Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അഭിമുഖം

സനാതനധര്‍മ്മമാണ് ഭരണഘടനയുടെ മൂലരൂപം

(ഹിന്ദി മാസിക 'വിവേക്' പരംപൂജനീയ സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവതുമായി നടത്തിയ അഭിമുഖം - തുടര്‍ച്ച)

Print Edition: 13 November 2020

മാറ്റത്തിനുവേണ്ടി പുതിയ പുതിയ രീതികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് താങ്കള്‍ പറഞ്ഞുവല്ലോ. ഇതില്‍ വിദ്യാഭ്യാസത്തിനും പ്രാധാന്യമുണ്ട്. വിദ്യാഭ്യാസത്തില്‍ ധര്‍മ്മത്തിനുള്ള സ്ഥാനം എന്തായിരിക്കണമെന്നാണ് താങ്കളുടെ അഭിപ്രായം?
♠ധര്‍മ്മത്തിന് എല്ലായിടത്തും സ്ഥാനമുണ്ട്. അധര്‍മ്മം ഒരിടത്തും ഉണ്ടാവാന്‍ പാടില്ല. വിദ്യാഭ്യാസത്തില്‍ ധര്‍മ്മം വേണമെന്ന് ഞാന്‍ പറഞ്ഞാല്‍ എല്ലാവരും കോലാഹലമുണ്ടാക്കും; എന്നാല്‍ അധര്‍മ്മം ഉണ്ടാവാന്‍ പാടില്ല എന്നു പറഞ്ഞാല്‍ ആരും മിണ്ടില്ല. ധര്‍മ്മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പൗരന്റെ അച്ചടക്കവും കര്‍ത്തവ്യവും(Civic discipline and responsibility) ആണ്. ഭാരതത്തിലെ ഓരോ കുട്ടിയും നമ്മുടെ ഭരണഘടനയിലെ നാലാമത്തെ അദ്ധ്യായം പഠിക്കണം. നിയമവിദ്യാര്‍ത്ഥികള്‍ ഇതിനെപ്പറ്റി ഗഹനമായി പഠിക്കും. എന്നാല്‍ ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ ജീവിതത്തിന്റെ പ്രാരംഭ കാലഘട്ടത്തില്‍ തന്നെ ഭരണഘടനയുടെ ആമുഖം, അതില്‍ പറയുന്ന പൗരന്റെ കര്‍ത്തവ്യങ്ങള്‍, അവകാശങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശക തത്ത്വങ്ങള്‍ അഥവാ നീതിനിര്‍ദ്ദേശക തത്ത്വങ്ങള്‍ എന്നിവ നന്നായി പഠിക്കണം. കാരണം ഇതുതന്നെയാണ് ധര്‍മ്മം. നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഭാരതത്തിന് പുരോഗതിയുണ്ടാകണമെന്നും ഈ പുരോഗതികൊണ്ട് ലോകത്തിന് ബുദ്ധിമുട്ടുണ്ടാകരുതെന്നും മനസ്സില്‍ ചിന്തിച്ചാണ് നമ്മുടെ ഭരണഘടനാശില്പികള്‍ ഭരണഘടന തയ്യാറാക്കിയത്. അവരുടെ വ്യാഖ്യാനം എന്താണെന്ന് ഭരണഘടനയുടെ കരട് രൂപത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാനിര്‍മ്മാണ സമയത്ത് ഓരോ വാക്കിനെപ്പറ്റിയും ചര്‍ച്ച നടന്നിരുന്നു. അത് വായിച്ചാല്‍ നമ്മുടെ ഭരണഘടനയുടെ മൂലരൂപം സനാതനധര്‍മ്മം തന്നെയാണെന്ന് വ്യക്തമാവും. ഇത് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. നമ്മളും പഠിക്കണം. അത് ധനത്തിനുവേണ്ടിയല്ല. എന്നാല്‍ പഠിക്കുന്നത് താങ്കളെ പട്ടിണിയാക്കാനും അല്ല. പഠിക്കുകയാണെങ്കില്‍ നല്ല രീതിയില്‍ ജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാവും. എന്നാല്‍ കേവലം നിങ്ങളുടെ മാത്രം ജീവിതം പുരോഗമിക്കാനല്ല വിദ്യാഭ്യാസം. എല്ലാവരുടെയും ജീവിതം പുരോഗമിപ്പിക്കാനും കൂടിയാണ് താങ്കള്‍ വിദ്യാഭ്യാസം നേടേണ്ടത്. വീട്ടിലെ അന്തരീക്ഷവും വിദ്യാലയത്തിലെ പാഠ്യക്രമവും അദ്ധ്യാപകരുടെ പെരുമാറ്റവും സാമാജിക ചുറ്റുപാടുകളും ഈ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കണം. താങ്കള്‍ ചോദിച്ചത് വിദ്യാഭ്യാസനയത്തെപ്പറ്റി മാത്രമാണ്. എന്നാല്‍ വിദ്യാഭ്യാസം ഈ നാലില്‍ നിന്നും ലഭിക്കുന്നതാണ്. സംഘര്‍ഷഭരിതമായ ഈ ലോകത്ത്, തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതം മുന്നോട്ടുനയിക്കുന്നതിനുള്ള ആത്മവിശ്വാസം വ്യക്തിക്ക് പകരുന്നതാവണം വിദ്യാഭ്യാസം. രണ്ടാമതായി ഈ ലോകത്തുനിന്ന് ഞാന്‍ സ്വീകരിച്ചത് മടക്കിനല്‍കണം. അതിനുവേണ്ടി എനിക്ക് ജീവിക്കണം. മൂന്നാമതായി ജീവിതാനുഭവങ്ങളിലൂടെ ഞാന്‍ അറിവ് നേടും. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇങ്ങനെ സകാരാത്മകമായ കാഴ്ചപ്പാട് സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഇത്തരത്തിലുള്ള ചുവടുവയ്പുകള്‍ ഉണ്ടെന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായെന്ന് ധരിക്കരുത്. പൂര്‍ണ്ണമായ വിദ്യാഭ്യാസനയം സര്‍ക്കാര്‍ നടപ്പിലാക്കിയാലും വിദ്യാഭ്യാസത്തിലൂടെ മാത്രം ഇത് പ്രാവര്‍ത്തികമാവില്ല. ധര്‍മ്മവും സമാജവും ഒരുമിച്ച് ഇതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കണം.

ഭാരതത്തിലെ ജനസംഖ്യ നോക്കുകയാണെങ്കില്‍ 50% ത്തോളം സ്ത്രീകളാണ്. ഈ സ്ത്രീശക്തിയില്‍ നിന്നും വിശ്വഗുരുവായ ഭാരതം എന്ത് പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്? അത് എങ്ങനെ നടപ്പിലാവും?

♠സ്ത്രീകളില്‍ നിന്നും തുല്യപങ്കാളിത്തമാണ് ആഗ്രഹിക്കുന്നത്. അവരെ തുല്യപദവിയില്‍ കൊണ്ടുവരണം. അവര്‍ക്ക് പ്രബോധനം നല്‍കി സക്രിയരും സശക്തരും ആക്കണം. പ്രവര്‍ത്തിക്കാനുള്ള കഴിവ് അവര്‍ക്കുള്ളതുകൊണ്ട് അവരെ സഹായിക്കേണ്ട ആവശ്യമില്ല. നമ്മള്‍ അടച്ച വാതില്‍ തുറന്നുകൊടുത്താല്‍ മാത്രം മതി. കുടുംബത്തിലെ ജോലി അല്ലാതെ മറ്റൊന്നും ഭാരതീയ സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന ചിന്തയുണ്ട്. എന്നാല്‍ വീട്ടുജോലിയോടൊപ്പം തന്നെ അവര്‍ എല്ലാം ചെയ്യും. അതിനുവേണ്ടി വീട്ടുജോലികളില്‍ നിന്ന് കുറച്ച് മോചനവും അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കണം. ഇന്ന് കുടുംബത്തിന് വളരെയധികം പ്രാധാന്യമുണ്ട്; ആ കുടുംബത്തില്‍ മാതാവിന്റെ സ്ഥാനമാണ് സ്ത്രീക്ക്. അവളുടെ സര്‍ഗ്ഗാത്മകത തന്നെയാണ് അവളുടെ ശക്തി. ഇത് അവള്‍ക്ക് കഴിവും ശക്തിയും നല്‍കുന്നു. സ്ത്രീയുടെ ഈ മൂല്യത്തെ തിരിച്ചറിഞ്ഞ്, അവളെ ദേവിയായി പൂജാമുറിയില്‍ അടച്ചിടുകയോ വേലക്കാരിയായി മുറിയില്‍ തളച്ചിടുകയോ ചെയ്യരുത്. അവര്‍ക്കും തുല്യ ജോലിയും ഉത്തരവാദിത്തവും നല്‍കി മുമ്പോട്ട് നയിക്കൂ. സ്ത്രീ ആഗ്രഹിക്കുകയാണെങ്കില്‍ സാമ്പത്തികമായി സ്വയംപര്യാപ്തത നേടാനുള്ള ഉപദേശവും അവസരവും അവര്‍ക്ക് നല്‍കൂ. ഈ രീതിയിലേക്ക് നാം സാവധാനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അവസരം നല്‍കുകയാണെങ്കില്‍ തുല്യപങ്കാളിത്തവും സഹകരണവും അവരും നല്‍കും. പുരുഷന്റെ ഭാരവും അവര്‍ ലഘൂകരിക്കും. ഇങ്ങനെ സ്ത്രീശക്തി മുന്നോട്ടുവന്നാല്‍ നമ്മള്‍ കൂടുതല്‍ ശക്തരാവുകയും നമ്മുടെ ജോലി എളുപ്പമാവുകയും ചെയ്യും. അതുകൊണ്ട് സ്ത്രീകളുടെ തുല്യ പങ്കാളിത്തത്തെപ്പറ്റിയും സഹകരണത്തെപ്പറ്റിയും ചിന്തിക്കണം.

ഭാരതത്തെ യുവഭാരതം എന്നാണ് പറയുന്നത്. യുവാക്കളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്?
♠യുവ എന്ന വാക്ക് കൊണ്ട് എന്താണോ സൂചിപ്പിക്കുന്നത് അതുതന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. യുവാക്കളെ ഏതെങ്കിലും ചങ്ങലകളില്‍ തളച്ചിടുകയോ പുസ്തകങ്ങളില്‍ കെട്ടിയിടുകയോ ചെയ്യുന്നില്ല. അവര്‍ പുതിയ പുതിയ ചിന്തകള്‍ ഉള്ളവരാണ്. അവര്‍ സ്വപ്നം കാണുന്നു, മടി കൂടാതെ ചോദിക്കുന്നു, ധൈര്യവും ഉത്സാഹവും ഉദാരതയും കാണിക്കുന്നു, ഏത് വെല്ലുവിളിയും ഏറ്റെടുക്കുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും സംവേദനക്ഷമത കൂടുതലാണ്. കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍, പക്ഷേ അവര്‍ക്ക് ശക്തിയില്ല; മറ്റുള്ളവരെ ആശ്രയിക്കണം. യുവാക്കള്‍ക്ക് ശക്തിയുണ്ട്, അതുകൊണ്ട് അവര്‍ സംവേദനശീലത്തിന്റെ അടിസ്ഥാനത്തില്‍ സത്യത്തിന്റേയും ന്യായത്തിന്റേയും കൂടെ നില്‍ക്കുന്നു. മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണെങ്കില്‍ ഹിമാലയത്തെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോവാനുള്ള ശക്തി അവര്‍ക്കുണ്ട്. ഇത്രയും വലിയ ഈ ശക്തിക്ക് വഴികാട്ടുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ബാക്കിയൊക്കെ അവര്‍ക്ക് അറിയാം. എന്നാല്‍ യുവാക്കള്‍ സ്വന്തം ഭാവിയെപ്പറ്റി മാത്രം ചിന്തിച്ചാല്‍, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഭയന്നാല്‍ അവര്‍ വ്യവസായങ്ങള്‍ തുടങ്ങില്ല. അവര്‍ ജോലി മാത്രം നോക്കും; കാരണം അത് സുരക്ഷിതമാണ്. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ അത്രയും നല്ലത് എന്ന് ചിന്തിച്ചിരുന്നാല്‍ അവര്‍ കറുത്ത മുടിയുള്ള വൃദ്ധരും അബ്ദുള്‍ കലാമിനെപ്പോലെയുള്ളവര്‍ വെളുത്ത മുടിയുള്ള യുവാക്കളും ആവും. വി.ഡി. ഘാട്ടേജിയുടെ പുസ്തകമാണ് ‘പാഢരെ കേസ ഹിര്‍വി മനെ’ (ധവള ശിരസ്സുകള്‍, ഹരിത ഹൃദയങ്ങള്‍). നമ്മുടെ യുവാക്കള്‍ക്ക് ഓജസ്സുള്ള മനസ്സുണ്ടാവണം. അതിന് അവര്‍ക്ക് പ്രോത്സാഹനം നല്‍കണം, അവര്‍ക്ക് വഴികാട്ടണം. ഡോക്ടര്‍ ജോഷി ചൈന സന്ദര്‍ശിക്കാന്‍ പോയിരുന്നു. സന്ദര്‍ശനം അവസാനിച്ച് അദ്ദേഹം തിരിച്ച് വരാനൊരുങ്ങുമ്പോള്‍, ചൈനയിലെ രാഷ്ട്രപതി ഫോണ്‍ ചെയ്ത് അദ്ദേഹത്തെ തടഞ്ഞു. തങ്ങളുടെ യൂണിവേഴ്‌സിറ്റിയുടെ സമ്മേളനമുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏകദേശം രണ്ട് ലക്ഷത്തോളം യുവാക്കള്‍ വരുന്നുണ്ടെന്നും അതിന്റെ ഉദ്ഘാടനം കണ്ടിട്ട് മടങ്ങിപ്പോകാമെന്നും പറഞ്ഞു. ഇത് 1980 ലാണ്. സമ്മേളനത്തിന്റെ തുടക്കത്തില്‍ യുവാക്കള്‍ ഇരുന്ന സ്ഥലത്ത് ഇരുട്ടായിരുന്നു. സാവധാനം പ്രകാശം വരാന്‍ തുടങ്ങി. മുന്നിലുള്ള കര്‍ട്ടന്‍ പെട്ടെന്ന് മിന്നിത്തിളങ്ങി. ലോകത്തിന്റെ ഭൂപടത്തില്‍ ചൈന ചുവപ്പ്-മഞ്ഞ നിറത്തില്‍ പൊങ്ങിവരാന്‍ തുടങ്ങി. ചൈനയുടെ ഡ്രാഗണ്‍ ലോകത്തെ മുഴുവന്‍ ആകാശത്തില്‍ നിന്ന് ആക്രമിക്കുന്നതുപോലെ തോന്നി. പിന്നീട് പശ്ചാത്തലത്തില്‍ ഒരു അവതാരകന്‍ വന്ന്, ചൈനയുടെ ഡ്രാഗണ്‍ ലോകത്തെ മുഴുവന്‍ തന്റെ ചിറകിന്‍ കീഴില്‍ നിര്‍ത്തിയ കാലഘട്ടത്തെ പറ്റി പറഞ്ഞു. ചൈനയെ വീണ്ടും അങ്ങനെയാക്കണം എന്നതാണ് കമ്മ്യൂണിസ്റ്റ് ചൈനയുടെ ലക്ഷ്യം. അവര്‍ തങ്ങളുടെ യുവതലമുറയ്ക്കു മുന്നില്‍ ഒരു ലക്ഷ്യം വെച്ചു. ജയപ്രകാശ് ജി ഇസ്രായേലിനോട് ചോദിച്ചു – വളരെയധികം ബുദ്ധിമുട്ടുകള്‍ അതിജീവിച്ചാണ് താങ്കളുടെ യുവതലമുറ ഇവിടെ എത്തിനില്‍ക്കുന്നത്? അവര്‍ക്ക് എങ്ങിനെയാണ് പ്രചോദനം നല്‍കുന്നത്? അദ്ദേഹത്തിന് ലഭിച്ച മറുപടി ഇതായിരുന്നു. യുവാക്കള്‍ യാതൊരുവിധ അഹംഭാവത്തിനും അടിമപ്പെടാത്ത വിധത്തില്‍ അവര്‍ക്കുമുന്നില്‍ ഉദാത്തമായ ലക്ഷ്യവും മഹത്തായ ആദര്‍ശവും അനുകരണീയമായ മാതൃകകളും വെക്കുക. ഞങ്ങള്‍ അങ്ങനെ ചെയ്തതുകൊണ്ടാണ് യുവാക്കള്‍ ഈ നിലയിലെത്തിയത്.


ഇപ്പോള്‍ നമ്മള്‍ കൊറോണ എന്ന മഹാമാരിയുടെ പ്രതിസന്ധിഘട്ടത്തിലാണ്. കൊറോണയ്ക്കുശേഷം നമ്മള്‍ എങ്ങിനെ മുന്നോട്ടുപോകണം എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഭാവി ഭാരതത്തിനെപ്പറ്റി എപ്പോഴും ചര്‍ച്ച ചെയ്യുന്നു. സംഘത്തിന്റെ തലവന്‍ എന്ന നിലയില്‍ ‘ഭാവിഭാരത’ത്തെ അങ്ങ് എങ്ങിനെയാണ് നോക്കിക്കാണുന്നത്?

♠മനസ്സിലെ അയോദ്ധ്യയുടെ കാര്യം ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ വ്യവസ്ഥകളെപ്പറ്റി ലോകത്തിന്റെ കാഴ്ചപ്പാട് എങ്ങിനെയെന്ന് താങ്കള്‍ ചോദിച്ചതിന് ഞാന്‍ മറുപടി പറഞ്ഞു.
ഈ രണ്ട് കാര്യങ്ങളും ശരിയായാല്‍ ഭാവി ഭാരതം സ്വയം ഉയര്‍ത്തെഴുന്നേല്‍ക്കും. നമ്മുടെ യുവജനങ്ങള്‍ക്ക് രാജ്യം പുരോഗതി നേടണമെന്ന ആഗ്രഹമുണ്ട്. ഭാഗ്യവശാല്‍ നമ്മുടെ വിശ്വാസം കൂടുതല്‍ ദൃഢമാവുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം, ആദ്യമായാണ് മുഴുവന്‍ സമാജവും ഒറ്റക്കെട്ടായി നില്‍ക്കുന്നത്. ആരും പറയാതെ തന്നെ അവര്‍ ഒന്നിച്ചുനിന്നു. ഗവണ്‍മെന്റിനെ കാത്തുനില്‍ക്കാതെ സ്വയം ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തു. ഇന്ന് മാധ്യമങ്ങളില്‍ നെഗറ്റീവായ കാര്യങ്ങളാണ് കൂടുതലും വരുന്നത്. പോസിറ്റീവായവരുടെ സംഖ്യ കൊടുക്കുമ്പോള്‍ നെഗറ്റീവായതിനെ കണ്ടില്ലെന്ന് നടിക്കുന്നു. കൊറോണയുടെ ഈ സമയത്ത് അനേകം മുതലാളിമാര്‍, ജോലി ഇല്ലെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാതെ അവര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി. ഇപ്പോള്‍ അവര്‍ വ്യവസായങ്ങള്‍ പുനരാരംഭിക്കുമ്പോള്‍, തൊഴിലാളികള്‍ പ്രത്യുപകാരമായി വേതനം പിന്നെ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് ജോലിയെടുക്കുന്നു. ഇങ്ങനെ എല്ലാവരും ഒന്നിച്ച് സമാജം ഒറ്റക്കെട്ടായി നില്‍ക്കുന്നു. ഭരണവും ഭരണകൂടങ്ങളും പറയുന്നത് സമാജം വിശ്വാസപൂര്‍വ്വം അനുസരിക്കുന്നു. ദീപം കത്തിക്കാനും കയ്യടിക്കാനും പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ഇതുകൊണ്ട് എന്താവുമെന്ന് ചിലര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം ജനതയും പ്രധാനമന്ത്രി പറഞ്ഞതില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കുകയും അത് അനുസരിക്കുകയും ചെയ്തു. ശാസ്ത്രിജിയുടെ സമയത്തും 1971ലെ യുദ്ധം നടന്ന ഇന്ദിരാഗാന്ധിയുടെ സമയത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഈ വ്യക്തികളെ പ്രശംസിക്കാനല്ല ഞാന്‍ പറയുന്നത്. സമാജം എപ്പോഴൊക്കെ ഉണര്‍ന്നെണീറ്റിട്ടുണ്ടോ, അപ്പോഴൊക്കെ അത് സാധ്യമായത് അതിന്റെ തന്നെ ഉള്ളിലുള്ള ഊര്‍ജ്ജം നിമിത്തമാണ്. ഈ വെല്ലുവിളികള്‍ രാജ്യത്തെ പരാജയപ്പെടുത്തരുതെന്ന് സമാജം ആഗ്രഹിക്കുന്നു. ഇപ്പോള്‍ ചൈനയുടെ വെല്ലുവിളിയാണ്. എട്ട് വയസ്സായ കുട്ടിപോലും താന്‍ വാശിപിടിച്ചു നേടിയ കളിപ്പാട്ടം ചൈനയുടേതാണെന്ന് അറിയുമ്പോള്‍ വലിച്ചെറിയുന്നു. എന്റെ പൈസ തിരിച്ചു തരൂ, എനിക്ക് ഇത് ആവശ്യമില്ല എന്ന് പറയുന്നു. ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ നിന്നുമാണ് ഇത്തരമൊരു സങ്കല്പം സംജാതമായത്. ഈ സങ്കല്പത്തിന് ആവശ്യമായ ഗുണത്തെപ്പറ്റി മനസ്സിലെ അയോദ്ധ്യയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ”ഭാരതീയരുടെ മനസ്സില്‍ നിന്ന് കോളോണിയലിസത്തിന്റെ സ്വാധീനം പൂര്‍ണ്ണമായും ഇല്ലാതാക്കണം.” ഇതാണ് ഭാവി ഭാരതത്തിലേക്കുള്ള വഴി. മറ്റ് രാജ്യങ്ങളില്‍ ദേശവും കാലവും പരിസ്ഥിതിയും തമ്മില്‍ യോജിച്ചു നില്‍ക്കുന്നു. ഇത് രാജ്യത്തിന് ഉപയോഗപ്രദമായതുകൊണ്ട് നമുക്കും സ്വീകരിക്കാം. ആദ്യത്തെ രണ്ടും ഒന്നിച്ചുനിന്നാല്‍ മൂന്നാമത്തേതിന്റെ ആവശ്യം വരുന്നില്ല.

ഭാവി ഭാരതത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴൊക്കെ ‘വിശ്വഗുരു ഭാരതം’ എന്ന വിഷയവും ചര്‍ച്ച ചെയ്യുന്നു. സ്വാമി വിവേകാനന്ദന്‍ തൊട്ട് ശ്രീ ഗുരുജി വരെയുള്ള അനേകം മഹാപുരുഷന്മാര്‍ വിശ്വഗുരു ഭാരതത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വിശ്വഗുരു ഭാരതം എങ്ങിനെയായിരിക്കണം. മറ്റ് രാജ്യങ്ങളെപോലെ സാമ്പത്തികാധികാരത്തിന്റെ ശക്തിയാല്‍ മറ്റുള്ളവരെ പരാജയപ്പെടുത്തുന്നതാണോ വിശ്വഗുരു ഭാരതം. നമ്മുടെ സങ്കല്പം എന്താണ്?

♠നാം അധികാരത്തില്‍ വിശ്വസിക്കുന്നില്ല. ഭൂപ്രദേശങ്ങളെയല്ല മറിച്ച് മാനവ ഹൃദയങ്ങളെ വിജയിച്ച് വലുതാവാനാണ് നാം ആഗ്രഹിക്കുന്നത്.
ഏതദ്ദേശ പ്രസൂതസ്യ സകാശാദഗ്രജന്മന:
സ്വം സ്വം ചരിത്രം ശിക്ഷരേന്‍ പൃഥിവ്യാം സര്‍വ്വമാനവാ:
നാം ആരുടേയും ഒന്നും എടുക്കാനും ആരുടെയും വൈശിഷ്ട്യത്തെ ഇല്ലാതാക്കാനും ആഗ്രഹിക്കുന്നില്ലെന്ന് ഓരോരുത്തരും സ്വന്തം പ്രവൃത്തിയിലൂടെ ലോകത്തെ ബോധ്യപ്പെടുത്തണം. നാം ആരെയും അടിമകളാക്കാനോ അവരുടെ സമ്പത്ത് കവരാനോ ആഗ്രഹിക്കുന്നില്ല. ഇത്തരത്തില്‍ ആഗോളശക്തിയാവാനല്ല നാം ആഗ്രഹിക്കുന്നത്. നമുക്ക് ശക്തിയും അറിവും സമ്പത്തും ഉണ്ടാവും. സാമ്പത്തിക ശക്തിയായി നാം ഉയരും. എന്നാല്‍ നാം ഇതൊക്കെ ഉപയോഗിക്കുന്നത് അറിവ് നേടാനും ദാനം ചെയ്യാനും രക്ഷിക്കാനും വേണ്ടിയാണ് ”ജ്ഞാനായ ദാനായ ച രക്ഷണായ” നാം പറയാറുണ്ട് –
വിദ്യാ വിവാദായ ധനം മദായ,
ശക്തി: പരേഷാം പരിപീഡനായ
ഖലസ്യ സാധോര്‍ വിപരീതമേതത്
ജ്ഞാനായ ദാനായ ച രക്ഷണായ
ശക്തിശാലികളാകുന്നവര്‍ അധികാരം സ്ഥാപിക്കുന്നു; എന്നാല്‍ നാം അങ്ങിനെ ചെയ്യില്ല. ലോകത്തിന്റെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി നാം നമ്മുടെ അറിവ് ഉപയോഗിക്കും. ദുര്‍ബ്ബലരെ രക്ഷിക്കുന്നതിനുവേണ്ടി നമ്മുടെ ശക്തി ഉപയോഗിക്കും. ലോകത്തില്‍ ഇല്ലാത്തവനെ നാം സഹായിക്കും. നമ്മുടെ സമ്പത്ത് വര്‍ദ്ധിച്ചാല്‍ അത് മറ്റുള്ളവര്‍ക്കും നല്‍കും. ബാക്കി എല്ലാവരും സ്വന്തം നിലനില്‍പ്പിനെ പറ്റിയാണ് ചിന്തിക്കുന്നത്. അതിന്റെ നന്മതിന്മകള്‍ എന്തായാലും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ഈ തീരുമാനം. ഇത് മത്സരമാണ്. മുന്നില്‍ എത്തുന്നവന്‍ വിജയിക്കും. എത്രതന്നെ ആകര്‍ഷകമായ വാക്കുകള്‍ പറഞ്ഞാലും പോകേണ്ട സ്ഥലം അവിടെ തന്നെയുണ്ടാവും അവസാനം എല്ലാവരും മടങ്ങിവരും. സമ്പൂര്‍ണ്ണ വിശ്വം, ആഗോള വിപണി എന്നൊക്കെ വീണ്ടും വീണ്ടും പറഞ്ഞിരുന്നു, എന്നാല്‍ ഇന്ന് സ്വദേശി എന്നാണ് പറയുന്നത്. കാരണം ഏതൊരു ചിന്തയും നമുക്ക് നഷ്ടം വരുത്താത്ത കാലത്തോളമേ ഉണ്ടാവുകയുള്ളൂ. പക്ഷേ ഭാരതം അങ്ങിനെയല്ല. ”എല്ലാവരും ജീവിക്കും, നമ്മളും ജീവിക്കും, നാം ജീവിക്കുകയാണെങ്കില്‍ എല്ലാവരും ജീവിക്കണം” ഇങ്ങനെയൊരു രാജ്യമായി ഭാരതം മാറുമ്പോള്‍ ലോകം നമ്മെ വിശ്വഗുരുവായി കണക്കാക്കും. ഇന്ന് ലോകം നമ്മെ അംഗീകരിക്കുന്നുണ്ട്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം, അതിനെപ്പറ്റി പഠിക്കുന്നതിന് വേണ്ടി ചില വിദേശരാജ്യങ്ങളുടെ സംഘങ്ങള്‍ ഭാരതത്തില്‍ എത്തിയിരുന്നു. നമ്മുടെ പട്ടാളക്കാരുടെ ധൈര്യവും ശക്തിയും മഹത്വമാര്‍ന്നതാണ്. എന്നാല്‍ അതിലും പ്രധാനം, മറ്റൊരു രാജ്യം നമ്മെ ആക്രമിച്ചപ്പോഴും അവരുടെ അതിര്‍ത്തിപോലും ലംഘിക്കാതെ നാം യുദ്ധം എങ്ങനെ ജയിച്ചു എന്നതാണ്. ഇത് തെറ്റായാലും ശരിയായാലും ഇങ്ങനെ ചിന്തിക്കാന്‍ ഭാരതീയര്‍ക്കു മാത്രമേ കഴിയൂ. അതുകൊണ്ട് ഭാരതം വിശ്വഗുരുവാകണം. ഭാരതത്തിലെ ഓരോ വ്യക്തിയുടെയും ജീവിതത്തെ ലോകം പിന്തുടരും. അമേരിക്കയിലെ 65% ജനങ്ങളും സസ്യാഹാരം ഉപയോഗിക്കുന്നതെന്തുകൊണ്ടാണ്? ലോകം മുഴുവന്‍ യോഗ ചെയ്യുന്നത് എന്തുകൊണ്ടാണ്? ലോകം മുഴുവന്‍ ഭാരതത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശക്തി നമുക്കുണ്ടാവണം.

ഭാരതീയര്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ രാമരാജ്യത്തോട് അതിയായ താല്പര്യമുണ്ട്. രാമരാജ്യസങ്കല്പം എന്താണ്? ഈ സങ്കല്പം ഇന്ന് എങ്ങനെയാണ് നിറവേറ്റുക.
♠ജനങ്ങള്‍ നീതിബോധമുള്ളവരും രാജാവ് ശക്തിശാലിയും നീതിമാനും ആയിരിക്കണം. ജനങ്ങള്‍ക്ക് മുന്നില്‍ രാജാവ് വിനയാന്വിതനും രാജാവിന്റെ ആജ്ഞയ്ക്കു മുന്നില്‍ ജനങ്ങള്‍ വിനയാന്വിതരും ആയിരിക്കണം. ജനങ്ങളുടേതാണോ രാജ്യത്തിന്റേതാണോ തീരുമാനം എന്ന ചിന്ത ഉണ്ടാവാന്‍ പാടില്ല. ജനങ്ങള്‍ പറയുന്നതുപോലെ ചെയ്യുമെന്ന് രാജാവ് പറയണം, രാജാവിന് എല്ലാം അറിയാം, അദ്ദേഹം പറയുന്നതുപോലെ അനുസരിക്കാമെന്ന് സമാജം ചിന്തിക്കണം. മോഷണവും പിടിച്ചുപറിയും ഉണ്ടാവില്ല. നീതിബോധവും പ്രയത്‌നത്തിന് മൂല്യവും ഉണ്ടാവും. ജോലിക്ക് ആദരവും അംഗീകാരവും നല്‍കും. സ്വന്തം പരിശ്രമം കൊണ്ട് ജീവിക്കുകയും അതുവഴി സമൃദ്ധിയുണ്ടാവുകയും ചെയ്യും. നമ്മുടെ ശ്രീസൂക്തത്തില്‍ ഒരു മന്ത്രമുണ്ട്. – ലക്ഷ്മി അഥവാ ഐശ്വര്യം ഇല്ലാത്തതിന്റെ ലക്ഷണങ്ങള്‍ എന്താണ് –
‘ക്ഷുത്പിപാസാമലാം ജ്യേഷ്ഠാമലക്ഷ്മീം
നാശയാമ്യഹം’
രോഗം, വിശപ്പ്, ദാഹം എന്നിവയാണ് ഒരു ലക്ഷണം. രണ്ടാമതായി ക്രോധം, മാത്സര്യം അഥവാ മറ്റുള്ളവരോട് ഈര്‍ഷ്യ, ലോഭം, പരസ്പര യുദ്ധം, വൃത്തിഹീനത ഇവയൊക്കെ ഐശ്വര്യക്കേടിന്റെ ലക്ഷണങ്ങളാണ്. ഇതൊന്നും ഇല്ലാത്തതുകൊണ്ട് ധാരാളം ഐശ്വര്യം നമുക്കുണ്ടായി. ഈ സമ്പത്ത് ഭോഗത്തിനുവേണ്ടിയല്ല മറിച്ച് ധര്‍മ്മത്തിനു വേണ്ടിയാണ് ചെലവഴിച്ചത്. ജീവിക്കാന്‍ ആവശ്യമുള്ളത് മാത്രം നല്‍കി. ജീവിതത്തെ അല്പസ്വല്പം വര്‍ണ്ണാഭമാക്കി. സൗകര്യങ്ങള്‍ വേണം, ആവശ്യങ്ങള്‍ നിറവേറ്റണം പക്ഷേ ആഢംബരത്തെ നിയന്ത്രിക്കേണ്ടതുണ്ട്. ഇപ്രകാരം ജനങ്ങള്‍ സ്വയം മനസ്സിലാക്കുന്നവരും അച്ചടക്കവും സംയമനവും ജാഗ്രതയും ഉള്ളവരും സംഘടിതരും ആയിരുന്നു. രാജാവ് ധര്‍മ്മിഷ്ഠനും ധര്‍മ്മത്തെ പരിപാലിക്കുന്നവനും നിയമസംരക്ഷകനും അധികാരത്തെ ജനഹിതത്തിനുവേണ്ടി ഉപയോഗിക്കുന്നവനും ആയിരുന്നു. രാജ്യം താങ്കളുടേതാണ് എന്ന് രാജാവ് പറഞ്ഞിരുന്നു. പിതാവിന്റെ മനസ്സിലും ഇതായിരുന്നുവെങ്കിലും മാതാവ് നിമിത്തം രാമനെ കാട്ടിലേക്കയച്ചു. അദ്ദേഹം പുറപ്പെടുകയും ചെയ്തു. എന്നാല്‍ ഭരതന്‍ പറഞ്ഞു: ‘എനിക്ക് രാജ്യം കിട്ടി. അമ്മയുടെ ആഗ്രഹം സഫലമായി. ഇനി താങ്കള്‍ മടങ്ങി വരൂ!’ പക്ഷേ രാമന്‍ താന്‍ വാക്ക് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. ഇവര്‍ രണ്ടു പേരും രാജാക്കന്മാരാണെങ്കിലും ഭരണം എന്ന അത്യാഗ്രഹം രണ്ടുപേര്‍ക്കുമില്ല. അവസാനം ഭരതന്‍ രാമന്‍ മടങ്ങിവരുവോളം രാമന്റെ പാദുകങ്ങള്‍ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചു. ഇങ്ങനെയുള്ള രാജാവും പ്രജകളും അടങ്ങുന്നതാണ് രാമരാജ്യം. ഇന്ന് വ്യവസ്ഥകള്‍ മാറി. ജനങ്ങള്‍ക്ക് അനുവദിച്ച നിയമം, ഭൗതിക സാഹചര്യം, രാജാവിനും ഭരണകൂടത്തിനും ഭരണകര്‍ത്താക്കള്‍ക്കും അനുവദിച്ച നിയമം, ഭൗതിക സാഹചര്യം ഇവ ഗുണവത്തായിരിക്കണം. ഈ ഗുണങ്ങള്‍ നാം വീണ്ടും കൊണ്ടുവരണം. ഇതിനെയാണ് രാമരാജ്യം എന്നുപറയുന്നത്. രാമരാജ്യത്തിന്റെ ഗുണഫലമായി രോഗം, അകാലമൃത്യു, ദാരിദ്ര്യം, മോഷണം എന്നിവ ഉണ്ടാവില്ല. ആരെയും ശിക്ഷിക്കേണ്ടിവരില്ല. രാമരാജ്യത്തിന്റെ ഫലമായി രാജ്യവ്യവസ്ഥയും ഭരണവ്യവസ്ഥയും സാമാജിക വ്യവസ്ഥയും ഒരുപോലെയാവും. രാമന്റെ അവതാരം എടുത്തതുകൊണ്ട് ഇത് സാധ്യമാവില്ല. രാമന്‍ അവതാരമെടുത്തത് വിഘ്‌നങ്ങള്‍ ഇല്ലാതാക്കാനാണ്. ആദ്യം സമാജം രാമരാജ്യത്തെപ്പോലെയാവണം. കാരണം സമാജത്തില്‍ നിന്നാണ് രാജാവിനെയും ഭരണ കൂടത്തെയും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് സമാജത്തില്‍ നിന്നും ആരംഭിച്ചാല്‍ രാമരാജ്യം സാധ്യമാവും.
(അവസാനിച്ചു)

Tags: Mohan BhagwatAmritMahotsavRSS
Share32TweetSendShare

Related Posts

ഭാരതീയ കാവ്യദര്‍ശനങ്ങളുടെ ഉപാസകന്‍

‘ശക്തരാകുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗമില്ല’

ആനന്ദത്തിന്റെ അനുഭൂതി

സംഘത്തിന്റെ സർവ്വസ്വീകാര്യത (നവതി കടന്ന നാരായം 10)

സംഘപഥത്തിലെ ചാന്ദ്രശോഭ

സംഘപഥത്തിലെ സാധകര്‍ (നവതി കടന്ന നാരായം 9)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies