ഒരു തരം ലോക്ഡൗണ്‍ കാലം തന്നെയായിരുന്നു ആറുപതിറ്റാണ്ടു മുമ്പത്തെ ഞങ്ങളുടെ പായിപ്രയില്‍. വാഹനങ്ങളുടെ ഇരമ്പലോ വൈദ്യുതിയോ ആ ഗ്രാമീണസ്വച്ഛതയെ, വിജനതയെ ബാധിച്ചിരുന്നില്ല. പായിപ്രയുടെ ഭൂപ്രകൃതി തന്നെ ഇത്തരമൊരൊറ്റപ്പെടുത്തലിനിണങ്ങുന്നതായിരുന്നു. ചുറ്റും മലകള്‍. നടുവില്‍, ചുറ്റുഗ്രാമങ്ങളില്‍ നിന്നും ഉയരത്തിലായി ഒരു സമതലം. പ്രത്യേകിച്ചൊരു പകര്‍ച്ചവ്യാധിയുടേയും ഭീഷണിയില്ലാതെ തന്നെ നാട്ടുകാര്‍ ന്യായമായ അകലവും കരുതലും പാലിച്ചിരുന്നു. പായിപ്രത്തോടുപോലും ഇവിടത്തന്നെ നീര്‍ച്ചാലുകളായി ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി പോഴാലി മലയിടുക്കിലൂടെ പുറത്തേക്കൊഴുകിപ്പോകും. വേറൊരു ജലവാഹിനിയും പായിപ്രയെ ആര്‍ദ്രമാക്കിയില്ല; അന്നും, ഇന്നും.
മൂവാറ്റുപുഴച്ചന്തക്കു പോകുന്ന ചില്ലറക്കച്ചവടക്കാരോ, ചന്തയില്‍ നിന്നും വല്ലപ്പോഴും ചരക്കുമായി വരുന്ന കാളവണ്ടികളോ മാത്രമാണ് ദുഷ്‌ക്കരമായ ഏനാലിക്കയറ്റം കയറാറുള്ളത്. തലച്ചുമടായിട്ടായിരുന്നു വിനിമയങ്ങള്‍. വീടുതോറും വരുന്ന പെട്ടിക്കച്ചവടക്കാരനോ ഈയംപൂശുകാരനോ കൈനോട്ടക്കാരിയോ വല്ലപ്പോഴും വന്നാലായി. അത്യപൂര്‍വ്വമായേ മോട്ടോര്‍ വാഹനങ്ങള്‍ മലകയറി വരാറുള്ളൂ. അതും തടികയറ്റാന്‍ വരുന്ന ലോറികള്‍! മലഞ്ചെരുവുകളില്‍ നിന്നും പാടത്തുകൂടി കൂറ്റന്‍ തടികള്‍ ആനകളാണ് റോഡിലേക്കെത്തിച്ചിരുന്നത്.
അത്യാസന്നനിലയിലുള്ള രോഗികളെ കസേരയിലോ കട്ടിലിലോ എടുത്തുകൊണ്ടുപോവുകയാണ് പതിവ്. ആകെ ആശ്വാസമായി ഒരു മിഡ്‌വൈഫ് സെന്ററും നാടുചുറ്റുന്ന ഇട്ട്യാതി വൈദ്യനും മാത്രം. ജനനവും മരണവും ഞങ്ങള്‍ പായിപ്രക്കാര്‍ക്കു വീട്ടില്‍ത്തന്നെയായിരുന്നു.
അന്നൊരിക്കല്‍ നാട്ടിലാകെ ചിക്കന്‍ പോക്‌സ് പടര്‍ന്നു പിടിച്ചു. ആകെ പേടിയായി. നാട്ടുകാര്‍ ചേര്‍ന്നു കൊയ്തുകഴിഞ്ഞ പാടത്ത് ദേശമുടിയേറ്റ് നടത്തിയത് ഓര്‍ക്കുന്നു. മുഖത്താകെ അരിമാവുകൊണ്ട് ചുട്ടികുത്തി, വസൂരിമാലയണിഞ്ഞ കാളിയും ദാരികനുമാണ് മുടിയേറ്റിലെ മുഖ്യവേഷങ്ങള്‍. കോപാക്രാന്തയായ കാളിയുടെ കലി ശമിക്കാന്‍ കുട്ടികളായ ഗണപതിയേയും സുബ്രഹ്മണ്യനേയും എടുത്ത് മുലകൊടുക്കുന്ന ഭാഗമുണ്ട്. സദസ്യരായ കുട്ടികളെയാണ് കാളി വന്നെടുക്കുക. കാളിയുടെ ഭൂതഗണങ്ങള്‍ സദസ്യര്‍ക്കിടയിലുടെ കൂവിയാര്‍ത്തു നടക്കും. കുട്ടികള്‍ ചിലര്‍ പേടിച്ചു നിലവിളിക്കും. പന്തവും തെള്ളിയും മേളവും മുടിയെടുപ്പുമായി രംഗം കൊഴുക്കും. വസൂരിരോഗത്തോടുള്ള ആളുകളുടെ ഭീതിയകറ്റുകയെന്നതാണ് ലക്ഷ്യം. ഒരു പകര്‍ച്ചവ്യാധിയെ ഒരു അനുഷ്ഠാന നാടകം കൊണ്ട് നേരിടുകയാണിവിടെ. വസൂരിയുടെ വിത്തുകള്‍ ദേവി വാരിവിതറുന്നു എന്ന വിശ്വാസവുമുണ്ട്. രോഗം തന്നെ അനുഗ്രഹമെന്ന ആശ്വാസവും.
പ്രളയവും പായിപ്രയെ ബാധിക്കാറില്ല. വെള്ളപ്പൊക്കം പായിപ്രയെ പേടിപ്പിക്കാറില്ല.
പുതിയകാലത്ത് കഥമാറി. മറുനാട്ടുകാരല്ലാത്തവരെ കാല്‍നടക്കാരായി കാണാനില്ല. ആ ബാലവൃദ്ധം പായിപ്രക്കാരും ഇരുചക്ര, മുച്ചക്ര വാഹനങ്ങളില്‍ പായുന്നു. കാറില്ലാത്തവരും കുറയും. ഈ പുരോഗമനകാലത്ത് നിനച്ചിരിക്കാതെ കൊറോണ നാട്ടിലാകെ പെയ്തിറങ്ങുന്നു. നടുക്കടലില്‍ നങ്കൂരമിട്ട കപ്പല്‍പോലെ പായിപ്രയും പഴയ മട്ടിലായി. വിജനമായ നിരത്തുകള്‍. ശാന്ത ജീവിതം. അടഞ്ഞുകിടക്കുന്ന കടകള്‍.
വായനയുടെ വാതായനങ്ങള്‍ തുറന്ന് ഞാനും മാനസ സഞ്ചാരങ്ങള്‍ക്ക് വഴിതുറന്നു. പണ്ടുവായിച്ച പുസ്തകങ്ങളില്‍ ചിലത് വീണ്ടും വായിച്ചു. പൊറ്റെക്കാടിന്റെ ദേശാടനങ്ങളിലാണ് കൗതുകം തോന്നിയത്. ഞാന്‍ കഴിഞ്ഞവര്‍ഷം യാത്ര ചെയ്ത ചില ദേശങ്ങളില്‍ എന്റെ ജനനത്തിനും വളരെ മുമ്പേ ഈ മഹാനായ മലയാളി യാത്രികന്‍ പാദമുദ്രകള്‍ പതിപ്പിച്ചിരിക്കുന്നു.
മദ്ധ്യപ്രദേശിലും ഒഡീഷയിലും ബംഗാളിലും പഴയ ദില്ലിയിലുമൊക്കെ അദ്ദേഹത്തിന്റെയൊപ്പം ഞാനും സഞ്ചരിച്ചു. ഞാന്‍ കണ്ടതിനും ആറുപതിറ്റാണ്ടുമുമ്പേ അദ്ദേഹം യാത്ര ചെയ്ത വഴികളിലൂടെ പഴയ ഉജ്ജയിനിയും സാന്ദീപനി ആശ്രമവും മഹാകാലക്ഷേത്രവും ഭുവനേശ്വറും കൊണാര്‍ക്കും പുരിയും വീണ്ടും കണ്ടു.
മലയായിലേക്ക് കപ്പല്‍ കയറിയ പൊറ്റെക്കാട് പെനാങ്കില്‍ ചെന്നിറങ്ങുമ്പോള്‍ കണ്ട കാഴ്ച ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നു. കപ്പലിലെ ഡക്കു യാത്രക്കാരായ പാവങ്ങളെ ക്വാറന്റൈന്‍ ദ്വീപിലേക്കു ആട്ടിത്തെളിച്ചുകൊണ്ടുപോകുന്നു. ആദ്യകാലത്ത് ഇക്കൂട്ടരെ വിവസ്ത്രരാക്കി ചുണ്ണാമ്പുവെള്ളത്തില്‍ കുളിപ്പിച്ച ശേഷമാണ് ദ്വീപിലേക്ക് കടത്തുക. കടലില്‍ വച്ചു കൊടുങ്കാറ്റുണ്ടായപ്പോള്‍ പ്രസവിച്ച പാവപ്പെട്ട തമിഴത്തിയേയും കുഞ്ഞിനേയും പോലും അവര്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയില്ലെന്നു പൊറ്റെക്കാട് എഴുതുന്നു.