കവി, എഴുത്തുകാരന്‍, പ്രഭാഷകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഇക്കഴിഞ്ഞ ദിവസം അന്തരിച്ച പൊന്നങ്കോട് ഗോപാലകൃഷ്ണന്‍. കാലപരിണാമത്തില്‍ മറഞ്ഞുപോകുന്ന നന്മകളെ നിലനിര്‍ത്താനും ഓര്‍മ്മിപ്പിക്കാനുമുള്ള പരിശ്രമമായിരുന്നു എഴുത്തിലൂടെ കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി അദ്ദേഹം ചെയ്തത്. അത്തരം പരിശ്രമങ്ങളുടെ തുടര്‍ച്ചക്കായി കവിതകളെ ബാക്കിവെച്ച് കവി വിഷ്ണുപദം പൂകി.
1932ല്‍ വയനാട്ടിലെ കോട്ടത്തറയില്‍ അമ്പുനായരുടെയും നാരായണിയക്കമ്മയുടെയും മകനായിട്ടായിരുന്ന ജനനം. കോഴിക്കോട് ട്രെയിനിങ് കോളേജില്‍ നിന്നും അധ്യാപക പരിശീലനം നേടിയ അദ്ദേഹം അധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുകയും ചെയ്തു. കണ്ണൂരിലെ പറശ്ശിനിക്കടവ്, ചിറക്കല്‍, മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു. കേരളത്തിന് പുറത്ത് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ ഹൈസ്‌കൂളുകളിലും അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു. പന്തല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും പ്രധാനധ്യാപകനായി. 1987ല്‍ ഔദ്യോഗികമായി അധ്യാപനത്തില്‍ നിന്നും വിരമിച്ചു.
1975ല്‍ പുറത്തിറങ്ങിയ പൂത്തിരിയാണ് പൊന്നങ്കോട് ഗോപാലകൃഷ്ണന്റെ ആദ്യ കവിതാസമാഹാരം. സ്വര്‍ണ്ണമേഘങ്ങള്‍,പ്രണവം, ഗായത്രി, പുരുഷസൂക്തം, ഇദം ന മമ, നിത്യ പൗര്‍ണമി, അനന്തശയനം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങള്‍.
മലയാള സാഹിത്യലോകത്തെ ഉന്നതങ്ങളില്‍ തലയെടുപ്പോടെ നിന്ന വരിഷ്ഠകവിയാണ് പൊന്നങ്കോട് ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങള്‍ക്ക് അനുഗ്രഹവും ആശീര്‍വാദവും നല്‍കി അവതാരിക എഴുതിയത് മലയാളത്തിന്റെ മഹാകവികളാണ്.
മഹാകവി അക്കിത്തത്തിന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ കാവ്യത്തെയും വ്യക്തിത്വത്തെയും കൃത്യമായി പ്രകടമാക്കുന്നു.’ഭാരതീയ സാംസ്‌കാരിക സ്പന്ദനങ്ങള്‍ മനസ്സിലാക്കാന്‍ പൊന്നങ്കോടിന്റെ കൃതികള്‍ വായിക്കുകയാണ് വേണ്ടത്. അതിന് ക്ഷമയില്ലെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നേരെ നോക്കിയാലും മതിയെന്നുമാണ് അക്കിത്തം പറഞ്ഞത്. അതിലൂടെ ‘സത്യത്തിന്റെ, സ്‌നേഹത്തിന്റെ, ധര്‍മത്തിന്റെ തുടങ്ങി എന്തിന്റെയൊക്കെയോ ശാന്തി നമ്മില്‍ കിളിര്‍ന്നുവരാന്‍ തുടങ്ങുകയായി’ എന്നും അദ്ദേഹം പറയുന്നു. കാവ്യസദസ്സുകളില്‍ കവികാരണവരായി കവിത ചൊല്ലാനും അക്ഷരശ്ലോകസദസ്സുകളില്‍ ശ്ലോകങ്ങള്‍ ആലപിക്കാനും സാഹിത്യസദസ്സുകളില്‍ പ്രഭാഷണത്തിനും ഭാഷാവിഷയങ്ങളില്‍ സംശയദൂരീകരണം നടത്താനും പൊന്നങ്കോട് ഗോപാലകൃഷ്ണന്‍ ഇനിയുണ്ടാവില്ല. സമൂഹത്തെ ശുദ്ധീകരിക്കാനുള്ള വിഭവങ്ങള്‍ ധാരാളം ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്.