സംഘമെന്നു കേള്‍ക്കുമ്പോള്‍ ജനമനസ്സിലാദ്യം ഓടിയെത്തുക അരനിക്കറും ധരിച്ച് ദണ്ഡയും പിടിച്ചുനില്‍ക്കുന്ന ഒരു സ്വയംസേവകന്റെ രൂപമായിരിക്കും. എന്റെ മനസ്സിലുമങ്ങനെ തന്നെയാണ്. സംഘസ്ഥാനില്‍ സ്വയംസേവകര്‍ ട്രൗസര്‍ ധരിച്ച് ഒരുമിച്ച് സൂര്യനമസ്‌കാരവും വ്യായാംയോഗും നിയുദ്ധയുമുള്‍പ്പെടെയുള്ള ശാരീരിക കാര്യക്രമങ്ങളിലേര്‍പ്പെടുന്ന ദൃശ്യത്തിന്റെ ചാരുത ഒന്നുവേറെതന്നെ. ശാഖയില്‍ പോകാന്‍ തുടങ്ങിയ കാലത്ത് എന്നെയും ഈ ദൃശ്യം ഒരുപാടാകര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ശാഖയിലെത്തി അധികനാള്‍ കഴിയുന്നതിനു മുന്‍പുതന്നെ സ്വന്തമായൊരു ട്രൗസര്‍ വേണമെന്ന ആഗ്രഹമുള്ളില്‍ മുളപൊട്ടി. സംഘകാര്യത്തിനുള്ള ധനം സ്വന്തം പോക്കറ്റില്‍ നിന്ന് തന്നെ കണ്ടെത്തണമല്ലോ. വിദ്യാര്‍ത്ഥിയായതിനാല്‍ കാക്കിത്തുണി വാങ്ങി കടയില്‍ കൊടുത്ത് തുന്നിപ്പിച്ച് ട്രൗസറാക്കാനുള്ള പണമൊട്ടില്ല താനും. അതിനാല്‍ ട്രൗസറിനു വേണ്ടിയുള്ള കാത്തിരിപ്പല്പം നീണ്ടു പോയി. ഒടുവില്‍ വിഷുക്കാലം വന്നെത്തി. വിഷുക്കൈനീട്ടം കിട്ടിയ തുക കൊണ്ട് തുണി വാങ്ങി ട്രൗസര്‍ തുന്നിച്ചപ്പോള്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ല. വിജയദശമി ഉത്സവത്തില്‍ സ്വയംസേവകരെല്ലാവരും ഗണവേഷധാരികളായി ഒരുമിച്ചു ചേരുകയുണ്ടായല്ലോ. ഈ പശ്ചാത്തലത്തില്‍ സംഘവേഷത്തെ കുറിച്ചുള്ള ചില എളിയ വിചാരങ്ങള്‍ പങ്കുവെക്കാമെന്ന് കരുതുന്നു.
വേഷത്തിലെന്തു കാര്യമെന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഒരാളെ വേഷം നോക്കി വിലയിരുത്തരുതെന്നും നമ്മള്‍ പൊതുവെ പറയാറുണ്ട്. എന്നാലിതിന്റെയൊക്കെയര്‍ത്ഥം വേഷത്തിലൊരു കാര്യവുമില്ല എന്നല്ലതാനും. വേഷത്തിലും കാര്യമുണ്ടെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ നമുക്ക് മനസ്സിലാകും. കാര്യമുള്ളതു കൊണ്ടാണല്ലോ പോലീസിനും പട്ടാളത്തിനുമൊക്കെ പ്രത്യേക വേഷമുള്ളത്. അവര്‍ക്ക് മാത്രമല്ല സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക വേഷം നിശ്ചയിക്കാറുണ്ടല്ലോ. ഭാരതത്തിലെ സന്യാസി സമൂഹം കാവിവസ്ത്രം ധരിക്കുന്നതിന് പിന്നിലും വലിയൊരു തത്വമുണ്ടല്ലോ. ഇതിനര്‍ഥം വേഷത്തിന് വ്യക്തിയില്‍ പലതരത്തിലും സ്വാധീനം ചെലുത്താനാവും എന്നുതന്നെയാണ്. അതുനല്ലവണ്ണം തിരിച്ചറിഞ്ഞു തന്നെയാണ് ഗുരുവായി ഭഗവയും ഒത്തുചേരാന്‍ ശാഖയും വ്യക്തിവികാസത്തിന് കാര്യപദ്ധതികളും നിശ്ചയിക്കപ്പെട്ടതുപോലെ തന്നെ പ്രത്യേകാവസരങ്ങളില്‍ ധരിക്കാനൊരു പൊതുവേഷം വേണമെന്നും സംഘത്തില്‍ തീരുമാനിക്കപ്പെട്ടത്. സംഘാരംഭം മുതല്‍ക്ക് ഇന്നുവരെ നോക്കുമ്പോള്‍ വേഷത്തില്‍ കാലാനുസൃതമായ ചില വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് വരുത്തിയിട്ടുണ്ടെങ്കിലും സ്വയംസേവകര്‍ക്ക് ഒരു പൊതുവേഷം വേണമെന്ന ചിന്തയില്‍ നാളിതുവരെ യാതൊരുവിധ മാറ്റവും വന്നിട്ടില്ല. സംഘത്തില്‍ നമ്മളിതിനെ ഗണവേഷമെന്നു വിളിക്കുന്നു. വിജയദശമി പോലെയുള്ള വിശേഷാവസരങ്ങളില്‍ സ്വയംസേവകര്‍ ഗണവേഷം ധരിച്ച് കാര്യക്രമങ്ങളില്‍ പങ്കെടുക്കുന്നു.
ഒരു സൈനികന് യൂണിഫോം പകര്‍ന്നു നല്‍കുന്നത് താനൊരു രാജ്യസേവകനാണെന്ന ആത്മാഭിമാനമാണല്ലോ. യൂണിഫോം അണിയുമ്പോള്‍ അവനിലെ ആത്മാഭിമാനം പരാക്രമമായും ഉത്തരവാദിത്ത ബോധമായും പരിണമിക്കുന്നു. നാടിന്റെയും ജനതയുടേയും സുരക്ഷക്കും സേവനത്തിനും വേണ്ടിയവന്‍ സമര്‍പ്പിതനാകുന്നു. യൂണിഫോമിനെ അവഹേളിക്കുന്നത് ഒരു സൈനികനും സഹിക്കില്ല. തന്റെ ആത്മാഭിമാനത്തിന് നേര്‍ക്കുള്ള വെല്ലുവിളിയായി അതിനെയവന്‍ കാണുന്നു. ഇത്തരത്തില്‍ വലിയൊരു പ്രേരണയാണ് ഒരു സേനാംഗത്തിന് സ്വന്തം യൂണിഫോം പകര്‍ന്നു നല്‍കുന്നത്. ഇതുപോലെ കൈമുട്ടിന് മേല്‍ മടക്കിവെച്ച വെള്ള ഷര്‍ട്ടും പാന്റും പദവേഷവും ബെല്‍റ്റും തൊപ്പിയും ധരിച്ച് ദണ്ഡയും പിടിച്ചു നില്‍ക്കുന്ന ഗണവേഷധാരിയായ സ്വയംസേവകന്റെ രൂപം നമ്മുടെയുള്ളിലും ആത്മാഭിമാനത്തെ നിറയ്ക്കുന്നു. രാഷ്ട്രസമര്‍പ്പിതനായ സ്വയംസേവകനെന്ന ആത്മാഭിമാനമാണത്.
മോക്ഷകുതുകികളായ സന്യാസിമാരും വിശേഷ വസ്ത്രമാണ് ധരിക്കുന്നത്. അവര്‍ ധരിക്കുന്നത് കാവിനിറമുള്ള വസ്ത്രമാണ്. കാവിനിറം ഒരു മഹത്തായ തത്വത്തിന്റെ ആവിഷ്‌ക്കാരമാണ്. ആ തത്വമാണ് ത്യാഗം. സന്യാസിയുടെ ലക്ഷ്യം മോക്ഷപ്രാപ്തിയാണ്. മോക്ഷപദം പുല്‍കാന്‍ ജീവിതം ത്യാഗമയമാകണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഭഗവയെ ധരിക്കുകയും ഭഗവയുടെ തത്വത്തെ ധാരണം ചെയ്യുകയും വേണം. അതുകൊണ്ടവരെ സംബന്ധിച്ച് തങ്ങള്‍ ധരിച്ചിട്ടുള്ള കാവി വസ്ത്രം സ്വജീവിതത്തില്‍ വരിച്ചിട്ടുള്ള തത്വത്തിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലാണ്. ഒപ്പം തങ്ങള്‍ ആ മഹദ് തത്വത്തിലേക്ക് സമാജത്തേയും വഴി നടത്തേണ്ടവരാണെന്ന കര്‍ത്തവ്യബോധവും (ആത്മനോ മോക്ഷാര്‍ത്ഥം, ജഗത് ഹിതായ ച ) സന്യാസിക്കത് പകര്‍ന്നു നല്‍കുന്നു. ത്യാഗത്തെ വരിക്കാനും സമര്‍പ്പണ ഭാവത്തോടെ ജീവിക്കാനും ഭഗവാധാരിയായ സന്യാസിയുടെ ജീവിതം സമാജത്തിനും പ്രേരണയേകുന്നു.
ഇതേപോലെ ശബരിമലയിലേക്ക് പോവാന്‍ വ്രതമെടുക്കുന്ന അയ്യപ്പ ഭക്തന്‍മാരുടെ വേഷവും നമ്മുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. ഒരയ്യപ്പ ഭക്തന്‍ മുദ്രമാല ധരിച്ച് കറുപ്പ് വസ്ത്രമണിയുന്ന നിമിഷത്തില്‍ തന്നെ സ്വാമിയായി മാറുന്നു. ഇവിടെയാകട്ടെ താന്‍ സ്വാമിയാണെന്ന ബോധ്യമാണ് വേഷം ഭക്തന് നല്‍കുന്നത്. നിസ്സാരമെന്ന് കരുതുന്ന വേഷധാരണം ഒരുവന്റെ ചിന്തയെ മാറ്റിമറിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. സ്വാമി തന്നെയാണെന്ന ബോധ്യത്തോടെ ജീവിക്കാനും അതനുസരിച്ച് ശീലങ്ങള്‍ മാറ്റാനും പെരുമാറാനും സംസാരിക്കാനുമെല്ലാം വേഷം ഭക്തന് പ്രേരണയേകുന്നു. ഒരയ്യപ്പ ഭക്തനെ സംബന്ധിച്ചിടത്തോളം പ്രത്യേക വേഷം സ്വാമിയെന്ന നിലയില്‍ ചെയ്യേണ്ടതും അരുതാത്തതുമായ കര്‍മ്മങ്ങളെ കുറിച്ച് അനുനിമിഷമവനെ ജാഗ്രതപ്പെടുത്തി കൊണ്ടേയിരിക്കുന്നു.
വിദ്യാലയങ്ങളില്‍ യൂണിഫോം എന്ന നിലയില്‍ പ്രത്യേക വേഷം വിദ്യാര്‍ത്ഥികളും ധരിക്കുന്നു. യൂണിഫോമണിയുമ്പോള്‍ അച്ചടക്കവും ഏകതാഭാവവും കുട്ടികളിലുണ്ടാവുന്നു. വിദ്യാര്‍ത്ഥികളെ ഭേദബുദ്ധിയോടെ കാണാതിരിക്കാന്‍ സ്‌കൂള്‍ യൂണിഫോം അധ്യാപകരുള്‍പ്പെടെ എല്ലാവരേയും പ്രേരിപ്പിക്കുന്നു. ഇതുപോലെ ഡോക്ടര്‍ക്കും നഴ്‌സിനും ന്യായാധിപന്‍മാര്‍ക്കും നിയമപാലകര്‍ക്കുമൊക്കെ തങ്ങള്‍ ധരിക്കുന്നതായ പ്രത്യേക വേഷം ഓരോരോ ഓര്‍മ്മപ്പെടുത്തലുകളാണ്. അത് വഹിക്കുന്ന പദവിയുടെ ഗരിമയേയാകാം, ചെയ്യുന്ന കര്‍മ്മത്തിന്റെ മഹത്വത്തേയാകാം, അതിനോട് തങ്ങള്‍ കാട്ടേണ്ട സത്യസന്ധതയേയും സമര്‍പ്പണത്തേയുമാകാം. ലോകമെമ്പാടും പ്രത്യേക വേഷം ധരിക്കുന്നതിന്റെ പൊതുവായ മറ്റൊരുദ്ദേശ്യം വിശദീകരണമില്ലാതെ തങ്ങള്‍ ആരെന്ന് വളരെയെളുപ്പം സമാജത്തിന് മനസ്സിലാകാനും കൂടിയാണ്. വേഷം നോക്കി വിദ്യാര്‍ത്ഥിയേയും സന്യാസിയേയും നഴ്‌സിനേയും ഡോക്ടറേയും പോലീസിനേയും സൈന്യത്തേയുമൊക്കെ പരസ്പരം വേറിട്ടറിയാനാവുമല്ലോ.
ഇതില്‍ നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്. വിത്യസ്ത തലത്തില്‍ മനുഷ്യനെ സ്വാധീനിക്കാന്‍ പ്രത്യേകവേഷത്തിന് സാധിക്കും. ചിലര്‍ക്കത് ആത്മാഭിമാനമാണ് പകരുന്നതെങ്കില്‍ മറ്റു ചിലര്‍ക്കത് ആത്മബോധമാണ് പകരുന്നത്. ചിലര്‍ക്കത് ഉത്തരവാദിത്ത ബോധമാണ് നല്‍കുന്നതെങ്കില്‍ മറ്റു ചിലര്‍ക്കത് തത്വബോധമാണ് പകരുന്നത്. ഒരു കൂട്ടരില്‍ തങ്ങള്‍ ചെയ്യുന്ന കര്‍മ്മത്തോട് സമര്‍പ്പണ ഭാവമാണ് വേഷം നിറയ്ക്കുന്നതെങ്കില്‍ മറ്റൊരു കൂട്ടരില്‍ പരാക്രമഭാവമാണത് ഉണര്‍ത്തുന്നത്. ഈവിധം മനസ്സിനെ സ്വാധീനിക്കുന്ന വേഷത്തിന്റെ സാധ്യതകളെ നല്ലവണ്ണം മനസ്സിലാക്കിയാണ് ഈ പദ്ധതി നമ്മുടെ സംഘത്തിലും ആവിഷ്‌ക്കരിക്കപ്പെട്ടത്. ഗണവേഷധാരണം രാഷ്ട്രസേവകന്‍ എന്നനിലയില്‍ നമ്മുടെയുള്ളില്‍ ആത്മാഭിമാനം നിറയ്ക്കുന്നു. സ്വയംസേവകനാണെന്ന കര്‍ത്തവ്യബോധത്തെ സദാ നമ്മില്‍ ജാഗൃതമാക്കി നിലനിര്‍ത്തുന്നു. സ്വയംപ്രേരണയാല്‍ ഭാരതമാതാവിനെ സേവിക്കുന്ന നിസ്വാര്‍ത്ഥസേവകനാണ് താനെന്ന ബോധമുള്ളിലുറപ്പിക്കുന്നു. ഗണവേഷം ധരിച്ച് ഒത്തൊരുമിച്ച് കാര്യക്രമങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സംഘബോധവും മനസ്സിലുറയ്ക്കുന്നു. നമ്മുടെയുള്ളില്‍ ഐക്യഭാവനയുണരുന്നു. നമ്മിലെ അനുശാസനത്തേയുമത് ദൃഢപ്പെടുത്തുന്നു.
ധരിക്കുമ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും ഗണവേഷം നമ്മിലെ സ്വയംസേവകത്വത്തെ പോഷിപ്പിക്കുന്നുണ്ട്. ധരിക്കാത്ത സമയങ്ങളിലാവട്ടെ വൃത്തിയായി ഗണവേഷം സൂക്ഷിക്കുന്ന ശീലത്തിലൂടെയും നാമതിന് നല്‍കുന്ന ആദര മനോഭാവത്തിലൂടെയുമാണ് ഉത്തമ സംസ്‌കാരമുള്ളില്‍ വളരുന്നത്. ഒരു പട്ടാളക്കാരന്‍ യൂണിഫോം ധരിക്കുമ്പോഴും അല്ലാത്തപ്പോഴും അങ്ങേയറ്റം വൃത്തിയായി സൂക്ഷിക്കുന്നത് കണ്ടിട്ടില്ലേ. തന്റെ സൈനികസേവനത്തിന്റെയും രാഷ്ട്രാര്‍പ്പണത്തിന്റെയും സ്വാഭിമാനത്തിന്റെയും അച്ചടക്കത്തിന്റെയുമൊക്കെ പ്രതീകമായ യൂണിഫോം ഒരു ചുളിവ് പോലുമില്ലാതെ ഏറ്റവും വൃത്തിയായും ഭംഗിയായും ധരിക്കുകയും അല്ലാത്തപ്പോള്‍ അഴുക്കൊന്നും പുരളാതെ അലക്കി വൃത്തിയാക്കി കാണുന്നവരില്‍ പോലും ബഹുമാനം തോന്നും വിധം എല്ലാ ആദരവും നല്‍കി സൂക്ഷിക്കുകയും ചെയ്യുന്നു. ഇതുപോലെ നമ്മുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന ഗണവേഷം ഭംഗിയായി ധരിക്കുമ്പോഴും അല്ലാത്തസമയത്ത് വൃത്തിയോടെ ആദരവോടെയതിനെ പരിപാലിക്കുന്ന ശീലത്തിലൂടെയും നമ്മുടെ ഉള്ളിലെ സ്വയംസേവകത്വം പോഷിപ്പിക്കപ്പെടുന്നു.
വ്യക്തിനിര്‍മ്മാണത്തിന്റെ ഭാഗം തന്നെയാണ് ഗണവേഷധാരണവും നല്ലനിലക്കുള്ള അതിന്റെ പരിപാലനവുമെന്നര്‍ത്ഥം. സ്വയംസേവകരെ പ്രത്യേകം തിരിച്ചറിയാന്‍ വേണ്ടി നാം ഗണവേഷം ധരിച്ചു നടക്കാറില്ല. ആദ്യ സമയത്ത് അങ്ങനെയൊരു നിര്‍ദ്ദേശവും ഗുരുജിയുടെ മുമ്പാകെ ചില സ്വയംസേവകര്‍ അവതരിപ്പിച്ചിരുന്നു. നാലാള്‍ കൂടുന്നിടത്തും ആഘോഷ വേളകളിലുമൊക്കെ ഗണവേഷം ധരിക്കണമെന്ന തീരുമാനമെടുത്താല്‍ സ്വയംസേവകരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുമല്ലോയെന്ന ആശയമാണ് ഗുരുജിയോടവര്‍ പങ്കുവച്ചത്. അപ്പോള്‍ തന്നെയവര്‍ക്ക് ശരിയായ വീക്ഷണം ഗുരുജി പകര്‍ന്നു നല്കി. സ്വയംസേവകരെ സമാജം തിരിച്ചറിയേണ്ടത് വേഷത്തിലൂടെയല്ല മറിച്ച് നമ്മുടെ മാതൃകാപരമായ ജീവിതത്തിലൂടെയും സ്‌നേഹപൂര്‍ണമായ വ്യവഹാരത്തിലൂടെയുമാവണമെന്ന് ഗുരുജി പറഞ്ഞു. പ്രത്യേകവേഷം ധരിച്ച് സമാജത്തില്‍ നിന്നു വേറിട്ട് ജീവിക്കേണ്ടവരല്ല സ്വയംസേവകരെന്നും സമാജത്തിന് മുന്നില്‍ ഉദാഹരണമായി ജീവിക്കണ്ടവരാണ് നമ്മളെന്നും സംഘവീക്ഷണം പകര്‍ന്നുകൊണ്ട് അദ്ദേഹം വഴികാട്ടുകയുണ്ടായി.
സംഘമാരംഭിക്കപ്പെട്ട നാള്‍മുതല്‍ക്കേ സമാജം സംഘത്തെ ഒട്ടൊരു കൗതുകത്തോടെ നോക്കിക്കണ്ടിരുന്നു. അതുവരെയവര്‍ കണ്ടിട്ടുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സംഘടനാ രീതികളായിരുന്നു ആ കൗതുകത്തിന് കാരണമായത്. ഇതിനൊപ്പമാണ് അരനിക്കറും ദണ്ഡയുമെന്ന വേഷത്തിന്റെ കൗതുകവും കൂടി ചേര്‍ന്നത്. കാഴ്ചയില്‍ കൗതുകമാര്‍ന്ന ഈ സംഘടനയെ ആരംഭസമയത്ത് ആരുമൊട്ട് കാര്യമായെടുത്തിരുന്നില്ല. അടുത്തകാലംവരെ അരനിക്കറുമിട്ട് ദണ്ഡ കറക്കിയതുകൊണ്ട് എന്തെങ്കിലും നേടാനാകുമോയെന്ന സംശയത്തോടെ പലരും സംഘത്തെ നോക്കിയിരുന്നു. അങ്ങനെ സര്‍വത്ര നിലനിന്നിരുന്ന വലിയ നിരാശയുടെ അന്തരീക്ഷത്തിലാണ് മഹത്തുക്കളുടെ വീക്ഷണങ്ങളെ മനസ്സില്‍ സൂക്ഷിച്ച് അവയെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിട്ട് പരംപൂജനീയ ഡോക്ടര്‍ജി സംഘത്തിന് തുടക്കമിട്ടത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സകല സംശയങ്ങളേയും ദൂരീകരിച്ചുകൊണ്ട് നമ്മുടെ വ്യക്തിനിര്‍മ്മാണ പദ്ധതി സമാജത്തില്‍ അത്ഭുതങ്ങള്‍ തീര്‍ത്തു.
ഒന്‍പത് ദശകങ്ങള്‍ക്ക് ശേഷമിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മഹത്തുക്കളായവര്‍ നാടിന്റെ ഉന്നതി ലക്ഷ്യമിട്ട് മുന്നോട്ടുവച്ച ആശയങ്ങളെയും അവരുടെ ആഗ്രഹങ്ങളേയും അരനിക്കറും ദണ്ഡയും ധരിച്ചവരുടെ പ്രവര്‍ത്തനം കൊണ്ട് നല്ലനിലക്ക് സാക്ഷാത്കരിക്കാനായിട്ടുണ്ടെന്ന് നമുക്കുറപ്പിച്ച് പറയാനാവും. ആ പ്രയത്‌നത്തെ പൂര്‍ണതയിലെത്തിക്കാനുള്ള പ്രയാസമാണ് തുടര്‍ന്നും നാം നടത്തിക്കൊണ്ടിരിക്കുന്നത്. സംഘാരംഭ വേളയില്‍ നിരാശ പൂണ്ട് പലരും പറഞ്ഞതു പോലെ ഹിന്ദുസമാജമൊരിക്കലും സംഘടിക്കില്ലെന്ന് ഇനിയൊരാളും പറയുകയില്ല. വിവേകാനന്ദ സ്വാമി പറഞ്ഞതു പോലെ ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ രക്തക്കുഴലുകളുമുള്ള സദാസര്‍വദാ സജ്ജരായ ആയിരക്കണക്കിന് ചെറുപ്പക്കാരെ ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പോലും സൃഷ്ടിക്കാന്‍ അരനിക്കര്‍ ധരിച്ചവരുടെ സമര്‍പ്പിത യത്‌നത്തിനായിട്ടുണ്ട്. ഭാരതമാതാവിനെ ആരാധ്യദേവതയായി കണ്ട് ജീവിക്കണമെന്ന സ്വാമിജിയുടെ ആഹ്വാനവും സംഘപ്രവര്‍ത്തനത്തിലൂടെ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഹിന്ദുക്കള്‍ ദിവസേനയൊരു പത്ത് നിമിഷമെങ്കിലും ഒരുമിച്ച് കൂടണമെന്ന ഭഗിനി നിവേദിതയുടെ വാക്കുകളേയും ശാഖയുടെ രൂപത്തില്‍ സംഘം സാക്ഷാത്കരിച്ചു കഴിഞ്ഞു. സംഘടിച്ച് ശക്തരാവണമെന്ന നാരായണഗുരുദേവന്റെ ഉപദേശവും നമ്മള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ഇക്കാര്യങ്ങളൊക്കെ നല്ലവണ്ണം സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അരനിക്കറും ധരിച്ച് ദണ്ഡയും പിടിച്ച് നടന്നാല്‍ നാട്ടിലെന്തെങ്കിലും മാറ്റം ഉണ്ടാവുമോയെന്ന് ഇപ്പോളാരും നമ്മോട് ചോദിക്കാറില്ല.