1947 ആഗസ്റ്റില്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടപ്പോള്‍ ഭാരതത്തെ ഭരിക്കാന്‍ ഏല്‍പ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവിനെയായിരുന്നു. നെഹ്റു മരിച്ചപ്പോള്‍ ചെറിയ ഇടവേളക്കുശേഷം മകള്‍ ഇന്ദിരാ പ്രിയദര്‍ശിനി പ്രധാനമന്ത്രിയായി. ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം മകന്‍ രാജീവിനു ലഭിച്ചു. ചുരുക്കത്തില്‍ നെഹ്റു കുടുംബത്തിന് കിട്ടിയ പൈതൃകസ്വത്താണ് ഈ രാജ്യം. രാജീവിനു ശേഷം ആ കസേര സ്വാഭാവികമായും സോണിയയ്ക്ക് കിട്ടേണ്ടതാണ്. വിദേശവനിത എന്ന് ആരോപിച്ച് പലരും ഗൂഢാലോചന നടത്തി അവര്‍ക്ക് ആ കസേര കൊടുത്തില്ല. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇന്ദിരയുടെ പേരക്കുട്ടി രാഹുല്‍ വളര്‍ന്ന് കോണ്‍ഗ്രസ്സിന്റെ തലപ്പത്തെത്തി താന്‍ ആ കസേരക്ക് അവകാശിയാണെന്ന് ജനങ്ങളെ ബോധ്യ പ്പെടുത്തി. അപ്പോഴേക്കും നന്ദിയില്ലാത്ത ജനങ്ങളെല്ലാംകൂടി ആ കസേരയില്‍ നരേന്ദ്രമോദിയെ പിടിച്ചിരുത്തിയിരുന്നു. മൂന്ന് ഘട്ടമായി അദ്ദേഹം ആ കസേരയില്‍ ഇരിപ്പ് തുടരുകയാണ്. ഇത് നെഹ്റു കുടുംബത്തോട് ചെയ്യുന്ന അപരാധമല്ലാതെ മറ്റെന്താണ്?
ലോകത്തിലെ തന്നെ ഏറ്റവും വലിയ യുവജന സംഘടനകളില്‍ ഒന്നായ നെഹ്‌റു യുവകേന്ദ്രയുടെ പേരില്‍ നിന്നും നെഹ്റുവിനെ മോദിസര്‍ക്കാര്‍ വെട്ടിക്കളഞ്ഞതിലാണ് കോണ്‍ഗ്രസ്സിന് ഇപ്പോള്‍ വലിയ സങ്കടം. നെഹ്റു യുവകേന്ദ്ര സംഘടന്‍ എന്നത് മേരാ യുവഭാരത് എന്നാക്കി മാറ്റിയിരിക്കയാണ്. നെഹ്റുവിന്റെ പേരുമാത്രമല്ല, ഇന്ദിരയുടെയും രാജീവിന്റെയും ഒക്കെ പേരും ഇങ്ങനെ വെട്ടിക്കൊണ്ടിരിക്കയാണ് എന്നാണ് പരാതി. 2014 ല്‍ ഇന്ദിര ഭവന പദ്ധതിയുടെ പേര് ദേശീയ ഗ്രാമീണ ഭവന പദ്ധതി എന്നാക്കി. യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ യോജന ഖേലോ ഇന്ത്യയില്‍ ലയിപ്പിച്ചു. ഇന്ദിര ആവാസ് യോജന പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ ആക്കി മാറ്റി. ഗര്‍ഭിണികള്‍ക്ക് ധനസഹായം നല്‍കുന്ന ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന പ്രധാനമന്ത്രി മാതൃവന്ദന യോജനയാക്കി. രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം എന്നാക്കി.തീന്‍മൂര്‍ത്തി ഭവനിലെ നെഹറു മ്യൂസിയം പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയമാക്കി മാറ്റി. കേന്ദ്രീയ വിദ്യാലയത്തിനു കീഴിലെ ദേശീയ ശാസ്ത്ര ഗണിത പരിസ്ഥിതി ശാസ്ത്ര മേളയുടെ പേര് നെഹ്‌റുവിന്റെ പേരിലായിരുന്നത് തിരുത്തി രാഷ്ട്രീയ ബാല്‍ വൈജ്ഞാനിക പ്രദര്‍ശിനി എന്നാക്കി. ഈ രാജ്യത്ത് എന്തും നെഹ്റു കുടുംബത്തിന്റെ പേരിലേ പാടുള്ളു എന്ന അലിഖിത നിയമം തിരുത്തി ഇങ്ങനെയോരോ കുരുത്തക്കേട് കാണിക്കാന്‍ തുടങ്ങിയാല്‍ കോണ്‍ഗ്രസ് എങ്ങനെ സഹിക്കും.