Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

സ്‌കൈലാബ്-ഭീതിവിതച്ച ആകാശദൂതന്‍

യദു

Print Edition: 25 June 2021

ചൈനയുടെ ഒരു റോക്കറ്റ് ഭാഗം നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്ക് പതിച്ച വാര്‍ത്ത ഒരു മാസം മുമ്പ് വലിയ ചര്‍ച്ചയായിരുന്നല്ലോ. അപ്പോഴാണ് മനസ്സ് എഴുപതുകളുടെ ഒടുവിലെ എട്ടുവയസ്സുകാരനിലേക്ക് ഒന്ന് മടങ്ങിപ്പോയത്. ഏതു നിമിഷവും ഇന്ത്യക്ക് മേല്‍ എരിഞ്ഞുവീഴാനൊരുങ്ങിനിന്ന, സ്‌കൈലാബ് എന്ന ഭീകരന്റെ ദിനങ്ങളിലേക്ക്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ലോകം രണ്ടു ശാക്തിക ചേരികളായി മാറിയതും, അത് ശാസ്ത്രസാങ്കേതികമേഖലകളില്‍ അഴിച്ച് വിട്ട ഭ്രാന്തുപിടിച്ച മത്സരവുമെല്ലാം നാം പലവട്ടം ചര്‍ച്ച ചെയ്തതാണല്ലോ. ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മാനവചരിത്രത്തിന്റെ ഗതിവേഗം പലമടങ്ങായി ഉയര്‍ന്നതും അവിശ്വസനീയമായ വേഗത്തില്‍ മനുഷ്യന്‍ നേട്ടങ്ങളുടെ ആകാശങ്ങളിലേക്ക് കുതിച്ചതുമെല്ലാം ഈ വാശിയുടെ ഫലമാണ്. കേവലം പേശീ പ്രദര്‍ശനം എന്ന രീതിയില്‍ തുടങ്ങിയ ബഹിരാകാശ ഗവേഷണമാണ് ഇന്ന് വായുവും വെള്ളവും പോലെ കൃത്രിമ ഉപഗ്രഹങ്ങളും നമ്മുടെ നിത്യജീവിതത്തിന്റെ അനിവാര്യതകളിലൊന്നായി മാറ്റിയത്. അതിലെ ഒരു നിര്‍ണ്ണായക നാഴികക്കല്ലായിരുന്നു സ്‌കൈലാബ്.

അറുപതുകളുടെ ആദ്യം തുടങ്ങി, 1971 ല്‍ അവസാനിക്കുമ്പോള്‍ അപ്പോളോ ദൗത്യങ്ങള്‍ മനുഷ്യനെ ചന്ദ്രമണ്ഡലം വരെ എത്തിച്ചിരുന്നു. അഭിമാനം അമ്പിളിക്കിണ്ണത്തെ ചുംബിച്ചെങ്കിലും, ഓരോ ദൗത്യത്തിനും 25ബില്ല്യണ്‍ ഡോളര്‍ ചെലവായ അപ്പോളോ പദ്ധതികള്‍ അമേരിക്കയെ സാമ്പത്തികമായി തകര്‍ത്തു. അതോടെയാണ് ചാന്ദ്രദൗത്യങ്ങള്‍ അവസാനിപ്പിച്ച് ബഹിരാകാശത്തെ കൂടുതല്‍ ഗവേഷണോന്മുഖമാക്കാനുള്ള പദ്ധതികളിലേക്ക് നാസ ശ്രദ്ധയൂന്നിയത്. അങ്ങിനെയാണ് ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ രണ്ടു നാഴികക്കല്ലുകള്‍ പിറന്നത്. ബഹിരാകാശ ഗവേഷണശാലയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനമായ സ്‌പേസ് ഷട്ടിലും.

ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ദൗത്യങ്ങള്‍ക്ക് അതിന്റേതായ പരിമിതികളുണ്ട്. ഗവേഷണങ്ങള്‍ സമയമെടുത്ത് ചെയ്യേണ്ടതാണ്. ഗുരുത്വാകര്‍ഷണം ഇല്ലാത്ത അവസ്ഥയില്‍ മാത്രം സാധ്യമാകുന്ന ഗവേഷണങ്ങള്‍ക്ക് അവിടെ ദീര്‍ഘകാലം നിലനില്‍ക്കുന്ന, എല്ലാ സൗകര്യങ്ങളുമുള്ള, മനുഷ്യര്‍ക്ക് ഭൂമിയില്‍ നിന്നും വരാനും മടങ്ങാനും കഴിയുന്ന, ബഹിരാകാശ യാനങ്ങള്‍ക്ക് ഡോക്ക് ചെയ്യാന്‍ സാധിക്കുന്ന, ശൂന്യതയിലോഴുകുന്ന തുറമുഖങ്ങള്‍ തന്നെ വേണം. അങ്ങിനെയാണ്, 1973 മാര്‍ച്ച് 14ന് സ്‌കൈലാബ് വിക്ഷേപിക്കുന്നത്.

പതിനേഴു തവണ ചാന്ദ്രദൗത്യങ്ങള്‍ക്കുപയോഗിച്ച, എക്കാലത്തെയും വലിയ റോക്കറ്റുകളില്‍ ഒന്നായ സാറ്റന്‍-5 ന്റെ അവസാന ദൗത്യത്തിലാണ് സ്‌കൈലാബും ബഹിരാകാശം പൂകിയത്. ബഹിരാകാശ നിലയങ്ങള്‍ നിലയുറപ്പിക്കുന്ന, 100-300 കിലോമീറ്റര്‍ എന്ന ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ആണ് സ്‌കൈലാബിനെയും കുടിയിരുത്തിയത്. ഇന്നുവരെ വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്തില്‍ വെച്ച് ഏറ്റവും കൂടിയ, 77 ടണ്‍ ആയിരുന്നു സ്‌കൈലാബിന്റെ ഭാരം.

മുകളില്‍ പ്രൊപ്പല്ലര്‍ പോലെയുള്ള നാല് സോളാര്‍ പാനലുകള്‍, വശങ്ങളില്‍ ചിറകുകള്‍ പോലെ നില്‍ക്കേണ്ട രണ്ടു സോളാര്‍ പാനലുകള്‍. ഇവയാണ് പേടകത്തിന് ആവശ്യമായ വൈദ്യുതി നല്‍കുന്നത്. ഭൂമിയില്‍ നിന്നും വരാനും പോകാനും പേടകങ്ങള്‍ക്ക് ഡോക്ക് ചെയ്യാനും പറ്റിയ രണ്ട് ഡോക്കിംഗ് പോയിന്റുകള്‍, ബഹിരാകാശത്തെക്ക് ഇറങ്ങാനും കയറാനുമുള്ള നാല് വാക്വം ലോക്കുകള്‍, ആസ്‌ട്രോനോട്ടുകള്‍ക്ക് താമസിക്കാനും ഉറങ്ങാനും വ്യായാമം ചെയ്യാനും ഗവേഷണം നടത്താനുമുള്ള അറകള്‍ എന്നിങ്ങനെ എണ്ണമറ്റ സാങ്കേതിക സൗകര്യങ്ങളാണ് 25മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയുമുള്ള സ്‌കൈലാബിലുണ്ടായിരുന്നത്. പത്ത് വര്‍ഷത്തെ ആയുസ്സാണ് പേടകത്തിന് കല്‍പ്പിക്കപ്പെട്ടത്. ഇതിനിടയില്‍ വികസനത്തിലിരിക്കുന്ന സ്‌പേസ് ഷട്ടിലുകള്‍ ഉപയോഗിച്ച് സ്‌കൈലാബിനെ കൂടുതല്‍ നവീകരിച്ച് ആയുസ്സ് നീട്ടിയെടുക്കാനും ഉദ്ദേശ്യമുണ്ടായിരുന്നു.

വിക്ഷേപണ വേളയില്‍, അന്തരീക്ഷത്തിനു പുറത്തെത്തിയപ്പോള്‍ വേര്‍പെട്ട താപകവചം കൂട്ടിയുരസിയപ്പോള്‍, വശങ്ങളില്‍ നിന്ന് വിടര്‍ന്നു വരേണ്ട സോളാര്‍ പാനലുകള്‍ ജാമായി. അത് വിടര്‍ന്നില്ലെന്നു മാത്രമല്ല, ശക്തമായ സൗര റേഡിയേഷനുകളെ പ്രതിരോധിക്കാനുള്ള, ചെറുക്കാനുള്ള കവചത്തിനും കാര്യമായ കേടുപറ്റി. പക്ഷേ ഇത് പേടകത്തിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ആസ്‌ട്രോനോട്ടുകള്‍ ശരിയാക്കി. ഇതായിരുന്നു, ബഹിരാകാശത്ത് നടന്ന ആദ്യത്തെ ബ്രേക്ക് ഡൗന്‍ റിപ്പയറിംഗ്.

പിന്നീടുള്ള വര്‍ഷങ്ങളില്‍, ഏതാണ്ട് 14 കോടി കിലോമീറ്ററുകള്‍ അവന്‍ ഭൂമിയെ വലത്തുവെച്ചു, മൂന്ന് പ്രാവശ്യം സഞ്ചാരികള്‍ സ്‌കൈലാബിലേക്ക് യാത്ര നടത്തി. സോയൂസ്, സല്യൂട്ട് പേടകങ്ങളില്‍ റഷ്യന്‍ കൊസ്‌മോനോട്ടുകള്‍ സ്ഥാപിച്ച 28 ദിവസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിച്ച റെക്കോര്‍ഡുകളെല്ലാം സ്‌കൈലാബ് ദൗത്യങ്ങള്‍ തകര്‍ത്തു. പത്തിലധികം തവണ ബഹിരാകാശ നടത്തം നടത്തി, പേടകത്തിന് പുറത്തിറങ്ങി ഗവേഷണങ്ങള്‍ നടത്തി. രണ്ടായിരത്തിലധികം പരീക്ഷണങ്ങളാണ് സ്‌കൈലാബില്‍ നടന്നത്. സൂര്യമണ്ഡലത്തിനു ചുറ്റും ആയിരക്കണക്കിന് കിലോമീറ്റര്‍ ഉയരത്തില്‍ ആളിക്കത്തുന്ന അഗ്‌നിനാളങ്ങളുടെ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയത് സ്‌കൈലാബിന്റെ ക്യാമറക്കണ്ണുകളാണ്.

പക്ഷെ, ഇതുപോലൊരു വമ്പന്‍ പദ്ധതിയില്‍ പ്ലാന്‍ ചെയ്തിരുന്ന ദൗത്യങ്ങളില്‍ മിക്കതും നടന്നില്ല. വിചാരിച്ച പതിനൊന്നോളം മനുഷ്യദൗത്യങ്ങളില്‍ നടന്നത് മൂന്നണ്ണം മാത്രം. വികസനം വൈകിയതുകൊണ്ട് ഷട്ടില്‍ ദൗത്യങ്ങള്‍ ഒന്നും തന്നെ നടന്നില്ല. ഇതിനിടയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ സൗരവാതം സൂര്യനില്‍ നിന്നാരംഭിച്ചു. ഇതുണ്ടാക്കിയ റേഡിയേഷനുകള്‍ പേടകത്തിന്റെ കവചത്തെയും വാര്‍ത്താവിനിമയ ഉപകരണങ്ങളെയും കാര്യമായി ബാധിച്ചു. അങ്ങിനെ പേടകം കാലമെത്തുന്നതിനു മുന്‍പ് ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. 1977ലെപ്പോഴോ പേടകവുമായുള്ള ബന്ധവും അറ്റതോടെ സ്‌കൈലാബിന്റെ നിയന്ത്രണം പൂര്‍ണമായി കൈവിട്ടു, ഒരു അനാഥമായ കപ്പല്‍ച്ചേതമായി നിതാന്തശൂന്യതയില്‍ ഒഴുകാന്‍ തുടങ്ങി.

താഴ്ന്ന ഭ്രമണപഥങ്ങളില്‍ ചലിക്കുന്ന പേടകങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ക്രമേണ ഭൂമിയിലേക്ക് നേരിട്ട് പതിക്കും. ഒട്ടുമിക്കതും അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ എരിഞ്ഞുപോകും. പക്ഷെ സ്‌കൈലാബ് പോലുള്ള ഒരു ഭീമന്‍ വസ്തു, അത്രപെട്ടന്ന് എരിഞ്ഞുതീരില്ല.കടുത്ത ചൂടിനേയും റേഡിയേഷനെയും പ്രതിരോധിക്കാനുള്ള കൊമ്പോസിറ്റ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച സ്‌കൈലാബിനു അന്തരീക്ഷ ഘര്‍ഷണത്തെ നല്ലൊരു പരിധി വരെ ചെറുക്കാനാകും. അപ്പോള്‍ ഇത് ഭൂമിയിലേക്ക് പതിച്ചാല്‍ ഏതാണ്ട് പത്ത് ടണ്‍ എങ്കിലും എരിയാതെ ഭൂമിയില്‍ പതിക്കും. തെക്കേ ഇന്ത്യയില്‍ ഇവ പതിക്കാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തയാണ് 1979 ലെ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കേരളത്തില്‍ വലിയ ഭീതി വളര്‍ത്തിയത്.

ആകാശങ്ങളിലെവിടയോ മദിച്ച് നടക്കുന്ന ഒറ്റയാന്‍ എപ്പോള്‍ വേണമെങ്കില്‍ അലറിയടുത്തേക്കാം എന്ന ഭയം ആ കാലഘട്ടം നല്‍കിയ അവിസ്മരണീയതകളില്‍ ഒന്നാണ്. ഞങ്ങളൊക്കെ സ്‌കൂളില്‍ പോകുമ്പോള്‍ ഇടക്കിടക്ക് ആകാശത്തേക്ക് ഭീതിയോടെ നോക്കുമായിരുന്നു. ഒരു പടുകൂറ്റന്‍ തീക്കുണ്ഡം പറന്നടുക്കുന്നോ എന്ന് നോക്കി. ചായക്കടകളില്‍, ഗൃഹസദസ്സുകളില്‍, പത്രങ്ങളില്‍, ആകാശവാണിയില്‍, നാടകവേദികളില്‍, വെടിവട്ടങ്ങളില്‍ എല്ലാം താരമായി അമേരിക്കയുടെ സ്വപ്‌നപേടകം ഒരു വില്ലനായി നിറഞ്ഞുനിന്നു. തെരുവുകളില്‍, അമേരിക്കയുടെ പരാജയം ഇങ്ക്വിലാബുകളുടെ അകമ്പടിയോടെ ആഘോഷിക്കപ്പെട്ടു. എന്തെങ്കിലും ദുരന്തമുണ്ടായാല്‍ അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്ന പ്രമേയങ്ങള്‍ പഞ്ചായത്തുകള്‍ തോറും അവതരിപ്പിക്കപ്പെട്ടു.

പക്ഷേ ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് 1979 മാര്‍ച്ചോടെ നാസ, പേടകത്തിലെ ബാറ്ററികള്‍ ഭൂമിയിലിരുന്ന് റീചാര്‍ജ് ചെയ്തതോടെ സ്‌കൈലാബുമായി ബന്ധം പുനസ്ഥാപിക്കാനായി. ഷട്ടില്‍ ദൗത്യങ്ങള്‍ക്ക് വേണ്ടി നിലനിര്‍ത്തിയാലോ എന്നാലോചിച്ചെങ്കിലും പദ്ധതി വൈകുന്നതിനാല്‍ പേടകം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

അങ്ങിനെ, 1979 ജൂലായ് 11നു വൈകിട്ട് അഞ്ച് മണിയോടെ, ദക്ഷിണാഫ്രിക്കക്ക് മുകളില്‍ വെച്ച് സ്‌കൈലാബ് ഒരു പടുകൂറ്റന്‍ മത്താപ്പ് പോലെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. അവിടെ പറന്നുകൊണ്ടിരുന്ന ഒരു റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തിന്റെ പൈലറ്റ് ആ കാഴ്ചയെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച എന്നാണു വിശേഷിപ്പിച്ചത്.ഏകദേശം നാല്‍പ്പത് കിലോമീറ്റര്‍ മുകളില്‍ വെച്ച് പൂര്‍ണ്ണമായും എരിഞ്ഞു തീരും എന്നാണു കണക്കാക്കിയിരുന്നത്. പക്ഷെ പേടകത്തിന്റെ ശക്തമായ താപകവചം പതിനാറു കിലോമീറ്റര്‍ ഉയരത്തില്‍ വരെ അവനെ എത്തിച്ചു. ഏതാണ്ട് പതിനഞ്ച് ടണ്ണോളം വസ്തുക്കള്‍, ആസ്‌ട്രേലിയയിലെ പെര്‍ത്തിനു തെക്ക് പടിഞ്ഞാറായി, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതോടെ ഒരു ബഹിരാകാശ ചക്രവര്‍ത്തി വീരചരമമടഞ്ഞു.

ഏതാണ്ട് സമാനമായ ഒരു അവസ്ഥയിലൂടെ ലോകം ഇന്ന് കടന്നു പോകുമ്പോള്‍ ഭൂമിയില്‍ ഇരവുപകലുകള്‍ ഒരുപാട് വന്നുപോയിക്കഴിഞ്ഞു. മനുഷ്യന്റെ ജിജ്ഞാസ സൗരയൂഥവും കടന്ന് പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ്. എങ്കിലും ഓരോ ബഹിരാകാശ ദൗത്യത്തിലും ഉള്ള ഭയാശങ്കകള്‍ ഒഴിയുന്നില്ല. അറിഞ്ഞതിനേക്കാള്‍ എത്രയോ ആയിരമിരട്ടി പ്രകൃതി ഒളിപ്പിച്ച് വെച്ചിരിക്കുന്നു എന്ന അറിവ് നമ്മെ വീണ്ടും വീണ്ടും വിനയാന്വിതരാക്കുന്നു.

Share6TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies