ആപേക്ഷികതാ സിദ്ധാന്തം അവ തരിപ്പിക്കപ്പെട്ടിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു.
ഒന്നര സഹസ്രാബ്ദത്തോളം നീണ്ട കുരിശുയുദ്ധങ്ങളുടെ ഇരുണ്ട യുഗത്തിനു ശേഷം, നവോത്ഥാനത്തിന്റെ ശംഖൊലി മുഴങ്ങാന്‍ തുടങ്ങിയ യൂറോപ്പിലാണ് ഐസക് ന്യൂട്ടന്‍ എന്ന മഹാമേരു സമാനനായ മനുഷ്യന്‍ ജനിക്കുന്നത്. ദ്രവ്യം (matter), പിണ്ഡം (mass), ഊര്‍ജ്ജം (energy ) എന്നീ ഘടകങ്ങളെ കൃത്യമായ ചലനനിയമങ്ങളിലൂടെയും, ഗണിത സൂത്രങ്ങളിലൂടെയും ബന്ധിപ്പിച്ച്, ദൃശ്യപ്രപഞ്ചത്തിനു ഒരു നിര്‍വചനം തന്നെ അദ്ദേഹം തീര്‍ത്തു. ന്യൂട്ടന്‍ കുറിച്ചിട്ട രീതിമാര്‍ഗ്ഗങ്ങളിലൂടെയാണ് പിന്നീട് ശാസ്ത്ര ചിന്തകള്‍ ചലിച്ചത്, അന്നുമിന്നും. ക്ലാസ്സിക്കല്‍ ഫിസിക്‌സ് എന്ന ശാസ്ത്ര ശാഖ തന്നെ അന്നാണ് രൂപം കൊണ്ടത്. പക്ഷേ പ്രകാശമെന്ന പ്രതിഭാസം, ന്യൂട്ടനും അപ്രാപ്യമായി തന്നെ അവശേഷിച്ചു. റിഫ്‌ലക്ഷന്‍, റിഫ്രാക്ഷന്‍ എന്ന രണ്ട് പ്രകാശ ഗുണങ്ങള്‍ മാത്രമേ അദ്ദേഹത്തിനും വിശദീകരിക്കാന്‍ സാധിച്ചുള്ളൂ. ക്ലാസ്സിക്കല്‍ ഫിസിക്‌സിന്റെ നിയമാവലികളിലൂടെ സഞ്ചരിച്ച ക്രിസ്ത്യന്‍ ഹൈജന്‍സും, ക്ലാര്‍ക്ക് മാക്‌സവെല്ലും കുറെയൊക്കെ മുന്നേറിയെങ്കിലും പ്രകാശം പിടികൊടുത്തില്ല. ക്ലാസിക്കല്‍ ഫിസിക്‌സിന്റെ സൂത്രവാക്യങ്ങള്‍ക്കപ്പുറത്തും മഹാസത്യങ്ങള്‍ ഉണ്ടാകാമെന്ന ചിന്ത, ശാസ്ത്രലോകത്തെ ഇടനാഴികളില്‍ പതുക്കെപ്പതുക്കെ ചര്‍ച്ചാ വിഷയമായി.
ഈ അവസരത്തിലാണ്, ഫ്രാന്‍സില്‍, മാക്‌സ് പ്ലാങ്ക് ക്വാണ്ടം തിയറിയുമായി രംഗപ്രവേശം ചെയ്യുന്നത്. പ്രകാശം ഒരേസമയം കണവും തരംഗവുമാണ്. തരാതരം പോലെ അവന്‍ രണ്ടു സ്വഭാവവും കാണിക്കുമെന്നൊക്കെ പറഞ്ഞപ്പോള്‍ ആദ്യം അന്തം വിട്ടത് മാക്‌സ് പ്ലാങ്ക് തന്നെയാണ്. നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന, ക്ലാസ്സിക്കല്‍ ഫിസിക്‌സിന്റെ കടക്കലെ കോടാലിയാണ് തന്റെയീ സിദ്ധാന്തം എന്ന് തിരിച്ചറിഞ്ഞ മാക്‌സ് പ്ലാങ്ക് അതിന് പ്രചാരം കൊടുത്തില്ല. ഐസക് ന്യൂട്ടന്‍ ആള്‍ദൈവമായി നിറഞ്ഞുനില്‍ക്കുന്ന ശാസ്ത്രലോകത്തെ, ശാസ്ത്രമൗലികവാദികള്‍ അന്ന് അത്രയേറെ ശക്തരായിരുന്നു. (അവരുടെ മറ്റൊരു രൂപമാണ് ഇന്ന് നമ്മുടെയിടയില്‍ കാണുന്ന യുക്തിവാദികള്‍. ഇരുന്നാലും നിന്നാലും തിരിഞ്ഞാലും ശാസ്ത്രം ശാസ്ത്രം എന്ന് പറഞ്ഞ് നിലവിളിക്കാനല്ലാതെ യഥാര്‍ത്ഥ ശാസ്ത്രീയ ചിന്തയുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇക്കൂട്ടര്‍ക്കില്ല).
പക്ഷേ, സത്യങ്ങള്‍ എത്രകാലം മൂടിവെക്കാനാകും. നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന അവതാരപ്പിറവികള്‍ വരുന്നത് പുതുയുഗത്തിന്റെ മാര്‍ഗ്ഗദീപങ്ങളുമായാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ജര്‍മ്മന്‍ ജൂതന്റെ വരവും അങ്ങിനെ തന്നെയായിരുന്നു. ഉന്മാദത്തോളം പോന്ന വിഷാദഭാവവും, താറുമാറായ കുടുംബ ജീവിതവും, തുടര്‍ച്ചയായ പ്രവാസജീവിതവും ആ യുവാവിനെ കൂടുതല്‍ അന്തര്‍മുഖനാക്കി. പക്ഷെ, ആ മനസ്സ് സഞ്ചരിച്ചുകൊണ്ടിരുന്നത് പ്രപഞ്ച സങ്കീര്‍ണതകളിലെ മഹാരഹസ്യങ്ങളിലൂടെയാണ് എന്ന് ആരും മനസ്സിലാക്കിയില്ല.
മാക്‌സ് പ്ലാങ്ക് മടിച്ച് നിന്ന ക്വാണ്ടം തിയറി ഉപയോഗിച്ച്, പ്രകാശത്തിന്റെ ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഐന്‍സ്റ്റീന്‍ വിശദീകരിക്കുകയും, 1905 ല്‍ സ്‌പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റി പുറത്ത് വിടുകയും ചെയ്തതോടെ, ന്യൂട്ടന്‍ എന്ന വടവൃക്ഷം ആടിയുലഞ്ഞു. ഐന്‍സ്റ്റീന്‍ തുറന്നു വിട്ട ഭൂതം, ക്ലാസ്സിക്കല്‍ ഫിസിക്‌സിന്റെ നിയമങ്ങളെയെല്ലാം കടപുഴക്കി ആഞ്ഞടിച്ചു.
തിയറി ഓഫ് റിലേറ്റിവിറ്റി
ക്ലാസ്സിക്കല്‍ ഫിസിക്‌സ് പ്രകാരം, പ്രപഞ്ചം എന്നാല്‍, കൃത്യമായ നിയമങ്ങളിലൂടെ ചലിക്കുന്ന ഒരു പടുകൂറ്റന്‍, എണ്ണയിട്ട യന്ത്രമാണ്. ദ്രവ്യത്തിന്റെ അടിസ്ഥാന ഘടകമായ ആറ്റത്തില്‍ തുടങ്ങി, ഇഷ്ടികകള്‍ പടുക്കുന്ന പോലെ നിര്‍മ്മിക്കപ്പെട്ട യന്ത്രം. ഊര്‍ജം ദ്രവ്യത്തില്‍ ആവേശിക്കപ്പെടുമ്പോള്‍ അവിടെ ചലനമുണ്ടാകുന്നു, ചലന നിയമങ്ങളുണ്ടാകുന്നു. നിത്യജീവിതത്തിലെ, ശാസ്ത്രത്തിന്റെ പ്രയോഗസാധ്യതകള്‍ക്ക് ഇത് ധാരാളം മതി. അന്നും ഇന്നും. പക്ഷെ, അതിബൃഹത്തായ സ്ഥൂല പ്രപഞ്ചത്തിലെ ഒരു മണല്‍തരിയുടെ പ്രാധാന്യം പോലുമില്ലാത്ത ഈ നീലഗ്രഹത്തിലെ, ഒരു ജീവിവര്‍ഗത്തിന്റെ ജീവസന്ധാരണം അല്ലല്ലോ ശാസ്ത്രത്തിന്റെ അവതാര ലക്ഷ്യങ്ങള്‍. മനുഷ്യന്റെ ദൃശ്യപരിമിതികള്‍ക്കപ്പുറത്തേക്ക് നീങ്ങുമ്പോള്‍ പ്രകാശ വേഗത, സബാറ്റൊമിക് തലങ്ങള്‍, ക്ലാസ്സിക്കല്‍ ഫിസിക്‌സ് പൂര്‍ണ പരാജയമാണ്. സാധാരണ അവസ്ഥയിലും അങ്ങിനെയാണ് എങ്കിലും നമുക്കത് അനുഭവപ്പെടുന്നില്ല എന്ന് മാത്രം. ഭൂമി സൂര്യനെയല്ല, സൂര്യനാണ് ഭൂമിയെ ചുറ്റുന്നത് എന്ന് നമുക്കനുഭവപ്പെടുന്ന പോലെ.
ഐന്‍സ്റ്റീന്‍ പറയുന്ന പ്രകാരം, ഒരു നിയമവും സ്ഥിരമല്ല. ആപേക്ഷികമാണ്. സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് പരസ്പരം തോന്നുന്നത് നിശ്ചലാവസ്ഥയാണ്, എന്നാല്‍ പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് അവര്‍ ചലിക്കുകയുമാണ്. ഇവിടെ സത്യം ആപേക്ഷികമാണ്. ഇത് പോലെ തന്നെയാണ് എല്ലാം. ഭൂമി എന്ന ഫ്രെയിം ഓഫ്‌റഫറന്‍സില്‍ മാത്രമേ നമ്മുടെ ചലന നിയമങ്ങള്‍ ബാധകമാകൂ. ഇവിടെ ദിവസവും നാം ഒരു ഉദയവും അസ്തമയവും കാണുമ്പോള്‍, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികര്‍ 27 ഉദയാസ്തമയങ്ങള്‍ കാണുന്നു. അപ്പോള്‍ എന്താണ് സമയം, എന്താണ് ചലനം.
വളരെ ലളിതമായി ഐന്‍സ്റ്റീന്‍ റിലെറ്റിവിറ്റി പറഞ്ഞു കൊടുത്തതിങ്ങനയാണ്. നിങ്ങള്‍ ഒരു അറുബോറന്‍ ക്ലാസ്സിലിരിക്കുകയാണ് എന്ന് കരുതുക, ഒരു മണിക്കൂര്‍ ഒരു യുഗം പോലെയാവും അനുഭവപ്പെടുക. അതെ നിങ്ങള്‍, കാമുകിയുമായി പ്രണയസല്ലാപത്തിലാണ് എന്ന് കരുതുക. ഒരു മണിക്കൂറിനു ഒരു നിമിഷത്തിന്റെ ദൈര്‍ഘ്യം പോലുമുണ്ടാവില്ല.
കൂടുതല്‍ പറഞ്ഞു തുടങ്ങിയാല്‍ ബോധം പോകും. റിലെറ്റിവിറ്റി പ്രകാരം, പ്രകാശ വേഗതക്കപ്പുറം ഒരു വേഗതയില്ല. വേഗത കൂടുന്തോറും മാസ് കൂടും, പ്രകാശ വേഗതയില്‍ മാസ് അനന്തമാകും. പ്രകാശ വേഗതയില്‍ സമയത്തിന്റെ ഒഴുക്ക് നിലക്കും. എന്ന് വെച്ചാല്‍, ആ വേഗതയില്‍ സഞ്ചരിച്ചാല്‍ നമുക്ക് പ്രായം കൂടില്ല. പ്രകാശ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശ വാഹനത്തില്‍ നാം യാത്ര തിരിക്കുന്നു എന്ന് വെക്കുക. അനേകായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമുക്കൊന്നും അനുഭവപ്പെടില്ല, ഭൂമിയില്‍ അതിനകം സഹസ്രാബ്ദങ്ങള്‍ കടന്നു പോയിട്ടുണ്ടാകും. നാം തിരിച്ച് വന്നാല്‍ കാണുക ആയിരം വര്‍ഷം കഴിഞ്ഞ ഭൂമിയാകും.
നീളം, വീതി, ഉയരം എന്നിവ കൂടാതെ മറ്റൊരു മാനമാണ് ഇവിടെ സമയം. സ്ഥലവും നിരീക്ഷണവും മാറുമ്പോള്‍ സമയവും മാറുന്നു. ദ്രവ്യം എന്നത് ഊര്‍ജ്ജം തന്നെയാണ്, അഥവാ ഊര്‍ജ്ജത്തിന്റെ സംഘാതമാണ് ദ്രവ്യം. ആണവ ഊര്‍ജ്ജത്തിന്റെ അടിസ്ഥാനവും ഇതു തന്നെ. ഇതാണ് ഹിരോഷിമയില്‍ തീമഴയായി പെയ്തിറങ്ങിയതും. 1916 മാര്‍ച്ചില്‍ സ്‌പെഷ്യല്‍ തിയറി ഓഫ് റിലെറ്റിവറ്റി കൂടി അവതിരിപ്പിച്ച്, ഐന്‍സ്റ്റീന്‍ ക്ലാസ്സിക്കല്‍ ഫിസിക്‌സിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു. ഇതുപ്രകാരം, പ്രകാശം ഗുരുത്വാകര്‍ഷണത്തിനു വിധേയമാകും. 1930 ഉണ്ടായ ഒരു സൂര്യഗ്രഹണത്തിനു ഈ സിദ്ധാന്തപ്രകാരം അദ്ദേഹം ഒരു നക്ഷത്രത്തിന്റെ സ്ഥാനം പ്രവചിച്ചിരുന്നു. അത് ബോധ്യപ്പെട്ടതോടെ, ഐന്‍സ്റ്റീനെ അംഗീകരിക്കാതിരിക്കാന്‍ വയ്യാതായി.
പരീക്ഷണ നിരീക്ഷണങ്ങളുടെ സാമ്പ്രദായിക രീതികളില്‍ നിന്നും, ശാസ്ത്രീയ ചിന്തയെ തത്വശാസ്ത്രപരമായ ബോധതലങ്ങളിലേക്ക് കൈപിടിച്ച് നടത്തി എന്നതാണ് ഐന്‍സ്റ്റീന്‍ നടത്തിയ എറ്റവും വലിയ വിപ്ലവം. ഇവിടെ നിരീക്ഷണവസ്തുവോടൊപ്പം നിരീക്ഷകനും ഒരു ഭാഗമാണ്. ഒന്നുകൂടി നീട്ടിപ്പറഞ്ഞാല്‍ ദൈവവും മനുഷ്യനും ഒന്നാകുന്ന അദ്വൈതം. തത്വമസി.
ആര്‍ക്കറിയാം, പ്രപഞ്ചത്തിന്റെ മണിച്ചെപ്പില്‍ എന്തൊക്കെ മഹാവിസ്മയങ്ങളാവും ഇനി നമ്മെ കാത്തിരിക്കുന്നത് എന്ന്.