വ്യക്തിനിര്‍മ്മാണത്തിലൂടെ രാഷ്ട്ര നിര്‍മ്മാണമെന്ന വളരെ വലിയൊരു ദൗത്യമാണ് രാഷ്ട്രീയ സ്വയംസേവക സംഘം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ പറയുംപോലെ ഇതത്ര എളുപ്പമല്ല. ഉദാഹരണത്തിന് ഒരു ശില്പി തന്റെ ഭാവനയില്‍ വിരിഞ്ഞ രൂപം തടിയിലോ, ശിലയിലോ കൊത്തിയെടുക്കുന്നത് നാം കണ്ടിട്ടില്ലേ. എത്ര പ്രയാസകരമായ കര്‍മ്മമാണത്. ഭാവനയും കഴിവും മാത്രം കൊണ്ട് ഒരു ശില്പം കൊത്തിയെടുക്കാനാവില്ല. ഒപ്പം സൂക്ഷ്മതയും ക്ഷമയും മനസ്സാന്നിധ്യവും അര്‍പ്പണവും കൂടി ചേരുമ്പോഴാണ് ശില്പ നിര്‍മ്മാണം സാധ്യമാവുക. അങ്ങനെയൊരു സൃഷ്ടി പൂര്‍ത്തിയാവാന്‍ ചിലപ്പോള്‍ മാസങ്ങളും വര്‍ഷങ്ങളും തന്നെയെടുത്തേക്കാം. ഊണും ഉറക്കവും ഉപേക്ഷിച്ച് പകലെന്നോ രാത്രിയെന്നോയില്ലാതെ ഏറെ സമയം നല്‍കി ശില്പി തന്റെ പണിശാലയില്‍ കൊത്തുപണികളില്‍ മുഴുകുമ്പോഴാണ് ഒരു ശില്പം യാഥാര്‍ത്ഥ്യമാവുന്നത്. സംഘശാഖയില്‍ നടക്കുന്ന വ്യക്തിനിര്‍മ്മാണവും ഇതിനു സമാനമാണ്. അതിനു പിന്നിലും വളരെ വലിയൊരു അദ്ധ്വാനമുണ്ട്. അതിനാല്‍ തന്നെ വളരെയേറെ സമയമെടുക്കുന്ന പ്രക്രിയയാണിതും.
കൗതുകമെന്തെന്നാല്‍ ഏറെ സമയമെടുക്കുന്ന കാര്യത്തിന് പക്ഷേ നിത്യേന ഒരു മണിക്കൂര്‍ സമയം മാത്രമാണ് സംഘം വിനിയോഗിക്കുന്നത് എന്നതാണ്. സംഘ ശാഖയുടെ അനവധി സവിശേഷതകളിലൊന്നാണല്ലോ അതിന്റെ സമയക്ലിപ്തതയും. ഒരുമണിക്കൂര്‍ സമയബന്ധിതമായാണ് ശാഖ നടക്കുന്നതെന്ന് നമുക്കെല്ലാമറിയാം. വ്യക്തിനിര്‍മ്മാണമെന്നത് ഏറെ സമയമെടുക്കുന്ന കാര്യമാണെങ്കില്‍ പിന്നെ ഈ ഒരു മണിക്കൂര്‍ സമയം കൊണ്ടെങ്ങനെയത് സാധ്യമാവുമെന്ന ചോദ്യമപ്പോള്‍ മനസ്സിലുയര്‍ന്നേക്കാം. താല്പര്യമുണര്‍ത്തുന്ന നല്ലൊരു ചിന്താവിഷയമാണിത്. അതുകൊണ്ട് ഇൗ ലക്കത്തില്‍ ശാഖാദര്‍ശനത്തിലൂടെ ലഭിച്ച അനുഭവങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച ചില വിചാരങ്ങള്‍ പങ്കുവക്കാനാണ് ആഗ്രഹിക്കുന്നത്.
ശാഖയില്‍ സമയത്തിന്റെ പങ്കെന്താണ്? ഉദാഹരണത്തിലൂടെ തന്നെ വ്യക്തമാക്കാന്‍ ശ്രമിക്കാം. ശിലയും ശില്പിയും മാത്രമുണ്ടായതുകൊണ്ട് ശില്പ നിര്‍മ്മാണം സാധ്യമാവില്ല എന്നറിയാമല്ലോ. അതിന് പലതരം പണിയായുധങ്ങള്‍ അഥവാ ഉപകരണങ്ങള്‍ കൂടി വേണ്ടതുണ്ട്. അതുപോലെ വ്യക്തിനിര്‍മ്മാണത്തിനും ചില ഉപകരണങ്ങള്‍ അനിവാര്യമാണ്. ശാഖയിലതിനുള്ള ഉപകരണങ്ങളാണ് കാര്യപദ്ധതികള്‍. എന്റെയനുഭവത്തില്‍ വ്യക്തിനിര്‍മ്മാണ പ്രക്രിയയില്‍ കാര്യപദ്ധതികളുടെയൊപ്പം ചേര്‍ന്ന് ഒരുപകരണത്തിന്റെ ചുമതല തന്നെയാണ് സമയവും നിര്‍വ്വഹിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമയത്തിനുള്ള പ്രാധാന്യമാണ് അതിനു പിന്നിലെ കാരണം. മനുഷ്യജീവിതത്തില്‍ ഏറ്റവും അമൂല്യമായത് സമയമാണെന്ന് നാം പറയാറുണ്ടല്ലോ. കാരണം കടന്നുപോയ സമയം പിന്നെയൊരിക്കലും തിരികെ ലഭിക്കില്ല. അതിനാല്‍ മനുഷ്യജീവിതത്തെ സാര്‍ത്ഥകമാക്കുന്നത് സമയത്തിന്റെ സദുപയോഗമാണ്. അതുകൊണ്ട് ഒരുവനിലെ വ്യക്തിനിര്‍മ്മാണം സഫലമാവണമെങ്കില്‍ അവനെ സമയത്തിന്റെ സുവിനിയോഗവും ശീലിപ്പിക്കേണ്ടതുണ്ട്. വ്യക്തിനിര്‍മ്മാണം കൊണ്ട് ലക്ഷ്യമിടുന്നത് അധിക സമയം നല്‍കി രാഷ്ട്രകാര്യത്തില്‍ അനവരതം മുഴുകുന്നവരുടെ സൃഷ്ടിയായതിനാല്‍ ഇതനിവാര്യമാണുതാനും.
മറ്റൊന്ന്, വ്യക്തിയുടെ ജീവിതത്തില്‍ മാത്രമല്ല സംഘടനയുടെ പ്രയാണത്തിലും സമയം ഏറെ നിര്‍ണ്ണായകമായ ഘടകമാണ്. സംഘടനാ കാര്യത്തിന്റെ ഗതിവേഗവും വിജയവും നേരിട്ടാശ്രയിച്ചിരിക്കുന്നത് അതിനുവേണ്ടി സമയം നല്‍കുന്നവരുടെ എണ്ണത്തേയാണ്. നാള്‍ക്കുനാള്‍ അധികാധികം സമയം നല്‍കുന്ന അംഗങ്ങളാണ് ഏതൊരു സംഘടനയുടേയും ശക്തി. സ്വയംസേവകര്‍ അധികാധികം സമയം നല്‍കിയതുകൊണ്ടാണ് നാളിതുവരെ ദൗത്യ പ്രയാണത്തില്‍ ബഹുദൂരം മുന്നേറാന്‍ സംഘത്തിനായത്. അതുകൊണ്ട് വ്യക്തിനിര്‍മ്മാണമെന്നത് കേവലം രാഷ്ട്രചാരിത്ര്യമുള്ള, കുറേയധികം ഗുണവാന്‍മാരെ സൃഷ്ടിക്കുക എന്നതു മാത്രമല്ല. അതിനൊപ്പം രാഷ്ട്രകാര്യത്തിനായി തങ്ങളുടെ ജീവിതത്തില്‍ നിന്നും അധികാധികം സമയം നല്‍കുന്നവരായി അവരെ മാറ്റിയെടുക്കുക എന്നതുകൂടിയാണ്.
അധികാധികം സമയം നല്‍കുന്നതിനും നല്‍കിയ സമയത്തിന്റെ സദുപയോഗത്തിന്റെ കാര്യത്തിലും നമ്മുടെ മുമ്പിലുള്ള ഉത്തമ മാതൃക പുജനീയ ഡോക്ടര്‍ജിയും ഗുരുജിയും തന്നെയാണ്. കാല്‍ക്ഷണം പോലും വിശ്രമം കാംക്ഷിക്കാത്ത ഡോക്ടര്‍ജി എന്നു പറഞ്ഞാല്‍ അതിലൊട്ടും തന്നെ അതിശയോക്തിയില്ല. അവസാന സമയത്ത് അസുഖമേറെ മൂര്‍ച്ഛിച്ചപ്പോഴും ഡോക്ടര്‍ജി സംഘകാര്യത്തില്‍ സദാ സക്രിയനായിരുന്നു. ഇതുകണ്ട് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെയുള്ളില്‍ ആശങ്കയും അനുദിനമേറിവന്നു. വിശ്രമിച്ചില്ലെങ്കില്‍ അസുഖം ഗുരുതരമാവുമെന്ന ഡോക്ടറുടെ മുന്നറിയിപ്പ് അവരുടെ മുന്നിലുണ്ടായിരുന്നു. സ്വയംസേവകരുടെ മധ്യത്തിലായാല്‍ ഡോക്ടര്‍ജിക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ലെന്നു മനസ്സിലാക്കിയ മുതിര്‍ന്ന സ്വയംസേവകര്‍ ഒടുവില്‍ കൂടിയാലോചിച്ച് ഒരുപായം കണ്ടെത്തി. സംഘപ്രവര്‍ത്തനം നാളിതു വരെ ആരംഭിച്ചിട്ടില്ലാത്ത ഒരിടത്തേക്ക് ഡോക്ടര്‍ജിയെ മാറ്റുക. ആ ഉപായം എല്ലാവര്‍ക്കും സ്വീകാര്യമായി. അങ്ങനെ സംഘമില്ലാത്ത ഇടത്തേക്കവര്‍ ഡോക്ടര്‍ജിയെ മാറ്റി. പക്ഷേ സംഭവിച്ചതെന്താണെന്നോ? കൊണ്ടാക്കിയവര്‍ പിന്നീട് ചെന്നപ്പോള്‍ കാണുന്നത് അവിടെയും പുതുതായി ശാഖയാരംഭിച്ച് സ്വയംസേവകരുടെ ഒപ്പമിരിക്കുന്ന ഡോക്ടര്‍ജിയേയാണ്. അസുഖം മൂര്‍ച്ഛിച്ച് അര്‍ദ്ധബോധാവസ്ഥയില്‍ ആയിരുന്നപ്പോഴും അദ്ദേഹം അവ്യക്തമായി രാഷ്ട്രകാര്യം മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. കാല്‍ക്ഷണം പോലും വിശ്രമിക്കാതെ പ്രവര്‍ത്തിച്ചയാളെന്ന് അദ്ദേഹത്തെക്കുറിച്ചെല്ലാവരും അനുസ്മരിക്കാനുള്ള കാരണമിതാണ്.
ഡോക്ടര്‍ജിയുടെ സാമീപ്യം അനുഭവിച്ച പൂജനീയ ഗുരുജിയുടെ ജീവിതവും ഇതിനു സമാനമായിരുന്നു. മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ഡോക്ടര്‍ജിയുടെ നിയോഗ പ്രകാരം സംഘത്തിന്റെ പരമോന്നത ചുമതലയേറ്റെടുത്ത അദ്ദേഹം സംഘടനാ പ്രവര്‍ത്തനത്തിന്റെ വിസ്താരം ലക്ഷ്യമാക്കി ഒരു കൊടുങ്കാറ്റിനെ പോലെ സഞ്ചരിച്ചു കൊണ്ടേയിരുന്നു. വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഭാരതമെമ്പാടുമദ്ദേഹം എത്തുമായിരുന്നുവെന്ന് അറിയുമ്പോള്‍ ആ വേഗത നമുക്ക് അനുമാനിക്കാമല്ലോ. ഗുരുജിയുടെ വീടായി എല്ലാവരും വിശേഷിപ്പിച്ചത് ട്രെയിനിന്റെ കമ്പാര്‍ട്ട്‌മെന്റിനെയായിരിന്നു. ഭാരതത്തിന്റെ എല്ലാ കോണിലും നിരന്തരം യാത്രചെയ്ത അദ്ദേഹത്തിന്റെ ശരീരത്തെ അര്‍ബുദം ബാധിച്ചിട്ടു പോലും അതൊന്നും കൂസാക്കാതെ കൂടുതല്‍ ശക്തിയോടെ സംഘകാര്യത്തില്‍ മുഴുകി. സമാധിയടഞ്ഞ ദിവസം പോലും പ്രാര്‍ത്ഥന ചൊല്ലിയ അദ്ദേഹം അവസാനസമയത്ത് പോലും തന്റെ സംഘനിഷ്ഠക്ക് യാതൊരു മുടക്കവും വരുത്തിയിരുന്നില്ല. ഇത്തരത്തില്‍ സമയമൊട്ടും പാഴാക്കാതെ കാല്‍ക്ഷണം പോലും വിശ്രമിക്കാതെ പ്രവര്‍ത്തിച്ച ഡോക്ടര്‍ജിയും ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ അവസാന ശ്വാസം വരെ സംഘകാര്യത്തില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച ഗുരുജിയുമാണ് വ്യക്തിനിര്‍മ്മാണ കാര്യത്തില്‍ നമ്മുടെ മുമ്പിലുളള മാതൃകകള്‍.
കലയുടെ രാജാവ്, സംഗീതത്തിന്റെ രാജാവ്, അഭിനയത്തിന്റെ രാജാവ് എന്നൊക്കെ കേട്ടിട്ടില്ലേ. അതുപോലെ സമയത്തിന്റെ രാജാക്കന്‍മാരെയാണ് വ്യക്തിനിര്‍മ്മാണത്തിലൂടെ സംഘം സൃഷ്ടിക്കുന്നത്. സമയത്തിന്റെ ഒഴുക്കിനനുസരിച്ചങ്ങനെ നീങ്ങുന്നവരല്ല, മറിച്ച് സമയത്തെ പരമാവധി ഉപയോഗിക്കുന്നവര്‍ എന്നാണ് സമയത്തിന്റെ രാജാവെന്ന വിശേഷണത്തിലൂടെ അര്‍ത്ഥമാക്കിയത്. സമയത്തെ നന്നായി ഉപയോഗിക്കുന്നവരെ എങ്ങനെ തിരിച്ചറിയാനാവും? ഉത്തരം, അവര്‍ കൃത്യനിഷ്ഠയുള്ളവരായിരിക്കും, കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ വശമുള്ളവരായിരിക്കും, തങ്ങളുടെ സമയത്തെ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നവരായിരിക്കും, ജീവിതത്തിന് ഒരു സമയസാരിണി ഉള്ളവരായിരിക്കും, ഒപ്പം ഒരേ സമയം തന്നെ ഒന്നിലധികം കാര്യങ്ങളേറ്റെടുത്ത് ശ്രദ്ധയോടെ മികവുറ്റ രീതിയില്‍ ചെയ്യാന്‍ ശേഷിയുള്ളവരുമായിരിക്കും. ഓരോ വ്യക്തിയേയും ഇത്തരത്തില്‍ വാര്‍ത്തെടുക്കുകയെന്ന ദൗത്യമാണ് ഒരു മണിക്കൂറെന്നെ പരിമിതമായ സമയത്തെ ഉപകരണമാക്കി സംഘശാഖ നിര്‍വഹിക്കുന്നത്. വിശദമാക്കാം.
ശാഖയില്‍ നിത്യേന ഒരു നിശ്ചിത സമയത്തൊരുമിച്ചു കൂടുന്നതിലൂടെ കൃത്യനിഷ്ഠ നാം ശീലിക്കുന്നു. ഒരു മണിക്കൂറിനുള്ളില്‍ എന്തെല്ലാം കാര്യക്രമങ്ങളിലാണ് നാം ഏര്‍പ്പെടുന്നതെന്ന് ചിന്തിച്ചുനോക്കൂ. മണ്ഡലയിലും വിശ്രമയിലും, തതികളായി പിരിഞ്ഞുമൊക്കെയുള്ള പലവിധം കളികളില്‍ സമതയും സൂര്യനമസ്‌കാരവും ദണ്ഡയും നിയുദ്ധയും ഉള്‍പ്പെടെ പലവിധം വ്യായാമങ്ങളില്‍, ഇവ കൂടാതെ പാട്ടും കഥയും ചര്‍ച്ചയുമെല്ലാം ഈ ഒരു മണിക്കൂറിനുള്ളില്‍ നാം ചെയ്യുന്നു. അര്‍ത്ഥം കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നമ്മള്‍ നേടുന്നു. ചെറിയ സമയംകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടി വരുമ്പോള്‍ അലസത വഴിമാറുന്നു. ഉഷാറും ഉന്മേഷവും ഉത്സാഹവുമുള്ളവരായി സ്വയംസേവകര്‍ മാറുന്നു. ഉത്സാഹിയായ ഒരുവന്‍ വേഗതയില്‍ കാര്യങ്ങള്‍ ചെയ്യുകയും അതുവഴി തന്റെ ജീവതത്തില്‍ ഒരുപാട് സമയം ലാഭിക്കുകയും ചെയ്യുന്നു.
ഇതിനൊപ്പം തന്നെ ശാഖയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ചുമതലക്കാരായ കാര്യകര്‍ത്താക്കള്‍ക്കും സമയം പ്രശിക്ഷണം നല്‍കുന്നു. ഒരു മണിക്കൂര്‍ ശാഖയുടെ തയ്യാറെടുപ്പവര്‍ ശാഖക്കു മുന്നേ തന്നെ ആരംഭിക്കും. നല്ലരീതിയില്‍ ശാഖ നടത്താനായി അവര്‍ ഒരുമണിക്കൂര്‍ സമയത്തെ മുന്‍കൂട്ടി ആസൂത്രണം ചെയ്തു ശീലിക്കും. ഒരോ ദിവസത്തെ ശാഖയിലും നടപ്പാക്കേണ്ട പദ്ധതികള്‍ എന്തൊക്കെയെന്ന് കൂട്ടായി ആലോചിക്കും, തീരുമാനിക്കും. അതുപ്രകാരം ശാഖക്ക് ഒരു സമയസാരിണി തയ്യാറാക്കും. പതുക്കെ ശാഖയില്‍ മാത്രമല്ല ജീവിതത്തിലെ തന്നെ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വ്യവസ്ഥയോടെ ചെയ്യുന്ന സ്വഭാവമവരില്‍ രൂപപ്പെടും. സമയസാരിണി തയ്യാറാക്കി ശീലിക്കുന്നതു വഴി പില്ക്കാലത്ത് രാഷ്ട്രകാര്യത്തിന് പ്രാമുഖ്യം നല്‍കുന്ന വിധത്തിലവര്‍ സ്വയമേവ തങ്ങളുടെ ദൈനംദിന ജീവിതത്തിനുമൊരു സമയസാരിണി രൂപപ്പെടുത്തിയെടുക്കുന്നു.
ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ വ്യക്തിനിര്‍മ്മാണം നടക്കുന്ന ശാഖയുടെ സമയം ഒരുമണിക്കൂറായി പരിമിതപ്പെടുത്തിയിരിക്കുന്നതിന്റെ ഉദ്ദേശ്യം നമുക്ക് മനസ്സിലാകും. കൂടുതല്‍ സമയം ഇക്കാര്യത്തിനുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ സംഘടനാ പ്രവര്‍ത്തകന് അനിവാര്യമായ മേല്‍പറഞ്ഞ ഗുണങ്ങളൊന്നും തന്നെ നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് സമയം നിജപ്പെടുത്തിയതു വഴി വ്യക്തി നിര്‍മ്മാണത്തിന്റെ ഗതിവേഗം വര്‍ദ്ധിക്കുകയാണ് ചെയ്തത്. വ്യക്തിനിര്‍മ്മാണത്തിന്റെ സമയം പരിമിതപ്പെടുത്തിയതിലൂടെ സംഭവിച്ചത് വ്യക്തിനിര്‍മ്മാണം തന്നെയാണെന്ന് സാരം.