ഉദാസീനതയും അഴിമതിയും ഉത്തരവാദിത്വമില്ലായ്മയും കൊടികുത്തി വാഴുന്ന ഒരു മേഖലയാണ് ഭാരതത്തിന്റെ കായികരംഗം. സമൂലമായ പരിഷ്‌കരണങ്ങളിലൂടെ കായികരംഗത്തെ രാജ്യത്തിന്റെ അഭിമാനമാക്കി മാറ്റാനുള്ള ഏതാനും നിര്‍ദ്ദേശങ്ങളാണ് ഈ ലേഖനത്തിലൂടെ അവതരിപ്പിക്കുന്നത്. കായിക വിദ്യാഭ്യാസ മേഖലയില്‍ത്തന്നെ ഉള്‍പ്പെടുന്ന കായിക പരിശീലന മത്സര രംഗങ്ങളില്‍ നേതൃത്വവും ഭാവനയും നിരീക്ഷണ-അപഗ്രഥന പാടവവുമുള്ളവര്‍ വേണ്ടത്ര ഉണ്ടെങ്കിലേ ക്രിയാത്മകമായ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യാനും ആവിഷ്‌ക്കരിക്കാനും കഴിയുകയുള്ളൂ എന്നതിന് എത്ര വേണമെങ്കിലും തെളിവുകള്‍ നിരത്താന്‍ കഴിയും.
കായിക പ്രതിഭകളെ തിരിച്ചറിയുന്ന പ്രക്രിയ ഏറ്റവും അനുചിതവും അശാസ്ത്രീയവും ആയിട്ടുകൂടി അതുതന്നെ നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ പ്രക്രിയകളിലൂടെ കണ്ടെത്തപ്പെടുന്ന പ്രതിഭകളിലെ കാല്‍ഭാഗം പോലും ആശാസ്യമായ ഫലം നല്‍കാതെ ദേശീയ ദുര്‍വ്യയം മാത്രമായി മാറുന്നത്. നിലവിലുള്ള സമ്പ്രദായം, കായികക്ഷമത തിട്ടപ്പെടുത്താമെന്നല്ലാതെ ഒരു മേഖലയിലേയും നൈസര്‍ഗ്ഗിക പ്രതിഭകളെ തിരിച്ചറിയാന്‍ അനുയോജ്യമല്ല. എന്നിട്ടും ഈ രീതിയാണു തുടരുന്നതെങ്കില്‍ നമ്മുടെ ഈ മേഖലയില്‍ നേതൃത്വവും ക്രിയാത്മകതയും തീരെ കുറവാണെന്നത് സ്പഷ്ടമാണ്. പ്രതിഭകളെ വിവിധ സ്‌പോര്‍ട്‌സ് ഗയിംസു വിഭാഗങ്ങളിലേയ്ക്ക് തിരിച്ചയക്കുന്നതും, തുടര്‍പരിശീലന രീതിയും ഒരേപോലെ അപൂര്‍ണ്ണവും വികലവും വികൃതവുമാണെന്നതിന്റെ കൂടുതല്‍ വിശ്വസനീയമായ തെളിവാണ് പ്രതിഭകള്‍ പ്രവചിത നേട്ടങ്ങളുടെ അടുത്തെങ്ങും എത്താത്തതും പരുക്കുകള്‍ക്കും മുരടിപ്പിനും കൊഴിഞ്ഞുപോക്കിലും പെട്ട് ദേശീയകായിക മഹാദുരന്തമായി തുടര്‍ന്നു കൊണ്ടേയിരിക്കുന്നതും. ഇതിനിടയില്‍ വിദേശ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ നമ്മുടെ പോള്‍ വോള്‍ട്ടര്‍ക്ക് വിമാനത്തില്‍ പോളു കൊണ്ടു പോകാന്‍ കഴിയാഞ്ഞതും, മത്സരത്തില്‍ പങ്കെടുക്കാനുള്ള എന്‍ട്രി ഇല്ലാതെ പോയതും മറ്റും മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞിട്ടുള്ള വാര്‍ത്തകളാണല്ലോ. തദ്ദേശീയ മത്സരങ്ങളില്‍ മുന്‍കൂട്ടി യാത്രാസൗകര്യം തരപ്പെടുത്താതെ യാത്രാദുരിതം സഹിക്കുന്ന കായികതാരങ്ങളെക്കുറിച്ച് സചിത്ര ലേഖനങ്ങളും നമ്മള്‍ വായിച്ചു. ഒളിമ്പ്യന്‍ ജിന്‍സണ്‍ വിദേശ മത്സരത്തില്‍ പങ്കെടുത്ത് വിയര്‍ത്ത ഡ്രസ്സുണങ്ങുംമുമ്പേ ലോകസായുധ സേനാ മത്സരത്തില്‍ പോകേണ്ടി വന്നതും, തിരിച്ചെത്തി ഒരു ദീര്‍ഘശ്വാസംപോലും വിടുന്നതിനുമുമ്പേ അമേരിയ്ക്കയിലെ ഏതോ മഹാനഗരത്തിലെ ട്രാക്കിലെ മഞ്ഞുകട്ടമൂടിയ കവാടം കടക്കാന്‍ ബുദ്ധിമുട്ടിയതും, തുടര്‍ന്ന് ജിന്‍സണ് നേരത്തെ ഉണ്ടായിരുന്ന ചെറിയ പരുക്ക് ഗുരുതരമായ കാര്യവും നമുക്കറിയാം. ഈ മേഖലയിലെ ഭാവനാശൂന്യതയും നേതൃത്വരാഹിത്യവും ബോധ്യപ്പെടുത്താന്‍ ഇനി ഏതുദാഹരണം വേണം?
1948ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പരുക്കേറ്റതു മൂലം പുരുഷവിഭാഗത്തിലെ റിക്കാര്‍ഡു സ്വര്‍ണ്ണം നഷ്ടപ്പെട്ട ഇരുപതു വയസ്സുപോലുമാകാത്ത ഹെന്റിയ്ക്ക് തുടര്‍ന്നുള്ള മൂന്നുനാലു ഒളിമ്പിക്‌സുകളില്‍ സ്വര്‍ണ്ണമെഡലുകള്‍ കിട്ടാന്‍ സാദ്ധ്യതയുണ്ടായിരുന്നു. പക്ഷേ നമ്മുടെ നേതൃത്വത്തിന്റെ ഭാവനാശൂന്യമായ നിലപാടുകളാണ് ആ മഹാ നേട്ടങ്ങള്‍ നമുക്ക് അപ്രാപ്യമാക്കിയത്. ആ ഉദാസീനത നാം നിരുപാധികം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇത്തരം നിരവധി കായിക ദുരന്തങ്ങള്‍ കണ്ടും കേട്ടും ശീലിച്ച പ്രതികരണശേഷി നഷ്ടപ്പെട്ട നാം, ഇനിയെങ്കിലും രക്ഷപ്പെടാന്‍ സ്വയം തയ്യാറാകണം; പ്രതിജ്ഞാബദ്ധരാകണം. അതിനുള്ള പ്രാരംഭ നടപടിയാണ് സ്‌പോര്‍ട്‌സ്-ഗയിംസ്-ഉള്‍പ്പെടുന്ന കായിക വിദ്യാഭ്യാസത്തെക്കൂടി, നമ്മുടെ ‘സിവില്‍ സര്‍വ്വീസ്’ പരീക്ഷാ വിഷയ ശ്രേണിയില്‍ ഉള്‍പ്പെടുത്തണം എന്ന ഈ നിര്‍ദ്ദേശം. ഈ വിഷയത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ ജയിച്ചവരെ മാത്രമെ ജില്ലാതലം മുതല്‍ ദേശീയതലംവരെയുള്ള ഭരണരംഗം ഏല്പിക്കാവു. അല്ലാത്ത സാഹചര്യത്തില്‍ മാത്രമെ താരതമ്യേന ദീര്‍ഘകാല മികവു കൈവരിച്ചവരെ നിയോഗിക്കാവൂ. സിവില്‍ സര്‍വ്വീസ് യോഗ്യതയുള്ളവരെ ലഭിയ്ക്കുന്ന മുറയ്ക്ക് പ്രസ്തുത ഉത്തരവാദിത്വം അവര്‍ക്കു കൈമാറുന്ന വ്യവസ്ഥയും ഉണ്ടായിരിക്കണം. ബുദ്ധിയും ഭാവനയും ദീര്‍ഘവീക്ഷണവും ആത്മവിശ്വാസവും ഉയര്‍ന്ന ദേശീയ ബോധവുമുള്ള നേതൃത്വമുണ്ടാവുക എന്നതാണ് പ്രധാനം. കേവലം പരീക്ഷ എഴുതി ജയിച്ചു വരുന്ന സിവില്‍ സര്‍വ്വീസ് യോഗ്യത മാത്രം പോര, ഈ പരീക്ഷയെഴുതാന്‍ ഏറ്റവും കുറഞ്ഞ കായിക മത്സര നേട്ടത്തിന്റെതെങ്കിലും പിന്‍ബലവും കൂടി നിര്‍ബന്ധിതമാക്കേണ്ടതും ആവശ്യമാണ്. സ്വന്തം കലാലയത്തെ എങ്കിലും പ്രതിനിധീകരിച്ച് സര്‍വ്വകലാശാലാ മത്സരങ്ങളില്‍ എങ്കിലും പങ്കെടുക്കുന്നവരെ മാത്രമെ ഈ വിഷയത്തിലുള്ള സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് അനുവദിക്കാവൂ. സ്‌പോര്‍ട്‌സിലും ഗെയിംസിലും കായികക്ഷമതയില്‍ ഉയര്‍ന്ന നേട്ടങ്ങളുള്ളവര്‍ക്ക് വാചാ പരീക്ഷയില്‍ ആനുപാതികമായി ഉയര്‍ന്ന ഗ്രെയ്‌സ്മാര്‍ക്കും അനുവദിക്കാവുന്നതാണ്. ഒരു കാരണവശാലും എഴുത്തു പരീക്ഷകളില്‍ ഒന്നിലും ഇളവുകള്‍ അനുവദിക്കപ്പെടരുത്. കായിക വിദ്യാഭ്യാസ മേഖലയില്‍ എഴുതി ഫലിപ്പിക്കാന്‍ കഴിവുള്ളവര്‍ താരതമ്യേന കുറവായതുകൊണ്ടായിരിക്കണം ഈ രംഗം അഭിവൃദ്ധിക്കെതിരെ ഇക്കാലമത്രയും പുറംതിരിഞ്ഞു നിന്നതെന്നു വേണം അനുമാനിക്കാന്‍.
ലേഖകന്റെ ഡോക്ടറേറ്റ് ഗവേഷണ പഠനത്തിനുപയോഗിച്ച പ്രസ്താവനാവലിയില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിരുന്നു. ബഹുഭൂരിപക്ഷം പ്രതികര്‍ത്താക്കളും ഇതിനോട് പൂര്‍ണ്ണമായി യോജിച്ചിരുന്നു.
”പക്ഷേ ഏട്ടിലപ്പടി; പയറ്റിലിപ്പടി” എന്ന പ്രയോഗം പോലെ നമ്മുടെ ബഹുഭൂരിപക്ഷം ഗവേഷണങ്ങളിലേയും കണ്ടെത്തലുകള്‍ അവയുടെ ലക്ഷ്യം നേടുന്നതിനുപകരം കേവലം അക്കാദമിക്ക് ഉപചാരങ്ങള്‍ മാത്രമായി പ്രബന്ധങ്ങളില്‍ പൊടിപിടിച്ചു കിടക്കുകയാണല്ലോ. ഇതിനെല്ലാം ഒരറുതി വരുത്തി ഗവേഷണങ്ങളുടെ കണ്ടെത്തലുകളേയും ശുപാര്‍ശകളേയും പ്രായോഗിക തലത്തില്‍ വിനിയോഗിച്ച് ലക്ഷ്യം നേടാനും സാമൂഹ്യ-ദേശീയ-പുരോഗതിയും അഭിവൃദ്ധിയും വ്യക്തിതലത്തിലും സമൂഹ തലത്തിലും പ്രയോജനപ്പെടുത്താനും കായിക മേഖലയിലെ ഭരണ നേതൃത്വം ഈ വിഷയത്തില്‍ സിവില്‍ സര്‍വീസു യോഗ്യതയുള്ളവരുടെ കൈകളില്‍ എത്തുമ്പോള്‍ സാക്ഷാത്ക്കരിക്കപ്പെടുമെന്നു നമുക്കു പ്രത്യാശിക്കാം. രാജ്യവ്യാപകമായി ദശാബ്ദങ്ങളായി നടന്നുപോരുന്ന അക്കാദമികളും സവിശേഷ പരിശീലന കേന്ദ്രങ്ങളും ഒക്കെ വെള്ളാനകളായി തുടരുമ്പോള്‍ യാതൊരു ചുമതലാബോധവുമില്ലാത്ത അവസ്ഥ മാറ്റാനും ഈ നിര്‍ദ്ദേശം നടപ്പില്‍ വന്നാല്‍ മതിയാകുമെന്നു പ്രത്യാശിക്കാം.
ഭാരതത്തിനു സ്വന്തമായ ഒരു കായിക സംസ്‌കാരവും പാരമ്പര്യവുമുണ്ട്. അവയെ തീര്‍ത്തും അവഗണിച്ച്, യാതൊരു അപഗ്രഥനവുമില്ലാതെ വിദേശ രീതികളെ അന്ധമായി പിന്തുടരുന്നത് മൂലം നമ്മുടെ കായികരംഗത്ത് ഒരു മാലിന്യമുക്ത യജ്ഞം നടത്തേണ്ട സ്ഥിതിവിശേഷമാണ് ഉള്ളത്. നമ്മുടെ ഗുസ്തിരംഗം വിദേശ സങ്കേതങ്ങളേക്കാള്‍ ഭാരതീയ സങ്കേതങ്ങളെയാണ് ആശ്രയിച്ചിരുന്നത്. നമ്മള്‍ നമ്മുടെ സ്വന്തം രീതികള്‍ ഉപയോഗിച്ച മേഖലകളില്‍ നല്ല അഭിവൃദ്ധിയും വിദേശീയ രീതികളെ ആശ്രയിച്ചിരുന്നവയില്‍ അധഃപതനവും വ്യാപകമായി കാണാന്‍ കഴിയും. വിദേശീയ കായിക സങ്കേതങ്ങളായ ഐസോ ടോണിക്കിനെയും, ഐസോമെട്രിക്ക്, പ്രയോ മെട്രിക്ക് രീതികളെക്കാളും നല്ല അഭിവൃദ്ധി നേടാന്‍ നമ്മുടെ തദ്ദേശീയ കായിക സങ്കേതങ്ങളും ചികിത്സാ രീതികളുമാണ് എന്തുകൊണ്ടും അനുയോജ്യം. പക്ഷേ, ദേശീയതലത്തില്‍ നമ്മുടെ കായികനേതൃത്വത്തിന് ഈ കാര്യം ബോധ്യപ്പെട്ടിട്ടില്ല.
എന്‍.ഐ.എസ്സ് സ്ഥാപിക്കപ്പെടുന്നതിനും ആ ശൈലിയിലുള്ള പ്രതിഭാകണ്ടെത്തലും തുടര്‍ പരിശീലനവും വ്യാപകമാകുന്നതിനു മുമ്പ്, നമ്മുടെ പല കായിക മേഖലയിലെയും മികവും നേട്ടങ്ങളും താരതമ്യേന കൂടുതല്‍ നല്ല നിലയിലായിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിയും. ഏതു ഡിസിപ്ലിനുകളിലാണോ കൂടുതല്‍ എന്‍.ഐ.എസ്. പരിശീലകര്‍ അവയിലാണ് താരതമ്യേന കൂടുതല്‍ അധഃപതനമെന്നും എന്നാല്‍ എന്‍ഐഎസ്സില്‍ നിന്നുള്ള പരിശീലകര്‍ കുറഞ്ഞ, തദ്ദേശീയമായ പരിശീലന രീതികള്‍ അവലംബിക്കുന്ന കായിക മേഖലകളില്‍ നമ്മുടെ പ്രകടനം വളരെ മികച്ചതാണ് എന്ന യാഥാര്‍ഥ്യം തന്നെ പഠന വിഷയമാക്കേണ്ടതല്ലേ?
നമ്മുടെ ലോകോത്തര താരങ്ങളുടെ വിജയരഹസ്യം പഠിക്കാനും അവയിലെ കണ്ടെത്തലുകള്‍ നമ്മുടെ യുവപ്രതിഭകളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനും കഴിയുന്ന പഠനങ്ങളാണ് നടക്കേണ്ടത്- നടത്തേണ്ടത്. അല്ലാതെ എന്‍.ഐ.എസ്സിലും കായിക വിദ്യാഭ്യാസ പ്രൊഫണല്‍ സ്ഥാപനങ്ങളിലും പാഠ്യപദ്ധതിയില്‍ ഉള്ളതുപോലെ ഒളിമ്പിക് താരങ്ങളുടേയും ലോകചാമ്പ്യന്മാരുടേയും പരിശീലനപ്പട്ടിക അര്‍ത്ഥംപോലും മനസ്സിലാക്കാതെ കാണാപ്പാഠം പഠിക്കുകയല്ല വേണ്ടത്.
ബാഡ്മിന്റണില്‍ ലോകനിലവാരമുള്ളവരെ പരിശീലിപ്പിച്ചത് ഭാരതീയ കോച്ചുകളല്ലേ…? ലോക ചാമ്പ്യനായ പി.വി. സിന്ധുവിനെ ദ്രോണാചാര്യ ഗോപീചന്ദല്ലേ പരിശീലിപ്പിച്ചത്? ബിജീന്ദര്‍ എന്ന ബോക്‌സര്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും നോക്കൗട്ട് വിജയമല്ലേ കൈവരിച്ചത്? സാധാരണ ‘ലുക്ക്’ മാത്രമുള്ള ശ്രീജേഷ് എന്ന ഗോള്‍കീപ്പറുടെ മാത്രം ഐതിഹാസിക പെര്‍ഫോമന്‍സിലല്ലേ നമ്മള്‍ ഒളിമ്പിക്‌സിലേയും ലോകചാമ്പ്യന്‍ഷിപ്പിലേയും യോഗ്യത നേടിയത്. ആദ്യം നാം ആര്‍ജ്ജിയ്‌ക്കേണ്ടത് നമ്മെപ്പറ്റിയുള്ള അഭിമാനകരമായ വസ്തുതകളാണ്. അവയെ രാജ്യവ്യാപകമായി ബോധ്യപ്പെടുത്തണം. അതിനു നേര്‍വിപരീതമാണ് നടന്നു കൊണ്ടേ ഇരിക്കുന്നത്. ഈ പ്രവണത രാജ്യദ്രോഹ സമാനമാകയാല്‍ അത്തരക്കാരോട് വിശദീകരണവും, ശിക്ഷാ നടപടികള്‍ കൈക്കൊള്ളാതിരിക്കാനുള്ള കാരണങ്ങളും രേഖാമൂലം സമര്‍പ്പിക്കാന്‍, സമയബന്ധിതമായി ആവശ്യപ്പെടണം. കാലാകാലമായി തുടരുന്ന സ്‌പോര്‍ട്‌സ് സ്‌കൂള്‍, കോളേജ്, ഹോസ്റ്റല്‍, അക്കാദമികള്‍ എന്നിവ പ്രവചിത പുരോഗതി കൈവരിക്കുന്നില്ലെങ്കില്‍ അവരുടെ ഭാഗത്തു നിന്നുമുള്ള വിശദീകരണവും, കാരണ സമര്‍പ്പണവും സമയബന്ധിതമായി സമാഹരിച്ച് ഉചിതമായ മേല്‍ നടപടികള്‍ സ്വീകരിക്കണം. വളരെക്കാലമായി ആരും ചോദിയ്ക്കാനും പറയാനുമില്ലാത്ത ദുഃസ്ഥിതിയ്ക്ക് മാറ്റം വരേണ്ട-വരുത്തേണ്ട-കാലം ഏറെ അതിക്രമിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സ്‌പോര്‍ട്‌സ് മേഖലയുടെ ഭരണ നേതൃത്വം ഈ വിഷയത്തില്‍ സിവില്‍ സര്‍വീസ് യോഗ്യത ഉള്ളവര്‍ക്കേ കൊടുക്കാന്‍ പാടുള്ളൂ എന്ന നിബന്ധന പ്രസക്തമാകുന്നത്. ദേശീയ തലത്തില്‍ ഗൗരവമേറിയ ചര്‍ച്ചയിലൂടെ ഇതിന്റെ തുടര്‍ നടപടികളുണ്ടാവട്ടെ എന്ന് പ്രത്യാശിക്കുകയാണ്.
2014 മുതല്‍ ഭാരതത്തിലെ സമസ്തമേഖലകളും മുമ്പ് കണ്ടിട്ടില്ലാത്തവിധം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ തനിമയും ദേശീയതയും മുഖമുദ്രയാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്തെ ലോകനേതൃത്വത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. എല്ലാ മേഖലയിലും സ്വയംപര്യാപ്തമായ ഭാരതം എന്ന സന്ദേശം ആവേശത്തോടെ സ്വീകരിക്കപ്പെടുന്നു. യോഗയും ആയുര്‍വേദവും എല്ലാം ലോകസമൂഹത്തിനു തന്നെ വെളിച്ചമാവുകയാണ്. അപ്പോള്‍ കായികരംഗത്തിനും ഈ മഹാവിപ്ലവത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ആവില്ല. എവിടെനിന്നും നല്ലതിനെ സ്വീകരിക്കുന്നതിനൊപ്പം ഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കായിക പരിശീലന രീതികളിലും ഗവേഷണവും പുരോഗതിയും ഉണ്ടായാല്‍ അത് വരും തലമുറയോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യമാണ്. അങ്ങനെ സ്വദേശി അധിഷ്ഠിതമായ പരിശീലന പദ്ധതികളില്‍ക്കൂടി പുറത്തുവരുന്ന പ്രതിഭകള്‍ രാജ്യത്തിന് വേണ്ടി നേട്ടങ്ങളുടെ കൊടുമുടികള്‍ കീഴടക്കും എന്നതില്‍ ഒരു സംശയവും വേണ്ട. ദേശീയമായ കാഴ്ചപ്പാടും പ്രതിബദ്ധതയുമുള്ള സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന മികച്ച പ്രൊഫഷണലുകളെ കായികരംഗത്തേക്ക് കൊണ്ടുവന്നാല്‍ മാത്രം മതി.
ഉന്നത ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ദേശീയ കായിക പുരസ്‌കാരം നേടിയ മുന്‍ താരങ്ങളും, ഒളിമ്പ്യന്‍മാരും മാധ്യമ പ്രതിനിധികളും ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പ്രചാരം നല്‍കണമെന്നാണ് ലേഖകന്റെ പക്ഷം. ഇത് ഭാരതത്തിന്റെ ദേശീയ അഭിമാന പ്രശ്‌നമാണ്. ഈ ദുരവസ്ഥ മാറണം മാറ്റണം; കണ്ടില്ലെന്നും കേട്ടില്ലെന്നുമുള്ള സ്ഥിതി ഏറെക്കാലമായി തുടരുകയാണ്. നമ്മുടെ അത്യുല്‍കൃഷ്ട കായിക പ്രതിഭകള്‍-മൊട്ടുകള്‍-വിടരുംമുമ്പേ പരിശീലനകേന്ദ്രങ്ങളില്‍ ദശാബ്ദങ്ങളായി കൂട്ടഹത്യയ്ക്കു വിധേയരാകുന്നത് കണ്ടില്ലെന്നു നടിക്കുന്നത് അധാര്‍മ്മികമാണ്. പ്രതിഭാസമ്പത്തിനെ നേരത്തെ തിരിച്ചറിഞ്ഞ് സംരക്ഷിക്കണം. ‘ക്യാച്ച് ദം യംഗ്’ എന്ന പേരില്‍ കഠിന കായിക പരിശീലനാഗ്നിയില്‍ ഹോമിക്കപ്പെടരുത്. പക്ഷേ, അതാണ് ദേശീയ തലത്തില്‍ നടന്നുകൊണ്ടേയിരിക്കുന്നത്. ഇതവസാനിപ്പിക്കണം.
(കേരളത്തിലെ തലമുതിര്‍ന്ന കായികാദ്ധ്യാപകനും, കോഴിക്കോട് സര്‍വ്വകലാശാലയുടെ പ്രധാന കോച്ചുമായിരുന്നു ലേഖകന്‍)