Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

കല്ലറ അജയന്‍

Print Edition: 23 May 2025

”യദഹങ്കാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ
മിഥ്യൈഷ വ്യവസായസ്‌തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി”

ഭഗവദ്ഗീതയിലെ 18-ാം അധ്യായമായ മോക്ഷസന്യാസ യോഗത്തിലെ ഒരു ശ്ലോകമാണിത്. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നതാണീ വരികള്‍. അഹങ്കാരം കൊണ്ട് നീ യുദ്ധം ചെയ്യില്ലെന്നു വിചാരിച്ചാലും പ്രകൃതി നിന്നെക്കൊണ്ട് യുദ്ധം ചെയ്യിക്കും എന്നാണ് ഈ വരികളുടെ സാരം. അധര്‍മ്മത്തിനെതിരായ യുദ്ധം അനിവാര്യമാകയാല്‍ കേവലനായ മനുഷ്യന് യുദ്ധം ചെയ്‌തേ തീരൂ! എന്തുകൊണ്ട് ഭൂമിയില്‍ അധര്‍മ്മികളെ സൃഷ്ടിച്ചിരിക്കുന്നു എന്നു ചോദിച്ചാല്‍ നന്മയുടെ മാഹാത്മ്യം ബോധ്യപ്പെടുത്താന്‍ തിന്മയും ഉണ്ടായേ മതിയാകൂ! തിന്മ ഉളളതിനാലാണ് നന്മയെ നമ്മള്‍ സ്‌നേഹിക്കുന്നത്. വെളിച്ചത്തിന് ഇരുട്ട് എന്ന പോലെ കുന്നിനു കുഴി എന്ന പോലെ, രാത്രിക്കു പകല്‍ എന്നപോലെ, സത്യത്തിനു കള്ളം എന്ന പോലെ, വൈരുദ്ധ്യങ്ങള്‍ പ്രപഞ്ചത്തിലെവിടെയും കാണാം. യുദ്ധം ഉള്ളതുകൊണ്ടാണ് സമാധാനം സുഖകരമാകുന്നത്.

രണ്ടാം ലോകയുദ്ധം ഉണ്ടാക്കിയ കെടുതികളെ ലോകം ഇന്നും മറന്നിട്ടില്ല. കോടിക്കണക്കിനു മനുഷ്യര്‍ മരിക്കുകയും അംഗവിഹീനരാവുകയും ചെയ്ത ആ നശിച്ച യുദ്ധത്തെ അതനുഭവിച്ചവരെല്ലാം വെറുക്കുന്നു. പക്ഷേ ആ യുദ്ധം ചെയ്യാതിരിക്കുവാന്‍ ആകുമായിരുന്നില്ല. യുദ്ധം ചെയ്യാതിരുന്നുവെങ്കില്‍ ലോകം ഹിറ്റ്‌ലറുടെ കാല്‍ക്കീഴില്‍ ആകുമായിരുന്നു. പിന്നെയുള്ള ദുരിതങ്ങള്‍ എത്രയോ ഭീകരമായിരുന്നേനേ! ജൂതന്മാര്‍ എന്ന മഹത്തായ വംശം തന്നെ ഈ ഭൂമിയില്‍ നിന്നു തുടച്ചുനീക്കപ്പെട്ടേനേ! ഹിറ്റ്‌ലര്‍ ലോകത്തിനു വരുത്തിത്തീര്‍ക്കാന്‍ ഇടയുണ്ടായിരുന്ന തിന്മയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ യുദ്ധം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നു പറയാനാവില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചതിനെ ഏവരും വെറുക്കുന്നു. എന്നാല്‍ ടിപ്പുവിനെതിരെ അവര്‍ നടത്തിയ ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളില്‍ ബ്രിട്ടീഷുകാര്‍ ജയിക്കണമെന്ന് ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിച്ചിരുന്നു. കാരണം തെക്കേയിന്ത്യയില്‍ ടിപ്പു നടത്തിയ ക്രൂരമായ ഹിന്ദുവംശഹത്യകളും ക്ഷേത്രധ്വംസനങ്ങളും എല്ലാവരുടേയും മനസ്സു മരവിപ്പിക്കുന്നവയായിരുന്നു. ആ യുദ്ധങ്ങളില്‍ ടിപ്പു വിജയിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. അമേരിക്കന്‍ സിവില്‍ വാര്‍ എന്നറിയപ്പെടുന്ന പ്രശസ്തമായ യു.എസ്. ആഭ്യന്തരയുദ്ധം നടന്നേ മതിയാകുമായിരുന്നുള്ളൂ. കാരണം മനുഷ്യത്വരഹിതമായിരുന്നു അക്കാലത്ത് അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്നിരുന്ന അടിമക്കച്ചവടം. അന്‍പതിലധികം നോവലുകളിലും ധാരാളം ചരിത്രഗ്രന്ഥങ്ങളിലും അന്നത്തെ ക്രൂരതകള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്! തെക്കന്‍ സ്റ്റേറ്റുകള്‍ അടിമത്തത്തെ അനുകൂലിച്ചും വടക്കന്‍ സ്റ്റേറ്റുകളും സര്‍ക്കാരും പ്രതികൂലിച്ചും നടത്തിയ ആ യുദ്ധത്തില്‍ ലക്ഷങ്ങള്‍ മരിച്ചെങ്കിലും അതു നടത്താതിരിക്കാന്‍ ആകുമായിരുന്നില്ല.

ടോണി മോറിസന്റെ ബിലവഡ് (Beloved) ഹാരിയറ്റ് ബീച്ചര്‍‌സ്റ്റോവിന്റെ Uncle, Tom’s cabin, , എല്‍.എച്ച്. ആന്‍ഡേഴ്‌സന്റെ ‘chains’ തുടങ്ങി അസംഖ്യം നോവലുകള്‍ അമേരിക്കന്‍ കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ച പീഡനങ്ങള്‍ വരച്ചു കാണിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മഹത്തായ ചെറുകഥകളിലൊന്നായ Ambrose Bierce ന്റെ An ocurance at Owl creek Bridge’ നേരേ തിരിച്ച് ആഭ്യന്തര യുദ്ധത്തില്‍ തൂക്കിക്കൊല്ലപ്പെടുന്ന ഒരു തെക്കന്‍ സ്റ്റേറ്റുകാരന്റെ കഥയാണു പറയുന്നത്. കഥ നമ്മളെ അസ്വസ്ഥതപ്പെടുത്തുമെങ്കിലും അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തേയും എബ്രഹാം ലിങ്കനേയും വാഴ്ത്താതിരിക്കാനാവില്ല. കാരണം കറുത്തവര്‍ അനുഭവിച്ച പീഡനം വാക്കുകളാല്‍ വിവരിക്കാനാകാത്തതായിരുന്നു. ഏറ്റവും ഹൃദയഭേദകമായി ഈ നോവലുകളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നത് ഒരു നീഗ്രോ കുടുംബത്തിലെ അമ്മയെ ഒരാള്‍ക്കും മക്കളെ മറ്റു ചിലര്‍ക്കും അച്ഛനെ അടുത്തൊരാള്‍ക്കും ലേലം ചെയ്തുവില്‍ക്കുന്ന വെള്ളക്കാരന്റെ ക്രൂരതയാണ്. നീഗ്രോകള്‍ക്കും വികാരമുണ്ടോ എന്നു ചോദിച്ചു ചിരിക്കുന്ന വെള്ളക്കാര്‍ നമ്മളെ അമര്‍ഷത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു.

യുദ്ധങ്ങളെക്കുറിച്ച് ഇത്രയുമെഴുതാന്‍ പ്രേരിപ്പിച്ചത് ഇപ്പോള്‍ നടന്ന പാകിസ്ഥാന്‍-ഇന്ത്യ ഏറ്റുമുട്ടലുകളും ആ സമയത്ത് ഇവിടെ ചിലര്‍ കാണിച്ച ബര്‍ട്രന്റ് റസ്സല്‍ കോമാളിത്തങ്ങളുമാണ്. ‘ബര്‍ട്രന്റ് റസ്സല്‍ കോമാളിത്തം’ എന്നു പ്രയോഗിച്ചത് ബോധപൂര്‍വ്വമാണ്. കാരണം ലോകം കണ്ട യുദ്ധവിരുദ്ധ പ്രവര്‍ത്തകരില്‍ ഏറ്റവും പ്രശസ്തന്‍ റസ്സല്‍ ആയിരുന്നല്ലോ. യുദ്ധവിരുദ്ധനിലപാടിന്റെ പേരില്‍ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് റസ്സലിന്. സാമ്രാജ്യത്വ മോഹത്തിന്റെ പേരില്‍ അമേരിക്ക നടത്തുന്ന യുദ്ധങ്ങളോ ഹിറ്റ്‌ലര്‍ നടത്തിയ യുദ്ധമോ പോലെയാണോ ഇന്ത്യ പാകിസ്ഥാന് എതിരെ നടത്തുന്ന ആക്രമണം. മറ്റൊരു വഴിയും മുന്‍പിലില്ലാത്ത സാഹചര്യത്തില്‍ നമ്മുടെ രാജ്യം ഏര്‍പ്പെട്ടിരിക്കുന്ന യുദ്ധത്തെ പിന്‍താങ്ങാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ബാധ്യതയുണ്ട്. ആ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതുതന്നെ രാജ്യദ്രോഹമാണെന്നിരിക്കെ യുദ്ധവിരുദ്ധ നാട്യങ്ങളുമായി നടക്കുന്നത് കടുത്ത ദേശവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്.

ഒരു പരിഷ്‌കൃത മനുഷ്യനും യുദ്ധം ആഗ്രഹിക്കില്ല. തങ്ങള്‍ അപരിഷ്‌കൃതരാണെന്ന് തങ്ങളുടെ യുദ്ധവെറിയും തീവ്രവാദ പ്രവര്‍ത്തനങ്ങളും കൊണ്ട് പാകിസ്ഥാന്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതം അനാദികാലം മുതല്‍ തന്നെ യുദ്ധത്തെ വെറുത്തിരുന്നു. ലോകത്തിലെ ആദ്യത്തെ യുദ്ധവിരുദ്ധകൃതി നിസ്സംശയമായും മഹാഭാരതമാണ്. യുദ്ധാനന്തരമുള്ള പാണ്ഡവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ നിമിഷങ്ങളൊന്നും വ്യാസന്‍ ചേര്‍ത്തുവയ്ക്കുന്നില്ല. നിഷ്ഫലമായ യാഗത്തെക്കുറിച്ച് കീരി പറയുന്നതും ജയദ്രഥ പത്‌നിയും കൗരവസോദരിയുമായിരുന്ന ദുശ്ശള യുധിഷ്ഠിരനോടു ചോദിക്കുന്ന ചോദ്യങ്ങളുമെല്ലാം യുദ്ധത്തിന്റെ പ്രയോജനരാഹിത്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ധൃതരാഷ്ട്രരുടേയും ഗാന്ധാരിയുടേയും വനയാത്രയും അവരെ അനുഗമിക്കാനുള്ള കുന്തിയുടേയും വിദുരരുടേയും തീരുമാനവും യുദ്ധത്തിന്റെ ഫലരാഹിത്യത്തെക്കുറിച്ചു യുധിഷ്ഠിരനെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. ‘കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുന്നു’ എന്നു പറയാറുള്ളതുപോലെ മഹാഭാരതം ജനിച്ച മണ്ണില്‍ നിന്നാണ് ചിലര്‍ യുദ്ധവിരുദ്ധനാട്യങ്ങള്‍ നടത്തുന്നതെന്നു കാണുമ്പോള്‍ ചിരി വരുന്നു.

ഭാഷാപോഷിണി മെയ് ലക്കത്തില്‍ പ്രായാധിക്യത്താല്‍ വേദിവിടാന്‍ തീരുമാനിച്ച ഗോപിയാശാനെക്കുറിച്ച് രണ്ടുലേഖനം. മലയാളിയുടെ അഭിമാനവും അഹങ്കാരവുമാണ് കഥകളി. ഇത്രയും മഹത്തായ ഒരു കല ഭൂമിയില്‍ എവിടെയുമില്ല. എന്നിട്ടും എത്ര കേരളീയര്‍ക്ക് അതിനെക്കുറിച്ചു ബോധ്യമുണ്ട്. നമ്മുടെ സര്‍ക്കാരുകള്‍ കഥകളിയെ നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ഇനിയും കൂടുതല്‍ ചെയ്യേണ്ടിയിരിക്കുന്നു. ഒരു നടന്‍ തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ച് പരിശീലിച്ച് പ്രശസ്തി ആര്‍ജിച്ചു കഴിയുമ്പോള്‍ മാത്രമാണ് സര്‍ക്കാരും സമൂഹവും ശ്രദ്ധിക്കുന്നത്. അതുപോര, ആദ്യം മുതല്‍ തന്നെ അതിന് അവസരമൊരുക്കുകയാണു വേണ്ടത്. കൂടുതല്‍ വേദികള്‍ കൊടുക്കുക, പരിശീലനത്തിന് മികച്ച അവസരമൊരുക്കുക, പുരസ്‌കാരങ്ങള്‍ നല്‍കുക അങ്ങനെയെല്ലാം സര്‍ക്കാര്‍ ചെയ്‌തേ മതിയാകൂ.

ഭാഷാപോഷിണിയില്‍ 13 കവിതകളുണ്ട്. 13 ഒരു അണ്‍ലക്കി നമ്പരാണല്ലോ. എന്നിരുന്നിട്ടും കവിതകള്‍ അത്രയും തന്നെ. ആദ്യകവിത എസ്. ജോസഫിന്റേതാണ് യക്ഷഗാനം. എന്തു ഭാഗ്യമാണ് ഈ കവിക്കുള്ളത്. ഇന്നുവരെ മനസ്സിനെ സ്വാധീനിക്കുന്ന ഒരു വരിപോലും ഇദ്ദേഹം എഴുതിക്കണ്ടിട്ടില്ല. എന്നിട്ടും എഴുതുന്നതൊക്കെ പ്രസിദ്ധീകരിക്കാനാളുണ്ട്. ചുമ്മാതാണോ കവിത മരിക്കുന്നുവെന്നു ചിലര്‍ പറയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ മരിച്ചുവെന്ന് എസ്. ജോസഫ് വിളംബരം ചെയ്യുന്നു. അദ്ദേഹത്തിന്റെ കവിതയുടെ പേരിലും അകത്തെ ഒരു വരിയിലും കാളിദാസന്റെ മേഘസന്ദേശത്തിലെ യക്ഷനെ സൂചിപ്പിക്കുന്നതൊഴിച്ചാല്‍ മറ്റൊരുമെച്ചവും കവിതയ്ക്കില്ല. എന്തായാലും മഹാനായ ഒരു കവിയെ സ്മരിക്കുന്നുണ്ടല്ലോ എന്നു സമാധാനിക്കാം.

എസ്.ജോസഫിന്റെ ഗദ്യരൂപത്തിലുള്ള കവിതാപരിശ്രമം നമ്മളില്‍ ഒരു തരത്തിലുള്ള താല്പര്യവുമുണ്ടാക്കുന്നില്ലെങ്കിലും അടുത്ത കവിത ചേരാവള്ളി ശശിയുടെ വാങ്മുഖം തീര്‍ച്ചയായും മെച്ചപ്പെട്ട രചനയാണ്. എല്ലാ വരിയിലും കൃത്യമായ അക്ഷരക്രമം ദീക്ഷിച്ച് (പത്ത് അക്ഷരം) പദ്യരൂപത്തില്‍ അദ്ദേഹമെഴുതുന്ന വരികളില്‍ കവിതയുടെ തുടിപ്പുണ്ട്.

”പ്രണയം തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്” എന്ന് കുമാരനാശാന്‍ ചിന്താവിഷ്ടയായ സീതയില്‍ എഴുതുന്നുണ്ട്. അതിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ”വാക്കണലിപോല്‍ നിദ്രകൊള്ളുന്ന കാട്ടിനുള്ളില്‍ ഞാന്‍ കേള്‍പ്പതിന്‍ചീറ്റം”. ആശാന്‍ പ്രണയത്തെ അണലിപ്പാമ്പിനോടു സാദൃശ്യപ്പെടുത്തുമ്പോള്‍ ചേരാവള്ളി വാക്കിനെയാണ് അണലിയാക്കുന്നത്. വാക്കിനെക്കുറിച്ച് എല്ലാ കവികളും അന്വേഷിച്ചിട്ടുണ്ട്. വാക്കും അര്‍ത്ഥവും പോലെ ചേര്‍ന്നിരിക്കുന്ന പാര്‍വ്വതീ പരമേശ്വരന്മാരെക്കുറിച്ച് കാളിദാസന്‍ പറഞ്ഞു. തുടര്‍ന്നിങ്ങോട്ട് എല്ലാ കവികളും വാക്കിന്റെ അപൂര്‍വ്വ വിസ്മയത്തിനു മുന്‍പില്‍ സ്തബ്ധരായി നിന്നിട്ടുണ്ട്. ഈ കവിയും വാക്കിന്റെ ഭാവരൂപങ്ങള്‍ നോക്കി വിസ്മയം കൊള്ളുന്നു. തീര്‍ച്ചയായും ഒരു നല്ല കവിതയാണ് ചേരാവള്ളി എഴുതിയിരിക്കുന്നത്.

കവിയും അധ്യാപകനും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന ജി.കുമാരപിള്ള സാര്‍ ഇപ്പോള്‍ മറവിയുടെ അരികിലെത്തി നില്‍ക്കുകയാണ്. സാഹിത്യ അക്കാദമി പുരസ്‌കാരവും ഓടക്കുഴല്‍ അവാര്‍ഡുമൊക്കെ നേടിയ അദ്ദേഹം ഒരു കാലത്ത് മലയാള കവിതയിലെ എണ്ണം പറഞ്ഞ പേരുകളില്‍ ഒന്നായിരുന്നു. ധാരാളം പേര്‍ തള്ളിക്കയറി വരുമ്പോള്‍ ചിലര്‍ മറവിയിലേയ്ക്കു പിന്‍തള്ളപ്പെടും. അങ്ങനെ പിന്‍തള്ളപ്പെട്ടുപോയി എങ്കിലും ചിലപ്പോഴെക്കെ അദ്ദേഹത്തിന്റെ കവിതകള്‍ തല നീട്ടാറുണ്ട്. ഇപ്പോള്‍ കവിക്കു തിലോദകം എന്നു പറയാവുന്ന രീതിയില്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ എന്നവകാശപ്പെട്ട് ഒരാള്‍ എത്തിയിരിക്കുന്നു; എം.എസ്.ബനേഷ്. മദ്യവിരുദ്ധനായ കുമാര പിള്ള മദ്യപിക്കുന്ന കവിയുടെ കരണത്തടിച്ചതായി കവിക്കു തോന്നുന്നു. സാമാന്യം ദീര്‍ഘമായ കവിതയിലൂടെ പഴയ അദ്ധ്യാപകന് നല്‍കുന്ന സ്മരണാഞ്ജലി വായിക്കാന്‍ രസമുള്ളതാണ്. സ്ഥിരം വായിക്കുന്ന കവിതകളില്‍ നിന്നും വ്യത്യസ്തമായ ഒരു വഴിയിലൂടെ സഞ്ചരിച്ച കവിയെ അഭിനന്ദിക്കാം.

എലിയ്ക്ക് ‘കെണി’ വച്ചിട്ട് പിറ്റേന്ന് ചത്ത എലിയെ ‘കണി’ കാണാന്‍ ശ്രമിച്ച രാജന്‍ കൈലാസിന്റെ കവിത ‘എലിക്കെ(ക്ക)ണി’യും പുതുമയുള്ളതുതന്നെ. കെണിയില്‍ പെട്ട എലിയുടെ കണ്ണുകളിലെ ജീവിതത്തിന്റെ, പ്രതീക്ഷയുടെ തിളക്കം കണ്ട് അതിനെ തുറന്നുവിട്ട കവിയെ കുറ്റപ്പെടുത്താനാവില്ല.

മാതൃഭൂമിയില്‍ (മെയ് 11-17) കെ.എ. ജയശീലന്റെ ‘ആപ്പിള്‍കാണല്‍’ എന്ന പേരിലൊരു കവിതാഭാസമുണ്ട്. ‘കവിതാഭാസം’ എന്നു പറയേണ്ടി വന്നത് എന്തോ പൊട്ടത്തരങ്ങള്‍ എഴുതിവച്ചിട്ട് അത് ഭയങ്കര കവിതയാണെന്ന് മറ്റൊരാളിനെക്കൊണ്ട് ജാമ്യവുമെടുത്തിരിക്കുന്നു. പണ്ടുകാലത്ത്, അതായത് ഒരു നാല്പതുവര്‍ഷം മുന്‍പ് മോഡേണ്‍ ആര്‍ട്ട് എന്ന പേരില്‍ ചില തട്ടിപ്പുകള്‍ നമ്മുടെ നാട്ടില്‍ നടത്തിയിരുന്നു. കുറച്ചു ചായമെടുത്ത് ക്യാന്‍വാസിലോ ഭിത്തിയിലോ വെറുതെകുത്തി വരച്ചശേഷം എന്തെങ്കിലും ഒരു പേരിട്ടവതരിപ്പിച്ച് കാഴ്ചക്കാരെ ഭ്രാന്തുപിടിപ്പിച്ചിരുന്ന ചില മിടുക്കന്മാരെ കണ്ടിട്ടുണ്ട്. അവരുടെ പിന്‍മുറക്കാരനാണ് കവിതയിലെ ഈ ജയശീലനെന്ന് തോന്നുന്നു. കാളിദാസകഥയിലെ ഇടയന്റെ പേച്ചുകള്‍ വ്യാഖ്യാനിച്ചു സമര്‍ത്ഥിച്ച പണ്ഡിതന്മാരുടെ സ്ഥാനമാണ്. കെ.വി. സജയ് എന്ന വ്യാഖ്യാതാവിന്. ജയശീലന്റെ കുത്തിക്കുറിക്കലുകള്‍ കവിതയാണത്രേ! ഭീകരം, ബിഭത്സം.

Tags: കൃഷ്ണന്‍യുദ്ധം
ShareTweetSendShare

Related Posts

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

ജനപ്രിയതയും യാഥാര്‍ത്ഥ്യവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies