കേരള നവോത്ഥാനനായകന്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ചെങ്കോലില്‍ ഒരു പുതിയ കൊടിക്കൂറ തൂങ്ങിക്കളിക്കുകയാണ്. നേരത്തെ ഫ്രാങ്കോ മുളയ്ക്കലിന്റെ അംശവടിയ്ക്ക് അലങ്കാരമായിരുന്നു ആ കൊടിക്കൂറ. (തന്നെ കാണാന്‍ വരുമ്പോള്‍ അടിവസ്ത്രം ധരിക്കരുത് എന്നായിരുന്നുവത്രെ കന്യാസ്ത്രീകളോടുള്ള ഫ്രാങ്കോയുടെ കല്പന) സാംസ്‌കാരിക വകുപ്പു മന്ത്രി ഏ.കെ. ബാലനാണ് അതു തോണ്ടിയെടുത്ത് മുഖ്യന്റെ ചെങ്കോലില്‍ സ്ഥാപിച്ചത്. കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തിയ ബിഷപ്പ് എന്ന ആരോപണവിധേയനായ ഫ്രാങ്കോയെ സംരക്ഷിക്കുന്ന സഭ ഈ കൊടിക്കൂറയുടെ നാറ്റം സഹിച്ച് കഴിഞ്ഞുകൂടുകയായിരുന്നു. അപ്പോഴാണ് കാര്‍ട്ടൂണ്‍ അക്കാദമിയുടെ അവാര്‍ഡ് വിവാദമായത്. ഇതോടെ നാറ്റം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേതുകൂടിയായി.
ഇടതുസര്‍ക്കാരിന്റെ സാംസ്‌കാരിക സഹിഷ്ണുത വിളംബരം ചെയ്യലാണ് കാര്‍ട്ടൂണ്‍ അക്കാദമിയുടെ പണി. അതിനാല്‍ കഴിഞ്ഞവര്‍ഷം അവര്‍ ‘കടക്ക് പുറത്ത്’ എന്ന കാര്‍ട്ടൂണിന് അവാര്‍ഡു നല്‍കി. ഇത്തവണ ഒന്നുകൂടി വിജൃംഭിച്ച്, ഫ്രാങ്കോയെ പൂവന്‍ കോഴിയാക്കിയ സുഭാഷിന്റെ കാര്‍ട്ടൂണിന് അവാര്‍ഡ് പ്രഖ്യാപിച്ചു. അതോടെ ചിത്രമാകെ മാറി. ശബരിമല യുവതീപ്രവേശന നവോത്ഥാന നായകര്‍ കന്യാസ്ത്രീ പീഡനക്കേസ്സില്‍ ഫ്രാങ്കോക്കൊപ്പമായിരുന്നുവല്ലോ. ഫ്രാങ്കോ – കോഴി കാര്‍ട്ടൂണിനു അവാര്‍ഡു നല്‍കിയതിന്റെ പേരില്‍ സഭക്കാര്‍ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിരട്ടിയതും സര്‍ക്കാരിന്റെ നവോത്ഥാനം കുത്തനെ താഴെ വീണുടഞ്ഞുപോയി. അവാര്‍ഡ് പുനഃപരിശോധിക്കാന്‍ ബാലന്‍ മന്ത്രി തിരക്കിട്ട് കാര്‍ട്ടൂണ്‍ അക്കാദമിയോട് ആവശ്യപ്പെട്ടു. ഭാരതാംബയേയും ഹിന്ദുദേവതമാരെയും നഗ്‌നയാക്കിവരച്ച എം.എഫ്. ഹുസൈന് രാജാരവിവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചവരാണ് മുന്‍ ഇടതുസര്‍ക്കാര്‍. ആ വീര്യമൊക്കെ സഭയുടെ കണ്ണുരുട്ടലിനു മുമ്പില്‍ നിഷ്പ്രഭം. ഹിന്ദു വികാരങ്ങള്‍ ചവിട്ടിമെതിക്കുമ്പോലെയല്ലല്ലോ ക്രിസ്ത്യന്‍ വികാരത്തില്‍ തൊട്ടുകളിക്കുന്നത്. കന്യാസ്ത്രീ പീഡനക്കേസില്‍ പെട്ട ഫ്രാങ്കോയുടെ കയ്യില്‍ അംശവടി ഇരിക്കുമ്പോള്‍ വ്രണപ്പെടാത്ത മതവികാരം ഒരു കാര്‍ട്ടൂണ്‍ കാണുമ്പോഴേയ്ക്കും വ്രണപ്പെട്ടുപോകുന്നതെങ്ങിനെ എന്ന് സഭക്കാരോട് ചോദിക്കേണ്ട സാംസ്‌കാരിക മന്ത്രി അവാര്‍ഡ് പിന്‍വലിക്കാന്‍ ഉത്തരവിട്ട് സഭയുടെ കൂമ്പസാരകൂട്ടിനുമുമ്പില്‍ മുട്ടുകുത്തി ഇരിക്കുകയാണ്.