എഴുത്തുകാര്‍ പൊതുവെ ജനാധിപത്യ വാദികളാണ്. അതിനുകാരണം അവര്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. മാനവികത, സമൂഹനന്മ എന്നിവയിലൊക്കെ വിശ്വാസവും താല്പര്യവുമുണ്ടെങ്കിലും അവയ്‌ക്കൊന്നും വേണ്ടി സ്വന്തം സ്വാതന്ത്ര്യം പണയം വയ്ക്കാന്‍ അവര്‍ തയ്യാറാകില്ല. സമഗ്രാധിപത്യസ്വഭാവമുള്ള എന്തിനോടും സാഹിത്യകാരന്മാര്‍ പെട്ടെന്നു പിണങ്ങും. എന്നാല്‍ ഭരണകൂടങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ ഭീരുത്വം മൂലം പലരും തയ്യാറാകില്ല. എന്നിരിക്കിലും ഘട്ടം ഘട്ടമായി അവര്‍ അധികാരത്തിനെതിരായ ഒരാശയലോകം വികസിപ്പിച്ചെടുക്കും. കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനില്‍ നിന്നും രക്ഷപ്പെട്ട ഒരു വലിയ വിഭാഗം എഴുത്തുകാര്‍ മറ്റു രാജ്യങ്ങളിലിരുന്നുകൊണ്ട് സമഗ്രാധിപത്യ സര്‍ക്കാരിനെതിരെ ആശയ സമരം നടത്തി ഭരണകൂടത്തെത്തന്നെ അട്ടിമറിച്ചു.
സമഗ്രാധിപത്യ സ്വഭാവമുള്ള സര്‍ക്കാരുകളോട് സമരസപ്പെട്ട എഴുത്തുകാരുമുണ്ട്. കേരളത്തിലെ എഴുത്തുകാര്‍ പൊതുവെ അങ്ങനെയാണ്. അവര്‍ അവാര്‍ഡുകള്‍ക്കുവേണ്ടി സമഗ്രാധിപത്യത്തെ പിന്‍തുണയ്ക്കുന്നു. കാര്യമായ പ്രതിഭയൊന്നുമില്ലാത്തതിനാല്‍ അത്തരം പിന്‍തുണ കൊണ്ടേ എഴുത്തുകാരന്‍ എന്ന നിലയില്‍ നിലനില്‍ക്കാനാവൂ എന്നവര്‍ തിരിച്ചറിയുന്നു. ഇങ്ങനെയല്ലാതെ ഫാസിസ്റ്റ് ഭരണകൂടങ്ങളെ ആത്മാര്‍ത്ഥമായിത്തന്നെ പിന്‍താങ്ങിയ സാഹിത്യകാരന്മാരുമുണ്ട്. അത്തരക്കാരില്‍ ഏറ്റവും പ്രശസ്തനാണ് പലതവണ നൊബേല്‍ പ്രൈസിന് നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അതു ലഭിക്കാതെ പോയ എമ്പ്രിപൗണ്ട്. മുസ്സോളിനിയുടെ ഫാസിസ്റ്റ് നയങ്ങളെ ആത്മാര്‍ത്ഥമായി പിന്‍താങ്ങിയ പൗണ്ട് അമേരിക്കയില്‍ അറസ്റ്റിലായെങ്കിലും മാനസികരോഗ ചികിത്സയ്ക്കു വിധേയനായിട്ടുണ്ട് എന്ന പരിഗണനയാല്‍ രക്ഷപ്പെടുകയായിരുന്നു.
ജിയോവാനി ജെന്റൈല്‍(Giovanni Gentile) പൗണ്ടിനെപ്പോലെ പ്രശസ്തനല്ലെങ്കിലും ഇറ്റലിയിലെ അറിയപ്പെടുന്ന ഫിലോസഫറും വിദ്യാഭ്യാസ ചിന്തകനും എഴുത്തുകാരനുമായിരുന്നു. എന്നാല്‍ ഈ നിയോ ഹെഗലിയന്‍ ചിന്തകന്‍ കുപ്രസിദ്ധനായത് ഫാസിസത്തിന്റെ ദാര്‍ശനികന്‍ എന്ന നിലയിലാണ്. മുസ്സോളനിയുടെ ഗോസ്റ്റ് റൈറ്റര്‍ ആയി കണക്കാക്കപ്പെടുന്ന ജിയോവനിയാണ് ഈ സ്വേച്ഛാധിപതിക്കുവേണ്ടി കൃതികളൊ ക്കെ എഴുതിയതെന്നു പറയപ്പെടുന്നു. മുസ്സോളനിയുടെ ആത്മകഥ (My life)പോലും എഴുതിയത് യഥാര്‍ത്ഥത്തില്‍ ജെന്റൈല്‍ ആണെന്ന് ചിലര്‍ കരുതുന്നു.
പൗണ്ടിനെപ്പോലെയോ ജിയോവാനിയെപ്പോലെയോ അല്ലാതെ മറ്റൊരു രീതിയില്‍ രാജഭരണത്തെ പിന്‍താങ്ങിയ എഴുത്തുകാരനാണ് മഹാപ്രതിഭാശാലിയായിരുന്ന ജാപ്പനീസ് നോവലിസ്റ്റ് യൂക്കിയോമിഷിമ. 45 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന മിഷിമ ജപ്പാനിലെ യോദ്ധാക്കളുടെ വംശമായിരുന്ന സമുറായികളുടെ കൂട്ടത്തിലാണ് ജനിച്ചത്. അതിനാല്‍ത്തന്നെ കടുത്ത രാജ്യസ്‌നേഹിയും രാജവംശത്തോടു കൂറുപുലര്‍ത്തിയിരുന്ന വ്യക്തിയുമാണ്. കമ്മ്യൂണിസ്റ്റുകളെയും ജനാധിപത്യവാദികളെയും മിഷിമ വെറുത്തിരുന്നു. ജപ്പാന്റെ സംസ്‌കാരമഹിമയില്‍ അഭിമാനിച്ചിരുന്ന മിഷിമ രാജാവിനോട് തനിക്കുള്ള കൂറുകാണിക്കാനായി ഒരു പട്ടാള ഉദ്യോഗസ്ഥനെ സംഘംചേര്‍ന്ന് തടവിലാക്കുകയും ഒടുവില്‍ പരമ്പരാഗത സമുറായി രീതിയനുസരിച്ച് ഹരാകിരി ചെയ്തു ജീവന്‍ അവസാനിപ്പിക്കുകയും ചെയ്തു. മൂന്ന് തവണ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട, ആധുനിക ജാപ്പനീസ് സാഹിത്യത്തിലെ എണ്ണപ്പെട്ട മുഖങ്ങളിലൊരാളായ, ഒരു ഡസനിലധികം പ്രശസ്ത നോവലുകളുടെ രചയിതാവായിരുന്ന ഒരാളാണ് തന്റെ രാജ്യത്തിന്റെ സംസ്‌കാരമഹിമ നിലനിര്‍ത്താന്‍ വേണ്ടി ജീവാഹുതി ചെയ്തത്.
കേരളത്തിലെ എഴുത്തുകാര്‍ കണ്ടു പഠിക്കേണ്ട ജീവിതമാണ് യൂക്കിയോ മിപ്പിമയുടേത്. സമൂഹത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത, അവാര്‍ഡിനുവേണ്ടി എത്ര തരംതാഴ്ന്ന പണിയും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന, സത്യത്തോട് ഒരു കൂറുമില്ലാത്ത മലയാള എഴുത്തുകാര്‍ക്ക് മിഷിമയുടെ ജീവിതം മനസ്സിലായെന്നു വരില്ല. അദ്ദേഹം രാജഭരണത്തോടുള്ള കൂറുകൊണ്ടല്ല ഈ ത്യാഗം ചെയ്തത്. ജപ്പാന്റെ സംസ്‌കാര മഹിമയില്‍ ഉള്ള വിശ്വാസം കൊണ്ടാണ്. കമ്മ്യൂണിസ്റ്റുകളുടെ രംഗപ്രവേശവും ലോകയുദ്ധത്തിലെ പരാജയത്തെ തുടര്‍ന്നുള്ള അമേരിക്കന്‍ ആധിപത്യവുമെല്ലാം ജപ്പാന്റെ സംസ്‌കാരത്തിനുമുകളിലുള്ള കരിനിഴലായി മിഷിമ കണ്ടു. അതിനെ നേരിടാന്‍ സ്വകാര്യ ആര്‍മി രൂപീകരിക്കാന്‍ ശ്രമിച്ച് ഒടുവിലാണ് ജീവത്യാഗം വേണ്ടിവന്നത്. 1925 മിഷിമയുടെ ജന്മവര്‍ഷമാണ്. 2025 അദ്ദേഹത്തിന്റെ ശതാബ്ദിയും. ആ ദിനത്തെ ഓര്‍മ്മിക്കാനായി ഭാഷാപോഷിണി ഏപ്രില്‍ ലക്കത്തില്‍ ഫസല്‍ റഹ്മാന്‍ ‘മിഷിമയുടെ ഒരു നൂറ്റാണ്ട്’ എന്ന ലേഖനം എഴുതിയിരിക്കുന്നു, അവസരോചിതം. ജപ്പാനില്‍ നിന്ന് നമുക്കൊരുപാട് പഠിക്കാനുണ്ട്. ജപ്പാന്റെ സംസ്‌കൃതി പ്രാചീന ഭാരതവുമായി പല രീതിയിലും ബന്ധമുള്ളതാണ്. നമ്മളെപ്പോലെ അവരും സൂര്യനെ ആരാധിക്കുന്നു. ഭൂരിപക്ഷം ജപ്പാന്‍കാരും ഷിന്റേ മതവിശ്വാസികളാണ്; ഷിന്റേ വിശ്വാസവുമായി കൂടിക്കുഴഞ്ഞ സെന്‍ ബുദ്ധിസവും. രണ്ടിലും ഹൈന്ദവ ആരാധനാസമ്പ്രദായങ്ങളുടെ രീതികള്‍ കാണാം. സരസ്വതിയും ശിവനും ഗണേശനുമെല്ലാം ജപ്പാന്‍കാരുടെ ആരാധനാ മൂര്‍ത്തികളാണ്. ചുരുക്കത്തില്‍ ലോകത്തിന്റെ മുഴുവന്‍ പ്രാഥമികമായ ഈശ്വരജ്ഞാനമെന്നു പറയാവുന്ന സനാതനചിന്തയുടെ പ്രഭാവം ഇന്നും നിലനില്‍ക്കുന്ന സംസ്‌കൃതിയാണ് ജപ്പാന്റേത്. കാംപൂച്ചിയയിലേയും വിയറ്റ്‌നാമിലേയും ഇന്തോനേഷ്യയിലേയും തായ്‌ലാന്റിലേയും മലേഷ്യയിലേയുമൊക്കെ ഹൈന്ദവാരാധനാരീതികളും പടുകൂറ്റന്‍ ഹിന്ദുക്ഷേത്ര സമുച്ചയങ്ങളുമെല്ലാം ഈയടുത്ത കാലം വരെ നമുക്ക് അജ്ഞാതമായിരുന്നതുപോലെ ജാപ്പനീസ് സംസ്‌കാരത്തിലെ ഹൈന്ദവമുദ്രകളും നമ്മള്‍ ശ്രദ്ധിക്കാതെ കിടക്കുന്നു. യൂക്കിയോ മിഷിമയുടെ സ്മരണയിലൂടെ സഞ്ചരിക്കുമ്പോഴെങ്കിലും നമ്മള്‍ അതൊക്കെ അന്വേഷിക്കേണ്ടിയിരിക്കുന്നു.

മിഷിമയുടെ സാഹിത്യലോകത്തെക്കുറിച്ച് കഴിഞ്ഞ ചില ലക്കങ്ങളില്‍ എഴുതിയിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഫസല്‍ റഹ്മാന്റെ ലേഖനത്തില്‍ അദ്ദേഹം’The Temple of the Golden Pavilion’ എന്ന പ്രധാന കൃതിയുടെ കഥ ചുരുക്കി വിവരിക്കുന്നുണ്ട്. അതിനാല്‍ അതിവിടെ വീണ്ടും എഴുതുന്നില്ല. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തിന് പുതിയ ഒരു മാനം നല്‍കുകയാണു നോവലില്‍. 1950-ല്‍ ജപ്പാനിലെ പ്രസിദ്ധമായ ഒരു സെന്‍ക്ഷേത്രം മഠത്തിലെ ഒരന്തേവാസിതന്നെ തീയിട്ടു നശിപ്പിച്ചു. അതിനെയാണ് മിഷിമ അതിശയകരമായ കലാമികവോടെ അവതരിപ്പിക്കുന്നത്. തന്റെ തന്നെ വ്യര്‍ത്ഥതാബോധവും ജാപ്പനീസ് സംസ്‌കാരത്തിനു മുകളില്‍ അമേരിക്കന്‍ അധീശത്വം ഏല്പിച്ച ആഘാതത്തോടുള്ള പ്രതിഷേധവും ഒക്കെ അവതരിപ്പിക്കാന്‍ വേണ്ടി അദ്ദേഹം തിരഞ്ഞെടുത്തത് ഈ ക്ഷേത്രധ്വംസനമാണ്. മിസോഗച്ചി എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ മിഷിമയുടെ സ്വത്വം തന്നെയാണ് പേറുന്നത്. ക്ഷേത്രത്തിന് തീയിടുന്നതുകൊണ്ട് ആ കഥാപാത്രത്തെ ഒരു ക്ഷേത്രവിരോധിയായേ നമ്മള്‍ കണക്കാക്കൂ. അത് അയാളുടെ നിസ്സഹായതയുടെ പ്രതീകമാണ്. ജാപ്പനീസ് ജനതയുടെ അഭിമാനമാണ് അവരുടെ രാജാവ്. അത് രാജഭരണത്തോടുള്ള ആഭിമുഖ്യമല്ല തങ്ങളുടെ സംസ്‌കാരത്തോടുള്ള അദമ്യമായ ഭക്തിയാണ്. ആ രാജാവിനെ അപമാനിച്ച്, ജപ്പാന്റെ സ്വത്വത്തെത്തന്നെ അവമതിച്ച്, അണുബോംബു വര്‍ഷിച്ച് നശിപ്പിച്ച അമേരിക്ക ജപ്പാന്റെ സഖ്യകക്ഷിയായി തുടരുന്നതില്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നു. പക്ഷേ അവര്‍ നിസ്സഹായരായിരുന്നു. അമേരിക്കയുടെ സൈനികശക്തിയ്ക്കു മുമ്പില്‍ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ആ നിസ്സഹായതയാണ് സ്വയം കൊല്ലുന്ന അവസ്ഥയിലേയ്ക്ക് മിഷിമയെ നയിച്ചത്. അതിന്റെ മറ്റൊരു പ്രതീകവല്‍ക്കരണമാണ് തനിക്കേറ്റവും പ്രിയപ്പെട്ട ലോകത്തിലേയ്ക്കും ഏറ്റവും വലുതും മനോഹരവുമെന്നു താന്‍ കരുതിയ സുവര്‍ണ്ണക്ഷേത്രം തന്നെ നശിപ്പിക്കാന്‍ അയാള്‍ ഒരുമ്പെടുന്നത്. ഈ തലം ഭാഷാപോഷിണി ലേഖകന്‍ കാണുന്നില്ല.
ഭാഷാപോഷിണിയിലെ ആലങ്കോട് ലീലാകൃഷ്ണന്റെ ‘അമ്മയുടെ മരണം’ പതിവു രീതികള്‍ പിന്‍പറ്റുന്ന ഒരു രചന എന്നതിനപ്പുറം നീങ്ങുന്നില്ല ”പുഴുങ്ങല്ലരിച്ചോറിനമ്മതന്‍ മണം രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍ പിണ്ഡ തൈലത്തിന്‍ മണം…. കാറ്റിലും മഴയിലും അമ്മതന്‍ ചിരിയാണ് എന്നൊക്കെയെഴുതുന്നത് ഒരു ബാലകവിതപോലെ മാത്രമേയാകുന്നുള്ളു. ആഴത്തിലുള്ള നിരീക്ഷണങ്ങളൊന്നുമില്ല. പ്രശസ്ത നോവലിസ്റ്റായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആത്മകഥ ‘ഓര്‍മ്മകളുടെ ആല്‍ബ’ത്തിലാണെന്നു തോന്നുന്നു അദ്ദേഹം തന്റെ ഒരനുഭവം എഴുതിയിട്ടുണ്ട്. അച്ഛന്‍ മരിക്കുന്ന രാത്രിയില്‍ ദൂരെ കഴിഞ്ഞിരുന്ന മലയാറ്റൂരിന് പെട്ടെന്ന് അച്ഛനുപയോഗിച്ചിരുന്ന തൈലത്തിന്റെ മണം അനുഭവപ്പെട്ടുത്രേ! പിറ്റേന്ന് അറിയുന്നു ആ സമയത്ത് അച്ഛന്‍ മരിച്ചെന്ന്. വിശദീകരിക്കാനാവാത്ത ആ അനുഭവം വായിക്കുമ്പോള്‍ നമുക്കുണ്ടാവുന്ന ശ്വാസം മുട്ടല്‍ ആലങ്കോടിന്റെ ‘അമ്മയുടെ മരണം’ എന്ന കവിത വായിക്കുമ്പോഴില്ല. യഥാര്‍ത്ഥത്തില്‍ കവിത അത് അനുഭവിപ്പിക്കേണ്ടതാണ്. കൂടുതല്‍ തീക്ഷ്ണമായി. കല്‍പ്പറ്റ നാരായണന്‍ അമ്മയെക്കുറിച്ചെഴുതിയ ഒരു ഗദ്യകവനം ഇതിനുമുന്‍പൊരു ലക്കത്തില്‍ ഈ പംക്തിയില്‍ ഉദ്ധരിച്ചിരുന്നു. അത് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു. ആ മേന്മ ആലങ്കോടിന്റെ കവിതയ്ക്കില്ല. എങ്കിലും ആലങ്കോടിന്റെ എല്ലാ കവിതകള്‍ക്കുമുള്ള ശരാശരി ഗുണം ഇതിനുമുണ്ട്. ഒരിക്കലും മോശം കവിതയല്ല. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ഇനിയും വരാനിരിക്കുന്നുവെന്ന് നമുക്കു പ്രതീക്ഷിക്കാം.
ഭാഷാപ്രശ്‌നം ലോകത്തേറ്റവും കീറാമുട്ടിയാകേണ്ടത് ഇന്ത്യയിലാണ്. കാരണം ഇത്രയേറെ ഭാഷകളുള്ള മറ്റൊരു രാജ്യവും ഭൂമിയില്‍ ഇല്ല, എന്നിട്ടും നമുക്ക് ഭാഷകളുടെ വൈവിധ്യം വലിയ പ്രശ്‌നമാകുന്നില്ല. അതിനുകാരണം നമ്മുടെ സാംസ്‌കാരികമായ ഏകത്വമാണ്. എല്ലാഭാഷകളും ഒരേസംസ്‌കാരത്തിലേയ്ക്കാണു ലയിക്കുന്നത്. ദേശ ഭാഷ എന്ന നിലയില്‍ ഹിന്ദിയെ ഉയര്‍ത്തിക്കൊണ്ടു വന്നത് മഹാത്മജി ആയിരുന്നു. എല്ലാത്തിലും പ്രായോഗിക സാധ്യതകള്‍ ആരായുന്ന ഗാന്ധിജിയുടെ മനസ്സ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷ ബന്ധ ഭാഷ ആകുന്നതാണ് ഉചിതമെന്നു കരുതി. ഇംഗ്ലീഷിനെ ബന്ധഭാഷയുടെ സ്ഥാനത്തു നിന്നും ക്രമേണ മാറ്റി ഹിന്ദിയെ ആ സ്ഥാനത്തു കൊണ്ടുവരുകയും ത്രിഭാഷാ പദ്ധതി കാലാന്തരത്തില്‍ ദ്വിഭാഷാ പദ്ധതി ആക്കിമാറ്റുകയുമായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. എന്നാല്‍ അതിന് ചില വൈഷമ്യങ്ങളുണ്ട്. ഇംഗ്ലീഷു പോലെയോ സംസ്‌കൃതം പോലെയോ വലിയ ജ്ഞാനശേഖരമുള്ള ഭാഷയല്ല ഹിന്ദി. പ്രായോഗിക സാധ്യതകള്‍ മാത്രം നോക്കി നമുക്ക് എല്ലാം ക്രമപ്പെടുത്താനാവില്ല. ഇംഗ്ലീഷിനോടു കിടനില്‍ക്കാവുന്ന ജ്ഞാനസമ്പത്ത് ഉള്ള ഇന്ത്യന്‍ ഭാഷ സംസ്‌കൃതമാണ്. നമ്മുടെ ത്രിഭാഷാപദ്ധതി മാതൃഭാഷ, സംസ്‌കൃതം, ഇംഗ്ലീഷ് എന്ന രീതിയില്‍ ആകേണ്ടിയിരുന്നു. ക്രമേണ ഇംഗ്ലീഷിനെ ഒഴിവാക്കി സംസ്‌കൃതത്തെ ബന്ധഭാഷയും ദേശീയഭാഷയും ആക്കാമായിരുന്നു. നമ്മുടെ പൗരാണിക വിജ്ഞാനം മുഴുവന്‍ ഇന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ നഷ്ടപ്പെട്ടുപോകുന്ന സ്ഥിതിയാണ്. ഭരണജ്ഞന്മാരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇന്നത്തെ ദുഃസ്ഥിതിയ്ക്കു കാരണം.
‘കാള്‍ഡ്വലും ഭാഷയുടെ വംശീയ വീക്ഷണങ്ങളും’ എന്ന ഭാഷാപോഷിണി ലേഖനത്തില്‍ മധു ഇളയത് എഴുതുന്നു. ”സംസ്‌കൃതാധിഷ്ഠിത ദേശീയത എന്ന ആശയം ഇന്ത്യയുടെ ഭാഷാവൈവിധ്യവുമായി പൊരുത്തപ്പെടുന്ന ഒന്നല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനവും സ്വാതന്ത്ര്യാനന്തര നയങ്ങളും സംസ്‌കൃതകേന്ദ്രിത സാംസ്‌കാരിക സ്വത്വത്തേക്കാള്‍ ബഹുഭാഷയെയാണ് പ്രധാനമായും പ്രോത്സാഹിപ്പിച്ചത്” ഈ വാക്യങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരത്തേയും ഭാഷകളേയും കുറിച്ച് യഥാര്‍ത്ഥത്തിലുള്ള ധാരണയില്ലാത്തതുകൊണ്ട് ഉണ്ടായതാണ്. ഉള്ളൂര്‍ എഴുതിയ കേരള സാഹിത്യ ചരിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ മനസ്സിരുത്തി വായിച്ചാല്‍ത്തന്നെ നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാകും കേരളത്തിന്റെ സംസ്‌കാരസമ്പത്തില്‍ പകുതി സംസ്‌കൃതത്തിലാണ്. ആദ്യത്തെ മൂന്ന് വാല്യങ്ങളില്‍ പകുതിയോളം ഉള്ളൂര്‍ കേരളത്തിലെ സംസ്‌കൃതസാഹിത്യ പാരമ്പര്യത്തെക്കുറിച്ചാണെഴുതുന്നത്. വടക്കുംകൂറും ഇത് സൂചിപ്പിക്കുന്നുണ്ട്. ഇവരൊക്കെ സംസ്‌കൃതപക്ഷപാതിത്വം ഉള്ളവരല്ല. യാഥാര്‍ത്ഥ്യപക്ഷപാതിത്വം ഉള്ളതുകൊണ്ടാണ് സത്യം എഴുതിയത്. ഭാരതത്തിന്റെ തെക്കേ അറ്റത്തു കിടക്കുന്ന മലയാളത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ സംസ്‌കൃത ലിപി നേരിട്ടു സ്വീകരിച്ചിരിക്കുന്ന ഉത്തരേന്ത്യന്‍ ഭാഷകളുടെ സംസ്‌കൃതബന്ധം എത്ര ആഴത്തിലുള്ളതാവും. സംസ്‌കൃതത്തെ മാറ്റി നിര്‍ത്തിയാല്‍ തമിഴുള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളില്‍ കാര്യമായി ഒന്നും ശേഷിക്കുന്നില്ല എന്നതാണു വാസ്തവം.
സംസ്‌കൃതത്തിലെ വിജ്ഞാനശേഖരം ആഴത്തിലറിഞ്ഞ പാശ്ചാത്യര്‍ അതിനെ അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്തി. നമ്മള്‍ ഓരോ വരട്ടു ന്യായങ്ങള്‍ പറഞ്ഞ് യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നുപോയി. സംസ്‌കൃതത്തെ ദേശഭാഷയാക്കാനും ബന്ധഭാഷയാക്കാനും ഇനിയത്ര എളുപ്പമല്ല. എന്നാല്‍ അത് ഉപേക്ഷിക്കപ്പെട്ട പരിശ്രമം ആകാന്‍ പാടില്ല. ഭാരതത്തിന്റെ സംസ്‌കാരമഹിമ തീര്‍ച്ചയായും സംസ്‌കൃതഭാഷയോടും ബന്ധപ്പെട്ടു തന്നെയാണിരിക്കുന്നത്. അനൗപചാരിക ശ്രമങ്ങളിലൂടെ അതിനെ വീണ്ടെടുക്കാന്‍ ഓരോ ഭാരതീയനും പരിശ്രമിക്കേണ്ടതാണ്. അതില്‍ ഒരുതരത്തിലുള്ള സങ്കുചിതത്വവുമില്ല. പ്രാദേശിക ഭാഷകളെ വളര്‍ത്തിക്കൊണ്ടുതന്നെ അതു ചെയ്യാവുന്നതാണ്, ചെയ്യേണ്ടതാണ്. മധുഇളയതിന്റെ നിലപാടുകള്‍ വിഡ്ഢിത്തമെന്നേ പറയാന്‍ കഴിയൂ.
‘തന്‍മതിപ്പിന്റെ രാഷ്ട്രീയം’ എന്ന പേരില്‍ മാതൃഭൂമിയില്‍ പി.എം.ഗിരീഷ് എഴുതിയിരിക്കുന്ന ലേഖനത്തിലെ നിലപാടുകളും ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്. ഹിന്ദിക്കെതിരെ പെരിയാറും ഇപ്പോള്‍ സ്റ്റാലിനും ഉയര്‍ത്തുന്ന വാദഗതികളില്‍ കഴമ്പില്ല. തമിഴ് വലിയ പാരമ്പര്യമുള്ള ഭാഷയാണ്. പുതിയ പഠനങ്ങളനുസരിച്ച് അതിന് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഒരു പക്ഷേ ചട്ടമ്പിസ്വാമികള്‍ പറയുന്നതുപോലെ സംസ്‌കൃതം തമിഴില്‍ നിന്നും ഉണ്ടായതും ആയിരിക്കാം. അങ്ങനെ ആണെങ്കില്‍പോലും തമിഴിനും സംസ്‌കൃതത്തിനും അതുവഴി ഹിന്ദിമായുള്ള അടുപ്പത്തെ കുറച്ചുകാണാനാവില്ല. തമിഴിന്റെ വ്യക്തിത്വം സൂക്ഷിക്കണമെന്ന കാര്യത്തില്‍ എതിര്‍പ്പില്ല. മലയാളത്തിന്റെ വ്യക്തിത്വവും സൂക്ഷിക്കണം. എന്നാല്‍ ഒരു ബഹുഭാഷരാഷ്ട്രം എന്ന നിലയില്‍ നമുക്കൊരു ദേശഭാഷ ഉണ്ടായേ മതിയാകൂ! ആസ്ഥാനത്തേയ്ക്ക് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത് ഹിന്ദിയാണ്. ആ നിലയ്ക്ക് എല്ലാ ഇന്ത്യക്കാരും പ്രാദേശികഭാഷ പഠിക്കവേതന്നെ ദേശഭാഷയും പഠിക്കാന്‍ ബാധ്യസ്ഥരാണ്. ലിങ്ക്‌ലാന്‍ഗ്വേജ് എന്ന നിലയില്‍ വളരാന്‍ ഹിന്ദിക്ക് ഇതുവരെ കഴിയാത്തതിനാല്‍ ഇംഗ്ലീഷ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇന്നു കഴിയില്ല. സംസ്‌കൃതത്തെ ദേശഭാഷയായും ബന്ധഭാഷയായും വളര്‍ത്തിയെടുക്കാന്‍ നമുക്കായാല്‍ ഇംഗ്ലീഷും ഹിന്ദിയും ഒഴിവാക്കി എല്ലാ സംസ്ഥാനങ്ങളിലും ദ്വിഭാഷാ പദ്ധതി നടപ്പിലാക്കാനാവും. എന്നാല്‍ സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകളുടെ ഭാവനാശൂന്യത മൂലം നമ്മളിപ്പോഴും ത്രിഭാഷാ പദ്ധതിയില്‍ കുടുങ്ങിക്കിടക്കുന്നു അടുത്തൊന്നും ഇതില്‍നിന്നു മോചനം ഉണ്ടാവുമെന്നു തോന്നുന്നില്ല.