അച്ചുതണ്ട് ശക്തികളുടെ കരുത്തിനു മുന്‍പില്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ കൈകോര്‍ത്ത് നിന്ന നിതാന്ത ശത്രുക്കളായ അമേരിക്കയും സോവിയറ്റ് യൂണിയനും യുദ്ധാനന്തരം വഴിപിരിഞ്ഞതും പതിറ്റാണ്ടുകളോളം ഭൂപടത്തെ രണ്ടു ചേരികളായി വിഭജിച്ച്, ഈ നീലഗ്രഹത്തെ ഒരു ആണവയുദ്ധത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പതിറ്റാണ്ടുകളും ഇന്ന് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. 1950 കള്‍ മുതല്‍ കമ്മ്യൂണിസ്റ്റു ചേരികള്‍ തകര്‍ന്നടിഞ്ഞ തൊണ്ണൂറുകള്‍ വരെ ശീതയുദ്ധം എന്ന ഓമനപ്പേരില്‍ വിളിക്കപ്പെട്ട വന്‍ ആയുധപ്പന്തയത്തിന്റെ കരിനിഴലിലൂടെയാണ് ലോകജനത സഞ്ചരിച്ചത്. തങ്ങളുടെ അപ്രമാദിത്വം ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഒരു അവസരവും ഇരു ശക്തികളും പാഴാക്കിയില്ല..അതില്‍ ഏറ്റവും പ്രധാനമായിരുന്നു ബഹിരാകാശം. ഒരു തരത്തില്‍ പറഞ്ഞാല്‍, ശീതയുദ്ധം എന്നൊന്ന് ഇല്ലായിരുന്നങ്കില്‍ ബഹിരാകാശ സാങ്കേതികവിദ്യ ഇത്രയും വളരുമായിരുന്നോ എന്ന് സംശയമാണ്.
1957ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്പുട്‌നിക്ക് എന്ന ഫുട്ബാള്‍ വലിപ്പത്തിലുള്ള ഒരു ചെറുഗോളമായിരുന്നു ആദ്യത്തെ കൃത്രിമ ഉപഗ്രഹം. അതോടയാണ് ബഹിരാകാശ മത്സരം ആരംഭിച്ചത് എന്ന് പറയാം. എക്‌സ്‌പ്ലോറര്‍ വിക്ഷേപിച്ചുകൊണ്ട് അമേരിക്ക തൊട്ടുപിന്നാലെയെത്തി. അതിനു പിന്നാലെ റഷ്യ യൂറി ഗഗാറിനെ ആദ്യ ബഹിരാകാശ സഞ്ചാരിയാക്കി ചരിത്രം കുറിച്ചു, അലക്‌സി ലിയനോവ് ആദ്യമായി ബഹിരാകാശത്തു നടന്നു. വാലന്റീന തെരഷ്‌കോവ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായി. അങ്ങിനെയങ്ങിനെ അറുപതുകളില്‍, സോവിയറ്റ് യൂണിയന്‍ ബഹിരാകാശത്ത് അമേരിക്കയെക്കാള്‍ വള്ളപ്പാടുകള്‍ക്ക് മുന്നിലെത്തി. അപ്പോള്‍ നാസയുടെ അണിയറയില്‍ എക്കാലത്തെയും വലിയ ഒരു ബഹിരാകാശ നേട്ടത്തിന്റെ തിരക്കഥ ഒരുങ്ങുകയായിരുന്നു.
1969 ജൂലായില്‍, മാനവരാശിയുടെ മുഴുവന്‍ ഒരു വന്‍കുതിപ്പായി നീല്‍ ആംസ്‌ട്രോങ് അമ്പിളിക്കിണ്ണത്തെ പുണര്‍ന്നപ്പോള്‍ അത് ചക്രവും തീയും കണ്ടെത്തിയതിനു ശേഷമുള്ള മനുഷ്യന്റെ ഏറ്റവും വലിയ കുതിച്ചുചാട്ടമായിരുന്നു. അതോടെ സോവിയറ്റ് യൂണിയന്‍ ബഹിരാകാശത്ത് കാതങ്ങള്‍ക്ക് പിന്നിലായി. തുടര്‍ച്ചയായി ഏഴു ചാന്ദ്രദൗത്യങ്ങള്‍ നടത്തിയ നാസയുടെ ഈ നേട്ടം ഇന്നും അഭേദ്യമാണ്.
അതിഭീകരമായ പണച്ചെലവും മനുഷ്യാധ്വാനവും ആവശ്യമുള്ള ചാന്ദ്രദൗത്യങ്ങള്‍ അമേരിക്കയുടെ സാമ്പത്തിക നട്ടെല്ല് തന്നെ തകര്‍ത്തു എന്ന് പറയാം. അതേത്തുടര്‍ന്നാണ് അവര്‍ അത് നിര്‍ത്തിയതും. അപ്പോഴേക്കും, അനാവശ്യ വെടിക്കെട്ടുകള്‍ ഒഴിവാക്കി, ബഹിരാകാശം കൂടുതല്‍ ക്രിയാത്മകമായി ഉപയോഗിക്കേണ്ടതാണ് എന്ന ചിന്ത ഇരുരാജ്യങ്ങളിലും ഉണ്ടായി. അതിനു മുന്നോടിയായി എന്തുകൊണ്ട് ഒരു സംയുക്ത ദൗത്യം ആയിക്കൂടാ എന്ന ചര്‍ച്ചകളും സജീവമായി. അങ്ങിനെ 1972 അവസാനം ഇരുഭരണകൂടങ്ങളും ഈ ആശയത്തിന് പച്ചക്കൊടി വീശി.
1973 ജനുവരിയില്‍ തന്നെ ഇരുപക്ഷത്തുമുള്ള യാത്രികര്‍ ആരായിരിക്കണം എന്ന് തീരുമാനിച്ചു. തോമസ് സ്റ്റാഫോര്‍ഡ്, വിന്‍സി ബ്രാന്‍ഡ്, ഡോണാള്‍ഡ് സ്ലേട്ടന്‍ എന്നിവരായിരുന്നു അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍. അതില്‍ തോമസ് സ്റ്റാഫോര്‍ഡ് അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി ചാന്ദ്രയാത്ര നടത്തിയ അതിപ്രഗത്ഭനായിരുന്നു. അദ്ദേഹമായിരുന്നു അമേരിക്കന്‍ സംഘത്തിന്റെ കമാന്‍ഡര്‍. അലക്‌സി ലിയനോവ്, വലേരി കുബുസോവ് എന്നിവരടങ്ങിയ റഷ്യന്‍ സംഘത്തെ നയിച്ചത് ലിയനോവ് തന്നെ. പേടകത്തിന് പുറത്തിറങ്ങി ആദ്യമായി ബഹിരാകാശത്തു നടന്ന സഞ്ചാരി എന്ന റെക്കോര്‍ഡ് അദ്ദേഹത്തിനുള്ളതാണ്.
അപ്പോളോ എന്ന പേടകം
ചാന്ദ്രയാത്രക്ക് വേണ്ടി രൂപകല്‍പന ചെയ്ത പേടകമാണ് അപ്പോളോ. അപ്പോളോ വാഹനത്തിനു മൂന്നു ഭാഗങ്ങളാണുള്ളത്- ത്രികോണാകൃതിയുള്ള കമാന്‍ഡ് മോഡ്യൂള്‍, പരീക്ഷണ നിരീക്ഷണങ്ങള്‍ക്കുള്ള സര്‍വീസ് മോഡ്യൂള്‍, ചന്ദ്രനില്‍ ഇറങ്ങുന്നതിനു വേണ്ടിയുള്ള ലൂണാര്‍ മോഡ്യൂള്‍. ഇതില്‍ ലൂണാര്‍ മോഡ്യൂള്‍ ഒഴിവാക്കി ബാക്കിയുള്ള രണ്ടു ഭാഗമാണ് ദൗത്യത്തിന് ഉപയോഗിച്ചത്. മൂന്നു പേര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യം ഇതിലുണ്ട്.
സോയൂസ്
സോവിയറ്റ് യൂണിയന്റെ ഏറ്റവും വിശ്വസ്തമായ ബഹിരാകാശ യാനമാണ് സോയൂസ്. അപ്പോളോ എന്നോ കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും സോയൂസ് ഇന്നും ഉപയോഗിക്കുന്നു. ഒരു സിലിണ്ടറിന്റെ അഗ്രത്തില്‍ വലിയൊരു ഗോളം ഘടിപ്പിച്ചപോലുള്ള ആകൃതിയാണ് സോയൂസിന്. രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം.
രണ്ടു രാജ്യങ്ങളുടെയും സാങ്കേതികവിദ്യകള്‍ വളര്‍ന്നതും വികസിച്ചതുമെല്ലാം സ്വതന്ത്രമായിട്ടായിരുന്നത് കൊണ്ട്, ഒരു സംയുക്ത ദൌത്യത്തിലെ സാങ്കേതിക വെല്ലുവിളികള്‍ ഒരുപാടായിരുന്നു. അടിസ്ഥാന കാര്യങ്ങള്‍ മുതല്‍, കമാന്‍ഡ്, കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഒരു പൊതുവായ സംവിധാനം വികസിപ്പിക്കേണ്ടി വന്നു. ബഹിരാകാശത്ത് വെച്ച് രണ്ടു പേടകങ്ങളും ഡോക്ക് ചെയ്യുവാനുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള ഡോക്കിങ് സിസ്റ്റം, എയര്‍ ലോക്കുകള്‍, അങ്ങിനെയങ്ങിനെ നൂറുനൂറു കാര്യങ്ങള്‍. അപ്പോളോയിലെ കൃത്രിമ അന്തരീക്ഷത്തിനുപയോഗിച്ചത് ശുദ്ധ ഓക്‌സിജന്‍ ആണെങ്കില്‍, റഷ്യക്കാര്‍ നൈട്രജന്‍ അടങ്ങിയ വായുവാണ് ഉപയോഗിച്ചത്. ഇതും ശരിയാക്കണമായിരുന്നു.
റഷ്യയിലെ ബൈക്കനൂരും നാസ ആസ്ഥാനവും തമ്മില്‍ പ്രത്യേക ഹോട്ട് ലൈന്‍ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി, ഇരുഭാഗത്തെയും ശാസ്ത്രജ്ഞര്‍ തങ്ങളുടെ പ്രതിയോഗിയുടെ ബഹിരാകാശ കേന്ദ്രങ്ങള്‍ പരസ്പരം സന്ദര്‍ശിച്ചു.
ഏറ്റവും വലിയ വെല്ലുവിളി മറ്റൊന്നുമായിരുന്നില്ല, ഭാഷയായിരുന്നു. റഷ്യക്കാര്‍ക്ക് ഇംഗ്ലീഷുമറിയില്ല, അമേരിക്കക്കാര്‍ക്ക് റഷ്യനുമറിയില്ല. ഒടുവില്‍ അമേരിക്കക്കാര്‍ റഷ്യനും റഷ്യക്കാര്‍ ഇംഗ്ലീഷും പഠിക്കാന്‍ തീരുമാനിച്ചു. മഹാശാസ്ത്രജ്ഞര്‍ രണ്ടു ഭാഷയും തറ, പറ മുതല്‍ പഠിച്ചു. അമേരിക്കക്കാര്‍ റഷ്യക്കാരോട് റഷ്യനിലും തിരികെ റഷ്യക്കാര്‍ ഇംഗ്ലീഷിലും മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്ന നിയമം കര്‍ശനമായി പിന്തുടര്‍ന്നു. പുതിയ കമാന്‍ഡ് കോഡുകളും നിലവില്‍ വന്നു.
അങ്ങിനെ 1975 ജൂലായ് 15 നു മണിക്കൂറുകളുടെ വ്യത്യാസത്തില്‍, ലോകത്തിന്റെ രണ്ടു കോണുകളില്‍ നിന്നും രണ്ടു ബഹിരാകാശ പേടകങ്ങള്‍ പുതിയൊരു ചരിത്രത്തിന്റെ ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. നിമിഷങ്ങള്‍ക്കകം 229 കിലോമീറ്റര്‍ ഉയരത്തിലെ ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ സോയൂസും, 159 കിലോമീറ്റര്‍ ഉയരത്തില്‍ അപ്പോളോയും എത്തി.
ഭൂമിക്ക് ചുറ്റുമുള്ള മൂന്നാമത്തെ പ്രദക്ഷിണത്തില്‍ സോയൂസ് അമേരിക്കയിലെ ഹ്യൂസ്ടനുമായി ബന്ധം സ്ഥാപിച്ചു. അപ്പോളോ മോസ്‌കൊയുമായും. പിന്നെ ഹ്യൂസ്റ്റന്‍-അപ്പോളോ-സോയുസ്-മോസ്‌കോ ബന്ധങ്ങളും.
ചെറിയ ഭ്രമണപഥ മാറ്റങ്ങളോടെ ഇരു പേടകങ്ങളും ജൂലായ് 17നു രാവിലെ മുഖാമുഖം കണ്ടുമുട്ടി. രണ്ടു പേടകങ്ങളിലെയും സഞ്ചാരികള്‍ ശ്രോതാവിന്റെ ഭാഷയില്‍ പരസ്പരം അഭിവാദ്യം ചെയ്തു. കുശലാന്വേഷണങ്ങള്‍ നടത്തി. ഉച്ചക്ക് ഒന്നരമണിക്ക് അറ്റ്‌ലാന്റിക്ക് സമുദ്രത്തിനു മുകളില്‍ വെച്ച്, അസാധ്യമെന്നു കരുതിയ ആ മഹാചരിത്രം അരങ്ങേറി. നിതാന്തശത്രുക്കളുടെ പേടകങ്ങള്‍ പരസ്പരം ചേര്‍ന്നു. അസാധ്യമായ ആ സ്വപ്‌നസാക്ഷാത്കാരത്തില്‍, ഭൂമി മുഴുവന്‍ ഒരു വലിയ ദീര്‍ഘശ്വാസം വിട്ടു. ആസന്നമായിരുന്ന ഒരു ആണവയുദ്ധത്തിന്റെ സാധ്യതകളാണ് അറ്റ്‌ലാന്റിക്കിനു കുറുകെ നീണ്ട ആ ഷേക്ക് ഹാന്‍ഡ് ഇല്ലാതാക്കിയത്.
സോവിയറ്റ് സഞ്ചാരിയും മിഷന്‍ ഡോക്കിങ് കമാണ്ടാറുമായ വലേരി കുബുസോവ് ആണ് ആ ചെറിയ ഇരുമ്പുകുഴലിലൂടെ അപ്പോളോയിലെക്ക് ഒഴുകിയെത്തിയത്. പിന്നെ എല്ലാവരും ഇരു പേടകങ്ങളിലെക്കും മാറിമാറി സഞ്ചരിച്ചു. സുഹൃത്തുക്കള്‍ക്ക് വേണ്ടി തങ്ങള്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ പരസ്പരം കൈമാറി. ഇരുരാജ്യങ്ങളുടെയും പതാകകള്‍ പരസ്പരം കൈമാറി. ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററുകളിലെ കടുംപിടുത്തക്കാരായ കമാന്‍ഡര്‍മാരെ പരിഹസിച്ച് കാര്‍ട്ടൂണുകള്‍ വരച്ചു. കണ്‍ട്രോള്‍ സെന്ററുകളിലെ സ്‌ക്രീനുകളിലെ വിരസമായ സമവാക്യങ്ങളുടെയും ഗ്രാഫുകളുടെയും ഇടയിലൂടെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ബഹിരാകാശം കുലുങ്ങുമാറുള്ള പൊട്ടിച്ചിരികളാല്‍ ഇരുരാജ്യങ്ങളും പ്രകമ്പനം കൊണ്ടു.
നാല് ദിവസം ഈ അഞ്ചുപേരും ഒരു കുടുംബമായി ബഹിരാകാശത്ത് കഴിഞ്ഞു. നൂറുകണക്കിന് പരീക്ഷണങ്ങള്‍ നടത്തി. ജൂലായ് 19നു രാവിലെ ഇരു രാജ്യക്കാര്‍ക്കും പിരിയാന്‍ സമയമായി. ഒരിക്കല്‍ കൂടി പരസ്പരം ആലിംഗനം ചെയ്ത് യാത്രികര്‍ മാതൃപേടകങ്ങളിലേക്ക് മടങ്ങി. 11.30ന് എയര്‍ലോക്കുകള്‍ അടച്ച്, പേടകങ്ങള്‍ വേര്‍പെട്ടു. അതിനുശേഷം, അപ്പോളോ പേടകം സൂര്യബിംബത്തെ മറച്ചുകൊണ്ട് കൃത്രിമ സൂര്യഗ്രഹണം ഉണ്ടാക്കി. കുറച്ചകലെ നിന്നുകൊണ്ട് സോയൂസ്, സൂര്യഗ്രഹണസമയത്ത് മാത്രം ദൃശ്യമാകുന്ന സൂര്യകവചം, കൊറോണയുടെ നൂറുകണക്കിന് ചിത്രങ്ങള്‍ പകര്‍ത്തി.
പിറ്റേന്ന് വൈകിട്ടോടെ സോയൂസ് പേടകം യാത്രികരുമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ലാന്‍ഡിങ്ങിനിടയില്‍ ചൂടുകൊണ്ട് കരിഞ്ഞുപിടിച്ച സോയൂസിന്റെ പള്ളയില്‍ അവര്‍ എഴുതി… ”ഇത് ചരിത്രത്തിന്റെ ഒരു അനര്‍ഘനിമിഷം..”
മൂന്നു ദിവസങ്ങള്‍ കൂടി ബഹിരാകാശത്ത് തങ്ങി, ജൂലായ് 23നാണ് അപ്പോളോ മടങ്ങിയത്. ഇരു പേടകങ്ങളുടെയും സുരക്ഷിതമായ ലാന്‍ഡിംഗ് ലോകം കോരിത്തരിപ്പോടെ ടിവിയില്‍ കണ്ടു… സൗരയൂഥത്തിലെ അസാധാരണമായ അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍ കണ്ടെത്താനും അവയിലൂടെ പ്രപഞ്ച പഠനങ്ങള്‍ക്ക് പുതിയ ദിശാബോധം തന്നെ സൃഷ്ടിക്കാനും കഴിഞ്ഞു എന്നത് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ്. വിജ്ഞാനത്തിനും അറിവുകള്‍ക്കും രാജ്യാന്തര ഭേദമില്ല. അത് മനുഷ്യരാശിയുടെ എന്നത്തെയും മുതല്‍ക്കൂട്ടുകളാണ് എന്ന സന്ദേശമാണ്, ശീതയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ പോലും ഈ ദൌത്യം നല്‍കിയത്. അത് തലമുറകള്‍ക്ക് തന്നെ ഒരു കെടാവിളക്കായി മാറി.