കേസരിയെ വളര്‍ത്തിയ രണ്ടു സുകുമാരന്മാര്‍-എം.എ.കൃഷ്ണന്‍
കേസരിയുടെ പ്രസിദ്ധീകരണവും പ്രചാരവും സംബന്ധിച്ച് പ്രധാന പങ്കുവഹിച്ച രണ്ടു സുകുമാരന്മാരാണ് ഈയടുത്ത ദിവസങ്ങളില്‍ കാലയവനിയ്ക്കു പിന്നിലേയ്ക്ക് പോയത്. ‘രസിക്കാത്ത സത്യങ്ങള്‍’ എന്ന നോവലിന്റെ കര്‍ത്താവായ ടി. സുകുമാരന്റെ മരണം നടന്ന് ദിവസങ്ങള്‍ കഴിയും മുമ്പാണ് മൂന്നര പതിറ്റാണ്ടുകാലം കേസരിയില്‍ പത്രാധിപ ചുമതല വഹിച്ച പി.കെ. സുകുമാരന്‍ ഇഹലോകവാസം വെടിഞ്ഞത്. ഭാരതവിഭജനത്തെ തുടര്‍ന്നുണ്ടായ കലാപങ്ങളും ഹിന്ദുസമൂഹം നേരിട്ട പ്രശ്‌നങ്ങളും അടിസ്ഥാനമാക്കി രചിച്ച ‘രസിക്കാത്ത സത്യങ്ങള്‍’ വായനക്കാരില്‍ ഏറെ സ്വാധീനം ചെലുത്തിയെന്നു മാത്രമല്ല, കേസരിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ജനഹൃദയങ്ങളെ സ്വാധീനിച്ച എഴുത്തുകാരനായിരുന്നു ടി. സുകുമാരന്‍.
ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് തൃശ്ശൂരിലെ തളിക്കുളത്തുനിന്നും കോഴിക്കോട്ട് കേസരിയിലെത്തിയ പി.കെ. സുകുമാരന്‍ ദീര്‍ഘകാലം സംഘകാര്യാലയത്തിലായിരുന്നു താമസിച്ചിരുന്നത്. സംഘപ്രചാരകനെപ്പോലെയായിരുന്നു ജീവിതം. ഞാന്‍ മുഖ്യപത്രാധിപരായിരുന്നെങ്കിലും എഡിറ്റോറിയല്‍ സംബന്ധമായ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് സുകുമാരനായിരുന്നു. കേസരിയെ കേവലം ആര്‍.എസ്.എസ്. പ്രസിദ്ധീകരണം എന്ന തലത്തില്‍ നിന്ന് ഏതൊരു ഹിന്ദു കുടുംബത്തിലും വായിക്കപ്പെടേണ്ട വാരിക എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ സുകുമാരന്‍ പരിശ്രമിച്ചു. അതോടൊപ്പം മലയാളത്തിലെ പ്രമുഖരായ കവികള്‍, സാഹിത്യകാരന്മാര്‍, നിരൂപകര്‍ തുടങ്ങിയവരുമായി സുകുമാരന്‍ നല്ല അടുപ്പം നിലനിര്‍ത്തി. ആര്‍.രാമചന്ദ്രന്‍ മാസ്റ്ററുടെ കോലായചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കേസരി സംഘടിപ്പിച്ച ഒരു നോവല്‍ മത്സരത്തിന്റെ വിധികര്‍ത്താവ് രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു. രാമചന്ദ്രന്‍ മാസ്റ്ററുടെ കുടുംബവുമായും അദ്ദേഹം അടുപ്പം നിലനിര്‍ത്തി. പരിചയപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിലേയ്ക്കും തന്റെ പരിചയം വിപുലമാക്കാനും അത് സംഘ സ്വാധീനമാക്കി മാറ്റാനും അദ്ദേഹത്തിനു സാധിച്ചിരുന്നു.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്ന വി.എം. കൊറാത്തുമായി പി.കെ.സുകുമാരനുള്ള ബന്ധം എടുത്തുപറയേണ്ടതാണ്. ആ ബന്ധമാണ് അടിയന്തരാവസ്ഥയില്‍ കേസരി പോലീസ് അടച്ചു പൂട്ടിയപ്പോള്‍ തുണയായത്. വി.എം. കൊറാത്ത് വഴി കെ.പി. കേശവമേനോനെ ഇടപെടുത്തുകയും ഒരു മാസത്തിനകം കേസരി തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്തു. 1976ലാണ് കേസരിയുടെ രജത ജയന്തി ആഘോഷം തീരുമാനിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ‘മിസ’ നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി മാറിയ എനിക്ക് ഒളിവില്‍ പോകേണ്ടിവന്നു. കേസരി മാനേജര്‍ എം. രാഘവനും മാറിനില്‍ക്കേണ്ടിവന്നു. മറ്റൊരു സഹപത്രാധിപരായിരുന്നു വി.എന്‍. രാജശേഖരന്‍ അറസ്റ്റു ചെയ്യപ്പെട്ടു. പി.കെ. സുകുമാരനാണ് പുറത്തുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പരിശ്രമഫലമായി കെ.പി. കേശവമേനോന്‍ അദ്ധ്യക്ഷനായി കോഴിക്കോട്ടെ പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു. സാമൂതിരി ഹൈസ്‌കൂളിലും അളകാപുരിയിലുമായി വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ എസ്. ഗുപ്തന്‍ നായര്‍, കടത്തനാട് മാധവിയമ്മ, ഉറൂബ്, മൂര്‍ക്കോത്ത് കുഞ്ഞപ്പ, സാധുശീലന്‍ പരമേശ്വരന്‍ പിള്ള തുടങ്ങിയവര്‍ അതില്‍ പങ്കെടുത്തു. കവി സമ്മേളനം, സാഹിത്യസമ്മേളനം, ബാലഗോകുലം കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവയും നടന്നു. അളകാപുരിയിലെ പരിപാടിക്കിടയില്‍ ഉച്ചയ്ക്ക് സദ്യകഴിക്കുമ്പോള്‍ ‘കേസരിവാര്‍ഷികത്തിന് കേസരി വേണം’ എന്ന് കേശവമേനോന്‍ പറഞ്ഞതും ഉടന്‍ തന്നെ കേസരി പലഹാരം ഉണ്ടാക്കി വിതരണം ചെയ്തതും സുകുമാരന്‍ എടുത്തു പറയാറുണ്ടായിരുന്നു.
അടിയന്തിരാവസ്ഥക്കാലത്ത് കേസരി അച്ചടിക്കുന്നതിനു മുമ്പ് മാറ്റര്‍ സെന്‍സര്‍ ചെയ്യണമെന്ന ചട്ടമുണ്ടായിരുന്നു. അതിനനുസരിച്ച് ആകാശവാണിയിലെ പ്രസ്തുത ഉദ്യോഗസ്ഥനെ കണ്ട് മാറ്റര്‍ സമര്‍പ്പിക്കാന്‍ സുകുമാരന്‍ പോകുമായിരുന്നു. കൂടെയുണ്ടാവാറ് ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരായിരുന്നു. സെന്‍സര്‍ഷിപ്പ് ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ച് ജനസംഘത്തിന്റെ ചില നേതാക്കള്‍ അറസ്റ്റിലായ വാര്‍ത്ത കേസരിയില്‍ പ്രസിദ്ധീകരിച്ചത് കര്‍ശന സെന്‍സര്‍ഷിപ്പിനും താക്കീതിനും കാരണമായി. എന്നാല്‍ പിണറായി വിജയന്‍ അറസ്റ്റിലായ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാതെ അനുസരണയുള്ള കുട്ടിയാവുകയാണ് ദേശാഭിമാനി ചെയ്തത്. മഹാഭാരതത്തിലേയും രാമായണത്തിലേയും ധര്‍മ്മ സംസ്ഥാപനം സംബന്ധിച്ച കഥകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് അടിയന്തരാവസ്ഥയ്‌ക്കെതിരായ സന്ദേശം പരോക്ഷമായി കേസരി നല്‍കിയപ്പോള്‍ സെന്‍സര്‍ഷിപ്പ് ഉദ്യോഗസ്ഥന്‍ പോലും നിസ്സഹായനായി. അതു സുകുമാരന്റെ സമര്‍ത്ഥമായ പത്രപ്രവര്‍ത്തന രീതിയായിരുന്നു.
കോഴിക്കോട് നഗരത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനും സാഹിത്യവേദികളിലെ സ്ഥിരം സാന്നിദ്ധ്യവുമായിരുന്നു പി.കെ. സുകുമാരന്‍. ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
മാധ്യമ പ്രവര്‍ത്തനം ജീവിതവ്രതമാക്കിയ ഒരാള്‍
കെ.എം. പരമേശ്വരന്‍
ഞാനടക്കം പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ചത് സുകുമാരേട്ടനില്‍ നിന്നാണ്. പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കൂട്ടിപോയതും പ്രസ്സ് ക്ലബ്ബ് അംഗമാക്കിയതും ഒക്കെ അദ്ദേഹം തന്നെ. അദ്ദേഹത്തിനു സൗഹൃദമില്ലാത്ത പത്രപ്രവര്‍ത്തകരില്ല. 1992-ല്‍ അയോദ്ധ്യയില്‍ ബാബരി കെട്ടിടം തകര്‍ന്നവേളയില്‍ കോഴിക്കോട്ടെ പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ ‘പത്രക്കാരോട് കര്‍സേവ വേണ്ട’ എന്ന ഒരു ബാഡ്ജ് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ശക്തമായി എതിര്‍ത്ത പി.കെ.സുകുമാരന്‍ യൂനിയന്‍ അംഗങ്ങളുടെ ഒരു യോഗം വിളിച്ച് ഇതിനെതിരെ പ്രമേയം പാസ്സാക്കി യൂനിയനു അയച്ചുകൊടുത്തു. കൂടാതെ യൂനിയന്റെ സംസ്ഥാന ഭാരവാഹികളെ പ്രതിഷേധമറിയിക്കുകയും ഇനി ഇത്തരം നടപടികള്‍ ഉണ്ടാവില്ലെന്നു അവരില്‍ നിന്നും ഉറപ്പുവാങ്ങിക്കുകയും ചെയ്തു. സംഘ കാഴ്ചപ്പാടിനു വിരുദ്ധമായ കാര്യങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
1981ല്‍ ആഴ്ചവട്ടത്ത് വാടകവീടുവാസം ഞാന്‍ തുടങ്ങിയ കാലം. അമ്മയും ഞാനും ശ്രീമതിയും മാത്രമേയുള്ളു. എന്റെ വിവാഹശേഷമാണ് സുകുമാരേട്ടന്റെ വിവാഹമുണ്ടായത്. കേസരി രാഘവേട്ടന്റെ കൂടെയായിരുന്നു വിവാഹം വരെ സുകുമാരേട്ടന്‍ താമസിച്ചത്. വീട് ശരിയാകുന്നതുവരെ ഞങ്ങളുടെ കൂടെ താമസിച്ചോളൂ എന്ന് പറഞ്ഞ് ഞാന്‍ ക്ഷണിക്കുകയും മൂന്നുമാസത്തോളം ഒരു കുടുംബം പോലെ ഞങ്ങള്‍ താമസിക്കുകയുമുണ്ടായി.
പുതിയ കേസരി കെട്ടിട സമുച്ചയത്തിന്റെ ശിലാന്യാസചടങ്ങില്‍ സുകുമാരേട്ടനോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ച ദിവസം തന്നെ ഭൗതികദേഹം വെടിയാന്‍ കഴിഞ്ഞതു തീര്‍ച്ചയായും പുണ്യമായി ഞാന്‍ കാണുന്നു.
രക്തദാനത്തിന്റെ തുടക്കക്കാരന്‍
എന്‍.എസ്. രാംമോഹന്‍
1974-ല്‍ അങ്ങാടിപ്പുറത്തെ കുഞ്ഞുലക്ഷ്മിയമ്മ എന്ന, സംഘപ്രവര്‍ത്തകന്റെ അമ്മയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ ഒരു ഓപ്പറേഷന്‍ വേണ്ടിവന്നു. അവര്‍ക്ക് രക്തം നല്‍കാന്‍ പോയവരില്‍ പി.കെ. സുകുമാരനും ഉണ്ടായിരുന്നു. ഇതേപോലെ ആശുപത്രിയിലെത്തുന്നവര്‍ക്ക് രക്തം നല്‍കാന്‍ ഒരു സംവിധാനം ഉണ്ടാവണമെന്നു നഗരത്തിലെ ശാഖയിലെ സ്വയംസേവകരില്‍ രക്തദാനത്തിനുള്ള താല്പര്യം ഉണ്ടാക്കി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സഹായത്തോടെ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പു നടത്തി. അതില്‍ പങ്കെടുത്തവരുടെ രക്തഗ്രൂപ്പനുസരിച്ചുള്ള പട്ടിക തയ്യാറാക്കി കാര്യാലയത്തില്‍ സൂക്ഷിച്ചു. പിന്നീട് മെഡിക്കല്‍ കോളേജില്‍ രക്തത്തിന്റെ ആവശ്യം വന്നപ്പോള്‍ ഡോക്ടര്‍മാര്‍വരെ കാര്യാലയത്തിലേയ്ക്ക് വിളിക്കാറുണ്ടായിരുന്നു.