കേസരി വാരികയില്‍ ജൂണ്‍ 7ന് വന്ന മുഖലേഖനങ്ങള്‍ വളരെയധികം നന്നായിരുന്നു. ഒരു കാലഘട്ടത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍ അനിര്‍വചനീയമായ നിര്‍വൃതി മനസ്സിന് ഉണ്ടാകുന്നു. ഈ കഥകള്‍. കൊതുമ്പുവള്ള ങ്ങളിലും തോണിയിലും കയറ്റി മനസ്സിനെ പഴയ കാലങ്ങളിലേക്ക് കൊ ണ്ടുപോവുന്നു. മൂന്ന് വശവും പുഴകള്‍ – കിഴക്ക് ചാലക്കുടി പുഴയും തെക്കും പടിഞ്ഞാറും പെരിയാറും ചേര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലേക്ക് മാത്രം റോഡുമാര്‍ഗ്ഗമുണ്ടായിരുന്ന പുത്തന്‍വേലിക്കരയില്‍ ജനിച്ചുവളര്‍ന്നയാളാണ് ലേഖകന്‍.
കിഴക്കുവശത്തുള്ള ചാലക്കുടി പുഴ, കണക്കന്‍ കടവ് എന്ന സ്ഥലത്ത് വച്ച് പെരിയാറില്‍ ലയിക്കുന്നു. പെരിയാറകട്ടെ മാളവന എന്ന സ്ഥലത്ത് വച്ച് രണ്ടായി പിരിയുന്നു. അതിനുശേഷം പഴമ്പിള്ളി തിരുത്തും കഴിഞ്ഞാല്‍ കരിപ്പായി കടത്താണ്. ഈ രണ്ടു കടത്തും കടന്നാണ് കൊച്ചി രാജ്യത്തില്‍പ്പെട്ട ചേന്ദമംഗലത്തേക്ക് എത്തിച്ചേരുക. പാലിയത്തച്ചന്റെ കൊട്ടാരവും ശിവക്ഷേത്രവും പാലിയം സ്‌കൂളും മറ്റും അവിടെ ഉണ്ട്. പെരിയാര്‍ രണ്ടായി പിരിയുന്നതിനടുത്ത് കോട്ടയില്‍ കോവിലകം എന്ന സ്ഥലത്താണ് പാലിയത്തച്ചന്മാരുടെ വേ നല്‍ കാലവസതി ഉണ്ടായിരുന്നത്. ഈ കടത്ത് കടന്ന് ചെല്ലുമ്പോള്‍ നേ രെ കാണുന്നത് ഒരു ജൂത പള്ളിയാണ്. അതിന് ഇടതുവശത്ത് ഒരു മുസ്ലിം പള്ളിയും. അല്പം ദൂരെ മാറി ഒരു കുന്നില്‍ മുകളില്‍ ശ്രീകൃഷ്ണക്ഷേത്രവും. മതമൈത്രിയുടെ മകുടോദാഹരണം!
ഇപ്പോള്‍ ചാലക്കുടിപുഴയുടെ കണക്കന്‍ കടവിലും പെരിയാറിന്റെ സ്റ്റേഷന്‍ കടവിലും കരിപ്പായി കടവി ലും പാലം വന്നു കഴിഞ്ഞു. പടിഞ്ഞാ റ് കോട്ടപ്പുറം കടത്തിലും പാലം വന്നു. മാളവന ഭാഗത്ത് പുഴക്ക് വീതി കൂടുതലുള്ളതുകൊണ്ടവിടെ ചങ്ങാടം കെട്ടിയ ബോട്ട് സര്‍വ്വീസാണുള്ളത്.
കടത്തു കടവുകളെപ്പറ്റിയും നദികളെപ്പറ്റിയും പറയുമ്പോള്‍ പണ്ടത്തെ മലയാളം സിനിമയിലെ ചില പാട്ടുകള്‍ അയവിറക്കാന്‍ തോന്നുന്നു. അങ്ങനെ ബാല്യകാലത്തിന്റെ ഓര്‍മ്മയിലേക്ക് എന്നെ കൊണ്ടുപോകാന്‍ കഴിഞ്ഞ കേസരിക്കും ലേഖകന്മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും എന്റെ സ്‌നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.