കോവിഡ് -19 എന്ന വിഷമാരിക്കെതിരെ ലോകം മുഴുവനും പ്രതിരോധം തീര്‍ക്കാന്‍ പരിശ്രമിക്കുമ്പോഴാണ് കാബൂളിലെ ഒരു സിഖ് ഗുരുദ്വാരയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 25 പേര്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ നാമമാത്രമായി അവശേഷിക്കുന്ന ഹിന്ദു-സിഖ് ന്യൂനപക്ഷങ്ങളുടെ ജീവന് എത്രത്തോളം സുരക്ഷയുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആക്രമിസംഘത്തില്‍ ഒരു മലയാളി കൂടി ഉണ്ടായിരുന്നു എന്ന വസ്തുത സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറാന്‍ പോവുന്ന സാഹചര്യത്തില്‍ ഈ ആക്രമണത്തെ ഏറെ ജാഗ്രതയോടെ ലോകം കാണേണ്ടിയിരിക്കുന്നു.
മാര്‍ച്ച് 25 -ന് രാവിലെ ഹര്‍ റായ് സാഹിബ് ഗുരുദ്വാരയിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന സിഖ് മതവിഭാഗത്തില്‍പ്പെട്ട 150 പേരെയാണ് ഐ.എസ് തീവ്രവാദികള്‍ ആക്രമിച്ചത്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന കൗണ്ടര്‍ ഓപ്പറേഷനിലൂടെ അഫ്ഗാന്‍ സേന ഈ നാല് തീവ്രവാദികളെയും ഇല്ലായ്മ ചെയ്തു. ഐ.എസ് പുറത്തുവിട്ട വിവരമനുസരിച്ച് അബു ഖാലിദ് അല്‍ ഹിന്ദി എന്നയാള്‍ ഈ സംഘത്തിലുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് കടന്ന കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് മുര്‍സിന്‍ തന്നെയാണ് അല്‍-ഹിന്ദി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തരകേരളം കേന്ദ്രമായി വളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ജനങ്ങള്‍ വലിയ വില നല്‍കേണ്ടി വരും എന്നത് തീര്‍ച്ചയാണ്.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ സംസ്ഥാനമാണ് പഞ്ചാബ്. കാബൂള്‍ തീവ്രവാദി ആക്രമണത്തിന് ശേഷം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനോട് അഫ്ഗാനിലെ മുഴുവന്‍ സിഖുകളെയും ഭാരതത്തിലേക്ക് കൊണ്ട് വരണമെന്ന് ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഭാരത സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഒരു മനുഷ്യാവകാശ സംഘടനയോ പൗരപ്രമുഖരോ ഇതേവരെ ഈ സിഖ് കൂട്ടക്കുരുതിയെ അപലപിക്കാന്‍ തയ്യാറായിട്ടില്ല. ഈ കാബൂള്‍ സംഭവത്തിന് ശേഷം സി.എ.എയുടെ പ്രാധാന്യം ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്.
കലുഷമായ അഫ്ഗാന്‍
അമേരിക്ക-താലിബാന്‍ സമാധാന കരാര്‍ ഏതു നിമിഷവും പ്രാബല്യത്തില്‍ വരാം എന്ന സാധ്യത നമുക്ക് മുന്നില്‍ ഉണ്ട്. അമേരിക്ക പൂര്‍ണ്ണമായി സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കും എന്നത് കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്തെ ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ എത്രയും വേഗം ആ വാഗ്ദാനം നിറവേറ്റാന്‍ ട്രംപ് നിര്‍ബന്ധിതനാവുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് ഒപ്പിടാന്‍ ഉദ്ദേശിക്കുന്ന സമാധാനക്കരാറില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഭാഗമല്ലെന്നത് വിരോധാഭാസമാണ്. താലിബാന്‍ തിരികെ അധികാരത്തില്‍ എത്താനുള്ള സാധ്യത അന്താരാഷ്ട്ര നയതന്ത്ര വിദഗ്ദ്ധര്‍ തള്ളിക്കളയുന്നില്ല.
ഭാരതത്തെ സംബന്ധിച്ചിടത്തോളം അതീവ നയതന്ത്ര പ്രാധാന്യമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഭാരതമാണ് അഫ്ഗാനിസ്ഥാന്റെ പുതിയ പാര്‍ലമെന്റ് സമുച്ചയവും ഹെറാത് പ്രവിശ്യയില്‍ പടുകൂറ്റന്‍ ഡാമും മറ്റനേക അടിസ്ഥാന സൗകര്യ പദ്ധതികളും പണികഴിപ്പിച്ചു നല്‍കിയത്. പാകിസ്ഥാനോട് അടുപ്പം കാട്ടുന്ന താലിബാന്‍ അധികാരത്തില്‍ എത്തിയാല്‍ ഭാരതത്തിന് അത് കനത്ത തിരിച്ചടിയാവും. അപ്രകാരം സംഭവിച്ചാല്‍ പാകിസ്ഥാന്റെ പൂര്‍ണ്ണശ്രദ്ധ കാശ്മീരില്‍ പതിക്കുകയും അത് കൂടുതല്‍ തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാവുകയും ചെയ്യും. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം കൈയ്യാളിയ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ കടുത്ത അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിച്ചിരുന്നത്. അഫ്ഗാന്‍ ഭരണം താലിബാന്റെ കൈകളില്‍ എത്തുന്നത് ഏതുവിധത്തിലും തടയേണ്ടത് ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
അഫ്ഗാനിസ്ഥാനില്‍ ആകെ അവശേഷിക്കുന്നത് നൂറില്‍ താഴെ ഹിന്ദു-സിഖ് കുടുംബങ്ങള്‍ ആണെന്ന് കാബൂള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക രുചി കുമാര്‍ അടുത്തിടെ ഒരു ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നു. 1990-ല്‍ മൂന്ന് ലക്ഷത്തോളമായിരുന്നു ഈ ന്യൂനപക്ഷങ്ങളുടെ സംഖ്യ. ഈ അവസ്ഥ തുടര്‍ന്നാല്‍ പ്രാണരക്ഷാര്‍ത്ഥം അവര്‍ക്ക് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരും. ന്യൂനപക്ഷങ്ങള്‍ ഇല്ലാത്ത രാജ്യം എന്ന ഇസ്ലാമിസ്റ്റുകളുടെ സ്വപ്‌നം അവിടെ യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നു എന്ന് വേണം അനുമാനിക്കാന്‍. അഫ്ഗാനിസ്ഥാന്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മഹാഭാരതത്തിലെ ഗാന്ധാരം എങ്ങനെ നമ്മുടേത് അല്ലാതായി എന്നതിന്റെ സ്മാരകം!
(ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എം.എ. ചരിത്ര വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)