കേരളത്തിലെ ഇടത് സര്‍ക്കാരിലെ യുദ്ധനായകസ്ഥാനത്ത് ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു – ഉന്നതവിദ്യാഭാസ മന്ത്രി ആര്‍. ബിന്ദു. മുഖ്യമന്ത്രി വിജയന്‍ സഖാവോ ധനമന്ത്രി രാജീവോ ഒന്നുമല്ല നിരന്തരം കേന്ദ്രത്തോട് പൊരുതിക്കൊണ്ടിരിക്കുന്നത്. വിജയന്‍ സഖാവ് പ്രധാനമന്ത്രിയുടെ മുമ്പില്‍ പല തവണ പരാതിയും നിവേദനവുമായി ചെന്നിട്ടുണ്ട്. എന്നാല്‍ ബിന്ദുസഖാത്തി പാട്ടയെടുത്ത് യാചിക്കാനില്ല, വാളെടുത്ത് യുദ്ധം ചെയ്യുകയാണ്.കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതുവരെ വിശ്രമമില്ലെന്ന് ശപഥം ചെയ്താണ് ഈ വിപ്ലവ സഖാവത്തി വാളെടുത്തിരിക്കുന്നത്. ഗവര്‍ണറുടെ ചാന്‍സലര്‍ അധികാരം എടുത്തുകളയാന്‍ നിയമസഭ നിയമം അവതരിപ്പിച്ചത് യുദ്ധത്തിന്റെ ഒരു വശമാണ്. ഈ ബില്‍ പാസ്സാക്കി ഗവര്‍ണര്‍ക്കയച്ചതോടെ തീര്‍ന്നില്ല യുദ്ധം. ഗവര്‍ണര്‍ അതില്‍ ഒപ്പുവെച്ചില്ലെങ്കിലും അത് നിയമമായി എന്ന് സ്വയം പ്രഖ്യാപിച്ച് അധികാരം പ്രയോഗിക്കാന്‍ തുടങ്ങി ബിന്ദു സഖാത്തി. സാങ്കേതിക സര്‍വ്വകലാശാലയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും റജിസ്റ്റാര്‍മാരോട് റാങ്കില്‍ താഴെയുള്ള അഡീഷണല്‍ സെക്രട്ടറിക്കു മുമ്പില്‍ ഹാജരാകാന്‍ ഉത്തരവിട്ടുകൊണ്ടായിരുന്നു ഈ അധികാരപ്രയോഗം.
സര്‍വ്വകലാശാലാ ഭരണത്തിലും അക്കാദമിക് രംഗത്തും പല്ലും നഖവും ഉപയോഗിച്ചല്ലേ മന്ത്രിണി കേന്ദ്രത്തെ പ്രതിരോധിച്ചത്. എല്ലാത്തിനും കേന്ദ്രത്തിനു ബദല്‍ എന്നതാണ് ബിന്ദുവിന്റെ ചെമ്പന്‍നയം. ഏറ്റവും ഒടുവില്‍ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശിച്ച ഭാരതീയ ജ്ഞാനസംഹിത സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കില്ലെന്നും അതിനു ബദലായി ഇടത് ജ്ഞാനസംഹിത പഠിപ്പിക്കുമെന്നാണ് മന്ത്രിണി തീരുമാനിച്ചത്. ഭാരതീയ ശാസ്ത്രം ഇവിടെ വേണ്ട, പകരം ചുകപ്പന്‍ ശാസ്ത്രവും സംസ്‌കാരവും മാത്രമേ ഇവിടെ പഠിപ്പിക്കാന്‍ പാടുള്ളു. എന്നാലേ വാഴക്കുല ഗവേഷണങ്ങളും കോപ്പിയടി ശാസ്ത്രവും സര്‍വ്വകലാശാലകളില്‍ വിരിഞ്ഞ് വിപ്ലവം വിതറൂ. അതോടെ മന്ത്രിണി സ്വപ്‌നം കാണുന്ന അക്കാദമിക് ക്വാളിറ്റി പൂത്തുലയും. പാദസേവകരെയും സ്തുതികീര്‍ത്തനക്കാരെയും ഗായകസംഘങ്ങളെയും ഉല്പാദിപ്പിക്കുന്ന സര്‍വ്വകലാശാല തേടി ലോകത്തിന്റെ നാനാഭാഗത്തുനിന്നും മന്ദബുദ്ധികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും.