മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പട്ട് നിരവധി ഇന്ത്യക്കാരാണ് ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്നത്. ഇതില്‍ മിക്കവരും അറിയാതെ ഇതിന്റെ ഭാഗമായി ചതിയില്‍പെട്ടവരാണ്.
അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലുള്ളതും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ളതുമായ താലിബാന്‍ പ്രദേശം പ്രധാന മയക്കുമരുന്ന് കേന്ദ്രമാണ്. പൂര്‍ണ്ണമായും അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്തിന്റെ കോടതിയും ജയിലുമെല്ലാം നിയന്ത്രിക്കുന്നത് അല്‍ഖ്വയ്ദയാണ്. പഷ്തൂണ്‍ എന്ന പ്രത്യേക വര്‍ഗ്ഗക്കാരാണ് ഇവിടെ താമസിക്കുന്നത്. ഇതുവഴി റോഡ്മാര്‍ഗ്ഗം വന്നാല്‍ ഇവരുടെ കൊള്ളയടിക്ക് വിധേയരാകും. പാകിസ്ഥാന്‍ മിലിട്ടറി പോലും പെഷവാറില്‍ നിന്നും വിമാനമാര്‍ഗ്ഗമാണ് അതിര്‍ത്തിയിലേക്ക് പോവുന്നത്.
താലിബാന്‍ പ്രദേശത്ത് വളരുന്ന പോപ്പി ചെടികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഹെറോയിന്‍ എന്ന മയക്കുമരുന്ന് അല്‍ഖ്വയ്ദയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ആണ്. എന്നാല്‍ ആ നാട്ടുകാര്‍ക്ക് ഇത് ഉപയോഗിക്കുവാന്‍ അനുവാദമില്ല. അഥവാ അവര്‍ ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ഒരു മാസത്തെ ജയില്‍വാസം ശിക്ഷയായി ലഭിക്കും. പ്രധാനമായും ഇന്ത്യയാണ് ഈ മയക്കുമരുന്നിന്റെ വിപണിയും ഇടത്താവളവും. പാക്, അഫ്ഗാന്‍ വിമാനങ്ങള്‍ക്ക് ഗള്‍ഫ് വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടക്കുമ്പോള്‍, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അത്ര വലിയ പരിശോധനയൊന്നും നടക്കാറില്ല. ഇതാണ് ഇന്ത്യ മയക്കുമരുന്ന് കള്ളക്കടത്തിന്റെ ഇടത്താവളമാക്കാന്‍ കാരണം. ഇതില്‍ പലപ്പോഴും ഇരയാക്കപ്പെടുന്നത് നിരപരാധികളായ ഇന്ത്യാക്കാരാണ്. വിദേശത്തെ ബന്ധുക്കള്‍ക്കുള്ള കത്ത്, മരുന്ന്, അച്ചാര്‍, ആല്‍ബത്തിന്റെ പുറംചട്ട, പുളി, ഉള്ളി എന്നിവ വഴിയെല്ലാം കള്ളക്കടത്ത് സജീവമായി നടക്കുന്നു. ഗള്‍ഫില്‍ നിന്ന് വരുന്നവരും പോകുന്നവരും പോസ്റ്റുമാന്റെ സേവനം നിര്‍വ്വഹിക്കാറുണ്ട്. ഈ സഹായമനോഭാവമാണ് മാഫിയ സംഘങ്ങള്‍ മുതലെടുക്കുന്നത്. ഗള്‍ഫിലേക്ക് വിമാനം കയറാന്‍ നില്‍ക്കുന്ന പ്രവാസിയുടെ കയ്യില്‍ ബന്ധുങ്ങള്‍ക്ക് നല്‍കാനെന്ന് പറഞ്ഞ് നല്‍കുന്ന കത്തുകളില്‍ മയക്കുമരുന്ന് കടത്താറുണ്ട്. ഹഷീഷ് ലായനിയില്‍ കടലാസ് മുക്കി ഉണക്കിയതിനുശേഷം കവറിലിട്ട് മേല്‍വിലാസമെഴുതുന്നു. ഇങ്ങനെ പല മേല്‍വിലാസത്തിലുള്ള കത്തുകളുണ്ടാകുമെങ്കിലും എല്ലാം കൈപ്പറ്റുന്നത് ഒരാളായിരിക്കും. ഈ കടലാസ് രാസലായനിയില്‍ മുക്കിയാല്‍ ഹഷീഷ് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. ഈ കത്തുകള്‍ കൊണ്ടുപോകുന്ന വ്യക്തി ഇതൊന്നും അറിയുന്നില്ല. മയക്കുമരുന്നിന്റെ ഒരംശം പോലും മണത്ത് പിടിക്കുന്നതിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച നായ്ക്കള്‍ വിദേശ വിമാനത്താവളങ്ങളില്‍ ഉണ്ട്. സംഘസ്വയംസേവകര്‍ അറിയാതെ ഇവരുടെ ഇരകളായിപ്പോയിട്ടുണ്ട്. ഈയടുത്ത് ഇത്തരം ഒരു സംഭവമുണ്ടായി.
നിരപരാധിയുടെ തലവെട്ടി
ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങിയ ഒരു ഹതഭാഗ്യനാണ് തിരുവനന്തപുരം ജില്ലയിലെ ശാഖാപ്രവര്‍ത്തകനും മീന്‍പിടുത്ത തൊഴിലാളിയുമായ രാജന്‍. വിസയ്ക്കായി ഉറപ്പിച്ച തുകയുടെ പകുതി മാത്രം നല്‍കിയാല്‍ മതിയെന്നും, ബാക്കി തുക ജിദ്ദയില്‍ ചെന്ന് ജോലി തുടങ്ങിയതിനുശേഷം നല്‍കിയാല്‍ മതിയെന്നുമുള്ള ഏജന്റിന്റെ പഞ്ചാരവാര്‍ത്തമാനത്തില്‍ രാജന്‍ വീഴുകയായിരുന്നു. രാജന്‍ പോകുന്ന സമയത്ത് ഏജന്റ് അയാളുടെ കയ്യില്‍ തന്റെ സുഹൃത്തിന് കൊടുക്കാനാണെന്നും പറഞ്ഞ് ഒരു വിവാഹ ആല്‍ബം കൊടുത്തു. ഇതിന്റെ രണ്ട് പുറം ചട്ടകളിലുമായി ഒളിപ്പിച്ച 600 ഗ്രാം ഹെറോയിന്‍ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ പിടികൂടി. രാജനെ ജയിലില്‍ പ്രത്യേക സെല്ലിലടച്ചു. തന്നെ ചതിയില്‍ പെടുത്തിയവരെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും രാജന്‍ വീട്ടുകാര്‍ക്ക് അയച്ച കത്തില്‍ വിവരിച്ചിരുന്നു. ബന്ധുക്കള്‍ തെളിവുസഹിതം മുഖ്യമന്ത്രിയേയും വിദേശകാര്യമന്ത്രാലയത്തേയും സമീപിച്ചങ്കിലും നിരാശയായിരുന്നു ഫലം. (ഇ. അഹമ്മദ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായിരുന്ന സമയത്താണ് സംഭവം). കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു വെള്ളിയാഴ്ച സൗദി സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജിദ്ദയിലെ തിരക്കേറിയ നാല്‍ക്കവലയില്‍ വെച്ച് പരസ്യമായി തലവെട്ടി രാജന്റെ വധശിക്ഷ നടപ്പിലാക്കി. മൃതദേഹം മരുഭൂമിയിലെ വിജനമായ സ്ഥലത്ത് കുഴികുഴിച്ച് മണ്ണിട്ട് മൂടി. സൗദിയില്‍ അന്യമതസ്ഥരെ സെമിത്തേരിയില്‍ അടക്കം ചെയ്യാറില്ല. പറക്കമുറ്റാത്ത അഞ്ച് മക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം നിരപരാധിയായ രാജന്റെ മരണത്തോടെ അനാഥമായി. ഇനിയും ഇതുപോലെ എത്രയോ പേര്‍ ഗള്‍ഫ് ജയിലുകളില്‍ നരകയാതന അനുഭവിച്ച് കഴിയുന്നുണ്ട്.
ജീവിക്കാന്‍ വേണ്ടി ഭാര്യയുടെ കെട്ടുതാലി പോലും പണയപ്പെടുത്തി കടല്‍ കടക്കുന്നവര്‍ ചെന്നുചാടുന്നത് ഇത്തരം ചതിക്കുഴികളിലേക്കാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഗള്‍ഫ് നാടുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍, അവിടത്തെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പ്രതീക്ഷയേകുന്ന ചില ഉടമ്പടികളില്‍ ഒപ്പുവെക്കുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയില്‍ എത്ര മന്ത്രിമാരും പ്രധാനമന്ത്രിമാരും പ്രവാസികളുടെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. അതുകൊണ്ട് വിദേശങ്ങളിലേക്ക് ജോലിക്ക് പോകുന്ന നമ്മുടെ സഹോദരന്മാര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. ചതിക്കുഴികളില്‍ ചെന്നുചാടിയാല്‍ രക്ഷപ്പെടുക എളുപ്പമല്ല.
പുറംചട്ടകള്‍ക്കുള്ളില്‍ മയക്കുമരുന്ന് വെച്ച് കല്യാണഫോട്ടോകളും ഒട്ടിച്ച് തിരിച്ചറിയാനാകാത്തവിധം ആല്‍ബങ്ങള്‍ തയ്യാറാക്കും. അതുകൊണ്ടുപോകുന്നവര്‍ വിദേശത്ത് വെച്ച് പലപ്പോഴും പിടിക്കപ്പെടുകയും ജീവിതകാലം മുഴുവന്‍ ജയിലിലാവുകയും ചെയ്യും. അടുത്തകാലത്ത് മയക്കുമരുന്ന് കള്ളക്കടത്തിന് സൗദിയില്‍ പിടിയിലായത് വിദ്യാസമ്പന്നയായ ഒരു യുവതിയാണ്. സൗദിയില്‍ ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് അയച്ചുകൊടുത്ത വിസയുടെ സ്റ്റാമ്പിങ്ങിനും ടിക്കറ്റിനുമായി കേരളത്തിലെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയുടെ സബ്ബ് ഏജന്റിനെ സമീപിച്ചു. എല്ലാം ശരിയാക്കി കൊടുത്ത സബ് ഏജന്റ് ഇവര്‍ പോകുന്ന സമയം ഒരു വിസ ശരിയാക്കാനുള്ള രേഖകളും പാസ്‌പോര്‍ട്ട് കോപ്പിയുമാണെന്ന് പറഞ്ഞ് ഒരു കവര്‍ യുവതിയെ ഏല്‍പ്പിച്ചു. വിമാനത്താവളത്തില്‍ വച്ച് സംശയം തോന്നിയ സി.ഐ.ഡി. അധികൃതര്‍ ഈ കവര്‍ തുറന്നു പരിശോധിച്ചു. അതിലുണ്ടായിരുന്നത് 200 ഗ്രാമോളം ഹെറോയിനായിരുന്നു. തന്റെ ജീവിതം അപകടത്തിലാണെന്നറിഞ്ഞ് തളര്‍ന്നുവീണ യുവതി സത്യം വെളിപ്പെടുത്തിയെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. മയക്കുമരുന്ന് കള്ളക്കടത്ത് പിടികൂടിയാല്‍ ഗള്‍ഫില്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്. 350 ഗ്രാമില്‍ കൂടുതലാണ് മയക്കുമരുന്നിന്റെ അളവെങ്കില്‍ തലവെട്ടുന്നതാണ് സൗദിയിലെ ശിക്ഷാരീതി.