വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചാണ് ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്. 1947ല്‍ തൃശൂരിലെ ശ്രീകേരളവര്‍മ്മ കോളേജില്‍ ഞാന്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ ഞാന്‍ ബന്ധപ്പെട്ടത്, കമ്മ്യൂണിസ്റ്റു ചായ്‌വുള്ള വിദ്യാര്‍ത്ഥി ഫെഡറേഷനുമായാണ്. കോളേജില്‍ കമ്മ്യൂണിസ്റ്റനുഭാവികള്‍ ചുരുക്കമായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസ്സനുകൂല വിദ്യാര്‍ത്ഥിസംഘടനയ്ക്കായിരുന്നു. കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥിസംഘടന പല ഗ്രൂപ്പുകളായി ഭിന്നിച്ച് ചിതറിക്കിടന്നു.
എന്നാലും, കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ അവര്‍ വിജയിച്ചു. ചുരുക്കമായുള്ള കമ്മ്യൂണിസ്റ്റനുഭാവികള്‍ക്ക് കോളേജില്‍ അരക്ഷിതത്വം ഇല്ലായിരുന്നു. അന്നത്തെ വിദ്യാര്‍ത്ഥിരാഷ്ട്രീയം ജിഹ്വാതലത്തില്‍ ഒതുങ്ങിനിന്നു. അടിയും കുത്തും കൊലയുമായി വിദ്യാര്‍ത്ഥിരാഷ്ട്രീയം രൗദ്രരൂപം പ്രാപിച്ചത് പില്‍ക്കാലത്താണ്. നാലു കൊല്ലത്തെ കോളേജ് പഠിപ്പ് ഏഴു കൊല്ലംകൊണ്ടാണ് ഞാന്‍ മുഴുമിച്ചത്. ഇടയില്‍ മൂന്നുകൊല്ലം സജീവരാഷ്ട്രീയത്തില്‍. അത് രണദിവേ വിപ്ലവകാലമായിരുന്നു. എന്നാല്‍, അക്കാലത്ത് കോളേജ് വിദ്യാര്‍ത്ഥിപ്രവര്‍ത്തകരുടെ കരങ്ങളില്‍ സൈക്കിള്‍ ചെയിന്‍, കഠാരി, വടിവാള്‍ ആദിയായ മാരകോപകരണങ്ങള്‍ ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്ക് ആയുധക്കളി കടന്നുകൂടിയത് എന്ന്, എങ്ങനെ എന്നതിനെപ്പറ്റി ഗവേഷണം നടത്തേണ്ടതായിട്ടുണ്ട്.
വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ എന്നപോലെ, കക്ഷിരാഷ്ട്രീയത്തിലും ആയുധമെടുത്തുള്ള പൊരുതല്‍ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ചില ഏറ്റുമുട്ടലുകളില്‍ അംഗഭംഗമുണ്ടായി. അത് മാരകം ആയിരുന്നില്ല. എന്റെ രാഷ്ട്രീയപ്രവര്‍ത്തനാനുഭവത്തില്‍ ആദ്യത്തെ ഇരുപതു കൊല്ലം ചോരചിന്തല്‍ ഉണ്ടായിട്ടില്ല. അതിനിടയ്ക്ക് രാഷ്ട്രീയമായ ഒരു മരണമുണ്ടായത് അയിത്തത്തിനെതിരായ പാലിയം സമരത്തിലാണ്. എ.ജി.വേലായുധന്‍ എന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ മരിച്ചു. മറ്റൊരു സംഭവം, തൃശൂര്‍ ജില്ലയിലെ പരിയാരത്ത് കൂട്ടുകൃഷിസ്ഥലത്തുണ്ടായ ഏറ്റുമുട്ടലില്‍ വീണുപോയ ശങ്കുണ്ണി ഇന്‍സ്‌പെക്ടറുടെ മരണമാണ്. കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകരുടെ നേരെ പോലീസിന്റെ ആക്രമണം പരക്കെ ഉണ്ടായിരുന്നു. അത് ഏകപക്ഷീയമായിരുന്നു. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും തമ്മില്‍ ചേരിതിരിഞ്ഞുള്ള സംഘട്ടനം കേരളത്തിലെ രാഷ്ട്രീയത്തിന്റെ ആദ്യ ദശകങ്ങളില്‍ ഉണ്ടായിരുന്നില്ല.
1947 ല്‍ രാജ്യം സ്വതന്ത്രമായി. കോണ്‍ഗ്രസ് അധികാരത്തില്‍ കയറി. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് സാമ്രാജ്യത്തോടാണ് എതിരിട്ടിരുന്നത്. സാമ്രാജ്യം പിന്‍വാങ്ങിപ്പോയി. കോണ്‍ഗ്രസ് പിന്നീട് ശത്രുവായിക്കണ്ടത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ ആണ്. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും സ്വാതന്ത്ര്യസമരകാലത്ത് ഭിന്നമാര്‍ഗ്ഗത്തിലാണ് ചരിച്ചത്. അവ പരസ്പരം ശത്രുതയിലായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുക എന്നത് കോണ്‍ഗ്രസ് ഗവര്‍മ്മെണ്ട് ലക്ഷ്യമാക്കി. 1948-ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരം കയ്യടക്കാന്‍ ആഗ്രഹിച്ചു. തെലങ്കാന വിമോചനസമരമാര്‍ഗ്ഗമായി സ്വീകരിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള കാലത്ത് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഭിന്നിച്ചിരുന്നല്ലൊ. കോണ്‍ഗ്രസ് ഗാന്ധിമാര്‍ഗ്ഗത്തെ കൈക്കൊണ്ടു. അഹിംസ, അക്രമരാഹിത്യം, സത്യഗ്രഹം – കോണ്‍ഗ്രസ്സിന്റേത് സമാധാനമാര്‍ഗ്ഗം. കമ്മ്യൂണിസത്തിന്റേത് വിപ്ലവമാര്‍ഗ്ഗമായിരുന്നു. അക്രമരാഹിത്യവും സത്യഗ്രഹവും കമ്മ്യൂണിസത്തിന്ന് പ്രിയപ്പെട്ടതായിരുന്നില്ല. അക്രമവും ഏറ്റുമുട്ടലുകളും വിപ്ലവമാര്‍ഗ്ഗത്തിലെ പരിശീലനമായിരുന്നു. രജപുത്രന്മാരെപ്പോലെ പോരടിക്കാനും പൊരുതി മരിക്കാനും കാഡര്‍മാരെ സന്നദ്ധരാക്കാന്‍ പാര്‍ട്ടി യത്‌നിച്ചു. വന്‍തോതില്‍ പാര്‍ട്ടികാഡര്‍മാര്‍ മരണപ്പെട്ടു.വയലാര്‍ സമരവും തെലങ്കാന പോരാട്ടവും ആ വഴിയിലെ നാഴികക്കല്ലുകളാണ്. രജപുത്രര്‍ വീരസ്വര്‍ഗ്ഗം ലക്ഷ്യംവെച്ചു. കമ്മ്യൂണിസം രക്തസാക്ഷിത്വം പോര്‍വീര്യലക്ഷണമാക്കി. വടക്കേ മലബാറിലും സേലം ജയിലിലും കൂട്ടമരണങ്ങളുണ്ടായത് യാദൃച്ഛികമായിട്ടല്ല.
പി.സി.ജോഷിയുടെ നേതൃത്വം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറെ അറിയപ്പെട്ട ഇന്ത്യന്‍ നേതാവ് ഉത്തരദേശക്കാരനായ പി.സി.ജോഷിയായിരുന്നു. പാര്‍ട്ടിയെ ആശയസമരത്തില്‍ അദ്ദേഹം നയിച്ചു. ഗാന്ധി-ജോഷി കത്തിടപാടുകള്‍ അതിനു സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഓഫീസും പ്രവര്‍ത്തകരുമുണ്ടായി. തൊഴിലാളികളുടെ പാര്‍ട്ടി എന്ന പ്രശസ്തിയും പാര്‍ട്ടിക്കുണ്ടായിരുന്നു. കൃഷിക്കാര്‍ക്കിടയിലും ബുദ്ധിജീവികള്‍ക്കിടയിലും പാര്‍ട്ടി സ്വാധീനമുറപ്പിച്ചു. ആ സ്വാധീനത്തെ ആസ്പദമാക്കിയാണ,് 1948-ല്‍, കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിക്കാമെന്ന വ്യാമോഹം പാര്‍ട്ടി സ്വയം വളര്‍ത്തിയത്. അതിന്റെ കാണത്തക്ക ഒരു കുത്തിക്കയറ്റമാണ്, ചിരകാലം സെക്രട്ടറിയായിരുന്ന പി.സി.ജോഷിയെ പാര്‍ട്ടിനേതൃത്വത്തില്‍നിന്നു പുറത്താക്കിയത്. ജോഷിക്ക് കേന്ദ്രക്കമ്മിറ്റിയില്‍പോലും സ്ഥാനമില്ലാതായി.
ബി.ടി.രണദിവേ വിപ്ലവത്തിന് കരുക്കള്‍ നീക്കി. കമ്മ്യൂണിസത്തിന്റെ ലോകനേതൃത്വം രണദിവേക്ക് പിന്തുണ നല്‍കി. രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യക്കുണ്ടായ വിജയം കമ്മ്യൂണിസത്തിന് ലോകം പിടിക്കാന്‍ കെല്‍പ്പുണ്ടെന്നു തോന്നിച്ചു. അനേകരാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ സായുധപ്പോരാട്ടത്തിലേര്‍പ്പെട്ടു. ചൈന അന്ന് ചരിത്രത്തിലില്ല. ചൈനയിലെ കമ്മ്യൂണിസ്റ്റുകാരും പോരാട്ടത്തിലായിരുന്നു. Red- star over China- എന്ന പുസ്തകത്തില്‍ പറ്റിനിന്നു ചൈനയിലെ പോരാട്ടം.
യൂറോപ്പില്‍, ജര്‍മ്മനിയെ പല രാജ്യങ്ങളില്‍ നിന്ന് റഷ്യ തോല്‍പ്പിച്ചോടിച്ചു. കിഴക്കന്‍യൂറോപ്യന്‍ രാജ്യങ്ങളായ പോളണ്ട്, ഹങ്കറി, ചെക്കോസ്ലോവാക്യ, യൂഗോസ്ലാവിയ, ബള്‍ഗേറിയ, റൂമേനിയ, അല്‍ബേനിയ ആദിയായ രാജ്യങ്ങളില്‍ റഷ്യന്‍ ചെങ്കൊടിഭരണം സ്ഥാപിതമായി. ജര്‍മ്മനിയുടെ ഒരു ഭാഗവും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. യൂറോപ്പിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ബലപ്പെട്ടിരുന്നു. ഫ്രാന്‍സിലും ഇറ്റലിയിലും കമ്മ്യൂണിസ്റ്റുകാര്‍ ഭരണത്തില്‍ പങ്കാളിത്തം വഹിച്ചു. കിഴക്ക്, ബര്‍മ്മയിലും ഫിലിപ്പൈന്‍സിലും ഇന്തോനേഷ്യയിലും വിയറ്റ്‌നാമിലും കമ്മ്യൂണിസ്റ്റു പ്രസ്ഥാനം കരുത്തു നേടി. കമ്മ്യൂണിസം ലോകരംഗത്ത് എതിരറ്റ ശക്തിയായി. മഹായുദ്ധത്തില്‍ റഷ്യയോടു കൂട്ടുകൂടിയ അമേരിക്കയും അമേരിക്കയോട് ഒട്ടിനിന്ന ബ്രിട്ടനും ഭയചകിതങ്ങളായി. അറ്റ്‌ലാന്റിക് ഉടമ്പടി അമേരിക്കയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയത് റഷ്യയെ തടയാന്‍വേണ്ടിയായിരുന്നു.
ബ്രിട്ടീഷമേരിക്കന്‍ ശക്തികള്‍ ലോകയുദ്ധത്തിന് കോപ്പിടുന്നതായി കമ്മ്യൂണിസ്റ്റു പക്ഷത്തുനിന്ന് ഒരാരോപണമുണ്ടായി. സാങ്കല്‍പ്പികമായ മൂന്നാം ലോകമഹായുദ്ധത്തെ നേരിടാനുള്ള സജ്ജീകരണമായിട്ടാണ് ലോകസമാധാനപ്രസ്ഥാനം റഷ്യയുടെ മുന്‍കയ്യില്‍ സമാരംഭിക്കപ്പെട്ടത്. യുദ്ധം വേണ്ടാ, സമാധാനം വേണമെന്നു പറയാത്തവരുണ്ടോ? അതുപറയുന്ന സാര്‍ത്ഥവാഹകരായി, ലോകത്തിലാകമാനമുള്ള എഴുത്തുകാരും ചിന്തകന്മാരും ചില ശാസ്ത്രകാരന്മാരും. സമാധാനപ്രസ്ഥാനക്കാരുടെ പ്രചാരണത്തില്‍ വിശ്വസിച്ച് ജനങ്ങള്‍ ഞെട്ടിവിറച്ചു. കവികള്‍ സമാധാനകവിതകള്‍ – ഭൂമിയുടെ ചരമഗീതങ്ങള്‍ – എഴുതി കഥാകാരന്മാര്‍ കഥകളും. മൂന്നാം ലോകമഹായുദ്ധത്തില്‍ ലോകം നശിക്കും, പാറകള്‍ മാത്രം ബാക്കിയാകും എന്നു വിഭാവന ചെയ്തവരാണ് നമ്മുടെ ബുദ്ധിജീവികളില്‍ പലരും.
നക്‌സലിസം
രണദിവേ കലാപം ഒന്നും നേടാതെ അവസാനിച്ചു. 1951-ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് മമത ഉണ്ടായി; അതു വയ്യ, ലെനിനിസ്റ്റ് വിപ്ലവമാര്‍ഗ്ഗം കൈവിട്ടുകൂടാ എന്ന് അപരവിഭാഗം വിശ്വസിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭിന്നിച്ച കൂടാരമായി. ഭിന്നിപ്പ് തുറന്നു പ്രഖ്യാപിക്കപ്പെട്ടത് 1964-ല്‍ ആണ്. സി.പി.ഐ.യും സി.പി.എമ്മും ആയി കമ്മ്യൂണിസം ഇരുക്യാമ്പുകളില്‍ പരസ്പരം പോരിട്ടു നിന്നു. സി.പി.ഐ. പാര്‍ലമെന്ററി വഴിക്കു തിരിഞ്ഞു. സി.പി.എം വിമോചനമാര്‍ഗ്ഗത്തില്‍ മുന്നേറി. ചൈനയില്‍നിന്ന് ഈ രണ്ടാമതു പറഞ്ഞ വിഭാഗത്തിന് പ്രോത്സാഹനം കിട്ടി. അവരില്‍ ഒരു പരിഛേദം മാവോ മാര്‍ഗ്ഗത്തെ വരിച്ചു. മാവോ അവര്‍ക്ക് ചെയര്‍മാനായി. തുടര്‍ന്നുണ്ടായ കമ്മ്യൂണിസ്റ്റു പ്രവര്‍ത്തനം പാര്‍ട്ടിയുടെ ഭിന്നഗ്രൂപ്പുകള്‍ തമ്മിലുള്ള അറുകൊല മുന്നേറ്റമായിരുന്നു. ബംഗാളില്‍ ആയിരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഛിദ്രപ്പോരില്‍ ജീവഹാനി ഉണ്ടായിപോല്‍. ആന്ധ്രയില്‍ മോചിപ്പിച്ചെന്ന് അവകാശപ്പെട്ട 3000 ഗ്രാമങ്ങള്‍ പഴമ്പുരാണമായി. നാഗിറെഡ്ഡിയെപ്പോലുള്ള നേതാക്കന്മാരെ ആന്ധ്രയിലെ പാര്‍ട്ടിക്കു നഷ്ടപ്പെട്ടു. നക്‌സല്‍വഴിക്കു തിരിഞ്ഞ വലിയ നേതാവ് നാഗിറെഡ്ഡിയായിരുന്നു.
1964-ല്‍ മാര്‍ക്‌സിസം-ലെനിനിസത്തെ തിരുത്തല്‍ വാദത്തിനെതിരായി ഉയര്‍ത്തിപ്പിടിച്ച സി.പി.എം. ബോള്‍ഷെവിസ്റ്റ് പോര്‍വിളികളില്‍ മുഴുകി. ഏറ്റുമുട്ടലുകള്‍. രക്തസാക്ഷികള്‍. രക്തസാക്ഷികളുടെ എണ്ണം പെരുപ്പിക്കുന്നതില്‍ പാര്‍ട്ടി താല്‍പ്പര്യമെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് അധികം രക്തസാക്ഷികളുണ്ടായത്. തൊഴിലാളികളേയും കൃഷിക്കാരേയും അണിനിരത്താന്‍ പാര്‍ട്ടിക്കു കിട്ടിയിരുന്നില്ല, കത്തിയും കഠാരിയും ബോംബുമായിട്ടു മുന്നേറാന്‍. ആ വിഭാഗത്തിലുള്ളവര്‍ക്ക് കുടുംബഭാരമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് കോളേജ്-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക,് ഒരു ഭാരവും ഇല്ലായിരുന്നു.
പി.സി.ജോഷിയുടെ മരണം
പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പി.സി.ജോഷി ഡെല്‍ഹിയില്‍ കട്ടിലില്‍ മരിച്ചു. ഭരണഘടന രക്ഷിച്ചൂ, ജോഷിയെ. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ നേതാക്കന്മാരെ നിരപ്പേ വെടിവെച്ചുകൊന്നതാണ് റഷ്യന്‍ കമ്മ്യൂണിസത്തിന്റെ ചരിത്രം. ഇന്ത്യയിലതുണ്ടായില്ല. ഇവിടെ പാര്‍ട്ടി അധികാരത്തിലല്ല; ഇന്ത്യയില്‍ പൗരന് രക്ഷാകരമായ ഭരണഘടനയുണ്ട്. 90-ാം വയസ്സില്‍ ഇങ്ങനെയും ചിന്തിക്കാന്‍ നമുക്കവകാശമുണ്ട്, ഇന്ത്യയില്‍. അതില്‍ ഞാന്‍ സന്തോഷിക്കുന്നു.
കുരുക്ഷേത്രങ്ങള്‍
വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ഭാരം പാഠങ്ങള്‍ പഠിക്കലും ഭാവിയെ നേരിടാന്‍ സ്വയം സജ്ജമാകലുമാണ്. അതത്ര കാര്യമാക്കാനില്ലെന്ന് യൗവനത്തിളപ്പില്‍ അവര്‍ കരുതി. പഠിച്ചു പരീക്ഷ പാസ്സായി, ദുര്‍ല്ലഭമായ ജോലിക്ക് ശ്രമിക്കുന്നതിലുമെളുപ്പം, രാഷ്ട്രീയത്തില്‍ നേതൃത്വം വഹിച്ച് നാളത്തെ എം.എല്‍എമാരും മന്ത്രിമാരുമാവുകയാണെന്ന് അവര്‍ കരുതി. അതിന്റെ ജീവല്‍മാതൃകകള്‍ അവര്‍ക്ക് കണ്‍മുന്നിലുണ്ടായിരുന്നു. ചെറുപ്പത്തില്‍ ആര്‍ക്കും കൈവീശി സ്വപ്‌നലോകത്തിലേക്ക് ഉഴറിക്കേറാം. വിവേകത്തിന്റെ കടിഞ്ഞാണ്‍ പൊട്ടിച്ച പടക്കുതിരകളാകാമവര്‍ക്ക്. കലാലയങ്ങള്‍ കുരുക്ഷേത്രങ്ങളായി. ഇടിമുറികള്‍ നിലവില്‍വന്നു.
ഭൂസ്വര്‍ഗ്ഗം
ഞാന്‍ പഠിപ്പും ഭാവിയും രണ്ടല്ലെന്ന് കരുതി രണദിവേ വിപ്ലവകാലത്ത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആളാണ്. അന്നത്തെ പ്രവര്‍ത്തനം അധികവും ഒളിവില്‍ ഉള്ളതായിരുന്നു. ഇന്ററിനും ഡിഗ്രിക്കുമിടയില്‍ 3 കൊല്ലം രാഷ്ട്രീയത്തില്‍ എനിക്കു നഷ്ടപ്പെട്ടു(1949-52). രാഷ്ട്രീയമൊക്കെ നല്ലതുതന്നെ. പക്ഷെ, അതിനു ഭൂസ്പര്‍ശമില്ല. നമ്മുടെ സാഹിത്യംപോലെയാണത്. സാഹിത്യമധികവും മായികമാണ്. സാഹിത്യത്തിന് പണ്ടും ഭൂസ്പര്‍ശമില്ലായിരുന്നു. രാമന്റേയും കൃഷ്ണന്റേയും കഥകളുടെ പല പാഠങ്ങളാണ് നമ്മുടെ സാഹിത്യകാരന്മാര്‍ എഴുതിവെച്ചത്. രാമചരിതം, കണ്ണശ്ശകൃതികള്‍, കൃഷ്ണഗാഥ, കിളിപ്പാട്ടുകള്‍, ആട്ടക്കഥകള്‍ – ഇവയിലേതിലെങ്കിലും കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ സ്പര്‍ശമുണ്ടോ? 1989-ല്‍ ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന പേരുള്ള ഒരു ജഡ്ജി ഇന്ദുലേഖ എന്ന നോവല്‍ എഴുതിയപ്പോഴാണ് ആദ്യമായി കേരളീയ മനുഷ്യകഥ സാഹിത്യത്തില്‍ പ്രമേയമായത്. അന്ന്, നമ്മള്‍ ഉത്തരേന്ത്യയെ പകര്‍ത്തുകയായിരുന്നു. ഇപ്പോള്‍, നമ്മള്‍ യൂറോപ്പിനേയും അമേരിക്കയേയും കാപ്പിരിനാടുകളേയും സാഹിത്യത്തിലേക്ക് പകര്‍ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കുമാരനാശാനും വള്ളത്തോളും ഉള്ളൂരും എഴുതിയപ്പോള്‍ സാഹിത്യം കേരളീയമായി. പിന്നീട് ജി., പി., ശ്രീ., എന്‍.വി., ഇടശ്ശേരി, ബാലാമണിയമ്മ, ചങ്ങമ്പുഴ തുടങ്ങിയവര്‍ എഴുതിയപ്പോള്‍ കേരളീയ ജീവിതം സാഹിത്യവിഷയമായി.
നാണിയുടെ ചിന്ത
ഇടക്കാലത്ത്, സോവിയറ്റ് റഷ്യയും സോഷ്യലിസവും നമ്മുടെ ചിന്തയുടേയും എഴുത്തിന്റേയും അടിത്തറയായി. അത് വലിയ ഭ്രമമായി ജനങ്ങളെ വശീകരിച്ചു. വലിയ പഠിപ്പില്ലാത്ത കെ.പി.ജി.യുടെ നാണി,
സോവിയറ്റെന്നൊരു നാടുണ്ടത്രേ
പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം
എന്നു വ്യാമോഹിച്ചു. അത് കുട്ടികൃഷ്ണമാരാരെപ്പോലെയുള്ള ചിലരെ പ്രകോപിപ്പിച്ചു. പിടിയാത്ത പെണ്ണ് എന്നാണ് മാരാര് നാണിയെപ്പറ്റി പറഞ്ഞത്. മാരാരെപ്പോലെയുള്ള പഠിപ്പുകാരാണ് നമ്മുടെ നാട്ടില്‍ സോവിയറ്റ് കീര്‍ത്തനങ്ങള്‍ ആലപിച്ചത്. ഇപ്പോള്‍, ചിലര്‍ ചൈനാസങ്കീര്‍ത്തനത്തിലാണ് മുഴുകിക്കൂടിയിരിക്കുന്നത്.
മധുരമനോഹരമനോജ്ഞ ചൈന എന്നാണ് ഒരു കവി പാടിയത്. 1963-ലെ മക്‌മോഹന്‍ രേഖയിലെ യുദ്ധം വരെ അതു തുടര്‍ന്നു.
പാര്‍ട്ടിഗ്രാമം
നമ്മുടെ ഇടക്കാലത്തെ ഒരു വ്യഗ്രത “പാര്‍ട്ടിഗ്രാമങ്ങള്‍” എന്ന ഭീഷണിയാണ്. അതിന്റെ തുടക്കം കണ്ണൂര്‍ ജില്ലയിലാണ്. അത് മറ്റിടങ്ങളിലേക്ക് പരന്നുവരുന്നു. പാര്‍ട്ടിഗ്രാമങ്ങള്‍പോലെ പാര്‍ട്ടികോളേജുണ്ടിപ്പോള്‍. കോളേജില്‍ ഇടിമുറികള്‍ ഉണ്ട്. പാര്‍ട്ടിഗ്രാമം പി.എസ്.സി.യെ ബാധിച്ചതായി പറയപ്പെടുന്നു. സാംസ്‌കാരികരംഗത്തെയും പാര്‍ട്ടിഗ്രാമം സ്തംഭിപ്പിച്ചിരിക്കുന്നു. ചിന്താസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്നു, പാര്‍ട്ടിഗ്രാമം. അതൊരു ഭയമാണ്.
ആയുരര്‍ദ്ധം
ഞാനിപ്പോള്‍ 90 പിന്നിട്ടിരിക്കുന്നു. എന്റെ തൊണ്ണൂറില്‍ നേര്‍പകുതി കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനായിട്ടുള്ളതായിരുന്നു. ഞാന്‍ കോളേജദ്ധ്യാപകസംഘടനയിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്. 1958 മുതല്‍ 1989 വരെ. ഞാന്‍ കോളേജദ്ധ്യാപകസംഘടനയുടെ പ്രസിഡണ്ടായിരുന്നു. എന്നെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പുറത്താക്കിയത് 1984-ല്‍ ആണ്. 1983-ലെ നടക്കാതെപോയ ഒരു പണിമുടക്കില്‍ പങ്കെടുക്കാന്‍ സംഘടനയെ സജ്ജീകരിക്കാത്തതിന്റെ പേരില്‍ ആയിരുന്നു പുറത്താക്കല്‍. കോളേജദ്ധ്യാപക സംഘടന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പോഷക സംഘടന ആയിക്കൂടാ എന്നു ഞാന്‍ വിചാരിച്ചു. സംഘടന ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കണം എന്നു ഞാന്‍ പറഞ്ഞു. എനിക്ക് “ജനാധിപത്യരോഗം” ആണെന്ന് പാര്‍ട്ടി സെക്രട്ടറി പ്രസ്താവിച്ചു. ശേഷിച്ച കാലം കണ്ണൂരില്‍ പാര്‍ട്ടിജില്ലാക്കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയുടെ നിയോഗമുണ്ടായി. ഞാനത് നിരാകരിച്ചു.
(തൃശ്ശൂരില്‍ നടന്ന തന്റെ നവതി ആഘോഷപരിപാടിയില്‍ പങ്കെടുത്ത് എം.ആര്‍. ചന്ദ്രശേഖരന്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)