നമ്മെ ശാഖയിലേക്ക് ആകര്‍ഷിച്ചത് കളികളാണ്. നമ്മുടെ മനസ്സുകളെ തമ്മില്‍ ചേര്‍ത്തതും കളികള്‍ തന്നെ. സംഘശാഖയിലൂടെ മനസ്സിന് ഉത്സാഹം പകരുന്ന ഒട്ടേറെ കളികളില്‍ നാമെല്ലാമേര്‍പ്പെട്ടിട്ടുണ്ട്. വൃത്തം വരച്ച് അതിനുള്ളില്‍ കളിക്കുന്ന കളികള്‍, മൈതാനത്ത് നിറഞ്ഞോടുന്ന കളികള്‍, രണ്ടുപേര്‍ തമ്മില്‍ മത്സരിക്കുന്ന കളികള്‍, ഇരുസംഘങ്ങളായി പിരിഞ്ഞുള്ള കളികള്‍ അങ്ങനെ നിരവധി കളികള്‍ ശാഖയിലുണ്ട്. വ്യക്തിനിര്‍മ്മാണം ലക്ഷ്യം വച്ചുള്ള ശാഖാ കാര്യപദ്ധതിയില്‍ കളികളെന്തിനാണെന്ന സംശയം പുറമേ നിന്ന് നോക്കുന്നവരില്‍ ഉണ്ടായേക്കാം. സംഘസ്ഥാനിലെത്തുന്ന സ്വയംസേവകര്‍ക്ക് മാനസികോല്ലാസം പകരുകയെന്ന ചുരുങ്ങിയ ലക്ഷ്യം മാത്രമല്ല കളികള്‍ക്കുള്ളത്. ഭാരതമാതാവിന്റെ സന്താനങ്ങളെയെല്ലാം നരകേസരികളായി വാര്‍ത്തെടുക്കാന്‍ തക്ക ശേഷിയുള്ള ഒരുത്തമപദ്ധതി കൂടിയാണിത്. ഉത്സാഹത്തിനൊപ്പം സാഹസം, ധൈര്യം, ആത്മവിശ്വാസം, കായികക്ഷമത എന്നിങ്ങനെ ഒട്ടനവധി ഗുണങ്ങള്‍ കളികളിലൂടെ ലഭിക്കുന്നു. ഇതൊക്കെ പറയുമ്പോള്‍ പതിവായി ശാഖയില്‍ കളിക്കാറുള്ള ഒരു കളിയാണെന്റെ മനസ്സിലോടിയെത്തിയത്. ഹിന്ദുസ്വാഭിമാനത്തെ ഈ മണ്ണില്‍ പുന:പ്രതിഷ്ഠിച്ച് ഹിന്ദുസാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജാവിനെ അനുസ്മരിപ്പിക്കുന്ന ‘മേം ശിവാജി ഹും’ എന്ന കളിയാണത്. ഈ കളിയെ ആസ്പദമാക്കി എളിയ ചില വിചാരങ്ങള്‍ പങ്കുവക്കട്ടെ.
‘വീരപ്രസവിനി..’ എന്നാണ് ഭാരതമാതാവിനെ നാം വിളിക്കുന്നത്. ഒട്ടനവധി വീരന്‍മാര്‍ക്ക് ജന്മം നല്‍കിയ ഭൂമിയാണിത്. ചന്ദ്രഗുപ്ത മൗര്യനേയും വിക്രമാദിത്യനേയും ശിവാജിയേയും റാണാപ്രതാപനേയും ഗോവിന്ദസിംഹനേയും പോലുള്ള വീരപുരുഷന്‍മാരെ പ്രസവിച്ച മണ്ണാണിത്. ത്സാന്‍സിറാണിയേയും റാണി പത്മിനിയേയും ചന്നമ്മയേയും ഉണ്ണിയാര്‍ച്ചയേയും പോലുള്ള വീരാംഗനമാര്‍ക്കും ഈ മണ്ണ് ജന്മമേകിയിട്ടുണ്ട്. മാത്രമല്ല ഫത്തേസിംഹനേയും ജരോവര്‍സിംഹനേയും പോലുള്ള വീരബാലകന്‍മാരും ഈ മണ്ണിലാണ് പിറന്നത്. ഇവിടെ പിറക്കുന്നവര്‍ രാമന്റെയും കൃഷ്ണന്റെയും വീരേതിഹാസങ്ങള്‍ കേട്ട് അഭിമാനത്തോടെയാണ് വളരുന്നത്. നാം ആരാധനയോടെ കാണുന്ന വീരപോരാളികളാണ് അര്‍ജ്ജുനനും അഭിമന്യുവും. വീരപോരാട്ടങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട രാമായണവും മഹാഭാരതവും ഉള്‍പ്പെടെയുള്ള മഹദ്ഗ്രന്ഥങ്ങളാണിവിടെ തൂലികകളിലൂടെയും പിറന്നത്. ഈ മണ്ണിലാണ് ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മില്‍ ഉഗ്രപോരാട്ടം നടന്ന കുരുക്ഷേത്രഭൂമിയുള്ളത്. വില്ലേന്തിയ രാമനും സുദര്‍ശനമേന്തിയ കൃഷ്ണനും വേലേന്തിയ സ്‌കന്ദനുമാണ് ഈ മണ്ണിന്റെ ആരാധനാ മൂര്‍ത്തികള്‍. ദാരികന്റെ ശിരസ്സറുത്ത ഭദ്രയേയും ആയുധപാണിയായ ദുര്‍ഗ്ഗയേയും ആരാധിക്കുന്ന മണ്ണാണിത്. ‘നര’സിംഹമെന്ന ശക്തിസങ്കല്പവും ഇവിടെ മാത്രമാണുള്ളത്. വിശ്വവിജയത്തിന് പുറപ്പെട്ട അലക്‌സാണ്ടര്‍ക്കുപോലും പിന്‍തിരിയേണ്ടിവന്നത് ഈ മണ്ണിന്റെ വീരതക്ക് മുന്നിലാണ്. അധിനിവേശ ശക്തികളെ രണ്ട് സഹസ്രാബ്ദങ്ങള്‍ എതിരിട്ട് ചരിത്രം സൃഷ്ടിച്ച മണ്ണാണ് ഭാരതം. ഭാരതമൊഴികെ ലോകത്ത് മറ്റൊരു ഭൂപ്രദേശവും ഇത്രനാളാരെയും ചെറുത്തുനിന്ന് വിജയം വരിച്ചിട്ടില്ല. ഈ പോരാട്ടത്തില്‍ എണ്ണമറ്റ വീരന്‍മാര്‍ ജന്മനാടിനുവേണ്ടി ജീവിതമര്‍പ്പിച്ചു. ഇക്കാരണങ്ങളാലാണ് വീരപ്രസവിനിയെന്ന പേരിന് ഈ ഭൂമിയര്‍ഹയായത്.
വൈദേശിക ശക്തികളുടെ അധിനിവേശത്തില്‍ നിരവധി രാജ്യങ്ങളും സാമ്രാജ്യങ്ങളും അവിടങ്ങളിലെ സാംസ്‌കാരിക പൈതൃകങ്ങളും ഈ ഭൂമുഖത്ത് നിന്നും നാമാവശേഷമായി. ജനതയുടെ ആരാധനാക്രമങ്ങളും മാറ്റിമറിക്കപ്പെട്ടു. തുര്‍ക്കിയിലെ ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയം ബലമായി പിടിച്ചെടുത്ത് മുസ്ലീം പള്ളിയാക്കിയ വാര്‍ത്ത വലിയ ചര്‍ച്ചയായല്ലോ. അധിനിവേശ ശക്തികള്‍ക്ക് പല രാജ്യങ്ങളെയും അവിടങ്ങളിലെ സംസ്‌കാരത്തെയും ഇല്ലായ്മ ചെയ്യാന്‍ ഒരു നൂറ്റാണ്ട് പോലും വേണ്ടിവന്നിട്ടില്ല. എന്നാല്‍ അതേ ശക്തികള്‍ രണ്ടായിരം വര്‍ഷം തുടര്‍ച്ചയായി ശ്രമിച്ചിട്ടും സമ്പൂര്‍ണ്ണ ഭാരതത്തെയും മാറ്റിമറിക്കാനോ ഇവിടുത്തെ സംസ്‌കാരികധാരയെ ഇല്ലാതാക്കാനോ സാധിച്ചില്ല. ഇതു പറയുമ്പോള്‍ ചില ഭൂപ്രദേശങ്ങള്‍ നമ്മില്‍ നിന്നും വേര്‍പെട്ടു പോയെന്നത് മറക്കുന്നില്ല. ഭാരതത്തിന്റെ വിജയകരമായ ഈ ചെറുത്തുനില്പിന്റെ ചരിത്രത്തിനു പിന്നില്‍ എണ്ണമറ്റ തലമുറകളുടെ വീരതയും സാഹസവുമാണെന്ന് കാണാം. ഇതുനല്ലവണ്ണം മനസ്സിലാക്കിയാണ് ഹിന്ദുധര്‍മ്മത്തെയും സംസ്‌കാരത്തെയും സമാജത്തെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സംഘം സാഹസവീര്യഭാവങ്ങളെ സമാജത്തിന്റെ സ്വഭാവമാക്കി നിലനിര്‍ത്താനുള്ള പദ്ധതിയാവിഷ്‌ക്കരിച്ചത്. ‘മേം ശിവാജി ഹും’ പോലെയുള്ള കളികളും അത്തരം പരിശ്രമങ്ങളുടെ ഭാഗം തന്നെയാണ്.
ഇനി ഈ കളിയെ കുറിച്ചൊന്ന് ചിന്തിക്കാം. കളിക്കൂട്ടത്തില്‍ ഒരാള്‍ ‘മേം ശിവാജി ഹും’ ഞാനാണ് ശിവാജിയെന്ന് ഉറക്കെപ്പറയും. മറ്റൊരാള്‍ക്ക് മേ ശിവാജി ഹും എന്ന് പറഞ്ഞയാളെ പിടികൂടാനുള്ള ചുമതലയാണ്. അപ്പോള്‍ വിളിച്ചു പറഞ്ഞയാളെ തൊടാനയാള്‍ ശ്രമിക്കും. തൊട്ടാല്‍ ശിവാജിയെ പിടികൂടിയതായി കണക്കാക്കും. അതുകൊണ്ട് ഈ രണ്ടുപേരൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം ശിവാജിയെ രക്ഷിക്കാനുള്ള ചുമതലയാണ്. കളിയിലതിനൊരു വ്യവസ്ഥയും ചെയ്തിട്ടുണ്ട്. ശിവാജിയാണെന്ന് പറഞ്ഞയാളിന്റെയും പിടികൂടാന്‍ വരുന്നയാളിന്റേയും മധ്യത്തിലൂടെ മുറിച്ചുകടന്ന് മേം ശിവാജി ഹും എന്നാരെങ്കിലും പറഞ്ഞാല്‍ പിന്നെ അയാളാവും ശിവാജി. തുടര്‍ന്നയാളെ പിടികൂടാനാവും പരിശ്രമം. അദ്ദേഹത്തെ രക്ഷപ്പെടുത്താനും ആരെങ്കിലും സന്നദ്ധനായി ഇരുവരുടേയും മധ്യത്തിലൂടെ മുറിച്ച് കടന്ന് ഞാനാണ് ശിവാജിയെന്ന് പറയണം. അങ്ങനെ ശിവാജിയെ പിടികൂടാന്‍ അനുവദിക്കാതെ ഓരോരുത്തരും മാറിമാറി ഞാനാണ് ശിവാജിയെന്നു പറഞ്ഞ് സ്വയം ശിവാജിയാകും. കളിയുടെ രത്‌നച്ചുരുക്കമിതാണ്.
ഒറ്റനോട്ടത്തില്‍ എളുതെന്ന് തോന്നുമെങ്കിലും ഈ കളി ഹിന്ദവീ സ്വരാജിന് വേണ്ടി നടന്ന വീരപോരാട്ടത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്നു. മറ്റൊരു തരത്തില്‍ അതിന്റെ പകര്‍പ്പാണെന്നും പറയാം. ഹിന്ദുസാമ്രാജ്യ സ്ഥാപനത്തിന് ശിവാജിക്ക് കരുത്തായത് ശിവാജിയെപ്പോലെ സ്വരാജ്യത്തെ സ്‌നേഹിച്ച അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. വീരരായ അവര്‍ ശിവാജി മഹാരാജാവിനെ ശത്രുവിന് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ശിവാജിയേറ്റെടുത്ത ദൗത്യത്തെയവര്‍ സ്വന്തം ചുമലിലേന്തി. നിരവധി ഉദാഹരണങ്ങളതിനുണ്ട്. ശിവാജി മഹാരാജ് വിശാല്‍ഗഡ് കോട്ടയിലെത്തിച്ചേരും വരെ പതിനായിരത്തോളം വരുന്ന മുഗളപ്പടയെ മുന്നൂറോളം മാത്രം വരുന്ന മറാത്താ വീരന്‍മാരുമായി ചുരത്തില്‍ തടഞ്ഞ് അവസാനശ്വാസം വരെ അത്യുഗ്രമായി പോരാടിയ ബാജിപ്രഭുവിനെ കുറിച്ച് നമുക്കറിയാം. ശിവാജി മഹാരാജിന് വേണ്ടി സിംഹഗഡ് കോട്ട പിടിച്ചെടുക്കാന്‍ സന്നദ്ധനാവുകയും സ്വജീവന്‍ നല്‍കി കോട്ട കീഴടക്കുകയും ചെയ്ത താനാജിയെന്ന വീരനെക്കുറിച്ചും നമ്മുക്കറിയാം. ശിവാജിയുടെ വിശ്വസ്തരായ പോരാളികളെല്ലാം സ്വയം ശിവാജി തന്നെയായി മാറിയപ്പോഴാണ് എണ്ണത്തില്‍ ചെറുതായ മറാത്ത സൈന്യത്തിന് മുന്നില്‍ മുഗളപ്പട നിഷ്പ്രഭമായതും, ഹിന്ദുസാമ്രാജ്യം സഫലമായതും.
അധിനിവേശ ശക്തികളുടെ കാലമിന്നവസാനിച്ചെങ്കിലും നാളെകളിലത് വീണ്ടും സംഭവിച്ചു കൂടായെന്നില്ല. ദുഷ്ടലാക്കോടെ ഒരു ബാഹ്യശക്തിക്കും ഈ ഭൂമിയെ ഒന്നുനോക്കാന്‍ പോലും ധൈര്യമില്ലാത്തവണ്ണം ശക്തിമത്തായൊരു ഭാരതത്തെ പടുത്തുയര്‍ത്താനാണ് ഡോക്ടര്‍ജി സംഘമാരംഭിച്ചത്. ആ ശക്തിനിര്‍മ്മാണം സാധ്യമാവണമെങ്കില്‍ ഈ മണ്ണിന്റെ മക്കളെല്ലാം ശിവാജിയെപ്പോലെ ധൈര്യവും സാമര്‍ത്ഥ്യവും സാഹസശീലവുമുള്ളവരായി മാറേണ്ടതുണ്ട്. അവിടെയാണ് ഒരു കളിയിലൂടെ ഓരോ സ്വയംസേവകനിലും ഞാന്‍ ശിവജിയാണെന്ന ബോധം സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യമുള്ളത്. ശിവനെ ഭജിച്ച് ശിവനായി തീരുക എന്ന വാക്യം പോലെ ശിവാജിയോടുള്ള ശ്രദ്ധയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെ അടുത്തറിഞ്ഞ് അതില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളാന്‍ കളിയിലേര്‍പ്പെടുന്ന ഓരോ സ്വയംസേവകനും പ്രേരണ ലഭിക്കുന്നു.
മറ്റൊന്ന് കളിക്കുമ്പോള്‍ കൂട്ടത്തിലുള്ളയാളെ രക്ഷപ്പെടുത്താന്‍ ഞാനാണ് ശിവജിയെന്ന് സ്വയമേറ്റു പറയുമ്പോള്‍ സ്വജനങ്ങളുടെ രക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മനോഭാവവുമുള്ളില്‍ പരോക്ഷമായി വളരുന്നു. താനാണ് ശിവാജിയെന്ന് പറയുമ്പോള്‍ ഒരുപക്ഷേ പിടിക്കപ്പെട്ടേക്കാമെന്നും കളിയില്‍ നിന്ന് പുറത്തായേക്കുമെന്നുമവന്‍ ചിന്തിക്കുന്നതേയില്ല. രക്ഷിക്കുക എന്നത് മുഖ്യവും തനിക്കെന്ത് സംഭവിക്കുമെന്നുള്ളത് അപ്രധാനവുമായി തീരുന്നു. കളിക്കളത്തിന് പുറത്താവട്ടെ നാടിനെ മുഖ്യമായി കണ്ടുകൊണ്ട് തന്നെക്കുറിച്ച് അധികമാവലാതിപ്പെടാത്ത സ്വഭാവം ഇതിലൂടെ സ്വയംസേവകരിലുണ്ടാവുന്നു. ഈ സ്വഭാവമാണല്ലോ ഒരു വീരന്റെ മുഖമുദ്ര. വീരതക്കൊപ്പം സ്വജനങ്ങളുടെ രക്ഷക്കായി സാഹസമേറ്റെടുക്കാനും കളിയിലൂടെ സ്വയംസേവകര്‍ ശീലിക്കുന്നു.
പ്രധാനപ്പെട്ട മറ്റൊരു ഗുണവും കൂടി ഈ കളിയില്‍ നിന്നും ലഭിക്കുന്നുണ്ട്. ആ സവിശേഷ ഗുണമാണ് ‘സന്നദ്ധത’. കളിയില്‍ മറ്റൊരാളിന്റെ രക്ഷക്കായി സ്വയം ശിവാജിയാകാന്‍ കാട്ടുന്ന സന്നദ്ധതക്ക് ഏറെ പ്രാധാന്യമുണ്ട്. എന്താണെന്നോ? ചില ഗുണവിശേഷങ്ങള്‍ അമൂര്‍ത്തമാണ്. പക്ഷേ മറ്റൊരു രൂപത്തില്‍ അതിന്റെയാഴം നമ്മുടെ മുന്നില്‍ ദൃശ്യമാകും. ഉദാഹരണത്തിന് ഒരുവനിലെ ഭക്തിയുടെ ആഴം അദ്ദേഹത്തിന്റെ സമര്‍പ്പണത്തിലൂടെ വെളിവാക്കപ്പെടുന്നു. അതുപോലെ അറിവിന്റെ ഔന്നത്യം പ്രകടമാകുന്നത് വിനയത്തിലൂടെയാണെന്ന് നാം പറയാറില്ലേ. സ്വയംസേവകനെന്ന സങ്കല്പത്തിന്റെ അടിസ്ഥാനം തന്നെ സ്വയംപ്രേരണയാണ്. സ്വയംപ്രേരണ അമൂര്‍ത്തമാണെങ്കിലും മേല്‍പ്പറഞ്ഞതു പോലെ മറ്റൊരുരൂപത്തിലത് പുറമേക്ക് ദൃശ്യമാകും. അത് സന്നദ്ധതയുടെ രൂപത്തിലാണ്. സ്വയംപ്രേരണയേറും തോറും ഒരുവനിലെ സന്നദ്ധതയുമേറുന്നു. കൂടുതല്‍ സമയം നല്‍കാനും കൂടുതല്‍ ചുമതലകളേറ്റെടുക്കാനും വ്യക്തിപരമായ കാര്യങ്ങള്‍ നീക്കിവക്കാനുമൊക്കെ എത്രകണ്ടൊരുവന്‍ സന്നദ്ധനാവുന്നുവോ അതിലൂടെ വാസ്തവത്തില്‍ പ്രകടമാകുന്നത് അവനിലെ സ്വയംപ്രേരണയാണ്.
സന്നദ്ധതക്ക് രാഷ്ട്രജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അണുബോംബ് സ്‌ഫോടനത്തില്‍ കത്തിക്കരിഞ്ഞ് ചാരമായിട്ടും ജപ്പാനെന്ന കുഞ്ഞ് രാജ്യം വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് വളരെവേഗം ഉയര്‍ന്നുവന്നത് രാഷ്ട്രകാര്യത്തിനു വേണ്ടി എന്തും ചെയ്യാന്‍ സര്‍വസന്നദ്ധരായ ജനതയുടെ കരുത്തിലായിരുന്നു. സ്വന്തംതാല്പര്യങ്ങള്‍ മാറ്റിവച്ച് രാഷ്ട്രകാര്യമേറ്റെടുക്കാന്‍ ഭാരതജനത സന്നദ്ധരായപ്പോഴാണ് നൂറ്റാണ്ടുകള്‍ പേറിയ അടിമത്തത്തിന് അവസാനമായത്. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മാറിമാറിവന്ന ഭരണാധികാരികള്‍ ഇക്കാര്യത്തിന്റെ പ്രാധാന്യത്തെ വേണ്ടവണ്ണം മനസ്സിലാക്കി ജനതയുടെയുള്ളിലെ സന്നദ്ധതയെ പോഷിപ്പിക്കാന്‍ ശ്രമിച്ചില്ല. പില്ക്കാലത്ത് വോട്ടുചെയ്തു കഴിഞ്ഞാല്‍ പിന്നെയെല്ലാം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന ധാരണയുള്ളവര്‍ സൃഷ്ടിക്കപ്പെട്ടു. വീടിന് മുമ്പിലെ പൊതുനിരത്തില്‍ ഒരു നായയുടെ ജഡം കണ്ടാലും അത് പഞ്ചായത്താണ് മറവ് ചെയ്യേണ്ടതെന്ന നിലയിലേക്ക് പൊതുബോധം നിപതിച്ചു. തത്ഫലമായി എന്തിനുമേതിനും സര്‍ക്കാരിലേക്ക് ഉറ്റുനോക്കുന്ന, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ മാത്രമിച്ഛിക്കുന്ന ജനമനസ്സിവിടെ നിര്‍മ്മിക്കപ്പെട്ടു. തങ്ങള്‍ക്ക് വ്യക്തിപരമായെന്ത് നേട്ടമുണ്ടായെന്നു മാത്രം നോക്കി സര്‍ക്കാരിനെ വിലയിരുത്തുന്ന സങ്കുചിതത്വത്തിലേക്ക് പൗരന്‍മാര്‍ ചുരുങ്ങുകയും ചെയ്തു. ആ ബോധത്തിന്റെ ദുഷ്പരിണാമമാണ് ഭാരതമിന്നും അനുഭവിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാവണം വീരതയുടേയും സാഹസത്തിന്റേയും സന്നദ്ധതയുടേയും പ്രാധാന്യത്തെ നല്ലവണ്ണമുള്‍ക്കൊണ്ട് സ്വയംസേവകരില്‍ ഈ സ്വഭാവഗുണങ്ങളെല്ലാം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് സംഘം നടത്തിവരുന്ന പരിശ്രമങ്ങളെ നോക്കിക്കാണേണ്ടത്. അപ്പോള്‍ മാത്രമേ വെറുമൊരു തൊടീല്‍ കളിയെന്നതിനപ്പുറം പല മാനങ്ങളും ‘മേം ശിവാജി ഹും’ ഉള്‍പ്പെടെയുള്ള കളികള്‍ക്കുണ്ടെന്ന് നമുക്ക് മനസ്സിലാക്കാനാവൂ. കളിയിലെന്ത് കാര്യമെന്ന ചോദ്യത്തെ അപ്രസക്തമാക്കിക്കൊണ്ട് കളിയിലാണ് കാര്യമെന്ന ഉത്തരമാണല്ലോ ശാഖാപദ്ധതി നാളിതുവരെയുള്ള അനുഭൂതികളില്‍ കൂടി നമുക്ക് പകര്‍ന്നു നല്‍കിയത്.