ജോസ് സരമാഗോ 1998ല്‍ സാഹിത്യത്തിനു നൊബേല്‍ സമ്മാനം നേടിയ പോര്‍ച്ചുഗീസ് എഴുത്തുകാരനാണ്. പല നിരൂപകരും ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും അനുഗൃഹീതനായ നോവലിസ്റ്റെന്ന് അദ്ദേഹത്തെ പുകഴ്ത്താറുണ്ട്. സരമാഗോയുടെ അന്ധത (Blindness) എന്ന കൃതിക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. ‘An essay on Blindness’ എന്നതാണ് പോര്‍ച്ചുഗീസ് പേരിന്റെ ശരിക്കുള്ള വിവര്‍ത്തനമെന്ന് ആ ഭാഷ അറിയാവുന്നവര്‍ പറയുന്നു. റുമേനിയന്‍ ഫ്രഞ്ച് നാടകകൃത്തായ യൂജിന്‍ അയനസ്‌കോയുടെ (Eugene Ionesco) Rhenoceros(കാണ്ടാമൃഗം) എന്ന നാടകത്തിന്റെ കഥയുമായി ഈ കൃതിക്ക് വലിയ സാദൃശ്യമുണ്ട്. ‘White sickness’ എന്ന രോഗത്തെ തുടര്‍ന്നു എല്ലാവരും അന്ധരായി പോകുന്നതാണ് സരമാഗോയുടെ നോവലിലെങ്കില്‍ അയണസ്‌ക്കോയുടെ നാടകത്തില്‍ എല്ലാവരും കാണ്ടാമൃഗങ്ങളായി മാറുകയാണ്. ഉള്ളടക്കത്തില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടെങ്കിലും ജീവിതത്തിന്റെ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ സരമാഗോയുടെ കൃതി അതുല്യമാണ്. പക്ഷെ മലയാളത്തില്‍ വേണ്ടത്ര തര്‍ജ്ജമകള്‍ ഇല്ലാത്തതിനാല്‍ സരമാഗോയേ നമുക്ക് അധികം പരിചയമില്ല.
മലയാളികള്‍ക്ക് ലാറ്റിനമേരിക്കന്‍ കൃതികളോടാണ് ഭ്രമം. നമ്മളുടെ ഏറ്റവും വലിയ വിശ്വസാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്യൂസ് ആണ്. മാര്‍ക്യൂസിനെക്കാള്‍ മഹത്വമുളള ഒരു ഡസന്‍ എഴുത്തുകാരെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നിട്ടുണ്ട് എന്നാണ് പല നിരൂപകരും അഭിപ്രായപ്പെടുന്നത്. എങ്കിലും മലയാളികള്‍ക്ക് വിശ്വസാഹിത്യമെന്നു പറയുമ്പോള്‍ ഇക്കാലത്ത് ലാറ്റിനമേരിക്കന്‍ സാഹിത്യമാണ്. പണ്ട് ഭാരതീയ സാഹിത്യമെന്നു പറയുന്നത് നമുക്ക് ബംഗാള്‍ സാഹിത്യമായിരുന്നു. ഇതിനൊക്കെ കാരണം തര്‍ജ്ജമകളാണ്. സരമാഗോ ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുണ്ട്””Writers make national literature While translaters make universal literature” എന്ന്. ശരിയാണ്, ഓരോ ഭാഷാവിഭാഗത്തിലും പെട്ടവര്‍ അവരുടെ ദേശീയ സാഹിത്യമാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ദേശീയ സാഹിത്യം തര്‍ജ്ജമ ചെയ്യുക ദുഷ്‌കരമാണ്. കാരണം പല ദേശീയ പ്രതിഭാസങ്ങള്‍ക്കും മറുഭാഷകളില്‍ തുല്യ പദങ്ങള്‍ ഉണ്ടാവുക പ്രയാസം. വൈലോപ്പിള്ളിയെ പോലുള്ള അതുല്യ പ്രതിഭകളെ നമുക്ക് വിവര്‍ത്തനം ചെയ്യാന്‍ സാധ്യമല്ല.
”ഒരു വെറ്റില നൂറു തേച്ചു നീ തൊഴുമീ
തിരുവാതിര രാവു താംബൂല പ്രിയയല്ലോ” എന്ന ഈരടി എങ്ങനെയാണ് തര്‍ജ്ജമ ചെയ്യുക. (തര്‍ജ്ജമ പോലെ ശരിയാണ് തര്‍ജ്ജിമയും. അറബി പദത്തിന്റെ മലയാള രൂപാന്തരമാണിത്) എന്നാല്‍ താരതമ്യേന ലളിതമായ ധ്വന്യാത്മകമല്ലാത്ത ഭാഷ ഉപയോഗിക്കുന്ന കൃതികള്‍ പരിഭാഷപ്പെടുത്തുവാന്‍ എളുപ്പമാണ്. വയലാറും ഒഎന്‍വിയും പരിഭാഷയ്ക്കു വഴങ്ങും. അതേസമയം ഇടശ്ശേരിയും വൈലോപ്പിള്ളിയും ഒരിക്കലും മറ്റൊരു ഭാഷയിലേയ്ക്കു കടക്കാന്‍ അനുവദിക്കുമെന്നു തോന്നുന്നില്ല. അത്രയ്ക്കു ദേശീയവും ധ്വന്യാത്മകവുമാണ് അവരുടെ ഭാഷ.
ഭാഷാപോഷിണി ആഗസ്റ്റ് ലക്കത്തില്‍ റോസീതമ്പീ എന്ന എഴുത്തുകാരി ടാഗൂറിന്റെ ഗീതാഞ്ജലിയിലെ കുറെ ഗീതകങ്ങള്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത് കണ്ടതിനാലാണ് ഇത്രയും എഴുതിയത്. ബംഗാളി ഗീതാഞ്ജലിയും ഇംഗ്ലീഷ് വിവര്‍ത്തനവും തമ്മില്‍ വലിയ വ്യത്യാസമുള്ളതായി ചിലര്‍ എഴുതി കണ്ടിട്ടുണ്ട്. ബംഗാളിയിലെ ചില സംഗതികള്‍ ഇംഗ്ലീഷിനുവഴങ്ങില്ല എന്നു കണ്ടതിനാല്‍ ചില ഗീതങ്ങള്‍ ഒഴിവാക്കുകയും മറ്റു ചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തതായി ടാഗൂര്‍ തന്നെ പറഞ്ഞിരിക്കുന്നു. ഗീതങ്ങളുടെ എണ്ണത്തില്‍ തന്നെ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. 156 ഗീതങ്ങള്‍ ബംഗാളിയില്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷില്‍ അത് 103 ആക്കി കുറച്ചിരിക്കുന്നു.
ഇംഗ്ലീഷില്‍ നിന്നും തര്‍ജ്ജമ ചെയ്യുക എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം എളുപ്പമാണ്. കാരണം ഇംഗ്ലീഷിനെ നമ്മളും ബംഗാളികളും കാണുന്നത് ഒരേ ദൂരത്തില്‍ നിന്നാണ്. ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പരസ്പരം തര്‍ജ്ജമകളും നമുക്കു വലിയ പ്രയാസം നേരിടില്ല. കാരണം ഇന്ത്യക്കാരുടെ എല്ലാം സാമൂഹ്യജീവിതത്തിനും സാംസ്‌കാരിക ജീവിതത്തിനും തമ്മില്‍ സാദൃശ്യമുണ്ട്. എന്നാല്‍ യൂറോപ്യന്‍ ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ പലപ്പോഴും അന്ധന്മാര്‍ ആനയെ കാണും പോലെയാണ്. ആ നാടുകളില്‍ ജീവിച്ചിട്ടുള്ളവരുടെ സഹായത്തോടെ മാത്രമേ അവ നിര്‍വഹിക്കാവൂ. അല്ലെങ്കില്‍ “Hot dog’ എന്നതിനെ ‘ചൂടുപട്ടി’ എന്നു പഠിപ്പിച്ച അധ്യാപകന്റെ ഗതിവരും (അതൊരു പലഹാരമാണെന്ന് ഏവര്‍ക്കുമിന്നറിയാം).
“You hast made me endless, such is thy pleasure”
ഇതിന്റെ വിവര്‍ത്തനം ”അങ്ങയുടെ ഹിതത്താല്‍ അങ്ങെന്നെ അനശ്വരമായി സൃഷ്ടിച്ചു” എന്നാണ്. ഈശ്വരനെ ടാഗൂര്‍ you thou- എന്നൊക്കെ സംബോധന ചെയ്യുന്നത് പരമാത്മാവിനോട് അദ്ദേഹം ആര്‍ജ്ജിച്ച ഹൃദയൈക്യത്തെ കാണിക്കാനാണ്. അതിനെ അങ്ങ് ആക്കി മാറ്റേണ്ടതില്ല. ‘നീ’ തന്നെ മതിയാകും. മലയാളത്തിലെ മറ്റു പരിഭാഷകരൊക്കെ ഈ മാനസിക ഭാവത്തെ ഉള്‍ക്കൊണ്ടിട്ടുണ്ട്. അവരൊക്കെ ‘നീ’ എന്നുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. Pleasure എന്നതിന് ‘ഹിതം’ എന്ന വിവര്‍ത്തനം തെറ്റല്ലെങ്കിലും കവിതയുടെ ഭാവത്തെ അത് ബാധിക്കുന്നുണ്ട്. ടാഗൂര്‍ ഉപയോഗിച്ച കോമയും വിവര്‍ത്തകയ്ക്ക് അനാവശ്യമായിത്തോന്നി. കവിതയില്‍ വാക്കുകളുടെ സൂക്ഷ്മമായ പ്രയോഗം വളരെ പ്രസക്തമായതാണ്. ഗദ്യമാണെന്നു കരുതി ഇഷ്ടം പോലെ വിവര്‍ത്തനം ചെയ്യുന്നത് ശരിയല്ല.
“Translation is which transforms everything so that nothing changes” എന്നാണ് വിഖ്യാത എഴുത്തുകാരനായ ഗുന്തര്‍ഗ്രാസ് അഭിപ്രായപ്പെട്ടത്. കഴിവതും ഒരു മാറ്റവും വരുത്താതെയാവണം പരിഭാഷ. കൂടാതെ, പ്രസ്തുത ഭാഷ ഉള്‍ക്കൊള്ളുന്ന സംസ്‌കാരം വായനക്കാര്‍ക്ക് ബോധ്യപ്പെടുകയും വേണം. പോപ്ലാര്‍ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നു എന്ന് കൃതിയില്‍ ഉണ്ടെങ്കില്‍ ആ സ്ഥാനത്ത് ആല്‍മരങ്ങള്‍ എന്നു പ്രയോഗിച്ചാല്‍ നമ്മുടെ സംസ്‌കാരമേ വായനക്കാരന്റെ മനസ്സിലുദിക്കൂ. തര്‍ജ്ജമ ഒരു കലയാണ് പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അത് ഒരിക്കലും ഒരു കലാരൂപം അല്ല തന്നെ. പരിഭാഷ ഒരു നൈപുണി (skill)) യാണ്. കലാഹൃദയമല്ല ഭാഷാ പരിജ്ഞാനമാണ് പ്രധാനം. മലയാളത്തിലെ പ്രധാനതര്‍ജ്ജമക്കാരായ ആനി തയ്യിലും എന്‍.കെ. ദാമോദരനും എം.എന്‍ സത്യാര്‍ത്ഥിയുമൊന്നും സര്‍ഗ്ഗാത്മകസാഹിത്യത്തില്‍ കാര്യമായ സംഭാവനകള്‍ ചെയ്തവരല്ല. എന്നാല്‍ പരിഭാഷകര്‍ എന്ന നിലയില്‍ ഭാഷയ്ക്ക് വലിയ സേവനങ്ങള്‍ നല്‍കിയവരാണുതാനും. സര്‍ഗാത്മകതയെക്കാള്‍ ഭാഷയിലുള്ള പരിജ്ഞാനമാണ് അവരെ ഇതിന് പ്രാപ്തരാക്കിയത്. ഉഭയഭാഷാ പാണ്ഡിത്യം അത്യാവശ്യം. ഭാവനയും സര്‍ഗാത്മകതയും രണ്ടാമതു മതിയാകും. തര്‍ജ്ജമയില്‍ ഭാവനചിറകു വിരിച്ചാല്‍ മൂലകൃതിയില്‍ നിന്നും വ്യത്യസ്തമായ ഒന്നാകും ഉണ്ടാവുക. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.
ഭാഷാപോഷിണിയില്‍ സച്ചിദാനന്ദന്റെ ‘ആക്രി’ എന്ന കവിത വായിച്ചു. ഗദ്യത്തില്‍ കവിതയ്ക്ക് എങ്ങനെ ധ്വന്യാത്മകമാകാം എന്നതിന് നല്ല തെളിവാണ് ഈ കവിത. നിലപാടുകളിലെ രാജ്യവിരുദ്ധത നമ്മുടെ മനസ്സില്‍ കല്ലുകടിയുണ്ടാക്കുന്നുവെങ്കിലും സച്ചിദാനന്ദനിലെ കവിയെ സ്‌നേഹിക്കാതെ വയ്യ. എന്തെല്ലാം നിരീക്ഷണങ്ങളാണ് ഈ കവിതയില്‍! ഭൂഖണ്ഡങ്ങളുടെ കാഴ്ചകള്‍ കണ്ടു കണ്ണു മങ്ങിപ്പോയ ക്യാമറ, ജീവിതകാലം മുഴുവന്‍ തനിക്കുവേണ്ടി പാടിപ്പാടി തൊണ്ടയടഞ്ഞുപോയ ടേപ് റിക്കോര്‍ഡര്‍, പല വീടുകള്‍ കയറിയിറങ്ങി നടുവൊടിഞ്ഞ പെട്ടികള്‍, ഗൗളികളെപോലെ ചിലക്കുന്ന കത്തുകള്‍, കവിയെ തറച്ച കുരിശുകള്‍ പോലെ സിദ്ധാന്തങ്ങള്‍ കൂര്‍ത്തു നില്‍ക്കുന്ന പുസ്തകങ്ങള്‍ അങ്ങനെയങ്ങനെ ഒരുവരിപോലും ആവശ്യമില്ലാത്തതായി കാണുന്നില്ല. കവിത അവസാനിക്കുന്നതോ! ആക്രിയായി കാട്ടിത്തരുന്നത് ജരാനരകള്‍ ബാധിച്ച കവിയുടെ വൃദ്ധ ശരീരത്തെയാണ്. തീര്‍ച്ചയായും ഹൃദ്യം തന്നെ.
ലോപ എന്ന കവി (കവയിത്രി) എഴുതിയിരിക്കുന്നത് ‘പഴയ ഏതോ’ എന്ന കവിതയാണ്. കവിതയിലെ ഭാഷ ശ്രദ്ധിക്കേണ്ടതാണ്. ”തിരക്കിന്നാരക്കാലിന്‍ രഥവേഗത്തില്‍ സമാന്തരമായ് പായും പാവം കുതിരക്കുളമ്പുകള്‍” ഒക്കെ മനോഹരം തന്നെ. പക്ഷെ തലക്കെട്ടുമായി കവിത പൊരുത്തപ്പെട്ടു പോകുന്നതായി തോന്നുന്നില്ല. കവിയുടെ ‘രാത്രിതന്‍ നോവിന്‍ ചിറകിനുള്ളില്‍ വിരിയുന്ന പൂമൊട്ടും’ ഇന്നോളമോടിത്തീര്‍ത്ത കാലത്തിന്‍ കടുപ്പത്തെ വെല്ലുന്ന ചുടുകാപ്പിയും ആസ്വാദ്യം തന്നെ. പക്ഷെ അന്ത്യത്തില്‍ ‘ആദമാണു നീ ഹവ്വ ഞാന്‍’ എന്നിങ്ങനെയുള്ള ബിബ്ലിക്കല്‍ ഇമേജുകള്‍ക്ക് എന്തുപ്രസക്തിയെന്നു കവി തന്നെ പരിശോധിക്കണം.
എല്‍.തോമസുകുട്ടിയുടെ ‘തിരത്തീരതരിതരിപ്പും’ മഞ്ചുവെള്ളായണിയുടെ ‘മണ്ണുമാന്തി’യും വായനയെ ഒരുതരത്തിലും ഉത്തേജിപ്പിക്കുന്നില്ല. തോമസുകുട്ടി എന്താണെഴുതിയതെന്ന് അദ്ദേഹത്തോടു തന്നെ ചോദിച്ചാല്‍പോലും വിശദീകരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല ‘വായില്‍ തോന്നിയത് കോതയ്ക്കുപാട്ട്’ എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുമാറ് അദ്ദേഹം എന്തൊക്കെയോ എഴുതിയിരിക്കുന്നു.
മഞ്ചുവെള്ളായണി കവിതയുടെ തുടക്കത്തിലൊക്കെ ചിലതു പറയാനായി വ്യഗ്രതപ്പെടുന്നുണ്ട്. പിന്നെ കൈവിട്ടുപോകുന്നു. മണ്ണുമാന്തിയപ്പോള്‍ ‘ഉടലറ്റ പേടക’വും ‘സ്മൃതിരഥചക്ര’ങ്ങളും കണ്ടത് നമുക്ക് മനസ്സിലാക്കാം. പക്ഷെ ‘ചാമ്പല്‍ ചിറകുകള്‍’ എന്താണ്? ചാമ്പലായിപ്പോയ ചിറകോ, ചാമ്പല്‍കൊണ്ടുള്ള ചിറകോ? എത്രശ്രമിച്ചിട്ടും ‘ചാമ്പല്‍ചിറക്’ എന്ന സമസ്തപദത്തെ എനിക്കു നിര്‍ദ്ധാരണം ചെയ്യാനാവുന്നില്ല. കവിയോടു തന്നെ ചോദിക്കുകയേ രക്ഷയുള്ളു.