Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അഭിമുഖം

‘ശക്തരാകുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗമില്ല’

അഭിമുഖം -ഡോ. മോഹന്‍ ഭാഗവത്

Print Edition: 30 May 2025

1925-ല്‍ ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രയാണം ഈ വര്‍ഷത്തെ വിജയദശമി ദിനത്തില്‍ ശതാബ്ദിയുടെ നാഴികക്കല്ല് പിന്നിടും. ഇന്ന്, സംഘം ഏറ്റവും സവിശേഷവും രാജ്യവ്യാപകവുമായ സംഘടനയായി മാറിയിരിക്കുന്നു. പ്രതിനിധി സഭയ്ക്ക് ശേഷം വന്ന സംഘപ്രമേയത്തില്‍ ഈ പ്രയാണത്തിന്റെ വിലയിരുത്തലിനും ആത്മപരിശോധനയ്ക്കും സംഘത്തിന്റെ അടിസ്ഥാന ചിന്തയിലേക്കുമുള്ള പുനഃസമര്‍പ്പണത്തിനും ആഹ്വാനം ഉണ്ടായിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്, അതിന്റെ മാനങ്ങള്‍ എന്തൊക്കെയാണ്? എന്തെല്ലാം സംഭവങ്ങളിലൂടെ കടന്നുപോയാണ് ഇന്ന് ഈ രൂപത്തില്‍ സംഘം നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്? സംഘത്തിന്റെ എതിരാളികള്‍ എന്താണ് ചിന്തിക്കുന്നത്, അവരെക്കുറിച്ച് സംഘം എന്താണ് ചിന്തിക്കുന്നത്? ഇന്ന് സംഘം എന്താണ്, നാളെ സംഘം എന്തായിരിക്കും? ഈ ചോദ്യങ്ങളെല്ലാം പര്യവേക്ഷണം ചെയ്തുകൊണ്ട് ഓര്‍ഗനൈസര്‍ വാരികയുടെ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍, പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍, മറാത്തി വീക്കിലി വിവേകിന്റെ എഡിറ്റര്‍ അശ്വിനി മയേക്കര്‍, ജന്മഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ എം.ബാലകൃഷ്ണന്‍ എന്നിവര്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ (2025 മാര്‍ച്ച് 21-23 തീയതികളില്‍ ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ പശ്ചാത്തലത്തില്‍ ഓര്‍ഗനൈസര്‍-പാഞ്ചജന്യ ഓഫീസില്‍ നടന്നതാണ് ഈ സംഭാഷണം).

ഒരു സ്വയംസേവകനും സര്‍സംഘചാലകും എന്ന നിലയില്‍, സംഘത്തിന്റെ 100 വര്‍ഷത്തെ യാത്രയെ എങ്ങനെ കാണുന്നു?
♠ഡോ. ഹെഡ്ഗേവാര്‍ ഈ ദൗത്യം ആരംഭിച്ചത് ഗാഢമായ പര്യാലോചനയ്ക്ക് ശേഷമാണ്. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ വിശകലനം ചെയ്യുകയും അനുഭവത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും ആവശ്യമായ നടപടി തീരുമാനിക്കുകയും ചെയ്തു. 1950 ആയപ്പോഴേക്കും സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സംഘപ്രവര്‍ത്തനത്തിന് മുന്നോട്ട് പോകാനാകുമെന്നതിനെക്കുറിച്ചും ആത്മവിശ്വാസം ഉണ്ടായി. അടുത്ത ഘട്ടത്തില്‍, സംഘത്തിന്റെ രാജ്യവ്യാപകമായ വികാസവും സമൂഹത്തില്‍ സ്വയംസേവകരുടെ കൂടിച്ചേരലും ആരംഭിച്ചു. നാല് പതിറ്റാണ്ടുകള്‍ കൊണ്ട്, സംഘ സ്വയംസേവകര്‍, അവരുടെ സ്വഭാവം, പ്രവൃത്തികള്‍, മനോഭാവം എന്നിവയിലൂടെ ദേശീയജീവിതത്തിന്റെ വിവിധ തുറകളില്‍ സഞ്ചരിച്ച് സമൂഹത്തിന്റെ വിശ്വാസം നേടി. 1990 കള്‍ക്ക് ശേഷം, ഈ ചിന്തയുടെയും ഗുണങ്ങളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രത്തെ നയിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടു. ഈ ഒരേ ചിന്താഗതിയും ഗുണങ്ങളും പിന്തുടര്‍ന്ന്, എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച്, രാഷ്ട്രത്തെ മഹത്വത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്നതിനായി മുഴുവന്‍ സമൂഹവും ആത്മാര്‍ത്ഥതയോടും നിസ്വാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് അടുത്ത ഘട്ടം.

ഈ 100 വര്‍ഷത്തെ യാത്രയിലെ പ്രധാന നാഴികക്കല്ലുകള്‍ എന്തായിരുന്നു?
♠തുടക്കത്തില്‍ സംഘത്തിന് ഒന്നുമില്ലായിരുന്നു. അതിന്റെ പ്രത്യയശാസ്ത്രത്തിന് അംഗീകാരമോ പ്രചാരണ മാര്‍ഗ്ഗങ്ങളുടെ ലഭ്യതയോ ഉണ്ടായിരുന്നില്ല. സമൂഹത്തില്‍ അവഗണനയും എതിര്‍പ്പും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല, കാര്യകര്‍ത്താക്കള്‍ പോലും. ഈ ഡാറ്റ ഒരാള്‍ കമ്പ്യൂട്ടറിലേക്ക് നല്‍കിയിരുന്നെങ്കില്‍, പ്രസ്ഥാനത്തിന്റെ അകാലമരണം പ്രവചിക്കുമായിരുന്നു. എന്നാല്‍ രാജ്യവിഭജനകാലത്തും ആര്‍ എസ് എസിന്റെ നിരോധനകാലത്തും ഹിന്ദുക്കളെ രക്ഷിക്കുന്നതിനുള്ള വെല്ലുവിളികളെ നേരിട്ടതിനുശേഷം, സംഘം അവയെ വിജയകരമായി അതിജീവിച്ച് ഒരു പ്രതിരോധശേഷിയുള്ള ശക്തിയായി ഉയര്‍ന്നുവന്നു. 1950 ആയപ്പോഴേക്കും സംഘ പ്രവര്‍ത്തനം തുടരുമെന്നും വളരുമെന്നും ഹിന്ദു സമൂഹത്തെ ഈ രീതിയിലൂടെ സംഘടിപ്പിക്കാന്‍ കഴിയുമെന്നും ഉറപ്പാക്കപ്പെട്ടു. പിന്നീട്, സംഘപ്രവര്‍ത്തനം മുമ്പത്തേക്കാള്‍ കൂടുതല്‍ വികസിപ്പിച്ചു. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതില്‍ സംഘത്തിന്റെ ക്രിയാത്മകമായ പങ്ക് മൂലം സംഘശക്തിയുടെ പ്രാധാന്യം സമൂഹം തിരിച്ചറിഞ്ഞു. പിന്നീട്, ഏകാത്മതാ രഥയാത്ര, കശ്മീരുമായി ബന്ധപ്പെട്ട ഉണര്‍വ്, ശ്രീരാമ ജന്മഭൂമി മുക്തി ആന്ദോളന്‍, വിവേകാനന്ദ സാര്‍ദ്ധശതി (150ാം ജന്മവാര്‍ഷികം) തുടങ്ങിയവയിലൂടെയും സേവാപ്രവര്‍ത്തനങ്ങളുടെ വന്‍തോതിലുള്ള വ്യാപനത്തിലൂടെയും, സംഘ പ്രത്യയശാസ്ത്രത്തോടും സംഘത്തോടും ഉള്ള വിശ്വാസ്യത സമൂഹത്തിലുടനീളം കാര്യമായി വ്യാപിച്ചു.

1948 ലെയും 1975 ലെയും പ്രതിസന്ധികളില്‍ നിന്ന് എന്തൊക്കെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു?
♠1948 ലും 1975 ലും ആര്‍.എസ്.എസിന് മേല്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ രാഷ്ട്രീയ പ്രേരിതമായിരുന്നു. സംഘം ദോഷകരമല്ലെന്നും മറിച്ച് ഗുണകരമാണെന്നും നിരോധനം ഏര്‍പ്പെടുത്തിയവര്‍ക്കുപോലും നന്നായി അറിയാമായിരുന്നു. എന്നിരുന്നാലും, ഇത്രയും വലിയൊരു സമൂഹത്തിലെ സ്വാഭാവികമായ പ്രത്യയശാസ്ത്രമത്സരം കാരണം, തങ്ങളുടെ രാഷ്ട്രീയ ആധിപത്യം നിലനിര്‍ത്തുന്നതിനായി, സര്‍ക്കാരിലെ ആളുകള്‍ സംഘത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. ആദ്യനിരോധന സമയത്ത് എല്ലാം പ്രതികൂലമായിരുന്നു; സംഘം നശിക്കുമെന്ന ഘട്ടത്തിലായിരുന്നു. എല്ലാ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ആര്‍.എസ്.എസ് കളങ്കരഹിതമായി ഉയര്‍ന്നുവന്നു, 15-20 വര്‍ഷത്തിനുള്ളില്‍, സംഘം അതിന്റെ സ്ഥാനം വീണ്ടെടുക്കുക മാത്രമല്ല, കൂടുതല്‍ ശക്തമാവുകയും ചെയ്തു. സാമൂഹികമായി വലിയ ചുമതലകള്‍ വഹിക്കാതെ ശാഖകള്‍ മാത്രം നടത്തിക്കൊണ്ടിരുന്ന സ്വയംസേവകര്‍, വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങുകയും അതില്‍ അവരുടെ നിര്‍ണായക പങ്ക് ഉറപ്പാക്കുകയും ചെയ്തു.

ഒരു തരത്തില്‍ പറഞ്ഞാല്‍, 1948 ലെ നിരോധനം സംഘത്തിന് സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ സഹായിച്ചു; സാമൂഹികവും വ്യവസ്ഥാപരവുമായ പരിവര്‍ത്തനത്തിനു സ്വയംസേവകര്‍ നേതൃത്വം വഹിക്കാനും തുടങ്ങി. സംഘ പ്രവര്‍ത്തനം ഒരു മണിക്കൂര്‍ ശാഖയില്‍ ഒതുങ്ങുന്നതല്ലെന്നും, ശാഖയില്‍ ഉള്‍ക്കൊള്ളുന്ന മൂല്യങ്ങളായ സംഘസംസ്‌കാരം, ശേഷിക്കുന്ന ഇരുപത്തിമൂന്ന് മണിക്കൂറുകളില്‍ വ്യക്തിപരവും, കുടുംബപരവും, സാമൂഹികവും, തൊഴില്‍പരവുമായ ജീവിതത്തില്‍ പ്രതിഫലിക്കണമെന്നും തുടക്കം മുതല്‍ തന്നെ വ്യക്തമായിരുന്നു. പിന്നീട് 1975 ലെ അടിയന്തരാവസ്ഥക്കാലത്ത്, സംഘത്തിന്റെ അന്തര്‍ലീനവും വിപുലവുമായ ശക്തി സമൂഹത്തിന് അനുഭവിക്കാന്‍ കഴിഞ്ഞു. പല അതികായന്മാരും ഭയത്തിലും നിരാശയിലും തളര്‍ന്നിരിക്കുമ്പോള്‍, ഒരു സാധാരണ സ്വയംസേവകന്‍ പ്രയാസകരമായ സമയങ്ങള്‍ കടന്നുപോകുമെന്നും പ്രതിസന്ധിയില്‍ നിന്ന് ഒരു പോറലും കൂടാതെ പുറത്തുവരുമെന്നും ആത്മവിശ്വാസത്തോടെ ഉറച്ചുനില്‍ക്കുന്നവനായിരുന്നു.

1975-ലെ അടിയന്തരാവസ്ഥക്കാലത്ത്, നിരോധനത്തിനെതിരെ പോരാടുന്നതിനേക്കാള്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനാണ് ആര്‍.എസ്.എസ് മുന്‍ഗണന നല്‍കിയത്. സംഘത്തിനെതിരെ പൊതുവെ വിദ്വേഷപരമായ ഭാഷ ഉപയോഗിക്കുന്നവര്‍ക്കൊപ്പവും ഞങ്ങള്‍ നിന്നു. ഈ കാലഘട്ടത്തില്‍, സംഘം സമൂഹത്തിന്റെ, പ്രത്യേകിച്ച് നേതാക്കളുടെ ഇടയില്‍, ബൗദ്ധികവും വിശ്വസനീയവുമായ ആശ്രയമായി ഉയര്‍ന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം സംഘം ബഹുമുഖശക്തിയോടെയാണ് ഉയര്‍ന്നുവന്നത്.

സംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ വികാസമുണ്ടായിട്ടും, സ്വയംസേവകരുടെ പ്രവൃത്തിയുടെയും പരിശീലനത്തിന്റെയും ഗുണപരമായ മാനങ്ങള്‍ നിലനിര്‍ത്താന്‍ സംഘത്തിന് എങ്ങനെ കഴിഞ്ഞു?
♠ഗുണത്തിന്റെയും എണ്ണത്തിന്റെയും മാനങ്ങള്‍ പരസ്പരം നിഷേധകമല്ല. ഒന്ന് അവഗണിച്ചാല്‍, കാലക്രമേണ മറ്റൊന്ന് കുറയും. അതുകൊണ്ടാണ് സംഘം ആദ്യ ദിവസം മുതല്‍ മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് – എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എണ്ണത്തിലുള്ള വികാസം. എന്നാല്‍ ഈ ‘സംഘാടന’ത്തിന് ഒരു പ്രത്യേക അര്‍ത്ഥവും ഉള്ളടക്കവുമുണ്ട്. ഒരു വ്യക്തിയുടെ ഗുണവിശേഷമനുസരിച്ച് അവനെ വളര്‍ത്തിയെടുക്കുന്നതിനും, ഒരു സംഘടനയായി പ്രവര്‍ത്തിക്കുന്നതിന് ‘നമ്മള്‍’ എന്ന ബോധത്തോടെ അത്തരം വ്യക്തികള്‍ എങ്ങനെ കൂട്ടായി പ്രവര്‍ത്തിക്കണമെന്നതിനും ഞങ്ങള്‍ ചില മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിക്കാതെയോ അവയുമായി വിട്ടുവീഴ്ച ചെയ്യാതെയോ നാം വളരണം, പക്ഷേ അതിനര്‍ത്ഥം ആളുകളെ സംഘടനയില്‍ നിന്ന് ഒഴിവാക്കുക എന്നല്ല.

ഈ വലിയ സംഘടനയുടെ ആദ്യകാലങ്ങളിലെ ഒരു സംഭവമുണ്ട്. സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ഒരു പുതിയ കാര്യകര്‍ത്താവ് സംഘടനയില്‍ ചേര്‍ന്നു. അയാള്‍ നിരന്തരം പുകവലിക്കുന്ന ആളായിരുന്നു. ആദ്യമായി അദ്ദേഹം സംഘടനയുടെ അഭ്യാസ് വര്‍ഗ്ഗില്‍ പങ്കെടുത്തു, അവിടെ വെറ്റില പോലും അനുവദനീയമല്ലായിരുന്നു. ദിവസം മുഴുവന്‍ അയാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയില്‍, ഒരു പ്രധാന കാര്യകര്‍ത്താവ് അദ്ദേഹത്തെ നടക്കാന്‍ കൊണ്ടുപോയി. ഒരു സിഗരറ്റ് കടയില്‍ പോയി പുകവലിക്കാന്‍ നിര്‍ദ്ദേശിച്ചു, കൂടാതെ ക്യാമ്പിനുള്ളില്‍ ഒരു സിഗരറ്റ് പോലും കയറ്റരുതെന്നും നിര്‍ദ്ദേശിച്ചു. ക്രമേണ അദ്ദേഹം ഒരു സമര്‍പ്പിതനായ കാര്യകര്‍ത്താവായിത്തീരുകയും പുകവലി ഉപേക്ഷിക്കുകയും ചെയ്തു. ആ പ്രദേശത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് അദ്ദേഹം സംഘടനയ്ക്ക് സംഭാവന നല്‍കി.

ആളുകളെ അവര്‍ ആയിരിക്കുന്നതുപോലെ സ്വീകരിക്കുക – നമുക്ക് ഈ വഴക്കമുണ്ട്. അതേസമയം, ആവശ്യാനുസരണം അവനെ രൂപാന്തരപ്പെടുത്താനുള്ള വാത്സല്യത്തിന്റെ കലയും നമുക്കുണ്ട്. നമുക്ക് അത്രമാത്രം ധൈര്യവും ശക്തിയും ഉണ്ട്. ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ നമ്മള്‍ വളര്‍ന്നതിന്റെ കാരണം ഇതാണ്. സംഘടനയില്‍ ഗുണനിലവാരം വേണമെന്നതിനൊപ്പം മുഴുവന്‍ സമൂഹത്തെയും ഗുണപരമായി പരിവര്‍ത്തനം ചെയ്യണമെന്നും ഞങ്ങള്‍ മനസ്സില്‍ ആഗ്രഹിക്കുന്നു.

ഡോ. ഹെഡ്ഗേവാറിന്റെയും ശ്രീ ഗുരുജിയുടെയും അടിസ്ഥാന ചിന്തകള്‍ക്ക് അനുസൃതമായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. മാറ്റം ആവശ്യമാണെങ്കില്‍, അതിനെ എങ്ങനെയാണ് സമീപിക്കുന്നത്?
♠ഡോ. ഹെഡ്ഗേവാറിന്റെയോ ശ്രീ ഗുരുജിയുടെയോ ബാലാസാഹേബിന്റെയോ യഥാര്‍ത്ഥ ചിന്തകള്‍ സനാതനപാരമ്പര്യത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും വ്യത്യസ്തമല്ല. കാര്യകര്‍ത്താക്കളുടെ യഥാര്‍ത്ഥ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഴത്തിലുള്ള മനനത്തിനും അനുഭവങ്ങള്‍ക്കും ശേഷമാണ് സംഘത്തിന്റെ പ്രവര്‍ത്തനരീതി സ്ഥിരപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്. തുടക്കം മുതല്‍ തന്നെ, ഗ്രന്ഥാധിഷ്ഠിതമോ വ്യക്ത്യാധിഷ്ഠിതമോ അന്ധമോ ആയ അനുകരണത്തിന് ഒരു സാധ്യതയുമില്ലായിരുന്നു. നമ്മള്‍ തത്ത്വാധിഷ്ഠിതരാണ്. നമുക്ക് പ്രചോദനം ഉള്‍ക്കൊണ്ട് മഹാവ്യക്തികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരാം, എന്നാല്‍ ഓരോ ദേശ-കാല-പരിസ്ഥിതിയിലും (സമയവും സാഹചര്യവും), നാം നമ്മുടെ സ്വന്തം പാത കണ്ടെത്തണം. ഇതിന് ശാശ്വതമായതും (നിത്യം) സാഹചര്യാധിഷ്ഠിതവുമായതും (അനിത്യം) തമ്മിലുള്ള നിരന്തരമായ വിവേചനം ആവശ്യമാണ്.

സംഘത്തില്‍ നിത്യം എന്താണ്? ബാലാസാഹേബ് ഒരിക്കല്‍ പറഞ്ഞു, ‘ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്.’ ഇതിനുപുറമെ, സംഘത്തിലെ മറ്റെല്ലാം ക്ഷണികമാണ്. മുഴുവന്‍ ഹിന്ദു സമൂഹവും ഈ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമുള്ളവരും സംരക്ഷകരുമാണ്. ഈ രാജ്യത്തിന്റെ സ്വഭാവവും സംസ്‌കൃതിയും ഹൈന്ദവമാണ്. അതുകൊണ്ട് ഇതൊരു ഹിന്ദു രാഷ്ട്രമാണ്.

ഈ കാതലായ അടിത്തറ നിലനിര്‍ത്തിക്കൊണ്ടാണ് എല്ലാം ചെയ്യേണ്ടത്. അതുകൊണ്ടാണ് പ്രതിജ്ഞ ചെയ്യുമ്പോള്‍ ‘പവിത്രമായ ഹിന്ദു ധര്‍മ്മം, ഹിന്ദു സംസ്‌കാരം, ഹിന്ദു സമാജം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം ഹിന്ദു രാഷ്ട്രത്തിന്റെ സമഗ്ര വികാസം’ എന്ന് സംഘ സ്വയംസേവകന്‍ വ്യക്തമായി പറയുന്നത്. ‘ഹിന്ദു’ എന്നതിന്റെ നിര്‍വചനവും സമഗ്രമാണ്. അടിസ്ഥാന പദ്ധതിയും ദിശയും നിലനിര്‍ത്തുന്നതിനും കാലത്തിന്റെയും സാഹചര്യത്തിന്റെയും ആവശ്യകത അനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും മതിയായ സാധ്യതകള്‍ അതില്‍ ഉണ്ട്. സംഘപ്രതിജ്ഞ ഇങ്ങനെയും പറയുന്നു: ‘ഞാന്‍ സംഘത്തിന്റെ ഒരു ജൈവ ഘടകമാണ്’, ജൈവഘടകം എന്നാല്‍ സംഘത്തെ രൂപപ്പെടുത്തുന്നതും സംഘത്തിന്റെ അവിഭാജ്യവുമായ ഭാഗമാണ്. അതുകൊണ്ട്, ചര്‍ച്ചയ്ക്കിടെ വൈവിധ്യമാര്‍ന്നതും വിപരീതവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. സമവായം ഉണ്ടാക്കി ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍, എല്ലാവരും വ്യക്തിപരമായ അഭിപ്രായം മാറ്റിവെച്ച് കൂട്ടായ തീരുമാനത്തില്‍ അതിനെ ലയിപ്പിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാവരും അവരുടേതായി അംഗീകരിക്കുന്നു. അതുകൊണ്ട്, എല്ലാവര്‍ക്കും പ്രവൃത്തി ചെയ്യാനും മറ്റുള്ളവരുമായി ശരിയായ ദിശ നിലനിര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. സനാതനമായത് സംരക്ഷിക്കപ്പെടുന്നു; ക്ഷണികമായത് സമയം, സ്ഥലം, സന്ദര്‍ഭം എന്നിവയനുസരിച്ച് പരിണമിക്കുന്നു.

സംഘത്തെ നേരിട്ടുള്ള അനുഭവമില്ലാതെ പുറത്തുനിന്നു നിരീക്ഷിക്കുന്നവര്‍ പലപ്പോഴും അതിനെ ഘടനാപരമായാണ് കാണുന്നത്, എന്നാല്‍ ആത്മപരിശോധനയുടെയും ചര്‍ച്ചയുടെയും ആന്തരിക പ്രക്രിയ എങ്ങനെയാണ് നടക്കുന്നത്?
♠ലക്ഷ്യവും സത്തയും സ്ഥിരമായി നിലനില്‍ക്കുന്ന ഒരു സുസ്ഥിരമായ സംവിധാനമുണ്ട്. അവതരണരീതി മാറിയേക്കാം. ഘടനകള്‍ മാറിയേക്കാം, പക്ഷേ ആ ഘടനയുടെ കാതലായ സത്ത അതേപടി തുടരുന്നു. സാഹചര്യത്തോടൊപ്പം, മാനസികാവസ്ഥയും ഒരുപോലെ പ്രധാനമാണ്. അതുകൊണ്ട്, നമ്മുടെ പരിശീലന പരിപാടികള്‍ ദേശീയ സാഹചര്യവും വെല്ലുവിളികളും മറ്റും കണക്കിലെടുത്താണ് നടത്തുന്നത്. അതനുസരിച്ച്, സ്വയംസേവകര്‍ എങ്ങനെ സ്വയം തയ്യാറെടുക്കണം, ഏതൊക്കെ ഗുണങ്ങളാണ് സംഘടനയെ രൂപപ്പെടുത്തുന്നത്, ആ വെല്ലുവിളികളെ നേരിടാനുള്ള ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ എന്തുചെയ്യണം എന്നിവയെക്കുറിച്ചും ആലോചിക്കുന്നു. പ്രാര്‍ത്ഥനയുടെ രൂപത്തില്‍ കൂട്ടായ ദൃഢനിശ്ചയത്തെയും പ്രതിജ്ഞയുടെ രൂപത്തില്‍ വ്യക്തിഗതമായ ദൃഢനിശ്ചയത്തെയും നാം ദിവസവും നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുന്നു.

സ്വയംസേവകന്‍ എന്നാല്‍ സ്വയം തന്നില്‍നിന്നു തന്നെ തുടങ്ങുന്നവന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. സംഘത്തിന്റെ ‘ഘടകം – അല്ലെങ്കില്‍ ജൈവഘടകം’ എന്നതിന്റെ അര്‍ത്ഥം, ഞാനും സംഘവും വേര്‍പിരിയുന്നില്ല, മറിച്ച് പരസ്പരം ഗുണപരമായി പ്രതിഫലിപ്പിക്കുന്നു എന്നാണ്; തുള്ളികളും സമുദ്രവും തമ്മിലുള്ള ബന്ധത്തിലെന്നപോലെ – ഓരോ തുള്ളിയും മുഴുവന്‍ സമുദ്രത്തെയും സമുദ്രം ഓരോ തുള്ളിയെയും ഉള്‍ക്കൊള്ളുന്നതുപോലെ. വ്യക്തിയും സമൂഹവും തമ്മിലുള്ള ഈ സഹവര്‍ത്തിത്വ ബന്ധം സംഘത്തിന്റെ തുടക്കം മുതല്‍ തന്നെ നിലനില്‍ക്കുന്നു.

ഒരു സ്വയംസേവകനെ സംബന്ധിച്ചിടത്തോളം ആത്മപരിശോധന ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്. വിജയം വരുമ്പോള്‍, അത് സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ്; പരാജയപ്പെട്ടാല്‍, വ്യക്തിപരമായ പോരായ്മകള്‍ വിലയിരുത്തപ്പെടും. ഈ ആദര്‍ശം സ്വയംസേവകരുടെ പരിശീലനത്തില്‍ പ്രധാനമാണ്.

ഇന്ന് സമൂഹവും ജീവിതശൈലിയും വലിയ തോതില്‍ മാറിയിരിക്കുന്നു. ദൈനംദിന ശാഖയുടെ മാതൃക ഇപ്പോഴും പ്രസക്തമാണോ, അതോ മറ്റ് മാര്‍ഗങ്ങളുണ്ടോ?
♠ശാഖയിലെ പരിപാടികള്‍ക്ക് ബദലുകള്‍ ഉണ്ടാകാമെങ്കിലും, ശാഖയുടെ സാരാംശം-ഒത്തുചേരുക, കൂട്ടായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുക, ഭാരതമാതാവിന്റെ പരമവൈഭവത്തിനായി നാം പ്രവര്‍ത്തിക്കുന്നു എന്ന ദൃഢനിശ്ചയം അനുദിനം ജ്വലിപ്പിക്കുക എന്നതാണ്. ഇതാണ് അടിസ്ഥാനം. കൂട്ടായ്മയും പരസ്പരസഹകരണവും അടിസ്ഥാനപരമാണ്. അത് പകരം വയ്ക്കാനാവാത്തതാണ്.

ഒരു സാധാരണ വ്യക്തി, സമഷ്ടിയായ സമ്പൂര്‍ണ്ണതയുമായി ബന്ധപ്പെടുന്നതുവരെ, സാധാരണക്കാരനായി തുടരുന്നു. പിന്നീട് സാധാരണ വ്യക്തി പോലും അസാധാരണമായ പ്രവൃത്തിയും സങ്കല്‍പ്പിക്കാനാവാത്ത വിധം ത്യാഗങ്ങളും ചെയ്യുന്നു. ഇത് നേടിയെടുക്കുന്നതിന്, ആ പരിസ്ഥിതിയുടെ ഭാഗമാകാന്‍ അനുകൂലമായ ഒരു അന്തരീക്ഷവും സാഹചര്യവുമാണ് വേണ്ടത്. ആദര്‍ശങ്ങളും പൊരുത്തവും മാത്രമാണ് മാറ്റത്തിന്റെ ഘടകങ്ങള്‍, മറ്റൊന്നുമല്ല. ലോകമെമ്പാടും പരിവര്‍ത്തനത്തിനുള്ള ഒരു മാതൃക നിലവിലുണ്ട്. ഒരാള്‍ സ്വയം പരിവര്‍ത്തനത്തിന്റെ വാഹകനായി മാറുന്നു, അത് മറ്റുള്ളവരെ അനുകരിക്കാന്‍ പ്രചോദിപ്പിക്കുന്നു. അത്തരമൊരു മാതൃകയോ ആദര്‍ശമോ അകലെയായിരിക്കരുത്, അത് സമീപത്തായിരിക്കണം, സ്വന്തമാണെന്ന ബോധത്തോടെ ആയിരിക്കണം. നിരവധി മഹാന്മാരായ വ്യക്തികളുണ്ട്, നമുക്ക് അവരെ അറിയാം, അവരോട് ബഹുമാനവും ആദരവും ഉണ്ട്, പക്ഷേ വ്യക്തിപരമായി നമ്മള്‍ പൊതുവെ നമ്മുടെ ചുറ്റുമുള്ള ആളുകളെ പിന്തുടരുന്നു. നമ്മുടെ സമാനരായ ആളുകള്‍ ഒരുക്കുന്ന അന്തരീക്ഷം അനുസരിച്ചാണ് നമ്മള്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കഴിവുള്ള ഒരു സുഹൃത്തിനെ അനുകരിക്കാന്‍ എളുപ്പമാണ്, ഇതാണ് പരിവര്‍ത്തനത്തിന്റെ തെളിയിക്കപ്പെട്ട രീതി. ഇത് സത്യമാകുന്നതുവരെ, ശാഖ പകരം വയ്ക്കാനാവാത്തതാണ്, കാരണം അത് വ്യക്തിപരവും കൂട്ടായതുമായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള അന്തരീക്ഷം നല്‍കുന്നു. ശാഖയുടെ സമയവും രൂപവും മാറിയേക്കാം (അത് ഇതിനകം അനുവദനീയമാണ്), ശാഖയ്ക്ക് പകരം മറ്റൊന്നില്ല. ശാഖ ഒരിക്കലും അപ്രസക്തമല്ല. ഇന്ന്, വികസിത രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ നമ്മുടെ ശാഖാമാതൃക പഠിക്കാന്‍ വന്ന് അതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. മറ്റെന്തെങ്കിലും ബദല്‍ ഉണ്ടോ എന്ന് ഓരോ പത്ത് വര്‍ഷത്തിലും നമ്മള്‍ ആലോചിക്കാറുണ്ട്. ഞാന്‍ 6-7 തവണ അത്തരം ആലോചനകളില്‍ പങ്കെടുത്തിട്ടുണ്ട്, എന്നാല്‍, പ്രായോഗികമായ ഒരു ബദല്‍ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.

വനവാസി (പട്ടികവര്‍ഗ) മേഖലകളില്‍ സംഘ പ്രവര്‍ത്തനം എങ്ങനെ വളരുന്നു?
♠വനമേഖലയിലെ പ്രാഥമിക പ്രവൃത്തി വനവാസിജനതയെ ശാക്തീകരിക്കുകയും അവരെ സേവിക്കുകയും ചെയ്യുക എന്നതാണ്. പിന്നീട്, അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും ഉള്‍പ്പെടുത്തി. സ്വന്തം ജനതയെ പരിപാലിക്കുകയും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി സ്വയം കാണുകയും ചെയ്യുന്ന നേതാക്കള്‍ ഉള്ളില്‍ നിന്ന് ഉയര്‍ന്നുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവകരുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ വികാരങ്ങളെ പ്രതിധ്വനിപ്പിക്കുകയും അതിനനുസരിച്ച് സംഭാവന നല്‍കുകയും ചെയ്യുന്ന നേതൃത്വത്തെയും കാര്യകര്‍ത്താക്കളെയും താഴെത്തട്ടില്‍ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് നേടിയെടുക്കുന്നതിന്, പട്ടികവര്‍ഗ പാരമ്പര്യങ്ങളെക്കുറിച്ചും, അവരുടെ വേരുകളെക്കുറിച്ചും, പ്രാദേശിക ബിംബങ്ങളെക്കുറിച്ചും, സ്വാതന്ത്ര്യസമരത്തിലെ അവരുടെ സംഭാവനകളെക്കുറിച്ചും പുനരവബോധം ആവശ്യമാണ്. വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ ഭാരതത്തിലെ ഗോത്ര മേഖലകളില്‍ ശാഖകള്‍ വ്യാപിക്കുന്നുണ്ട്.

അയല്‍രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ ചൂഷണം നേരിടുന്നു, അവരുടെ നേരെ അക്രമം നടക്കുന്നു. ആഗോളതലത്തിലുള്ള മനുഷ്യാവകാശ സംരക്ഷകര്‍ ഇതു ശ്രദ്ധിക്കുന്നുണ്ടോ? സംഘം അടുത്തിടെ നടന്ന പ്രതിനിധി സഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. അങ്ങയുടെ അഭിപ്രായം എന്താണ്?
♠ഹിന്ദുക്കള്‍ ശക്തരാകുമ്പോള്‍ മാത്രമേ ആരെങ്കിലും ഹിന്ദുക്കളെക്കുറിച്ച് ആകുലരാകുകയുള്ളൂ. ഹിന്ദു സമൂഹവും ഭാരതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഹിന്ദു സമൂഹത്തിന്റെ മഹത്തായ സ്ഥിതി ഭാരതത്തിന് മഹത്വം നല്‍കും. ഇത്രയും ശക്തമായ ഒരു ഹിന്ദുസമൂഹത്തിന് മാത്രമേ സ്വയം ഹിന്ദുക്കളാണെന്ന് കരുതാത്ത ഭാരതത്തിലെ ജനങ്ങളെ കൂടെ കൊണ്ടുപോകുന്നതിനുള്ള ഒരു മാതൃക അവതരിപ്പിക്കാന്‍ കഴിയൂ, കാരണം ഒരു ഘട്ടത്തില്‍ അവരും ഹിന്ദുക്കളായിരുന്നു. ഭാരതത്തിലെ ഹിന്ദു സമൂഹം ശക്തമാകുകയാണെങ്കില്‍, ആഗോളതലത്തില്‍ ഹിന്ദുക്കള്‍ സ്വയമേവ ശക്തി പ്രാപിക്കും. ഈ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്, പക്ഷേ ഇതുവരെ പൂര്‍ണ്ണമായിട്ടില്ല. പതുക്കെയാണെങ്കിലും തീര്‍ച്ചയായും ആ സാഹചര്യം വികസിച്ചുകൊണ്ടിരിക്കുകയാണ്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വേദനയാണ് ഇത്തവണ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ടത്. പ്രാദേശിക ഹിന്ദുക്കള്‍ പോലും ഇപ്പോള്‍ പറയുന്നു: ‘ഞങ്ങള്‍ ഓടിപ്പോകില്ല. ഞങ്ങള്‍ ഇവിടെ തന്നെ തുടരും, ഞങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടും.’ ഇപ്പോള്‍ ഹിന്ദു സമൂഹത്തിന്റെ ആന്തരിക ശക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംഘടന വളരുമ്പോള്‍, അതിന്റെ സ്വാധീനം സ്വാഭാവികമായി പ്രയോഗാത്മകമാകും. അതുവരെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കണം.

ലോകത്ത് എവിടെ ഹിന്ദുക്കള്‍ ഉണ്ടോ, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അവര്‍ക്കായി സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും, സംഘം അതിനായി നിലകൊള്ളുന്നു. ധര്‍മ്മം, സംസ്‌കാരം, സമാജം എന്നിവ സംരക്ഷിച്ചുകൊണ്ട് ഹിന്ദു രാഷ്ട്രത്തിന്റെ സമഗ്ര വികാസത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് സ്വയംസേവകര്‍ പ്രതിജ്ഞയെടുക്കുന്നത്.

ദേശീയ സുരക്ഷ, സൈനിക ശക്തി, സാമ്പത്തിക ശക്തി എന്നിവയെക്കുറിച്ചുള്ള സംഘത്തിന്റെ കാഴ്ചപ്പാട് എന്താണ്?
♠ശക്തിക്കായി നാം പരിശ്രമിക്കണം. ദിവസവും നമ്മള്‍ പ്രാര്‍ത്ഥിക്കുന്നു: ‘അജയ്യാം ച വിശ്വസ്യ ദേഹീശ ശക്തിം’ – ‘വിശ്വത്തില്‍ നാം അജയ്യരാകും വിധമുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കണമേ.’
ആന്തരിക ശക്തിയാണ് യഥാര്‍ത്ഥ ശക്തി. ദേശീയ സുരക്ഷയ്ക്കായി നമ്മള്‍ മറ്റുള്ളവരെ ആശ്രയിക്കരുത്. നമുക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയണം. ഒന്നിലധികം ശക്തികള്‍ ഒന്നിച്ചു വന്നാലും ആര്‍ക്കും നമ്മെ കീഴടക്കാന്‍ കഴിയരുത്. ആക്രമണ സ്വഭാവമുള്ള ദുഷ്ടശക്തികള്‍ ലോകത്തിലുണ്ട്. മൂല്യങ്ങള്‍ ഉള്ള ഒരുവന്‍ തന്റെ മൂല്യങ്ങള്‍ കൊണ്ടുമാത്രം സുരക്ഷിതനല്ല; അതിനാല്‍, മൂല്യത്തെ ശക്തിയുമായി സംയോജിപ്പിക്കണം. വെറും മൃഗീയമായ അധികാരം ദിശാബോധമില്ലാത്തതായിരിക്കും, അത് അക്രമത്തിലേക്ക് നയിച്ചേക്കാം; അതിനാല്‍ അധികാരത്തെ ധര്‍മ്മവുമായി സംയോജിപ്പിക്കണം. അതുകൊണ്ട് നാം ഈ രണ്ടിനും വേണ്ടി പ്രയത്‌നിക്കണം – മൂല്യങ്ങള്‍ക്കും ശക്തിക്കും. നല്ലവരുടെ സംരക്ഷണത്തിനും, ദുഷ്ടന്മാരുടെ നാശത്തിനും വേണ്ടിയായിരിക്കണം നമ്മുടെ ശക്തിയുടെ വിനിയോഗം. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തപ്പോള്‍, ദുഷ്ടതയെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കേണ്ടിവരും. ലോകവ്യവഹാരത്തില്‍ ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് എല്ലാവര്‍ക്കും സമാധാനപരവും ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതുമായ ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനാണ് നമ്മള്‍ ഇത് ചെയ്യുന്നത്. നമ്മുടെ അതിര്‍ത്തികളെല്ലാം ദുഷ്ടശക്തികളുടെ ദുഷ്ടതയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനാല്‍, ശക്തരാകുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗമില്ല.

ഭാരതത്തിന്റെ ഭാഷാപരവും, മതപരവും, സാംസ്‌കാരികവുമായ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍, സംഘം എങ്ങനെയാണ് സാകല്യത്തെ പ്രോത്സാഹിപ്പിക്കുന്നത്?
♠എല്ലാ ഭാഷകളില്‍ നിന്നും, വിഭാഗങ്ങളില്‍ നിന്നും, പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ആളുകള്‍ സംഘത്തില്‍ ഒരുമിച്ച് വളരെ സന്തോഷത്തോടെ പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ തന്നെ വന്നു കാണൂ. സംഘഗീതങ്ങള്‍ ഹിന്ദിയില്‍ മാത്രമല്ല അനേകം ഭാഷകളില്‍ ഉണ്ട്. ഓരോ ഭാഷയിലും സംഘത്തിന്റെ ദേശഭക്തിപരവും പ്രചോദനാത്മകവുമായ ഗീതങ്ങള്‍ രചിക്കുന്ന കവികളും ഗായകരും സംഗീതസംവിധായകരുമുണ്ട്, എന്നിട്ടും സംഘശിക്ഷാ വര്‍ഗ്ഗില്‍ നിയോഗിക്കപ്പെട്ട വ്യത്യസ്ത ഭാഷകളിലുള്ള മൂന്ന് ഗീതങ്ങള്‍ ഭാരതത്തിലുടനീളം ആലപിക്കുന്നു. തനതായ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ, എല്ലാവരും ഒരു ദേശീയത, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു. എല്ലാ വൈവിധ്യങ്ങളെയും ഐക്യത്തിന്റെ പൂമാലയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ചരട് നല്‍കുന്ന സംഘമാണിത്.

സംഘം സമരസതയ്ക്കുവേണ്ടിയാണ് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്, എന്നാല്‍ ചിലര്‍ സമത്വത്തിനുവേണ്ടിയാണ് സംസാരിക്കുന്നത്. എങ്ങനെയാണ് രണ്ടും വേര്‍തിരിക്കുന്നത്?
♠സമത്വം സാമ്പത്തികവും രാഷ്ട്രീയവുമാണ്, നമ്മള്‍ സാമൂഹിക സമത്വത്തിനായി പരിശ്രമിക്കുന്നു, അതില്ലെങ്കില്‍ ആദ്യത്തെ രണ്ടെണ്ണം അര്‍ത്ഥശൂന്യമാകും. സാഹോദര്യം സമരസതയാണ് (സാമൂഹിക ഐക്യം); സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സൗധം സാഹോദര്യത്തിലാണ് നിലകൊള്ളുന്നത്. സ്വാതന്ത്ര്യമില്ലാത്ത സമത്വം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു, അത് സുസ്ഥിരമാകണമെങ്കില്‍, സാഹോദര്യത്തിന്റെ അടിസ്ഥാനം അനിവാര്യമാണ്. ഈ സാഹോദര്യബോധം സമരസതയാണ്. ജാതീയതയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ നിയമങ്ങള്‍ നിര്‍മ്മിച്ചതിനുശേഷവും, അസമത്വങ്ങള്‍ മനസ്സില്‍ കുടികൊള്ളുന്നതിനാല്‍ അത് ഇല്ലാതാകുന്നില്ല. അത് മാനസികമായി ഇല്ലാതാക്കേണ്ടതുണ്ട്. എല്ലാവരും നമ്മുടേതായതിനാല്‍ നമ്മള്‍ തുല്യരാണ് എന്ന ബോധ്യം ഉണ്ടായിരിക്കണം. നമ്മള്‍ ഒരുപോലെയല്ലെങ്കിലും, നമ്മള്‍ പരസ്പരം സ്വന്തമാണ്, നമ്മള്‍ സ്‌നേഹത്താല്‍ ബന്ധിതരാണ്, ഇതിനെയാണ് സമരസത എന്ന് വിളിക്കുന്നത്. അത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാവമല്ലാതെ മറ്റൊന്നുമല്ല.

സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ച് സംഘം പലപ്പോഴും ചോദ്യങ്ങള്‍ നേരിടാറുണ്ട്. അങ്ങയുടെ പ്രതികരണം എന്താണ്?
♠സംഘത്തിന്റെ ആദ്യകാലങ്ങളില്‍, അതായത് 1933-ല്‍, സ്ത്രീകള്‍ക്കിടയിലെ വ്യക്തിത്വ വികസനവും സാമൂഹിക സംഘാടനവും രാഷ്ട്ര സേവികാ സമിതി നടത്തുമെന്ന് തീരുമാനിച്ചു. അത് ഫലപ്രദമായി തുടര്‍ന്നും പ്രവര്‍ത്തിക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ (ശാഖാപ്രവര്‍ത്തനങ്ങള്‍ക്കായി) സംഘം പ്രവര്‍ത്തിക്കണമെന്ന് സമിതി എപ്പോഴൊക്കെ പ്രതീക്ഷിക്കുന്നുവോ, അപ്പോള്‍ മാത്രമേ ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കൂ.

മറ്റൊരു കാര്യം, ആര്‍ എസ്എസ് ശാഖാ രീതി പുരുഷന്മാര്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, പക്ഷേ സ്ത്രീകള്‍ സ്വതന്ത്രമായി നിരീക്ഷിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നു. കൂടാതെ, പുരുഷ കാര്യകര്‍ത്താക്കളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല സംഘം പ്രവര്‍ത്തിക്കുന്നത് – അമ്മമാരും സഹോദരിമാരും പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതുകൊണ്ടു മാത്രമാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഒരു സ്വയംസേവകന്റെ കുടുംബത്തിലെ ഓരോ സ്ത്രീയും സംഘത്തിന്റെ ഭാഗമാണ്.

സ്ത്രീകള്‍ സംഘ സ്വയംസേവകരോടൊപ്പം വിവിധ സംഘടനകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. സംഘത്തിന്റെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ (ദേശീയ കൗണ്‍സില്‍) യോഗത്തിലും അവര്‍ക്ക് പ്രാതിനിധ്യവും സജീവ പങ്കാളിത്തവുമുണ്ട്. ഈ സ്ത്രീകളില്‍ ചിലര്‍ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു പ്രധാന സര്‍വേയ്ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്, അത് ഗവണ്‍മെന്റും അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ വമ്പിച്ച വനിതാ സമ്മേളനങ്ങള്‍ നടന്നു.

ഈ പ്രവര്‍ത്തനങ്ങളെല്ലാം രാഷ്ട്രീയ സ്വയംസേവക സംഘം പിന്തുണയ്ക്കുകയും അതില്‍ സഹകരിക്കുകയും ചെയ്തു. സ്ത്രീകളുടെ ഉന്നമനം പുരുഷന്മാരെ ആശ്രയിച്ചല്ല, അവര്‍ സ്വയം അത് ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടും, അത് എല്ലാവരെയും ശാക്തീകരിക്കും. അതിനാല്‍, അവരുടെ പരിവര്‍ത്തനത്തിന് ആവശ്യമാണെന്ന് അവര്‍ കരുതുന്ന കാര്യങ്ങളെ പിന്തുണക്കുന്നതിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു.

ശതാബ്ദി വര്‍ഷത്തില്‍, സംഘം ‘പഞ്ച പരിവര്‍ത്തനം’ എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആസൂത്രണം എന്താണ്?
♠സ്വഭാവപരിവര്‍ത്തനത്തിന്, മാനസികാവസ്ഥയാണ് താക്കോല്‍. മനസ്സുകളെയും ശീലങ്ങളെയും പരിവര്‍ത്തനം ചെയ്യുന്ന പ്രവര്‍ത്തനമാണ് ആവശ്യമായിട്ടുള്ളത്. അതിനുവേണ്ടിയാണ് പഞ്ച പരിവര്‍ത്തനം:

സാമൂഹിക സമരസ്ത – സാമൂഹിക ഐക്യമാണ് ആദ്യ കടമ. സമൂഹത്തില്‍ പരസ്പര സൗഹാര്‍ദ്ദം ഉണ്ടാകണം. നമ്മുടെ വിശാലമായ സമൂഹത്തില്‍ വൈവിധ്യമുണ്ട്; അവസ്ഥകള്‍, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍, പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം. ഈ സാഹചര്യത്തില്‍ നമുക്ക് ഒരു വഴി കണ്ടെത്തണമെങ്കില്‍, വ്യക്തമായ സമവായത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകള്‍ ഉണ്ടായിരിക്കണം, അപ്പോള്‍ മാത്രമേ എല്ലാവരും സൗഹാര്‍ദ്ദം നേര്‍പ്പിക്കാതെ അത് അംഗീകരിക്കുകയുള്ളൂ, കേവലം പറയുകയോ പരസ്യപ്പെടുത്തുകയോ അല്ലാതെ, സാമൂഹിക സമരസത പ്രായോഗികമാക്കണം. നാം എല്ലാവരെയും ഒന്നായി കാണുന്നു, എനിക്ക് എല്ലാ ജാതിയിലും വര്‍ഗത്തിലും പെട്ട സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണം, എന്റെ കുടുംബത്തിനും ഉണ്ടായിരിക്കണം. സംഘത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, ശ്മശാനങ്ങള്‍, ജലാശയങ്ങള്‍ എന്നിവ എല്ലാവരേയും ഉള്‍ക്കൊള്ളുന്നതായിരിക്കണം. ഇത് ഇതിനകം തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്, നമ്മള്‍ അത് വികസിപ്പിക്കണം.

കുടുംബപ്രബോധനത്തിനും ഇതേ കാര്യം ബാധകമാണ്. നമ്മുടെ കുടുംബ പാരമ്പര്യത്തിലും രാജ്യത്തിന്റെ ആചാരങ്ങളിലുമുള്ള, പാരമ്പര്യമൂല്യങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന കാര്യങ്ങള്‍ ലോകത്തിന് ആശ്വാസം നല്‍കുന്നതാണ്. ഒരുമിച്ചിരുന്ന്, ചര്‍ച്ച ചെയ്ത്, അവയില്‍ യോജിക്കുകയും, അവരെ കുടുംബത്തിന്റെ പെരുമാറ്റത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് കുടുംബ പ്രബോധനം.

പര്യാവരണത്തിന് (പരിസ്ഥിതി അവബോധം) വേണ്ടി, വിവിധ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, ആളുകള്‍ വീടുകളില്‍ വെള്ളം പാഴാകുന്നതിനെക്കുറിച്ച് വിഷമിക്കാറില്ല; ആദ്യം അതില്‍ ശ്രദ്ധിക്കുക. മരങ്ങള്‍ നടുക, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുക, വെള്ളം ലാഭിക്കുക. ഇത് ചെയ്യുന്നതിലൂടെ ധാരണ വികസിക്കുന്നു, ഒരാള്‍ പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നു.

‘സ്വ’ (സ്വത്വം) യുടെ കാര്യത്തിലും ഇതുതന്നെ ചെയ്യാം. നമ്മുടെ പെരുമാറ്റം ദേശീയ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. നമ്മുടെ കുടുംബങ്ങളില്‍, ഭക്ഷണം, വസ്ത്രധാരണം, ഭാഷ, വീട്, ആരാധന, യാത്ര എന്നിവയുടെ കാര്യത്തില്‍ നമ്മുടെ സ്വന്തം പാരമ്പര്യങ്ങള്‍ പാലിക്കണം. പുറത്തായിരിക്കുമ്പോള്‍ നമ്മള്‍ പൊരുത്തപ്പെടേണ്ടതുണ്ട്, എന്നാല്‍ വീട്ടില്‍ സ്വത്വം അടിസ്ഥാനമാക്കിയുള്ള കുടുംബ മൂല്യങ്ങള്‍ പരിപോഷിപ്പിക്കേണ്ടതുണ്ട്. നമ്മള്‍ പൂര്‍ണ്ണമായും സ്വയംപര്യാപ്തരാകുന്നതുവരെ, സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റണം. ഇത് നമ്മള്‍ ഒരു ശീലമാക്കണം. ഇതിനര്‍ത്ഥം അന്താരാഷ്ട്ര വ്യാപാരം നിര്‍ത്തണമെന്നല്ല; ആഗോള ഇടപെടലുകളെ ദേശീയ താല്‍പ്പര്യവുമായി സന്തുലിതമാക്കണം. ഭാരതീയമായ ബദല്‍ ഇല്ലെങ്കില്‍, കാര്യങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരാം, പക്ഷേ അത് നമ്മുടെ സ്വന്തം നിബന്ധനകള്‍ക്ക് അനുസൃതമായിരിക്കണം, വിദേശ സമ്മര്‍ദ്ദത്തിന് കീഴിലല്ല. ഇതെല്ലാം സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള പെരുമാറ്റത്തെ രൂപപ്പെടുത്തും.

അവസാനത്തേത് നിയമം, ഭരണഘടന, സാമൂഹിക മര്യാദ എന്നിവ പാലിക്കുന്ന പൗരധര്‍മ്മങ്ങളാണ്. സ്വയംസേവകര്‍ ഈ അഞ്ച് കാര്യങ്ങള്‍ മനസ്സില്‍ ഉറപ്പിക്കുകയും ശതാബ്ദിക്കുശേഷം ശാഖകളിലൂടെ ഇത് സമൂഹത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇത് പെരുമാറ്റത്തില്‍ കൊണ്ടുവന്നാല്‍, അത് പരിതഃസ്ഥിതിയെ പരിവര്‍ത്തനം ചെയ്യും, അത് സുസ്ഥിരമായ പരിവര്‍ത്തനത്തിലേക്ക് നയിക്കും. ഇതില്‍ നിന്ന് നിരവധി കാര്യങ്ങള്‍ വികസിക്കും; മാറ്റം എത്ര വേഗത്തില്‍ സംഭവിക്കുന്നുവെന്ന് നമുക്ക് നോക്കാം.

അടുത്ത 25 വര്‍ഷത്തേക്കുള്ള ദൃഢനിശ്ചയം എന്താണ്?
♠മുഴുവന്‍ ഹിന്ദു സമൂഹത്തെയും ഒന്നിപ്പിക്കുക, ഭാരതത്തെ മഹത്വത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുക – ഒടുവില്‍, ഈ പരിവര്‍ത്തനം മുഴുവന്‍ ലോകത്തിലേക്കും വ്യാപിപ്പിക്കുക. 1920-ല്‍ തന്നെ ഡോ. ഹെഡ്ഗേവാര്‍ ഇത് വിഭാവനം ചെയ്തു. -സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം (പൂര്‍ണ്ണ സ്വരാജ്) നമ്മുടെ ലക്ഷ്യമായിരിക്കണമെന്നും സ്വതന്ത്രഭാരതം മറ്റ് രാജ്യങ്ങളെ മുതലാളിത്ത അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കണമെന്നും പ്രഖ്യാപിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചു.

സംഘത്തിന് 100 വയസ്സ് തികയുന്നു, 2047 ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കും. ഭാരതം എങ്ങനെയാണ് ഒരു വിശ്വഗുരു ആകുക? പലരും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടോ? ഇതിനെ എങ്ങനെ കാണുന്നു?
$ഞങ്ങളുടെ കാര്യക്രമം ഇതെല്ലാം കൈകാര്യം ചെയ്യുന്നു. സമൂഹത്തിലെ മൂന്ന് ദോഷങ്ങളായ ആത്മവിസ്മൃതി, സ്വാര്‍ത്ഥത, വിഭാഗീയത എന്നിവയ്ക്കെതിരെ പോരാടിക്കൊണ്ടാണ് നാം മുന്നോട്ട് നീങ്ങുന്നത്. ഇപ്പോള്‍, നാം സമൂഹത്തിന്റെ വിശ്വാസം നേടിയിരിക്കുന്നു. ഈ പ്രക്രിയ തുടരും. ബന്ധുതയുടെ അടിസ്ഥാനത്തില്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഒരേ സ്വകീയബോധം വളര്‍ത്തിയെടുക്കും. നമ്മള്‍ സംഘടിതരും സമര്‍പ്പണബോധമുള്ളവരുമായി തുടരുകയാണെങ്കില്‍, സാധാരണയായി ‘1 + 1 = 2’ എന്നത് ‘1 + 1 = 11’ ആയി മാറും. സംഘടിതവും ശക്തവുമായ ഭാരതത്തിന്റെ പ്രവര്‍ത്തനം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുകയും തുടരുകയും ചെയ്യും. ആഗോള ജീവിതത്തില്‍ സമഗ്രമായി സംഭാവന ചെയ്യുന്ന ഭാരതത്തിന്റെ ശക്തമായ മാതൃക ലോകം മുഴുവന്‍ അനുകരിക്കും. ലോകമെമ്പാടുമുള്ള ആളുകള്‍ സ്വന്തമായി ‘രാഷ്ട്രീയ സ്വയംസേവക സംഘം’ രൂപീകരിക്കുമെന്ന് 1992-ല്‍ ഒരു മുതിര്‍ന്ന കാര്യകര്‍ത്താവ് പറഞ്ഞിരുന്നു. ഈ ആഗോള പരിവര്‍ത്തന പ്രക്രിയ 2047 ന് ശേഷം ആരംഭിക്കും, അതിന് 100 വര്‍ഷമെടുക്കില്ല, 20-30 വര്‍ഷം മതിയാകും.

അവസാനമായി, ഈ ശതാബ്ദി വര്‍ഷത്തില്‍ അഭ്യുദയകാംക്ഷികള്‍ക്കും ചിന്തകര്‍ക്കും ഹിന്ദു സമൂഹത്തിനും അങ്ങ് നല്‍കുന്ന സന്ദേശം എന്താണ്?
♠ഹിന്ദുസമൂഹം ഇപ്പോള്‍ ഉണരണം. ആന്തരിക ഭിന്നതകളും സ്വാര്‍ത്ഥതയും മറന്ന്, ഹിന്ദുത്വത്തില്‍ വേരൂന്നിയ ധാര്‍മ്മിക മൂല്യങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവും തൊഴില്‍പരവുമായ ജീവിതം രൂപപ്പെടുത്തേണ്ടതുണ്ട്. അത് ശക്തവും, നീതിനിഷ്ഠവും, സ്വയംപര്യാപ്തവുമായ ഒരു ഭാരതത്തിന് വഴിയൊരുക്കും. ലോകം ഒരു പുതിയ പാതയ്ക്കായി കാത്തിരിക്കുകയാണ്, ഭാരതം അതായത് ഹിന്ദുസമൂഹം അത് ഒരു ഈശ്വരീയ കടമയായി നിറവേറ്റേണ്ടതുണ്ട്. കാര്‍ഷിക, വ്യാവസായിക, ശാസ്ത്ര വിപ്ലവങ്ങള്‍ അവസാനിച്ചു. ഇനി ലോകത്തിന് ഒരു ധാര്‍മ്മിക വിപ്ലവം ആവശ്യമാണ്. ഞാന്‍ മതത്തെക്കുറിച്ചല്ല സംസാരിക്കുന്നത്; പക്ഷേ സത്യം, വിശുദ്ധി, കാരുണ്യം, തപസ്സ് എന്നിവയില്‍ അധിഷ്ഠിതമായ മനുഷ്യജീവിതം പുനഃക്രമീകരിക്കേണ്ടതുണ്ട്. ലോകത്തിന് ഇത് ആവശ്യമാണ്, ഭാരതം അനിവാര്യമായും ആ പാത കാണിച്ചുകൊടുക്കേണ്ടതുണ്ട്.

നമ്മുടെ സംഘ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം. ‘ഞാനും എന്റെ കുടുംബവും’ എന്ന മനോഭാവത്തിനപ്പുറം ഉയര്‍ന്നുവരേണ്ടതും, ഒരുമിച്ച് മുന്നോട്ട് പോകുന്നതിനുള്ള സജീവമായ ജീവിതം കെട്ടിപ്പടുക്കേണ്ടതും ആവശ്യമാണ്, അങ്ങനെ ലോകത്തിന് മുന്നില്‍ ജീവിക്കുന്ന മാതൃകകളായി നാം മാറണം.

 

Tags: സര്‍സംഘചാലക്ഡോ. മോഹന്‍ ഭാഗവത്രാഷ്ട്രീയ സ്വയംസേവക സംഘംRSS
ShareTweetSendShare

Related Posts

ഭാരതീയ കാവ്യദര്‍ശനങ്ങളുടെ ഉപാസകന്‍

ആനന്ദത്തിന്റെ അനുഭൂതി

സംഘത്തിന്റെ സർവ്വസ്വീകാര്യത (നവതി കടന്ന നാരായം 10)

സംഘപഥത്തിലെ ചാന്ദ്രശോഭ

സംഘപഥത്തിലെ സാധകര്‍ (നവതി കടന്ന നാരായം 9)

പ്രചാരകനില്‍ നിന്ന് പത്രപ്രവര്‍ത്തകനിലേക്ക് (നവതി കടന്ന നാരായം 8)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies