ശാഖയില്‍ നാം മുഴക്കുന്ന ഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നമ്മളില്‍ വരുത്തുന്ന പരിവര്‍ത്തനത്തെ കുറിച്ചുമുള്ള എളിയ വിചാരങ്ങള്‍ തുടരുകയാണ്. ഘോഷങ്ങളുടെ നാല് ഗുണവശങ്ങള്‍ കഴിഞ്ഞലക്കത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ. നാലുകാര്യങ്ങളെ ഒന്നുകൂടി സ്മരിച്ചാല്‍ ഒന്നാമതായി ഘോഷങ്ങളിലൂടെ ഉറക്കെപ്പറയാനുള്ള ആര്‍ജ്ജവം കൈവരുന്നു. രണ്ടാമത് ഘോഷങ്ങള്‍ പലവുരു ആവര്‍ത്തിക്കുമ്പോള്‍ നല്ല നല്ല സന്ദേശങ്ങള്‍ നമ്മുടെ മനസ്സിലുറയ്ക്കുന്നു. മൂന്ന് ചില തിരിച്ചറിവുകളും ബോധ്യങ്ങളും ഘോഷങ്ങളിലൂടെ പകര്‍ന്ന് നല്‍കാന്‍ സാധിക്കുന്നു. നാലാമതായി ഘോഷങ്ങള്‍ ഒരുവന്റെയുള്ളില്‍ ആവേശവും കര്‍മ്മോത്സാഹവും നിറയ്ക്കുന്നു. ഇതില്‍ ഉറക്കെപ്പറയാനുള്ള ആര്‍ജ്ജവത്തേക്കുറിച്ചും അതിന്റെ പ്രാധാന്യവും നാം ചര്‍ച്ച ചെയ്തിരുന്നു. ഇനി രണ്ടാമത്തെ ഗുണവശമായ ആവര്‍ത്തിച്ചുറപ്പിക്കലിന്റെ പ്രാധാന്യമെന്തെന്ന് ചിന്തിക്കാം.
അടിമത്തത്തിന്റെയും അധിനിവേശത്തിന്റെയും നുകം ഈ മണ്ണിന് പേറേണ്ടിവന്നത് ഇവിടെ പിറന്നവരുടെയുള്ളില്‍ മാതാ ഭൂമി പുത്രോങ്കഹം പൃഥിവ്യാ എന്ന ബോധം മറഞ്ഞപ്പോളായിരുന്നു. പുത്രന്റെ കടമകള്‍ മറന്നപ്പോള്‍ പിറന്ന മണ്ണ് നേരിട്ട അപമാനഭാരം അവന്റെ ഹൃദയത്തെ സ്പര്‍ശിച്ചില്ല. മനസ്സില്‍ പതിയാത്തപ്പോഴാണല്ലോ മറവി സംഭവിക്കുന്നത്. മറവിയാണ് പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞ സംഘം അതിനെ ചികിത്സിക്കാന്‍ കണ്ടെത്തിയ ഒരു മരുന്നാണ് ഘോഷങ്ങളെന്നു പറയാം. പഠനവിഷയങ്ങള്‍ മനസ്സില്‍ മായാതെ പതിപ്പിക്കാന്‍ പഠിതാക്കള്‍ പൊതുവേ സ്വീകരിക്കാറുള്ള മാര്‍ഗ്ഗമാണല്ലോ ആവര്‍ത്തിച്ചുള്ള വായന. ‘രാമ’ ‘രാമ’ എന്ന് ആവര്‍ത്തിച്ച് ഉരുവിട്ടതുവഴി രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന മഹാമുനിയായി മാറിയതും ‘നാരായണ’ ‘നാരായണ’ എന്ന് ആവര്‍ത്തിച്ചുരുവിട്ട് അസുരകുലജാതനായ പ്രഹ്ലാദന്‍ ദേവത്വത്തിലേക്ക് ഉയര്‍ന്നതും ഓര്‍മ്മവരുന്നു. ഒരേകാര്യം തന്നെ പലവട്ടമാവര്‍ത്തിച്ച് ഉള്ളത്തില്‍ പതിപ്പിക്കുന്നതിലൂടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് സാരം.
മാതാ ഭൂമി അഥവാ ഭൂമി അമ്മയാണെന്ന ദൃഷ്ടി ഉറപ്പിക്കാന്‍ നമ്മുടെ പൂര്‍വഗാമികളും ഈ മാര്‍ഗ്ഗമവലംബിച്ചു. അവര്‍ ഭാരത് മാതാ കീ ജയ് എന്ന ഘോഷം മുഴക്കി. ജനതയത് അവേശത്തോടെ ഏറ്റുവിളിച്ചു. ഈ ഘോഷം ആവര്‍ത്തിച്ച് മുഴക്കും തോറും പിറന്നമണ്ണ് നമുക്ക് മാതാവാണെന്ന ഭാവന ഉള്ളില്‍ ദൃഢമായിക്കൊണ്ടേയിരുന്നു. സമാജത്തിന്റെ അന്തരംഗത്തില്‍ ഭൂമാതാവെന്ന ഹൃദയവികാരം ഒരഗ്‌നിയായി മാറിയപ്പോള്‍ അവര്‍ നാടിന്റെ അഭിമാനം വീണ്ടെടുക്കാന്‍ അധിനിവേശ ശക്തികള്‍ക്കെതിരെ പോരാട്ടമാരംഭിച്ചു. ആ പോരാട്ടത്തില്‍ ഭാരതമാതാവിന്റെ വിജയത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമായിരുന്നില്ല. ഈ ഭൂമിയെ ‘അമ്മ’യായി കണ്ട് അതാവര്‍ത്തിച്ചുരുവിട്ട് മനസ്സില്‍ പതിപ്പിച്ചപ്പോള്‍ വന്ന മാറ്റം അത്ഭുതാവഹമായിരുന്നു. തോക്കിനും തൂക്കുകയറിനും മുമ്പില്‍ പതറാതെ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഭാരത് മാതാ കീ ജയ് എന്ന ഘോഷവും അതുപകര്‍ന്നു നല്‍കിയ മനക്കരുത്തും നമ്മെ പ്രാപ്തരാക്കിയതായി ഭാരത സ്വാതന്ത്ര്യസമര ചരിത്രം തന്നെ പറയുന്നു. രാജ്യത്തിന്റെ അഭിമാനനിമിഷങ്ങളിലും രാജ്യത്തിന് വേണ്ടി സ്വയമര്‍പ്പിക്കേണ്ട വേളകളിലും നമ്മുടെ ചുണ്ടുകള്‍ സ്വയമേവ ഈ ഘോഷം മുഴക്കും. മാതാ ഭൂമി എന്ന പൗരാണിക സങ്കല്പത്തെ നമ്മുടെയുള്ളില്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതില്‍ ഘോഷങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നു പറയാന്‍ കാര്യമിതാണ്.
മൂന്നാമതായി ഘോഷമെന്ന മാധ്യമം ചില ബോധ്യങ്ങളും നമുക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. ഉദാഹരണത്തിന് നാം ശാഖയില്‍ മുഴക്കുന്ന ഒരു ഘോഷമാണ് ‘നാമെല്ലാം ഒരമ്മമക്കള്‍’എന്നത്. വലിയൊരു ബോധ്യമല്ലേ ഈ ഘോഷത്തിലൂടെ പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്നത്? ഈ ബോധ്യത്തിന്റെ പ്രാധാന്യമെന്തെന്ന് ചിന്തിക്കാം. വിവിധതകളുള്‍ക്കൊണ്ട് ജീവിക്കുന്നവരാണ് നമ്മള്‍ ഭാരതീയര്‍. എന്നാല്‍ പലപ്പോഴായി പലരൂപത്തില്‍ കടന്നുകൂടിയ രാഷ്ട്രവിരുദ്ധ ശക്തികള്‍ ഈ വിവിധതകളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് തമ്മില്‍ ഭിന്നിപ്പിക്കാനും ഭാരതത്തിന്റെ അഖണ്ഡതയെ അട്ടിമറിക്കാനും നിരന്തരം പരിശ്രമിക്കുന്നുണ്ട്. അധിനിവേശശക്തികള്‍ ഭാരതത്തെ ഭിന്നിപ്പിച്ചു നിര്‍ത്താന്‍ ദുഷ്ടലാക്കോടെ അവതരിപ്പിച്ച ആര്യ-ദ്രാവിഡ സിദ്ധാന്തമൊക്കെ അതിലേക്കിന്നുമവര്‍ തരാതരം ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു. ജാതി, മത, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് അയല്‍രാജ്യങ്ങളുടെ ഒത്താശയോടെ ഇക്കൂട്ടര്‍ എല്ലാ പിന്തുണയും നല്‍കുന്നു. ഇത്തരം ദുഷ്ടശക്തികളെ പരാജയപ്പെടുത്തേണ്ടത് ഗവണ്‍മെന്റിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഇതിനെതിരെ എല്ലാ ദേശസ്‌നേഹികളും ജാഗ്രതയോടെ നിലകൊള്ളേണ്ടതുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കവസരം ലഭിക്കാത്ത വിധത്തില്‍ സമാജമനസ്സില്‍ ഐക്യഭാവന രൂപപ്പെടുത്തണം. എല്ലാത്തരം വിവിധതകള്‍ക്കിടയിലും നമ്മള്‍ ഒരേ മണ്ണിന്റെ മക്കളാണെന്ന ഉറച്ചബോധ്യം ഘോഷങ്ങളിലൂടെ പകരുന്നതിന്റെ പ്രസക്തിയിവിടെയാണ്. ഇത്തരത്തില്‍ രാഷ്ട്രഹിതാനുകൂലമായ ബോധ്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഘോഷങ്ങള്‍ ശാഖയില്‍ വേറെയുമുണ്ട്. ‘ഭാരത ഭൂമി – നമ്മുടെ അമ്മ’ , ‘അമ്മയ്ക്കുവേണ്ടി – ജീവിക്കാം’, ‘ഹിന്ദുസ്ഥാന്‍ – ഹമാരാ ദേശ്’ എന്നിവയൊക്കെ ഉദാഹരണം.
നാലാമതായി ഘോഷങ്ങള്‍ പകരുന്ന ആവേശവും ഉത്സാഹവും. നമ്മുടെ മനസ്സിന്റെയടിത്തട്ടില്‍ ഘോഷങ്ങള്‍ രാഷ്ട്രത്തെ കുറിച്ചുള്ള ഉത്തമഭാവനകള്‍ നിര്‍മ്മിക്കുന്നുവെന്ന് പറഞ്ഞുവല്ലോ. ഒരിക്കലവ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഘോഷങ്ങള്‍ മുഴക്കുമ്പോള്‍ ആ ഭാവനകള്‍ അതിവേഗമുണരുകയും അതൊരു ശക്തിയും വികാരവും ഊര്‍ജ്ജവുമായി പ്രവഹിക്കുകയും ചെയ്യുന്നു. ഏതൊരു വെല്ലുവിളിയേയും നേരിടാനുള്ള ഇച്ഛാശക്തിയപ്പോള്‍ രൂപപ്പെടുന്നു. 1905 ലെ ബംഗാള്‍ വിഭജനം തന്നെയുദാഹരണം. ബങ്കിംചന്ദ്രയുടെ ആനന്ദമഠം എന്ന നോവലും അതിലെ വന്ദേമാതരവും ആയിരക്കണക്കിന് ഹൃദയങ്ങളെ സ്വാധീനിക്കപ്പെട്ട സമയം. മതപരമായ ഭിന്നതകള്‍ ആയുധമാക്കി ബംഗാളിനെ വെട്ടിമുറിക്കാനുള്ള ബ്രിട്ടീഷുകാരുടെ തീരുമാനത്തെ പരാജയപ്പെടുത്താന്‍ സമരമുന്നേറ്റവുമായി തെരുവിലിറങ്ങിയ ജനതക്ക് സാധിച്ചു. അന്നവര്‍ക്ക് ആവേശം പകര്‍ന്നത് വന്ദേമാതരമായിരുന്നു. വന്ദേമാതര ഘോഷം തെരുവുകളിലാകമാനം ആളിപ്പടര്‍ന്നു. അതിന്റെ ധ്വനികള്‍ കാതുകളില്‍ നിന്ന് കാതുകളിലേക്ക് സഞ്ചരിച്ചു. ചുരുങ്ങിയ സമയം കൊണ്ടതിന്റെ മാറ്റൊലികള്‍ ഭാരതമെമ്പാടും വ്യാപരിച്ചു. വന്ദേമാതരമെങ്ങും മുഴങ്ങിത്തുടങ്ങി. തെരുവുകള്‍ പ്രകമ്പനം കൊണ്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ ജനരോഷം അണപൊട്ടി. ഒടുവില്‍ വന്ദേമാതരത്തെ നിരോധിക്കാനവര്‍ നിര്‍ബ്ബന്ധിതരായി. ബംഗാളില്‍ നിന്ന് ഭാരതമെമ്പാടേക്കും ആ ഘോഷം കത്തിപ്പടര്‍ന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ വന്ദേമാതരം മുഴക്കിയെന്ന പേരില്‍ ഡോക്ടര്‍ജിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയ ചരിത്രമിവിടെ സ്മരണീയമാണ്. ബാലന്‍മാരുടെ ഹൃദയങ്ങളെപ്പോലും സ്വാധീനിക്കാന്‍ ഘോഷങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്നതിന് ഇതില്‍പ്പരമൊരു ഉദാഹരണത്തിന്റെ ആവശ്യമില്ലല്ലോ. വന്ദേമാതരം ജ്വലിപ്പിച്ച ദേശസ്‌നേഹത്തിന്റെ തീക്ഷ്ണതക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ബ്രിട്ടീഷുകാര്‍ക്ക് ബംഗാള്‍ വിഭജനം റദ്ദ് ചെയ്യേണ്ടി വന്നുവെന്നത് പില്ക്കാല ചരിത്രം. ഇതുപോലെ ജയ് ഭവാനി എന്ന ഘോഷം മറാത്ത സൈന്യത്തിനും ഹര ഹര മഹാദേവ എന്ന ഘോഷം വിവിധ പോരാട്ട മുഖങ്ങളിലുള്ള സേനകള്‍ക്കും പകര്‍ന്ന ഊര്‍ജ്ജം വളരെ വലുതായിരുന്നു.
രാജ്യത്ത് നടന്ന പോരാട്ടങ്ങളുടെയെല്ലാം പിന്നില്‍ ഘോഷങ്ങള്‍ വഹിച്ച പങ്കാണ് ഇതില്‍നിന്നെല്ലാം വെളിവാകുന്നത്. ഘോഷങ്ങളെ നിസ്സാരമായി കണ്ട്, എഴുതിത്തള്ളാനാവില്ലെന്നുസാരം. അധിനിവേശ ശക്തികള്‍ക്കെതിരെ ജനശക്തി പടുത്തുയര്‍ത്തിയ ഘോഷങ്ങളുടെ ഗുണവശങ്ങള്‍ വേണ്ടരീതിയില്‍ കണ്ടറിഞ്ഞ് ജനഭാവനകളെ ജാഗൃതമാക്കി നിലനിര്‍ത്താന്‍ സ്വതന്ത്രഭാരതം പരിശ്രമം നടത്തിയോയെന്നത് ചിന്തനീയമാണ്. എന്തായാലും ഘോഷങ്ങളുടെ ഗുണവശങ്ങള്‍ നല്ലവണ്ണമറിഞ്ഞ് സംഘമതിനെ കാര്യപദ്ധതിയുടെ ഭാഗമാക്കി. സംഘടിതസമാജത്തിന്റെ സൃഷ്ടിയിലൂടെ രാഷ്ട്രത്തെ വൈഭവപദത്തില്‍ എത്തിക്കാന്‍ യത്‌നിക്കുന്ന സംഘം ദീര്‍ഘവീക്ഷണത്തോടെ ശാഖയിലെത്തിയ സ്വയംസേവകരുടെയുള്ളില്‍ സുദൃഢമായ രാഷ്ട്രഭാവനയെ നിര്‍മ്മിക്കാന്‍ ഘോഷങ്ങളെ ഉപയോഗിച്ചു. പഴയകാല ഘോഷങ്ങള്‍ക്കൊപ്പം ഇതിനു സഹായകമായ പുതിയ പുതിയ ഘോഷങ്ങളുമതിന് വേണ്ടി രൂപപ്പെടുത്തി. അവയിലൂടെയെല്ലാം സ്വയംസേവകരെ ശരിയായ പാതയില്‍ നയിച്ചു.
പല പുതിയ ഘോഷങ്ങളും പ്രാദേശികമായി രൂപപ്പെട്ടു. അങ്ങനെ തയ്യാറാക്കപ്പെട്ട ചില ഘോഷങ്ങളില്‍ പില്ക്കാലത്ത് സ്വയമേവ വരുത്തിയ തിരുത്തലുകളിലൂടെയും സംഘവീക്ഷണം നമുക്ക് പകര്‍ന്നു കിട്ടുകയുണ്ടായി. ഉദാഹരണത്തിന് സംഘസ്ഥാനില്‍ ഒരുസമയത്ത് ഏറെയാവേശം സൃഷ്ടിച്ച ഘോഷങ്ങളായിരുന്നു. ‘രാഷ്ട്രശക്തി തേരേ നാമ് – ആര്‍ എസ് എസ്’ ‘ദേശ് കി രക്ഷാ കോന്‍ കരേംഗേ – ഹമ് കരേംഗേ ആര്‍ എസ് എസ്’ എന്നിവ. പക്ഷേ ഇത്തരം ഘോഷങ്ങള്‍ ശാഖയില്‍ മുഴക്കുന്നത് സംഘം നിരുത്സാഹപ്പെടുത്തി. രാഷ്ട്രശക്തിയെക്കുറിച്ചും രാഷ്ട്രരക്ഷ ചെയ്യേണ്ടതാരെന്നുമുള്ള വ്യക്തമായ കാഴ്ചപ്പാട് സംഘത്തിനുണ്ടായിരുന്നു. അതുസംബന്ധിച്ച് പകര്‍ന്ന ദിശാദര്‍ശനം മായാതെയിന്നും മനസ്സിലുണ്ട്. സംഘം മാത്രമാണ് രാജ്യത്തിന്റെ ശക്തിയെന്ന് സ്വയംസേവകര്‍ ഒരിക്കലും ചിന്തിക്കാന്‍ പാടില്ലെന്നും സംഘത്തിന് മുന്‍പും ഈ രാജ്യമുണ്ടായിരുന്നെന്നും നാളെയൊരിക്കല്‍ സംഘമില്ലാതെ വന്നെന്നിരിക്കിലും ഈ രാജ്യം പൂര്‍വാധികം ശക്തിയോടെ നിലനില്‍ക്കണമെന്നുമായിരുന്നു ആ ദിശാദര്‍ശനം. രാജ്യത്തിന്റെ സുരക്ഷക്കും വളര്‍ച്ചക്കും സംഘം മാത്രമല്ല മറ്റ് ഒട്ടനവധി വ്യക്തികളും സംഘടനകളും സര്‍ക്കാരുകളും തങ്ങളുടെ യോഗദാനമേകിയിട്ടുണ്ടെന്നും ചെറുതും വലുതുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ആ ലക്ഷ്യത്തോടെയിന്നും രാജ്യത്ത് നടന്നുവരുന്നുണ്ടെന്നും അതിലൊന്നാണ് നമ്മുടെ പ്രവര്‍ത്തനമെന്നും സംഘം സ്വയംസേവകരെ ഓര്‍മ്മിപ്പിച്ചു. സംഘം മാത്രമാണ് ഈ നാടിന്റെ ഉന്നമനത്തിന് യത്‌നിക്കുന്നതെന്ന തരത്തിലുള്ള ഒരവകാശവാദവും നമ്മള്‍ വച്ചുപുലര്‍ത്തില്ല. മാത്രമല്ല രാഷ്ട്രകാര്യത്തിനായി കൂടുതല്‍ വ്യക്തികളും സംഘടനകളുമൊക്കെ മുന്നിട്ടിറങ്ങുന്നതിനെ സന്തോഷത്തോടെ നോക്കിക്കണ്ട് അകമഴിഞ്ഞ് പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് സംഘം. അങ്ങനെയുള്ള നാം ഇത്രനാളുകള്‍ പ്രവര്‍ത്തിച്ചിട്ടും പിന്നെയും സംഘം മാത്രമേ രാഷ്ട്രത്തിന്റെ ശക്തിയായിവിടെ ശേഷിക്കുന്നുള്ളൂവെന്ന് വന്നാല്‍ അതിന്റെയര്‍ത്ഥം നാം നമ്മുടെ ദൗത്യത്തില്‍ പരാജയപ്പെട്ടുവെന്നാണ്. ചുരുക്കത്തില്‍ നമ്മള്‍ മാത്രമാണ് രാഷ്ട്രകാര്യം ചെയ്യേണ്ടതെന്ന കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന സംഘടനയല്ല സംഘം. അതുകൊണ്ടു തന്നെയാണ് തെറ്റായ വീക്ഷണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന മേല്‍പറഞ്ഞ ഘോഷങ്ങളെ നാം നിരുത്സാഹപ്പെടുത്തിയത്. ഇതു മനസ്സിലാക്കിയപ്പോള്‍ സംഘത്തോടുള്ള എന്റെ ഭക്തി ഒന്നുകൂടി വര്‍ദ്ധിച്ചു.
ഘോഷങ്ങളുമായി ബന്ധപ്പെട്ട മറ്റൊരാവേശകരമായ ഓര്‍മ്മ ദൂരെ സ്ഥലങ്ങളില്‍ നടക്കുന്ന കാര്യപരിപാടികളില്‍ പങ്കെടുക്കാന്‍ സ്വയംസേവകര്‍ ഒത്തൊരുമിച്ച് ചെയ്ത യാത്രകളുമായി ബന്ധപ്പെട്ടാണ്. അന്നൊക്കെ വാഹനത്തില്‍ കയറുമ്പോള്‍ മുതല്‍ ഉച്ചത്തില്‍ ഘോഷങ്ങള്‍ മുഴക്കാനാരംഭിക്കും. ഉച്ചത്തിലൊരാള്‍ ഘോഷം വിളിച്ച് അവസാനിപ്പിക്കുന്നതിന് പിന്നാലെ അടുത്തയാള്‍ തുടര്‍ന്നുവിളിക്കാന്‍ തുടങ്ങും. യാത്രയില്‍ നാലാള് കൂടുന്ന ചെറുപട്ടണങ്ങളൊക്കെ വരുമ്പോളെല്ലാവരും സകലശക്തിയുമെടുത്ത് ഘോഷങ്ങള്‍ മുഴക്കും. സത്യം പറയാമല്ലോ സംഘജീവിതത്തിന്റെ തുടക്കത്തില്‍ നാട്ടാര്‍ക്ക് മുമ്പില്‍ സംഘത്തിന്റെ ശക്തി പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിട്ടാണിതിനെ കണ്ടിരുന്നത്. പക്ഷേ ആ മനോഭാവത്തേയും സംഘമിടപെട്ട് തിരുത്തി. പൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് സര്‍കാര്യവാഹിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആ ദിശാദര്‍ശനം പകര്‍ന്നത്. സംഘപരിപാടികള്‍ക്ക് പോവുമ്പോള്‍ സമാജത്തെ ഭയപ്പെടുത്തും വിധം ഘോഷങ്ങള്‍ വിളിക്കുന്ന ശീലം സ്വയംസേവകര്‍ക്ക് ചേര്‍ന്നതല്ലെന്നദ്ദേഹം പറഞ്ഞു. സമാജത്തിനലോസരം സൃഷ്ടിക്കുന്നവരല്ല മറിച്ച് വ്യവഹാരത്തിലൂടെ സമാജത്തിന് പ്രേരണയേകേണ്ടവരാണ് നമ്മളെന്നും അദ്ദേഹമോര്‍മ്മിപ്പിച്ചു. അതുകൊണ്ട് ഉച്ചത്തിലുള്ള ഘോഷങ്ങളല്ല പകരം സമാജത്തെ സ്പര്‍ശിക്കുന്ന ദേശസ്‌നേഹ പ്രചോദിതമായ ഗണഗീതങ്ങളാണ് ഒത്തൊരുമിച്ചുള്ള ഇത്തരം യാത്രകളില്‍ പാടേണ്ടതെന്ന് അദ്ദേഹം നമുക്ക് വഴികാട്ടുകയുണ്ടായി.
ചുരുക്കിപ്പറഞ്ഞാല്‍ ഘോഷങ്ങളിലൂടെയും അതിന്റെ ഉള്ളടക്കത്തിലൂടെയും അത് പ്രയോഗിക്കേണ്ട സന്ദര്‍ഭങ്ങളിലൂടെയുമെല്ലാം ആശയവ്യക്തതയ്ക്കും സംഘവീക്ഷണത്തിനുമൊപ്പം കര്‍ത്തവ്യബോധവും സംഘം നമുക്ക് പകര്‍ന്നു നല്‍കി. അങ്ങനെ നോക്കുമ്പോള്‍ നാമെല്ലാം ഒരമ്മയുടെ മക്കളാണെന്ന ബോധ്യമേകിയ ഘോഷങ്ങളോടുള്ള കൃതജ്ഞതയെ വാക്കുകളില്‍ മാത്രമായി ഒതുക്കാനാവില്ലെന്ന് സാരം.