ഗണഗീതമെന്ന ശബ്ദം തന്നെ ആനന്ദദായകമാണ്. ശാഖയില്‍ വട്ടത്തിലിരുന്ന് നമ്മളെത്രയെത്ര ഗണഗീതങ്ങള്‍ പാടിയിട്ടുണ്ടാവും. ആദ്യമായി പാടിയ ഗണഗീതമേതെന്ന് ഓര്‍മ്മയുണ്ടോ? ഞാനാദ്യമായി ശാഖയില്‍ ഏറ്റുപാടിയത് മുക്ത ഹോ ഗഗന്‍ സദാ എന്ന ഹിന്ദി ഗീതമായിരുന്നു. ഗണഗീതത്തെ കുറിച്ച് പറയുമ്പോഴൊക്കെ എന്റെ ശാഖയുടെ അന്നത്തെ മുഖ്യശിക്ഷകനെ കുറിച്ചും മനസ്സിലോര്‍ക്കാറുണ്ട്. വളരെ നന്നായദ്ദേഹം ഗീതങ്ങള്‍ ആലപിക്കുമായിരുന്നു. എന്നുമാത്രമല്ല സദാസമയവും ഏതെങ്കിലും ഗണഗീതത്തിന്റെ ഈരടികള്‍ അദ്ദേഹമങ്ങനെ മൂളിക്കൊണ്ടേയിരിക്കും. ദൂരെനിന്ന് ഗണഗീതത്തിന്റെ ഈരടികള്‍ ഉയര്‍ന്നു കേള്‍ക്കുമെന്നതിനാല്‍ വീട്ടില്‍ നിന്നദ്ദേഹം സംഘസ്ഥാനിലേക്ക് നടന്നുവരുന്നത് മുന്‍കൂട്ടി ഞങ്ങള്‍ക്കറിയാനാവുമായിരുന്നു. സംഘസ്ഥാനെ സംഗീതസാന്ദ്രമാക്കിക്കൊണ്ട് സ്വയംസേവക ഹൃദയങ്ങളെ കീഴടക്കിയ ഗണഗീതമെന്ന പദ്ധതിയെ കുറിച്ചുള്ള ചില വിചാരങ്ങളാണ് ഇത്തവണ പങ്കുവെക്കുന്നത്.
എല്ലാവര്‍ക്കും സംഗീതം ഇഷ്ടമാണ്. ഒരു മൂളിപ്പാട്ട് പോലും പാടാത്തവരായി ആരുമുണ്ടാവില്ലതാനും. നല്ല ഈണങ്ങള്‍ ദീര്‍ഘകാലം മനസ്സില്‍ തങ്ങി നില്ക്കും. സംഗീതത്തിന്റെ ഈ സാധ്യതയെ നമ്മുടെ പൂര്‍വികര്‍ പണ്ടേ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടായിരിക്കണം സമാജത്തിന് വഴികാട്ടിയായ സന്ദേശങ്ങളും ആശയങ്ങളും ഗദ്യരൂപത്തേക്കാള്‍ കൂടുതലായി പദ്യരൂപത്തില്‍ രചിച്ച് സമാജത്തിലവര്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിഹാസ കാവ്യങ്ങളും, മറ്റനവധി ഭക്തികാവ്യങ്ങളുമൊക്കെ സംഗീതബദ്ധമായി എഴുതപ്പെട്ടത് അതിന്റെ ദൃഷ്ടാന്തമാണല്ലോ. മഹാമനീഷികള്‍ പോലും ഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള സംഗീതത്തിന്റെ സിദ്ധിയെ പ്രയോജനപ്പെടുത്തിയെന്നുസാരം. സ്വാഭാവികമായും ഹൃദയപരിവര്‍ത്തനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നമ്മുടെ സംഘവും സംഗീതമൊരുവനില്‍ ചെലുത്തുന്ന സ്വാധീനത്തെ നല്ലവണ്ണം കണ്ടറിഞ്ഞ് തന്നെ അതിനെ സ്വന്തം കാര്യപദ്ധതിയിലുമുള്‍പ്പെടുത്തി. ആ സ്വാധീനത്തിന്റെയാഴം എത്രമാത്രമെന്ന് വാക്കുകളാല്‍ പറയുക സാധ്യമല്ല. ഓരോ ഗീതവും മനസ്സിന്റെയാഴങ്ങളില്‍ വിവിധങ്ങളായ ഭാവനകളെ തൊട്ടുണര്‍ത്തി. അതിന്റെയനുഭവത്തില്‍ നിന്നുകൊണ്ട് ഒന്നുമാത്രം പറയാം, ‘അമരമാകണമെന്റെ രാഷ്ട്രം’ എന്ന ഗീതമുള്ളില്‍ നല്‍കിയ പ്രേരണയും ‘ധ്യേയമാര്‍ഗമതില്‍ മുന്നേറൂ നീ വീരാ പിന്തിരിയാതെ’ എന്ന ഗീതം നല്‍കിയ ഉത്സാഹവും ‘പരമപവിത്രമതാമീ മണ്ണില്‍’ എന്ന ഗീതമന്തരംഗത്തില്‍ ജ്വലിപ്പിച്ച രാഷ്ട്രഭക്തിയും ‘സാധനയല്ലോ സംഘജീവിതം’ എന്ന വരികള്‍ നല്‍കിയ നിഷ്ഠാബോധവും ‘മുറിഞ്ഞറ്റു വീണു മനോരമ്യ ലങ്ക’ എന്ന വരികള്‍ തീര്‍ത്ത ആത്മനൊമ്പരവും ‘ഭാരതത്തിന്‍ മക്കള്‍ നാം വീരശൂര മക്കള്‍ നാം’ എന്ന ഗീതം പകര്‍ന്ന വീരഭാവവും ‘നാം സംഘ ശക്തിയാലുയര്‍ത്തും ഹിന്ദുഭൂമിയെ’ എന്ന വരികള്‍ പകര്‍ന്നു തന്ന കര്‍ത്തവ്യ ബോധവും ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്ന ഗീതം പകര്‍ന്ന ഐക്യഭാവനയുമൊക്കെ മനസ്സില്‍ മായാത്തവണ്ണം മുദ്രണം ചെയ്യാന്‍ മറ്റേതു പദ്ധതിക്കാവും?
സ്വയംസേവകരില്‍ വേണ്ട ഒരുപാട് ഗുണങ്ങളെ ഗണഗീതം നിര്‍മ്മിക്കുന്നുമുണ്ട്. ഗണയുടെ ഗീതമാണ് ഗണഗീതം. ഒരു ഗണയിലെ സ്വയംസേവകര്‍ ഒരുമിച്ച് പാടുന്ന ഗീതമായതിനാലാണ് ഗണഗീതമെന്ന പേര് നമ്മള്‍ വിളിക്കുന്നത്. ഒരു ഗീതം എല്ലാവരും ചേര്‍ന്നൊരുമിച്ചു പാടുകയെന്ന് പറയുമ്പോള്‍ അതത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതിന് ഒന്നാമതായി മന:പാഠമാക്കണം, രണ്ട് ആ ഗീതത്തിന്റെ ഈണവും താളവും ഗ്രഹിക്കണം, മൂന്ന് വരികളുടെ ഭാവമുള്‍ക്കൊള്ളണം. നാലമത് സാംഘിക്കായത് ആലപിക്കാനാവണം. ഇവ നാലും ചേരാതെ ഗണഗീതം ഭംഗിയായാലപിക്കുക അസാധ്യം തന്നെ. പക്ഷേ ഈ നാല് കാര്യങ്ങള്‍ വശമാക്കുക വഴി അനേകം ഗുണങ്ങളാണ് നാമറിയാതെ ഗണഗീതം നമ്മുടെയുള്ളില്‍ നിറയ്ക്കുന്നത്. അവയെ കുറിച്ച് വിചാരം ചെയ്യുന്നതേറെ ആവേശകരമാണുതാനും.
കണ്ഠസ്ഥമാക്കുന്നതിലൂടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. അര്‍ത്ഥം ഗ്രഹിക്കാതെ ഒരു ഗീതവും അധികനാള്‍ മന:പാഠമായി സൂക്ഷിക്കാനാവില്ല. ഓരോ ഗണഗീതവും ഒരു പുസ്തകത്തിന് തുല്യം ആശയഗംഭീരമാണ് താനും. അതുകൊണ്ട് ഒരു ഗണഗീതം ഹൃദിസ്ഥമാക്കുമ്പോള്‍ ഒരുവന്റെയുള്ളില്‍ വലിയൊരാശയത്തെ അഷ്ടബന്ധമിട്ട് ഉറപ്പിക്കുകയാണത് ചെയ്യുന്നത്. പിന്നെ സദാസര്‍വദാ അവന്റെ ചുണ്ടില്‍ ആ ആശയം ഗീതമായി തത്തിക്കളിക്കും. പ്രതിബന്ധങ്ങളെ മറികടന്ന് താന്‍ വരിച്ച ആശയത്തിലുറച്ച് നില്‍ക്കാന്‍ അതവന് ശക്തി പകരും. സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം എന്ന ഗീതമുള്‍പ്പെടെ മലയാളത്തിലെ പല ആദ്യകാല ഗണഗീതങ്ങളും ജയില്‍വാസത്തിനിടയില്‍ തളരാത്ത മനോവീര്യവുമായി സംഘാശയം നല്‍കിയ ഉള്‍പ്രേരണയാല്‍ സ്വയംസേവകര്‍ എഴുതിയതാണെന്ന് പറഞ്ഞുകേട്ടതോര്‍മ്മയിലുണ്ട്. ചിരിച്ചുകൊണ്ട് ചെറുതും വലുതുമായ പല സാഹചര്യങ്ങളേയും നേരിടാന്‍ ഗണഗീതങ്ങള്‍ നമുക്ക് ശക്തിപകര്‍ന്നിട്ടുണ്ട്. ഇതുപറയുമ്പോള്‍ എന്റെ നാട്ടിലെയൊരു സ്വയംസേവകനെ കുറിച്ചോര്‍മ്മ വരുന്നു. പതിവുപോലെ സംഘടനാകാര്യമൊക്കെ തീര്‍ത്തദ്ദേഹം രാവേറെ വൈകി വീട്ടിലെത്തുമ്പോള്‍ ഉഗ്രന്‍ ശകാരവുമായി അമ്മ കാത്തിരിപ്പുണ്ടാവും. ആ ശകാരമെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ചുകൊണ്ടതിനു മറുപടിയായി സംഘ സംഘമൊരേ ജപം ഹൃദയത്തുടിപ്പുകളാവണമെന്ന ഗീതമദ്ദേഹം അമ്മയെ പാടി കേള്‍പ്പിക്കുമായിരുന്നു.
മറ്റൊന്ന് ഈണവും താളവുമാണ്. എന്താണതിന്റെ പ്രാധാന്യം? ഗീതം പാടുന്നവരുടെ ചുണ്ടുകള്‍ തമ്മില്‍ ചേരണമെങ്കില്‍ ഇവരണ്ടും അനിവാര്യമാണ്. പ്രവര്‍ത്തകര്‍ ഒരേ ഗതിയില്‍, ലയത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ചരിത്രം രചിക്കുക. ഒരേതാളത്തില്‍ പരസ്പരം ലയിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ മാത്സര്യങ്ങള്‍ ഉണ്ടാവില്ല. കാരണം അവിടെയാരാണ് മുമ്പിലെന്നോ, മുമ്പനെന്നോ ഉള്ള പ്രശ്‌നമുദിക്കുന്നില്ല. പല സംഘടനകളുടേയും ശാപം പ്രവര്‍ത്തകര്‍ തമ്മിലുള്ള ഇത്തരം കിടമത്സരങ്ങളാണ്. ഗണഗീതത്തിലൂടെ സ്വയംസേവകര്‍ ഒരേ താളലയത്തിലലിഞ്ഞ് ഒത്തൊരുമിച്ച് പാടാന്‍ മാത്രമല്ല പ്രവര്‍ത്തിക്കാനും ശീലിക്കുന്നു. സ്വയംസേവകരുടെ ഒത്തൊരുമ കൊണ്ടാണ് സംഘം പല ചരിത്രങ്ങളുമെഴുതിയത്. ഒത്തൊരുമിച്ചുള്ള ഗീതാലാപനത്തിലൂടെ പാട്ടിന്റെ ഈരടികള്‍ മാത്രമല്ല അതിനൊപ്പം നമ്മുടെ ഹൃദയങ്ങളും പരസ്പരം ചേര്‍ന്നു. ഒരേതാളത്തില്‍ ഗണഗീതം പാടി, ഒരേ ഗതിയില്‍, ഒരേ ദിശയില്‍ പദം ചേര്‍ത്ത് സഞ്ചലനം ചെയ്യുമ്പോള്‍ അത് ഹൃദയത്തില്‍ സൃഷ്ടിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കുക അസാധ്യമാണ്. ചുരുക്കത്തില്‍ നാമൊന്നു ചേര്‍ന്ന് ഗമിക്കേണ്ടവരാണെന്ന ബോധത്തെ മനസ്സിലുറപ്പിക്കുന്നതില്‍ ഗണഗീതത്തിന്റെ ഈണവും താളവും വഹിക്കുന്ന പങ്ക് ഏറെ വലുതാണ്.
മൂന്നാമതായി ഭാവമാണ്. കഠിനമായ സംഘ മാര്‍ഗത്തില്‍ സ്വയംസേവകനെ ഉറപ്പിച്ചു നിര്‍ത്താന്‍ അവന്റെയുളളില്‍ ഭാവജാഗരണം അനിവാര്യമാണ്. അത് രാഷ്ട്രഭക്തിയുടെ ഭാവമാകാം, സാഹസ ഭാവമാകാം, സമര്‍പ്പണഭാവമാകാം, ഐക്യഭാവമാകാം, സ്‌നേഹഭാവമാകാം, സേവാഭാവമാകാം. ഓരോ ഗണഗീതവും ഒരു രാഷ്ട്രസേവകന് അനിവാര്യമായി വേണ്ട അസംഖ്യം ഭാവങ്ങളെ ഉണര്‍ത്തുന്നു. രാഷ്ട്രം പല വെല്ലുവിളികളും നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ സ്വയംസേവകനെ കര്‍ത്തവ്യപഥത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ഇത്തരം ഭാവങ്ങള്‍ അവനിലുറക്കേണ്ടത് അനിവാര്യമാണ്. ഉദാഹരണത്തിന് യുദ്ധ സന്ദര്‍ഭങ്ങളില്‍ രാഷ്ട്രഭക്തിയും സാഹസവും പ്രകടമാക്കി സമാജത്തിന് ആത്മവിശ്വാസവും ഉള്‍ക്കരുത്തും പകര്‍ന്ന് സ്വയംസേവകര്‍ മുന്നില്‍ നിന്ന ചരിത്രം നമുക്കറിയാം. നാട്ടില്‍ ആകസ്മികമായി സംഭവിക്കുന്ന ദുരന്തസന്ദര്‍ഭങ്ങളില്‍ അത് മോര്‍വി പോലുള്ള അണക്കെട്ട് ദുരന്തമായാലും, ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തവേളകളിലായാലും അവിടെ സാഹോദര്യഭാവത്തോടെ, സേവാഭാവത്തോടെ സ്വയംസേവകര്‍ ഓടിയെത്തിയത് നാം കണ്ടു. അടിയന്തരാവസ്ഥയെ ചെറുത്ത് തോല്പിക്കാന്‍ വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ പോലും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഐക്യഭാവന മുന്നില്‍വച്ച് പ്രവര്‍ത്തിച്ച സ്വയംസേവകര്‍ക്ക് സാധിച്ചതും നാം കണ്ടു. കൊറോണ പോലുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിച്ച് ആയിരങ്ങള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ ജീവന്‍ തൃണവല്‍ഗണിച്ച് ധാരാവിയില്‍ രോഗത്തെ വരുതിയിലാക്കാന്‍ സര്‍ക്കാരിനോട് ചേര്‍ന്ന് കര്‍ത്തവ്യ ഭാവത്തോടെ സ്വയംസേവകര്‍ പ്രവര്‍ത്തിച്ചതും അടുത്തിടെ രാജ്യം കണ്ടു. ഇത്തരത്തില്‍ നമ്മുടെയുള്ളില്‍ സന്മനോഭാവ ജാഗരണം നടത്തുന്നതില്‍ ഗീതങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
ഗീതങ്ങള്‍ സ്വയംസേവകരില്‍ സൃഷ്ടിക്കുന്ന സന്മനോഭാവത്തിന് മറ്റൊരു തരത്തിലും പ്രാധാന്യമുണ്ട്. എന്തെന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രവര്‍ത്തകരുടെ മനോഭാവത്തിനേറെ പ്രാധാന്യമുണ്ട്. പ്രവര്‍ത്തകരുടെ മനോഭാവമാണ് ഒരു സംഘടനയെ സമാജവുമായി ചേര്‍ത്തു നിര്‍ത്തുന്നതും, അകറ്റുന്നതും. ചുറ്റുമുള്ള ചില സംഘടനകളെ നിരീക്ഷിച്ചാല്‍ എളുപ്പമത് മനസ്സിലാക്കാനാവും. സംഘടനാശക്തിയില്‍ പ്രവര്‍ത്തകരഹങ്കരിച്ചപ്പോഴാണ് കാലഗതിയില്‍ മാനവിക പ്രത്യയശാസ്ത്രം മുന്നില്‍ വച്ച പല സംഘടനകളും ജനഹൃദയങ്ങളില്‍ നിന്നകന്നുപോയത്. അഹങ്കാരമനോഭാവം പൂണ്ടപ്പോള്‍ പ്രവര്‍ത്തകര്‍ സ്വന്തം സംഘടനയുടെ ശക്തി സമാജത്തെ ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനും ജനസാമാന്യത്തിന് മേല്‍ അധീശത്വം സ്ഥാപിക്കാനും ദുരുപയോഗിക്കുന്ന കാഴ്ചകള്‍ നാം കാണുന്നുണ്ടല്ലോ. സംഘടിത ശക്തിയില്‍ മദംപൂണ്ട പ്രവര്‍ത്തകര്‍ സമാജത്തോട് കാട്ടിയ ധിക്കാര മനോഭാവത്താലാണ് വലിയ ആശയങ്ങള്‍ മുന്നില്‍ വച്ച പല സംഘടനകള്‍ക്കും സമാജത്തില്‍ സ്വീകാര്യത കിട്ടാതെ പോയത്. ഇവിടെയാണ് രൂപം കൊണ്ട് നൂറാം വര്‍ഷത്തിലേക്കടുക്കുമ്പോഴും സേവാഭാവത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വൈശിഷ്ട്യവും സ്വയംസേവകരില്‍ ഈ സന്മനോഭാവത്തെ സൃഷ്ടിച്ച ഗണഗീതങ്ങളുടെ പ്രാധാന്യവും നാം തിരിച്ചറിയേണ്ടത്.
നാലാമത് പറഞ്ഞത് സാംഘികതയാണ്. ഒറ്റക്ക് പാടി ഭംഗിയാക്കുന്നതിലും പ്രയാസമാണ് ഒരുമിച്ച് പാടി ഭംഗിയാക്കുന്നത്. കാരണം ഒരുമിച്ച് ഗീതം പാടുമ്പോള്‍ ആലാപനം മികവുറ്റതാവണമെങ്കില്‍ പാടുന്നവരില്‍ ഒരാളുടെ ശബ്ദം പോലും വേറിട്ടറിയരുത്. അത് സാധ്യമാവണമെങ്കില്‍ ഗണത്തിലുള്ള എല്ലാവരും അണുവിട വ്യത്യാസമില്ലാതെ ഒരേ സമയത്ത് ഗീതം ചൊല്ലാനാരംഭിക്കണം, വരികള്‍ക്കിടയിലുള്ള ഇടവേളകള്‍ പാടുന്നവരെല്ലാം തുല്യമായി പാലിക്കണം, ആലപിക്കുന്നവരുടെ ശബ്ദവിന്യാസം ഒരേ പോലെയായിരിക്കണം. ഒരാളുടെ ശബ്ദമല്പമുയര്‍ന്നു പോയാല്‍ ഒരുമിച്ചുള്ള ആലാപനത്തിന്റെ ഭംഗി തന്നെ നഷ്ടമാവും. ശബ്ദമൊന്നാവാന്‍ ആലാപനത്തിന്റെ വേഗതയുമൊന്നാവണം. ഇവയെല്ലാം കൃത്യമാകുമ്പോഴാണ് ഗണഗീതം സാംഘികമാവുക. സാമൂഹികമായി പാടുമ്പോള്‍ വരികള്‍ ഒരേസമയത്തൊരുമിച്ച് ഒരേ ശബ്ദത്തിലും വേഗതയിലും ചൊല്ലാനാവണമെങ്കില്‍ വ്യക്തിപരമായ അഭ്യാസം വേണം. എന്തഭ്യാസം? അവനവനെക്കുറിച്ച് മാത്രം ചിന്തിക്കാതെ മറ്റുള്ളവരെ കൂടി കണക്കിലെടുക്കാനുള്ള അഭ്യാസം. മറ്റുള്ളവരെ കൂടി കണക്കിലെടുക്കുമ്പോഴേ അവരുമായി ചേരാനാവൂ. അപ്പോള്‍ അവരുടെ ആലാപനവേഗമനുസരിച്ച് തന്റെ വേഗം കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടി വരും. മറ്റുള്ളവരുടെ ശബ്ദത്തിന്റെ വിന്യാസം മനസ്സിലാക്കി തന്റെ ശബ്ദം ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യേണ്ടി വരും. അര്‍ത്ഥം തന്നെക്കുറിച്ച് മാത്രമല്ല മറ്റുള്ളവരെ കുറിച്ചും ചിന്തിക്കേണ്ടി വരും. അതിനായി ഞാനെന്ന തോട് പൊട്ടിച്ചിറങ്ങി നമ്മള്‍ എന്ന സാഗരത്തില്‍ ലയിക്കേണ്ടി വരും. ഗണഗീതം നമ്മെ അത്തരത്തില്‍ രൂപപ്പെടുത്തുന്നു.
നമ്മിലെ സ്വയംസേവകനെ വാര്‍ത്തെടുത്തതില്‍ ഗണഗീതത്തിനുള്ള പങ്ക് ഊഹിക്കാനാവുന്നതിനുമപ്പുറമാണ്. മറ്റെല്ലാ കാര്യപദ്ധതികളേയും പോലെ ഗണഗീതവും സംഘകാര്യം ഒറ്റക്ക് ചെയ്യേണ്ടതല്ല, ഒരുമിച്ച് ചെയ്യേണ്ടതാണെന്ന പാഠം തന്നെയാണ് പകര്‍ന്നു നല്‍കുന്നത്. സ്വര്‍ഗീയ പെരച്ചേട്ടന്‍ ‘ഹിന്ദു ദേഹം, ഹിന്ദു മനസ്സ്, അണുവണുതോറും ഹിന്ദു ഞാന്‍’ എന്ന ഗദ്യഗീതമാലപിക്കുന്നത് കേട്ടിട്ടുള്ളവര്‍ക്ക് ഗണഗീതത്തിനൊരുവനെ എത്രമാത്രമാഴത്തില്‍ സ്പര്‍ശിക്കാനാവുമെന്ന് അനുഭവപ്പെട്ടിട്ടുണ്ടാവും. ഓര്‍ക്കേണ്ടതൊന്നു മാത്രം- പാടിക്കൊടുത്ത് ഏറ്റുപാടിയാല്‍ ഗണഗീതമെന്ന ഈ അത്ഭുതമരുന്ന് ഫലിക്കില്ല. ശാഖയില്‍ ഒരുമിച്ച് പാടുമ്പോഴേ മേല്‍പറഞ്ഞ ഫലങ്ങള്‍ അനുഭവവേദ്യമാകൂ.