കൊറോണക്കാലം മനുഷ്യന്‍ ദുരൂഹവും സംഘര്‍ഷാത്മകവും ഭീതിദവുമായ ഒരവസ്ഥയിലൂടെ കടന്നുപോകുകയാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ആരും തന്നെ ഇതുപോലൊരു പ്രതിസന്ധി ഇതിനു മുമ്പു അനുഭവിച്ചിട്ടില്ല. ഒരിടത്ത് ഭയവും മറുവശത്ത് അതിജീവനത്വരയുമാണുള്ളത്. അതിനിടയില്‍ ആത്മാവിനിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്ന ഒരു തപസ്വിയായി മാറേണ്ടതുമുണ്ട്.
കൊറോണെയെ ഭയന്നു കഴിയുന്ന ഒരാള്‍ എങ്ങനെയാണ് തപസ്വിയാകുന്നത്? ദൈവത്തില്‍ വിശ്വസിക്കുകയും സകല പ്രതലങ്ങളെയും അവിശ്വസിക്കുകയും ചെയ്യണം. ജീവിതവിജയത്തിനായി അസ്പൃശ്യത ഒരു മതമായി സ്വീകരിക്കണം. അവനവനില്‍പ്പോലും വിശ്വസിക്കാന്‍ കഴിയില്ല. കാരണം അദൃശ്യമായ വൈറസ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയില്ല. പുരാണത്തിലെ രക്തബീജന്റെ ചോര എവിടെ വീഴുന്നുവോ അവിടെ നിന്നു അനേകം രക്തബീജന്മാര്‍ ഉയിര്‍ക്കുന്നു. അതുപോലെ കൊറോണ വൈറസും എവിടെ സ്പര്‍ശിക്കപ്പെടുന്നുവോ അവിടെ അനേകമായി പുനര്‍ജനിക്കുന്നു. ഒരു വൈറസ് എന്നത് ഒരു സമ്പൂര്‍ണ ജീവിതമല്ല. അത് സ്പര്‍ശിക്കപ്പെടുന്നതോടെ ശത ഗുണീഭവിക്കാന്‍ തയ്യാറെടുക്കുകയാണ്. അതിന്റെ ജീവിതം നമ്മെപ്പോലെ ഏകാസ്തിത്വമല്ല; അത് ഭാവിയിലേക്ക് അനേകമായി പെരുകി നിറയാനുള്ള അസ്തിത്വമാണ്. ‘എ’ എന്ന വ്യക്തിക്ക് ഒരു അസ്തിത്വമേയുള്ളു. അതിനു ജനനവും മരണവുമുണ്ട്. അത് ദൃശ്യാത്മകവും ആര്‍ക്കും ബോധ്യപ്പെടുന്നതും യുക്തി നിഷ്ഠവുമാണ്. ‘എ’ യ്ക്ക് മറ്റനേകം പേരിലേക്ക് പ്രചരിച്ച് അസംഖ്യമായി പെരുകി നിലനില്‍ക്കാനാവില്ല. എന്നാല്‍ കൊറോണയാവട്ടെ എത്ര വേണമെങ്കിലും പടര്‍ന്ന് ഒറ്റ അസ്തിത്വത്തിന്റെ സദൃശരൂപങ്ങളായി വിന്യസിക്കപ്പെടുന്നു.
അതുകൊണ്ടാണ് മനുഷ്യന്‍ അതിനെ ചെറുക്കാന്‍ പുതിയൊരു സന്യാസം പരീക്ഷിക്കുന്നത്. ഐഹിക മോഹങ്ങളില്‍ നിന്നുള്ള വിടുതല്‍ സ്വയം തിരഞ്ഞെടുക്കുകയാണ്. പുതിയ ശുചിത്വചര്യകള്‍ പരിശീലിക്കുകയാണ്. കൈ കഴുകിയും മുഖം മൂടിക്കെട്ടിയും തൊട്ടുതലോടാതെയും സ്വയം ഉള്‍വലിഞ്ഞിരിക്കുന്നു.
ഇന്ന് ഒരാള്‍ കൈ വീശിയാലുള്ള അകലം പ്രാണന്റെ രക്ഷയ്ക്കുള്ളതാണ്. പ്രമുഖ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയായ നദീന്‍ ഗോര്‍ഡിമര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പു പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലാവുന്നത്. കൈ വീശിയാല്‍ മതി, അനുഭവങ്ങളുടെ മഹാസഞ്ചയം ഉരുത്തിരിയുകയായി എന്ന് അവര്‍ പറഞ്ഞത്, സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലത്തിലേക്കും സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്കുമുള്ള അനുഭവസഞ്ചയങ്ങളെ ഉരുക്കഴിച്ചിട്ടുള്ള ഭാരതീയര്‍ക്ക് പെട്ടെന്ന് മനസ്സിലാകും. എല്ലാം അടുത്തു തന്നെയുണ്ട്. എന്നാല്‍ ഗോര്‍ഡിമറുടെ വാക്കുകള്‍ ഈ കൊറോണക്കാലത്ത് സഞ്ചരിക്കാവുന്ന അകലത്തെയും പ്രാണന്‍ നിലനിര്‍ത്താനാവശ്യമായ അകലത്തെയും താരതമ്യം ചെയ്യുകയാണ്.
നമ്മുടെ സുരക്ഷിതമായ ഇടം ഈ കൈയുടെ അകലമാണ്. ഒരാളുടെ അനുഭവങ്ങള്‍ വളരെ വിശ്വാസയോഗ്യമായി അടുത്തു തന്നെയുണ്ട്. ഈ ദൂരം ലംഘിച്ചാല്‍, സുഹൃത്തോ, സഹപാഠിയോ, ആരായാലും അവന്‍ വൈറസായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും.
വിഭ്രാന്തിയുടെ രാഷ്ട്രീയം
വൈറസ്സിനും രാഷ്ട്രീയമുണ്ട്. അത് വിഭ്രാന്തിയുടെ രാഷ്ട്രീയമാണ്. തൊടാതെ, പിടിക്കാതെ, കാമിക്കാതെ ഒഴിഞ്ഞു മാറുന്നതിന്റെ, അകല്‍ച്ചയുടെ രാഷ്ട്രീയമാണത്. അകല്‍ച്ച അസ്തിത്വപരമായ മാനസിക പ്രശ്‌നമാണ്.ഒരു പുതിയ മനശ്ശാസ്ത്രം ഇവിടെ ഉത്ഭവിക്കുകയാണ്. അകന്നിരിക്കുന്നതിന്റെയും വേര്‍പിരിയലിന്റെയും ഒറ്റപ്പെടലിന്റെയും ജീവിതം പുതിയ കാഴ്ചകള്‍ സൃഷ്ടിക്കുകയാണ്. സമൂഹത്തിന്റെ ഓരത്തേക്ക് തള്ളപ്പെടുന്ന മനുഷ്യജീവിതങ്ങളെ ദയയോടെ സമീപിക്കണമെന്നാണ് വിഭ്രാന്തിയുടെ രാഷ്ട്രീയം പറയുന്നത്. അന്യവല്‍ക്കരിക്കപ്പെടുന്നവരെ സ്വയം ഉപേക്ഷിക്കാന്‍ അനുവദിക്കരുത്.
1902 ലെ പ്ലേഗ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അതിനെ തുടര്‍ന്നു വന്ന പട്ടിണിയും ദുരിതവും ഏറെ എഴുത്തുകാരെയും കവികളെയും തകര്‍ത്തു. പലരും മാനസികരോഗാശുപത്രിയിലും ഏകാന്തവാസത്തിലുമായി.
ദുരൂഹതയും അസംബന്ധദര്‍ശനവും ശൂന്യതയും ഉണ്ടാവുന്നത് ഇങ്ങനെയാണ്. ജീവിതത്തെക്കുറിച്ച് ഉറപ്പിച്ചു വച്ചിരുന്ന ധാരണകള്‍ അദൃശ്യമായ ഒരു വൈറസ് വന്ന് നശിപ്പിക്കുകയാണ്. സൗന്ദര്യ സങ്കല്പമാണ് വീണുടയുന്നത്. മനുഷ്യന്‍ മറ്റുള്ളവരില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്നു. പവിത്രമായ ആശയങ്ങള്‍ നഷ്ടപ്പെട്ടവനെ വിഷാദാത്മക ചിന്തകള്‍ പിടികൂടുന്നു.
മറ്റൊരാളാണ് വൈറസായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നത്. അതാണ് നരകത്തിലേക്കുള്ള കവാടം. അല്ല, അതു തന്നെയാണ് നരകം. അപരനാണ് നരകം എന്ന് ഫ്രഞ്ച് ചിന്തകനായ ഷാങ് പോള്‍ സാര്‍ത്ര് പറഞ്ഞത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുന്നു. അപരനെ നരകമാക്കുന്നത് അദൃശ്യശക്തികളാണ്. അത് ചിലപ്പോള്‍ വൈറസാണ്; അല്ലെങ്കില്‍ ഉത്ക്കണ്ഠയോ, ഭയമോ, അകാരണമായ ദുഃഖമോ ആകാം. അതുമല്ലെങ്കില്‍ ശാന്തതയോടുള്ള പ്രേമമോ, ആത്മാനുരാഗമോ ആകാം.
മുപ്പതു വര്‍ഷം ഒറ്റയ്ക്ക് ജീവിച്ച ബ്രിട്ടിഷ് എഴുത്തുകാരി അന്നാ കാവന്‍ (1091-1968) രചിച്ച The dark sisters, Let me alone തുടങ്ങിയ കൃതികള്‍ അദൃശ്യ ശക്തികള്‍ സാധാരണ മനുഷ്യരെ അകാരണമായി വേട്ടയാടുന്നതിന്റെ പ്രതീതി സൃഷ്ടിക്കുന്നു. അന്നാ കാവന്‍ ഇങ്ങനെ പറഞ്ഞു: ‘പഴയ അടിത്തറകളില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കാമെന്ന വ്യാമോഹം എനിക്കില്ല’.
അനിശ്ചിതത്വവും മരണാഭിമുഖ്യവുമാണ് നമ്മുടെ യാഥാര്‍ത്ഥ്യങ്ങളെങ്കില്‍ ജീവിതം ഒരു അവ്യക്തതയായി തുടരുക തന്നെ ചെയ്യും.
വായന
മലയാള സാഹിത്യവിമര്‍ശനം ഉത്തരാധുനികത പിന്നിട്ട് ഉത്തര – ഉത്തരാധുനികതയില്‍ എത്തി നില്‍ക്കുകയാണ്. കാലമാണ് അതിനു സാക്ഷി. ഡിജിറ്റല്‍ യുഗമാണ് അത് സാധ്യമാക്കിയത്. എന്നാല്‍ ചിലര്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ക്ക് ഇതിന്റെ ആഴങ്ങളില്‍ താല്പര്യവുമില്ല.
കലയിലെ ഇഷ്ടവും അനിഷ്ടവും എന്ന പേരില്‍ കെ.എന്‍. ദാമോദരന്‍ എഴുതിയ ലേഖനം (പ്രഭാവം) കലാകാരന്റെ വൈയക്തികതയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. ഒരാള്‍ക്ക് സ്വന്തമായി ലഭിക്കുന്ന ഒരു ശൈലി ഇതിനു തെളിവാണ്. വാന്‍ഗോഗ്, പീറ്റര്‍ ബ്രൂഗല്‍ തുടങ്ങിയവര്‍ക്ക് ഈ സവിശേഷതയുണ്ട്. ലേഖകന്‍ ഇന്ത്യന്‍ ചിത്രകാരനായ തയേബ് മേത്തയെ ഈ വകുപ്പില്‍പ്പെടുത്തിയത് ഉചിതമായി.
അക്കിത്തവുമായി ജോണ്‍ തോമസ് നടത്തിയ ഒരഭിമുഖം (എഴുത്ത്) വായിച്ചു. അക്കിത്തം ഇങ്ങനെ പറയുന്നു: ‘പ്രത്യയശാസ്ത്രങ്ങള്‍ക്കു വേണ്ടി ബലിയാടാകാനുള്ളവനല്ല മനുഷ്യന്‍. രക്തത്തിനു ജാതിയുടെയും മതത്തിന്റെയും മേലെഴുത്തില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാത്തിലും ഉയരത്തില്‍ മനുഷ്യനെ പ്രതിഷ്ഠിക്കുകയാണ് വേണ്ടത്. വിശ്വപ്രകൃതിയെ തിരിച്ചറിയുന്നതിലുടെ മാത്രമേ സമൂഹത്തില്‍ സുസ്ഥിരത ഉറപ്പിക്കാന്‍ കഴിയൂ.’
ഈ പ്രസ്താവന കാലത്തിന്റെ രക്തധമനികളിലൂടെ ഒഴുകേണ്ടതാണ്. പക്ഷേ, മനുഷ്യനില്‍ എങ്ങനെ വിശ്വസിക്കും? മനുഷ്യനല്ലാത്ത എല്ലാ ജീവികളെയും കൊന്നു ഭക്ഷിക്കുന്ന ചൈനാക്കാരുടെ സ്വഭാവം ലോകത്തിനു ഒരു ഭീഷണിയല്ലേ?
രാജന്‍ കൈലാസ് രചിച്ച ‘അഷിതയ്ക്ക് ‘ (എഴുത്ത് ) എന്ന കവിത വിഷാദവും വിനയവും കലര്‍ന്ന നാന്ദിയായി പരിണമിക്കുന്നു. വിടവാങ്ങിയ കഥാകാരി അഷിതയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ കവി പ്രണമിക്കുന്നു:
‘ഇത്രനാളുമറിഞ്ഞില്ല
നിന്നെ ഞാന്‍,
അത്രമേല്‍ നാമകലെക്കഴിഞ്ഞവര്‍’ ആതിര. ആര്‍ എഴുതിയ ‘എന്റെ ജലമേ’ എന്ന കവിത (മാതൃഭൂമി) ജീവന്റെയും ജീവിതത്തിന്റെയും വിലയറിയുന്ന ഒരാളുടെ വാക്കുകളാണ്.
‘കലര്‍പ്പുകളില്ലാത്ത
ജലമാണ്
നീ എനിക്ക്’.
ബ്രൂഗലിന്റെ സമാന്തരലോകം
പതിനാറാം നൂറ്റാണ്ടിലെ ഡച്ച് പെയിന്ററായ പീറ്റര്‍ ബ്രൂഗല്‍ (പീറ്റര്‍ ബ്രൂഗല്‍ ദ് എല്‍ഡര്‍, 1525-1569) വരച്ച ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും മഹത്തായ വര്‍ണവിന്യാസം, വരകളിലെ അത്ഭുതം ഉള്‍ക്കൊള്ളാനുള്ള അവസരം ഇനിയും സാധ്യമായില്ല എന്നാണര്‍ത്ഥം.
ഒരു ചിത്രകാരന്റെ സിംഹാസനം എവിടെയാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. ബ്രൂഗല്‍ വിടവാങ്ങിയ ശേഷം മഹാന്മാരായ എത്രയോ വലിയ കലാകാരന്മാരെ നാം കണ്ടു. വാന്‍ഗോഗ്, പിക്കാസോ, സെസാന്‍, റെനോ, ഹെന്റി മാറ്റിസ്, സാല്‍വദോര്‍ ദാലി തുടങ്ങി എത്രയോ പേര്‍ നമ്മെ നടുക്കുകയും ഉടച്ചുവാര്‍ക്കുകയും ചെയ്തു. റെനോ ഒരാളുടെ ഛായാചിത്രം വരച്ചാല്‍, ആ വ്യക്തിയെ നമുക്ക് പഴയതുപോലെ നോക്കാനാവില്ലെന്ന് പറഞ്ഞത് ഫ്രഞ്ച് നോവലിസ്റ്റ് മാര്‍സല്‍ പ്രൂസത് ആണ്.
ഒരു വ്യക്തിയെ പതിവായി നാം കാണുമ്പോള്‍ പോലും റെനോയെപ്പോലൊരു ചിത്രകാരനായി വേറൊരു നോട്ടം, അചുംബിതമായി, ബാക്കി വച്ചിട്ടുണ്ടാകും. അസാധാരണമായ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിയായി അത് അവശേഷിക്കും. നമ്മള്‍ കാണാത്ത, ദൈവത്തിന്റെ ഒരു നോട്ടം റെനോ സാധ്യമാക്കുന്നു. ഇത് ഛായാചിത്രരചനയില്‍ മാത്രമല്ല, സകല വസ്തുക്കളുടെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. പക്ഷേ, മഹത്തായ ഒരു നോട്ടവുമായി ഒരു കലാകാരന്‍ പ്രവേശിക്കണമെന്നു മാത്രം.
ബ്രൂഗല്‍ കലയുടെ ചരിത്രത്തെ തന്നെ കൊള്ളയടിച്ചു കളഞ്ഞു. മറ്റാര്‍ക്കും അപഹരിക്കാനാകാത്ത വിധം കാന്‍വാസിനെ അദ്ദേഹം ഭൂമിയുടെ ജൈവലോകമായോ, ജീവിതത്തിന്റെ പരിഛേദമായോ സങ്കല്പിക്കുന്നു. കാന്‍വാസിലേക്കുള്ള നോട്ടം ബ്രൂഗല്‍ കണ്ടുപിടിച്ചതാണ്. Netherlandish proverbs,Winter landscape with a bird trap,The harvesters, Children’s game,The triumph of death, The hay harvest, The tower of Babel തുടങ്ങിയ ചിത്രങ്ങളില്‍ ബ്രൂഗല്‍ ഒരു ജീവിതവ്യാഖ്യാനവും ഉള്‍ക്കാഴ്ചയുമാണ് നിറയ്ക്കുന്നത്. മനുഷ്യര്‍ പാര്‍ക്കുന്നത് കാണാന്‍ നമുക്ക് ആകാശത്തേക്ക് പോയി നോക്കിയാല്‍ മതിയോ? വിമാനത്തില്‍ കയറിയിരുന്നു താഴേക്ക് നോക്കിയാല്‍ മേല്‍ക്കൂരകളേ കാണാനൊക്കൂ. മരത്തിനു മുകളില്‍ കയറിയാലും കൂടുതലൊന്നും കാണാനൊക്കില്ല. താഴെ നിന്നു നോക്കിയാല്‍ ഓരോ ജീവിത നിമിഷത്തെ അനന്യമായി കാണാം. പക്ഷേ, പല ജീവിതങ്ങളെ ഒരേസമയം കാണാന്‍ ബ്രൂഗലിനു സിദ്ധിയുണ്ട്. അദ്ദേഹം ആന്തര ജീവിതത്തിന്റെ ഒരു പരിഛേദം കൊണ്ടുവരുന്നു. അത് വാസ്തവത്തില്‍, അനൈഹികമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു തലമാണ്. വര്‍ണങ്ങളുടെ ഒരു സ്വര്‍ഗീയാനുഭവം ഒരുക്കുന്നത്, മാനുഷികമായ ഒരു വിസ്മയം, സന്തോഷം എന്നീ വികാരങ്ങളിലൂടെയാണ്. മനുഷ്യന്‍ തന്നെ അവന്റെ പ്രകൃതിയുടെ സ്വഭാവം വെളിവാക്കുന്നു. ഒരു സവിശേഷ നിമിഷം എന്ന നിലയില്‍ നമുക്ക് അത് എവിടെയെങ്കിലും കാണാനാകുമെന്ന് പറയാനാവില്ല. അതേസമയം അങ്ങനെയൊന്നു സാധ്യമാണ്. പ്രകൃതിയില്‍ നിന്ന് അസന്തുഷ്ടി ജനിക്കുന്നതായ ഒന്നും ഈ ചിത്രകാരന്‍ വരയ്ക്കില്ല. എന്നാല്‍ അദ്ദേഹം ഒരു യോഗാത്മകതയെ ധ്യാനപരതയിലൂടെ ആവിഷ്‌കരിക്കുകയാണ്. ബ്രൂഗല്‍ ചിത്രങ്ങളിലെ പറവകള്‍ക്കുപോലും യഥാര്‍ത്ഥമെന്നപോലെ അപാരം എന്ന നിലയിലും ഒരസ്തിത്വമുണ്ട്. മനുഷ്യന്റേതായ ലോകത്തെ, മനുഷ്യനു കാണാന്‍ കഴിയാത്തതാണെന്ന അര്‍ത്ഥത്തില്‍ വരയ്ക്കുന്നതിലെ സമ്മോഹനമായ നിഷ്‌കളങ്കത എടുത്തുപറയേണ്ടതാണ്.
നുറുങ്ങുകള്‍
-
രാമു കാര്യാട്ടിന്റെ ‘ചെമ്മീന്‍’ നാടകീയതയും സംഗീതവും തമ്മിലാണ് ഒരു സമവാക്യം തീര്‍ത്തത്. ബംഗാളിയായ സംഗീത സംവിധായകന്‍ സലില്‍ ചൗധരി അന്നേ നമ്മുടെ കലയുടെ അവശ്യ ഘടകമായി.
-
ഡിജിറ്റല്‍ കാലഘട്ടത്തിലെ മനുഷ്യന്‍ മറ്റൊരാളില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് എത്രമാത്രം ഡാറ്റ വാട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു എന്നതിനെ ആശ്രയിച്ചാണ്.
-
ബൃഹദാരണ്യകോപനിഷത്തില്‍ ഒരാളുടെ മരണശേഷം എവിടെ പോകുന്നുവെന്ന് വിവരിക്കുന്നുണ്ട്. വായു, ആദിത്യന്‍ , ചന്ദ്രന്‍ എന്നിവയിലൂടെ അവന്‍ മേലോട്ടുയരുന്നു. പിന്നീട് ദു:ഖവും തണുപ്പുമില്ലാത്ത ഹിരണ്യഗര്‍ഭലോകത്ത് എത്തിച്ചേരുന്നു. അവിടെ അവന്‍ ദീര്‍ഘകാലം വസിക്കുന്നു.
-
എറണാകുളത്ത് കാരിക്കാമുറിയില്‍ പതിനഞ്ച് വര്‍ഷം മുമ്പുവരെയെങ്കിലും, ഓര്‍ത്തിക് ചിത്രകാരന്‍ ടി.കലാധരന്റെ വീട്ടുമുറ്റത്ത് ഒരു ബദാം മരം നിന്നിരുന്നു. ആ ബദാമിന്റെ ചുവട്ടില്‍ എത്രയോ സാഹിത്യ സംവാദങ്ങള്‍ നടന്നു! എം.വി.ദേവന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഫാ. അടപ്പൂര്‍, മാധവിക്കുട്ടി, സി.എന്‍.കരുണാകരന്‍ തുടങ്ങി എത്രയോ പേര്‍ ആ ചര്‍ച്ചകളില്‍ പങ്കുകൊണ്ടു. ആ ബദാമിനു കാട്ടുബദാം എന്ന് പേരിട്ടത് പ്രശസ്ത പത്രപ്രവര്‍ത്തകനായ വി.ആര്‍.വി ജയറാം ആയിരുന്നു.
-
ഏതാനും നാളുകള്‍ക്ക് മുമ്പ് പനങ്ങാട് സ്വദേശിയായ ഒരു യുവാവ് ഒരു മാസികയിലൂടെ വലിയൊരു വിളംബരം പുറപ്പെടുവിക്കുകയുണ്ടായി. മലയാള സാഹിത്യവിമര്‍ശനം ഏതോ ഒരിടത്ത് വന്ന് സ്തംഭിച്ചു നില്‍ക്കുകയാണെന്ന്! ഈ പേനയുന്തുകാരന്റെ ജല്പനങ്ങള്‍ കേട്ട് ഭയന്നുപോയ വിമര്‍ശനം ഗോദയ്ക്ക് വെളിയില്‍ തന്നെ കഴിയുകയാണ്! .
-
ഇന്നത്തെ അവാര്‍ഡു മുതലാളിമാരുടെ പരിലാളനമേറ്റ് സാഹിത്യ ചന്തയില്‍ നറുക്കു വീഴുന്ന ഒരു കൃതിക്ക് പോലും ഭാവിയില്‍ നിലനില്പില്ല. കാലത്തിനു ഈ കുതന്ത്രങ്ങള്‍ ഇഷ്ടപ്പെടുകയില്ല.