Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം സംഘപഥത്തിലെ സഞ്ചാരികൾ

ദാദാറാവു പരമാര്‍ത്ഥ്- സംഘാവധൂതന്‍

ശരത് എടത്തില്‍

Print Edition: 30 July 2021

1920 ആഗസ്റ്റ് 1, തിലകന്റെ വിയോഗത്തില്‍ ഭാരതമാസകലം ദുഃഖത്തിലാണ്ടിരിക്കുന്ന സമയം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഡോക്ടര്‍ജി, അന്നേദിവസം വീട്ടില്‍നിന്ന് പുറത്തു പോകുന്നതിനിടയില്‍ കുറച്ചു കുട്ടികള്‍ വഴിവക്കില്‍ പന്തുകളിക്കുന്നത് കണ്ടു. ഡോക്ടര്‍ജി ലോകമാന്യ ബാലഗംഗാധര തിലകന്റെ സമര്‍പ്പിത അനുയായിയും കടുത്ത ആരാധകനുമായിരുന്നു. ദുഃഖത്തില്‍ മനസ്സു വലഞ്ഞിരുന്ന അദ്ദേഹം വളരെയധികം ദേഷ്യത്തോടെ കുട്ടികളുടെ അടുത്തെത്തി. തിലകനെ പോലുള്ള മഹാനായ രാജ്യസ്‌നേഹി മരണപ്പെട്ട സമയത്ത് നിങ്ങള്‍ക്കെങ്ങനെ കളിച്ചുല്ലസിക്കാന്‍ കഴിയുന്നുവെന്ന് ചോദിച്ചുകൊണ്ട് അദ്ദേഹമവരോട് ക്ഷോഭിച്ചു. ഇതു കേട്ടു ഭയന്ന് എല്ലാവരും കളിനിര്‍ത്തി പിരിഞ്ഞുപോയി. അക്കൂട്ടത്തിലെ ഒരാളെ ഈ സംഭവവും ഡോക്ടര്‍ജിയുടെ തിലകനോടുള്ള നിഷ്ഠയും വല്ലാതാകര്‍ഷിച്ചു. ഇദ്ദേഹമാണ് ഡോക്ടര്‍ജിയുടെ മാനസപുത്രന്മാരിലൊരാളായി സംഘഗംഗയില്‍ ജീവിതം സമര്‍പ്പിച്ച ഗോവിന്ദ് സീതാറാം പരമാര്‍ത്ഥ് എന്ന ദാദാറാവു പരമാര്‍ത്ഥ്.

ഡോക്ടര്‍ജിയോടൊപ്പം കോണ്‍ഗ്രസിലും വിപ്ലവപ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച ഒരുപാട് ദേശസ്‌നേഹികള്‍ സംഘസംസ്ഥാപനത്തിന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. പില്‍ക്കാലത്ത് ഗുരുജിയും ദേവറസ്ജിയും ഠേംഗ്ഡിജിയും ദീനദയാല്‍ജിയുമടക്കം ഒട്ടനേകം സ്വര്‍ണ്ണപ്പതക്കക്കാരായ റാങ്കു ജേതാക്കളുടെ ജീവിതം ഹോമിച്ചുകൊണ്ട് സംഘസംവര്‍ദ്ധനം വിജയകരമായി. എന്നാല്‍ ശരീരത്തിലെ ചോരയും നീരും നല്‍കി ശൈശവദശയിലായിരുന്ന സംഘത്തിന് ജീവനും തുടിപ്പുമേകി പ്രവര്‍ത്തിച്ചത് പ്രധാനമായും മൂന്നു പത്താം ക്ലാസ്സുകാരായിരുന്നു. സംഘത്തിന്റെ ദിശയും ദര്‍ശനവും പ്രാരംഭകാലത്ത് ഡോക്ടര്‍ജി പരീക്ഷിച്ചു നിരീക്ഷിച്ച് പ്രാവര്‍ത്തികമാക്കിയത് ഇവരിലൂടെയായിരുന്നു – അപ്പാജി ജോഷി, ബാബാ സാഹേബ് ആപ്‌ടെ, ദാദാറാവു പരമാര്‍ത്ഥ് ഇവരായിരുന്നു സംഘസംവ്യാപനത്തില്‍ ഡോക്ടര്‍ജിയുടെ ഇടവും വലവും നിഴലുമായി നിന്നവര്‍.

ദാദാറാവുജിയുടെ സ്മരണികയില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് സംഘത്തിലെ അവധൂതന്‍ എന്നാണ്. സാമാന്യബുദ്ധിയെയും യുക്തിയെയും അതിക്രമിച്ച് പെരുമാറുന്നവരാണ് അവധൂതന്മാര്‍. സ്വരൂപത്തെയും പ്രകൃതത്തെയും വെല്ലുന്ന ഉള്‍ക്കരുത്തും പെരുമാറ്റത്തെ വെല്ലുന്ന ധിഷണാശക്തിയും പ്രവചനാതീതമായ മനഃസാന്നിധ്യവും അളവില്ലാത്ത തരത്തിലുള്ള മാനുഷികമൂല്യങ്ങളുമൊക്കെ അവധൂതലക്ഷണങ്ങളാണ്. യഥാര്‍ത്ഥത്തില്‍ പ്രചാരകജീവിതത്തിനു വേണ്ട മൂല്യങ്ങളോടൊപ്പം ഈ ലക്ഷണങ്ങളൊക്കെയുള്ളതു കൊണ്ടാണ് ദാദാറാവുവിനെ സംഘാവധൂതന്‍ എന്നു വിശേഷിപ്പിക്കുന്നത്. ഒരു ദൈവദൂതനെന്ന പോലെ ഡോക്ടര്‍ജിയുടെ മുന്നില്‍ വന്നുപെട്ട് ഒരു ഭൃത്യനെന്ന പോലെ സ്വയം സമര്‍പ്പിച്ച് ഒരവധൂതനെ പോലെ ധന്യമാക്കിയ ജീവിതമായിരുന്നു ദാദാറാവുവിന്റേത്.

1904-ല്‍ നാഗ്പൂരിലെ ഇത്‌വാരി പ്രദേശത്താണ് ഗോവിന്ദ് പരമാര്‍ത്ഥ് ജനിച്ചത്. നാലാം വയസ്സില്‍ അമ്മയെ നഷ്ടമായ ഗോവിന്ദ് വളര്‍ന്നത് തപാല്‍ ജീവനക്കാരനായ പിതാവിനൊപ്പമാണ്. അച്ഛന്‍ രണ്ടാമതും വിവാഹം കഴിച്ചെങ്കിലും അമ്മയുടെ കുറവുനികത്താന്‍ രണ്ടാനമ്മയ്ക്കു കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ഥിയായിരുന്ന സമയത്തുതന്നെ നല്ല പ്രസംഗകനും സംഘാടകനുമായിരുന്നെങ്കിലും പഠനത്തില്‍ മോശമായിരുന്നു. പരീക്ഷ എഴുതാനായി പഞ്ചാബിലേയ്ക്ക് പോയെങ്കിലും അതില്‍ വിജയിച്ചില്ല. ഉത്തരക്കടലാസില്‍ സ്വാതന്ത്ര്യസമരചിന്ത എഴുതിപ്പിടിപ്പിച്ചതിന്റെ പേരില്‍ പരീക്ഷയും തോറ്റു, അന്വേഷണവും നേരിട്ടു.

ഹൈസ്‌കൂള്‍ പഠനകാലത്ത് ഗോവിന്ദ് പരമാര്‍ത്ഥ് വിപ്ലവകാരികളുടെ സമ്പര്‍ക്കവലയത്തില്‍ ചെന്നുപെട്ടു. 1927-ല്‍ രാജ്ഗുരുവിന്റെ നേതൃത്വത്തില്‍ നാഗ്പൂരില്‍ നടന്ന വിപ്ലവകാരികളുടെ ഒരു രഹസ്യയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. സൈമണ്‍ കമ്മീഷന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് പോലീസുകാരുടെ കണ്ണില്‍പ്പെട്ടെങ്കിലും പിടിയിലായില്ല. വീട്ടില്‍ ബ്രിട്ടീഷ് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. സാവര്‍ക്കറുടെ ‘എന്റെ ജന്മഭൂമി’യെന്ന വിപ്ലവസ്വരമുള്ള പുസ്തകം അദ്ദേഹത്തിന്റെ വീട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു.

സാന്‍ഡേഴ്‌സ് വധക്കേസില്‍ ഒളിവിലായിരുന്ന യുവവിപ്ലവത്രയങ്ങള്‍ ഭഗത്‌സിംഗ്, രാജ് ഗുരു, സുഖ്‌ദേവ് എന്നിവരുമായി ഗോവിന്ദ് പരമാര്‍ത്ഥ് ബന്ധം പുലര്‍ത്തിയിരുന്നു. ഇവരുടെ വധശിക്ഷ പ്രഖ്യാപിച്ചതിനു ശേഷം പോലീസ് നടത്തിയ ഉന്മൂലനവേട്ടയില്‍ ഗോവിന്ദ് പരമാര്‍ത്ഥ് പിടിക്കപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പിതാവിന് മകന്‍ കാരണം ജോലി നഷ്ടമാകുമോ എന്ന ഭയം എപ്പോഴും ഉണ്ടായിരുന്നു. ഈ ദൃഷ്ടിയോടെയായിരുന്നു രണ്ടാനമ്മയും ഗോവിന്ദിനോട് ഇടപഴകിയിരുന്നത്. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തില്‍ വീടുമായുള്ള ഗോവിന്ദിന്റെ ബന്ധം ഏകദേശം അവസാനിച്ചിരുന്നു. ഡോക്ടര്‍ജിയുമായി കൂടുതല്‍ അടുത്തതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ വിപ്ലവകാര്യത്തില്‍ നിന്നും സംഘകാര്യത്തിലേക്കും ആസ്ഥാനം ഇത്‌വാരിയിലെ വീട്ടില്‍ നിന്നും ശുക്രവാര്‍പേട്ടിലേക്കും മാറിത്തുടങ്ങി.

1930-ല്‍ വനസത്യഗ്രഹത്തില്‍ പങ്കെടുത്ത് ഡോക്ടര്‍ജി അകോല ജയിലിലായിരുന്നപ്പോള്‍ ദാദാറാവുവും കൂടെ ഉണ്ടായിരുന്നു. ക്ഷയരോഗിയായിരുന്ന ദാദാറാവുവിന്റെ ആരോഗ്യം ജയിലില്‍ വെച്ച് കൂടുതല്‍ വഷളായി. ജയിലധികൃതരുടെ സമ്മതത്തോടെ ഡോക്ടര്‍ജി എല്ലാ ദിവസവും രണ്ടുമൂന്നു തവണ മുറിയില്‍ ചെന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കാറുണ്ടായിരുന്നു. ഡോക്ടര്‍ജി സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തെ ബി-ക്ലാസ്സിലേക്ക് മാറ്റുകയും, ഡോ.ടേംഭേയുടെ മേല്‍നോട്ടത്തില്‍ ചികിത്സിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇതുകൊണ്ടു മതിയാവാതെ ഡോക്ടര്‍ജി തന്നെ നേരിട്ടെത്തി എല്ലാ കാര്യങ്ങളും സ്വയം ചെയ്യുന്നത് പതിവാക്കി മാറ്റി. ദാദാറാവുവിനെ സ്‌നേഹിക്കുന്നതും ശുശ്രൂഷിക്കുന്നതും കണ്ടാല്‍ അദ്ദേഹം ഡോക്ടര്‍ജിയുടെ മാനസപുത്രനാണെന്ന് ആര്‍ക്കും മനസ്സിലാവുമെന്ന് ജയിലില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദാദാസാഹേബ് സോമണ്‍ പറയുന്നുണ്ട്. ഡോക്ടര്‍ജിക്ക് ദാദാറാവുവിനെക്കുറിച്ചുണ്ടായിരുന്ന ആധിയും വ്യാധിയും തെല്ലൊന്നുമല്ലെന്നു മനസ്സിലാക്കാന്‍ ശ്രീ. ഭാവുറാവു ദേശ്മുഖിന്റെ ഒരു കത്തും സാക്ഷിയാണ്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: – ”സ്വയം വേവലാതിപ്പെട്ടുകൊണ്ട് ഡോക്ടര്‍ജി നേരിട്ട് ദാദാറാവുവിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഗതിയെന്താവുമെന്ന് പറയാനൊക്കില്ല. മരണത്തിന്റെ വലയത്തില്‍ നിന്നും ദാദാറാവുവിനെ ഡോക്ടര്‍ജി ബലംപ്രയോഗിച്ച് പുറത്തുകൊണ്ടു വന്നതാണ്.” ഈ സംഭവത്തോടെ ഡോക്ടര്‍ജിയോട് അദ്ദേഹത്തിന് അചഞ്ചലമായ പ്രതിപത്തിയുണ്ടായി. അതുകൊണ്ടായിരിക്കാം ദാദാറാവു പരമാര്‍ത്ഥ് തന്റെ ശിഷ്ടജീവിതം ഡോക്ടര്‍ജിയുടെ പ്രവര്‍ത്തനപന്ഥാവില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

1934-ല്‍ ഡോക്ടര്‍ജി ദാദാറാവുജിയെ പൂണെയിലും ആപ്‌ടെജിയെ ഖാന്‍ദേശിലും സംഘപ്രവര്‍ത്തനത്തിനായി അയച്ചു. സംഘത്തില്‍ ഇന്നുകാണുന്ന പ്രചാരകവിന്യാസശൈലിയുടെ ആവിര്‍ഭാവം ഇതിലൂടെയാണ്. സംഘകാര്യ വികാസത്തിനായി രാപ്പകല്‍ കഠിനാധ്വാനം ചെയ്തു കൊണ്ടിരുന്ന ഡോക്ടര്‍ജിയുടെ ഇടവും വലവും കാത്തുകൊണ്ട് പ്രവര്‍ത്തിച്ച ഇവരിരുവരും അദ്ദേഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നു. സംഘത്തിന് വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഡോക്ടര്‍ജി ഇവരിരുവരെയുമാണ് ആശ്രയിച്ചിരുന്നത്. ആവശ്യമുള്ള ദിക്കുകളിലേക്ക് ഇവരെ അയക്കും, സങ്കോചം കൂടാതെ അവിടെ ചെന്നു താമസിച്ചു ലക്ഷ്യം നിറവേറ്റി ഇവര്‍ തിരികെ വരും. ചിലപ്പോ ള്‍ മഹാരാഷ്ട്രയില്‍ ആണെങ്കി ല്‍ മറ്റുചിലപ്പോ ള്‍ പഞ്ചാബിലും ഉത്തര്‍പ്രദേശിലും മധ്യ പ്രദേശിലുമൊക്കെ ആയിരിക്കും ഇവരുടെ പ്രവാസം. 1937- ല്‍ ഡോക്ടര്‍ജിയുടെ പ്രേരണയില്‍ പത്തു വിദ്യാര്‍ഥികള്‍ മറ്റു പ്രവിശ്യകളില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചു. അതാതു സ്ഥലങ്ങളില്‍ ശാഖാപ്രവര്‍ത്തനം നടത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ഇവരുടെ താത്പര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനും ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും ദാദാറാവുജിയെയും ആപ്‌ടെജിയെയുമാണ് ഡോക്ടര്‍ജി നിയോഗിച്ചത്. ഇങ്ങനെ ഏഴുവര്‍ഷക്കാലം ദാദാറാവുജി മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ദില്ലി, പഞ്ചാബ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. ഇത്തരം പ്രവാസം കൊണ്ട് അദ്ദേഹത്തിന്റെ സംഘടനാപാടവം വര്‍ദ്ധിച്ചു.

അധികം വൈകാതെ 1939 ല്‍ അദ്ദേഹത്തെ ദക്ഷിണ ഭാരതത്തിലേയ്ക്ക് അയച്ചു. കേരളമുള്‍പ്പെടുന്ന മദിരാശി പ്രവിശ്യയുടെ ആദ്യ പ്രാന്തപ്രചാരകനാണ് ദാദാറാവുജി. ഇന്നത്തെ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ന്നതായിരുന്നു മദിരാശി പ്രാന്തം. ആ സമയത്ത് നിരവധി തവണ അദ്ദേഹം കേരളത്തില്‍ വന്നിട്ടുണ്ട്. മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് ദക്ഷിണദേശത്തെ പ്രവര്‍ത്തനം കഠിനം തന്നെയാണ്. ഹിന്ദി, ഹിന്ദു തുടങ്ങിയ ശബ്ദങ്ങളോട് മദിരാശിയിലെ ചില വിഭാഗങ്ങള്‍ക്ക് അന്ന് വിമുഖത ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനാവുന്നതുകൊണ്ട് ദാദാറാവുവിന് എളുപ്പത്തില്‍ മുന്നോട്ടു പോകാനായി. പത്താം ക്ലാസ്സുകാരനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാശൈലിയും പ്രയോഗവും ഏതൊരു പ്രമാണിയെയും ‘വീഴ്ത്താന്‍’ കെല്‍പ്പുള്ളതായിരുന്നു. വിഖ്യാതപണ്ഡിതന്മാരായ വി. രാജഗോപാലാചാരി, ടി.വി.ആര്‍.വെങ്കടരാമ ശാസ്ത്രി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിലൂടെയാണ് സംഘപഥത്തിലെത്തിയത്. ആദ്യകാലത്തെ കൂടിച്ചേരലുകളില്‍ പങ്കെടുത്തിരുന്ന വിദ്യാസമ്പന്നരായ നിരവധി ആളുകള്‍ സംഘത്തെ സംബന്ധിച്ച് ആശയപരമായ സംശയങ്ങള്‍ ഉന്നയിക്കുമായിരുന്നു. രാജഗോപാലാചാരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഒരു ബൈഠക്കില്‍ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞ് ധാരാളം സമയം മുന്നോട്ടുപോയി. വളരെ ഗൗരവമേറിയ അന്തരീക്ഷത്തില്‍ ബൈഠക്ക് അവസാനിക്കാനിരിക്കെ രാജഗോപാലാചാരി എഴുന്നേറ്റു നിന്ന് “Sir, am I free to ask one more question” എന്നുചോദിച്ചു. വളരെ ഗൗരവത്തോടെ “You are free to ask, but I am not bound to reply” എന്ന് മറുപടി വന്നു. എല്ലാവരോടുമൊപ്പം പൊട്ടിച്ചിരിച്ചു കൊണ്ട് രാജഗോപാലാചാരിയും തമാശയില്‍ പങ്കുചേര്‍ന്നു. പിന്നീട് ഒരവസരത്തില്‍ “Which type of organisation is ours..?” എന്ന ചോദ്യം അദ്ദേഹം ദാദാജിയുടെ മുന്നില്‍വെച്ചു. ഇതിന് കൃത്യമായ ഉത്തരം ലഭിക്കാന്‍ അങ്ങ് ഗുരുജിക്ക് കത്തെഴുതുന്നത് നന്നായിരിക്കും എന്നുപറഞ്ഞുകൊണ്ട് ദാദാറാവു സംഘടനാശാസ്ത്രത്തിലെ മറ്റൊരു ചാണക്യതന്ത്രം പയറ്റി. പന്ത് പാസുചെയ്ത് പാകം വരുത്തി ഗോളടിക്കുന്ന കാല്‍പന്തു കളിയിലെ കല. ഗുരുജി അദ്ദേഹത്തിന് കൃത്യമായി ഉത്തരം നല്‍കി ‘”Ours is a hindu family- organisation. Difference lies not in type but in degree.” ഒരു ഹൈന്ദവതറവാടാണ് നമ്മുടെ സംഘടനാസമ്പ്രദായം. അതിന്റെ വ്യതിരിക്തത ഇനത്തിലല്ല കനത്തിലാണ്”. ഈ മറുപടി ഏതൊരു പഠിതാവിനെയും സന്തുഷ്ടനാക്കാന്‍ പോന്നതായിരുന്നു. അധികം വൈകാതെ തന്നെ ചോദ്യകര്‍ത്താവ് ഈ കുടുംബത്തിലെ പ്രാന്തസംഘചാലകനുമായി.

മദ്രാസ് പ്രാന്തസംഘചാലകന്‍
വി.രാജഗോപാലാചാരി,
ശ്രീ ഗുരുജി എന്നിവരോടൊപ്പം ദാദാജി.

ഈ മിടുക്ക് ദാദാറാവുവിന് നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നതിന് വേറെയും തെളിവുകളുണ്ട്. അദ്ദേഹത്തിന്റെ പിതാവും ദേവറസ്ജിയുടെ പിതാവും സുഹൃത്തുക്കളായിരുന്നു. രണ്ടുപേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മക്കളുടെ ‘വഴിപിഴച്ച പോക്കില്‍’ മനംമടുത്ത് പരസ്പരം ദുഃഖം പങ്കുവെയ്ക്കുന്നവരുമായിരുന്നു. ആദ്യകാലത്ത് പിതാവ് ദാദാറാവുവിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് മാത്രമല്ല മകന്റെ പ്രവര്‍ത്തനത്തില്‍ വലിയ മതിപ്പും കാണിച്ചിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം ഒരു സ്വകാര്യാവശ്യത്തിനായി പൂണെയില്‍ പോയി. അവിടെ ധര്‍മ്മശാലയില്‍ താമസം അന്വേഷിച്ചു കൊണ്ടിരുന്ന അദ്ദേഹം സിദ്ധേശ്വര്‍ ശാസ്ത്രി എന്ന സംസ്‌കൃതപണ്ഡിതനെ വഴിയില്‍ വെച്ച് പരിചയപ്പെട്ടു. ദാദാറാവുവിന്റെ പിതാവാണെന്നു മനസ്സിലായ ശാസ്ത്രിജി അദ്ദേഹത്തെ സ്വന്തം വീട്ടില്‍കൊണ്ടുപോയി താമസിപ്പിച്ചു. നിഘണ്ടുകാരനായ ഈ വിദ്വാനുമായി ദാദാറാവുവിനുള്ള അകമഴിഞ്ഞ ബന്ധം അദ്ദേഹത്തിന്റെ പിതാവില്‍ മതിപ്പുളവാക്കിയെങ്കിലും അതിന്റെ രഹസ്യം അജ്ഞാതമാണ്.

ഉഗ്രപ്രകൃതക്കാരനെങ്കിലും ദാദാറാവുജി മൃദുമനസ്‌കനുമായിരുന്നു. സംസാരത്തിലും പ്രഭാഷണങ്ങളിലും വളരെ തീവ്രതയേറിയ ഭാഷയില്‍ വൈകാരികമായി വിഷയങ്ങള്‍ അവതരിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്, എങ്കിലും അവ അത്യന്തം ഹൃദ്യവും താത്പര്യജനകവുമായിരിക്കും. ഓരോ വാക്കും പ്രാസഭംഗിയോടെ ഉപയോഗിക്കുന്നത് അദ്ദേഹത്തിന് ഒരു ഹരമായിരുന്നു. പ്രഭാഷണത്തിനിടയില്‍ സ്വയം ഉത്തേജിതനാവാറുള്ള അദ്ദേഹം ഭംഗിയായി ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കും. സൂത്രബദ്ധവും പ്രാസ ബദ്ധവും ആലങ്കാരികവും അതേസമയം അര്‍ത്ഥവത്തായതുമായ പദങ്ങള്‍ പ്രയോഗിച്ചു കേള്‍വിക്കാരെ വശത്താക്കുന്നതില്‍ അദ്ദേഹം അപാരനിപുണനായിരുന്നു. ‘ആളുകള്‍ സംസാരിക്കാറുണ്ട്, എന്നാല്‍ സംസാരിക്കുന്ന ഒരുടല്‍ എന്നത് അത്ഭുതം തന്നെയെന്നാണ്. കണ്ണുകള്‍ കൊണ്ടും കൈവിരലുകള്‍ കൊണ്ടും കഴുത്ത് കൊണ്ടുമടക്കം മുഴുവന്‍ ശരീരം കൊണ്ടും ഒരേസ്വരത്തില്‍ സംസാരിക്കുന്ന വ്യക്തിയാണ് ദാദാറാവു പരമാര്‍ത്ഥ്’ എന്നാണ് തൃശ്ശൂര്‍ സംഘചാലകനായി പ്രവര്‍ത്തിച്ച പുത്തേഴത്ത് രാമന്‍മേനോന്‍ എന്ന എഴുത്തുകാരന്‍ അനുഭാവിയായിരിക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്.

കേള്‍ക്കാന്‍ ഇമ്പമുള്ളതും ചിന്തിക്കാന്‍ കമ്പമുണ്ടാക്കുന്നതുമായ നല്ലനല്ല വാക്കുകള്‍ ഓരോന്നോരോന്നായി വര്‍ണ്ണഹാരത്തിലെ പുഷ്പങ്ങളെന്നപോലെ കോര്‍ത്തിണക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, കേള്‍വിക്കാരന്റെ ബുദ്ധിയെയും മനസിനെയും കീഴ്‌പ്പെടുത്തിക്കളയാന്‍ തക്കവണ്ണം കരുത്തുറ്റവയാണെന്ന് കേട്ടവര്‍ ഒന്നൊഴിയാതെ സാക്ഷ്യപ്പെടുത്തുന്നു. ചെറിയ കരുത്തുള്ള ഇംഗ്ലീഷ് ചൊല്ലുകളിലൂടെ നിരവധി മഹത്തായ സംഘദര്‍ശനങ്ങളാണ് അദ്ദേഹം സ്വയംസേവകരുടെ ഹൃദയത്തില്‍ വരച്ചിട്ടത്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ദാദാറാവുജിയുടെ പ്രസംഗം കേട്ടുവന്ന അല്പമാത്രമായി ഇംഗ്ലീഷ് മനസ്സിലാവുന്ന ഒരു സ്വയംസേവകനോട് അദ്ദേഹത്തിന്റെ അച്ഛന്‍ പ്രസംഗത്തെക്കുറിച്ച് ചോദിച്ചു. “Sanghasthan is Hindusthan and Hindu-sthan is sanghasthan” എന്ന വാചകവും അതിന്റെ അര്‍ത്ഥവും അച്ഛനെ പറഞ്ഞു മനസ്സിലാക്കാന്‍ പില്‍ക്കാലത്ത് അഖിലഭാരതീയ ചുമതല വഹിച്ച ആ എട്ടാം ക്ലാസ്സുകാരന് കഴിഞ്ഞുവെന്നതാണ് ദാദാറാവുവിന്റെ വാക്കിന്റെ ശക്തി.
(തുടരും)

Tags: സംഘപഥത്തിലെ സഞ്ചാരികൾ
Share23TweetSendShare

Related Posts

വജ്രം പോലെ കഠിനവും പൂവുപോലെ മൃദുലവും (ഭയ്യാജിദാണി ആദ്യ ഗൃഹസ്ഥപ്രചാരക്-തുടര്‍ച്ച)

ഒടുവിലത്തെ ഗൃഹസ്ഥ സര്‍കാര്യവാഹ് (ഭയ്യാജിദാണി ആദ്യ ഗൃഹസ്ഥപ്രചാരക്-തുടര്‍ച്ച)

ഭയ്യാജി ദാണി -ആദ്യ ഗൃഹസ്ഥപ്രചാരക്

താപസതുല്യമായ ജീവിതം (യാദവ്‌റാവു ജോഷി: ദക്ഷിണ ഭാരതത്തിലെ ധ്രുവതാരകം-(തുടര്‍ച്ച))

ഇച്ഛാശക്തിയുടെ ആള്‍രൂപം (യാദവ്‌റാവു ജോഷി: ദക്ഷിണ ഭാരതത്തിലെ ധ്രുവതാരകം)

യാദവ്‌റാവു ജോഷി- ദക്ഷിണ ഭാരതത്തിലെ ധ്രുവതാരകം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies