നമ്മുടെ ജീവിതത്തിലെ ധന്യമായൊരു നിമിഷമേതെന്ന് ചോദിച്ചാല്‍ സംശയലേശമെന്യേ സ്വയംസേവകനായ നിമിഷമെന്ന് നാം പറയും. എപ്പോഴാണ് നാം സ്വയംസേവകനായത്? ഹൃദയത്തോട് കൈ ചേര്‍ത്ത് തലകുമ്പിട്ട് ഭഗവയെ വന്ദിച്ച നിമിഷം മുതലാണ് നമ്മള്‍ സ്വയംസേവകരായത്. അന്നുമുതല്‍ക്ക് ധ്വജവന്ദനം നമ്മുടെ ജീവിതവ്രതമായിത്തീര്‍ന്നു. പതിവ് രീതികളില്‍ നിന്ന് വേറിട്ട് ധ്വജവന്ദനത്തിലൂടെ ഒരാളെ സംഘടനയുടെ ഭാഗമാക്കുന്ന ലോകത്തിലെ ഏക സംഘടനയായിരിക്കും നമ്മുടെ സംഘം. ഏറിയാല്‍ അഞ്ച് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ‘ധ്വജപ്രണാം ഏക്-ദോ-തീന്‍’ എന്ന ഈയൊരാജ്ഞ നമ്മളില്‍ വരുത്തിയ പരിവര്‍ത്തനം അത്ഭുതാവഹമാണല്ലോ. നെഞ്ചോട് കൈ ചേര്‍ത്ത് തലകുമ്പിട്ടു ഭഗവയെ വണങ്ങിയ ലക്ഷാവധി ജീവിതങ്ങളുടെ ഗതി തന്നെ രാഷ്ട്രാനുകൂലമായി മാറ്റപ്പെട്ടു. ഭഗവയുടെ സാമീപ്യത്തില്‍ വന്ന എണ്ണമറ്റ ജീവിതങ്ങള്‍ ശീലസമ്പന്നമാക്കപ്പെട്ടു. അവര്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുചെന്ന് നവയുഗരചനയ്ക്ക് കാര്‍മ്മികത്വം വഹിക്കുന്ന ആനന്ദകരമായ ദൃശ്യം നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നു.
ഗുരു എന്നു കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷം മനസ്സുകളിലും ഒരു മഹദ് വ്യക്തിയെ കുറിച്ചുള്ള ചിന്തയാണ് കടന്നുവരിക. സ്വയംസേവകര്‍ക്കും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഡോക്ടര്‍ജി ഭഗവപതാകയെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. നാളുകള്‍ക്ക് മുമ്പേ തന്നെ ഇതുസംബന്ധിച്ച് ഗംഭീരമായ വിചാരങ്ങള്‍ അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തില്‍ നടന്നിട്ടുണ്ടാവണം. ആഴത്തില്‍ ചിന്തിച്ചാല്‍ ഭഗവപതാകയെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള തീരുമാനം ഡോക്ടര്‍ജിയുടെ അനുപമമായ സംഘടനാ കുശലതയുടെ മകുടോദാഹരണം കൂടിയാണ്. കാരണം താന്‍ പടുത്ത സംഘടനയുെട പ്രവര്‍ത്തനത്തെ കുറിച്ചുള്ള സ്പഷ്ടതയും അതിന്റെ ദീര്‍ഘകാല ഭാവിയെന്തായിരിക്കണമെന്ന കൃത്യമായ ധാരണയും അതിനനുസരിച്ചുള്ള കര്‍മ്മപദ്ധതിയും അദ്ദേഹത്തിനുണ്ടായിരുന്നു എന്നതിന്റെ ശക്തമായ തെളിവായിരുന്നു ഈ പ്രഖ്യാപനം. ഇനി മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഒരു പ്രതീകത്തെ ഗുരുവായി വരിച്ച തീരുമാനത്തിലൂടെ അധികമൊന്നും വിശദീകരിക്കാതെ തന്നെ സംഘത്തെ കുറിച്ച് ഉള്ളിലുള്ള സങ്കല്പങ്ങള്‍ അദ്ദേഹം നമ്മുടെ മുമ്പില്‍ വെക്കുകയായിരുന്നു.
എന്തൊക്കെയാണ് ആ സങ്കല്പങ്ങള്‍? ഒന്നാമതായി ഇതിലൂടെ അദ്ദേഹം വളരെ കൃത്യമായി പങ്കുവച്ച ഒരാശയം ഏതെങ്കിലുമൊരു ചെറിയ കാലയളവിലേക്ക് മാത്രമായി പ്രവര്‍ത്തിക്കേണ്ട പ്രസ്ഥാനമല്ല സംഘം എന്നതായിരുന്നു. ധര്‍മ്മസംരക്ഷണത്തിലൂടെ ഭാരതത്തെ വൈഭവപദത്തില്‍ പ്രതിഷ്ഠിക്കുകയെന്ന സംഘദൗത്യം സമയമെടുത്തു പൂര്‍ത്തിയാക്കേണ്ട കാര്യമാണെന്ന് ഡോക്ടര്‍ജിക്ക് നന്നായറിയാമായിരുന്നു. അതിലേക്ക് വരുംകാല തലമുറകള്‍ക്ക് രാഷ്ട്രബോധവും ധാര്‍മ്മികചിന്തയും പകര്‍ന്നുനല്‍കി അവരേയും ഈ പ്രവര്‍ത്തന പന്ഥാവിലേക്ക് ചേര്‍ക്കുകയും ഇതിലടിയുറപ്പിച്ച് നിര്‍ത്തുകയും ചെയ്യേണ്ടതനിവാര്യമാണെന്ന ബോധ്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സംഘത്തെ ഇതിന് പ്രാപ്തമാക്കിക്കൊണ്ട് സ്വയംസേവകര്‍ക്ക് എക്കാലവും പ്രേരണയേകി നയിക്കാന്‍ കെല്പുള്ള ഗുരുവിനെയായിരുന്നു അദ്ദേഹം അന്വേഷിച്ചത്. ഇതേക്കുറിച്ച് വിചാരം ചെയ്തപ്പോള്‍ എല്ലാക്കാലത്തും ഒരുപോലെ പ്രേരണയേകാന്‍ തുച്ഛമായ വ്യക്തി ജീവിതത്തിനാല്‍ അസാധ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സംഘം അനവധി തലമുറകളെ കോര്‍ത്തിണക്കേണ്ട പ്രസ്ഥാനമായതിനാല്‍ മനുഷ്യ ജീവിതത്തിന്റെ പരിമിതികള്‍ സംഘടനയുടെ പ്രയാണത്തെ ബാധിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഗുരുസ്ഥാനത്തേക്ക് വ്യക്തിക്ക് പകരം തത്വത്തെ ധാരണം ചെയ്ത ഉചിതമായൊരു പ്രതീകത്തെ അദ്ദേഹം കണ്ടെത്തുന്നത്.
തലമുറകളെത്ര കഴിഞ്ഞാലും തത്വത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായി സംഘമെക്കാലവും നിലനില്‍ക്കണമെന്ന ഡോക്ടര്‍ജിയുടെ സങ്കല്പവും ഈ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ നമുക്ക് വായിച്ചെടുക്കാം. തുച്ഛമായ കാലദൈര്‍ഘ്യം മാത്രമല്ല വ്യക്തിജീവിതത്തിന്റെ മറ്റനേകം പരിമിതികളും അദ്ദേഹത്തിന്റെ ശ്രദ്ധയിലുണ്ടായിരുന്നെന്ന് സാരം. സമാജത്തിലും സംഘടനയിലുമൊക്കെ മഹദ് വ്യക്തിത്വങ്ങള്‍ ഒരുപാട് ഉണ്ടായേക്കാമെങ്കിലും മനുഷ്യനെന്ന നിലയില്‍ എന്തെങ്കിലും തെറ്റു കുറ്റങ്ങള്‍ ഇല്ലാത്തവരായി ആരുമുണ്ടാവില്ലെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. മാത്രമല്ല വര്‍ത്തമാനകാലത്ത് മുമ്പിലുള്ള ആദര്‍ശ വ്യക്തിത്വങ്ങള്‍ നാളെയൊരിക്കല്‍ വഴിതെറ്റിപ്പോവുകയില്ലെന്ന് ഉറപ്പിക്കാന്‍ ആരാലുമാവില്ല താനും. അതുകൊണ്ട് ഏതെങ്കിലും വ്യക്തികളെ ചുറ്റിപ്പറ്റി പ്രവര്‍ത്തനം വളര്‍ത്താന്‍ ശ്രമിക്കുന്നത് നന്നല്ലെന്നദ്ദേഹം തിരിച്ചറിഞ്ഞു. അതിനാല്‍ സംഘസ്ഥാപകനെന്ന നിലയില്‍ തന്റെ ജീവിതത്തെപ്പോലും അദ്ദേഹം സ്വയംസേവകര്‍ക്ക് മുന്നിലവതരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല തനിക്ക് ജയകാരം മുഴക്കാനും തന്നെ ആരാധനയോടെ കാണാനും അദ്ദേഹം സ്വയംസേവകരെയൊട്ട് അനുവദിച്ചുമില്ല. വ്യക്തികളെ പിന്‍പറ്റി ഉയര്‍ന്നുവന്ന പല പ്രസ്ഥാനങ്ങളുടേയും ഇന്നത്തെ സ്ഥിതി പരിശോധിക്കുമ്പോള്‍ ഈ ചിന്തയുടെ ഔന്നത്യവും ദീര്‍ഘദര്‍ശിത്വവും നാമറിയുന്നു. വ്യക്തിപൂജകരുടെ സംഘടനയല്ല തത്വപൂജകരുടെ സംഘടനയാണ് സംഘമെന്ന ഡോക്ടര്‍ജിയുടെ ദൃഢസങ്കല്പം തന്നെയാണല്ലോ തൊണ്ണൂറ്റിയഞ്ചാം വര്‍ഷത്തിലും സംഘത്തിന്റെ ഉള്‍ക്കരുത്ത്. ഭഗവധ്വജത്തെ ഗുരുവായി സ്വീകരിച്ചത് വഴി യഥാര്‍ത്ഥത്തില്‍ തന്റെയുള്ളിലുളള ഈ സങ്കല്പത്തിന്റെ പ്രഖ്യാപനമാണദ്ദേഹം നടത്തിയത്.
മറ്റൊന്ന് സംഘടനയെന്ന നിലയില്‍ സംഘത്തിന്റെ കര്‍മ്മമെന്താണെന്നതു സംബന്ധിച്ച ഡോക്ടര്‍ജിയുടെ സങ്കല്പവും ഈ പ്രഖ്യാപനത്തിലൂടെ അനാവരണം ചെയ്യപ്പെട്ടു. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ കാക്കത്തൊള്ളായിരം സംഘടനകള്‍ നമുക്ക് ചുറ്റുമുണ്ടല്ലോ. അവയുടെ നടത്തിപ്പിന് പ്രസിഡന്റും സെക്രട്ടറിയും ട്രഷററും ഒക്കെയടങ്ങുന്ന കമ്മറ്റിയും ബൈലോയുമൊക്കെയുണ്ട്. പക്ഷേ ഇവക്കെല്ലാം മുകളില്‍ ഗുരുപദത്തെ പ്രതിഷ്ഠിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അത്യപൂര്‍വമാണ്. സംഘം അത്തരമൊരു സംഘടനയാണ്. സംഘമതിന്റെ പരമോന്നത സ്ഥാനത്ത് ഗുരുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. പൂജനീയ സര്‍സംഘചാലക് മുതല്‍ എല്ലാ സ്വയംസേവകരും നിത്യേന ഗുരുവായ ഭഗവധ്വജത്തെ പ്രണമിക്കുന്നു. എല്ലാവരും ശാഖയിലെത്തി ഗുരുമുഖത്ത് നിന്ന് ശിക്ഷണം നേടുന്നു. ഇതില്‍ എല്ലാ ഉത്തരവുമുണ്ട്. സംഘടനയെന്ന നിലയില്‍ സംഘത്തിന്റെ കര്‍മ്മം എല്ലാവര്‍ക്കും ശിക്ഷണം നല്‍കുക എന്നതുമാത്രമാണ്. എന്ത് ശിക്ഷണമാണെന്ന് ചോദിച്ചാല്‍ ഉത്തമ വ്യക്തിത്വമാകാനുള്ള ശിക്ഷണം. സംഘടനയുടെ ഘടകമാകുന്നവരെ നല്ലവരാക്കി തീര്‍ക്കുന്നതും സംഘടനയുടെ ലക്ഷ്യവും തമ്മിലെങ്ങനെ പൊരുത്തപ്പെടുമെന്ന് ചിലര്‍ സംശയിച്ചേക്കാം.
ഡോക്ടര്‍ജിയുടെ സങ്കല്പത്തില്‍ സംഘത്തിന്റെയും സ്വയംസേവകരുടേയും ലക്ഷ്യമൊന്നാണെങ്കിലും കര്‍മ്മത്തിന്റെ സ്വഭാവത്തില്‍ ഒരന്തരമുണ്ട്. ഭാരതവൈഭവമെന്ന ലക്ഷ്യപൂര്‍ത്തിക്കായി സംഘടനയെന്ന നിലയില്‍ സംഘത്തിനദ്ദേഹം വിധിച്ചത് ഒരേയൊരു കര്‍മ്മം മാത്രമാണ്. ശാഖ അഥവാ വ്യക്തിനിര്‍മ്മാണം. എന്നാലദ്ദേഹം അതേ ലക്ഷ്യമേറ്റെടുത്ത സ്വയംസേവകരുടെ കര്‍മ്മത്തിനാവട്ടെ യാതൊരു പരിധിയും നിശ്ചയിച്ചില്ല താനും. രാഷ്ട്രവൈഭവ പ്രാപ്തിക്കായി വേണ്ടതെല്ലാം കണ്ടറിഞ്ഞ് ചെയ്യുന്നവരാണ് സ്വയംസേവകര്‍ എന്നദ്ദേഹം പറയുകയുണ്ടായി. ഇത്തരത്തില്‍ ലക്ഷ്യപൂര്‍ത്തിക്ക് വേണ്ടതെന്തോ അത് കണ്ടറിഞ്ഞ് ചെയ്യാന്‍ പ്രാപ്തിയുള്ളവരാക്കി സ്വയംസേവകരെ ഉയര്‍ത്തുകയെന്ന ഏകമാത്ര പ്രവര്‍ത്തനമാണ് സംഘത്തിനദ്ദേഹം വിധിച്ചത്. ആ കര്‍മ്മത്തിന്റെ പേരാണ് വ്യക്തിനിര്‍മ്മാണം. അത് നടക്കുന്നത് ശാഖയിലാണ്. സ്വയംസേവകരെ തയ്യാര്‍ ചെയ്യുന്ന ശാഖ ഒരനൗപചാരിക വിദ്യാഭ്യാസ പദ്ധതിയാണ്. ആ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് യാഥാവിധി വിദ്യ പകര്‍ന്നു നല്‍കാന്‍ ഭാരതീയ പരമ്പര പ്രകാരം ഗുരുവിന്റെ സാന്നിധ്യം അനിവാര്യമായിരുന്നു. ഭഗവപതാകയെ ഗുരുവായി വരിച്ചത് ആ ദൃഷ്ടിയിലായിരുന്നു.
മറ്റൊരു തരത്തില്‍ സംഘത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അടിസ്ഥാന സങ്കല്പത്തെ അരക്കിട്ടുറപ്പിക്കുന്ന പ്രഖ്യാപനം കൂടിയാണിത്. ഹിന്ദുത്വത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സംഘമെന്ന ദൃഢ സങ്കല്പമാണത്. ഭാരത പൈതൃകത്തിന്റെ മാത്രം സവിശേഷതകളായ ഗുരുവും ഗുരുമുഖത്ത് നിന്നുള്ള വിദ്യാഭ്യാസവും ഗുരുദക്ഷിണയുമൊക്കെ അദ്ദേഹം സംഘത്തിലും ആവിഷ്‌ക്കരിച്ചത് അതിന്റെ തെളിവാണ്. മറ്റെല്ലാ സംഘടനകളും അംഗത്വ ഫോറം പൂരിപ്പിച്ച് അംഗത്വ ഫീസും വാര്‍ഷിക വരിസംഖ്യയുമൊക്കെ വാങ്ങി പ്രവര്‍ത്തകരെ സംഘടനയുടെ ഭാഗമാക്കുമ്പോള്‍ സംഘത്തില്‍ ഇത്തരം നടപടികളൊന്നുമില്ല. സ്വയംസേവകര്‍ ഗുരുവന്ദനത്തോടു കൂടി സംഘടനയുടെ ഭാഗമാകുന്നു. ഗുരുപൂജയിലൂടെ സംസ്‌കൃതചിത്തരാകുന്നു. ആദ്യമൊക്കെ ഭഗവയുടെ മുമ്പില്‍ തലകുമ്പിട്ട് പ്രണമിക്കുമ്പോള്‍ അചേതന വസ്തുവായ ഈ പതാക എങ്ങനെയാണ് ഗുരുവാകുന്നതെന്നും എങ്ങനെയാണ് വഴികാട്ടുന്നതെന്നുമുള്ള സംശയം മനസ്സിനെ മഥിച്ചിരുന്നു. സംഘസാധനയില്‍ മുന്നോട്ടു പോയപ്പോള്‍ പതാകയെ അല്ല മറിച്ച് അത് പ്രതിനിധാനം ചെയ്യുന്ന തത്വത്തെയാണ് ഡോക്ടര്‍ജി ഗുരുവായി അവതരിപ്പിച്ചതെന്ന് മനസ്സിലായി. സ്വയമെരിഞ്ഞുകൊണ്ട് ലോകത്തെ നിലനിര്‍ത്തുന്ന അരുണന്റെ വര്‍ണമാണ് കാവി. അതിനാല്‍ കാവിനിറം പ്രതീകവല്‍ക്കരിക്കുന്നത് മഹാത്യാഗത്തെയാണ്. ഈ പ്രപഞ്ചത്തില്‍ കാണായ ഈശ്വര സൃഷ്ടികളിലെല്ലാം ത്യാഗത്തിന്റെ ആവിഷ്‌ക്കാരം ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നമുക്ക് കാണാനാവും. ത്യജിച്ചുകൊണ്ട് പരസ്പരം പോഷിപ്പിക്കുകയെന്ന സന്ദേശമാണ് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും നമുക്ക് നല്‍കുന്നത്. ലോക നിലനില്പിന്റെ തന്നെ ആധാരമിതാണെന്ന് മനസ്സിലാക്കി അത്തരമൊരു ജീവിതം നയിക്കാന്‍ ത്യാഗമെന്ന ആദര്‍ശത്തെ നിത്യേന കണ്ടുവണങ്ങുന്ന നമുക്ക് പ്രേരണ ലഭിക്കുന്നു.
ശാഖയിലാദ്യമായി ചെന്നപ്പോള്‍ ‘ഭഗവധ്വജം’ കേവലമൊരു കൊടി മാത്രമാണെന്നാണ് വിചാരിച്ചിരുന്നത്. മണ്ഡലയിരുന്ന് ഗീതവും സുഭാഷിതവുമൊക്കെ ചൊല്ലിക്കഴിഞ്ഞ ശേഷം ശാഖാകാര്യവാഹ് നല്‍കാറുള്ള സന്ദേശത്തില്‍ നിന്നാണ് ഭഗവധ്വജത്തിന് സംഘത്തില്‍ ഗുരുസ്ഥാനമാണ് ഉള്ളതെന്ന് മനസ്സിലാക്കിയത്. ഈ ബോധ്യമുറപ്പിക്കാന്‍ ഭഗവധ്വജ ഹേ – ഗുരു ഹമാരാ എന്ന ഘോഷവും ശാഖകളില്‍ മുഴക്കാറുണ്ടല്ലോ. വാസ്തവത്തില്‍ ഭഗവധ്വജം ഗുരുവാണെന്നു കേട്ടമാത്രയില്‍ തന്നെ അതിനോടെനിക്ക് വലിയ ഭക്ത്യാദരവൊന്നും തോന്നിയിരുന്നില്ല. പക്ഷേ മുന്നോട്ട് പോകും തോറും ഞാനറിയാതെ ഭക്തിയെന്നില്‍ വളര്‍ന്നു. ‘വളര്‍ത്തി’യെന്നു പറയുന്നതാവും കൂടുതല്‍ ശരി. നമുക്കറിയാം ഭക്തി വളരുന്നത് ആചരണത്തിലൂടെയാണ്. ഗുരുഭക്തി വളര്‍ത്തുന്ന രണ്ട് ആചരണങ്ങളാണ് ശാഖയിലുള്ളത്. ‘പ്രണാമവും പാലനവും.’
പ്രണാമത്തെക്കുറിച്ചാര്‍ക്കും സംശയമുണ്ടാവില്ല. ശാഖയില്‍ നിത്യേന നാമത് ചെയ്തുവരുന്നു. ഭഗവധ്വജം കൈകാര്യം ചെയ്യുമ്പോള്‍ നാമതിന് നല്‍കുന്ന ശ്രദ്ധയേയും ആദരവിനേയുമാണ് ‘പാലനം’ എന്ന ശബ്ദം കൊണ്ടുദ്ദേശിച്ചത്. പ്രണാമം പോലെ മുഖ്യമാണ് പാലനവും എന്നാണ് എന്റെ അനുഭവം. കാരണം പാലനത്തില്‍ ശ്രദ്ധയില്ലാത്തവരുടെ പ്രണാമം യാന്ത്രികമായ അജ്ഞാപാലനം മാത്രമാണ്. പാലനമനോഭാവം സ്വയംസേവകരില്‍ വളര്‍ത്തിയെടുക്കുന്നതാണ്. എനിക്കോര്‍മ്മയുണ്ട് ധ്വജമെപ്പോഴും നന്നായി സൂക്ഷിക്കാന്‍ ശാഖാകാര്യവാഹ് ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു. ശാഖ തുടങ്ങും മുമ്പ് സംഘസ്ഥാനും ധ്വജമണ്ഡലവും വൃത്തിയാക്കാനും ധ്വജകേന്ദ്രത്തില്‍ പൂക്കളര്‍പ്പിക്കുവാനും ശീലിപ്പിച്ചിരുന്നു. ധ്വജമുയര്‍ത്തുമ്പോള്‍ ശിഖ നിലത്തുമുട്ടരുതെന്ന് ഓര്‍മ്മിപ്പിക്കുമായിരുന്നു. വിശേഷ കാര്യക്രമങ്ങളില്‍ അലക്കി ഇസ്തിരിയിട്ട് തന്നെ ധ്വജമുപയോഗിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ധ്വജത്തില്‍ ചാര്‍ത്തിയിട്ടുള്ള മാല പോലും നിലത്തു സ്പര്‍ശിക്കാതെ ധ്വജമുയര്‍ത്താനും ശാഖകഴിഞ്ഞ് ധ്വജം നന്നായി മടക്കി വൃത്തിയുള്ള പെട്ടിയില്‍ ഭവ്യമായി സൂക്ഷിക്കാനും ശ്രദ്ധപുലര്‍ത്തുമായിരുന്നു. ധ്വജം ഉയര്‍ത്തി പീഠത്തിലേക്ക് വെക്കുമ്പോള്‍ ആദരപൂര്‍വം ഇരുകൈയാലും സ്തംഭം പിടിച്ചിട്ടുണ്ടെന്നും പ്രണാമിനു ശേഷം ഒരുപദം പിന്നിലേക്കിറങ്ങിയെന്നും അദ്ദേഹം ഉറപ്പുവരുത്തുമായിരുന്നു. അമ്പലത്തിലാണ് ശാഖ നടന്നിരുന്നത്. ശാഖ കഴിഞ്ഞാലവിടെത്തന്നെ ധ്വജം സൂക്ഷിക്കാന്‍ ഇഷ്ടംപോലെ സൗകര്യമുണ്ടെങ്കിലും ശാഖാകാര്യവാഹ് അതിനനുവദിച്ചിരുന്നില്ല. ധ്വജം നമ്മുടെ ഗുരുവാണെന്നും അത് അമ്പലവളപ്പില്‍ അലക്ഷ്യമായി ഉപേക്ഷിച്ചു പേവേണ്ടതല്ലെന്നുമുള്ള ബോധ്യം അദ്ദേഹം പകര്‍ന്നിരുന്നു. ശാഖ കഴിഞ്ഞാല്‍ സ്വയംസേവകരുടെ ഗൃഹങ്ങളില്‍ തന്നെയായിരുന്നു ധ്വജം സൂക്ഷിച്ചിരുന്നത്.
മേല്‍പറഞ്ഞതെല്ലാം ഭഗവയുടെ പാലനദൃഷ്ടിയില്‍ ശാഖ എന്നില്‍ വളര്‍ത്തിയ ശീലങ്ങളാണ്. ഈ ശീലങ്ങളിലൂടെയാണ് ഭഗവയോട് ആദരവും ഭക്തിയും പ്രേമവും എന്നില്‍ വളര്‍ന്നത്. ഭക്തിപൂര്‍വം കണ്ടുതുടങ്ങിയപ്പോഴാണ് ഭഗവയുടെ തത്വമറിയാനും ശ്രമിച്ചത്. കാരണം അതിനു മുമ്പ് ഭഗവയെനിക്ക് വെറുമൊരു കാവിത്തുണി മാത്രമായിരുന്നുവല്ലോ.