‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസി’. പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണ്. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ഈ വചനം ഒരുപാട് തവണ ശാഖയില്‍ മണ്ഡലയിരിക്കുമ്പോള്‍ ഏറ്റ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണമയിയായ ലങ്ക കൈവശം ലഭിച്ചതിനാല്‍ ഇനി അയോധ്യയിലേക്ക് എന്തിന് മടങ്ങണമെന്നും, സ്വര്‍ഗ്ഗതുല്യമായ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ചു കൊണ്ട് ഇവിടെത്തന്നെ കഴിഞ്ഞാല്‍ പോരേയെന്നുമുള്ള ചോദ്യത്തിന് മറുപടിയായാണ് പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന് ശ്രീരാമചന്ദ്രന്‍ പറഞ്ഞതത്രേ. ഭാരതഭൂമിയില്‍ പിറന്നുവീണ ഏതൊരാളിന്റെയുള്ളിലും തങ്ങളെ മടിത്തട്ടിലെടുത്ത് പരിലാളിച്ച് വളര്‍ത്തിയ മണ്ണിനോട് ഇതുപോലൊരു ആത്മബന്ധമുണ്ടാവുന്ന ആദര്‍ശസ്ഥിതി ലക്ഷ്യമിട്ടാണ് 1925 മുതല്‍ നമ്മുടെ സംഘം പ്രവര്‍ത്തിച്ച് വരുന്നത്. ശാഖാപദ്ധതിയില്‍ ഭാഗമാവുന്നവരുടെയെല്ലാം അന്തരംഗത്തില്‍ മണ്ണിനെ പെറ്റമ്മയെപ്പോലെ കണ്ട് സ്‌നേഹിക്കുന്ന മനോഭാവം സൃഷ്ടിക്കുന്നതില്‍ നൂറ് ശതമാനവും നമ്മള്‍ വിജയിച്ചിട്ടുണ്ട്. ഈ മനോഭാവം സൃഷ്ടിക്കാനുതകുന്ന നിരവധി കാര്യപദ്ധതികള്‍ ശാഖയിലുണ്ടുതാനും. അതില്‍ ഉപവിശ എന്ന ചെറിയൊരാജ്ഞ നമ്മില്‍ വരുത്തുന്ന വലിയൊരു മാനസിക പരിവര്‍ത്തനത്തെക്കുറിച്ചുളള എളിയ ചിന്തകളാണ് ഇത്തവണ പങ്കുവക്കുന്നത്.
മണ്ണിനോടുള്ള സ്‌നേഹം പറയുകയും പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ധാരാളമാള്‍ക്കാരുണ്ട്. മണ്ണിന്റെ മഹത്വത്തേക്കുറിച്ച് ലേഖനങ്ങളും, പുസ്തകങ്ങളും പദ്യങ്ങളും എഴുതിയിട്ടുള്ളവരും, എഴുതിക്കൊണ്ടിരിക്കുന്നവരും ഒട്ടനേകമുണ്ട്. അവരുടെ വാക്കുകളും സാഹിത്യങ്ങളുമെല്ലാം ഒട്ടനവധിപേര്‍ക്ക് പ്രേരണയും പ്രചോദനവുമായിട്ടുണ്ടുതാനും. സമൂഹമനസ്സില്‍ രാഷ്ട്രസ്‌നേഹം വളര്‍ത്താന്‍ യത്‌നിച്ചവരോട് നമുക്കുള്ള കടപ്പാട് വിവരണാതീതമാണ്. എന്നിരിക്കിലും മണ്ണിനെ സ്‌നേഹിക്കുന്നുവെന്നത് പലപ്പോഴും നാടിനോടുള്ള സ്‌നേഹം വ്യക്തമാക്കാനായി പലരുമിന്ന് ആലങ്കാരികമായി പറയുന്ന ഒരു പദപ്രയോഗം മാത്രമായിട്ടുണ്ടെന്ന് കാണാം. ആരുടേയും ഭാവനയെ ചെറുതായി കണ്ടുകൊണ്ട് പറയുകയല്ല. അങ്ങനെ തെറ്റിദ്ധരിക്കുകയുമരുത്. പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാവാന്‍ മണ്ണിനോടുള്ള സ്‌നേഹം പറയുന്ന എത്രപേര്‍ക്ക് സ്വന്തം ദേഹത്ത് മണ്ണ് പുരളുന്നതിഷ്ടമാണെന്ന് മാത്രം ചിന്തിച്ചു നോക്കിയാല്‍ മതി. ഇപ്പോള്‍ പറഞ്ഞത് വ്യക്തമായെന്ന് കരുതുന്നു.
ആത്മാര്‍ത്ഥമായി, മനസ്സ് നിറയെ മണ്ണിനോട് സ്‌നേഹം പുലര്‍ത്തുന്നവര്‍ എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് ഭാരത യുവത്വത്തിന്റെ മുന്നില്‍ ഉജ്ജ്വല മാതൃകയായി വിരാജിക്കുന്ന വിവേകാനന്ദ സ്വാമിയേപ്പോലെയാവണം എന്നുത്തരം പറയാനാണെനിക്കിഷ്ടം. സ്വാമി വിവേകാനന്ദന്‍ ഭാരതമാതാവിന്റെ മഹിമയെ ലോകമെമ്പാടും പ്രചരിപ്പിച്ച മഹാനായ രാഷ്ട്രസ്‌നേഹിയാണ്. വരുന്ന ഒരന്‍പത് വര്‍ഷത്തേക്ക് മറ്റെല്ലാ പൂജാബിംബങ്ങളേയും മാറ്റി ഭാരതമാതാവിനെ ആരാധിക്കാന്‍ ഭാരതീയര്‍ക്കാഹ്വാനം നല്‍കിയ സന്യസിവര്യനാണദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളില്‍ മുറ്റിനിന്നത് ഈ മണ്ണിനോടുള്ള കിടയറ്റ സ്‌നേഹമായിരുന്നു. ആസ്‌നേഹത്തിന്റെ തീവ്രതയെന്തുമാത്രമെന്ന് കേട്ടറിയാന്‍ മാത്രമല്ല കണ്ടറിയാനും ഭാരതത്തിന് സാധിച്ചു. ലോകജനതയുടെ ഹൃദയം കീഴടക്കിയ വിദേശപര്യടനം പൂര്‍ത്തിയാക്കി തിരികെ ഭാരതത്തിലേക്ക് കടല്‍മാര്‍ഗം മടങ്ങിയെത്തിയ സ്വാമിജിയെ സ്വീകരിക്കാന്‍ വലിയൊരു ജനസഞ്ചയം കടല്‍ത്തീരത്ത് ഒത്തുകൂടിയിരുന്നു. അവരെയെല്ലാം അമ്പരിപ്പിച്ചു കൊണ്ട് ഭാരതമാതാവിന്റെ ഉടലില്‍ കാല്‍ സ്പര്‍ശിച്ച നിമിഷം സ്വാമിജി ആ മണ്ണിനെയാലിംഗനം ചെയ്തു കൊണ്ട് തീരത്ത് വീണുരുളുകയാണ് ചെയ്തത്. എന്നുമാത്രമല്ല ഭ്രാന്തമായ ഒരഭിനിവേശത്തോടെ ആ ധൂളികളാല്‍ തന്റെ ദേഹത്തെയദ്ദേഹം അഭിഷേകം ചെയ്തു. ദീര്‍ഘനാള്‍ പെറ്റമ്മയുടെ അരികില്‍ നിന്നകന്നു നില്‍ക്കേണ്ടി വന്ന മകന്‍ മടങ്ങിയെത്തി കണ്ണീരണിഞ്ഞു കൊണ്ടമ്മയെ കെട്ടിപ്പുണരുന്ന കാഴ്ചയാണ് വിവേകാനന്ദ സ്വാമിജിയെ വരവേല്‍ക്കാന്‍ തീരത്തണിനിരന്നവര്‍ കണ്ടത്. അത് മണ്ണിനോടുള്ള യഥാര്‍ത്ഥ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു. പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമെന്ന ചിന്തയോടെ പിറന്ന മണ്ണിനെ അതിരറ്റു സ്‌നേഹിക്കുന്നവരുടെ സൃഷ്ടിയില്‍ നിരതമായ സംഘവും ആലങ്കാരികമായി മാത്രം ദേശസ്‌നേഹം പ്രകടിപ്പിക്കുന്ന കൂട്ടരേയല്ല മറിച്ച് സ്വാമിജിയെപ്പോലെ ഭാരതത്തിന്റെ ഓരോ തരി മണ്ണിനേയും കെട്ടിപ്പുണരാന്‍ മനസ്സുള്ളവരെയാണ് സൃഷ്ടിച്ചത്.
പുതുതായി ശാഖയിലേക്ക് വന്നവരുടെ മനസ്സിനെ മണ്ണിനോട് കൂട്ടിയിണക്കാനിവിടെ പല പദ്ധതികളുമുണ്ട്. ഉദാഹരണമായി ഉപവിശ എന്ന ആജ്ഞ തന്നെയെടുക്കാം. ഇരിക്കാനുള്ള നിര്‍ദ്ദേശമാണിതിലൂടെ നല്‍കുന്നത്. പക്ഷേ ഇരിക്കാനുള്ള ഈ ചെറിയ ആജ്ഞയിലൂടെ ഊഹിക്കാനാവുന്നതിലും വലിയ പരിവര്‍ത്തനമാണ് നമ്മില്‍ സംഭവിക്കുന്നത്. ശാഖയിലാവുമ്പോള്‍ ചമ്രംപിടഞ്ഞ് വെറും മണ്ണിലിരിക്കണം. അതുകൊണ്ട് ഇരിക്കുക എന്നതിനപ്പുറം സ്വയംസേവകനെ അമ്മയുടെ മടിയിണയിലേക്ക് ചേര്‍ക്കുന്ന അജ്ഞ കൂടിയാണിത്. പെറ്റമ്മയുടെ മടിത്തട്ടിലിരിക്കാന്‍ ആര്‍ക്കാണിഷ്ടമല്ലാത്തത്? അമ്മയുടെ മടിത്തട്ടിലിരുന്ന് കളിച്ചു വളര്‍ന്നവരാണല്ലോ നമ്മള്‍. അമ്മയുടെ മടിയിലിരുന്ന് ഏറ്റുവാങ്ങുന്ന ലാളനക്ക് തുല്യംവക്കാന്‍ മറ്റൊരനുഭൂതിയുമില്ല താനും. പെറ്റമ്മയെപ്പോലെ, പോറ്റമ്മയായ ഭാരതമാതാവിന്റെ മടിത്തട്ടിലിരുന്നും ആ ലാളനയും സ്‌നേഹവും ആവോളമനുഭവിക്കാന്‍ തക്കവണ്ണം നമ്മുടെ മനസ്സിനെയൊരുക്കിയത് ‘ഉപവിശ’ എന്ന ആജ്ഞയാണ്.
നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണിത് പറയുന്നത്. പണ്ട് സായംശാഖാ മുഖ്യശിക്ഷകനായി പ്രവര്‍ത്തിച്ചു വരവേ ഒരു ദിവസം പുതിയൊരു കുട്ടി ശാഖയില്‍ വരികയുണ്ടായി. ശാരീരിക കാര്യക്രമങ്ങളൊക്കെ കഴിഞ്ഞ് മണ്ഡലയില്‍ വന്ന ശേഷം ഇരിക്കാനായി ‘ഉപവിശ’ ആജ്ഞ നല്‍കിയപ്പോള്‍ ആ കുട്ടി മാത്രം ഇരിക്കാന്‍ മടിച്ചു നിന്നു. താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ മണ്ണ് പുരണ്ട് അഴുക്കാവുമെന്ന കാരണത്താലാണവന്‍ മണ്ണിലിരിക്കാന്‍ മടിച്ചത്. എന്റെ കൈവശം ട്രൌസര്‍ കൊണ്ടുവരുന്ന കവറുണ്ടായിരുന്നു. അതെടുത്തു നല്‍കി അതിന്‍മേല്‍ ഇരുന്നുകൊള്ളൂവെന്ന് പറഞ്ഞപ്പോള്‍ മടിമാറി സന്തോഷത്തോടെ അവനിരുന്നു. അടുത്തദിവസവും ആ കുട്ടി ശാഖയിലെത്തി. കളികളിലെല്ലാം ഭാഗഭാക്കായി. ഗുരുശിഷ്യന്‍ പോലുള്ള കളിയൊക്കെ കളിച്ചപ്പോള്‍ മണ്ണില്‍ വീണുരുണ്ട് വീറോടെയവനും പോരാടി. അവസാനം എല്ലാവരേയും മണ്ഡലയില്‍ വിളിച്ചു. ഉപവിശ പറയും മുന്‍പ് ഇരിക്കാനായി കവറെടുത്തോളൂ എന്ന് ഞാന്‍ നവാഗതനോട് പറഞ്ഞു. മണ്ണിലുരുണ്ട് ചെളിപുരണ്ട് വിയര്‍ത്തു നില്‍ക്കുന്ന അയാള്‍ ഇനിയെനിക്കിരിക്കാന്‍ കവറെന്തിനാണെന്നു ചോദിച്ചു കൊണ്ട് എല്ലാവരുടേയുമൊപ്പം മണ്ണിലിരുന്നു. പിന്നെയൊരിക്കലും എത്ര നല്ല വസ്ത്രം ധരിച്ചു വന്നാലും ‘ഉപവിശ’ എന്നുകേട്ടാല്‍ മണ്ണിലിരിക്കാന്‍ ആ കുട്ടി മടിച്ചിട്ടില്ല. ഉപവിശയെന്ന ആജ്ഞ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ആ കുട്ടിയുടെ മനസ്സിനെ മണ്ണിനോട് ചേര്‍ത്തു കഴിഞ്ഞിരുന്നു. പുറകോട്ടൊന്ന് ചിന്തിച്ചു നോക്കിയാല്‍ ഒരുപക്ഷേ ആദ്യമായി മണ്ണിലിരിക്കാനുള്ള നിര്‍ദ്ദേശം കിട്ടിയപ്പോള്‍ നമ്മളുമൊന്ന് ശങ്കിച്ചിട്ടുണ്ടാവാതിരിക്കില്ല.
ഈ പറഞ്ഞതിന്റെ പ്രസക്തി ബോധ്യപ്പെടണമെങ്കില്‍ മുന്‍പ് പറഞ്ഞതു പോലെ മണ്ണിനോടുള്ള സ്‌നേഹം നിരന്തരം പ്രകടിപ്പിക്കുന്നവരോട് വെറും മണ്ണിലൊന്നിരിക്കാന്‍ ആവശ്യപ്പെട്ടു നോക്കണം. എത്രപേര്‍ ശങ്കയില്ലാതെ തയ്യാറാവുമെന്ന് കണ്ടറിയണം. എന്നാല്‍ സ്വയംസേവകര്‍ ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ കേട്ടപാടെ മണ്ണിലിരിക്കും. ഭാരതം അമ്മയാണെന്നും, അമ്മ വിജയിക്കട്ടെയെന്നും, ഈ മണ്ണ് പവിത്രമാണെന്നും ഉറക്കെപ്പറയുന്ന നമ്മില്‍ സ്വാമി വിവേകാനന്ദനെപ്പോലെ ആ മണ്ണിനെ കെട്ടിപ്പുണരാനുള്ള മനസ്സ് സൃഷ്ടിച്ചതില്‍ ‘ഉപവിശ’ എന്ന ആജ്ഞക്കും വലിയ പങ്കുണ്ടെന്ന് സാരം. അടുത്തിടെ പെട്ടിമുടിയിലും, കഴിഞ്ഞ വര്‍ഷം കവളപ്പാറയിലുമൊക്കെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടു പോയ സോദരന്‍മാരെ രക്ഷിക്കാന്‍ ഒരു മടിയുമില്ലാതെ കൃത്തിയൊലിച്ചെത്തിയ ചെളിയിലിറങ്ങാന്‍ സ്വയംസേവകരോടിയെത്തിയതും മണ്ണിനോട് നമ്മുടെ മനസ്സിനല്പം പോലും അകലമില്ലാത്തതുകൊണ്ട് തന്നെ.
ചമ്രം പടിഞ്ഞ് നിലത്തിരിക്കുകയെന്നത് സംഘത്തില്‍ പ്രായഭേദമന്യേ എല്ലാവരും നിരന്തരം ചെയ്തുവരുന്നൊരു കാര്യം കൂടിയാണ്. ശാഖയിലും ബൈഠക്കിലും സംഘഉത്സവങ്ങളിലും ശിബിരത്തിലുമൊക്കെയായി എത്രയെത്ര മണിക്കൂറുകള്‍ നാമിങ്ങനെ ചമ്രം പടിഞ്ഞിരുന്നിട്ടുണ്ടാവും. നിത്യ ശാഖയില്‍ പോകുന്നതിന് സാക്ഷ്യമായി പലരും മണ്ണില്‍ ചമ്രം പടഞ്ഞിരുന്ന് കാലക്രമേണ സ്വന്തം കാലില്‍ രൂപപ്പെട്ട തഴമ്പിനെ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നതും കണ്ടിട്ടുണ്ട്. മണ്ണിനോടടുക്കുന്നത് കൂടാതെ ഉപവിശയുടെ പാലനത്തിലൂടെ നമ്മില്‍ ഗുണപരമായ മറ്റുചില പരിവര്‍ത്തനങ്ങളും കൂടി സംഭവിക്കുന്നുണ്ട്.
ആദ്യമായി ശാഖയില്‍ ചെന്നപ്പോള്‍ നിലത്തിരുന്ന് കഥപറയുന്ന, പാട്ടുപാടുന്ന സംഘടനയും അതിന്റെ പ്രവര്‍ത്തകരും നവ്യാനുഭവമായിരുന്നു. ആ കൂട്ടത്തോട് ചേര്‍ന്ന് ചമ്രം പടിഞ്ഞ് നിലത്തിരുന്നപ്പോഴാണ് കാണും പോലെ സംഗതിയത്ര എളുപ്പമല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. സംഘത്തിനുള്ളില്‍ ചമ്രം പടിഞ്ഞ് ദീര്‍ഘനേരമുള്ള ഈ ഇരുപ്പ് ആദ്യമൊക്കെ വളരെ പ്രയാസകരം തന്നെയാണ്. അതില്‍ത്തന്നെ ശിക്ഷാ വര്‍ഗുകളായിരുന്നു ഏറ്റവും കഠിനം. രാവിലെയും, വൈകിട്ടുമുള്ള സംഘസ്ഥാനൊഴിച്ചാല്‍, ഭക്ഷണം കഴിക്കാനുള്‍പ്പെടെ എല്ലാ കാര്യക്രമങ്ങളിലും നിലത്തിരുന്ന് വേണം പങ്കെടുക്കാന്‍. മുട്ടും, നടുവുമൊക്കെ വേദനിക്കുമ്പോള്‍ ചെറുതായൊന്ന് അയഞ്ഞിരിക്കാന്‍ ശ്രമിക്കുമെങ്കിലും ശിക്ഷകന്‍മാര്‍ വീണ്ടും നടുനിവര്‍ത്തി, കൈകള്‍ കാല്‍മുട്ടില്‍ വച്ചിരിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇരിക്കുന്നതിന്റെ സമയ ദൈര്‍ഘ്യമേറും തോറും വേദന സഹിച്ച് ഇനിയെപ്പോള്‍ എണീക്കാനാവുമെന്ന് ചിന്തിച്ച് ശരീരവും മനസ്സുമെല്ലാം ഒരുപാടക്ഷമമായിട്ടുണ്ട്. ഇവിടെ ‘ഉപവിശ’ മനസ്സിന്റെ താല്പര്യങ്ങളെ അതിജീവിക്കാനും, ക്ഷമയും സഹനശക്തിയുമാര്‍ജ്ജിച്ച് മനസ്സിനെ വരുതിയില്‍ നിര്‍ത്താനും നമ്മെ പ്രാപ്തനാക്കുന്ന പരിശീലന പദ്ധതി കൂടിയാണെന്നതാണ് സത്യം. അതുകൊണ്ട് ചിത്തവൃത്തികളെ നിയന്ത്രിക്കാനുതകുന്ന ക്ഷമയേയും സഹനത്തേയും വളര്‍ത്തുന്ന ഉപവിശ ആ നിലക്കും മികച്ചൊരു പദ്ധതിയാണ്. മറ്റൊരര്‍ത്ഥത്തില്‍ താഴ്ന്നിരിക്കാനുള്ള മനസ്സുള്ളവനിലല്ലേ ക്ഷമയും, സഹനശക്തിയുമൊക്കെ ഉണ്ടാവുകയുള്ളൂ.
ക്ഷമയുടേയും, സഹനത്തിന്റെയും പ്രാധാന്യമെന്താണ്? ഒരു പ്രവര്‍ത്തകന് സംഘടനയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ ക്ഷമയും, സഹനവും കൂടിയേ തീരൂ. കാരണം പൊതു പ്രവര്‍ത്തനത്തില്‍ ചില യഥാര്‍ത്ഥ്യങ്ങളുണ്ട്. അതില്‍ മധുരവും, കയ്പുമുണ്ടാവും. എന്തെന്നാല്‍ സംഘടന മനുഷ്യന്‍മാരുടേതാണ്. മനുഷ്യരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തമാണതിലൂടെ ചെയ്യുന്നത്. അതുകൊണ്ട് സംഘടനയും അതിന്റെ ആശയവുമൊക്കെ മികച്ചതാണെങ്കിലും. അതിലെ മനുഷ്യരുടെ ദോഷങ്ങള്‍ പലപ്പോഴും കയ്പുനീരായിത്തീര്‍ന്നേക്കാം. അതുകൊണ്ടാണ് നമ്മള്‍ ഈ മാര്‍ഗ്ഗത്തെ കഠിനമെന്നും കണ്ടകാകീര്‍ണമെന്നും വിശേഷിപ്പിക്കുന്നത്. മധുരാനുഭവങ്ങള്‍ മാത്രമുള്ളപ്പോള്‍ നമ്മിലെ സംഘടനാ പ്രവര്‍ത്തകനൊരിക്കലും പരീക്ഷിക്കപ്പെടില്ല. കയ്‌പേറിയ സാഹചര്യങ്ങളില്‍ പലതിനേയും നേരിടേണ്ടി വരുമ്പോഴുമാണ് നാം യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെടുന്നത്. അപ്പോഴും സംഘടനയില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കുന്നവന് മാത്രമേ ദീര്‍ഘകാലീന പ്രവര്‍ത്തകനാവാന്‍ സാധിക്കൂ. അതിനൊരുവന് തുണയായി മാറുക മനസ്സിനെ വരുതിയില്‍ നിര്‍ത്താന്‍ ശക്തിയേകുന്ന ഉള്ളിലെ ക്ഷമയും സഹനവുമാണ്. മറ്റ് സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ഇങ്ങോട്ട് പ്രതീക്ഷിക്കാതെ, എല്ലാമങ്ങോട്ട് നല്‍കുന്ന സംഘകാര്യത്തില്‍ സ്വയംസേവകര്‍ അവസാനശ്വാസം വരെ തുടരുന്നതിനു കാരണവും ആദര്‍ശത്തിന്റെ ശക്തിയോടൊപ്പം അവനില്‍ ക്ഷമയും സഹനവും കൂടി ചേരുന്നതുകൊണ്ടാണ്.
ചുരുക്കത്തില്‍ സ്വയംസേവകരുടെ മനസ്സിനെ മണ്ണിനോട് ചേര്‍ക്കുന്ന കാര്യപദ്ധതിയിലെ ഒരംഗമാണ് ഉപവിശ എന്ന ആജ്ഞയും. ശാഖയിലെ തീരെ ചെറുതെന്ന് തോന്നിക്കുന്ന പലകാര്യക്രമങ്ങളുമാണ് നമ്മുടെയുള്ളില്‍ പല വലിയ പരിവര്‍ത്തനങ്ങള്‍ക്കും നാന്ദി കുറിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമാവാന്‍ സാധിച്ചതിലും വലിയ മറ്റൊരു സൗഭാഗ്യം നമ്മുടെ ജീവിതത്തിലിനി ലഭിക്കാനില്ല തന്നെ.