ജനുവരി 28. സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍ ദുരന്തവാര്‍ഷികം. മനുഷ്യന്‍ ബഹിരാകാശ യാത്ര തുടങ്ങിയ 1960 കളില്‍ തന്നെ, സ്‌പേസ് ഷട്ടില്‍ എന്ന ആശയത്തിന് ജീവന്‍ വെച്ചിരുന്നു. ഒരു സഞ്ചാരയോഗ്യമായ ബഹിരാകാശ യാനം എന്നത് സ്‌പേസ് ടെക്‌നോളജിയുടെ ഏറ്റവും സങ്കീര്‍ണമായ മേഖലയാണ്. രണ്ടോ മൂന്നോ മനുഷ്യര്‍ക്ക് സുരക്ഷിതമായി പെരുമാറണം, നിയന്ത്രണ സംവിധാനം, വാര്‍ത്താവിനിമയം, പരീക്ഷണ നിരീക്ഷണ ഉപകരണങ്ങള്‍, അപകട ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാനാവശ്യമായ അടിയന്തിര സംവിധാനങ്ങള്‍, റീ എന്‍ട്രി സമയത്ത് ആവശ്യമായ താപപ്രതിരോധം, പാരച്യൂട്ടുകള്‍….അങ്ങിനെയങ്ങിനെ നൂറുനൂറു ഘടകങ്ങള്‍. ഇതെല്ലാം,കഷ്ടിച്ച് ഒരു കാറിന്റെ വലിപ്പത്തില്‍ ഈ പേടകത്തെ സുരക്ഷിതമായി വിക്ഷേപിക്കാന്‍ ആവശ്യമായ വിക്ഷേപണ വാഹനം അഥവാ റോക്കറ്റ്, അതിലേക്കാവശ്യമായ നൂറുകണക്കിന് ടണ്‍ ഇന്ധനം. കഷ്ടിച്ച്, രണ്ടോ മൂന്നോ ടണ്‍ ഭാരമുള്ള പേടകത്തെ ബഹിരാകാശത്തെത്തിക്കാന്‍, കത്തിച്ച് തീര്‍ക്കുന്നത് 450 ടണ്ണോളം ഇന്ധനവും, റോക്കറ്റും. ഭൂമിയില്‍ തിരിച്ചെത്തുന്നത്, അഞ്ഞൂറ് കിലോ മാത്രമുള്ള, യാത്രികര്‍ ഇരിക്കുന്ന ഒരു ചെറിയ കഷണം മാത്രം. അടുത്ത യാത്രക്ക് ഇതെല്ലാം വീണ്ടും ഉണ്ടാക്കണം. ഭീമമായ ചെലവ്,മനുഷ്യാദ്ധ്വാനം, അപകട സാധ്യത. എങ്കിലും 1980കള്‍ വരെ മനുഷ്യന്‍ ഇങ്ങിനെ മാത്രമാണ് ബഹിരാകാശസഞ്ചാരം നടത്തിയത്. ഇങ്ങിനെ തന്നയാണ്,അപ്പോളോ ദൗത്യങ്ങള്‍, അമ്പിളിമാമനെ കൈക്കുമ്പിളിലൊതുക്കിയതും.
ഇവിടെയാണ് പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം എന്ന ആശയത്തിന്റെ പ്രാധാന്യം വന്നത്. അങ്ങിനെ സാധിച്ചാല്‍, കൂടുതല്‍ ദൗത്യങ്ങള്‍ നടത്താം, കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താം, ബഹിരാകാശത്തിന്റെ സാധ്യതകളെ കൂടുതല്‍ വിനിയോഗിക്കാം. ഓരോ ദൗത്യത്തിനും 25 ബില്ല്യണ്‍ ഡോളര്‍ ചെലവായ, അപ്പോളോ -ചാന്ദ്ര പദ്ധതികള്‍ക്ക് ശേഷം നട്ടെല്ലൊടിഞ്ഞ സാമ്പത്തിക അവസ്ഥയില്‍, നാസ സമര്‍പ്പിച്ച എല്ലാ പദ്ധതികളും നിരസിക്കപ്പെട്ടു. എങ്കിലും പ്രസിഡന്റ് നിക്‌സണ്‍, സ്‌പേസ് ഷട്ടില്‍ പ്രൊജക്റ്റ് മാത്രം അംഗീകരിച്ചു.
ഒരു വിമാനം പോലെ സഞ്ചരിക്കുന്ന പേടകമാണ് നാസ വിഭാവനം ചെയ്തത്. പക്ഷെ ഇത്ര വലിയ ഒരു പേടകത്തെ എങ്ങിനെ വിക്ഷേപിക്കും. ഏതൊരു വസ്തുവും ബഹിരാകാശത്തെത്തണമെങ്കില്‍ സെക്കന്റില്‍ 11 കിലൊമീറ്റര്‍ എന്ന ഉയര്‍ന്ന വേഗത വേണം (orbital velocity, അതുണ്ടാക്കാന്‍ വളരെ വലിയതോതില്‍ ഇന്ധനവും പറ്റിയ എഞ്ചിനുകളും വേണം. ഇവിടെ ഒരു വിമാനത്തിന്റെ ആകൃതി കൂടിയേ കഴിയൂ. അങ്ങിനെ പരമ്പരാഗതമായ റോക്കറ്റ് മോഡല്‍ നാസ ഉപേക്ഷിച്ചു.38 മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ ചിറകുകളും ശരീരവുമുള്ള പ്രധാന പേടകം രൂപംകൊണ്ടു. പിന്നില്‍ മൂന്ന് എഞ്ചിന്‍ നോസിലുകള്‍. സാധാരണ റോക്കറ്റില്‍, ഇന്ധന ടാങ്കിന്റെ അടിയില്‍ തന്നെയാണ്, എഞ്ചിനും നോസിലുകളും ഉണ്ടാവുക. എന്നാല്‍ ഷട്ടിലില്‍ 45 മീറ്റര്‍ നീളമുള്ള ഇന്ധന ടാങ്ക് പുറത്താണ്. അതിലാണ് ഷട്ടില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. വിക്ഷേപണത്തിനു കരുത്തു കൂട്ടാന്‍, ഏതാണ്ട് നാല്പത്തിരണ്ട് മീറ്റര്‍ നീളമുള്ള രണ്ട് ബൂസ്റ്ററുകള്‍, ടാങ്കിനിരുവശത്തും. പടുകൂറ്റന്‍ സിലിണ്ടര്‍ മാതൃകയിലുള്ള റോക്കറ്റുകള്‍ കണ്ട് ശീലിച്ച ലോകത്തിന് ഷട്ടിലിന്റെ ഈ വിചിത്ര മാതൃക കൗതുകമായിരുന്നു. മൂന്ന് കൂറ്റന്‍ തൂണുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വലിയ മരം കൊത്തിയുടെ രൂപം.
സാധാരണ റോക്കറ്റ് പോലെ തന്നെയാണ് ഷട്ടിലും വിക്ഷേപിക്കുക. വിക്ഷേപണത്തിന്റെ നൂറാം സെക്കന്റില്‍,ബൂസ്റ്ററുകള്‍ വേര്‍പെട്ടു കടലില്‍ വീഴും. പ്രത്യേകം നിയോഗിക്കപ്പെട്ട റിക്കവറി കപ്പലുകള്‍, ഇവയെ വീണ്ടെടുത്ത് കരയിലെത്തിക്കും. ഇത് വീണ്ടും ഉപയോഗിക്കാം. പേടകത്തിന്റെ ഭ്രമണപഥ പ്രവേശനത്തിന് തൊട്ട് മുന്‍പ് ഇന്ധന ടാങ്ക് വേര്‍പെട്ട് അന്തരീക്ഷത്തില്‍ കത്തിയമരും. എഞ്ചിനുകളോട് ചേര്‍ന്നുള്ള OMS- (Orbital manuvering systems ) ഉപയോഗിച്ച് കൃത്യമായ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന ഷട്ടില്‍ ദൗത്യമാരംഭിക്കും. ഷട്ടിലിന്റെ കൊക്പിറ്റിനു പിന്നിലെ നീണ്ട അറ രണ്ടായി തുറക്കാന്‍ കഴിയുന്നതാണ്. നാല്പത് മീറ്ററോളം നീട്ടാന്‍ കഴിയുന്ന ഒരു യന്ത്രക്കൈ തന്നെയുണ്ട് അവിടെ. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് വലിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാം. കേടായ ഉപഗ്രഹങ്ങളെ അതിന്റെ സമീപത്ത് ചെന്ന് നന്നാക്കാം, വേണമെങ്കില്‍ അവയെ വീണ്ടെടുത്ത് ഭൂമിയിലേക്ക് കൊണ്ടുവരാം. ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ്, പ്രപഞ്ച വിസ്മയങ്ങളിലേക്ക് മിഴിതുറന്നത് ഷട്ടിലിന്റെ ഈ മാന്ത്രിക കൈയ്യിലൂടെയാണ്.
ദൗത്യങ്ങള്‍ക്ക് ശേഷം പ്രത്യേക നോസിലുകളിലൂടെ ഭ്രമണപഥം താഴ്ത്തുന്ന ഷട്ടില്‍, തിരശ്ചീനമായി ഭൗമാന്തരീക്ഷത്തിലേക്ക് കയറും. ആ ഘട്ടത്തില്‍ ഭീമമായ ചൂട് പ്രതിരോധിക്കാന്‍, ഷട്ടിലിന്റെ അടിയിലെ പ്രതലമാകെ പ്രത്യേക ടൈല്‍ പതിച്ചിട്ടുണ്ട്…താഴ്ന്ന അന്തരീക്ഷനിലകളിലെത്തുന്ന വാഹനം, ഒരു വിമാനമായിത്തന്നെ,ലാന്‍ഡിങ് ഗിയറുകള്‍ ഉപയോഗിച്ച് റണ്‍വേയിലേക്ക് ഒഴുകിയിറങ്ങും. അഞ്ച് മുതല്‍ ഏഴ് വരെ യാത്രക്കാരെ ഒരു ദൗത്യത്തില്‍ വഹിക്കാന്‍ ഷട്ടിലിന് കഴിയും.
ഏറെനാളത്തെ പരീക്ഷണങ്ങള്‍ക്കും ട്രയലുകള്‍ക്കും ശേഷം 1981 ഏപ്രില്‍ 12 ന്, കൊളംബിയ എന്ന് പേരിട്ട ആദ്യത്തെ സ്‌പേസ് ഷട്ടില്‍ കേപ് കനാവെറലില്‍ നിന്നും കുതിച്ചുയര്‍ന്നു. ചലഞ്ചര്‍, അറ്റ്‌ലന്റിസ്,ഡിസ്‌കവറി എന്നീ ഷട്ടിലുകള്‍ കൂടി നാസ നിര്‍മ്മിച്ചു. പിന്നീടുള്ള വര്‍ഷങ്ങളിലെ, ലോകത്തെ അതിശയിപ്പിച്ച ബഹിരാകാശ വാര്‍ത്തകളെല്ലാം സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങളെ ചുറ്റിപ്പറ്റിയായി. ഷട്ടിലിന്റെ കരുത്തിലേറി ഇന്ത്യയുടെ ഇന്‍സാറ്റ് അടക്കംധാരാളം ഉപഗ്രഹങ്ങള്‍ ബഹിരാകാശം പൂകി. പല രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഷട്ടിലിനെ ആശ്രയിച്ചു. അനാഥപ്രേതങ്ങളായി സ്‌പേസില്‍ ചുറ്റിത്തിരിഞ്ഞ് നടന്ന ഉപഗ്രഹങ്ങളെ തിരികെ ഭൂമിയിലെത്തിച്ച് നന്നാക്കി. വികൃതിക്കുട്ടികളെ പോലെ അനുസരണക്കേട് കാട്ടിനടന്ന ഉപഗ്രഹങ്ങളെ, അവിടെച്ചെന്നു മെരുക്കി ആട്ടിന്‍ കുട്ടികളാക്കി. സ്‌പേസ് ടെക്‌നോളജിയില്‍, സോവിയറ്റ് യൂണിയനെ ബഹുകാതം പിന്നിലാക്കാന്‍ നാസയെ സഹായിച്ചത് ഈ അത്ഭുത ബഹിരാകാശപ്പക്ഷി തന്നെയാണ്.
1986 ജനുവരി 28.. സ്‌പേസ് ഷട്ടിലിന്റെ പതിനൊന്നാമാതും ചലഞ്ചറിന്റെ മൂന്നാമതും വിക്ഷേപണത്തിനു വേണ്ടി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ അമേരിക്കയുടെ തെക്കേ മുനമ്പിലെ കേപ് കനാവെറലിലെ കെന്നഡി സ്‌പേസ് സെന്റര്‍. തണുത്തുറഞ്ഞ ആ ജനുവരിയിലും,വിക്ഷേപണം കാണാന്‍ സുരക്ഷാ മേഖലക്ക് പുറത്ത് നൂറുകണക്കിനാളുകള്‍ തമ്പടിച്ചിരുന്നു. കൂടാതെ ടിവിയില്‍ തത്സമയം വീക്ഷിക്കുന്ന കോടിക്കണക്കിനു ആളുകള്‍… കാരണം, സ്‌പേസ് ഷട്ടില്‍ അവര്‍ക്ക് വെറുമൊരു സാങ്കേതിക വിദ്യയല്ല, അമേരിക്കയുടെ വികാരം തന്നെയാണ്, വിക്ഷേപണങ്ങളോരോന്നും ആഘോഷവും. ഷട്ടില്‍ സാങ്കേതികതയില്‍ ആശാന്മാരിയിക്കഴിഞ്ഞിരുന്ന നാസയുടെ മിഷന്‍ കണ്ട്രോളില്‍ ഒരു സമ്മര്‍ദ്ദവുമില്ല. വിക്ഷേപണതറയില്‍, ബഹിരാകാശത്തേക്ക് ചുണ്ട് കൂര്‍പ്പിച്ച്, ഭീമന്‍ അരയന്നപ്പിട പോലെ ചലഞ്ചര്‍ സര്‍വ്വസജ്ജമായി നില്‍ക്കുന്നു. കമാണ്ടര്‍ ഫ്രാന്‍സിസ് സ്‌കൂബിയും പേലോഡ് സ്‌പെഷ്യലിസ്റ്റും വനിതയുമായ ക്രിസ്റ്റ മക്കൊളിഫും അടക്കം ഏഴ് ആസ്‌ട്രോനോട്ടുകള്‍ ലിഫ്റ്റ് വഴി കോക്പിറ്റില്‍ പ്രവേശിച്ച് ബെല്‍റ്റുകള്‍ മുറുക്കി. (അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ വിളിക്കുന്ന പേരാണ് ആസ്‌ട്രോനോട്ട്. സോവിയറ്റ് സഞ്ചാരികളെ കൊസ്‌മൊനൊട്ട് എന്നാണു വിളിക്കുക).
കൗണ്ട് ഡൗണ്‍ തടസ്സങ്ങളൊന്നുമില്ലാതെ പുരോഗമിച്ചു. എണ്ണം പൂജ്യത്തിലെത്തിയപ്പോള്‍, ഷട്ടില്‍ നോസിലുകളില്‍ ഓറഞ്ച് ജ്വാലകള്‍ ഇരമ്പിയാര്‍ത്തു. അലറിവിളിച്ച ബൂസ്റ്ററുകളുടെ സഹായത്തോടെ, ഷട്ടില്‍ ലിഫ്‌റ്റൊഫ് ചെയ്തപ്പോള്‍,അമേരിക്കയെമ്പാടും കരഘോഷങ്ങളാല്‍ മുഖരിതമായി.
ട്രാജക്ടറി ബാലന്‍സ് സൂക്ഷിക്കാന്‍,ഷട്ടില്‍ എമ്പാടുമായി ഒന്ന് കറങ്ങിത്തിരിഞ്ഞതും കണ്ടുനിന്നവരെ സ്തബ്ദ്ധരാക്കിക്കൊണ്ട് ആ യന്ത്രപ്പക്ഷി ഒരു വലിയ സ്‌ഫോടനത്തോടെ ചിതറിത്തെറിച്ചു. തൊണ്ടയില്‍ കുടുങ്ങിയ നിലവിളികളുമായി നിന്ന പതിനായിരങ്ങളുടെ കണ്ണില്‍, ആകാശത്ത് ചലഞ്ചര്‍ അവശേഷിപ്പിച്ച പുകവരകള്‍ പല്ലിളിച്ച് കാട്ടി. അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് ചലഞ്ചര്‍ എരിഞ്ഞ് വീണപ്പോള്‍, അത് അന്നുവരെ നടന്ന ബഹിരാകാശ ദുരന്തങ്ങളില്‍ ഏറ്റവും വലുതായി. മൃതദേഹങ്ങള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയ കപ്പലുകള്‍ക്ക് കിട്ടിയത് നീല സ്‌പേസ് സ്യൂട്ടിന്റെ ചീള് കരിഞ്ഞ് പിടിച്ച ഒരു എല്ലിന്‍ കഷണം മാത്രം.
തുടര്‍ന്ന്, എല്ലാ ഷട്ടില്‍ ദൗത്യങ്ങളും നാസ നിര്‍ത്തിവെച്ചു. അന്വേഷനത്തിനു നിയോഗിക്കപ്പെട്ട റോജര്‍ കമ്മീഷന്‍ മാസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വലത് വശത്തെ ബൂസ്റ്ററിലെ,ഇന്ധനക്കുഴലിലെ ഒരു’O’ ring,അയഞ്ഞതായിരുന്നു ദുരന്ത കാരണം. അയഞ്ഞുപോയ റിംഗിലൂടെ ചോര്‍ന്ന ഇന്ധനം നിയന്ത്രണാതീതമായി കത്തിയപ്പോള്‍, ഇന്ധന ടാങ്കും കൂടെ ഷട്ടിലും യാത്രികരും ഒന്നായി പൊട്ടിത്തെറിച്ചു.
മൂന്ന് വര്‍ഷങ്ങളോളം പിന്നീട് ഷട്ടില്‍ ദൗത്യങ്ങള്‍ നടന്നില്ല. അതില്‍ ഇന്ത്യക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. 1987 നവംബറില്‍ നടക്കേണ്ട ദൗത്യത്തില്‍ ഇന്ത്യയുടെ ഇന്‍സാറ്റ് 1 ഡി ഉപഗ്രഹത്തോടൊപ്പം ഒരു ഭാരതീയനെയും ബഹിരാകശത്തേക്ക് അയക്കാന്‍ ധാരണയായിരുന്നു. തിരുവനന്തപുരം വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞന്‍ പി.രാധാകൃഷ്ണന്‍ അതിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട്, പരിശീലനവും തുടങ്ങിയിരുന്നു. പക്ഷെ ചലഞ്ചര്‍ ദുരന്തത്തിന്, അമേരിക്കയോടൊപ്പം, ഇന്ത്യയുടെയും, കേരളത്തിന്റെയും കൂടി ദുരന്തമാകാനായിരുന്നു വിധി.
ബഹിരാകാശ ഗവേഷണം ഇന്ന് ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായി. മത്സരത്തിന്റെ കാലം അതിജീവിച്ച്, അമേരിക്കയുടെയും റഷ്യയുടെയും കൈകള്‍ അറ്റ്‌ലാന്റിക്കിന് കുറുകെ നീണ്ടപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം എന്ന മറ്റൊരു അത്ഭുതം തന്നെ പിറവി കൊണ്ടു. ഇന്ത്യയും ചൈനയുമൊക്കെ ബഹിരാകാശത്ത് തങ്ങളുടെ കൊടിപ്പടങ്ങള്‍ ഉയര്‍ത്തി. ചൊവ്വയുടെ കോളനിവല്‍ക്കരണം എന്ന വന്യ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ്, മാനവരാശി ഇപ്പോള്‍ ഉറ്റുനോക്കുന്നത്.