ഏഴു പതിറ്റാണ്ട് പിന്നിട്ട സാഹിത്യ സപര്യയിലൂടെ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ചാത്തനാത്ത് അച്യുതനുണ്ണി. ഭാരതീയ കാവ്യമീംമാസയുടെ ആധികാരിക ശബ്ദം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ചാത്തനാത്ത് അച്യുതനുണ്ണിയുമായി നടത്തിയ അഭിമുഖം.
സാഹിത്യമാണ് തന്റെ മേഖലയെന്ന് താങ്കള്‍ തിരിച്ചറിഞ്ഞത് എപ്പോഴാണ്?
♠കവിതയാണ് ആദ്യം എഴുതിത്തുടങ്ങിയത്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിതയെഴുതുന്നത്. കമ്മ്യൂണിസ്റ്റ്് ചിന്തകനായ കെ. ദാമോദരനുമായുള്ള അടുപ്പമാണ് കവിതയെഴുത്തിന് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ ഭാര്യവീട് ഗുരുവായൂരുള്ള എന്റെ വീടിന് സമീപത്തായിരുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ എന്നും കാണും, വര്‍ത്തമാനം പറയും. കമ്മ്യൂണിസ്റ്റ് ചിന്തകളും ആശയവുമായിരുന്നു ചര്‍ച്ചകളില്‍ ഉണ്ടായിരുന്നത്. ക്രമേണ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ എന്നില്‍ കടന്നുകൂടി. അതാണ് കവിതകളിലൂടെ പുറത്തുവന്നത്. ചിലതെല്ലാം പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ ഈ ആശയം ശരിയല്ലെന്ന് എനിക്ക് ബോധ്യമായി. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മനസ്സില്‍ കടന്നുകൂടിയതിന് കുറ്റബോധം തോന്നി. പിന്നീട് കൃഷ്ണഭക്തി കവിതകള്‍ എഴുതി. ആദ്യകവിതാ സമാഹാരമായ ‘മുരളീഗാനം’ 15-ാം വയസ്സില്‍ പ്രസിദ്ധീകരിച്ചു.
കവിതകള്‍ മാത്രമായിരുന്നോ ആദ്യകാല സാഹിത്യം?
♠അല്ല. ചില ഡിക്ടറ്റീവ് നോവലുകളും ആദ്യകാലത്ത് എഴുതിയിട്ടുണ്ട്. ഗുരുവായൂരിലെ ശാന്ത ബുക്ക് സ്റ്റാള്‍ ഉടമയുടെ ആവശ്യപ്രകാരമാണ് ഞാന്‍ അവ എഴുതി നല്‍കിയത്. ഞാന്‍ എഴുതിക്കൊടുക്കും, അദ്ദേഹത്തിന്റെ പേര് വെച്ച് പ്രസിദ്ധീകരിക്കും. ഇങ്ങനെ അഞ്ചോ ആറോ നോവലുകള്‍ എഴുതി നല്‍കി. ഒരു നോവല്‍ എഴുതുന്ന സമയത്ത് എന്റെ മുത്തശ്ശി അത് കണ്ടു. അത് എന്റെ പേരില്‍ തന്നെ പ്രസിദ്ധീകരിക്കണമെന്ന് മുത്തശ്ശി നിര്‍ബന്ധിച്ചു. അത് തൃശ്ശൂരിലെ ഒരു പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ചു. ‘പ്രേത ദുര്‍ഗ്ഗം’ എന്നായിരുന്നു അതിന്റെ പേര്. എന്റെ ഫോട്ടോയും പേരുമെല്ലാം വെച്ചാണ് പ്രസിദ്ധീകരിച്ചത്. 100 രൂപ പ്രതിഫലം കിട്ടി. പിന്നീട് ‘ദേവാനാം പ്രിയ’ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്‌കൃത പഠനമാണല്ലോ താങ്കളുടെ സാഹിത്യാഭിരുചിയെ വളര്‍ത്തിയെടുക്കാന്‍ സഹായിച്ചത്, സംസ്‌കൃതപഠനത്തിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണ്?
♠എന്റെ അച്ഛന്‍ സംസ്‌കൃത അധ്യപകനായിരുന്നു. അതുകൊണ്ടുതന്നെ വീട്ടില്‍ പ്രാഥമികമായി ചില സംസ്‌കൃതപഠനങ്ങള്‍ നടന്നിരുന്നു. പത്താംക്ലാസ്സ് കഴിഞ്ഞതിനുശേഷം കുറച്ചുകാലം പാവറട്ടി സംസ്‌കൃത കോളേജില്‍ പഠനം നടത്തി. അപ്പോഴേക്ക് തിരുവിതാംകൂര്‍ സര്‍വ്വകലാശാല നടത്തുന്ന മലയാള വിശാരദ്് കോഴ്‌സിന് പ്രവേശനം കിട്ടി. ആ കോഴ്‌സ് കഴിഞ്ഞാണ് പിന്നീട് സംസ്‌കൃത പഠനത്തിലേക്ക് വീണ്ടും വരുന്നത്.
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് എം.എ പൂര്‍ത്തിയാക്കി. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും എടുത്തു. പിന്നീട് മലയാളം എം.എയും പി.എച്ച്.ഡിയും നേടി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ മലയാള വിഭാഗം ആരംഭിച്ചപ്പോള്‍ അധ്യാപകനായി അവിടെയെത്തി.
വിവര്‍ത്തന സാഹിത്യത്തിലേക്ക് കടന്നത് എപ്പോഴാണ്?
♠ഗുരുവായൂര്‍ ഹിന്ദുമത സാംസ്‌കാരിക സമ്മേളനം അക്കാലത്ത് ഗംഭീരമായി നടന്നിരുന്നു. ഒരിക്കല്‍ സുകുമാര്‍ അഴീക്കോട് ആ സമ്മേളനത്തില്‍ ഈശാവാസ്യ ഉപനിഷത്തിനെക്കുറിച്ച് പ്രസംഗിച്ചു. അത് കേട്ടപ്പോള്‍ അത് വായിക്കണമെന്ന് ആഗ്രഹം തോന്നി. ഈശാവാസ്യ ഉപനിഷത്തിന്റെ മലയാള പരിഭാഷ വാങ്ങി വായിച്ചു. മാത്രമല്ല, അത് മന:പാഠമാക്കി. ഈ ഉപനിഷദ് വായനയില്‍ നിന്നാണ് ഗൗരവപൂര്‍ണ്ണമായ സംസ്‌കൃത പഠനത്തിലേക്ക് മാറുന്നത്. വിവര്‍ത്തന സാഹിത്യത്തോട് താല്‍പര്യം വരുന്നതും അപ്പോഴാണ്. ഈശാവാസ്യ ഉപനിഷത്തുതന്നെയാണ് എന്റെ ആദ്യ വിവര്‍ത്തനം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി എത്തുന്നതിനു മുന്‍പ് പത്തനംതിട്ടയില്‍ ഒരു കോളേജില്‍ ജോലി ചെയ്തിരുന്നു. മലയാളത്തില്‍ ദാര്‍ശനിക ഗ്രന്ഥങ്ങളുടെ കുറവ് ശ്രദ്ധയില്‍ പെട്ടിരുന്നു. അങ്ങനെ ധ്വന്യാലോകം വിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചു. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന വര്‍ഗ്ഗീസ് കളത്തിലുമായി പരിചയമുണ്ടായിരുന്നു. ഈ വിവര്‍ത്തനത്തിന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞു. ആദ്ദേഹത്തിനും ഇക്കാര്യത്തില്‍ താല്‍പര്യം ഉണ്ടായി. വിവര്‍ത്തനം പൂര്‍ത്തിയാക്കിയാല്‍ മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ധ്വന്യാലോകം തുടര്‍ച്ചയായി മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. ആദ്യമായി ഒരു ഭാരതീയ കാവ്യമീമാംസാ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു എന്ന ഒരു കൗതുകം കൂടി ആ വിവര്‍ത്തനത്തിന് ഉണ്ട്. ഇത് പുറത്തു വന്നതോടെ ഇത്തരം ദാര്‍ശനിക ഗ്രന്ഥങ്ങളുടെ ആവശ്യകത സമൂഹത്തിന് ബോധ്യപ്പെട്ടു.
ഭാരതീയ സാഹിത്യ ദര്‍ശനങ്ങളും പാശ്ചാത്യ സാഹിത്യ ദര്‍ശനങ്ങളും ഒരുപോലെ ഉള്‍ക്കൊണ്ടിട്ടുളള വ്യക്തി എന്ന നിലയില്‍ ഇവ രണ്ടിനെയും എങ്ങനെയാണ് കാണുന്നത്?
♠ഭാരതീയ കാവ്യദര്‍ശനങ്ങളുടെ അത്ര ആഴവും പരപ്പും പാശ്ചാത്യ ദര്‍ശനങ്ങള്‍ക്ക് ഇല്ലെന്നതാണ് വസ്തുത. രസം, ധ്വനി, രീതി എന്നിവയ്ക്കാണ് ഭാരതീയ കാവ്യമീംമാസകര്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. അതുപോലെ തന്നെ ധ്വനി, പ്രതിഭ എന്നിവയും ചര്‍ച്ച ചെയ്യുന്നുണ്ട്. പാശ്ചാത്യ സാഹിത്യ ചിന്തയില്‍ ഇവയെല്ലാം കടന്നുവരുന്നുണ്ടെങ്കിലും അത് അത്രമാത്രം ശക്തമല്ല. ധ്വനി എന്നതിന് Suggestion എന്ന വാക്കാണ് പാശ്ചാത്യര്‍ ഉപയോഗിക്കുന്നത്. ഭാരതീയര്‍ ധ്വനി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന അര്‍ത്ഥതലത്തിലേക്ക് Suggestion എന്ന വാക്ക് എത്തുന്നില്ല. പ്രതിഭയുള്ള ഒരു ആസ്വാദകന് മാത്രമേ ധ്വനിയിലേക്ക് എത്താന്‍ കഴിയൂ. ആനന്ദവര്‍ദ്ധനന്‍ ധ്വന്യാലോകം എഴുതുന്ന കാലത്തൊന്നും പാശ്ചാത്യ സാഹിത്യത്തില്‍ ഇത്തരം ദര്‍ശനങ്ങളൊന്നും കടന്നു വന്നിട്ടില്ല. അതുപോലെതന്നെ രീതിക്ക് Style എന്നാണ് പാശ്ചാത്യര്‍ പറയുന്നത്. രണ്ടും തമ്മില്‍ ഏറെ അന്തരം ഉണ്ട്. പാശ്ചാത്യര്‍, സാഹിത്യ ദര്‍ശനങ്ങളെ കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന് മുന്‍പ് തന്നെ ഭാരതീയര്‍ അതിനെകുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ എഴുതിക്കഴിഞ്ഞിരുന്നു.
പ്രതിഭ എന്ന പദം തന്നെ നോക്കൂ. അത് സ്ത്രീലിംഗത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. ക്രിയേറ്റിവിറ്റി ഉള്ളവളാണ് സ്ത്രീ. കൂടുതല്‍ കൂടുതല്‍ അര്‍ത്ഥങ്ങളെ ആസ്വാദക മനസ്സില്‍ പ്രസവിക്കാന്‍ കഴിയുന്നതാണ് പ്രതിഭ എന്ന് ചുരുക്കം. ഈ പ്രതിഭക്ക് അടുത്തുവരാന്‍ പാശ്ചാത്യരുടെ Imagination എന്ന പദത്തിന് കഴിയില്ല. ഭാരതീയ സാഹിത്യ ദര്‍ശനങ്ങളുടെ ആഴവും പരപ്പും മറ്റൊന്നിലും കണ്ടെത്താന്‍ കഴിയില്ല.
പാശ്ചാത്യ സാഹിത്യ ദര്‍ശനങ്ങളെ പ്രണയിച്ചിരുന്നവരായിരുന്നല്ലോ മലയാളത്തിലെ പല വിമര്‍ശകന്മാരും. ഭാരതീയ സാഹിത്യ ദര്‍ശനത്തിന്റെ സൗന്ദര്യം മലയാളത്തിലെത്തിക്കാനുള്ള താങ്കളുടെ ശ്രമത്തെ അവര്‍ എങ്ങനെയാണ് കണ്ടത്?
♠സംസ്‌കൃതത്തിലും ഭാരതീയ സാഹിത്യത്തിലും വേണ്ടത്ര അറിവില്ലാത്തവരായിരുന്നു പാശ്ചാത്യ സാഹിത്യത്തെ പ്രണയിച്ച് നടന്നിരുന്നവരില്‍ പലരും. കേരളത്തിലെ അക്കാദമിക സമൂഹം എന്റെ ശ്രമങ്ങളെ വളരെ നല്ല രീതിയില്‍ തന്നെയാണ് നോക്കിക്കണ്ടത്. ഭാരതീയ സാഹിത്യദര്‍ശന സൗന്ദര്യങ്ങളിലേക്ക് മലയാളത്തിലെ വിമര്‍ശകന്മാരും ചിന്തകരും കടന്നുവന്നു എന്നത് എനിക്ക് ഏറെ സന്തോഷം തരുന്നു.
ഭാഷാഗവേഷകന്‍ എന്ന നിലക്ക് മലയാള ഭാഷയെ പുതിയ കാലഘട്ടത്തില്‍ എങ്ങിനെ നോക്കിക്കാണുന്നു?
♠മലയാളത്തിന്റെ വളര്‍ച്ചയില്‍ ഒട്ടും ആശങ്കയില്ല. കാരണം സംസ്‌കൃതത്തിന്റെ കരുത്തിലാണ് മലയാളം വളര്‍ന്നിരിക്കുന്നത്. സംസ്‌കൃത സ്വാധീനം മലയാളത്തില്‍ നിന്ന് നഷ്ടപ്പെടുകയില്ല. സംഘം കൃതികളില്‍ പോലും സംസ്‌കൃത സ്വാധീനം കാണാന്‍ കഴിയും. യഥാര്‍ത്ഥ ദ്രാവിഡ ഭാഷ നമുക്ക് അപരിതമാണ്. തെലുങ്കിലും കന്നഡയുമെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നതും സംസ്‌കൃതം ഉള്ളതുകൊണ്ടാണ്. പാഠപുസ്തകങ്ങളിലേക്ക് അക്ഷരമാല തിരിച്ചുവന്നു എന്നത് ശുഭസൂചനയാണ്. ഗൗരവമായ പഠനങ്ങള്‍ ഭാഷാരംഗത്ത് ഇനിയും ഉണ്ടാവേണ്ടതുണ്ട്. സംസ്‌കൃതപഠനവും പ്രോത്സാഹിപ്പിക്കപ്പെടണം. അത് ഭാഷാ പഠനത്തിന് ഏറെ സഹായകമാണ്.