ചില ഡോക്ടര്‍മാര്‍ രോഗികളോട് വളരെ സൗമ്യമായി പെരുമാറും, രോഗത്തെക്കുറിച്ചും തരുന്ന മരുന്നുകളെക്കുറിച്ചും രോഗിയോട് ചര്‍ച്ച ചെയ്യും. അദ്ദേഹത്തിന്റെ സാമീപ്യം രോഗികള്‍ക്ക് ആശ്വാസം പകരും. പക്ഷേ ഡോക്ടര്‍ നല്‍കുന്ന മരുന്നുകള്‍ പലപ്പോഴും ഫലപ്രദമാകാറില്ല. മറ്റു ചിലര്‍ നേരേ വിപരീതമാണ്. പരുക്കന്‍ പെരുമാറ്റമാണ് മരുന്നുകള്‍ കഴിക്കുന്നവിധം, സമയം എന്നിവയില്‍ കടുത്ത നിര്‍ബ്ബന്ധം പുലര്‍ത്തും. പക്ഷേ മരുന്നുകള്‍ ഫലപ്രദമായിരിക്കും. രോഗികള്‍ രോഗം ശമിച്ചില്ലെങ്കില്‍ പോലും നല്ല പെരുമാറ്റമുള്ള ഡോക്ടര്‍മാരെ സമീപിക്കാന്‍ ശ്രമിക്കും. ഫലമോ അവരുടെ സമ്പത്ത് ചോര്‍ന്നു പോകുന്നത് പലപ്പോഴും അവര്‍ അറിയില്ല.
അന്തരിച്ചുപോയ ക്യാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോക്ടര്‍ എം. കൃഷ്ണന്‍ നായരെ ചില സന്ദര്‍ഭങ്ങളില്‍ അടുത്തു പരിചയിക്കാന്‍ ഇടവന്നിട്ടുണ്ട്. അദ്ദേഹം ലോകോത്തരമായ തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും അക്ഷീണം പ്രവര്‍ത്തിച്ചയാളാണ്. രാഷ്ട്രീയ നേതാക്കന്മാരെക്കൊണ്ട് ആര്‍.സി.സിയ്ക്കുവേണ്ട തീരുമാനങ്ങളെടുപ്പിക്കാന്‍ കൃഷ്ണന്‍ നായര്‍ ഒരുപാടു പരിശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ അദ്ദേഹത്തെപ്പോലൊരാള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ലക്ഷക്കണക്കിനു രോഗികള്‍ക്ക് ആശ്വാസമായിത്തീര്‍ന്ന ആ സ്ഥാപനം ഉണ്ടാകാന്‍ തന്നെ കാലതാമസമെടുക്കുമായിരുന്നു. തന്റെ നിരന്തരമായ തിരക്കുകള്‍ കാരണം പലപ്പോഴും പരിക്ഷീണനായി മാറിയ ഡോക്ടര്‍ ചിലപ്പോഴെങ്കിലും ചികിത്സാരീതികളില്‍ സഹകരിക്കാത്ത രോഗികളോട് തട്ടിക്കയറിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ നന്മയെ തിരിച്ചറിയുന്നതിന് തടസ്സമായി ചിലപ്പോഴെങ്കിലും നിന്നിട്ടുണ്ട്. 1999 നവംബര്‍ മുതല്‍ 2000 ഫെബ്രുവരി വരെ ജോണ്‍സ് ഹോപ്കിന്‍സ് (Johns Hopkins University – USA) യൂണിവേഴ്‌സിറ്റിയുമായിച്ചേര്‍ന്ന് അദ്ദേഹം ആര്‍.സി.സി. രോഗികളില്‍ നടത്തിയ മരുന്നു പരീക്ഷണങ്ങള്‍ അക്കാലത്ത് വിവാദമായി. അഴിമതിക്കാരായ ചിലര്‍ കൃഷ്ണന്‍ നായര്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചു.
ഇന്നത്തെപ്പോലെ ക്യാന്‍സറിന് ഫലപ്രദമായ മരുന്നുകളില്ലാതിരുന്ന അക്കാലത്ത് ഒരു ചികിത്സയും ഫലിക്കാത്ത രോഗികളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനാകുമോ എന്ന് നോക്കാനായി ഇത്തരം പരീക്ഷണങ്ങള്‍ നടത്തുക പതിവായിരുന്നു. തന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തത് അദ്ദേഹത്തെ വളരെ ക്ഷുഭിതനാക്കി. മാധ്യമങ്ങളോട് വളരെ പരുക്കനായി ഡോക്ടര്‍ പെരുമാറി. അതും അദ്ദേഹത്തിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്താന്‍ മാധ്യമങ്ങളെ പ്രേരിപ്പിച്ചു. എന്നാല്‍ സത്യം ഒടുവില്‍ വിജയിച്ചു. ഡോക്ടറുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഭരണാധികാരികള്‍ തിരിച്ചറിഞ്ഞു.
ആര്‍.സി.സിയുടെ സ്ഥാപക ഡയറക്ടറായിരുന്ന കൃഷ്ണന്‍ നായര്‍ക്ക് സര്‍വ്വീസില്‍ നിന്നു വിരമിക്കുമ്പോള്‍ വലിയ സമ്പത്തൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം ചില സ്വകാര്യ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തു കാലം കഴിക്കുകയായിരുന്നു. എന്നാല്‍ രോഗികളോട് വളരെ സൗമ്യനായി ഇടപെട്ട് ശ്രദ്ധേയരായ ചില ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു പിരിഞ്ഞപ്പോള്‍ ശതകോടീശ്വരന്മാര്‍ ആയിരുന്നു. സ്വന്തമായി ഫൈവ്സ്റ്റാര്‍ തലത്തിലുള്ള ആശുപത്രികള്‍ തുടങ്ങാന്‍ തക്ക സമ്പത്ത് അവര്‍ക്ക് ഉണ്ടായിരുന്നു. അവരുടെ പെരുമാറ്റത്തില്‍ മറച്ചു വച്ച മരുന്നു കമ്പനികളുടെ ദല്ലാള്‍ പണി ആരും അറിയാതെ പോയി.
ഡോക്ടര്‍മാരുടെ കാര്യം പറഞ്ഞതുപോലെയാണ് ശാസ്ത്രജ്ഞന്മാരുടെ കാര്യവും. എല്ലാ ശാസ്ത്രജ്ഞന്മാരും ഭാഷയില്‍ വലിയ പ്രാവീണ്യമുള്ളവരല്ല. തങ്ങളുടെ കണ്ടെത്തലുകള്‍ സാധാരണക്കാര്‍ക്കു കൂടി മനസ്സിലാകുന്ന തരത്തില്‍ എഴുതി അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയാറില്ല. അങ്ങനെ ചെയ്യാത്തവര്‍ വലിയ ശാസ്ത്ര സംഭാവനകള്‍ നല്‍കിയാലും ലോകം അവരെ കാര്യമായി അറിഞ്ഞെന്നു വരില്ല. സ്റ്റീഫന്‍ ഹോക്കിങ് (Stephen Hawking) ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ എത്രമാത്രം സമര്‍ത്ഥനാണെന്ന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ അറിയൂ. എന്നാല്‍ എന്നെപ്പോലുള്ള വായനക്കാര്‍ക്ക് ലോകം കണ്ട മഹാശാസ്ത്രജ്ഞന്മാരില്‍ ഒരാളാണ് അദ്ദേഹം. കാരണം അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ശാസ്ത്രജ്ഞരല്ലാത്തവര്‍ക്കും വായിച്ചാസ്വദിക്കാനാവും. “The theory of everything; The origin and fate of the universe; ‘A Brief History Of Time’, On the Shoulder of Giants’ എന്നീ കൃതികള്‍ ശാസ്ത്രത്തോട് ഒരു ബന്ധവുമില്ലാത്ത എനിക്കും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ പുസ്തക സ്റ്റാളുകളിലും ഇവ ലഭിക്കുകയും ചെയ്യും.
നന്നായി എഴുതി ഫലിപ്പിക്കാനുള്ള കഴിവ് ശാസ്ത്രവുമായി ബന്ധമില്ലാത്ത ഒന്നാണ്. നന്നായി എഴുതുന്നു എന്നതുകൊണ്ട് ഇത്തരം പോപ്പുലര്‍ സയന്‍സ് എഴുത്തുകാര്‍ നല്ല ശാസ്ത്രജ്ഞന്മാര്‍ ആകണമെന്നില്ല. എന്നാല്‍ രണ്ടുകഴിവും കൂടി സംയോജിച്ചിട്ടുള്ള ചിലര്‍ ഉണ്ട്. അത്തരക്കാരില്‍ ഒരാളാണ് വെങ്കിരാമകൃഷ്ണന്‍ എന്ന വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍. 2009ല്‍ നൊബേല്‍ സമ്മാനം ലഭിച്ച ഇദ്ദേഹം നല്ല ശാസ്ത്ര എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ Why we die; Gene Machine എന്നീ കൃതികള്‍ വലിയ ബെസ്റ്റ് സെല്ലറുകള്‍ ആണ്. ‘Why we die; The new science of ageing and Longevity’ എന്ന ശ്രദ്ധേയമായ കൃതിയുടെ ആമുഖത്തില്‍ നിന്ന് ഒരു ചെറിയഭാഗം ഉദ്ധരിക്കാം.
At some point, we humans realized that life is like an eternal feast that we join when we are born. While we are enjoying this banquet, we notice others arriving and departing. Eventually it is our turn to leave even though the party is still in full swing. And we dread going out alone into the cold night. The knowledge of death is so terrifying that we live most of our lives in denial of it. And when someone dies, we struggle to acknowledge that straight forwardly, and instead use euphemisms such as “passed away” or “departed”, which suggest that death is not final but merely a transition to something else. തര്‍ജ്ജമ ചെയ്ത് ഇതിന്റെ ഭംഗി നശിപ്പിക്കുന്നതിനോട് യോജിപ്പില്ല എങ്കിലും ഇത്രയും നീണ്ട ഒരു ഭാഗം ഭാഷാന്തരം ചെയ്യാതെ നല്‍കുന്നതു ശരിയല്ലെന്ന് ചില വായനക്കാര്‍ നേരത്തേ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ഇങ്ങനെ മൊഴിമാറ്റാം.
ജീവിതം എന്നത് നിത്യമായി നടന്നുകൊണ്ടിരിക്കുന്ന ഒരു സദ്യയാണ്. ജനിക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരും അതില്‍ പങ്കാളിയാകുന്നു. ആ വിരുന്ന് നമ്മള്‍ ആസ്വദിക്കുന്നതിനിടയില്‍ നമ്മുടെ കണ്‍മുന്നില്‍ മറ്റുള്ളവര്‍ വരുന്നതും പിരിഞ്ഞുപോകുന്നതും നമ്മള്‍ അറിയുന്നു. ആ വിരുന്ന് അതിന്റെ പരമകാഷ്ഠയില്‍ തുടരുമ്പോഴായിരിക്കും നമുക്ക് പിരിഞ്ഞുപോകാനുള്ള അവസരം വരുന്നത്. ഒറ്റയ്ക്ക് തണുത്ത ആ രാത്രിയിലേക്ക് ഇറങ്ങിപ്പോകുന്നതിനെ നമ്മള്‍ ഭയക്കുന്നു. മരണത്തെക്കുറിച്ചുള്ള അറിവ് നമ്മെ അങ്ങേയറ്റം ഭയപ്പെടുത്തുന്നു. കാരണം ജീവിതകാലം മുഴുവന്‍ നമ്മള്‍ കഴിഞ്ഞു പോയതിനെ നിരന്തരം നിഷേധച്ചു കൊണ്ടാണ്. ആരെങ്കിലും മരിക്കുമ്പോള്‍ അതിനെ നേരായ രീതിയില്‍ അറിയിക്കാന്‍ നമ്മള്‍ പലപ്പോഴും ബുദ്ധിമുട്ടുന്നു. അതിന് നമ്മള്‍ മൃഭൂക്തികള്‍ ഉപയോഗിക്കുന്നു .Euphemism- എന്നത് ഒരു ഇംഗ്ലീഷ് അലങ്കാരമാണ്. എന്തെങ്കിലും ഒന്നിനെ നേരിട്ടു പറയാതെ മയപ്പെടുത്തി കൂടുതല്‍ സുഖകരമായ ഭാഷയില്‍ അവതരിപ്പിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. eg: He has got a baggage എന്നത് അവന് ഒരുപാട് പ്രശ്‌നങ്ങളുണ്ട് എന്നതിന്റെ യുഫേമിസമാണ്. മരിച്ചു എന്നതിന് passed away എന്നു പറയുന്നത്, ടോയിലറ്റില്‍ പോയി എന്നതിന് ബാത് റൂമില്‍ പോയി എന്നു പറയുന്നതുമെല്ലാം യൂഫേമിസം തന്നെ. അതിന് കൃത്യമായ മലയാളപദം ഇല്ല. പകരം മൃഭൂക്തി എന്ന് ഉപയോഗിച്ചുവെന്നേയുള്ളൂ.) പാസ്ഡ് എവേ, ഡിപ്പാര്‍ടെഡ് തുടങ്ങിയവ. അവ മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും ഒരു അവസ്ഥാന്തരം മാത്രമാണെന്നും സൂചിപ്പിക്കാനുദ്ദേശിച്ചാണ്.
എത്ര മനോഹരമായ ഗദ്യമാണ് വെങ്കിരാമകൃഷ്ണന്‍ ഉപയോഗിക്കുന്നത്. നൊബേല്‍ സമ്മാനത്തേക്കാള്‍ അദ്ദേഹത്തിന്റെ നാമം നിലനിര്‍ത്താന്‍ ഈ എഴുത്ത് ഉപകരിക്കും. ഡോക്ടര്‍ സംഗീതചേനം പുല്ലി എന്ന കോളേജ് അധ്യാപിക വെങ്കിരാമകൃഷ്ണനുമായി ഒരഭിമുഖം നടത്തിയിരുന്നു മാര്‍ച്ചു മാസത്തിലെ പച്ചക്കുതിരയില്‍.
ഇന്ദുചൂഡന്‍ കിഴക്കേടം പച്ചക്കുതിരയില്‍ എഴുതിയിരിക്കുന്ന കഥ ഡോക്ടര്‍ ഫോസ്റ്റസ് വായിച്ചിട്ട് പ്രത്യേകമായ ഭാവഭേദമെന്നും എന്നില്‍ ഉണ്ടായില്ല. എന്തിനാണ് ക്രിസ്റ്റഫര്‍ മാര്‍ലോയും ഡോക്ടര്‍ ഫോസ്റ്റസും ഈ കഥയിലേക്ക് കയറി വന്നത് എന്നതു മാത്രം മനസ്സിലായില്ല. കഥയിലെ ഒരു കഥാപാത്രം ഒരു മലഞ്ചെരിവില്‍ വളരെ വലിയ പഴയ ഒരു വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. അയാള്‍ക്ക് 29 വയസ്സാണ്. കഥയിലെ പ്രധാനകഥാപാത്രമായ നായികയ്ക്കും 29 വയസ്സാണ്. ക്രിസ്റ്റഫര്‍ മാര്‍ലോ കൊല്ലപ്പെട്ടതും 29-ാം വയസ്സിലാണ്. കഥയിലെ നായകനെപ്പോലെ ഡോക്ടര്‍ ഫോസ്റ്റസും ഒരു പരിധിവരെ ഏകാകിയാണ്. അതുകൊണ്ടാണോ ഇനി ആ പേരിട്ടത്. അതാ പൊതുവെ കേരളത്തില്‍ കാണുന്നതുപോലെ പാശ്ചാത്യമായ എന്തെങ്കിലും അറിവുചേര്‍ത്തുവച്ചാല്‍ മെച്ചപ്പെട്ട സാഹിത്യമാവും എന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലോ?
മാജിക് ഇന്ത്യയില്‍ അതിപൗരാണിക കാലം മുതല്‍ തന്നെ ഒരു കലയാണ്. എന്നാല്‍ യൂറോപ്പില്‍ അതിനെ ചെകുത്താന്‍ സേവയായാണ് കരുതിയിരുന്നത്. ദ ഗ്രേറ്റ് ഇന്ത്യന്‍ റോപ്ട്രിക്കും ചെപ്പും പന്തും ഒക്കെ ഇന്ത്യന്‍ മാജിക്കിന്റെ സവിശേഷതകളാണ്. യൂറോപ്പില്‍ മാജിക് പഠിച്ചിരുന്നവരെ മതമേധാവികള്‍ ഭയപ്പെട്ടിരുന്നു. അവര്‍ തങ്ങളുടെ സ്ഥാനം തട്ടിയെടുക്കുമെന്ന് പള്ളിയധികാരികള്‍ വിചാരിച്ചു. അതിനാല്‍ത്തന്നെ അവര്‍ മജീഷ്യന്മാരെ വെറുത്തു. ചെകുത്താനെ ആരാധിക്കുന്നവരായി മുദ്രകുത്തി. ആ മനോഭാവത്തിന്റെ പരിണത ഫലമാണ് ഫോസ്റ്റസിനെപ്പോലുള്ള കഥകള്‍ രൂപപ്പെടാന്‍ കാരണം എന്നിരിക്കിലും ഡോക്ടര്‍ ഫോസ്റ്റസിനെ ഉന്നതമായ ഒരു നാടകമായും ക്രിസ്റ്റഫര്‍ മാര്‍ലോയെ മഹാനായ നാടകകൃത്തായും ഇന്നും കണക്കാക്കുന്നു. മാര്‍ലോ തന്നെ മരിച്ചു എന്നൊരു കള്ളക്കഥ പ്രചരിപ്പിച്ച ശേഷം മറ്റൊരു പേരു സ്വീകരിച്ചതാണ് ഷേക്‌സ്പിയര്‍ എന്ന് പറയുന്ന ചില ഗവേഷകരുമുണ്ട്. എന്നാലതിനെ ഇന്നാരും അംഗീകരിക്കുന്നില്ല. പില്‍ക്കാലത്ത് ലോകപ്രശസ്തമായിത്തീര്‍ന്ന ജര്‍മ്മന്‍ കാവ്യം ഗോയ്‌ഥേയുടെ ഫൗസ്റ്റിന് കാരണമായിത്തീര്‍ന്നതും മാര്‍ലോയുടെ നാടകമാണ്. പാശ്ചാത്യലോകം മാജിക്കിനോടുള്ള അവജ്ഞ അവസാനിപ്പിച്ച് ലോകപ്രശസ്തരായ മജീഷ്യന്മാര്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. ഹംഗേറിയന്‍ മജീഷ്യനായ ഹാരിഹൗഡീനി പിന്നീട് ലോകമാജിക്കിന്റെ പര്യായമായി. ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് എന്ന പേരില്‍ പ്രശസ്തനായ ഉമ്ശറ ടലവേ ഗീസേശി തന്റെ ഇന്ദ്രജാല പ്രകടനങ്ങളാല്‍ ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഹൗഡീനിയും ഡേവിഡ് കോപ്പര്‍ ഫീല്‍ഡും ജൂതന്മാരാണ് എന്നതും ശ്രദ്ധേയമാണ്. ഡേവിഡ് കോപ്പര്‍ ഫില്‍ഡിന്റെ മാജിക് ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. എന്നാല്‍ അതില്‍ പലതിന്റെയും വീഡിയോ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫ്‌ളൈയിങ്ങ് ഇല്യൂഷന്‍ ഇന്നത്തെ ഇന്ത്യന്‍ മാജിക്കുകാരില്‍ ഏറ്റവും പ്രശസ്തരായിട്ടുള്ളവര്‍ക്കു പോലും ചിന്തിക്കാനാവുന്നതിനപ്പുറമാണ്.
ഫാസിസ്റ്റുകളെ പിടിക്കാന്‍ നടക്കുന്ന കേരളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ മുമ്പനാണ് ഡി.സി. ബുക്‌സ് മാസികയായ പച്ചക്കുതിര. അതുകൊണ്ട് അവര്‍ക്കു ചേര്‍ന്ന ഒരു കവിതയുമുണ്ടതില്‍. കവിയുടെ പേരും ഫാസിസ്റ്റ് എന്നുതന്നെ. എഴുതിയിരിക്കുന്നത് പി.എ. നാസിമുദ്ദീനാണ്. തന്റെ പ്രതിഷേധങ്ങളും ആവേശങ്ങളുമൊക്കെയുണ്ടെങ്കിലും നല്ല കവിതയായി എന്നു പറയാനില്ല.