ഇന്ത്യയിലെ പ്രധാനപ്പെട്ട ചിത്രകാരനായ എ.രാമചന്ദ്രന്‍ കുറച്ചു നാള്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞു: പാശ്ചാത്യ ലോകത്തിലെ കലാസൃഷ്ടികളെ ആശ്രയിച്ചല്ല നമ്മുടെ ആധുനികത സൃഷ്ടിക്കേണ്ടതെന്ന്. ആധുനികത ഇല്ലാതെ കലയ്ക്ക് മുന്നേറ്റമില്ല. ഓരോ കാലവും അതിന്റേതായ നവീനത ആവശ്യപ്പെടുന്നു. ഷേക്‌സ്പിയറെപ്പോലെ ആരും ഇപ്പോള്‍ നാടകങ്ങള്‍ എഴുതുന്നില്ല. ആ നാടക സംസ്‌കാരം ബര്‍നാഡ്ഷാ, ദാരിയോ ഫോ തുടങ്ങിയവരുടെ കണ്ടുപിടിത്തങ്ങള്‍ക്ക് വഴി മാറി. അതുകൊണ്ട് ശൈലീപരമായ ഒരു നൂതനത്വം അനിവാര്യമാണ്.എസ്.കെ.പൊറ്റെക്കാടിന്റെ കാലഘട്ടത്തിലെ ശൈലിയല്ല ടി.ആറും വി.പി. ശിവകുമാറും മറ്റും അവലംബിച്ചത്. കാലത്തിനൊത്ത് കലയിലെ ശൈലി മാറുന്നു; മാറണം. അതാണ് മനുഷ്യബുദ്ധിയുടെ അതിജീവനത്തിനുള്ള തെളിവ്.
റാഫേലിന്റെ ശൈലിയില്‍ നിന്ന് പിക്കാസ്സോയിലെത്തുമ്പോള്‍ ചിത്രകലയില്‍ വിപ്ലവകരമായ വ്യതിയാനമുണ്ടാവുന്നു. അതിനര്‍ത്ഥം റാഫേല്‍ മോശവും പിക്കാസ്സോ മികച്ചതും എന്നല്ല. ശൈലികളുടെ ലോകമാണ് വലുതാകുന്നത്. ശൈലിയാണ് മനുഷ്യന്‍; ജീനിയസ്. ശൈലിയില്ലെങ്കില്‍ ഒന്നും പിറക്കുന്നില്ല.
‘അജന്തയും എല്ലോറയും സന്ദര്‍ശിച്ച് അവിടങ്ങളിലെ ഗുഹാചിത്രങ്ങള്‍ കാണാതെ പാശ്ചാത്യ കലാകാരന്മാരെയും ക്യൂറേറ്റര്‍മാരെയും തേടി ന്യൂയോര്‍ക്കില്‍ പോകുന്നവരോട് യോജിപ്പില്ല. ഇവിടുന്ന് ഒരാള്‍ ജിയോകോമെറ്റി(Alberto Giacometti)യുടെ അടുത്തുപോയി അദ്ദേഹത്തിന്റെ ശൈലിയിലുള്ള ചിത്രങ്ങള്‍ കാണിച്ചപ്പോള്‍, നിങ്ങള്‍ സ്വന്തം രാജ്യത്തിന്റെ കലാപാരമ്പര്യത്തില്‍ നിന്ന് പ്രചോദനം നേടൂ എന്ന് പറഞ്ഞ് അദ്ദേഹം തിരിച്ചയക്കുകയാണ് ചെയ്തത്. രാമചന്ദ്രന്‍ പറയുന്നു.
ആധുനികത ഒരാള്‍ സ്വയം കണ്ടെത്തണമെന്നാണ് രാമചന്ദ്രന്റെ ചിന്ത. വൈക്കം മുഹമ്മദ്ബഷീര്‍ സ്വന്തം നാട്ടിലെ മനുഷ്യരുടെ ഭാഷയില്‍, അവരുടെ കഥകളെഴുതിയത് മലയാളത്തിലെ ആധുനികതയായി കണക്കാക്കാമെന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള രാമചന്ദ്രന്‍ പറയുന്നു.
പ്രകൃതിയെ നിരീക്ഷിക്കണം
ചിത്രകാരന്‍ ആരുടെയും സ്വാധീനത്തില്‍പ്പെടാതെ, പ്രകൃതിയെ നിരീക്ഷിക്കുകയാണ് വേണ്ടത്. പ്രകൃതിയില്‍ ആധുനികത ഒളിഞ്ഞിരിക്കുന്നു. ‘പ്രകൃതിയില്‍ മുഴുകുകയാണെങ്കില്‍ വേറൊരു പ്രപഞ്ചം ഉണ്ടെന്നും നമ്മളൊക്കെ അര്‍ത്ഥശൂന്യമാണെന്നും മനസ്സിലാവും. ഒരു നഗരത്തിന്റെ പശ്ചാത്തലത്തില്‍ അത് വിവരിക്കാനാവില്ല. പ്രകൃതിയില്‍ നിന്ന് ഒരാത്മീയ അനുഭൂതി ലഭിക്കും. താമരയെ മാത്രമല്ല, അതിന്റെ ഇലകളെയും നോക്കുക. ധാരാളം കൃമികളുടെ വാസസ്ഥലമാണത്. വെള്ളത്തിലെ ഫംഗസ് വേറെയുണ്ടാവും. ഇതുപോലുള്ള ഒരു കാഴ്ച നമുക്കില്ല. നമ്മള്‍ താമരപ്പൂവ് ഇറുത്തെടുക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
രാമചന്ദ്രന്റെ ചിത്രങ്ങളെ നോക്കി പറയാവുന്നത് ഇതാണ്: ചിത്രരചനയ്ക്ക് അതിന്റേതായ അസ്തിത്വമുണ്ട്. അത് മറ്റൊന്നിന്റെയും പ്രതിനിധാനമല്ല. ഒരു കാന്‍വാസ് അതില്‍ തന്നെയാണ് ചോദ്യവും ഉത്തരവുമാകുന്നത്. ഒരു മഹത്തായ പെയിന്റിംഗ് സാഹിത്യമല്ല; ആശയ പ്രചാരണവുമല്ല. അത് വേറൊരു സമീപനം ആവശ്യപ്പെടുന്നു. അത് അതില്‍ത്തന്നെ സമ്പൂര്‍ണ്ണമാണ്. അതില്‍ നിന്ന് ഉയിര്‍കൊള്ളുന്ന മൂല്യങ്ങള്‍ അതിന്റെ തലത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. അത് സൗന്ദര്യാത്മകമാണ്. അത് വേറൊരു ഭാഷയിലേക്ക് നമ്മെ ക്ഷണിക്കുന്നു.
വാന്‍ഗോഗിന്റെ ‘സൂര്യകാന്തിപ്പൂക്കള്‍’ പിക്കാസ്സോയുടെ ‘ഗ്വര്‍ണിക്ക’ യേക്കാള്‍ മഹത്തരമാണെന്ന് രാമചന്ദ്രന്‍ പറയുന്നതിന്റെ യുക്തി ശ്രദ്ധിക്കണം. ഗ്വര്‍ണിക്കയുടെ പ്രമേയം സ്പാനീഷ് യുദ്ധമാണ്. യുദ്ധം നടക്കുന്ന നഗരത്തിലിരുന്നാണ് അദ്ദേഹം അത് വരച്ചത്. അത് മനോഹരമായ ഒരു കലാവിപ്ലവമായിരിക്കെത്തന്നെ രാഷ്ട്രീയ സൂചനകളും അന്തര്‍വഹിക്കുന്നു. എന്നാല്‍ രാമചന്ദ്രന്റെ വളരെ വ്യക്തിപരമായ അഭിപ്രായം കലാകാരന്‍ സ്വന്തം സംവേദനത്തിന്റെ വഴികള്‍ തേടണമെന്നാണ്.
യയാതിയുടെ ലോകം
‘എനിക്ക് കല രാഷ്ട്രീയ പത്രപ്രവര്‍ത്തനമല്ല; അത് താത്കാലികമാണ്. ഒരു എഴുത്തുകാരനോ ചിത്രകാരനോ ലോകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് വിശ്വസിക്കുന്നെങ്കില്‍ അയാള്‍ വിഡ്ഢിയുടെ സ്വര്‍ഗ്ഗത്തിലായിരിക്കും.’
ഇന്ത്യന്‍ മിത്തുകളെ തന്റെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍ ഉപയോഗിക്കുകയാണ് നമ്മുടെ ചിത്രകാരന്‍ ചെയ്യേണ്ടത്. രാമചന്ദ്രന്റെ ലോട്ടസും യയാതിയും ഇതിനു തെളിവാണ്. ശരീരസുഖത്തിനുവേണ്ടിയുള്ള ആധുനിക മനുഷ്യന്റെ യാത്രയാണ് തന്റെ യയാതി എന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്.
ശാന്തിനികേതനില്‍ രാംകിങ്കര്‍ ബെയ്ജിന്റെ മേല്‍നോട്ടത്തില്‍ വര പഠിച്ച രാമചന്ദ്രന്‍ രചനയുടെ ആദ്യ കാലം തൊട്ട് ഭാരതത്തിന്റെ മണ്ണില്‍ നിന്ന് തനിക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിലാണ് താത്പര്യം കാണിച്ചത്.
ലോകത്തിന്റെ സൗന്ദര്യം കാണാനുള്ള മനസ്സ് ചിത്രകാരനു വേണം. കാന്‍വാസ് ഭീതി നിറയ്ക്കുന്നതാകരുത്. ഒരു താമരക്കുളം വരച്ചു കൊണ്ട് രാമചന്ദ്രന്‍ തന്റെ സൗന്ദര്യബോധത്തിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ ഒരു നിമിഷത്തെ ആലേഖനം ചെയ്യുകയാണ്. ഈ ലോകത്ത് മറഞ്ഞിരിക്കുന്ന സൗന്ദര്യം ഭാവി തലമുറയ്ക്ക് അനുഭവവേദ്യമാകേണ്ടതുണ്ട്.
ഒരു ഭാരതീയ ചിത്രകാരന്‍ എത്തിയ ഉന്നതമായ തലമാണ് രാമചന്ദ്രന്റെ യയാതി പരമ്പര. യയാതി മഹാഭാരതത്തിലെ ജ്വലിക്കുന്ന കഥാപാത്രമാണ്. അദ്ദേഹം മഹാ ബുദ്ധിമാനും യോദ്ധാവുമായിരുന്നു. ലോക ചക്രവര്‍ത്തിയായ യയാതിക്ക് തന്റെ ഭാര്യ ദേവയാനിയുടെ തോഴിയുമായി ഉണ്ടായ രഹസ്യ ബന്ധം വിനയായി. ദേവയാനിയുടെ പിതാവ് ശുക്രാചാര്യര്‍ ഇതറിഞ്ഞ് കോപത്തോടെ ശപിക്കുകയാണ് ചെയ്തത്.അകാലത്തില്‍ വൃദ്ധനായിത്തീരട്ടെ എന്നായിരുന്നു ശാപം. കുറേ കാലം കഴിഞ്ഞ് ശാപമോക്ഷവും നല്കി.വാര്‍ദ്ധക്യം ആര്‍ക്കെങ്കിലും വച്ചു മാറി യൗവ്വനം തിരികെ വാങ്ങാം. മകന്‍ പുരു അതിനു തയ്യാറായി. അങ്ങനെ യയാതി വീണ്ടും യുവത്വം കൈവരിച്ചു. സുഖത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത ദാഹം ഇതില്‍ കാണാം.
രാമചന്ദ്രന്‍ വരച്ച ചിത്രങ്ങളിലെ വര്‍ണങ്ങളുടെ വിന്യാസം ഏത് പാശ്ചാത്യകലാകാരന്റെ ചിത്രത്തോടും കിടപിടിക്കുന്നതാണ്. ഒരു വര്‍ണഭാഷ ചമത്കാരത്തിന്റെ വശ്യതയോടെ പിറവിയെടുക്കുകയാണ്. നിറങ്ങളുടെ ചമല്‍കാരമാണിത്. കറുപ്പ്, മഞ്ഞ, നീല, തവിട്ട് തുടങ്ങിയ നിറങ്ങള്‍ കൊണ്ട് ഭാരതീയ പുരാണത്തെ അദ്ദേഹം സമകാലികമാക്കുന്നു.
വായന
കല്പറ്റ നാരായണന്‍ സമീപകാലത്തെഴുതിയ കവിതകള്‍ക്കൊക്കെ ഒരേ ദോഷമാണുള്ളത്. കവിത എന്ന മാധ്യമത്തോട് ആത്മാര്‍ത്ഥത കാണിക്കില്ല. മനസ്സില്‍ ഒരു നോവുമില്ലാതെ എഴുതി വിടുകയാണ്. ‘മധ്യേയിങ്ങനെ’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് , ജൂലായ് 26) എന്ന കവിതയിലും ഇതേ പ്രശ്‌നമാണ്. നടക്കാനിറങ്ങിയപ്പോള്‍ കണ്ട ചത്ത ചേരയാണ് ഇക്കുറി പ്രകോപനം. പാവം ചേര. മനുഷ്യര്‍ കോവിഡ് മൂലം നരകിക്കുകയാണ്. ഊണില്ല, ഉറക്കമില്ല. ഇതൊന്നും കവികളെ അലട്ടുന്നില്ല. കാരിരുമ്പ് സ്വന്തമായുള്ളവര്‍. പല വഞ്ചിയില്‍.
സുനില്‍.പി.ഇളയിടം വല്ലാത്ത ചിന്താക്കുഴപ്പത്തിലാണ്. അദ്ദേഹം എഴുതിയ ‘സാഹിത്യംകൊണ്ട് എന്താണ് പ്രയോജനം?’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലായ് 19) എന്ന ലേഖനത്തില്‍ ആധുനികനാകാനും ഉത്തരാധുനികനാകാനും പുരോഗമന സാഹിത്യകാരനാകാനും ഒരേ സമയം ശ്രമിക്കുന്നു. ഭാഗ്യം, ഒന്നിനോടും എതിര്‍പ്പില്ല. തനിക്ക് ഒരു നിലപാടുമില്ലെന്ന്, സാധാരണ സാഹിത്യം പഠിപ്പിക്കുന്ന ഭൂരിപക്ഷം അദ്ധ്യാപകരെയും പോലെ, സുനിലും ചിന്തിക്കുന്നു. മഹാവിമര്‍ശകനായ മൗറിസ് ബ്ലങ്ക്‌ഷോയെ ഉദ്ധരിക്കുന്നു; അദ്ദേഹം ആധുനികതയുമായി ബന്ധപ്പെട്ടയാളാണെന്നോര്‍ക്കണം. ബ്ലങ്ക്‌ഷോ ഒരു കൃതിയിലെ അജ്ഞേയമായ ധാരകളോടാണ് സംവദിക്കുന്നത്. അതാര്യതയാണ് പ്രമേയം. എന്നാല്‍ സുനില്‍ ബ്ലങ്ക്‌ഷോയെ ആട് ഇല കടിക്കുന്ന പോലെ തൊട്ട ശേഷം നേരെ ചാടുന്നത് ഉത്തരാധുനികതയിലേക്കാണ്. അവിടെ റാന്‍സിയറെ ഉദ്ധരിച്ചു കൊണ്ട് ഭാഷയുടെ വിധ്വംസക ശേഷിയാണ് പ്രധാനമെന്ന് വാദിക്കുന്നു. അവിടെ നിന്ന് പിന്നെ ചാടുന്നത് ഇടതുപക്ഷത്തേക്കാണ്. അവിടെ അപരന്റെ ക്ഷേമത്തിനു വേണ്ടി ഒച്ചയുണ്ടാക്കുന്നു. പിന്നെയും മറുകണ്ടം ചാടി ആത്മ, അപര ദ്വന്ദം ഇല്ലാതാകുന്നിടത്താണ് സാഹിത്യമെന്ന് പറയുന്നു. ഇത് അദ്വൈതമല്ലേ? കിട്ടാവുന്നതെല്ലാം പെറുക്കി കൂട്ടി നിരത്തുകയാണ് സുനില്‍. ഒരു പ്രയോജനവുമില്ല. ചക്ക കുഴയുന്ന പോലെ കുഴയുകയാണ് സുനിലിന്റെ ചിന്തകള്‍.
കവിത, കഥ
സി.എം.വിനയചന്ദ്രന്‍ എഴുതിയ ക്ഷണക്കത്ത് (ഗ്രന്ഥാലോകം ,ജൂണ്‍) എന്ന കവിതയില്‍ ആത്മാവിന്റെ ശുദ്ധമായ അനുരാഗം കാണാം. കാമുകിയെ തേടി എവിടെയും എത്തുമെന്ന് സൂചിപ്പിച്ച് ,ആഴിക്കകത്താണെന്നാല്‍ അണയും വൈകാതവിടെയും എന്ന് എഴുതുന്നു.
പി.വി.കെ. പനയാലിന്റെ ‘ഒരു കാസര്‍കോടന്‍ കഥ’ (പ്രഭാതരശ്മി, ജൂണ്‍) ലളിതമാവുന്നത് അതിന്റെ ഗ്രാമ്യമായ സത്യസന്ധതയിലാണ്. ഒലിയും ചിണ്ടേട്ടനുമെല്ലാം മൂര്‍ത്തരുപങ്ങള്‍ തന്നെ. ഗ്രാമങ്ങളിലും ജീവിതമുണ്ടെന്ന് തെളിയിക്കാന്‍ ഷൊളഖോവിനെപ്പാലെ തയ്യാറാവണം.
നുറുങ്ങുകള്‍
-
ഈ ഭൂമുഖത്ത് താന്‍ ഒറ്റയ്ക്കാണ് എന്നറിയുന്ന ഒരേയൊരു ജീവി മനുഷ്യനാണെന്ന് മെക്‌സിക്കന്‍ കവി ഒക്ടാവിയോ പാസ് പറഞ്ഞു.മനുഷ്യന്‍ ഏകാന്തതയില്‍, കൂടുതല്‍ അഗാധമായതെന്തോ ഉള്‍ക്കൊള്ളുന്നു. അത് അവനെ പരിവര്‍ത്തനത്തിനു വിധേയമാക്കുന്നു.
-
ഭാവി ആര്‍ക്കാണ് വേണ്ടത്; നിശ്ചയമായും അത് യുവജനങ്ങള്‍ക്കാണ് ആവശ്യം. അവര്‍ എപ്പോഴും ജീവിക്കുന്നത് ഭാവിയിലെ ജീവിതമാണ്. എപ്പോഴും അവര്‍ ഭാവിയെക്കൂടി ലയിപ്പിക്കുന്നു. എന്നാല്‍ പ്രായമായവര്‍ ഭൂതകാലത്തെ പലവട്ടം ജീവിക്കുന്നു.
-
കടല്‍ത്തീരത്ത് അസ്തമയം കാണാന്‍ മനുഷ്യനു മാത്രമല്ല പക്ഷിമൃഗാദികള്‍ക്കും ഹരമാണ്. നായ്ക്കളും അതാസ്വദിക്കുന്നു. അസ്തമയ സന്ധ്യകള്‍ നമ്മുടെ യഥാര്‍ത്ഥ ജന്മഗേഹങ്ങളെയാണോ അനുസ്മരിപ്പിക്കുന്നത്?
-
വയലാര്‍ രാമവര്‍മ്മ, ദേവരാജന്‍, കെ.എസ്.സേതുമാധവന്‍, എം.കുഞ്ചാക്കോ, എ.വിന്‍സന്റ ്, പി.എന്‍.മേനോന്‍ തുടങ്ങിയവര്‍ മലയാളസിനിമയില്‍ അറുപതുകളില്‍ ഒരു മഹാപരിവര്‍ത്തനത്തെയാണ് സ്വപ്‌നം കണ്ടത്. മനുഷ്യന്‍ എന്ന പദം എത്ര വിശുദ്ധവും ദീപ്തവുമാണെന്ന് അവര്‍ കല്പന ചെയ്തു.’സൂസി’ എന്ന ചിത്രത്തില്‍ ദേവരാജന്റെ ഈണത്തില്‍ വയലാര്‍ രാമവര്‍മ്മ എഴുതിയ ‘നിത്യകാമുകി നിന്‍ മടിയിലെ’ എന്ന ഗാനം ദേവരാജന്‍ ഈണമിട്ട് അപാരമാക്കിയിരിക്കുന്നു. ഈ പാട്ടിനെ എങ്ങനെ നിര്‍വ്വചിക്കും? ജീവിത വിസ്മയത്തിനുള്ളിലെ ഗംഭീരമായ അടരുകള്‍ ഇവിടെ തെളിയുകയാണ്.’ആശകള്‍ വാസരസ്വപ്‌നമാം പൊയ്കയില്‍ആരോ വരയ്ക്കുന്നചിത്രങ്ങള്‍അവയുടെ കൈയിലെപാനപാത്രത്തിലെഅമൃതിനു ദാഹിച്ചുകൈനീട്ടി കൈനീട്ടിവെറുതെ കൈനീട്ടി .’ജീവിതത്തിന്റെ മിഥ്യയ്ക്ക് മുമ്പില്‍ പകച്ചു നില്ക്കുന്ന മര്‍ത്ത്യന്റെ മരിക്കാത്ത പ്രതീക്ഷയെ ഗന്ധര്‍വ്വസംഗീതം നല്കി ദേവരാജന്‍ ആവിഷ്‌കരിക്കുന്നു.
-
ആര്‍ട്ടിസ്റ്റ് ബി.ഡി.ദത്തന്റെ ചിത്രങ്ങള്‍ സ്വതന്ത്രവും ദര്‍ശനപരവുമായ ഒരാഖ്യാനമാണ്. കലി പരമ്പര ഓര്‍ക്കുകയാണ്. പി.ഭാസ്‌ക്കരന്റെ ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന കാവ്യത്തിനു അദ്ദേഹം വരച്ച ചിത്രങ്ങള്‍ അസാധാരണമായിരുന്നു.
-
ടി.ആര്‍.ശങ്കുണ്ണിയുടെ നോവലുകള്‍ക്ക് ധാരാളം വായനക്കാരുണ്ട്. അത് വായിക്കപ്പെടേണ്ട കൃതികളാണ്. ഭാരതീയ പൗരാണികസാഹിത്യം കടഞ്ഞെടുത്താണ് അദ്ദേഹം എഴുതുന്നത്. ശങ്കുണ്ണിയെ തമസ്‌കരിക്കുന്നതില്‍ ഞാന്‍ മുന്നില്‍, ഞാന്‍ മുന്നില്‍ എന്ന നിലപാടാണ് സാംസ്‌കാരിക സ്ഥാപനങ്ങള്‍ പുലര്‍ത്തുന്നത്. ശങ്കുണ്ണിയുടെ ‘കൃഷ്ണപക്ഷം’ എന്ന നോവല്‍ വായനക്കാര്‍ സ്വീകരിച്ചു കഴിഞ്ഞതാണ്.
-
സത്യജിത് റായിയുടെ ‘പഥേര്‍ പാഞ്ചലി’ (പാതയുടെ പാട്ട്, 1955)എന്ന സിനിമ മാത്രമാണ് അന്താരാഷ്ട്ര പ്രശസ്ത വിമര്‍ശകനായ ഡെറിക് മാല്‍ക്കം (Derek Malcolm) സിനിമയുടെ നൂറ് വര്‍ഷം പ്രമാണിച്ച് നൂറ് ലോകസിനിമകള്‍ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടുത്തിയത്. വിഭൂതിഭൂഷണ്‍ ബന്ത്യോപാധ്യായ 1929 ല്‍ എഴുതിയ നോവലാണ് പഥേര്‍ പാഞ്ചലി. യഥാര്‍ത്ഥമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് തോന്നുമെങ്കിലും അത് അങ്ങനെയല്ല; യാഥാര്‍ത്ഥ്യത്തിലേക്ക് സിനിമ എന്ന അനുഭവത്തെ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. ആത്മാവ് ചാലിച്ച യാഥാര്‍ത്ഥ്യം അങ്ങനെയുണ്ടാവുകയാണ്.