തങ്ങളുടെ പുണ്യനഗരമായ ജെറുസലേം തങ്ങളുടെ ശത്രുക്കളുടെ നിയന്ത്രണത്തിലിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു. 1212ല്‍ കുട്ടികളുടെ കുരിശുയുദ്ധമെന്നറിയപ്പെടുന്ന നാലാമത്തെയും അവസാനത്തേയും യുദ്ധം നടന്നു. നിഷ്‌കളങ്കരായ കുട്ടികള്‍ യുദ്ധം ചെയ്താല്‍ ദൈവാനുഗ്രഹത്താല്‍ യുദ്ധം ജയിക്കുമെന്നുള്ള വിശ്വാസമായിരുന്നു ഈ യുദ്ധത്തിനടിസ്ഥാനം. സ്റ്റീഫന്‍ എന്ന് പേരുള്ള ഒരു ഫ്രഞ്ച് ബാലന്‍ ഏകദേശം 30000 കുട്ടികളെ കൊണ്ടും നിക്കോളാസ എന്ന മറ്റൊരു യുവാവ് എകദേശം 20000 കുട്ടികളെ കൊണ്ടും കപ്പലില്‍ ജെറുസലേമിലേക്ക് പുറപ്പെട്ടു. എന്നാല്‍ ഇവരാരും തന്നെ ജെറുസലേമില്‍ എത്തിയില്ല. ഈ വലിയ കപ്പല്‍വ്യൂഹത്തിന്റെ വരവ് അറിഞ്ഞ ശത്രുക്കള്‍ ഇവരെ ആക്രമിച്ചു. കുറെ പേര്‍ വഴിയില്‍ കൊല്ലപ്പെട്ടു. കുറെ പേര്‍ ആഫ്രിക്കയില്‍ തടവുകാരായി മാറി. അങ്ങിനെ കുട്ടി സൈന്യവും തുടച്ചുനീക്കപ്പെട്ടു.
1229ല്‍ ഫ്രെഡറിക് രണ്ടാമന്‍ ചക്രവര്‍ത്തി ജെറുസലേം കീഴടക്കി അവിടെ ക്രൈസ്തവ ഭരണം പുന:സ്ഥാപിച്ചെങ്കിലും 1244 ല്‍ അത് വീണ്ടും മുസ്ലിങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയായി. പിന്നിട് 673 കൊല്ലത്തിന് ശേഷം 1917 ല്‍ ഒന്നാം ലോകമഹായുദ്ധകാലത്താണ് ക്രിസ്ത്യാനികള്‍ക്ക് ജെറുസലേമില്‍ ഒന്ന് സ്വസ്ഥമായി നില്‍ക്കുവാന്‍ പോലും കഴിഞ്ഞത്. ലോകം പിടിച്ചെടുക്കുവാന്‍ തലങ്ങും വിലങ്ങും സൈന്യത്തെ പായിച്ച ക്രൈസ്തവ സഭകള്‍ക്ക് അവരുടെ പുണ്യനഗരമായ ജെറുസലേം ഏഴ് നൂറ്റാണ്ടുകളോളം അന്യമായിരുന്നെന്ന് ചുരുക്കം. സമാധാനത്തിന്റെ മതങ്ങള്‍ എന്ന് സ്വയം പറയുന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങളും പരസ്പരം കീഴടക്കി അധിനിവേശം സ്ഥാപിക്കാന്‍ ഒഴുക്കിയിട്ടുള്ള ചോരപ്പുഴകള്‍ സമാനതകള്‍ ഇല്ലാത്തതാണ്.
പേര്‍ഷ്യയില്‍ നിന്ന് കച്ചവടാവശ്യത്തിനായി ഇന്ത്യയിലെത്തിയവരാണ് ഇവിടത്തെ ആദ്യത്തെ ക്രൈസ്തവര്‍ എന്ന് വിലയിരുത്തപ്പെടുന്നു. സ്വതന്ത്ര സഭയായിരുന്ന ഇവിടത്തെ സഭയില്‍ ആദ്യമായി വൈദേശിക ആചാരങ്ങള്‍ കൊണ്ടുവന്നത് പൗരസ്ത്യ സഭക്കാരാണ്.
റോമാസാമ്രാജ്യവുമായി അതിര്‍ത്തി പങ്കിട്ടിരുന്ന ഒരു മഹാസാമ്രാജ്യമായിരുന്നു പേര്‍ഷ്യന്‍ സാമ്രാജ്യം. പേര്‍ഷ്യയില്‍നിന്ന് കേരളത്തിലേക്ക് വന്നിരുന്ന കച്ചവടക്കാര്‍ക്ക് കേരളക്കരയിലെ രാജാക്കന്മാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. ഈ കച്ചവടക്കാര്‍ ഇവിടെനിന്ന് വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങുകയും വലിയ വലിയ ഗോഡൗണുകള്‍ സ്ഥാപിക്കുകയും ധാരാളം സാധനങ്ങള്‍ സംഭരിക്കുകയും പൗരസ്ത്യ ദേശങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പേര്‍ഷ്യയില്‍ നിന്നുള്ള കച്ചവടക്കാരായിരുന്നു ഇവരില്‍ അധികവും. പേര്‍ഷ്യന്‍ ദേശത്തുള്ള ഈ സഭകള്‍ വിവിധ പേരുകളിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നതുതന്നെ. ബാബിലോണിയന്‍ സഭ, അസിറിയന്‍ സഭ, നെസ്‌തോറിയന്‍ സഭ, കല്‍ദായ സഭ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെട്ട ഈ സഭയുടെ വിസ്തൃതി വലുതായിരുന്നു. ആധുനിക ഇറാഖ് മുതല്‍ ചൈന വരെ എത്തുന്നതും അതിന് ചുറ്റുമുള്ളതുമായ വലിയൊരു ഭൂപ്രദേശം പേര്‍ഷ്യയെന്നാണ് അറിയപ്പെട്ടിരുന്നത്. സുറിയാനി ആയിരുന്നു ഇവിടത്തെ ആരാധനാഭാഷ. പേര്‍ഷ്യയാകട്ടെ ആദിമ ക്രൈസ്തവ വിശ്വാസത്തിന്റെ ഒരു പിള്ളത്തൊട്ടിലും.
കേരള ക്രൈസ്തവ ചരിത്രത്തില്‍ മലബാര്‍ എന്ന് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കേരള പ്രദേശത്തെ ക്രൈസ്തവ പാരമ്പര്യം തികച്ചും പൗരസ്ത്യമായിരുന്നു. യേശുവിന്റെ സംസാരഭാഷയായി വിശ്വസിക്കപ്പെടുന്ന അരാമയ ഭാഷയോട് ഒരുപാട് സാദൃശ്യങ്ങളുള്ളതാണ് സുറിയാനി. സുറിയാനി ഭാഷയെ ആദിമ ക്രൈസ്തവര്‍ ദൈവഭാഷയായി പ്രാര്‍ത്ഥനകളില്‍ ഉപയോഗിച്ച് പരിപാലിച്ചുപോന്നു.
കടല്‍മാര്‍ഗം ആയിരുന്നു ഭൂരിഭാഗം വൈദേശിക കച്ചവടങ്ങളും. പൗരസ്ത്യ ദേശങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കടല്‍യാത്രകള്‍ക്ക് ശേഷമാണ് പായക്കപ്പലുകള്‍ നാട്ടില്‍ എത്തി നങ്കൂരമിടുക. കൈനിറയെ പണവുമായി വരുന്ന വിദേശ കച്ചവടക്കാര്‍ നാട്ടിലെ രാജാക്കന്മാര്‍ക്കുപോലും പ്രിയപ്പെട്ടവരായിരുന്നു. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കപ്പല്‍യാത്രകളില്‍ ഭക്ഷണവും വസ്ത്രവും മരുന്നുകളും ആയുധങ്ങളും മാത്രമല്ല കപ്പലില്‍ ഒരു മരണം നടന്നാല്‍ ചെയ്യേണ്ട അന്ത്യകര്‍മ്മങ്ങള്‍ക്ക് വരെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. കപ്പലിന്റെ വലിപ്പം അനുസരിച്ച് ഒരു കപ്പലില്‍ 300-400 ആളുകള്‍ ഉണ്ടായിരുന്നു.
ഇതില്‍ പകുതിയോളം പേര്‍ പണിക്കാര്‍. കാറ്റിന്റെ ഗതിക്കനുസരിച്ച് പായ്കപ്പല്‍ നീങ്ങും. കടല്‍ക്ഷോഭം ഉണ്ടായാല്‍ തൊട്ടടുത്ത സ്ഥലത്ത് പ്രകൃതിക്ഷോഭം കഴിയുന്നതുവരെ കപ്പല്‍ അടുപ്പിക്കും. ചിലപ്പോള്‍ അത് ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെയാകാം. കപ്പലുകള്‍ അവിടെ ക്യാമ്പ് ചെയ്യും. ഇങ്ങനെയുള്ള കപ്പല്‍യാത്രകള്‍ മൂലം നാട്ടില്‍ നിരവധി സ്ഥലത്ത് വിദേശ സാന്നിദ്ധ്യം അനുഭവപ്പെട്ടു. ഇവര്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ രാജാക്കന്മാര്‍ മുന്‍നിരയിലായിരുന്നു. കാരണം രാജാക്കന്മാര്‍ക്ക് ഇവരില്‍ നിന്ന് ഇഷ്ടംപോലെ പണവും സമ്മാനങ്ങളും ലഭിച്ചിരുന്നു. തൊട്ടടുത്ത നാട്ടുരാജാക്കന്മാര്‍ തങ്ങളുടെ ഇടപാടുകാരായ ഈ വിദേശികളെ തട്ടിയെടുക്കാതെ നോക്കേണ്ടതും അവര്‍ പോകാതെ നോക്കേണ്ടതും രാജാക്കന്മാരുടെ ജോലിയായിരുന്നു, അതിനാല്‍ കച്ചവടക്കാര്‍ സര്‍വ സ്വതന്ത്രരായിരുന്നു. അവര്‍ ഇവിടെ വലിയ ഗോഡൗണുകള്‍ പണിത് വിഭവസമാഹരണം നടത്തി. കപ്പലുകള്‍ ഇവിടെ തങ്ങുന്നതിനിടയിലുള്ള കാലയളവില്‍ അവര്‍ വിവാഹബന്ധങ്ങളിലും മറ്റും ഏര്‍പ്പെടുവാന്‍ തുടങ്ങി. അങ്ങിനെയാണ് മുസ്ലിം – ക്രൈസ്തവ കുടുംബങ്ങള്‍ ഭാരതത്തില്‍ രൂപം കൊള്ളുവാന്‍ തുടങ്ങിയത്.
ഇങ്ങനെ ഇവിടെ രൂപംകൊണ്ട ഈ മതവിശ്വാസങ്ങള്‍ തികച്ചും തദ്ദേശീയമായിരുന്നു. ഇവിടെ നിലനിന്നിരുന്ന വിശ്വാസങ്ങളോടൊപ്പം അവരുടെ വിശ്വാസത്തെക്കൂടി ചേര്‍ത്തുവെച്ചുവെന്നല്ലാതെ ഇവിടെ നിലവിലുണ്ടായിരുന്ന വിശ്വാസങ്ങള്‍ തെറ്റാണെന്ന് പറയുവാനോ അതിനെ അട്ടിമറിക്കുവാനോ ഇവര്‍ നിന്നില്ല. അതിനുള്ള ഒരു കാരണം ഇവര്‍ പുരോഹിതന്മാരോ മത ലക്ഷ്യങ്ങള്‍ ഉളളവരോ ആയിരുന്നില്ല. കച്ചവടക്കാരായിരുന്നു. മത്സരവും യുദ്ധവും ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലായതിനാല്‍ ഇവിടെ ഹൈന്ദവ സമൂഹവുമായി ഐക്യപ്പെട്ട് പോകാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. പേര്‍ഷ്യയില്‍ അക്കാലത്തുണ്ടായ മത മര്‍ദ്ദനം മൂലം അവിടെനിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോന്ന ക്രിസ്ത്യാനികളുടെ സമൂഹമാണ് ഇവരെന്ന് പറയുന്ന ചരിത്രകാരന്മാരും ഉണ്ട്.
ഭാരതത്തിലെ ക്രൈസ്തവ സമൂഹവുമായി അക്കാലത്ത് പ്രധാനമായും ബന്ധമുണ്ടായിരുന്നത് ആഗോള സുറിയാനിസഭയായ ബാബിലോണിയന്‍ സഭക്കായിരുന്നു. ഈ ബാബിലോണിയന്‍ സഭയ്ക്ക് മറ്റൊരു ആഗോളസഭയായ റോമിലെ മാര്‍പാപ്പ സഭയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. മതപരിവര്‍ത്തനത്തിന് പദ്ധതി തയ്യാറാക്കലും മതപരിവര്‍ത്തനം നടത്തി മതസാമ്രാജ്യം വികസിപ്പിക്കലുമൊന്നും ബാബിലോണിയന്‍ സഭയുടെ പ്രധാന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അന്ന് ഭാരതത്തിലെത്തിയിരുന്നില്ല. വല്ലപ്പോഴും മാസങ്ങളും വര്‍ഷങ്ങളും യാത്ര ചെയ്ത് കടല്‍മാര്‍ഗം മലബാറില്‍ ഈ സഭകളുടെ പുരോഹിതന്മാര്‍ വന്നിരുന്നു. പേര്‍ഷ്യ മുതല്‍ കൊല്ലം വരെ ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്നതായിരുന്നു അക്കാലത്തെ പേര്‍ഷ്യന്‍ സഭ. ഇവിടങ്ങളിലെക്കെല്ലാം മെത്രാന്മാരെ നിയമിച്ചിരുന്നത് പേര്‍ഷ്യയിലെ പാത്രിയാര്‍ക്കിസായിരുന്നു; പാരമ്പര്യ വൈരികളായ മുസ്ലിങ്ങള്‍ ഒഴികെ എല്ലാ മതങ്ങളോടും മൃദുസമീപനം എന്നതായിരുന്നു നമ്പൂതിരിമാര്‍ എന്ന് സ്വയം വിശ്വസിച്ചിരുന്ന കേരളത്തിലെ സിറിയാനി ക്രിസ്ത്യാനികളുടെ നയം.
ഈ രാജ്യത്തെ സംസ്‌കാരവുമായി ഇഴുകി ജീവിച്ച ഈ സഭാവിഭാഗത്തെ ക്രിസ്ത്യാനികളായിപ്പോലും പിന്നീട് മതപരിവര്‍ത്തന ലക്ഷ്യവുമായി ഇന്ത്യയിലെത്തിയ റോമന്‍സഭകള്‍ അംഗീകരിച്ചില്ല എന്നത് പിന്നീടുണ്ടായ ചരിത്രം. ഇവരെ നെസ്‌തോറിയന്‍ പൈതൃകം പേറുന്നവരെന്നും പാഷാണ്ഡതന്മാര്‍ എന്നും വിളിച്ച് അപമാനിക്കുകയാണ് യൂറോപ്യന്‍ മതപരിവര്‍ത്തനലോബി ചെയ്തത്. അവര്‍ യൂറോപ്പിന്റെ മതസിദ്ധാന്തങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.
വൈദിക കര്‍മ്മത്തിന് വിരുദ്ധമായ ആചാരങ്ങളോട് കൂടി കര്‍മ്മം ചെയ്യുന്നവര്‍, മതവിരോധി എന്നൊക്കെയാണ് നൊസ്‌തോറിയന്‍ പാഷാണ്ഡത എന്നതുകൊണ്ട് റോമന്‍ കത്തോലിക്കര്‍ ഉദ്ദേശിക്കുന്നത്. ഇവരെ മതത്തിന് ഉപകാരമില്ലാത്ത വെറും ‘കച്ചവട ക്രിസ്ത്യാനികള്‍’ എന്നാണ് പിന്നീട് വന്ന പാശ്ചാത്യ ക്രിസ്ത്യന്‍ ചരിത്രകാരന്മാര്‍ വിളിച്ചത്.
ഹിന്ദുക്കളെപ്പോലെ ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും പുലര്‍ത്തുക, തലമുടിയില്‍ കുടുമ കെട്ടുക, കാത്കുത്തി കമ്മല്‍ ധരിക്കുക, ശത്രുസംഹാരത്തിനും ഉദ്ദിഷ്ട കാര്യങ്ങള്‍ക്കും പൂജ നടത്തുക, താഴ്ന്ന ജാതിക്കാര്‍ തൊട്ടാല്‍ കുളിക്കുക, നായന്മാര്‍ക്ക് തുല്യമായ സ്ഥാനത്തോടെ ജീവിക്കുക, ക്ഷേത്രങ്ങളിലെ ചടങ്ങുകളില്‍ ഹിന്ദുക്കളെപ്പോലെ പങ്കെടുക്കുക, ജ്യോതിഷം നോക്കുക, ഏലസ്സ് കെട്ടുക ഇതൊക്കെ ഗുരുതരമായ കുറ്റമായിട്ടാണ് യൂറോപ്യന്‍ തദ്ദേശ ക്രിസ്ത്യാനികള്‍ കണ്ടത്. മിക്കവരുടെയും അരയില്‍ കത്തി സൂക്ഷിക്കുകയും അവര്‍ മുട്ടിന് മുകളിലുള്ള അരമുണ്ട് ധരിക്കുകയും ചെയ്തിരുന്നു. പളളിയില്‍ പോകുമ്പോള്‍ അവര്‍ നായര്‍ യോദ്ധാക്കളെപ്പോലെ വാളും പരിചയും ധരിച്ചിരുന്നു, അവര്‍ കളരികളില്‍ പരദേവതമാരെ പൂജിക്കുകയും ആയുധപരിശീലനം നേടുകയും ചെയ്തു. അവര്‍ ജ്യോതിഷം നോക്കുകയും വെളിച്ചപ്പാടിനെ വിളിച്ച് തുള്ളിക്കുകയും ചെയ്തിരുന്നു. അവര്‍ ദേഹരക്ഷയ്ക്കും സ്വത്ത് രക്ഷയ്ക്കും വേണ്ടി ഏലസ്സ് കെട്ടിയിരുന്നു. പല ഹൈന്ദവ ക്ഷേത്രങ്ങളിലും നസ്രാണികള്‍ക്ക് ആചാരങ്ങളില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. ഇതിലെല്ലാം ഉപരിയായി അവര്‍ ഹിന്ദുക്കളെപ്പോലെ കുരിശ് നാട്ടിയ സ്ഥലത്തേക്ക് വിളക്ക് സന്ധ്യക്കും വിശേഷങ്ങള്‍ക്കും കത്തിക്കുന്നത് മിഷനറിമാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.’
കൂടാതെ ക്രിസ്ത്യന്‍ പള്ളികളായി പണിത ആരാധനാലയങ്ങള്‍ക്കെല്ലാം ഹിന്ദുഛായ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളെപ്പോലെ മുഖമണ്ഡപം, തുണുകളോടുകൂടിയ മഹാമണ്ഡലം; ഗര്‍ഭഗൃഹം എന്നു തുടങ്ങി ക്ഷേത്രങ്ങള്‍ക്ക് മുമ്പിലെ ദീപസ്തംഭം വരെ ഉണ്ടായിരുന്നു. ചില പള്ളികളില്‍ ക്ഷേത്രങ്ങളെപ്പോലെ കരിങ്കല്‍ നിര്‍മിതമായ ഓവുചാലും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ട യൂറോപ്യന്‍ മിഷണറികള്‍ ഇവിടത്തെ ക്രിസ്തുവിനെ ഒരു ഹിന്ദു ദൈവമായിട്ടാണ് കണ്ടത്. മാര്‍പാപ്പ വിഭാഗത്തിന്റെ കാഴ്ചപ്പാടില്‍ ഇതെല്ലാം ക്രൈസ്തവ വിരുദ്ധമായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ചൈന, ബര്‍മ്മ, ജപ്പാന്‍, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളിലും മാര്‍പാപ്പ സഭയുമായി ബന്ധമില്ലാത്ത യേശു വിശ്വാസികള്‍ ഉണ്ടെന്ന് കച്ചവടക്കാരില്‍ നിന്ന് മാര്‍പാപ്പയ്ക്ക് തെളിവ് കിട്ടിയിരുന്നു. കൂടാതെ ലോകത്തിലെ പ്രമുഖ സാഹസിക കടല്‍യാത്രികനായിരുന്ന മാര്‍ക്കോപോളോയില്‍നിന്നും കിട്ടിയ വിവരങ്ങളും മാര്‍പാപ്പക്ക് പ്രചോദനം നല്‍കുന്നതായിരുന്നു.1270 നും 1295 നും ഇടയില്‍ ദക്ഷിണേന്ത്യ സന്ദര്‍ശിച്ച മാര്‍ക്കോപോളോ ഇവിടത്തെ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. യേശുവില്‍ ആര് വിശ്വസിക്കുന്നുണ്ടെങ്കിലും അത് തങ്ങളുടെ മാര്‍ഗ്ഗത്തിലൂടെ മതിയെന്നുള്ളതായിരുന്നു മാര്‍പാപ്പ പക്ഷത്തിന്റെ നിലപാട്.
എ ഡി 13-ാം നൂറ്റാണ്ടു മുതല്‍ മാര്‍പാപ്പ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ഇതിന് കാരണം പൗരസ്ത്യ ദേശത്തെ നിരവധി ക്രൈസ്തവ രാജ്യങ്ങള്‍ മുസ്ലിം ആക്രമണം മൂലം മുസ്ലിം രാഷ്ട്രങ്ങളായി എന്നതുമായിരുന്നു. 13-ാം നൂറ്റാണ്ടില്‍ കൊല്ലത്ത് എത്തിയ മാര്‍പാപ്പ പക്ഷക്കാരനായ ജോര്‍ഡാന്‍ കാറ്റലാനി എന്ന പുരോഹിതന്‍ മാര്‍പാപ്പക്ക് അയച്ച നിരവധി കത്തുകളില്‍ പേര്‍ഷ്യന്‍ സ്വാധീനം മൂലം വഴിതെറ്റി പോയ തിരുവിതാംകൂര്‍, മലബാര്‍, മംഗലാപുരം എന്നിവിടങ്ങളിലെ ക്രിസ്ത്യാനികളെ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരേണ്ടതിനെക്കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ വിദേശ ക്രൈസ്തവികതയുമായി അടിമത്ത ബന്ധമില്ലാത്ത ഇന്ത്യന്‍ നസ്രാണികളെ യഥാര്‍ത്ഥ കത്തോലിക്കരാക്കുവാന്‍ റോമിലെ മാര്‍പാപ്പ പോര്‍ച്ചുഗീസ് രാജാവിനെ ചുമതലപ്പെടുത്തുന്നതോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ അധിനിവേശം ആരംഭിക്കുന്നത്.
പൗരസ്ത്യ കച്ചവടക്കാരിലൂടെയാണ് കേരളത്തില്‍ ക്രിസ്തുമതം എത്തിയതെന്ന് നാം കണ്ടു. കന്യകയില്‍ ജനിക്കുകയും മാനവരാശിയുടെ പാപമോചനത്തിനായി കുരിശില്‍ തൂങ്ങി മരിക്കുകയും മരിച്ച് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റ് സ്വര്‍ഗത്തിലേക്ക് പോകുകയും ചെയ്ത ഒരു ദൈവം എന്നതായിരുന്ന സാമാന്യ വിശ്വാസം. ബൈബിള്‍ വായിച്ച് പഠിച്ചിട്ടുണ്ടായ വിശ്വാസമൊന്നും ആയിരുന്നില്ല ഇത്. കേട്ടറിവിലൂടെ പ്രചരിച്ച ഈ വിശ്വാസ കഥക്ക് സമാനമായ മറ്റൊരു സംഭവമോ കന്യകയിലുള്ള ജനനമോ മരണാനന്തര ഉയര്‍പ്പോ കേട്ടിട്ടില്ലാത്തതു കൊണ്ട് ഈ വിശ്വാസങ്ങള്‍ക്ക് പുതുമയും ആകര്‍ഷണവും ഉണ്ടായിരുന്നു.
ഭാരതത്തിലെ ക്രൈസ്തവ പാരമ്പര്യത്തെ രണ്ടായിട്ടാണ് തിരിക്കുന്നത്. തോമാസ് ശ്ലീഹയിലൂടെ ഇവിടെ പ്രചരിച്ചതായി വിശ്വസിക്കപ്പെടുന്നതും മാര്‍തോമാസഭ (നസ്രാണിസഭ)എന്ന പേരില്‍ അറിയപ്പെടുന്ന ക്രൈസ്തവ വിശ്വാസ കൂട്ടായ്മ എന്ന സ്വതന്ത്രസഭ. ഇവര്‍ പൗരസ്ത്യ ദേശത്തെ സഭകളില്‍ നിന്ന് ആത്മീയ ശുശ്രൂഷകള്‍ സ്വീകരിച്ചിരുന്നു.15-ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശത്തില്‍ തുടങ്ങുന്ന രണ്ടാം കാലഘട്ടം അഥവ മാര്‍പാപ്പ കേന്ദ്രീകൃത സഭാ കാലഘട്ടം. മാര്‍പാപ്പ സംവിധാനം ശക്തമായ പുരോഹിത കേന്ദ്രീകൃതമായിരുന്നെങ്കില്‍ സ്വതന്ത്ര സംവിധാനത്തില്‍ വിശ്വാസികളുടെ കൂട്ടായ്മയ്ക്കായിരുന്നു പ്രാധാന്യം. ഭാരത സഭയുടെ ചരിത്രത്തില്‍ ഇപ്പോള്‍ പ്രബലരായ മാര്‍പാപ്പ പക്ഷത്തെ അനുകൂലിക്കുന്നവരും പഴയ പൗരസ്ത്യ സുറിയാനി പക്ഷത്തെ അനുകൂലിക്കുന്നവരെന്നുമുള്ള പ്രബല ചേരികളും നിരവധി സഭകളും ഇന്നുണ്ട്.
അന്നത്തെ സഭാ സംവിധാനത്തെക്കുറിച്ച് മാര്‍പാപ്പ വിരുദ്ധ പക്ഷക്കാരനായ ജോസഫ് പുലിക്കുന്നേല്‍ എഴുതുന്നു: ’16-ാം നൂറ്റാണ്ട് വരെ കേരളസഭ ഒരു വിശ്വാസ കൂട്ടായ്മയായിരുന്നു. ഈ കൂട്ടായ്മയെ ഭരിക്കുവാന്‍ വിശ്വാസികളാല്‍ തെരെഞ്ഞെടുക്കപ്പെടുന്ന ഒരു ഇടവക പട്ടക്കാരനുണ്ടായിരുന്നു.’ ഇയാളാണ് വിശ്വാസികളുടെ ഭൗതികവും സാമ്പത്തികവുമായ കാര്യങ്ങള്‍ നോക്കിയിരുന്നത്. വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നോക്കുവാന്‍ ഇടവക മൂപ്പന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. പട്ടക്കാരനും വിശ്വാസികളും ചേര്‍ന്ന് പള്ളി ഭരിക്കുമ്പോള്‍ മൂപ്പന്‍ ആത്മീയ കാര്യങ്ങള്‍ ചെയ്യും. മൂപ്പന്മാരുടെയും മേലന്വേഷകരുടെയും കടമ ആത്മീയ പ്രവര്‍ത്തനം മാത്രമായിരുന്നു.’
മധ്യകാലഘട്ടം എന്ന് വിളിക്കപ്പെടുന്ന അഞ്ചാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടം കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് വിപുലമായ അധികാരങ്ങളുള്ള കാലഘട്ടമായിരുന്നു. ഇവര്‍ക്ക് ചുങ്കം പിരിക്കുവാനും ഈഴവര്‍, വണ്ണാന്മാര്‍, വെള്ളാളര്‍ തുടങ്ങി പല സമുദായങ്ങളുടെയും സേവനം ലഭിക്കുവാനുമുള്ള രാജകീയ ഉത്തരവ് നിലവിലുണ്ടായിരുന്നു. അടിമകളെ വാങ്ങുവാനും കച്ചവട സങ്കേതങ്ങള്‍ പണിയുവാനും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നു. ജോലി ആത്മീയ ശുശ്രൂഷ മാത്രമായിരുന്നു.
എന്നാല്‍ നാലാം നൂറ്റാണ്ട് മുതല്‍ പേര്‍ഷ്യന്‍ അധിനിവേശ മതപ്രബോധന രീതികള്‍ ഭാരതത്തിലും കുറെശ്ശേയായി പ്രചരിക്കുവാന്‍ തുടങ്ങിയതോടെ അവിടത്തെ ശീലങ്ങള്‍ ഇവിടെയും സംക്രമിക്കുവാന്‍ തുടങ്ങി. പേര്‍ഷ്യന്‍ മെത്രാന്മാരും തലവന്‍മാരായ പാത്രിയാര്‍ക്കിസുമാരുമൊക്കെ ഇവിടേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാന്‍ തുടങ്ങി. പരസ്പര ബഹുമാനമുള്ള ഒരു സമൂഹമായിരുന്നതുകൊണ്ട് പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചുമുള്ള മതപരിവര്‍ത്തനങ്ങള്‍ കുറവായിരുന്നു. റോമന്‍ കത്തോലിക്കക്കാരും പിന്നീട് പ്രൊട്ടസ്റ്റന്റുകാരും അവകാശപ്പെടുന്നതു പോലുള്ള വന്‍കിട മതപരിവര്‍ത്തന കഥകള്‍ പൗരസ്ത്യ സഭക്കാരുടെ ചരിത്രത്തില്‍ കാണാനില്ല.
(തുടരും)