താന്‍ ആദ്യമായി സംഗീതം ചെയ്ത സിനിമാഗാനത്തിന്റെ ഈണം കേട്ട് എന്തായിരിക്കും പ്രതികരണമെന്നറിയാന്‍ അല്പം ടെന്‍ഷനോടെ അരികത്ത് നില്‍ക്കുന്ന കൈതപ്രം വിശ്വനാഥനോട് ഡോ.കെ.ജെ.യേശുദാസ് പറഞ്ഞു. ‘എന്തിനാ വിശ്വാ ഒരുപാട് പാട്ടുകള്‍ ചയ്യുന്നത്. ഇതു പോലെ മനോഹരമായ കുറച്ചെണ്ണം പോരേ?’ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിക്ക് ആ സാക്ഷ്യപത്രം മതിയായിരുന്നു. പിന്നീട് ഏതാനും പാട്ടുകള്‍ കൊണ്ട് മലയാള ചലച്ചിത്ര ഗാനരംഗത്ത് ആ നാമം എഴുതപ്പെട്ടു എന്നത് ഗാനഗന്ധര്‍വന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നതായിരുന്നു. ആ പ്രതിഭാശാലിയുടെ അകാലത്തിലുള്ള വിടപറച്ചിലില്‍ കലാലോകത്തിന് നഷ്ടപ്പെട്ടത് മികച്ചൊരു സംഗീതജ്ഞനെ. കുടുംബത്തിന് നഷ്ടപ്പെട്ടത് ഇനിയുമേറെ അംഗീകാരങ്ങള്‍ ഇല്ലത്തേക്ക് എത്തിക്കാനുള്ള പ്രതിഭ നിറഞ്ഞ മറ്റൊരംഗത്തെ. കൈതപ്രം ഗ്രാമത്തിന് നഷ്ടമായത് നാടിന്റെ പേര് ലോകമെമ്പാടുമെത്തിച്ച സഹോദരങ്ങളിലൊരാളെ. ശിഷ്യര്‍ക്ക് ഇല്ലാതായത് സ്‌നേഹസമ്പന്നനായ ഗുരുനാഥനെ, സംഘപ്രവര്‍ത്തകര്‍ക്ക് അടിമുടി ആദര്‍ശം സൂക്ഷിച്ച സ്വയംസേവകനെ.
1965 ല്‍ കണ്ണാടി ഇല്ലത്ത് കേശവന്‍നമ്പൂതിരിയുടേയും അദിതി അന്തര്‍ജ്ജനത്തിന്‍േറയും മകനായിട്ടായിരുന്നു കൈതപ്രം വിശ്വനാഥന്റെ ജനനം. ചെമ്പൈവൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്നു കണ്ണാടി ഭാഗവതര്‍ എന്നറിയപ്പെട്ടെ കേശവന്‍ നമ്പൂതിരി. ജ്യേഷ്ഠന്‍ ദാമോദരന്‍ നമ്പൂതിരിയോടൊപ്പം വിശ്വനാഥനും സംഗീതത്തെ ഏറെ സ്‌നേഹിച്ചു. മറ്റൊരു സഹോദരനായ വാസുദേവന്‍ നമ്പൂതിരി അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ച് യോഗശാസ്ത്രത്തില്‍ ഗവേഷണവും പ്രചാരണവുമായി തിരക്കിലായി. അയോദ്ധ്യാ പ്രക്ഷോഭത്തിലടക്കം നേരിട്ട് പങ്കാളിയായി അനുജന് ധര്‍മ്മസാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ആവേശം പകര്‍ന്നു നല്‍കിയ ചേച്ചി സരസ്വതി അന്തര്‍ജ്ജനത്തിന്റെ വിയോഗം വിശ്വനാഥന്‍ നമ്പൂതിരിയെ ആകെ തളര്‍ത്തിയിരുന്നു എങ്കിലും ദേശീയ ആദര്‍ശത്തോടൊപ്പം അടിയുറച്ചു നില്‍ക്കാന്‍ അവരുടെ ഓര്‍മ്മകള്‍ പ്രേരണയായി. മറ്റൊരു ചേച്ചി തങ്കം അന്തര്‍ജ്ജനം അനുജന് മാതൃതുല്യയായി വര്‍ത്തിച്ചു.
കൈതപ്രം ശാഖാ മുഖ്യശിക്ഷകനായും ബാലഗോകുലം ബാലമിത്രമായും പിന്നീട് രക്ഷാധികാരിയായുമൊക്കെ അദ്ദേഹം നിറഞ്ഞുനിന്നു. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളില്‍ ഭക്തിസാന്ദ്രമായി ഭജനകള്‍ പാടിക്കൊടുത്ത് ജനാവലിയെ നയിച്ചു. കണ്ടോന്താര്‍ ഇടമന യു.പി.സ്‌കൂള്‍, മാതമംഗലം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്ന് സംഗീത പഠനവും പൂര്‍ത്തിയാക്കി. നാടകാഭിനയത്തിലും മികവ് തെളിയിച്ചു. വീട്ടില്‍ത്തന്നെ സംഗീതം പഠിപ്പിച്ചു കൊണ്ട് അധ്യാപന ജീവിതം ആരംഭിച്ചു. പിന്നീട് കാസര്‍കോട് ജില്ലയിലെ നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ അധ്യാപകനായി. ശ്രുതിലയ സംഗീത വിദ്യാലയം സ്ഥാപിച്ചതോടെ സ്‌കൂളിനകത്തും പുറത്തുമായി വലിയൊരു ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായി.
ലളിതഗാനങ്ങളും സംഘഗാനങ്ങളും ചിട്ടപ്പെടുത്തി സഹൃദയ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് കാഞ്ഞങ്ങാട് ആലമ്പാടിയിലെ ഗൗരി അദ്ദേഹത്തിന്റെ ജീവിത സഖിയായി. അവര്‍ക്ക് മൂന്ന് മക്കള്‍ പിറന്നു. അദിതി, നര്‍ദ, കേശവന്‍. ജ്യേഷ്ഠനൊപ്പം സംഗീതസംവിധാന സഹായിയായി ചലച്ചിത്രലോകത്തെത്തി. ദേശാടനം, കളിയാട്ടം എന്നീ ചലച്ചിത്രങ്ങളില്‍ വിശ്വനാഥനൊരുക്കിയ പശ്ചാത്തല സംഗീതത്തില്‍ ആ പ്രതിഭാസ്പര്‍ശം ആസ്വാദകര്‍ അനുഭവിച്ചു. ജയരാജിന്റെ കണ്ണകി എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. എന്നു വരും നീ, കരിനീലക്കണ്ണഴകീ കണ്ണകീ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ തുടങ്ങിയ ഗാനങ്ങളിലൂടെ കടന്നുവന്ന പുതിയ സംഗീത സംവിധായകനെ മലയാളികള്‍ കൈയടിച്ചു സ്വീകരിച്ചു. കണ്ണകിയിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ജ്യേഷ്ഠന്റെ വരികള്‍ക്കു തന്നെയാണ് കൂടുതലും സംഗീതമൊരുക്കിയത്. തിളക്കത്തിലെ നീയൊരു പുഴയായ്, എനിക്കൊര് പെണ്ണുണ്ട്, ഉള്ളം എന്ന സിനിമയിലെ ആടെടീ ആടാടെടീ, ഏകാന്തത്തിലെ കൈയ്യെത്തുംദൂരെ ഒരു കുട്ടിക്കാലം തുടങ്ങിയ ഗാനങ്ങള്‍ മലയാള സിനിമാഗാനങ്ങളിലെ വന്‍ ഹിറ്റുകളായി മാറി. സരളവും ലോലവുമായ സംഗീതം, ഗ്രാമീണ വഴികളിലൂടെ നമ്മെ കൈപിടിച്ച് നടത്തിക്കുന്ന താളവിന്യാസം, വരികളുടെ അര്‍ത്ഥോക്തികളെ അതേ ഭാവത്തോടെ ആസ്വാദക ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന ഈണം… അദ്ദേഹത്തിന്റെ സംഗീതം കലാലോകത്തെ കീഴടക്കിയത് ഈ രീതിശാസ്ത്രം കൊണ്ടായിരുന്നു.
എറണാകുളത്ത് താമസിച്ചിരുന്ന സമയത്തും കോഴിക്കോട് തിരുവണ്ണൂരിലേക്ക് താമസം മാറിയതിനു ശേഷവും ആര്‍.എസ്.എസിന്റെ ശാഖയില്‍ ഗുരുദക്ഷിണാ സമര്‍പ്പണം ചെയ്യുന്നതില്‍ ഒരു മുടക്കവും വരുത്തിയിരുന്നില്ല. തപസ്യ കലാസാഹിത്യ വേദിയുടെ പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്നു രണ്ടു പെണ്‍മക്കള്‍ക്കും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ലഭിച്ചതിന്റെ മധുരം അനുഭവിക്കും മുമ്പ് ക്ഷണിക്കാതെയെത്തിയ വിരുന്നുകാരനായി വന്ന് അര്‍ബുദം അദ്ദേഹത്തെ കവര്‍ന്നെടുത്തു. സംഗീതാസ്വാദകര്‍ക്ക് ഒരു പിടി അനശ്വര ഗാനങ്ങളും ബാക്കി വെച്ചാണ് വിശ്വനാഥന്റെ പൊടുന്നനെയുള്ള ഈ മടക്കം. ആ പുണ്യാത്മാവിന് നമോവാകം.