്ഷവും. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും വോട്ട് ചെയ്ത സാധാരണക്കാരുടെ ജീവന്റെ വിലയേക്കാള്‍ എന്ത് അധികവിലയാണ്, പ്രാധാന്യമാണ് പിണറായി വിജയന്റെ ജീവനുള്ളത്. ഈ സംശയമാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരും വലിയ രാഷ്ട്രീയ ബോധവും കമ്മ്യൂണിസ്റ്റ് വിധേയത്വവും ഇല്ലാത്തവരും ചോദിക്കുന്നത്. ചികിത്സ കഴിഞ്ഞ് ജനുവരി അവസാനിക്കും മുമ്പ് മുഖ്യമന്ത്രി എത്തുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അദ്ദേഹം യാത്രാ പരിപാടി മാറ്റി ഗള്‍ഫിലേക്ക് പോയി. ഗള്‍ഫിലേക്കുള്ള യാത്രയെക്കുറിച്ച് കഥകള്‍ പലതും വരുന്നുണ്ട്. പല പ്രവാസി വ്യവസായികളുടെയും എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടിലെ ഇടനിലക്കാരുടെയും പേരുകളൊക്കെ വരുന്നുണ്ട്. ശരിയായിരിക്കാം തെറ്റായിരിക്കാം. അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പറയുന്നത് വിശ്വസിക്കാനേ ആകൂ. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യാനും വ്യവസായ പ്രമുഖന്മാരുമായുള്ള ചര്‍ച്ചകള്‍ക്കുമാണ് പിണറായി എത്തിയത് എന്നാണ് പറയുന്നത്.
ഈയൊരു പവലിയന്‍ ഉദ്ഘാടനം ചെയ്യാനും വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ക്ഷണിക്കാനും ഇത്ര അടിയന്തരമായി മുഖ്യമന്ത്രി ദുബായില്‍ പേകേണ്ടിയിരുന്ന സാഹചര്യമെന്താണ്? കൊറോണയും ഒമിക്രോണും പടരുന്ന ഈ കാലത്ത് പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി തന്നെ ചെല്ലണമെന്ന വാശിക്കു പിന്നില്‍ മറ്റെന്തൊക്കെയോ ഇടപാടുകളുണ്ടെന്ന ആരോപണം പ്രഥമദൃഷ്ട്യാ തള്ളാന്‍ കഴിയില്ല. കഴിഞ്ഞതവണ പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ കേരളത്തിലെ കൊറോണ നിയന്ത്രണത്തിന് അമേരിക്കയിലെ ഏതോ വലിയ സംഘടന പുരസ്‌കാരം നല്‍കി എന്നുപറഞ്ഞ് ഒരു കുപ്പിപിഞ്ഞാണം നല്‍കുന്ന ചിത്രം പബ്ലിക്ക് റിലേഷന്‍സുകാര്‍ പ്രസിദ്ധീകരിച്ചിരുന്നു. പുരസ്‌കാരത്തെ ചെറുതായി കാണുന്നില്ല. പിന്നീടത് എന്തോ പി.ആര്‍ പെയ്ഡ് സംവിധാനമാണെന്ന് ആരോപണമുയര്‍ന്നു. അതിന് മുഖ്യമന്ത്രി ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ല. മാത്രമല്ല, കുറെ കാര്യങ്ങള്‍ വേറെയും പറഞ്ഞിരുന്നു. കേരളം സ്വന്തമായി കോവിഡ് വാക്‌സിന്‍ ഉണ്ടാക്കും എന്നതായിരുന്നു ഇതിലൊന്ന്. കേരളം സ്വന്തമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് പിന്നെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാരതസര്‍ക്കാരും കൊറോണ വാക്‌സിന്‍ ഉണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ടെന്ന് പരസ്യമായി പറഞ്ഞില്ലെങ്കിലും പരോക്ഷമായി മറുപടി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാന്‍ ക്യൂബയില്‍ നിന്ന് മരുന്ന് കൊണ്ടുവരും എന്നായിരുന്നു അന്നത്തെ പ്രസ്താവന. ക്യൂബയില്‍ നിന്നുള്ള മരുന്ന് എത്തിയോ എന്നകാര്യം പിണറായിയും വീണാ ജോര്‍ജ്ജും പറയണം. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ പണം നല്‍കി വിതരണം ചെയ്യാനുള്ള കേന്ദ്ര നിര്‍ദേശത്തിനെതിരെ ഇവിടെ വാക്‌സിന്‍ ചലഞ്ചും പണപ്പിരിവും നടത്തിയപ്പോള്‍ പണം ഞങ്ങള്‍ക്കൊരു വിഷയമല്ല, വേണമെങ്കില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമുള്ള വാക്‌സിന്റെ പണം ഇന്നുതന്നെ തരാം എന്നായിരുന്നു പ്രസ്താവന. സംസ്ഥാന സര്‍ക്കാര്‍ എത്രപേര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി? കഴിഞ്ഞതവണ പിണറായി അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയതിനു ശേഷമാണ് ശൈലജ ടീച്ചറിന്റെ പി.ആര്‍ വിഭാഗം ഇതിലും വലിയ മറ്റൊരു പ്രസ്താവന ഇറക്കിയത്. കോവിഡിനെ എങ്ങനെ പ്രതിരോധിക്കണം എന്നുചോദിച്ച് അമേരിക്കയില്‍ നിന്ന് കോള്‍ വന്നു എന്നായിരുന്നു അത്. ഇപ്പോള്‍ എന്തിനാണ് ഇത് പറഞ്ഞതെന്ന് വായനക്കാര്‍ ശങ്കിക്കുന്നുണ്ടാകും. കോവിഡ് മരണം കേരളം മൂടിവെയ്ക്കുകയായിരുന്നു. മൂടിവെച്ച മരണങ്ങള്‍ ഒറ്റമാസം റിപ്പോര്‍ട്ട് ചെയ്ത സംഭവം കേന്ദ്ര ആരോഗ്യമന്ത്രാലയം അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞപ്പോഴാണ് പിണറായിയുടെ അമേരിക്കന്‍ പിഞ്ഞാണം പൊട്ടുന്നത്. കഴിഞ്ഞില്ല, കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ പേരില്‍ കോവിഡ്കാല മരുന്നും അനുബന്ധ സാമഗ്രികളും വാങ്ങുന്നതില്‍ നടന്ന കോടികളുടെ അഴിമതി അറപ്പുളവാക്കുന്നതാണ്. കേരളത്തിലെ പാവപ്പെട്ടവര്‍ പ്രാണനുവേണ്ടി പിടയുമ്പോള്‍ അതിനകത്തുനിന്നും 550 രൂപയുടെ പി.പി. ഇ കിറ്റ് 2500 രൂപയ്ക്കു വാങ്ങിയെന്നു കാട്ടി പണം കൊള്ളയടിച്ചവരുടെ ഉളുപ്പില്ലായ്മ എങ്ങനെ വരച്ചുകാട്ടും? ഇതിന് എന്ത് പിഞ്ഞാണമാണ് നല്‍കേണ്ടത്?