കൊല്ലന്റെ ആല പോലെ വേലന്റെ ചൂള പോലെ മൂശാരിമാര്‍ക്ക് മൂശയുണ്ട്. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുകി പലതരം ലോഹക്കൂട്ടുകളില്‍ തിളച്ച് പല ആകൃതിയില്‍ വെട്ടിത്തിളങ്ങി പിറവിയെടുക്കുന്നത് മൂശാരിയുടെ ഈ മൂശയിലാണ്. പിച്ചളയും ചെമ്പും ഓടുമെല്ലാം ഉരുക്കി ശില്‍പ്പവൈദഗദ്ധ്യം തെളിഞ്ഞുനില്‍ക്കുന്ന വെങ്കല ശില്‍പ്പങ്ങളും പാത്രങ്ങളുമൊരുക്കുന്നവര്‍ മൂശാരി എന്നും ചിലയിടങ്ങളില്‍ ശില്‍പ്പാചാരി എന്നും അറിയപ്പെടുന്നു. പഞ്ചലോഹ വിഗ്രഹങ്ങള്‍, ആറന്മുളക്കണ്ണാടി മുതലായ അമൂല്യ വസ്തുക്കള്‍ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്. ത്വഷ്ടാവ് എന്ന ഋഷിയുടെ പിന്‍ഗാമികളായാണ് മൂശാരിമാരെ കരുതുന്നത്. വെങ്കലപാത്രങ്ങള്‍, വിഗ്രഹങ്ങള്‍, ശില്പങ്ങള്‍, വിളക്കുകള്‍, ക്ഷേത്രത്തിലേക്കുള്ള ഓട്ടുമണികള്‍, കിണ്ടികള്‍, ഉരുളികള്‍ എന്നിവയ്ക്ക് ഇന്നും ആവശ്യമുണ്ടെങ്കിലും വിശ്വകര്‍മജരുടെ സര്‍ഗാത്മകതയുടെ മറ്റൊരു മേഖലയായ ഓട്ടുപാത്രനിര്‍മാണവും പ്രതിസന്ധിയിലാണ്. മണ്ണരച്ചെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കി സ്വര്‍ണം പോലെ തിളങ്ങുന്ന പാത്രങ്ങളാക്കുന്നതുവരെയുള്ള ജോലികള്‍ മൂശാരിമാര്‍ കൈകള്‍ കൊണ്ടായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ആളെ കിട്ടാതെ വന്നപ്പോള്‍ ഈ മേഖലയും യന്ത്രവത്കരിക്കപ്പെട്ടു. യന്ത്രവത്കരണം തട്ടാന്‍മാര്‍ക്ക് തൊഴിലവസരം ഇല്ലാതാക്കിയെങ്കില്‍ പണിക്ക് ആളെ കിട്ടാതെ വന്നതുകൊണ്ട് യന്ത്രങ്ങളെ ആശ്രയിക്കുകയാണ് മൂശാരിമാര്‍.
ക്ലാവ് പിടിക്കുന്ന ഓട്ടുപാത്രനിര്‍മാണമേഖല
ആലപ്പുഴ ജില്ലയിലെ മാന്നാറാണ് തെക്കന്‍ കേരളത്തിന്റെ ഓട്ടുപുര. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളതാണ് ഇവിടത്തെ ഓട്ടുപാത്രനിര്‍മാണ ചരിത്രം. ടൗണില്‍ എത്തുമ്പോള്‍ തന്നെ കാണാം കൂറ്റന്‍ നിലവിളക്കും പഞ്ചലോഹവിഗ്രഹങ്ങളും വെങ്കല ശില്‍പ്പങ്ങളും ഓട്ടുരുളിയും കിണ്ടികളുമൊക്കെയായി വലിയ കടകളുടെ നീണ്ട നിര. മൂശാരിമാരും അവരുടെ പണിപ്പുരയും നിറഞ്ഞുനിന്ന മാന്നാറിനെയും ബാധിച്ചിട്ടുണ്ട് കുലത്തൊഴിലിനോടുള്ള പുതിയ തലമുറയുടെ അനിഷ്ടം. നൂറു കണക്കിനാളുകള്‍ ഓട്ടുപാത്രനിര്‍മാണമേഖലയില്‍ സജീവമായിരുന്നു മാന്നാറില്‍. ഒരു വീടിന് ഒരു മൂശ എന്നായിരുന്നു പഴയകാലത്തെ കണക്കെങ്കില്‍ ഇന്നത് വിരലില്‍ എണ്ണാവുന്നത്രയായി കുറഞ്ഞു. കളിമണ്ണ്, മെഴുക്, ഓട്, വിറക്, കരി തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും പണിയറിയുന്നവരുടെ അഭാവവുമാണ് മാന്നാറിന്റെ വെങ്കലപ്പെരുമയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ഓട് ഉരുക്കി കളിമണ്ണില്‍ തീര്‍ത്ത് വെയിലില്‍ ഉണക്കി മിനുക്ക് പണി ചെയ്ത് ദിവസങ്ങളെടുത്ത് വേണം ഒരു പണി തീര്‍ക്കാന്‍. പണിയുടെ കുറവുകൊണ്ടല്ല മറിച്ച് കൂടുതല്‍ ശ്രദ്ധയും ക്ഷമയും വേണ്ടതുകൊണ്ടും കുലത്തൊഴില്‍ ഏറ്റെടുക്കാനുള്ള താത്പര്യമില്ലായ്മയുമാണ് പുതിയ തലമുറയെ ഇതില്‍ നിന്ന് അകറ്റുന്നത്. പലരും കുലത്തൊഴില്‍ വേണ്ടെന്ന് വച്ച് പെയിന്റടിക്കാനും വയറിംഗിനും പ്ലംബിങ്ങിനുമൊക്കെ പോയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഓട്ടുപണി ചെയ്തിരുന്ന നൂറുകണക്കിന് കുടുംബങ്ങളില്‍് ആകെ എഴുപതോളം പേര്‍ മാത്രമേ ഈ മേഖലയില്‍ ഇന്നുള്ളു. സ്വര്‍ണപ്പണി ഉപേക്ഷിച്ച തട്ടാന്‍മാരും ഇവിടെ ഓട്ടുപാത്രനിര്‍മാണത്തിനുണ്ട്.
അതേസമയം ക്ഷേത്രസംബന്ധമായ ജോലി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്ന ചെറുപ്പക്കാര്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഓട്ടുപാത്രങ്ങളുടെ ഉപയോഗം ഇല്ലാതായെങ്കിലും ഓട്ടുപണിക്കാര്‍ക്ക് തൊഴിലവസരങ്ങളില്‍ ഒരു കുറവുമില്ലെന്ന് ബിജു എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. തെരഞ്ഞെടുത്ത വഴിയില്‍ ബിജുവിന് സംതൃപ്തിയും അഭിമാനവും ആവോളമുണ്ട്. ക്ഷേത്രസംബന്ധമായ ജോലികളാണ് അധികവും ഏറ്റെടുക്കുന്നത്. കൊടിമരമുള്‍പ്പെടെയുള്ള പണികള്‍ ഏറ്റെടുത്ത് സമയബന്ധിതമായി അത് ചെയ്തുകൊടുക്കുമ്പോള്‍ അന്തസ്സായി ജീവിക്കാനുള്ള വക കിട്ടുന്നുണ്ട്.
‘പുതിയ തലമുറയില്‍ ആരെങ്കിലും ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നല്ല തീരുമാനമായിരിക്കും.. എന്തിനാണ് മറ്റുള്ളവര്‍ക്ക് കീഴില്‍ സ്വാതന്ത്ര്യമില്ലാതെ പണിയെടുക്കാന്‍ പോകുന്നത്’ – ബിജു ചോദിക്കുന്നു.
ബിജുവിന്റെ മുതുമുത്തച്ഛന്‍മാര്‍ മുതല്‍ ചെയ്തുവരുന്ന പണിയാണിത്. ബിനു, ബിനീഷ് എന്നീ സഹോദരന്‍മാരും ഇതേ പണി തന്നെ ചെയ്യുന്നു. മാസം 40000 രൂപ വരെ ഉണ്ടാകുവാന്‍ ഇതുവഴി സാധിക്കുമെന്നും കുടുംബം പുലര്‍ത്താന്‍ മറ്റൊരു പണിക്കും പോകേണ്ട ആവശ്യം വന്നിട്ടില്ലെന്നും ബിജു പറയുന്നു. ഏറ്റവും അനുകൂലമായ കാര്യം സമയമെടുത്ത് സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാം എന്നതാണെന്നും ബിജു അഭിമാനത്തോടെ പറയുമ്പോള്‍ വൈറ്റ് കോളര്‍ ജോബിന്റെ പേരില്‍ ഓഫീസ് മുറികളില്‍ അടിമകളായി അസംതൃപ്തരായി ജീവിക്കുന്ന ആയിരങ്ങളെ ഓര്‍ത്തു. സ്വന്തം സമുദായത്തില്‍ നിന്ന് പലരും വേറെ പണികള്‍ക്ക് പോകുമ്പോള്‍ മറ്റ് സമുദായത്തില്‍ നിന്നുള്ളവര്‍ പണി പഠിക്കാന്‍ എത്തുന്നുണ്ടെന്നും ബിജു പറയുന്നു.
യന്ത്രവത്കരണത്തിന്റെ പേരില്‍ പ്രായമായവര്‍ക്ക് ജോലി നഷ്ടപ്പെടാതിരിക്കാന്‍ ബിജു ശ്രദ്ധിക്കുന്നുണ്ട്. അച്ഛനൊപ്പം ജോലി ചെയ്തിരുന്ന എണ്‍പത് കഴിഞ്ഞ ജനാര്‍ദ്ദനന്‍ ചേട്ടനെ ബിജുവിന്റെ വര്‍ക്ക്ഷോപ്പില്‍ കണ്ടു. ജോലി അന്വേഷിച്ച് ഗള്‍ഫില്‍ പോയി കാര്യമായ സമ്പാദ്യമൊന്നും ഇല്ലാതെ തിരിച്ചെത്തിയ രാധാകൃഷ്ണനും ഇവിടെയുണ്ട്. കണ്ടും ചെയ്തും ശീലിച്ച പണി ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഇരുവരും സന്തുഷ്ടരാണ്. അങ്ങനെ ഇരുപതോളം പേരെ ചേര്‍ത്തുപിടിച്ചാണ് ബിജു മുന്നോട്ട് പോകുന്നത്. ഇവര്‍ക്ക് ശേഷം കൈത്തഴക്കമുള്ളവരെ കണ്ടെത്താനാകാത്തതിനാല്‍ എല്ലാ ജോലികളെയുംപോലെ ബംഗാളികളെ ഇറക്കേണ്ടിവരുമെന്നും ബിജു ഓര്‍മ്മിപ്പിച്ചു.
പക്ഷേ ഈ വിഭാഗത്തിലെ എല്ലാവര്‍ക്കും ഇത്തരത്തിലുള്ള ജോലി സാധ്യമല്ല എന്നതുകൊണ്ടുതന്നെ വെങ്കലമേഖലയില്‍ കടുത്ത തൊഴില്‍ പ്രതിസന്ധിയുണ്ട്. തൃശ്ശൂരില്‍ കാലങ്ങളായി ഈ ജോലി ചെയ്ത് ജീവിച്ചിരുന്നവര്‍ ഇപ്പോള്‍ തീര്‍ത്തും നിരാശരാണ്. ബിജുവിനെപ്പോലെ ധൈര്യപൂര്‍വ്വം കുലത്തൊഴില്‍ ഏറ്റെടുത്ത് വിജയിച്ച് മുന്നോട്ട് പോകുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. കാലങ്ങളായി തളച്ചിടപ്പെട്ട ജോലിയുടെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചെറുപ്പക്കാരില്‍ ചിലര്‍ തുറന്നു പറയുന്നു. പുതിയ കുട്ടികള്‍ ഈ മേഖലയോട് പാടേ കണ്ണടച്ചാണ് വളരുന്നത്.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലെ വിശ്വകര്‍മ തറവാടുകളുടെ സ്വകാര്യസ്വത്താണ് ആറന്മുള കണ്ണാടി. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിര്‍മാണ രഹസ്യം ഇന്നും പൂര്‍ണമായും ആര്‍ക്കുമറിയില്ല. ബാക്കി നിര്‍മാണഘട്ടങ്ങളെല്ലാം തുറന്നു പറഞ്ഞാലും ചെമ്പിന്റെയും വെളുത്തീയത്തിന്റെയും അനുപാതം ആറന്‍മുളയിലെ ചില വിശ്വകര്‍മ കുടുംബങ്ങള്‍ക്ക് മാത്രമേ അറിയുള്ളു. കേരളത്തില്‍ നിന്ന് ആദ്യമായി ഭൂപ്രദേശ സൂചിക ബഹുമതി (Geographical Indication tag) നേടിയത് ആറന്മുള കണ്ണാടിയാണ്. വിശ്വകര്‍മജരുടെ ശക്തമായ കേന്ദ്രങ്ങളിലൊന്നാണ് ആറന്മുളയെങ്കിലും ഇവിടെയും തൊഴില്‍ പ്രതിസന്ധി നേരിടുന്നുണ്ട് ഇവര്‍. ടൂറിസവുമായി ചേര്‍ന്നുനില്‍ക്കുന്ന മേഖല എന്ന നിലയില്‍ വിനോദസഞ്ചാരമേഖലയിലുണ്ടാകുന്ന തളര്‍ച്ച പ്രത്യക്ഷത്തില്‍ തങ്ങളെ ബാധിക്കുന്നുണ്ടെന്ന് ആറന്മുളയില്‍ നിന്നുള്ള ഗോപി പറഞ്ഞു.
മാന്നാറിനെപ്പോലെ ഓട്ടുപാത്രനിര്‍മാണത്തിന് പേരും പ്രശസ്തിയുമുള്ള സ്ഥലമാണ് കണ്ണൂര്‍ പയ്യന്നൂരിനടുത്തെ കുഞ്ഞിമംഗലം. കുഞ്ഞിമംഗലത്തെ സര്‍ക്കാര്‍ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ ഇവിടെയും കുലത്തൊഴില്‍ മുന്നോട്ട് കൊണ്ടുപോകുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരിക്കുന്നു.
പത്തോളം കുടുംബങ്ങള്‍ മാത്രമാണ് ഇതുമായി മുന്നോട്ട് പോകുന്നത്. കലയും കരവിരുതുമാണ് മനോഹരമായ ശില്‍പ്പങ്ങളായും പാത്രങ്ങളായും രൂപാന്തരപ്പെടുന്നതെന്നും ഇതൊക്കെ ആര്‍ക്കും വന്ന് പഠിച്ചു ചെയ്യാനാകുന്ന ജോലിയല്ലെന്നും സ്വകാര്യ അഹങ്കാരത്തോടെ പറയുന്നു പഴയ തലമുറയിലെ വെങ്കലശില്‍പ്പികള്‍. കൂട്ടുലോഹങ്ങളുുടെ ചേരുവയും കണക്കും തലമുറകള്‍ കൈമാറുന്നതാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. മൂശയില്‍ ഓട്ടുപാത്രങ്ങള്‍ക്കായി ലോഹക്കൂട്ട് തയ്യാറാക്കുമ്പോള്‍ അന്യരെ പ്രവേശിപ്പിക്കാത്ത കാലമായിരുന്നു പണ്ട്. മൂശാരിക്ക് വിശ്വാസമുള്ളവന് മാത്രമേ അത് പറഞ്ഞുകൊടുക്കൂ. പക്ഷേ സ്വന്തം സമുദായത്തില്‍ അത് കേള്‍ക്കാനും പഠിക്കാനും ആരുമില്ലാതാകുന്ന അവസ്ഥയാണല്ലോ എന്നും ഈ വിശ്വകര്‍മജര്‍ ആകുലപ്പെടുന്നു.
മുംബൈയില്‍ നിന്നും മറ്റുമാണ് കേരളത്തിലേക്ക് ഓട്ടുപാത്രനിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത ലോഹങ്ങള്‍ കൊണ്ടുവരേണ്ടത്. 500 കിലോയില്‍ മേല്‍പ്പോട്ടുള്ള ലോഡിന് ടാക്‌സ് അടച്ചു വേണം കൊണ്ടുവരാന്‍. മറ്റ് കുലത്തൊഴിലാളികളെപ്പോലെതന്നെ സര്‍ക്കാര്‍ സഹായമൊന്നും ഇവര്‍ക്കുമില്ല. മുദ്ര ലോണിന് അപേക്ഷിച്ചാല്‍ പോലും തിരിച്ചടയ്ക്കില്ലെന്ന ഭയംകൊണ്ട് ബാങ്കുകാര്‍ തരില്ലെന്ന പരാതിയും ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കുണ്ട്. സ്വന്തം നിലയില്‍ പൈസ ചെലവാക്കി വലിയ വ്യവസായമാക്കാനുള്ള പാങ്ങൊന്നും തങ്ങള്‍ക്കില്ലെന്നും അതിനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നും ചൂണ്ടിക്കാണിക്കുന്നു മൂശാരിമാര്‍. പാലക്കാടും തൃശ്ശൂരുമായി കുറച്ചുപേര്‍ കുലത്തൊഴില്‍ നിലനിര്‍ത്തുന്നുണ്ട്. പക്ഷേ എല്ലാവരുടെയും ഏറ്റവും വലിയ ആശങ്ക തങ്ങള്‍ പഠിച്ച വിദ്യ ഏറ്റെടുക്കാന്‍ ആരുമില്ലാത്തത് തന്നെയാണ്.
(അടുത്ത ലക്കത്തില്‍ :ഉറപ്പില്ലാത്ത ജീവിതവുമായി മണ്‍ശില്‍പ്പികള്‍)