ഒരുമണിക്കൂര്‍ നേരം കളികളും വ്യായാമവും പാട്ടും കഥകളുമൊക്കെയായി ഉത്സാഹവും ആനന്ദവും പകര്‍ന്നേകുന്ന സംഘശാഖകള്‍ പര്യവസാനിക്കുന്നത് പ്രാര്‍ത്ഥനയോടുകൂടിയാണല്ലോ. ഇതുപറയുമ്പോള്‍ പെട്ടെന്നോര്‍മ്മവരുന്നത് ബാലശാഖകളില്‍ പ്രാര്‍ത്ഥന ചൊല്ലുമ്പോഴുള്ള രംഗമാണ്. അവിടെ ബാല – ശിശു സ്വയംസേവകര്‍ അവസാന വരിയും പ്രതീക്ഷിച്ചങ്ങനെ കാത്തുനില്ക്കും. ഒടുവില്‍ ഭാരത് മാതാ കീ ജയ് എന്ന വരി ചൊല്ലിക്കൊടുക്കുമ്പോള്‍ ഒട്ടുമിക്ക ബാലന്‍മാരും ആവേശം കൊണ്ട് പ്രാര്‍ത്ഥനയാണെന്നതൊക്കെ മറന്ന് പ്രണാം സ്ഥിതിയൊക്കെ വിട്ട് മുഷ്ടി ചുരുട്ടി മുകളിലേക്കുയര്‍ത്തി ഘോഷം മുഴക്കുന്ന രീതിയില്‍ ആ വരി ഏറ്റുപറയുമായിരുന്നു. അങ്ങനെ ചെയ്യാന്‍ വേണ്ടിയാണവര്‍ അവസാന വരിയെ കാത്തുനിന്നിരുന്നത്. സായംശാഖകളിലെ പതിവ് കാഴ്ചയായിരുന്നു ഇത്. എന്തായാലും ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ സംഘപ്രാര്‍ത്ഥന സ്വാധീനിക്കാത്ത സ്വയംസേവകരുണ്ടാവില്ല തന്നെ. പ്രാര്‍ത്ഥനയുടെ വരികളും അതിന്റെ ആശയവും എന്നെയുമേറെ സ്വാധീനിച്ചിട്ടുണ്ട്. എടുത്തുപറഞ്ഞാല്‍ ഓരോ തവണ ചൊല്ലുമ്പോഴും എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിക്കുന്ന ഒരു ഭാഗം പ്രാര്‍ത്ഥനയിലുണ്ട്. ആദ്യ ശ്ലോകത്തിലെ മഹാമങ്ഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ, പതത്വേഷ കായോ നമസ്‌തേ നമസ്‌തേ എന്ന വരികള്‍ ചൊല്ലുമ്പോഴാണ് മനസ്സിലും ചിന്തയിലും അവര്‍ണനീയമായ ഒരനുഭൂതി നിറയുന്നതായെനിക്ക് അനുഭവപ്പെടാറുള്ളത്. ഇതു സംബന്ധമായ ചെറു ചിന്തകളാണ് ഇത്തവണ പങ്കുവയ്ക്കുന്നത്.
സംഘ പ്രാര്‍ത്ഥനയില്‍ മൂന്നു ശ്ലോകങ്ങളുള്ളതില്‍ പ്രഥമ ശ്ലോകം മാതൃവന്ദനമാണ്. അല്ലലില്ലാതെ നമുക്ക് സസുഖം ജീവിക്കാനുള്ള എല്ലാവിധ ചുറ്റുപാടുകളുമൊരുക്കി വാത്സല്യത്തോടെ പോറ്റി വളര്‍ത്തിയ ഭാരത ഭൂമിയാണിവിടെ അമ്മ. അങ്ങനെ സംരക്ഷിക്കുന്ന ഈ പുണ്യഭൂമിക്ക് വേണ്ടി തിരികെ എന്തുനല്‍കാന്‍ എനിക്ക് സാധിക്കുമെന്ന ചിന്തയില്‍ നിന്നാണ് അമ്മക്കുവേണ്ടി ഞാനിതാ എന്റെ ശരീരമര്‍പ്പിക്കുന്നതായി (ഏഷ കായ: പതതു) നിശ്ചയമെടുത്തുകൊണ്ട് ആദ്യശ്ലോകം അവസാനിക്കുന്നത്. ഒരര്‍ത്ഥത്തില്‍ പ്രാണവായുവും ജീവജലവും അന്നവസ്ത്രാദികളും ആവാസവ്യവസ്ഥയും ഉള്‍പ്പെടെ നമ്മുടെ ജീവിതം സുഖമയമാക്കുവാന്‍ സര്‍വതും പ്രദാനം ചെയ്യുന്ന ഈ മണ്ണിനോടുള്ള അങ്ങേയറ്റം കൃതജ്ഞതയോടെ എനിക്കു നല്‍കാന്‍ സാധിക്കുന്നതിന്റെ പരമാവധിയെന്ന നിലയില്‍ ഞാനിതാ എന്റെ ശരീരം തന്നെ സമര്‍പ്പിക്കുന്നുവെന്ന പ്രഖ്യാപനമായിതിനെ കാണാം. ശരീരം ഭാരതമാതാവിന്റെ കാല്‍ക്കലര്‍പ്പിക്കുന്നുവെന്നു പറഞ്ഞാല്‍ നമ്മുടെ സമ്പൂര്‍ണ്ണ ജീവിതവും അമ്മക്കു വേണ്ടിഅര്‍പ്പിക്കുന്നു എന്നാണര്‍ത്ഥം. വിശദമാക്കാന്‍ പണ്ടൊരിക്കല്‍ കേട്ട ഒരു ചെറുതമാശക്കഥ പറയാം.
കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് ഹിന്ദു കുടുംബങ്ങളിലെ വിവാഹങ്ങള്‍ വധുവിന്റെ ഗൃഹത്തില്‍ വച്ചുതന്നെയാണ് നടത്താറുണ്ടായിരുന്നത്. വീടിനു മുമ്പില്‍ അതിനായി നല്ല പന്തലൊക്കെയിടും, ബന്ധുക്കളെല്ലാവരും കാലേകൂട്ടിയെത്തും. കല്യാണത്തലേന്നാവട്ടെ വലിയ അന്തരീക്ഷമാണ്. അയല്‍പക്കക്കാരും ബന്ധുക്കളുമെല്ലാം കല്യാണവീട്ടില്‍ നര്‍മ്മസല്ലാപങ്ങളുമായി ഒത്തുചേര്‍ന്ന് സദ്യവട്ടങ്ങളൊരുക്കാന്‍ സഹായിക്കും. ഒരു വലിയ കുട്ടിപ്പട തന്നെ കലപില കൂട്ടി കളിചിരികളും ഓടിക്കളികളുമൊക്കെയായി കല്യാണ വീട്ടിലുണ്ടാവും. അങ്ങനെ ആളും ബഹളവുമായി ഉത്സവാന്തരീക്ഷത്തിലാണ് വീടുകളിലന്ന് കല്യാണങ്ങള്‍ നടന്നിരുന്നത്. പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പരിചയം പുതുക്കലിന്റെയും സൗഹൃദബന്ധങ്ങള്‍ ദൃഢമാക്കലിന്റെയും ഉത്സവമായിരുന്നു ഈ കൂടിച്ചേരലുകള്‍. സദ്യവട്ടങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ സംഭരിച്ചിട്ടുള്ള കലവറയും അതിനൊരു സൂക്ഷിപ്പുകാരനും കല്യാണ വീട്ടിലുണ്ടാവും. കുട്ടികള്‍ സദാ ഈ കലവറക്കു ചുറ്റിനുമുണ്ടാവും. കാരണം ശര്‍ക്കരപുരട്ടിയും ഉപ്പേരിയും പഴങ്ങളും കശുവണ്ടിയും കല്‍ക്കണ്ടവും മുന്തിരിയുമുള്‍പ്പെടെയുള്ളവ സൂക്ഷിച്ചിരിക്കുന്നതവിടെയാണ്. അവ രുചിക്കാനുള്ള കൊതിയോടെ കുട്ടികള്‍ കലവറ സൂക്ഷിപ്പുകാരന്റെ പിന്നാലെ കൂടും. അങ്ങനെ ഒരിക്കലൊരിടത്ത് കുട്ടികളുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ നിര്‍ബന്ധത്തിന് വഴങ്ങി കലവറക്കാരന്‍ അവരോടിങ്ങനെ പറഞ്ഞത്രേ, ‘അവസാനമായി എല്ലാവര്‍ക്കും ഇഷ്ടമുള്ള എന്തെങ്കിലുമൊന്ന് ചോദിക്കാം. അതുമാത്രം തരും. പക്ഷേ ഇനി വീണ്ടും വരാന്‍ പാടില്ല.’ വ്യവസ്ഥ കുട്ടികള്‍ സമ്മതിച്ചു. അങ്ങനെയവര്‍ ഓരോരുത്തരായി കലവറക്കാരന്റെ കൈയില്‍ നിന്നും തങ്ങള്‍ക്കിഷ്ടമുള്ള ഒന്ന് ചോദിച്ചു വാങ്ങി. ചിലര്‍ ഉപ്പേരി ചോദിച്ചു. മറ്റു ചിലര്‍ ശര്‍ക്കരപുരട്ടി ചോദിച്ചു. വേറെ ചിലര്‍ പഴം ചോദിച്ചു. ഒടുവിലൊരു കുസൃതി വന്നു. നിനക്കെന്താണ് വേണ്ടതെന്ന് കലവറക്കാരന്‍ ചോദിച്ചു. അവന്‍ തല ചൊറിഞ്ഞുകൊണ്ട് അവനിഷ്ടമുള്ള ഒന്നുമാത്രം ചോദിച്ചു. അത് കേട്ട കലവറ സൂക്ഷിപ്പുകാരന്‍ ഒന്നമ്പരന്നു. അവന്‍ ചോദിച്ചത് കലവറയുടെ താക്കോലായിരുന്നു. ഒന്ന് മാത്രം ചോദിക്കാന്‍ പറഞ്ഞപ്പോള്‍ ആ വിദ്വാന്‍ സൂത്രത്തില്‍ കലവറ മൊത്തമായങ്ങ് ചോദിച്ചു. ഇതൊരു കുഞ്ഞ് തമാശയാണ്. പറയാന്‍ കാരണം ആ കുട്ടിയുടെ ചോദ്യത്തിന് സമാനമായി പതത്വേഷ കായോ എന്ന് പറഞ്ഞുകൊണ്ട് ഒറ്റയടിക്ക് നമ്മള്‍ ചെയ്തതും ഒരു സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്.
എന്തെന്നാല്‍ ശരീരത്തിലാണ് അവയവങ്ങളെ കൂടാതെ മനസ്സും ബുദ്ധിയും ചിന്തയും പ്രാണനും കര്‍മ്മശേഷിയുമെല്ലാം കുടികൊള്ളുന്നത്. ഞാന്‍ ദേഹം അര്‍പ്പിക്കുന്നുവെന്ന് പറയുമ്പോള്‍ ഇതിനെയെല്ലാം മാറ്റിനിര്‍ത്തി രക്തവും മജ്ജയും മാംസവുമുള്ള ശരീരത്തെ മാത്രമായി തനിച്ചര്‍പ്പിക്കാനാവില്ലല്ലോ. വാസ്തവത്തില്‍ ശരീരം ഞാനര്‍പ്പിച്ചുവെന്നു പറയുമ്പോള്‍ ഫലത്തില്‍ സ്വപ്രാണനുള്‍പ്പെടെ സമ്പൂര്‍ണ്ണ ജീവിതവുമാണ് അമ്മയുടെ സേവക്കായി വിട്ടുനല്‍കിയത്. പ്രാര്‍ത്ഥനയില്‍ ഈ ഭാഗം ചൊല്ലുമ്പോള്‍ മേല്‍പറഞ്ഞ ചിന്ത മനസ്സിലേക്ക് കടന്നുവരുന്നതുകൊണ്ടാണ് വല്ലാത്തൊരനുഭൂതി ഉള്ളില്‍ നിറയുന്നതായി അനുഭവപ്പെടുന്നത്. സമര്‍പ്പിച്ചുവെന്ന് നാവു കൊണ്ട് പറയാന്‍ വളരെയെളുപ്പമാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അതികഠിനവുമാണ്. ഇത് സത്യമാക്കാന്‍ ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടിവരും. ഗംഭീരമായ സാധനയിലൂടെ നമ്മെ പരുവപ്പെടുത്തേണ്ടി വരും. യഥാര്‍ത്ഥത്തില്‍ ഈ വാക്ക് പാലിക്കാന്‍ നമ്മെ ഓരോരുത്തരേയും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു ദിനം പോലും ഒഴിവില്ലാതെ അവസാന ശ്വാസം വരെ അടിയുറച്ച് പിന്തുടരേണ്ട ഒരു ഉത്കൃഷ്ട സാധനയെന്ന നിലയില്‍ പൂജനീയ ഡോക്ടര്‍ജി ശാഖാപദ്ധതി വിഭാവനം ചെയ്തത്. ഇതു നല്ലവണ്ണം മനസ്സിലാവാനാദ്യം സമര്‍പ്പണമെന്തെന്നും അതിന്റെ കഠിനതകളെന്തെന്നും തിരിച്ചറിയേണ്ടതുണ്ട്.
ഉദാത്തമായൊരു ചിന്തയാണ് സമര്‍പ്പണം. ശീലിക്കാനാവട്ടെ അതികഠിനവും. നിസ്വാര്‍ത്ഥമായ മനസ്സിലേ സമര്‍പ്പണഭാവം പിറവി കൊള്ളൂ. ഒരര്‍ത്ഥത്തില്‍ നിസ്വാര്‍ത്ഥമായ വിട്ടുനല്‍കലാണ് സമര്‍പ്പണമെന്നു പറയാം. ഇതുപറയുമ്പോള്‍ മലയാളികളായ നമുക്കോര്‍മ്മ വരിക തന്റെ സാമ്രാജ്യത്തെ ശ്രീപദ്മനാഭന് സമര്‍പ്പിച്ച തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയേയാണ്. അതുവരെ രാജാവായിരുന്ന അദ്ദേഹം തന്റെ സാമ്രാജ്യം വിട്ടുനല്‍കിയതിനു ശേഷം ശ്രീപദ്മനാഭ ദാസനായിത്തീര്‍ന്നു. അന്നുമുതല്‍ പദ്മനാഭസേവകര്‍ എന്നനിലയിലാണ് തിരുവിതാംകൂര്‍ രാജപരമ്പര തങ്ങളുടെ ജീവിതം നയിച്ചുപോരുന്നത്. സമര്‍പ്പണമെന്നാല്‍ കേവലം വിട്ടുനല്‍കല്‍ മാത്രമല്ല അതിന്‍മേലുള്ള സമ്പൂര്‍ണ്ണ അധികാരവും ത്യജിക്കലാണെന്നര്‍ത്ഥം. നാം ചെയ്യുന്ന ഒരു കര്‍മ്മം സമര്‍പ്പണമാവണമെങ്കില്‍ സമര്‍പ്പണ ശേഷം അതിനോട് ഒരുതരത്തിലുള്ള മമത്വകാംക്ഷയും ഉണ്ടാവാന്‍ പാടില്ല. ശേഷമതിനെ കുറിച്ച് പിന്നെ ലവലേശം ചിന്തയുണ്ടാവാന്‍ പാടില്ല. പക്ഷേ വികലമായിട്ടാണ് പലപ്പോഴും സമര്‍പ്പണമെന്ന പദം പ്രയോഗിക്കപ്പെടാറുള്ളത്. ഉദാഹരണത്തിന് ചിലര്‍ അമ്പലത്തില്‍ ചെറിയോരോട്ടു വിളക്ക് നടയില്‍ സമര്‍പ്പിക്കുമ്പോള്‍ പോലും അതില്‍ ഇന്നയാള്‍ സമര്‍പ്പിച്ചതെന്ന് പറ്റുന്നത്ര വലുപ്പത്തില്‍ കൊത്തിവക്കും. ഇവിടെ നാമറിയേണ്ടത് സമര്‍പ്പണം വലുതോ ചെറുതോ ആവാം. പക്ഷേ അതില്‍ എക്കാലത്തും എന്റെയും എന്റെ കുടുംബത്തിന്റേയും പേരുണ്ടാകണം എന്നാഗ്രഹിക്കുകയും അതടയാളപ്പെടുത്തി വെക്കുകയും ചെയ്താല്‍ അതൊരിക്കലും സമര്‍പ്പണമാവില്ല. അതിനെ ദാനമെന്നോ സംഭാവനയെന്നോ മാത്രമേ വിളിക്കാന്‍ സാധിക്കൂ. നിര്‍ഭാഗ്യവശാല്‍ സമര്‍പ്പണമെന്ന ശബ്ദത്തിന്റെ ശോഭ കെടുത്തുന്ന ഇത്തരം പ്രവണതകളിന്ന് വളരെ വ്യാപകമായി തന്നെ കാണാനാവും.
ഫലേച്ഛയും മമത്വകാംക്ഷയും കൂടാതെ വിട്ടുനല്‍കിയത് കൊണ്ട് മാത്രമത് സമര്‍പ്പണമാകില്ല. ആകണമെങ്കില്‍ സമര്‍പ്പിക്കുന്ന നിമിഷം തന്നെ അതിന്‍മേല്‍ അതുവരെ വച്ചുപുലര്‍ത്തിയിരുന്ന ഉടമസ്ഥാവകാശം കൂടി ത്യജിക്കണം. എന്നുവച്ചാല്‍ നാം സമര്‍പ്പിച്ചതെന്തുമാവട്ടെ പിന്നീടതിനെ എന്തുചെയ്യണമെന്ന് ആര്‍ക്കാണോ സമര്‍പ്പിച്ചത് അയാളാണ് തീരുമാനിക്കുക. നമ്മളതിനെ കുറിച്ച് ചിന്തിക്കാന്‍ പാടില്ല. സമര്‍പ്പിച്ചതിനുശേഷം അതിന്നരീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുകയും പറയുകയും അതിനായി വാശിപിടിക്കുകയും ചെയ്യുന്ന ചിലരെ കണ്ടിട്ടില്ലേ? സമര്‍പ്പിച്ചതിന്‍ മേലുള്ള ഉടമസ്ഥാവകാശം ത്യജിക്കാന്‍ മനസ്സ് തയ്യാറാകാത്തതു കൊണ്ടാണ് അത്തരം ആഗ്രഹങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെ വന്നാലുമത് സമര്‍പ്പണമാവില്ല. അതുകൊണ്ടാണ് പറഞ്ഞത് ഞാനിതാ എന്നെ സമര്‍പ്പിക്കുന്നുവെന്ന് പറയാനെളുപ്പമാണ്. പക്ഷേ അതിനൊത്തവണ്ണം മനസ്സിനേയും ചിന്തയേയും രൂപപ്പെടുത്തുകയെന്നത് അതി കഠിനമാണെന്ന്.
ഈ ദൃഷ്ടിയില്‍ ചിന്തിക്കുമ്പോള്‍ പതത്വേഷ കായോ എന്നു ചൊല്ലി അമ്മയുടെ കാല്‍ക്കല്‍ ശരീരമര്‍പ്പിക്കുമ്പോള്‍ നമ്മളെങ്ങനെയൊക്കെ ഉയരേണ്ടതുണ്ടെന്ന് ചിന്തിച്ചു നോക്കാം. ഒന്നാമതായി ശരീരം ഭാരതമാതാവിന്റെ സേവക്കായി അര്‍പ്പിക്കുമ്പോള്‍ തിരിച്ചെന്തെങ്കിലും കിട്ടുമെന്ന സ്വാര്‍ത്ഥ ചിന്ത നമ്മിലുണ്ടാവാന്‍ പാടില്ല. പേരോ, പ്രശസ്തിയോ, സ്ഥാനമാനങ്ങളോ, സ്വകാര്യ നേട്ടങ്ങളോ, അംഗീകാരങ്ങളോ ഒന്നും തന്റെ സമര്‍പ്പണത്തിന് പ്രതിഫലമായി പ്രതീക്ഷിക്കരുത്. നമ്മുടെയൊരു ജ്യേഷ്ഠ കാര്യകര്‍ത്താവ് വളരെ ഭംഗിയായിത് വിശദീകരിച്ചുകൊണ്ട് പറഞ്ഞ വാചകം ഓര്‍മ്മവരുന്നു. മരണപ്പെട്ടാല്‍ തന്റെ ശരീരത്തില്‍ ആരെങ്കിലും വന്ന് ഒരു കോടി പുതപ്പിക്കുമെന്നുള്ള പ്രതീക്ഷ പോലും വച്ചുപുലര്‍ത്താത്തവരാണ് നമ്മള്‍ സ്വയംസേവകര്‍ എന്നദ്ദേഹം പറയുകയുണ്ടായി. അതില്‍പ്പരമൊരു വിശദീകരണം വേണ്ടതില്ലല്ലോ. രണ്ടാമത് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ എന്റെ ശരീരമെന്ന മമത്വബോധവും വെടിയണം. എന്റെ ശരീരമെന്ന മമത്വബോധം വെടിയാതെ വരുമ്പോഴാണ് മാനാഭിമാനങ്ങള്‍ നമ്മെ ബാധിക്കുന്നത്. ശരീരത്തോടുള്ള മമത്വബോധം വെടിയുമ്പോള്‍ നാലുപാടുമുള്ള പുകഴ്ത്തലും പുച്ഛിക്കലുമൊന്നും നമ്മെ ബാധിക്കില്ല. ആരുടേയും പുകഴ്ത്തലില്‍ മതിമറക്കുകയോ പുച്ഛിക്കലില്‍ മനം തകരുകയോ ഇല്ല. ഒരു സംഘടനാ പ്രവര്‍ത്തകന്റെ ഉള്‍ക്കരുത്ത് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകം തന്നെയാണിത്.
മൂന്നാമത് ഉടമസ്ഥതാബോധം ത്യജിക്കുകയെന്ന ഏറ്റവും കഠിനമായ കാര്യമാണ്. സ്വയംസേവകന്‍ രാഷ്ട്രകാര്യത്തിനായി സംഘം മുഖാന്തിരം സ്വന്തം ശരീരമര്‍പ്പിച്ചാല്‍ പിന്നെ തന്റെ ശരീരത്തിന്‍മേലുള്ള ഉടമസ്ഥതാബോധം വാസ്തവത്തില്‍ ത്യജിക്കേണ്ടതാണ്. ഉടമസ്ഥതാബോധം ത്യജിക്കുമ്പോഴുള്ള ഗുണമെന്തെന്നാല്‍ ഈ ശരീരം കൊണ്ട് താന്‍ ചെയ്ത കാര്യങ്ങളെ തന്റെ വ്യക്തിപരമായ നേട്ടമെന്ന നിലയില്‍ കണ്ടുകൊണ്ട് സ്വന്തം കണക്കില്‍പ്പെടുത്തി ഒരുവന്‍ സ്വയമഭിമാനിക്കുകയോ ഞെളിയുകയോയില്ല. സമര്‍പ്പിതനൊരിക്കലും അഹങ്കാരിയാവാന്‍ സാധിക്കില്ലെന്നര്‍ത്ഥം. മറ്റൊന്ന് ശരീരം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ആ ശരീരം കൊണ്ട് ഞാനിന്നത് മാത്രമേ ചെയ്യൂവെന്നോ, ഈ കാര്യമേല്‍പ്പിച്ചാല്‍ എനിക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നോ, ഇന്നയിന്ന ചുമതലകള്‍ ഞാന്‍ ഏറ്റെടുക്കില്ലെന്നോ, ഇന്ന ചുമതല മാത്രമേ എനിക്ക് നല്‍കാവുവെന്നോ, അല്ലെങ്കിലെന്നെ ചുമതലകളില്‍ നിന്നൊഴിവാക്കണമെന്നോ, എനിക്കെന്തെങ്കിലും ചുമതല തരണമെന്നോ ഒക്കെ പറയാനും അത്തരം നിബന്ധനകള്‍ മുന്നോട്ട് വക്കാനുമുള്ള അവകാശം നമുക്ക് നഷ്ടമാകുന്നു. അത് തുടര്‍ന്നുമുണ്ടെന്ന് കരുതുമ്പോള്‍ സമര്‍പ്പണം അപൂര്‍ണമാകുന്നു. രാഷ്ട്രകാര്യാര്‍ത്ഥം തന്റെ ശരീരമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ തുടര്‍ന്നാരാണ് ആ ശരീരമെങ്ങനെ പ്രയോജനപ്പെടുത്തണമെന്ന തീരുമാനമെടുക്കേണ്ടത്? ഈ പ്രശ്‌നത്തിന് നാം സ്വയമുത്തരം കണ്ടെത്തണം.
ഇതിന്റെ ഉത്തരം കണ്ടെത്തുമ്പോള്‍ മാത്രമേ രാഷ്ട്രകാര്യത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട നമ്മുടെ ശരീരത്തിന്റെ സദുപയോഗം സാധ്യമാകൂ. ശാഖയെന്ന നിത്യസാധനയിലൂടെ മാത്രമേ അതിനൊരുത്തരം കണ്ടെത്താന്‍ തക്കവണ്ണമുള്ള ആശയാടിത്തറ നമുക്ക് ലഭിക്കുകയുള്ളൂ. പതത്വേഷ കായോ നമസ്‌തേ നമസ്‌തേ എന്ന വരി ഓരോ തവണ ചൊല്ലുമ്പോഴും എന്റെ മനസ്സിലുയരുന്നത് ഈ ചോദ്യമാണ്. ശരിയായ അര്‍ത്ഥത്തില്‍ രാഷ്ട്രമാതാവിന് വേണ്ടി എന്റെ ശരീരമര്‍പ്പിക്കാനുള്ള മാനസിക വളര്‍ച്ച നേടാന്‍ ഈ സാധനാപഥത്തില്‍ നിഷ്ഠാപൂര്‍വം ഇനിയുമൊരുപാട് മുന്നോട്ട് ചരിക്കേണ്ടതുണ്ടെന്ന ബോധ്യമാണ് ഈ വരികളെനിക്ക് നല്‍കുന്നത്. ശരിയായ അര്‍ത്ഥത്തില്‍ ജീവിതം കൊണ്ട് ആ വരികളെ സാക്ഷാത്കരിക്കുന്ന മുഹൂര്‍ത്തം തന്നെയായിരിക്കും ഓരോ സ്വയംസേവകന്റെ ജീവിതത്തിലേയും ധന്യമുഹൂര്‍ത്തം.