രാജര്‍ഷി യോഗി ആദിത്യനാഥ്
ശന്തനു ഗുപ്ത
ഡോ. കെ.സി. അജയകുമാര്‍
സല്‍സംഗ്. കണ്ണൂര്‍
ഇന്ത്യ ബുക്‌സ്, കോഴിക്കോട്
പേജ് : 170 വില : 260 രൂപ
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കാവി വസ്ത്രം ധരിച്ച സന്യാസിമാര്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ധര്‍മ്മ സംസദ് എന്ന അപരനാമം ചാര്‍ത്താന്‍ പോലും മാധ്യമങ്ങള്‍ വെമ്പല്‍ കൊണ്ടിരുന്നു. കാലക്രമേണ അവയുടെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്ന് ഉമാഭാരതിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള സന്യാസിമാരും അംഗങ്ങളായി. കൂടാതെ ഒറീസയില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും സന്ന്യാസിമാര്‍ അംഗങ്ങളായി വന്നു. ഗോരഖ്‌നാഥ സമ്പ്രദായത്തിലെ മഠാധിപതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെയാണ് സന്യാസി ശ്രേഷ്ഠര്‍ കര്‍മ്മജ്ഞാനത്തിന്റെ ഉത്തുംഗ നിലയിലെത്തിയതും ലോകം ശ്രദ്ധയോടെ വീക്ഷിക്കാന്‍ തുടങ്ങിയതും. 1994 ല്‍ സന്യാസ ദീക്ഷ സ്വീകരിച്ച യോഗി ആദിത്യനാഥ് ഇന്ന് ഉത്തര്‍ പ്രദേശിനെ നയിക്കുന്നു. തുടക്കം തന്നെ ഗുണ്ടാരാജിനെ അടിച്ചമര്‍ത്താനുള്ള യജ്ഞത്തിലായിരുന്നു യോഗി. ഇപ്പോള്‍ അതിന്റെ പിന്നാമ്പുറം പറ്റി അരാജകത്വം സൃഷ്ടിക്കുന്ന ലൗ ജിഹാദിനെ പിഴുതെറിയാനുള്ള ശ്രമത്തിലാണ്.
സാധാരണ കുടുംബത്തില്‍ പിറന്ന യോഗി ചെറുപ്പത്തിലെ ജിജ്ഞാസുവായിരുന്നു. ദീനാനുകമ്പനായിരുന്നു. മഠാധിപതിയായ ശേഷമാണ് പാര്‍ലമെന്റംഗമായത്. കേരളത്തില്‍ കണ്ണൂരില്‍ വന്ന് മാര്‍ക്‌സിസ്റ്റ് മാടമ്പിത്തരത്തിന് താക്കീത് നല്‍കിയിരുന്നു. സ്ഥിതപ്രജ്ഞനായ ആ യോഗിവര്യന്റെ ജീവിത യാത്രയാണ് രാജര്‍ഷി യോഗി എന്ന പുസ്തകത്തിലൂടെ ശന്തനു ഗുപ്ത വരച്ച് കാട്ടുന്നത്. മലയാളം ഉള്‍പ്പെടെ എട്ടു ഭാഷയില്‍ പ്രസിദ്ധീകരിച്ചു. എട്ട് പുസ്തകങ്ങളും യോഗിയുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രകാശനം ചെയ്തത്. മലയാളിക്ക് ആദിശങ്കരം എന്ന കൃതി സമ്മാനിച്ച ഡോ. കെ.സി. അജയകുമാറാണ് മലയാളത്തിലാക്കിയത്. അവതാരികയില്‍ ചിദാനന്ദപുരി സ്വാമികളും മുഖവുരയില്‍ ഡേവിഡ് ഫ്രോളിയും ആദിത്യനാഥിന്റെ ത്യാഗോജ്വലമായ രാഷ്ട്രീയയാത്രയെ അഭിമാനത്തോടെ വീക്ഷിക്കുന്നത് ഭാവിഭാരതത്തിന്റെ അടിത്തറയിട്ടുവെന്ന ബോധ്യത്തോടെയാണ്. ലൗ ജിഹാദ് എന്ന അധ്യായത്തില്‍ കേരള മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്റെയും വെള്ളാപ്പള്ളിയുടെയും പരാമര്‍ശവും എടുത്ത് പറയുന്നുണ്ട്. അവസാന പേജില്‍ യോഗിയുടെ വിവിധ കളര്‍ ചിത്രങ്ങളടങ്ങിയ ഈ പുസ്തകം മലയാളത്തില്‍ ഇദംപ്രഥമമാണ്.
കളയും വിളയും
ശ്രീമദ് ശ്രീധരസ്വാമി തിരുവടികള്‍
ശ്രീധരസ്വാമി സന്നിധാനം
പാര്‍വ്വതീപുരം, നാഗര്‍കോവില്‍
പേജ്: 80 വില: 80 രൂപ
കളയും വിളയും എന്ന പുസ്തകശീര്‍ഷകം പ്രതിഫലിപ്പിക്കുന്നത് ഇതൊരു കാര്‍ഷികസംബന്ധിയായ രചനയായിരിക്കുമെന്നാണ്. താളുകള്‍ മറിച്ചുനോക്കുമ്പോള്‍ ആടലോടകം, തുമ്പ, നെല്‍ക്കതിര്‍, നറുനീണ്ടി, കൂവളം എന്നിങ്ങനെയുള്ള ചെറിയ അദ്ധ്യായങ്ങള്‍ കൂടിയാവുമ്പോള്‍ സംശയത്തിനിടയില്ല തന്നെ. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ഈ പുസ്തകത്താളിലൂടെ കണ്ണോടിക്കുമ്പോള്‍ വായനക്കാരനുണ്ടാവുക. ഭാരതീയ തത്വചിന്തയിലധിഷ്ഠിതമായ ചില കാര്യങ്ങള്‍ സാധാരണക്കാരനുള്‍ക്കൊള്ളാനാവുംവിധം ലളിതവല്‍ക്കരിച്ച് പ്രതിപാദിച്ചിരിക്കുകയാണിവിടെ രചയിതാവായ ശ്രീമദ് ശ്രീധരസ്വാമി തിരുവടികള്‍. സുവര്‍ണ്ണത്തിളക്കമുള്ള വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുക്കാനായി മനുഷ്യമനസ്സെന്ന മണ്ണിനെ പാകപ്പെടുത്തിയെടുക്കാന്‍ ആര്‍ഷദര്‍ശനങ്ങളടങ്ങിയ തത്വചിന്തകളെ ഉപയോഗപ്പെടുത്തുകയാണ് സ്വാമികള്‍. സ്വദേശത്തുനിന്നും വിദേശത്തുനിന്നും പഠിച്ച് വലിയ ബിരുദങ്ങളൊക്കെ കരസ്ഥമാക്കിയ പല വിദ്യാസമ്പന്നരും അവരുടെ ജീവിതത്തില്‍ കാട്ടിക്കൂട്ടുന്ന അപഥസഞ്ചാരങ്ങളെക്കുറിച്ച് ഉദാഹരണ സഹിതം ഇവിടെ വിവരിക്കുന്നുണ്ട്. പ്രപഞ്ച നിയമത്തെക്കുറിച്ച്, അതിന്റെ ഗതിയും താളവും സംബന്ധിച്ച്, ‘കളയും വിളയും’ എന്ന ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ സനാതനധര്‍മ്മത്തിന്റെ പിന്‍ബലത്തിലാണ്. വേദോപനിഷത്തിലെ അമൂല്യതത്വങ്ങളെ സാധാരണക്കാര്‍ക്കുവേണ്ടി ലളിതവല്‍ക്കരിച്ചുകൊണ്ടാണ് ഇതിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എന്നത് ഈ പുസ്തകത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും. എല്ലാറ്റിനുമുപരി നമ്മുടെ ജന്മനാടിനോടുള്ള ആത്മബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന രചനകൂടിയാണിത്. ”ഇതു ഞാന്‍ ജനിച്ചു വീണ മണ്ണാണ്. ഈ മണ്ണ് എന്റെ പോയ തലമുറകളുടെ വിയര്‍പ്പുവീണു കുതിര്‍ന്നിട്ടുള്ളതാണ്. ഇതില്‍ മുളച്ചുവരുന്ന ഒരു പുല്‍ക്കൊടിക്കുപോലും എന്നോടെന്തോ ഒരാത്മബന്ധമുണ്ട്. ഈ ഭൗതികപിണ്ഡം ഇതേ മണ്ണില്‍ അലിഞ്ഞു ചേരേണമേ എന്നും പ്രാര്‍ത്ഥിക്കുന്നു.” എന്നിങ്ങനെമാതൃഭൂമിയോടുള്ള തീവ്രമായ ഭക്തി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ‘കളയും വിളയും’ ശ്രീമദ് ശ്രീധരസ്വാമി തിരുവടികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്നത് ഏറേ ആവേശകരമാണ്.