‘ഒരാദര്‍ശ ദീപം കൊളുത്തൂ, കെ ടാതായതാജന്മകാലം പുലര്‍ത്തൂ’ എന്ന ആദര്‍ശവാക്യം ജീവിതത്തില്‍ ആദ്യന്തം നിലനിര്‍ത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ശങ്കര്‍ജി. സമാജത്തിനായി സ്വയം സമര്‍പ്പിതനായ അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മൂര്‍ത്തരൂപമായിരുന്നു. സ്‌നേഹംകൊണ്ട് നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ശങ്കര്‍ജി തെളിയിച്ചു. അവസാന നിമിഷം വരെ സമാജത്തിനു വേണ്ടി എരിഞ്ഞു തീര്‍ന്ന ദീപ്തദീപമായി അദ്ദേഹം.
കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ ഹൃദയം നിറയെ സംഘത്തിന്റെ പ്രശോഭിതമായ സ്‌നേഹദീപവുമായി അദ്ദേഹം സഞ്ചരിച്ചു. നിഷ്‌കളങ്കമായ ഇടപെടലും അതിന്റെ നേര്‍ക്കാഴ്ചയായ ചിരിയും എത്രയെത്ര കുടുംബങ്ങളെയാണ് സംഘത്തിലേക്ക് അടുപ്പിച്ചത്. ആര്‍ക്കും സ്വന്തം വീട്ടിലെ അംഗമായേ ശങ്കരനെ കാണാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ തന്നെ ഏതു പ്രായക്കാരും ‘ശങ്കര്‍ജി’യെന്ന് ആദരപൂര്‍വം അദ്ദേഹത്തെ വിളിച്ചു. എല്ലാവരും ആര്‍ എസ് എസ്സിന്റെ മൂര്‍ത്തരൂപമായി അദ്ദേഹത്തെ മനസ്സില്‍ വാഴിച്ചു. അതിന് ഊനം തട്ടാതെ അവരുമായുള്ള ബന്ധം അദ്ദേഹം ദൃഢപ്പെടുത്തി.
തന്റെ തോള്‍സഞ്ചിയില്‍ എപ്പോഴും സ്റ്റിക്കറുകളായും മിഠായിയായും ശങ്കര്‍ജി സ്‌നേഹം കൊണ്ടുനടന്നു. അതുവഴി സംഘത്തെ മാനവഹൃദയങ്ങളിലേക്ക് വഴിനടത്തി. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖശോഭ. ആ മുഖത്തു നോക്കുമ്പോള്‍ എന്തു ദേഷ്യവും ഏതു വേദനയും സൂര്യകിരണമേല്‍ക്കുന്ന മഞ്ഞുതുള്ളിയെ പോലെയാവുമായിരുന്നു. സംഘചേതനയുടെ നേരറിവും ശക്തിയും പ്രൗഢിയും തന്റെ ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും ശങ്കര്‍ജി നിറച്ചു. ‘പ്രതീക്ഷവെക്കൂ മാമലയോളം നിരാശ വേണ്ട തരിമ്പും’ എന്ന തരത്തിലായിരുന്നു ശങ്കര്‍ജിയുടെ ഇടപെടല്‍. ആഡംബരത്തിന്റെ കെട്ടുകാഴ്ചകള്‍ അദ്ദേഹത്തിന് അന്യമായിരുന്നു.
ആത്മാര്‍ഥമായ ഇടപെടലും ഇഴുകിച്ചേരലുമാണ് സംഘപ്രവര്‍ത്തനം എന്ന് അനുഭവത്തിലൂടെ അദ്ദേഹം എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. പണം ചെലവിടുന്നതിലുള്‍പ്പെടെ അദ്ദേഹം പുലര്‍ത്തിയ ജാഗ്രതയും കാര്‍ക്കശ്യതയും എപ്പോഴും മാതൃകയാക്കാവുന്നതാണ്. സ്വയംസേവകരുടെ സമര്‍പ്പണത്തില്‍ നിന്ന് ചെലവാക്കുമ്പോള്‍ കാണിക്കേണ്ട സൂക്ഷ്മത അവസാന കാലംവരെ പുലര്‍ത്തിയെന്നത് പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. ഏതു കുടുംബത്തിലും എന്തു സംഭവിച്ചാലും അവിടെയെത്തി സാന്ത്വനിപ്പിക്കാനും സന്തോഷിപ്പിക്കാനും അങ്ങേയറ്റം താല്‍പര്യം കാണിക്കുമായിരുന്നു. അതിന് വ്യത്യസ്തമായ ഒരു ശൈലി തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വര്‍ഗീയ ഭാസ്‌കര്‍ റാവുവിന്റെ വാത്സല്യത്തിന് പാത്രീഭൂതനാവാന്‍ കഴിഞ്ഞ പ്രചാരകന്മാരില്‍ ഒരാളുമായിരുന്നു ശങ്കര്‍ജി. സ്വയംസമര്‍പ്പിതമായി ജീവിതത്തിന് പ്രകാശമേകുന്ന ധന്യവ്യക്തിത്വങ്ങളുടെ ഇടയില്‍ പ്രകാശനക്ഷത്രമായി ശങ്കര്‍ജി എന്നും ശോഭിക്കും. അവസാന കാലത്തുപോലും അദ്ദേഹവുമായി സംസാരിക്കാനും വേണ്ട ഇടപെടല്‍ നടത്താനും കഴിഞ്ഞു എന്നത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു. പുതു തലമുറയ്ക്കു കൂടി മാതൃകയാക്കാവുന്ന സ്‌നേഹസമ്പന്നനായ സംഘ പ്രചാരകന്‍ തിരശ്ശീലയ്ക്കു പിന്നിലേക്കു മറയുമ്പോള്‍ അദ്ദേഹത്തോടൊത്തു പ്രവര്‍ത്തിച്ചതിന്റെ സൗരഭ്യം ഇവിടെയൊക്കെ മന്ദമാരുതനെപോലെ പടരുകയാണ്. ആ സ്‌നേഹമൂര്‍ത്തിക്ക് ഹൃദയാഞ്ജലികള്‍.