എല്ലാ ഗുരുദ്വാരകളിലെയും സവിശേഷതയാണ് ലംഗര്‍ എന്ന സാമൂഹ്യ പാചകശാല. കുറഞ്ഞത് മൂന്നു നേരെമെങ്കിലും ഇവിടെ സൗജന്യ ആഹാര വിതരണമുണ്ടാവും. സുവര്‍ണ്ണ ക്ഷേത്രത്തിലെ ലംഗര്‍ ലോകപ്രസിദ്ധമാണ്. പ്രതിദിനം ശരാശരി ഒരു ലക്ഷം പേരെങ്കിലും ഇവിടെ നിന്ന് ആഹാരം കഴിക്കുന്നു. സമത്വത്തിന്റെ വലിയ പാഠമാണ് ഇവിടെ ലംഗര്‍ നമ്മെ പഠിപ്പിക്കുന്നത്. പണക്കാരനും പാവപ്പെട്ടവനുമെല്ലാം ഒരേ തറയിലിരുന്ന് പ്രസാദമായി കിട്ടുന്ന ആഹാരം രുചിയോടെ കഴിക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന സുവര്‍ണ്ണക്ഷേത്രത്തിലെ ലംഗര്‍ ഒറ്റപന്തിയില്‍ ആയിരങ്ങള്‍ക്ക് ആഹാരം വിതരണം ചെയ്യാവുന്നവിധമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമെല്ലാം ഈശ്വരപൂജയായികണ്ട് പാചകത്തിലും ശുചീകരണത്തിലും പങ്കാളിയാകുന്നു. ഭക്തജനങ്ങള്‍ ആഹാരംകഴിച്ച പാത്രം കഴുകുന്നതുപോലും ഹരിസേവയായാണ് സിഖ് സമൂഹം കാണുന്നത്. എന്തായാലും ഞങ്ങള്‍ ലംഗറില്‍ നിന്നുതന്നെ അത്താഴം കഴിക്കാന്‍ തീരുമാനിച്ചു. പ്ലേറ്റും ഗ്ലാസ്സും സ്പൂണും ലഭിച്ചാല്‍ പന്തിയില്‍ കയറി ഇരിക്കാം. സേവന നിരതരായ സന്നദ്ധ പ്രവര്‍ത്തകരാണ് ഭക്ഷണം വിളമ്പുന്നത്. ആദ്യംതന്നെ പായസം വിളമ്പി. പിന്നീട് ചപ്പാത്തിയും ദാലും സബ്ജിയുമെത്തി. വിശപ്പ് മാറുവോളം എത്ര വേണമെങ്കിലും ലഭിക്കുമെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. വയറും മനസ്സും നിറഞ്ഞ ഞങ്ങള്‍ സുവര്‍ണ്ണക്ഷേത്രം ചുറ്റിനടന്ന് പലവട്ടം കണ്ടു. വിശാലമായ മാര്‍ബിള്‍ പതിച്ചമുറ്റത്ത് ആയിരങ്ങള്‍ ആണ് വിശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് ഇനി പോകേണ്ടത് ജമ്മുകാശ്മീരിലേയ്ക്കായതുകൊണ്ടും ട്രെയിന്‍ ബുക്കു ചെയ്തിരിക്കുന്നത് രാത്രി ഒരു മണിക്കായതുകൊണ്ടും ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. ആയിരക്കണക്കിന് ഭക്തന്മാര്‍ക്കിടയില്‍ ഞങ്ങളും സുവര്‍ണ്ണക്ഷേത്രത്തിന്റെ മുറ്റത്ത് മാനം നോക്കി വെറുതെ കിടന്നു. മാനത്ത് അമ്പിളി പണിഞ്ഞ സുവര്‍ണ്ണക്ഷേത്രത്തിന്റെ താഴികക്കുടവും ഭൂമിയില്‍ സിഖ് ഗുരുപരമ്പരകള്‍ പണിഞ്ഞ സുവര്‍ണ്ണക്ഷേത്രത്തിന്റെ താഴികക്കുടവും തമ്മില്‍ മത്സരിക്കുന്നതുപോലെ തോന്നി. രാത്രി പന്ത്രണ്ടു മണിവരെ അങ്ങിനെ ചിലവഴിച്ച ശേഷം ഞങ്ങള്‍ ഒരു വണ്ടിപിടിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. ഭട്ടിന്‍ഡ ജമ്മുതാവി എക്‌സ്പ്രസ് കൃത്യം ഒരു മണിക്ക് തന്നെ അമൃത്‌സര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഇനി ജമ്മുകാശ്മീരിലേക്കുള്ള യാത്രയാണ്.
കശ്യപപ്രജാപതിയുടെ നാട്ടില്‍
ജമ്മുകാശ്മീര്‍ പൗരാണിക വിശ്വാസമനുസരിച്ച് കശ്യപപ്രജാപതിയുടെ നാടാണ്. ട്രെയിന്‍രാവിലെ 6.20 ആയപ്പോള്‍ ജമ്മുതാവിയിലെത്തി. പുറത്ത് നേര്‍ത്ത തണുപ്പിന്റെ അലയിളക്കം. 370-ാം വകുപ്പ് പിന്‍വലിക്കുകയും ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ ജമ്മുകാശ്മീര്‍ എന്നും ലഡാക്ക് എന്നും രണ്ടായി തിരിക്കുകയും ചെയ്തശേഷമുള്ള പരിതോവസ്ഥകള്‍ എന്തെന്നറിയാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നു. മലയാളപത്രങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരിലെ ജനങ്ങളോട് എന്തോ വലിയ അപരാധം ചെയ്തു എന്ന തോന്നല്‍ ഉണ്ടാവുക സാധാരണം. എന്തായാലും ജമ്മുതാവി റെയില്‍വേ സ്റ്റേഷനില്‍ നിരവധി സൈനികര്‍ വന്നിറങ്ങിയിട്ടുണ്ടായിരുന്നു. അവരെ ജമ്മുകാശ്മീരില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ എവിടെയെങ്കിലുമൊക്കെ വിന്യസിക്കാനാവും എന്ന് ഞങ്ങള്‍ കരുതി. ജനങ്ങളുടെയോ, സൈനികരുടെയോ ശരീരഭാഷയില്‍ എന്തെങ്കിലും സവിശേഷസാഹചര്യം നിലനില്‍ക്കുന്ന ഭാവമേ ഇല്ല എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി. സൈനികര്‍ ചായകുടിച്ച് സൊറപറഞ്ഞിരിക്കുന്നു. ചിലര്‍ അവരവരുടെ പെട്ടികള്‍ക്കുമേലെ ഇരുന്ന് സ്വപ്‌നം കാണുന്നു. രണ്ടു ദിവസമാണ് ഞങ്ങള്‍ ജമ്മുകാശ്മീരില്‍ ചിലവഴിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമായും അവിടുത്തെ സാമൂഹ്യസ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ജമ്മു റെയില്‍വേ സ്റ്റേഷനില്‍ എന്തെങ്കിലും സവിശേഷ ദേഹപരിശോധനയൊ ബാഗ് പരിശോധനയോ ഒന്നും കണ്ടില്ല. രാജ്യത്തെ മറ്റ് റെയില്‍വെ സ്റ്റേഷനിലുള്ള സുരക്ഷാ ജാഗ്രതപോലും ഇവിടെ ഇല്ല എന്നതാണ് സത്യം. ആദ്യദിവസം വൈഷ്‌ണോദേവി ക്ഷേദ്രദര്‍ശനമാണ് ഞങ്ങളുടെ മനസ്സിലുള്ളത്. ജമ്മുവില്‍ കത്ര എന്ന നഗരത്തിലെത്തിയിട്ടുവേണം വൈഷ്‌ണോദേവിയിലേക്കുള്ള യാത്ര ആരംഭിക്കാന്‍. ജമ്മുതാവിയില്‍ നിന്നും കത്രയിലേക്ക് 47 കിലോമീറ്റര്‍ ദൂരമുണ്ട്. സര്‍ക്കാര്‍ ബസ്സുകളും പ്രൈവറ്റ് ബസ്സുകളും ടാക്‌സികളും ഒക്കെ ലഭ്യമാണ്. എന്തായാലും ഞങ്ങള്‍ ബസ്സില്‍ തന്നെ പോകാന്‍ തീരുമാനിച്ചു. നാട്ടിലേതുപോലെ തന്നെ യാത്രക്കാരെ ബസ്സുകാര്‍ മത്സരിച്ച് വിളിച്ചുകേറ്റിക്കൊണ്ടിരുന്നു. രണ്ടു മണിക്കൂര്‍ വരെ എടുക്കുന്ന യാത്രയാണ്. ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്റെ മഞ്ഞുകാല തലസ്ഥാനമാണ് ജമ്മു. കനത്ത മഞ്ഞുകാലത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ടെങ്കിലും പൊതുവെ ജമ്മുവിലെ കാലാവസ്ഥ സുഖകരമായതാണ്. ജമ്മുനഗരത്തെ രണ്ടായി മുറിച്ചുകൊണ്ട് താവി നദി ഒഴുകുന്നു. എന്നു പറഞ്ഞാല്‍ താവി നദിയുടെ ഇരുകരകളിലുമായി വ്യാപിച്ചുകിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു പട്ടണമാണ് ജമ്മു. പുരാണങ്ങളില്‍ താവി നദിയെ സൂര്യപുത്രിയായി വിശേഷിപ്പിക്കുന്നു. ചിനാബിന്റെ പോഷകനദിയാണ് താവി. നദീതടത്തില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടാവാം നഗരത്തിലെങ്ങും മണല്‍തിട്ടയുടെ സ്വഭാവം കാണിക്കുന്ന ഉരുളന്‍കല്ലുകള്‍ ദൃശ്യമാണ്. ജമ്മു ബസ്സ്റ്റാന്റില്‍ തന്നെ ഇതിനു ഉദാഹരണമുണ്ട്. ടാറിങ്ങില്ലാത്ത പ്രദേശം കാണുമ്പോള്‍ ഏതോ നദിതീരത്ത് നില്‍ക്കും പോലെ ഉരുളന്‍ കല്ലുകളുടെ അട്ടി ദൃശ്യമാണ്.
ഞങ്ങളുടെ ബസ് നിറയെ യാത്രക്കാരുമായി കത്രയിലേക്ക് പാഞ്ഞുതുടങ്ങി. ഭൂരിപക്ഷവും തീര്‍ത്ഥാടകരാണ്. ഹരിതാഭമായ മലകള്‍ക്കിടയിലൂടെ വണ്ടി അങ്ങിനെ പൊയ്‌ക്കൊണ്ടിരുന്നു. എവിടെയും കാര്യമായ പട്ടാളത്തിന്റെയോ പോലീസിന്റെയോ സാന്നിദ്ധ്യം കണ്ടില്ല എന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചു. ജമ്മുകാശ്മീര്‍ മുഴുവന്‍ പട്ടാളത്തിന്റെ വലയത്തിലാണ് എന്ന് മലയാളപത്രങ്ങള്‍ തള്ളി മറിച്ചപ്പോള്‍ ഇതില്‍ കൂടുതല്‍ പലതും പ്രതീക്ഷിച്ചിരുന്നു. ദില്ലിയിലിരുന്നു റിപ്പോര്‍ട്ടു ചെയ്യുന്നതിന്റെ കുഴപ്പമായിരിക്കും. ഏതാണ്ട് പത്തുമണിയോടെ ഞങ്ങള്‍ കത്ര എന്ന നഗരത്തില്‍ ബസ്സിറങ്ങി. സാമാന്യം ഇടത്തരം ഒരു മലയോര നഗരം എന്ന് ഒറ്റനോട്ടത്തില്‍ കത്രയെ വിശേഷിപ്പിക്കാം എന്നുതോന്നുന്നു.
ജമ്മു താവി മുതല്‍ കത്രവരെയുള്ള യാത്രയില്‍ ശ്രദ്ധേയമായ ഒരു കാര്യം ഏതാണ്ട് എല്ലാവീടിന്റെയും സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും മുകളില്‍ പാറികളിക്കുന്ന ദേശീയപതാകയാണ്. 370-ാം വകുപ്പ് എടുത്തുകളഞ്ഞതില്‍ ജനങ്ങള്‍ക്കുള്ള സന്തോഷം എത്രയുണ്ട് എന്ന് വ്യക്തമാക്കാന്‍ ഈ ഒരൊറ്റ ദൃശ്യം മതിയാകും. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കേരളത്തില്‍ എത്ര വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ ദേശീയപതാക ഉയര്‍ത്താറുണ്ട് എന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും. കാശ്മീര്‍ വാലിയിലൊഴികെ എല്ലായിടത്തും ഇതാണ് ജനങ്ങളുടെ സമീപനം എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ടാക്‌സിസ്റ്റാന്റുകള്‍ ദേശീയപതാകകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. കത്രയില്‍ തലങ്ങുംവിലങ്ങും പായുന്ന മിക്ക വണ്ടികളിലും ദേശീയപതാകയുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ജമ്മുകാശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യമാഘോഷിക്കുന്നതു പോലെ തോന്നി. ചില ഇടതുപക്ഷമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല കാര്യങ്ങള്‍ എന്ന് ജമ്മുകാശ്മീരില്‍ ചെന്നിറങ്ങിയ ആദ്യമണിക്കൂറുകളില്‍ തന്നെ ഞങ്ങള്‍ക്ക് ബോധ്യമായി.
ജനങ്ങളുടെ ഈ ഉത്സാഹം ഒന്നു ക്യാമറയില്‍ പകര്‍ത്താമെന്നു കരുതി നഗരത്തിലെ ഒരു ടാക്‌സി സ്റ്റാന്റിലേക്കെത്തിയ എന്നെ വാഹനത്തില്‍ നിന്നും ഊരിയെടുത്ത ദേശീയ പതാകയുമായി ഒരു പ്രകടനമായെത്തിയാണ് അവര്‍ സ്വീകരിച്ചത്. ‘ഭാരത് മാതാകീ ജയ’ വിളികളാല്‍ അവര്‍ അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചു.