ചലച്ചിത്രസംഗീതരംഗത്തെ മഹാരഥന്മാരായ ദേവരാജന്‍മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ് എന്നിവര്‍ വിരാജിച്ചിരുന്ന കാലത്താണ് എല്ലാവരും സ്‌നേഹത്തോടെ മാഷെ എന്നു വിളിക്കുന്ന എം.കെ.അര്‍ജുനന്റെ രംഗപ്രവേശം. ഈ ത്രിമൂര്‍ത്തികള്‍ക്ക് ലഭിച്ചതിനുശേഷമുള്ള അവസരങ്ങളാണ് അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ലഭിച്ചത്. പക്ഷെ ഭാവോജ്വലതയും ഈണ ശക്തിയും കൊണ്ട് അവരോടൊപ്പം തന്നെ മാസ്റ്ററുടെ പാട്ടുകളും ജനങ്ങള്‍ സ്വീകരിച്ചു. നാടകസിനിമാ ഗാനങ്ങളുടെ സുവര്‍ണ്ണകാലത്ത് ഇവരോടൊപ്പം തന്നെ കാലത്തെ അതിജീവിക്കുന്ന മൗലികമായ ഭാവഗീതങ്ങള്‍ സൃഷ്ടിച്ച് മാസ്റ്റര്‍ അവരില്‍ നിന്നും ഏറെ വ്യത്യസ്തനായി. ഘനീഭവിച്ച കദനം തിങ്ങുന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ വിഷാദഗാനങ്ങളുടെ പ്രത്യേകത. ദുഖമായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളുടെ സ്ഥായീഭാവം. പ്രേമഗാനങ്ങളിലും, ഫാസ്റ്റ് ഗാനങ്ങളില്‍ പോലും ദുഃഖഭാവങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കനല്‍ താണ്ടിയ അനുഭവങ്ങളായിരിക്കാം ആ പാട്ടുകളില്‍ നിഴലിച്ചത്. ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ പറയാം…, ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം.., തിരയും തീരവും ചുംബിച്ചുറങ്ങി.., എന്നിങ്ങനെ അവിസ്മരണീയമായ എത്രയോ ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്.
സിനിമയിലെ ആഡംബരത്തിലോ പ്രശസ്തിയിലോ അദ്ദേഹം മതിമറിന്നില്ല, ഒരു മുനിയെപ്പോലെ പൊതുവെ മൗനിയായിരുന്നു അദ്ദേഹം. ആശ്രമജീവിതം ശീലിച്ച ബാല്യമായിരിക്കണം അദ്ദേഹത്തെ അങ്ങനെ തത്വചിന്താപരമായ ജീവിതവീക്ഷണത്തിലേക്ക് നയിച്ചത്. നിഷ്‌കളങ്കതയാണ് ആ ഗാനങ്ങളില്‍ നിറഞ്ഞുനിന്നത്. മുഖ്യധാരാസിനിമകളില്‍ ദേവരാജന്‍മാസ്റ്റര്‍, വയലാര്‍-ദേവരാജന്‍, പി.ഭാസ്‌കരന്‍ -ബാബുരാജ്, ശ്രീകുമാരന്‍തമ്പി-ദക്ഷിണാമൂര്‍ത്തി എന്നീ ഹിറ്റ് ജോഡികളെപ്പോലെ ശ്രീകുമാരന്‍തമ്പി- എം.കെ അര്‍ജുനന്‍ എന്നീ ഹിറ്റുജോഡിയും വളര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഈ ഗാനങ്ങള്‍ തിരിച്ചുവരുന്നത് ആ ഗാനങ്ങള്‍ ക്ലാസിക്കുകളുടെ ശ്രേണിയിലേക്ക് ഉയര്‍ന്നതുകൊണ്ടാണ്. പാടാത്ത വീണയും പാടും… എന്ന ഗാനം വര്‍ഷങ്ങള്‍ക്കുശേഷം പ്രശസ്തമായ ഒരു ബ്രാന്റിന്റെ പരസ്യത്തിന് ഉപയോഗിച്ചു. ചെട്ടിക്കുളങ്ങര ഭരണിനാളില്‍ എന്ന ഗാനം ചോട്ടാ മുംബൈ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വീണ്ടും ഉപയോഗിച്ചതും ഈ ജനസമ്മിതിയാണ്. കസ്തൂരി മണക്കുന്നല്ലോ… എന്ന ഗാനം വര്‍ഷങ്ങള്‍ക്കുശേഷം ഒന്നുകൂടി ഹിറ്റാവുകയും ഇപ്പോഴും സംഗീതപരിപാടികളില്‍ മുഴങ്ങിക്കേള്‍ക്കുകയും ചെയ്യുന്നു.
തുഞ്ചന്‍ പറമ്പിലെ തത്തേ… എന്ന ഗാനം സൃഷ്ടിച്ച ആളെ കാണാന്‍ മോഹം തോന്നിയ സമയത്താണ് ദേവരാജന്‍ മാസ്റ്റര്‍ ഒരു ദൂതന്‍ വഴി കാളിദാസ കലാകേന്ദ്രത്തിലേക്ക് ക്ഷണിക്കുന്നത്. മനസ്സാവരിച്ച ഗുരുവായ ദേവരാജന്‍ മാസ്റ്ററോടൊപ്പം ജോലി ചെയ്യാനുള്ള ഒരവസരമായിരുന്നു അത്. ”അര്‍ജുനനായാലും ഭീമനായലും പണിക്കു പറ്റിയില്ലെങ്കില്‍ പറഞ്ഞുവിടും” എന്ന കര്‍ക്കശവാക്യത്തിനപ്പുറത്തേക്ക് നാലു ദശകങ്ങളോളം ആ ഗുരുശിഷ്യ ബന്ധം തുടര്‍ന്നു. ഗുരുവിന്റെ അനുകരണമോ സ്വാധീനമോ ഒന്നുമില്ലാതെ തന്നെ സഹജവും സരളവുമായ പാട്ടുകള്‍ മാസ്റ്റര്‍ സൃഷ്ടിച്ചു. കെപിഎസി, വൈക്കം മാളവിക, ചങ്ങനാശ്ശേരി ഗീത, ആലപ്പി തീയറ്റേഴ്‌സ് എന്നിവരുള്‍പ്പെടെ മുന്നൂറോളം നാടകങ്ങളിലായി സിനിമാ ഗാനങ്ങളെ വെല്ലുന്ന എണ്ണൂറോളം നാടകഗാനങ്ങള്‍ അദ്ദേഹത്തിന്‍േതായുണ്ട്. മികച്ച നാടകസംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകള്‍ 14 തവണ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു.
അന്ന് കൂടുതലും ഇറങ്ങിയിരുന്നത് രാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പാട്ടുകളുയിരുന്നു. രാഗഭാവങ്ങളുടെ തെളിഞ്ഞ പ്രയോഗം കൊണ്ട് ആ രാഗത്തിന്റെ ആഴം കാണാന്‍ സാധിക്കുന്ന വേറിട്ട ശൈലിയായിരുന്നു അദ്ദേഹം അവലംബിച്ചിരുന്നത്. അതുവരെ നാം കേട്ടിരുന്ന മോഹനരാഗമായിരുന്നില്ല അര്‍ജുനന്‍ മാഷില്‍ നിന്നും നാം കേട്ടത്…. നിന്‍മണിയറയിലെ നിര്‍മ്മല ശയ്യയില്‍… മല്ലികപ്പൂവിന്‍ മധുരഗന്ധം…, അഷ്ടമംഗല്യ സുപ്രഭാതത്തില്‍… എന്നീ ഗാനങ്ങളില്‍നിന്നും ഇത് മനസ്സിലാക്കാം. ഹംസാനന്ദി രാഗത്തിന്റെ മാസ്മരിക്ത നിറഞ്ഞ ഭാമിനീ.. ഭാമിനീ… ഒരു പ്രത്യേക മൂഡിലുള്ള ഗാനമാണ്
മധ്യമാവതി രാഗം മാസ്റ്റര്‍ പ്രയോഗിക്കുമ്പോള്‍ പാട്ടുകള്‍ക്ക് ഒരു പ്രത്യേക തിളക്കം കാണാം. സൂപ്പര്‍ഹിറ്റ് ആയ കസ്തൂരി മണക്കുന്നല്ലോ…(പിക്‌നിക്), തളിര്‍വലയോ… (ചീനവല), മാന്‍മിഴിയാല്‍ മനം കവര്‍ന്നു.. (നാഗമഠത്തു തമ്പുരാട്ടി)എന്നീ ഗാനങ്ങളില്‍ മധ്യമാവതിയുടെ വശ്യതയും ലാളിത്യവും ബോധ്യപ്പെടും. പ്രണയവശ്യതയുടെ ചാരുത നിറഞ്ഞ ആഭേരി രാഗത്തിലായിരുന്നു മാഷുടെ പാട്ടുകളില്‍ കൂടുതലും.
പാട്ടുകളിലെ ഓര്‍ക്കസ്‌ട്രേഷനിലെ പാശ്ചാത്യ സ്പര്‍ശം ആധുനികത കൊണ്ടുവന്നു. ഓരോ ഉപകരണങ്ങളുടെ സിറ്റ്വേഷനുംയോജിച്ച സൂക്ഷ്മമായ ഉപയോഗം മനോഹരമായ ഹാര്‍മണികള്‍ സൃഷ്ടിച്ചു. വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടീ, ചെട്ടിക്കുളങ്ങര ഭരണിനാളില്‍ എന്നീ ഗാനങ്ങളില്‍ ഈ എഫക്ടുകള്‍ എടുത്തറിയാം.
അര്‍ജുനന്‍ മാസ്റ്റര്‍ സൃഷ്ടിച്ച സെമിക്ലാസിക് ഗാനങ്ങള്‍, ഗമഗങ്ങള്‍ കൊണ്ടുള്ള സര്‍ക്കസ് ആയിരുന്നില്ല, ശാസ്ത്രീയതയോടൊപ്പം തന്നെ ആ രാഗത്തിന്റെ മെലഡി ഭാവവും സന്നിവേശിപ്പിച്ചു. ആയിരമജന്താ ശില്‍പങ്ങളില്‍…, സൂര്യകാന്തി പൂ ചിരിച്ചു…, അനുരാഗേേമ അനുരാഗമേ.., പാര്‍വ്വതി സ്വയംവരം കഴിഞ്ഞരാവില്‍…, രവിവര്‍മ്മ ചിത്രത്തിന്‍…, ഉഷസാം സ്വര്‍ണതാമര വിടര്‍ന്നൂ.. ഇന്നും ഈ ഗാനങ്ങള്‍ സജീവമാണ്. പഴനിമലക്കോവിലിലെ.., ആയിരം കാതമകലെയാണെങ്കിലും.., ആദാമിന്റെ സന്തതികള്‍… ഈ ഗാനങ്ങള്‍ സിനിമാപാട്ടിലുപരി‘ഭക്തിഗാനങ്ങളായി മാറി. കാണാനഴകുള്ള മാണിക്യക്കുയിലേ…, ചേലുള്ള മലങ്കുറവാ എന്നീ ഗാനങ്ങളില്‍ ഫോക് സ്പര്‍ശം തിരിച്ചറിയാം.
ഗാനസാഹിത്യത്തോട് നൂറുശതമാനം ആത്മാര്‍ത്ഥത പലര്‍ത്തുന്ന രീതിയായിരുന്നു മാസ്റ്റര്‍ അവലംബിച്ചിരുന്നത്.. തളിര്‍വലയോ… എന്ന പാട്ടില്‍ വേമ്പനാട്ടുകായല്‍ക്കരയില്‍… എന്ന ഭാഗത്ത്, കായലിന്റെ വിശലത നമ്മെ അനുഭവിപ്പിക്കുന്നു. നീലക്കുട നിവര്‍ത്തീ വാനം…, സുഖമൊരു ബിന്ദു … എന്ന ഗാനങ്ങളില്‍ ഓരോ വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കും പ്രത്യേക അര്‍ത്ഥത്തിനനുസരിച്ചുള്ള പരിഗണനകൊടുക്കുന്നു. ചാലക്കമ്പോളത്തില്‍ വച്ച്…, നൈന്റീന്‍ സെവന്റി ഫൈവ് എന്ന പാട്ടുകളില്‍ ഹാസ്യരസവും പുതിയ താളഘടനകളും അവതരിപ്പിക്കുന്നു. പ്രണയം, ദുഖം, ഭക്തി, ഹാസ്യം എന്നിങ്ങനെ വൈവിധ്യങ്ങളായ ഭാവങ്ങള്‍ പാട്ടില്‍ സൃഷ്ടിച്ച് അത് ജനങ്ങള്‍ ഹൃദയത്തിലേറ്റുമ്പോഴാണ് സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാവുന്നത്. 1979 ല്‍ 23 ചിത്രങ്ങള്‍ക്ക് ഈണം നല്‍കിക്കൊണ്ട് ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി എന്ന റെക്കോര്‍ഡ് അര്‍ജുനന്‍ മാസ്റ്റര്‍ക്കായിരുന്നു.
ഗസല്‍ ശൈലിയില്‍ ഒരു ഗാനം ആവശ്യപ്പെട്ടപ്പോള്‍ അതുവരെ മാസ്റ്റര്‍ കേള്‍ക്കാത്ത ഹിന്ദുസ്ഥാനി സംഗീത വിഭാഗമായ ഗസലില്‍ ബാഗേശ്രീ രാഗത്തിലുള്ള ചെമ്പകതൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി എന്ന ഗാനം സൃഷ്ടിച്ചു. അത് മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ഗസല്‍ ആയത് പ്രതിഭാധനനായ ഒരാള്‍ക്ക് മാത്രം സാധിക്കുന്നതാണ്.
ജയരാജ് സംവിധാനം ചെയ്യുന്ന ‘നായിക’ എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരന്‍ തമ്പി-അര്‍ജ്ജുനന്‍ ടീം പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചു. ഭയാനകത്തിലെ ഗാനങ്ങളിലൂടെ അദ്ദേഹത്തിനു സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഈ ഇതിഹാസ സംഗീതജ്ഞന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിക്കാന്‍ അന്‍പത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
പതിവ് ശബ്ദങ്ങള്‍ മാറ്റി, ബ്രഹ്മാനന്ദന്‍, വാണി ജയറാം, ജോളി ഏബ്രഹാം, സുജാത, ജെന്‍സി തുടങ്ങിയ ഗായകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി പുതിയ പരീക്ഷണങ്ങള്‍ നടത്തി. ചിന്നചിന്ന ആസൈ എന്ന പാട്ടിനുവേണ്ടി മിന്‍മിനി എന്ന ഗായികയെ എ.ആര്‍ റഹ്മാന് പരിചയപ്പെടുത്തിയതും വിശ്വ സംഗീതജ്ഞനായി എ.ആര്‍ റഹ്മാനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചതും മാഷാണ്. മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് അബ്ദുള്‍ കലാമിന്റെ കവിതക്കും സംഗീതം നല്‍കുകയുണ്ടായി.
പി.ഭാസ്‌കരന്‍, വയലാര്‍, ഒ എന്‍ വി, ഭരണിക്കാവ് ശിവകുമാര്‍, എ.പി. ഗോപാലന്‍, പൂവച്ചല്‍ഖാദര്‍ എന്നിവരുടെ അക്ഷരങ്ങള്‍ക്ക് പറക്കാനുള്ള സംഗീതച്ചിറകുകള്‍ നല്‍കി.
ഭാവസാന്ദ്രവും പ്രണയാതുരവുമായ പാട്ടുകളുടെ ഒരു നീണ്ടനിരതന്നെ മാഷിന്റേതായിട്ടുണ്ട്… തേടിത്തേടി ഞാനലഞ്ഞു…. ആ ത്രിസന്ധ്യതന്‍ അനഖമുദ്രകള്‍…, നീലനിശീഥിനീ… നന്ത്യാര്‍വട്ടപൂ ചിരിച്ചു…, രാവിനിന്നൊരു പെണ്ണിന്റെ നാണം…, ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും…, മാവിന്റെ കൊമ്പിലിരുന്നൊരു മൈനവിളിച്ചു…, സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ…, ചെല്ലചെറു വീടുതരാം.., പൂന്തുറയിലരയന്റെ…, യദുകുല രതിദേവനെവിടെ…., പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു.., ചന്ദ്രക്കല മാനത്ത്…, മല്ലീ സായകാ…, സ്‌നേഹ ഗായികേ…., ശാഖാനഗരത്തില്‍ ശശികാന്തം…., സരോവരം പൂ ചൂടീ…., ആയിരവല്ലിതന്‍ തിരുനടയില്‍ ഇങ്ങനെ ഒന്നിനൊന്ന്‌മെച്ചമായ എത്രയെത്ര അനശ്വരമായ ഗാനങ്ങളാണ് മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്.
എയ്ത സ്വരശരങ്ങളെല്ലാം പുഷ്പശരങ്ങളായി ആരാധകരുടെ ഹൃദയത്തിലേക്ക്… മറക്കുകില്ല… ഈ ഗാനം നമ്മള്‍ മറക്കുകില്ല.