‘സംഘടിത സമാജമാണ് രാഷ്ട്രത്തിന്റെ പ്രാണന്‍’ ഈയൊരു ഉറച്ച ബോധ്യത്തില്‍ നിന്നാണ് പരം പൂജനീയ ഡോക്ടര്‍ജി സമ്പൂര്‍ണ്ണ സമാജത്തെയും സംഘടിപ്പിക്കാന്‍ സംഘത്തിന് തുടക്കം കുറിച്ചത്. എന്തിനാണ് നിങ്ങളെല്ലാവരും കൂടി മൈതാനത്ത് ഒന്നുചേര്‍ന്ന് കളിക്കുന്നതെന്ന് ചോദിച്ചവര്‍ക്കും ഡോക്ടര്‍ജി ഒറ്റവാക്കില്‍ നല്‍കിയ ഉത്തരം ഹിന്ദുക്കളെ സംഘടിപ്പിക്കാനെന്നായിരുന്നു. പക്ഷേ അതിന് പല വെല്ലുവിളികളേയും തരണം ചെയ്യേണ്ടതുണ്ടായിരുന്നു. ജാതിഭേദങ്ങള്‍ക്കതീതരായി നാമെല്ലാം ഒരമ്മ മക്കളാണെന്ന ഭാവനയോടു കൂടി ജീവിക്കുന്നവരെ ശാഖാപദ്ധതിയിലൂടെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് മുന്‍ലക്കത്തില്‍ സ്മരിച്ചിരുന്നല്ലോ. അതിന് തുടര്‍ച്ചയായി ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാമെന്ന് വിചാരിക്കുന്നു.
ജാതി വിവേചനം മാത്രമല്ല മറ്റ് ഒട്ടനവധി ഭേദങ്ങളും ഭാരതീയ സമാജത്തിലുണ്ടെന്നത് ആരാലുമവഗണിക്കാനാവാത്ത വസ്തുതയാണ്. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്ക് പുറമേ സാമ്പത്തികവും തൊഴില്‍പരവും വിദ്യാഭ്യാസപരവും മതപരവും കുടുംബപരവും ഭാഷാപരവും പ്രാദേശികവുമായ ഉച്ചനീചത്വങ്ങള്‍ നമ്മുടെ നാടിന്റെ യാഥാര്‍ത്ഥ്യങ്ങളാണ്. അതിനെ നിഷേധിച്ചിട്ട് കാര്യമില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം വിദേശ പര്യടനത്തിന്റെ ഭാഗമായി ആസ്‌ത്രേലിയയിലും സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ നടന്ന ഒരഭിമുഖത്തില്‍ ഇന്നാട്ടിലങ്ങയെ ഏറ്റവുമധികം സ്വാധീനിച്ച കാര്യമെന്താണെന്ന് അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. ആദരണീയനായ പ്രധാനമന്ത്രിയപ്പോള്‍ പറഞ്ഞത് ഞാനേറ്റവുമധികം ഇഷ്ടപ്പെടുന്നത് ഇവിടുത്തെ ജനങ്ങള്‍ പരസ്പരം പുലര്‍ത്തുന്ന ആദരമനോഭാവത്തെയാണെന്നായിരുന്നു. ഇവിടെ എല്ലാ തൊഴിലിനും തുല്യമാന്യത ലഭിക്കുന്നുണ്ടെന്നും ഉദാഹരണത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന അതേയാദരവ് തന്നെ ഇവിടെയൊരു ഡ്രൈവര്‍ക്കും ലഭിക്കുന്നുവെന്ന് കൂടുതല്‍ വിശദീകരിച്ചുകൊണ്ടദ്ദേഹം പറയുകയുണ്ടായി. സമാജ ജീവിതത്തില്‍ എല്ലാവരും അനിവാര്യരാണെന്നും എല്ലാ വൃത്തികള്‍ക്കും അതിന്റേതായ മഹത്വമുണ്ടെന്നും ഓരോ വൃത്തികളിലുമേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സമൂഹത്തില്‍ സുപ്രധാന സ്ഥാനമുണ്ടെന്നും അതിനാല്‍ എല്ലാവരും തുല്യനിലയിലുള്ള ആദരവിന് പാത്രമാണെന്നുമുള്ള ആസ്‌ത്രേലിയന്‍ ജനതയുടെ ജീവിതവീക്ഷണത്തെയും സംസ്‌കാരത്തെയും അദ്ദേഹമന്ന് വളരെയേറെ പ്രശംസിക്കുകയുണ്ടായി.
ജീവിതരീതിയില്‍ നിന്നാണ് സംസ്‌കാരം ഉയിര്‍കൊള്ളുന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ സംസ്‌കാരമാണ് ഭാരതീയ സംസ്‌കാരം. വിവേകാനന്ദ സ്വാമി പറഞ്ഞതുപോലെ മേല്‍പറഞ്ഞ രാജ്യങ്ങളൊക്കെ ഈ ഭൂമുഖത്ത് ഉദയം കൊള്ളുന്നതിനും എത്രയോ മുമ്പ് സംസ്‌കൃത ചിത്തരായ ഒരു ജനത ഈ ഭാരതഭൂമിയില്‍ ജീവിച്ചിരുന്നു. ചുറ്റുമുള്ള എല്ലാ ചരാചരത്തിലും ഈശ്വരനെ ദര്‍ശിച്ചവര്‍ എന്നതായിരുന്നു അവരുടെ സവിശേഷത. പ്രപഞ്ചത്തിന്റെയും ജീവന്റെയും നിലനില്‍പ്പിന്നാധാരമായ സൂര്യനേയും ജലത്തിനേയും വായുവിനേയും അഗ്‌നിയേയും ഔഷധങ്ങളേയുമൊക്കെ തിരിച്ചറിഞ്ഞ് അവര്‍ ദേവന്മാരായി കണ്ടുവന്ദിച്ചു. മണ്ണിലും നദിയിലും സാഗരത്തിലും ഗോവിലുമവര്‍ മാതൃത്വം ദര്‍ശിച്ചു. സമസ്ത ലോകത്തിന്റേയും സുഖത്തിനുവേണ്ടിയാണവര്‍ പ്രാര്‍ത്ഥിച്ചത്. സത്യത്തില്‍ ലോകത്തെ ഒരു കുടുംബമായി കാണാന്‍ തക്കവണ്ണം സാംസ്‌കാരികമായി ഇത്രയധികം ഉന്നതനിലവാരം പുലര്‍ത്തിയ ജനതയിലൂടെയാണ് ഭാരതം പൗരാണിക കാലത്ത് വിശ്വഗുരുവെന്ന പദത്തിലേക്കുയര്‍ത്തപ്പെട്ടത്.
എല്ലാറ്റിലും ഈശ്വരനെ ദര്‍ശിച്ച് സമാനമായി കണ്ടാദരിച്ചിരുന്ന ജനതയുടെ ബുദ്ധിക്ക് നിര്‍ഭാഗ്യവശാല്‍ എവിടെയോ വച്ച് വഴിമാറ്റം സംഭവിച്ചു. ഉള്ളില്‍ സ്വാര്‍ത്ഥത നിറഞ്ഞതോടെ പരസ്പരമവര്‍ ഭേദം ദര്‍ശിച്ചുതുടങ്ങി. ആരാണ് കേമനെന്ന ചിന്ത പിടിമുറുക്കിയതിന്റെ ഫലമായി എന്തിലുമേതിലും ഉച്ചനീചത്വങ്ങള്‍ വന്നുഭവിച്ചു. ഇന്നുമത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കണ്ണ് തുറന്ന് ചുറ്റിലുമൊന്ന് നോക്കിയാലത് നല്ലവണ്ണം കാണാനാവും. നമ്മുടെ നാട്ടില്‍ ഒരുന്നത ഉദ്യോഗസ്ഥന് ലഭിക്കുന്ന അതേയാദരവ് അന്നദാതാവായ കര്‍ഷകന് ലഭിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് നല്‍കുന്ന അതേ മാന്യത അവര്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം അധ്വാനം കൊണ്ടും, കര്‍മ്മശേഷി കൊണ്ടും കെട്ടിയുയര്‍ത്തിയ തൊഴിലാളികള്‍ക്കിവിടെ ലഭിക്കുന്നില്ല. നാടു കാക്കുന്ന നിയമപാലകര്‍ക്ക് നല്‍കുന്ന ബഹുമാനം അതേ നാടിന്റെ സ്വച്ഛത കാത്തുസൂക്ഷിക്കുന്ന നമ്മുടെ ശുചീകരണ സേനക്ക് ലഭിക്കുന്നില്ല. നമ്മുടെ ഈ തലതിരിഞ്ഞ വീക്ഷണത്തോടുള്ള വിയോജിപ്പും വ്യസനവും കൂടിയാവാം ഒരുപക്ഷേ വിദേശരാജ്യത്തിന്റെ നന്മകള്‍ പ്രത്യേകമെടുത്തു പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയന്ന് പ്രകടിപ്പിച്ചത്.
മേല്‍പറഞ്ഞ അസന്തുലിതമായ പരിഗണനകളാണ് എല്ലാ ഉച്ചനീചത്വങ്ങള്‍ക്കും ഭേദവ്യത്യാസങ്ങള്‍ക്കുമുള്ള അടിസ്ഥാനകാരണം. ഇത്തരം പരിഗണനകള്‍ നിലനില്ക്കുന്ന സമാജാന്തരീക്ഷത്തില്‍ നിന്നും സംഘത്തിലേക്ക് വരുന്നവരെ സംഘസ്ഥാനില്‍ പരിഗണിക്കുന്നതെങ്ങനെയാണെന്നത് ഏറെ കൗതുകകരമായിരിക്കും. കാരണം ഭേദവ്യത്യാസങ്ങളില്‍ നിന്നുയര്‍ന്നു ചിന്തിക്കുന്നവരുടെ സൃഷ്ടിയാണല്ലോ സംഘസ്ഥാനിലെ കാര്യപദ്ധതികളില്‍ കൂടി നടക്കുന്നത്. ഇത് പറയുമ്പോള്‍ ഓര്‍മ്മവരുന്നത് കന്യാകുമാരിയില്‍ നടന്ന ദ്വിതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗില്‍ കാര്യപദ്ധതിയെ കുറിച്ച് പരമപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് നടത്തിയ ബൗദ്ധിക്കാണ്. അതില്‍ ഏതുതരമാള്‍ക്കാരിലും പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ശേഷിയുള്ള, സ്ഥലകാലഭേദമെന്യേ എല്ലാവരിലും ഒരുപോലെ പ്രയോഗിക്കാനാവുന്ന ലോകത്തിലെ അത്യന്തം ലളിതവും സരളവുമായ കാര്യപദ്ധതിയാണ് സംഘകാര്യപദ്ധതിയെന്ന് അദ്ദേഹം പറയുകയുണ്ടായി. അങ്ങനെപറയാനുള്ള കാരണം വിശദീകരിച്ചു കൊണ്ടദ്ദേഹം തുടര്‍ന്ന് പറഞ്ഞു, ഏതു പ്രായക്കാരനും ഏതൊരു തൊഴില്‍ ചെയ്യുന്നവനും നഗരമെന്നോ ഗ്രാമമെന്നോ വനമെന്നോ ഭേദമില്ലാതെ ഏതു മേഖലയില്‍ വസിക്കുന്നവരിലും സംഘം പരിവര്‍ത്തനം കൊണ്ടുവന്നത് ഈയൊരു കാര്യപദ്ധതി മുഖാന്തിരമാണ്. ഒരു നേഴ്‌സറി കുട്ടിയുടെ ഉള്ളിലും കോളേജ് പ്രഫസറിലും സാക്ഷരനിലും നിരക്ഷരനിലും ധനികനിലും ദരിദ്രനിലും ശിശുവിലും വൃദ്ധനിലുമൊക്കെ പരിവര്‍ത്തനം കൊണ്ടുവരാന്‍ ഈ പദ്ധതിക്കാവുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഒരേസമയത്ത് തന്നെ പ്രായഭേദെമന്യേ ഏതൊരാളിലും പ്രയോഗിക്കാനാവുന്ന ഇതിനുസമാനമായ മറ്റൊരു കാര്യപദ്ധതി ലോകത്ത് മറ്റൊരിടത്തുമില്ല.
ചിന്തിച്ചാല്‍ സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് ഒരാള്‍ക്കു പോലും വിശേഷ പരിഗണനകള്‍ നല്‍കാത്തതുകൊണ്ടാണ് ഈ കാര്യപദ്ധതിക്ക് ആരിലും പരിവര്‍ത്തനം കൊണ്ടുവരാനുള്ള സവിശേഷമായ ശക്തി കൈവന്നത്. സംഘസ്ഥാനില്‍ എല്ലാവരേയും ഒരുപോലെ കാണുന്നു. അവിടെ പ്രായത്തിന്റെയോ പദവിയുടേയോ പാണ്ഡിത്യത്തിന്റെയോ തൊഴിലിന്റെയോ ധനസ്ഥിതിയുടേയോ പേരില്‍ ഒരു വലുപ്പച്ചെറുപ്പവുമില്ല. സംഘസ്ഥാനില്‍ എല്ലാവരും സ്വയംസേവകര്‍ മാത്രമാണ്. ഭാരതമാതാവിന്റെ മക്കളായി മാത്രം കണ്ടുകൊണ്ട് തുല്യമായ സ്‌നേഹാദരങ്ങള്‍ എല്ലാവര്‍ക്കുമവിടെ ലഭിക്കുന്നു.
ഒരുപക്ഷേ അത്ഭുതം തോന്നാം സംഘസ്ഥാനില്‍ പിന്നെയെന്തെങ്കിലുമൊരു പരിഗണന ലഭിക്കുന്നുണ്ടെങ്കില്‍ അതാളിന്റെ ഉയരത്തിന് മാത്രമാണ്. പക്ഷേ അതിലൂടെ പരോക്ഷമായിട്ടാണെങ്കിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങളും സംഭവിക്കുന്നുണ്ട്. ‘ഏക ശ: സംപത’ എന്ന ആജ്ഞയെ കുറിച്ചാണ് പറഞ്ഞു വന്നത്. കാര്യക്രമങ്ങള്‍ക്ക് മുന്നോടിയായി ശാഖയിലതിന്റെ സുഗമമായ നിര്‍വഹണത്തിനുയോജ്യമായ രീതിയില്‍ സ്വയംസേവകരുടെ രചന തയ്യാറാക്കാനാണ് ഈ ആജ്ഞ ഉപയോഗിക്കുന്നത്. ഈ ആജ്ഞ കിട്ടിയാല്‍ ശിക്ഷകന്റെ മുമ്പില്‍ ഒരു വരിയിലായി സ്വയംസേവകര്‍ അണിനിരക്കും. ഒരുവരിയായി നില്‍ക്കുമ്പോള്‍ ആരാണ് വരിയിലാദ്യം നില്‍ക്കേണ്ടതെന്നും ആരവസാനമാര് നില്‍ക്കണമെന്നുമൊരു ചോദ്യം പോലുമിവിടുദിക്കുന്നില്ല. മറ്റു സ്ഥലങ്ങളിലാണെങ്കില്‍ അധികാരവും പദവിയുമുള്ളവരാകും വരിയിലാദ്യം വരിക. എന്നാല്‍ സംഘ വ്യവസ്ഥയനുസരിച്ച് ഇവിടെ ഉയരം മാത്രമാണ് മാനദണ്ഡം. ഉയരം കൂടിയവര്‍ വരിയിലാദ്യം നില്ക്കും. ഉയരം കുറവുള്ളവരാകും വരിയുടെ അവസാന ഭാഗം പൂര്‍ത്തീകരിക്കുക. ഉദാഹരണത്തിന് വ്യവസായ ഐടി സ്ഥാപനങ്ങളുടെയൊക്കെ ഭാഗമായി നടക്കുന്ന ഒരു സംഘശാഖയെ സങ്കല്പിക്കുക. അവിടെ മാനേജരും സൂപ്പര്‍വൈസറും തൊഴിലാളിയുമൊക്കെ ശാഖയായിലുണ്ടാവും. പക്ഷേ ഏക ശ: സംപത എന്ന ആജ്ഞ ലഭിക്കുമ്പോള്‍ മാനേജരാണെന്നു പറഞ്ഞാലും പ്രത്യേകിച്ചൊരു കാര്യവുമില്ല. ഉയരം കുറവാണെങ്കില്‍ വരിയുടെ അവസാനത്ത് പോയിനില്‌ക്കേണ്ടി വരും. ചിലപ്പോളവിടെ വരിയിലാദ്യം വരിക ഉയരമുള്ള തൊഴിലാളിയായിരിക്കും. വളരെ ചെറിയകാര്യമാണെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ ഇതിലൂടെയൊക്കെ സ്വയംസേവകരുടെയുള്ളില്‍ സംഭവിക്കുന്ന സൂക്ഷ്മമായ പരിവര്‍ത്തനമെത്ര വലുതാണെന്ന് നമുക്ക് മനസ്സിലാക്കാനാവും.
ഇക്കൂട്ടത്തില്‍ തന്നെ 2009 ല്‍ പൂഞ്ഞാറില്‍ നടന്ന പ്രഥമ വര്‍ഷ സംഘ ശിക്ഷാ വര്‍ഗില്‍ അന്ന് അഖില ഭാരതീയ സേവാ പ്രമുഖായിരുന്ന ശ്രീ സീതാറാം കേത് ലായ് ജി ബൗദ്ധിക്കിലൂടെ നല്‍കിയ മാര്‍ഗദര്‍ശനവും ഓര്‍മ്മ വരുന്നു. അദ്ദേഹം പറഞ്ഞു ഭാരതത്തില്‍ തോട്ടിപ്പണിയെടുത്ത് ജീവിക്കുന്ന ഒരുപാടാള്‍ക്കാരുണ്ട്. അവരെ അറപ്പോടെയാണ് സമൂഹം കാണുന്നത്. അവരെ തോളോട് ചേര്‍ത്ത് പിടിക്കാന്‍ എല്ലാവരും മടിക്കുന്നു. എന്നാല്‍ സ്വയംസേവകര്‍ക്കവരെ ചേര്‍ത്ത് പിടിക്കാനൊട്ടും മടിയില്ല. കാരണം,ശിബിരത്തില്‍ തന്നെ നോക്കിയാല്‍ ഇവിടെ തോട്ടിപ്പണിയെടുക്കുന്ന സ്വയംസേവകരെ നമുക്ക് കാണാനാവും. ദിനവും മൂന്നുതവണയെങ്കിലും ശിബിരത്തിലവര്‍ ശൗചാലയം കഴുകി വൃത്തിയാക്കുന്നുണ്ട്. അതുകൊണ്ട് തോട്ടിപ്പണിയെടുക്കുന്നവരെ ചേര്‍ത്ത് പിടിക്കാന്‍ നമ്മുക്കൊരു പ്രയാസവുമില്ല. നമ്മള്‍ ആ ജോലിയും ചെയ്തിട്ടുണ്ട്. തോട്ടിപ്പണി മാത്രമല്ല ഈ ശിബിരത്തില്‍ സ്വയംസേവകര്‍ തൂപ്പുജോലിയും അടുക്കളപ്പണിയും ചെയ്യുന്നുണ്ട്. വസ്ത്രം തേച്ച് നല്‍കുന്നുണ്ട്. സമൂഹത്തില്‍ ഇത്തരം ജോലി ചെയ്യുന്നവരെയൊക്കെ അകറ്റി നിര്‍ത്തുന്ന മാനസികാവസ്ഥയാണുള്ളതെങ്കില്‍ സംഘത്തിന്റെ ഭാഗമായി ഈ പറഞ്ഞ ജോലികളെല്ലാം ചെയ്തു ശീലിക്കുന്ന സ്വയംസേവകന് ഒരു മടിയുമില്ലാതെ ഇവരെയെല്ലാം തന്റെ മാറോടണക്കാന്‍ സാധിക്കും. ഒപ്പം അവരെ ആദരവോടെ നോക്കി കാണാന്‍ സാധിക്കും.
ഇതിനപ്പുറം എഴുതാനിനിയൊന്നും ബാക്കിയില്ല. സമാജത്തില്‍ നിലനില്ക്കുന്ന പലതരം ഉച്ചനീചത്വങ്ങളെ നമ്മുടെ സംഘം നിശബ്ദമായി നേരിട്ടതിങ്ങനെയായിരുന്നു. അല്ലെങ്കിലും കൊച്ചുകുട്ടികളെ ഒന്നിച്ചുചേര്‍ത്ത് അവരുടെയൊപ്പം കളിചിരികളില്‍ പങ്കുചേരാന്‍ ഡോക്ടറെന്ന തന്റെ പദവിയൊരു തടസ്സമാകാത്തയാള്‍ സ്ഥാപിച്ച സംഘടന ഇങ്ങനെയായതില്‍ ഒരത്ഭുതവും വേണ്ടതില്ലല്ലോ?