ജൂണ്‍ 6ന്റെ മാതൃഭൂമിയില്‍ വിനില്‍പോള്‍ കേരളത്തില്‍ അടിമത്തവും അടിമവ്യാപാരവും ഉണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നു, ‘അടിമ കേരളത്തിന്റെ വിചാരണത്തെളിവുകള്‍’ എന്ന ലേഖനത്തിലൂടെ. ‘Slavery in Ancient India’ എന്ന പുസ്തകം എഴുതിയ ദേവ് രാജ് ചനാനയെ പോലുള്ളവരും ഇന്ത്യയില്‍ അടിമത്തം ഉണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചവരാണ്. എന്നാല്‍ ഇവരുടെ ഒക്കെ കുലപതിയായ കാറല്‍ മാര്‍ക്‌സ് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടന്നപ്പോള്‍ 1857 മുതല്‍ 59 വരെ ‘ന്യൂയോര്‍ക്ക് ഡെയിലി ട്രിബ്യൂണി’ല്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ ഇന്ത്യയില്‍ യൂറോപ്പിലുള്ളതുപോലെ അടിമവ്യവസ്ഥ ഉണ്ടായിരുന്നില്ലെന്ന് അസന്നിഗ്ദ്ധമായി തന്നെ പ്രഖ്യാപിക്കുന്നുണ്ട്. പില്‍ക്കാലത്ത് അവ പല പേരുകളില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
മാര്‍ക്‌സിന്റെ പ്രസിദ്ധമായ ‘ഏഷ്യാറ്റിക് സൊസൈറ്റി’ എന്ന പ്രയോഗം ഈ ലേഖനങ്ങളിലാണുള്ളത്. അതിനും ഒരു നൂറ്റാണ്ടു മുമ്പു തന്നെ വില്യം ജയിംസ് ഇന്ത്യയില്‍ ഏഷ്യാറ്റിക് സൊസൈറ്റി എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അതല്ല മാര്‍ക്‌സ് ഉദ്ദേശിക്കുന്ന ഏഷ്യാറ്റിക് സമൂഹം. അത് സോഷ്യോളജിക്കല്‍ ആയ ഒരു ശൈലി ആണ്. യൂറോപ്യന്‍ സമൂഹത്തില്‍ നിന്നു വ്യത്യസ്തമായ ഗ്രാമകേന്ദ്രിതമായ ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചാണ് മാര്‍ക്‌സ് സൂചിപ്പിക്കുന്നത്. അതില്‍ ‘The classical forms of slavery as existed in Europe were entirely absent in these societies’ എന്നദ്ദേഹം ഏഷ്യന്‍ സമൂഹത്തെക്കുറിച്ചു മൊത്തത്തില്‍ ആണു പറയുന്നതെങ്കിലും ജപ്പാനിലും ചൈനയിലും അടിമത്തം നിലനിന്നിരുന്നതായി സൂചിപ്പിക്കുന്നുണ്ട്. ഏഷ്യന്‍ സമൂഹം എന്നു മാര്‍ക്‌സ് പറയുന്നതില്‍ മധ്യേഷ്യയും പടിഞ്ഞാറന്‍ ഏഷ്യയും ഇല്ല. അറേബ്യന്‍ നാടുകളില്‍ അന്നു വ്യാപകമായി അടിമക്കച്ചവടം ഉണ്ടായിരുന്നു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അറബികളുടെ മേല്‍ നോട്ടത്തില്‍ നടന്നിരുന്ന അടിമച്ചന്തകള്‍ കുപ്രസിദ്ധമായിരുന്നു.
വളരെ അപൂര്‍വ്വമായി ഇവിടേയ്ക്കു വന്ന മധ്യേഷ്യന്‍ ഭരണാധികാരികളും അറേബ്യന്‍ കച്ചവടക്കാരും ഇന്ത്യയില്‍ നിന്നും മനുഷ്യരെ ബലം പ്രയോഗിച്ച് മധ്യേഷ്യന്‍ മനുഷ്യക്കടത്ത് ചന്തകളിലേയ്ക്ക് കടത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ധാര്‍മികതയില്‍ വിശ്വസിച്ചിരുന്ന ഇന്ത്യന്‍ രാജാക്കന്മാരും സമൂഹവും അതിനെ എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ വൈദേശിക ആക്രമണകാരികളെ തൃപ്തിപ്പെടുത്താന്‍ പരാജയപ്പെട്ടവരോ സാമന്തന്മാരോ ആയ ഇന്ത്യന്‍ രാജാക്കന്മാരും മനുഷ്യക്കടത്തിന് കൂട്ടുനിന്ന അവസരങ്ങള്‍ കാണാം. പക്ഷെ യൂറോപ്പില്‍ ഉണ്ടായിരുന്നതുപോലെ അടിമപ്പാളയങ്ങളും ഉച്ചനീചത്വങ്ങളും സാര്‍വ്വത്രികമായി പ്രാചീന ഇന്ത്യയില്‍ എവിടെയും ഉണ്ടായിരുന്നില്ല.
എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന മനുസ്മൃതിയില്‍ പ്രതിലോമജാതികളെക്കുറിച്ചു പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ ഇങ്ങനെയൊരു ശ്ലോകം കാണുന്നു. ”ശൂദ്രാദായോഗവഃ ക്ഷത്താചണ്ഡാലശ്ചാധമോവൈശ്യരാജ്യ വിപ്രാസുജായന്തേവണസങ്കരനൃണാം” (ശൂദ്രന് വൈശ്യ സ്ത്രീയിലുണ്ടാകുന്ന പുത്രന്‍ അയോഗ്യവാനും ക്ഷത്രിയ സ്ത്രീയിലുണ്ടാകുന്നവന്‍ ക്ഷത്താവും ബ്രാഹ്മണസ്ത്രീയിലുണ്ടാകുന്നവന്‍ ചണ്ഡാലനുമാണ്. ഇവ വര്‍ണ്ണസങ്കരമാണ്) ഏറ്റവും പാതിത്യം കല്പിക്കപ്പെട്ടിരുന്ന ശൂദ്രന്മാര്‍ക്ക് ബ്രാഹ്മണ സ്ത്രീയില്‍ പോലും മക്കളുണ്ടാകുമായിരുന്നു എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. വര്‍ണവ്യവസ്ഥപോലും പലരും പ്രചരിപ്പിക്കുന്നതുപോലെ അത്ര ദൃഢമായിരുന്നില്ല എന്നല്ലേ ഈ ശ്ലോകം സൂചിപ്പിക്കുന്നത്. മറ്റൊരിടത്ത് ശ്രദ്ധധാതഃ ശുഭാം വിദ്യാമാദദീതാവരാദപി, അത്യാദപി പരംധര്‍മ്മം സ്ത്രീരത്‌നം ദുഷ്‌കുലാദപി” (ശ്രദ്ധയുള്ളവന്‍ ഉത്കൃഷ്ടമായ വിദ്യയെ ശുദ്രനില്‍ നിന്നുപോലും ഗ്രഹിക്കണം. ആത്മജ്ഞാനരൂപമായ, പരമധര്‍മ്മത്തെ ചണ്ഡാലനില്‍ നിന്നുപോലും ഗ്രഹിക്കാം. അതുപോലെ താഴ്ന്ന കുലത്തില്‍ നിന്നായാലും സ്ത്രീ രത്‌നത്തെ പരിഗ്രഹിക്കാം) എന്നിങ്ങനെ കാണുന്നു. ഇതും ശുദ്രരുടെ സാമൂഹ്യസ്ഥിതി പലരും പ്രചരിപ്പിക്കുന്നതരത്തില്‍ അത്ര നിന്ദ്യമായിരുന്നില്ല എന്നതിനു സൂചന നല്‍കുന്നു.
ബ്രാഹ്മണര്‍ക്ക് എല്ലാ കുറ്റങ്ങള്‍ക്കും ശിക്ഷയിളവ് നല്‍കിയിരുന്നു എന്നതുകൊണ്ടു മാത്രം മനുസ്മൃതിയിലെ സമഗ്രമായ നീതിന്യായ സങ്കല്പത്തെ അപഹസിക്കുന്നതു ശരിയല്ല. അക്കാലത്തും അതിനുശേഷവും ലോകത്തെല്ലായിടത്തും പുരോഹിതരെ ഒരു ഉത്കൃഷ്ടവര്‍ഗ്ഗമായി പരിഗണിച്ചുപോന്നിട്ടുണ്ട്. അതിനുപിറകില്‍ ഉള്ള സമൂഹമനഃശാസ്ത്രം ഭയമാണ്. മന്ത്രതന്ത്രാദികള്‍ വശമാക്കിയ ബ്രാഹ്മണര്‍ വിചാരിച്ചാല്‍ എന്തും സാധ്യമാകും എന്നൊരു ഭീതി സമൂഹത്തില്‍ അന്നുണ്ടായിരുന്നു. പരിഷ്‌കൃത സമൂഹങ്ങളില്‍ പോലും ഇന്നും ചെറിയ രീതിയിലെങ്കിലും അതു നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ ഒരു നിലപാട് പുലര്‍ത്തിയിരുന്നു എന്നതിനാല്‍ മാത്രം മനുസ്മൃതിയെ തള്ളിക്കളയുന്നത് ശരിയല്ല. അതു മനുഷ്യവംശത്തിന്റെ ആദ്യത്തെ സമഗ്രമായ നിയമസംഹിതയാണ്.
മനുസ്മൃതി ക്രോഡീകരിക്കപ്പെടുന്നതിനും ഏകദേശം 1500 വര്‍ഷങ്ങള്‍ക്കു മുമ്പു ബാബിലോണിയയിലെ ഹമ്മുറാബിയുടെ നിയമസംഹിത ഉണ്ടായിരുന്നു. എങ്കിലും കറുത്ത കല്ലില്‍ കൊത്തിവച്ച 282 ചട്ടങ്ങള്‍ അടങ്ങിയ ആ സംഹിത മനുസ്മൃതി പോലെ സമഗ്രമോ സര്‍വ്വതല സ്പര്‍ശിയോ അല്ല. പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള തത്വചിന്താവിചാരത്തില്‍ തുടങ്ങുന്ന മനുസ്മൃതി ജീവിത പ്രശ്‌നങ്ങളുടെ പ്രധാനപ്പെട്ട വശങ്ങളെ ഒക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ പലതും ആധുനികസമൂഹങ്ങള്‍ക്കു പോലും മാതൃകയാക്കാവുന്നതാണ്. പലിശക്രമം, നിക്ഷേപങ്ങളുടെ സുരക്ഷ, അതിര്‍ത്തിതര്‍ക്കങ്ങള്‍, വ്യക്തികളെ അധിക്ഷേപിക്കുന്നതിനുള്ള ശിക്ഷ, കരം ഈടാക്കേണ്ടവിധം എന്നിങ്ങനെ വളരെയധികം വിഷയങ്ങള്‍ മനുസ്മൃതി എന്നു നമ്മള്‍ വിളിക്കുന്ന ഭൃഗുസംഹിതയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ന്യായാധിപന്‍ കുറ്റവാളികളുടെ മാനസികസ്ഥിതി സൂക്ഷ്മമായി തിരിച്ചറിഞ്ഞ് കുറ്റകൃത്യത്തെക്കുറിച്ച് മനസ്സിലാക്കണം എന്നതിനെക്കുറിച്ചു പറയുന്ന ശ്ലോകം നോക്കൂ!
ബാഹൈ്യര്‍ വിഭാവയേല്ലിംഗൈര്‍ഭാവ
മന്തര്‍ഗതം നൃണാം
സ്വരവര്‍ണ്ണേങ്ഗിതാകാശ്ചൈക്ഷുഷാ ചേഷ്ടി തേന ച
(ന്യായാധിപന്‍, കക്ഷികളുടെ ബാഹ്യലക്ഷണങ്ങളാലും സ്വരത്തില്‍ വരുന്ന വ്യത്യാസം, മുഖത്തു വരുന്ന നിറംമാറ്റം, ഇംഗിതം, ആകാരം, ചേഷ്ട എന്നിവയാല്‍ അന്തര്‍ഗതം നിരീക്ഷിച്ചു മനസ്സിലാക്കണം. പലിശവാങ്ങുന്നതിനെക്കുറിച്ചും ഭൂമി വില്‍ക്കുന്നതിനെ കുറിച്ചുമെല്ലാം ആധുനിക സമൂഹത്തിനു ചേര്‍ന്ന രീതിയിലുള്ള വ്യവസ്ഥകള്‍ അക്കാലത്തേ രൂപപ്പെടുത്താന്‍ മനുസ്മൃതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പലിശയെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. ”വസിഷ്ഠവിഹിതം വൃദ്ധിം സൃജേദ്വിത്തവിവര്‍ദ്ധിനീം /അശീതിഭാഗം ഗൃഹ്ണീയാന്മാസാദ്വാര്‍ധുഷികഃ ശതേ
(ഹുണ്ടികക്കാരന്‍ വസിഷ്ഠന്‍ വിധിച്ച പലിശ ധര്‍മ്മാനുസാരിയായതിനാല്‍ അതു സ്വീകരിക്കണം. നൂറിന് ഒന്നര ശതമാനമാണ് പലിശ.)
ഭൂമി, പശു മുതലായ വസ്തുക്കള്‍ പണയം വാങ്ങിച്ച് പണം കടംകൊടുത്താല്‍ പലിശ വാങ്ങരുതെന്നും അത്തരം പണയങ്ങള്‍ ദീര്‍ഘകാലം കൈവശമിരുന്നാലും വില്‍ക്കാന്‍ പാടില്ല എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ഒരു സാഹചര്യത്തിലും അഞ്ചുശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കാന്‍ പാടില്ല എന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങള്‍ക്ക് ആദ്യം താക്കീതും ലഘുശിക്ഷകളും കഴിഞ്ഞ് വീണ്ടും ആവര്‍ത്തിക്കുന്നെങ്കില്‍ മാത്രമേ കര്‍ശന ശിക്ഷ നല്‍കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാലത്തിനു ചേരാത്ത ചിലതൊക്കെയുണ്ടെങ്കിലും ആധുനിക സമൂഹത്തിനും സ്വീകാര്യമാകുന്ന അനേകം നിയമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിക്കാണുന്നുണ്ട്. ബ്രാഹ്മണനു എല്ലാ നിയമങ്ങളിലും ചില പഴുതുകള്‍ ഇട്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ മനുസ്മൃതി പില്‍ക്കാലത്ത് ലോകത്തു പലയിടത്തും ഉണ്ടായ നിയമസംഹിതകളെക്കാളും പ്രായോഗികവും പുരോഗമനപരവും സമഗ്രവുമാണ്. അതുകൊണ്ടു തന്നെ യൂറോപ്പില്‍ നിയമവിദ്യാര്‍ത്ഥികള്‍ ഇന്നും ഈ കൃതിയെ ബഹുമാനത്തോടെ പഠനവിധേയമാക്കുന്നു. എന്നാല്‍ ഇന്ത്യയിലോ? യാതൊരു സാംഗത്യവുമില്ലാത്ത ചില കാരണങ്ങള്‍ പറഞ്ഞു നമ്മുടെ പാരമ്പര്യത്തെ അവമതിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അത്തരത്തില്‍ ഒരു ശ്രമം തന്നെയാണ് അടിമത്തം ഉണ്ടെന്നു സ്ഥാപിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന വിനില്‍പോളും നടത്തുന്നത്. ”വിനാശകാലേ വിപരീതബുദ്ധി” എന്നല്ലാതെ എന്തു പറയാന്‍.
എസ്.ജോസഫ് മാതൃഭൂമിയില്‍ എഴുതിയിരിക്കുന്ന കവിതയാണ് ‘പകുതി’. എന്താണ് കവിയുടെ വിവക്ഷ എന്ന് കവിക്കും അറിയാമെന്നു തോന്നുന്നില്ല. ‘എല്ലാ പാട്ടുകളും പകുതി പാടുന്നതേയുള്ളു’ എന്നാണ് തുടക്കം. എസ്. ജോസഫ് കളിയായി ഒരു നിരീക്ഷണം നടത്തുകയാണ്. കവിതയെ കളിയായെടുക്കരുത്. അത് ഗദ്യമായാലും പദ്യമായാലും ഹൃദയത്തെയോ തലച്ചോറിനെയോ സ്പര്‍ശിക്കണം. ഈ കവിത മനസ്സിന്റെ ഒരു തലത്തേയും സ്പര്‍ശിക്കാനിടയില്ല. കാരണം കവിയ്ക്ക് ആത്മാര്‍ത്ഥതയില്ല. ഒരു കവിത എഴുതാന്‍ വേണ്ടി മാത്രം എഴുതിയതാണിത്. ഹൃദയം നിറഞ്ഞുപോയതിനാല്‍ കവി അറിയാതെ പുറത്തേയ്ക്കു വന്നതല്ല. അങ്ങനെ വരാത്തത് അനുവാചകനേയും സ്പര്‍ശിക്കില്ല. ഈ കവിതയും എന്നിലെ അനുവാചകനെ തീരെ തൃപ്തിപ്പെടുത്തുന്നില്ല.