ഭാരതത്തെ ക്ഷീരോത്പാദനത്തില്‍ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ച ധവളവിപ്ലവത്തെ കുറിച്ച് അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ അതിനു പിന്നില്‍ നടന്ന സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല.
സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കേണ്ടി വന്നതിനാല്‍ വര്‍ഗ്ഗീസ് കുര്യന്‍ എന്ന ചെറുപ്പക്കാരന് സര്‍ക്കാര്‍ പറയുന്ന ജോലി ചെയ്‌തേ മതിയാകൂ എന്ന അവസ്ഥയിലാണ് എരുമച്ചാണകം മണക്കുന്ന ആനന്ദ് എന്ന ഉറക്കം തൂങ്ങി പട്ടണത്തിലെ പഴകി തുരുമ്പിച്ച ഒരു ഡയറിയില്‍ എത്തേണ്ടി വന്നതും ഒരു താല്പര്യവുമില്ലാത്ത ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വന്നതും. പക്ഷേ അക്കാലത്ത് ഗുജറാത്തിലെ പാവം ക്ഷീരകര്‍ഷകരുടെ ദയനീയ അവസ്ഥയും സര്‍ദ്ദാര്‍ പട്ടേലിന്റെ വലം കൈ ആയിരുന്ന ത്രിഭുവന്‍ ദാസ് പട്ടേലിന്റെ സമര്‍പ്പണവും കണ്ടാണ് രാജ്യത്തിന്റെ ഭാഗധേയം തന്നെ മാറ്റിമറിച്ച മഹാവിപ്ലവത്തിന്റെ ചുക്കാന്‍ കൈയ്യിലേന്തുന്നത്.
അക്കാലത്ത് കര്‍ഷകര്‍ നേരിട്ട പ്രധാന പ്രശ്‌നം ശൈത്യകാലത്ത് അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന പാല്‍ ആയിരുന്നു. തണുപ്പ് കാലത്ത് എരുമകള്‍ കൂടുതല്‍ പാല്‍ ചുരത്തും. പാല്‍ പെട്ടന്ന് തന്നെ ഉപയോഗിക്കുകയോ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റുകയോ ചെയ്തില്ലെങ്കില്‍ പെട്ടന്ന് കേടു വരും. ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഇതിനുള്ള ഒരു സൗകര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടു അധിക പാല്‍ അവര്‍ ഒഴുക്കി കളയുകയായിരുന്നു പതിവ്. വേനല്‍ കാലത്ത് പാല്‍ കുറവുമായിരുന്നു.
ഇതിനു ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ. അധികം വരുന്ന പാല്‍ പാല്‍പ്പൊടി ആക്കുക. എന്നാല്‍ എരുമപ്പാല്‍ പാല്‍പ്പൊടിയാക്കാന്‍ കഴിയില്ല. കൊഴുപ്പുകൂടിയ എരുമപ്പാലിന്റെ തന്മാത്ര ഘടന പൊടിയാക്കി മാറ്റാന്‍ സാധിക്കുന്ന വിധമല്ല. ഗുജറാത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാലിന്റെ എണ്‍പത് ശതമാനവും എരുമപ്പാല്‍ ആണ് താനും.
ഇതിനൊരു പരിഹാരമായില്ലെങ്കില്‍, പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്ന മിഷന്‍ വണ്‍ മില്യണ്‍ ലിറ്റര്‍ എന്ന പദ്ധതി യാഥാര്‍ത്ഥ്യമാകില്ല. എരുമപ്പാല്‍ പാല്‍പ്പൊടി ആക്കിയേ മതിയാകൂ. ലോകത്തിലെ എല്ലാ പ്രധാന ഡയറി ശാസ്ത്രജ്ഞന്മാരും തീര്‍ത്തും അസാധ്യമെന്നു പറഞ്ഞ ആ ലക്ഷ്യം എങ്ങനെയും സാധിച്ചേ തീരൂ എന്ന ദൃഢനിശ്ചയവുമായി വര്‍ഗ്ഗീസ് കുര്യനും സഹപ്രവര്‍ത്തകന്‍ ഹരിചന്ദ് ദയാലയും ഭ്രാന്തുപിടിച്ച ഗവേഷണങ്ങള്‍ ആരംഭിച്ചു.
ഒടുവില്‍ അസാധ്യമെന്നു ലോകം എഴുതിത്തള്ളിയ ആ ലക്ഷ്യം സാധിക്കുക തന്നെ ചെയ്തു. എരുമപ്പാല്‍ പാല്‍പ്പൊടിയാക്കുന്നതില്‍ വര്‍ഗ്ഗീസ് കുര്യന്‍ വിജയിക്കുക തന്നെ ചെയ്തു. നേരമിരുട്ടി വെളുക്കുന്നത് പോലെയാണ് പിന്നീട് ഗുജറാത്തിലെ ക്ഷീര കര്‍ഷകരുടെയും ഭാരതത്തിലെ ക്ഷീരമേഖലയുടെയും ഭാഗധേയം മാറിമറിഞ്ഞത്. ഒരു തുള്ളി പോലും പാഴാക്കാതെ മുഴുവന്‍ പാലും സംഭരിക്കപ്പെട്ടപ്പോള്‍ കര്‍ഷകരുടെ വരുമാനം കുതിച്ചുയര്‍ന്നു. ആവശ്യം കഴിഞ്ഞുള്ള പാല്‍ പൊടിയാക്കി സൂക്ഷിച്ച്, പാല്‍ ക്ഷാമം വരുന്ന വേനല്‍ക്കാലത്ത് വീണ്ടും പാല്‍ ആക്കി ഉപയോഗിച്ചു. വെണ്ണ, നെയ്യ് തുടങ്ങിയ പാലുല്പന്നങ്ങള്‍ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു. എണ്ണമറ്റ തൊഴിലവസരങ്ങളിലൂടെ ലക്ഷക്കണക്കിന് യുവാക്കള്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയില്‍ പുതിയ വിജയഗാഥകള്‍ രചിച്ചു.
അങ്ങനെയാണ് വിഖ്യാതമായ അമുല്‍ എന്ന ബ്രാന്‍ഡ് ഉണ്ടായത്. നെസ്‌ലെ പോലുള്ള അന്താരാഷ്ട്ര ഭീമന്മാരെ പോലും വെല്ലുവിളിച്ചുകൊണ്ടുള്ള അമുലിന്റെ വളര്‍ച്ച വിസ്മയാവഹമാണ്. അമുലിന്റെ ചിഹ്നമായ, ചുവന്ന പൂക്കള്‍ ഉള്ള ഫ്രോക്ക് ഇട്ട പെണ്‍കുട്ടി അന്നും ഇന്നും ഭാരതഭവനങ്ങളിലെ ഓമനയാണ്.
ഭാരതത്തിന്റെ കാര്‍ഷിക വളര്‍ച്ചയെ മുന്നില്‍ നിന്ന് നയിച്ച ധവളവിപ്ലവവും അതിന്റെ നെടുനായകത്വം വഹിച്ച വര്‍ഗ്ഗീസ് കുര്യനും രാജ്യത്തിന്റെ ഏറ്റവും വലിയ മാതൃകകള്‍ ആണ്. ഇതൊക്കെ സിലബസ്സില്‍ ഉള്‍പ്പെടുത്തി പഠനത്തിന്റെ ഭാഗമാക്കേണ്ടതാണ്.