ജനസംഘകാലം മുതല്‍ കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറ പാകിയ രണ്ടു പ്രവര്‍ത്തകരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമുക്ക് നഷ്ടമായത്. ഭാരതീയവ്യാപാരിവ്യവസായി സംഘിന്റെ സംസ്ഥാന ജന.സെക്രട്ടറിയായ സി.കെ. ബാലകൃഷ്ണനും ബി.ജെ.പി കോഴിക്കോട് ജില്ലാ ഉപാദ്ധ്യക്ഷനായ കടത്തനാട് ബാലകൃഷ്ണന്‍ മാസ്റ്ററുമാണ് അവര്‍.
കോഴിക്കോടിന്റെ ഭാഗമായിരുന്ന വയനാട്ടില്‍ പുല്പളളിയിലെ അദ്ധ്യാപകനായിരുന്നു കടത്തനാട്. അവിടെ ജനസംഘത്തിന് അസ്ഥിവാരമിട്ടവരില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു ശക്തരായ കമ്മ്യൂണിസ്റ്റുകാരെ പ്രതിരോധിക്കുക അന്ന് എളുപ്പമായിരുന്നില്ല. ആര്‍.എസ്.എസ്സുകാരെ അയിത്തം കല്പിച്ച് അകറ്റി നിര്‍ത്തിയിരുന്ന കാലഘട്ടം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശം.
ജനസംഘത്തിന്റെ പ്രാദേശിക ഭാരവാഹികളായിരുന്ന കടത്തനാടും, ശ്രീജയനും, അപ്പുക്കുട്ടന്‍ മാസ്റ്ററുമെല്ലാം കൂടി പാര്‍ട്ടി ഫണ്ട് പിരിക്കാനിറങ്ങി. ജീപ്പ് വാടകക്കെടുത്തായിരുന്നു യാത്ര. വൈകുന്നേരം വരെ ആഞ്ഞുപിടിച്ചിട്ടും കിട്ടിയത് 40 രൂപ. മടങ്ങി ബത്തേരിയിലെത്തിയപ്പോള്‍ ജീപ്പ് വാടക 48 രൂപ. ഒടുവില്‍ അപ്പുക്കുട്ടന്‍ മാസ്റ്റര്‍ ആറ്റുനോറ്റു വാങ്ങിയ റിസ്റ്റ്‌വാച്ച് ബത്തേരിയിലെ ചായക്കടയില്‍ പണയം വച്ചാണ് ജീപ്പ് ഡ്രൈവറെ പറഞ്ഞു വിട്ടത്.
വടകരയിലെ പൊതുപരിപാടികള്‍ സംഘാടകനായി മാസ്റ്റര്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും വേദിയിലോ ചിത്രത്തിലോ അദ്ദേഹത്തെ കാണില്ല. പ്രസംഗിക്കാന്‍ എത്തുന്നവരെ സ്വീകരിക്കാനും യാത്രയാക്കാനുമൊക്കെ അദ്ദേഹം മുന്നിലുണ്ടാകും. അവര്‍ക്ക് യാത്രചെലവ് തന്റെ പെന്‍ഷന്‍ വരുമാനത്തില്‍ നിന്നു എടുത്തുകൊടുക്കാന്‍ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പുസമയത്ത് നാമനിര്‍ദ്ദേശപത്രിക തയ്യാറാക്കലും തെരഞ്ഞെടുപ്പു കഴിഞ്ഞ് കണക്ക് തയ്യാറാക്കി സമര്‍പ്പിക്കലും മാസ്റ്റര്‍ നിഷ്‌കര്‍ഷയോടെ ചെയ്തു.
അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു അദ്ദേഹം. കേസരിയില്‍ അദ്ദേഹം നിരവധി കവിതകളും കാവ്യശില്പങ്ങളും എഴുതിയിട്ടുണ്ട്. ആശുപത്രിയിലായെന്ന വിവരമറിഞ്ഞ് അദ്ദേഹത്തെ വിളിച്ചപ്പോള്‍ ഭാര്യയാണ് ഫോണെടുത്തത്. രോഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരും കേട്ടപ്പോള്‍ ഞാനും വിങ്ങിപ്പൊട്ടി. ഭാര്യ: പി.പി. ദേവി. മക്കള്‍: ബിജുലാല്‍, സജുലാല്‍, രജുലാല്‍. മരുമക്കള്‍: മിലി, ബിജിലിറാം, ഷംന.
കര്‍ഷകമോര്‍ച്ചയുടെയും ഭാരതീയ വ്യാപാരിവ്യവസായി സംഘത്തിന്റെയും നേതൃസ്ഥാനങ്ങളിലിരുന്ന് സി.കെ ബാലകൃഷ്ണന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തെയും മാതൃകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കര്‍ഷകരുടെയും വ്യാപാരികളുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ എന്നും ഓര്‍ക്കും. അതിന്റെ ഭാഗമായി നടന്ന വ്യത്യസ്തമായ സമരങ്ങള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തതാണ്.
പ്രസംഗകനെന്നപോലെ സി.കെയുടെ സംഘാടനമികവും എടുത്തുപറയേണ്ടതാണ്. രണ്ടും ദിവസം നീണ്ടുനിന്ന കര്‍ഷകമോര്‍ച്ചയുടെ സംസ്ഥാനപഠനശിബിരം ഒരുദാഹരണം മാത്രം. താഴെത്തലം വരെ യാത്ര ചെയ്ത് പ്രവര്‍ത്തകന്മാരുമായി ആത്മബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനായിരുന്നു. അതുകൊണ്ടുതന്നെ സി.കെ ജനഹൃദയങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കും. രണ്ടുപേരുടെയും വിയോഗം തീരാനഷ്ടമാണ്. അവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നു.