ഒരാള്‍ സമ്പന്നനാകുന്നത് അയാള്‍ക്ക് എത്രമാത്രം വസ്തുക്കളെ ത്യജിക്കാന്‍ കഴിയും എന്നതിന്റെ എണ്ണം കൊണ്ടാണ്A man is rich in proportion to the number of things which he can afford to let alone).
പണത്തെക്കാളും സ്‌നേഹത്തെക്കാളും പ്രശസ്തിയെക്കാളും എനിക്ക് സത്യം തരൂ (Rather than love, than money, than fame give me truth). . ഈ വാക്യങ്ങള്‍ കാണുമ്പോള്‍ ഇത് മഹാത്മജി പറഞ്ഞതാവും എന്നാണ് നമ്മള്‍ കരുതുക. എന്നാല്‍ ഇത് ഒരു അമേരിക്കക്കാരന്റെ വാല്‍ഡന്‍ (Walden) എന്ന പുസ്തകത്തില്‍ നിന്നും കിട്ടിയതാണ്. 45 വര്‍ഷം മാത്രം ജീവിച്ചിരുന്ന അമേരിക്കന്‍ കവിയും തത്വചിന്തകനും അതീന്ദ്രിയവാദിയുമായ(Transcendentalist) (Henry David Thoreau) ഹെന്‍ട്രി ഡേവിഡ് തോറോയുടേതാണ് വാല്‍ഡന്‍ എന്ന കൃതി. ഒരോര്‍മക്കുറിപ്പെന്നോ അനുഭവകഥനം എന്നോ പറയാവുന്ന ഈ കൃതി അസാധാരണമായ ഒരു രചനയാണ്.
മഹാത്മജി, ടോള്‍സ്റ്റോയി തുടങ്ങി മനുഷ്യ ജീവിതത്തെ ആത്മീയമായി നോക്കിക്കണ്ടവര്‍ക്കൊക്കെ പ്രിയപ്പെട്ടതാണ് വാല്‍ഡന്‍. ഇന്നത്തെ സാഹചര്യത്തില്‍ ഈ കൃതിയ്ക്ക് പ്രസക്തിയുണ്ടോ എന്ന് നമുക്ക് സംശയം തോന്നാം. തോറോയുടെ മെന്ററും ജ്യേഷ്ഠസുഹൃത്തും ഗുരുവുമൊക്കെയായിരുന്ന എമേഴ്‌സണ്‍ന്റെ (Ralph Waldo Emerson) വീട്ടില്‍ വച്ചാണ് അദ്ദേഹം, ഭഗവദ്ഗീത, മനുസ്മൃതി, വിഷ്ണുപുരാണം, ഹിതോപദേശം എന്നിവ വായിക്കുന്നത്. അത് അദ്ദേഹത്തിന് വലിയ വെളിച്ചം പകര്‍ന്നു കിട്ടാനിടയാക്കി. തുടര്‍ന്ന് അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലെ കോണ്‍കോര്‍ഡ് ടൗണിനടുത്ത് എമേഴ്‌സണ്‍ വിലയ്ക്കു വാങ്ങിയ ഒരു വനപ്രദേശത്ത് ഭാരതത്തിലെ ഋഷിമാരെപ്പോലെ ഒറ്റയ്ക്കു താമസിക്കാന്‍ തോറോ നിശ്ചയിക്കുന്നു. 26 മാസക്കാലം വാല്‍ഡണ്‍ എന്ന തടാകത്തിന്റെ കരയില്‍, വനപ്രദേശത്ത് തോറോ നടത്തിയ വനവാസത്തിന്റെ അനുഭവക്കുറിപ്പാണ് ഈ കൃതി.
അത്തരത്തിലൊരു വനവാസം ഇന്ന് ഇന്ത്യയില്‍ സാധ്യമല്ല. ജനസംഖ്യമൂലം പൊറുതിമുട്ടുന്ന നമ്മുടെ രാജ്യത്ത് അങ്ങനെയൊരു കാട്ടുപ്രദേശം പരീക്ഷണത്തിനായി വിട്ടുകൊടുക്കാന്‍ ഇന്ന് സാധ്യമല്ല. എന്നാല്‍ പ്രാചീനകാലത്ത് നമ്മുടെ സംസ്‌കൃതിയാകെ വനങ്ങളിലായിരുന്നു രൂപപ്പെട്ടത്. അമേരിക്കപോലെ അതിവിസ്തൃതവും ജനസംഖ്യ കുറഞ്ഞതുമായ ഒരു രാജ്യത്ത് അത്തരം പരീക്ഷണങ്ങള്‍ ഇന്നും സാധ്യമാണ്. ഈ വനവാസത്തിലൂടെ തന്റെ ജീവിത വീക്ഷണം മുഴുവനായും അവതരിപ്പിക്കുകയാണ് അദ്ദേഹം. കാട്ടിലേയ്ക്കു പോകാന്‍ മനുഷ്യന് സഹജമായ ഒരു താല്പര്യം ഉള്ളതായി അദ്ദേഹം കരുതുന്നു. ഏകാന്തതയാണ് ഏറ്റവും നല്ല സുഹൃത്തെന്ന് ഈ ജീവിതത്തിലൂടെ തോറോ മനസ്സിലാക്കുന്നു.
അദ്ദേഹത്തിന്റെ ആശയങ്ങള്‍ പലതും ഇന്ന് അപ്രസക്തമെന്നു തോന്നാമെങ്കിലും ഗാന്ധിജിയെപ്പോലെ ഒരു ജനനേതാവിനെ രൂപപ്പെടുത്തിയ ഈ കൃതി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്നും പ്രസക്തമാണ്. മാത്രവുമല്ല ഭാരതത്തിന്റെ ഇതിഹാസത്തില്‍ നിന്നും പുരാണത്തില്‍ നിന്നുമൊക്കെ ഉദ്ധരിക്കുന്ന ഈ കൃതി 19-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടു എന്നത് നമുക്കേവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. 1854-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ഇന്നും തത്വചിന്തകരെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം വായന ഒരിക്കലും ലളിതമായ ഒരു വ്യായാമമല്ല. വളരെ ക്ഷമ ആവശ്യമുള്ള ഒന്നാണ് വാല്‍ഡന്റെ പാരായണം. ഗീതയെപ്പോലെ 18 അദ്ധ്യായങ്ങളുള്ള വാല്‍ഡണില്‍ മൂന്നാമധ്യായം ‘വായന’ യെക്കുറിച്ചു തന്നെയാണ്. പുരാതനമായ ക്ലാസിക്കുകള്‍ അവ എഴുതപ്പെട്ട ഭാഷയില്‍ത്തന്നെ വായിക്കാന്‍ പഠിക്കാത്തവര്‍ക്ക് മാനവരാശിയുടെ ചരിത്രത്തെക്കുറിച്ച് വളരെ അപൂര്‍ണ്ണമായ അറിവേ ഉണ്ടാവുകയുള്ളൂ എന്ന് ഈ അധ്യായത്തില്‍ തോറോ അഭിപ്രായപ്പെടുന്നുണ്ട്. എത്ര മലയാളികള്‍ നമ്മുടെ രാഷ്ട്രത്തിന്റെ ക്ലാസിക്കുകള്‍ അവയുടെ മൂലഭാഷയായ സംസ്‌കൃതത്തില്‍ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ഗൗരവമായ വായനയെ നമ്മള്‍ മടക്കിക്കൊണ്ട് വന്നില്ലെങ്കില്‍ നമ്മള്‍ അറിവിന്റെ കാര്യത്തില്‍ പിഗ്മികളായിപ്പോകും എന്നതില്‍ സംശയമില്ല. മഹാന്മാരായ കവികളുടെ രചനകള്‍ മനുഷ്യരാശി ഇനിയും വായിച്ചിട്ടില്ല, അതിനുകാരണം കവികള്‍ക്കു മാത്രമേ അവ വായിക്കാന്‍ കഴിയാറുള്ളൂ എന്നും തോറോ നിരീക്ഷിക്കുന്നു.
ദേശാഭിമാനി വാരികയില്‍ സി.എസ്. വെങ്കിടേശ്വരന്‍ മലയാറ്റൂരിന്റെ യക്ഷിയെന്ന (മാര്‍ച്ച് 16) ചലച്ചിത്രത്തെ യക്ഷി എന്ന സങ്കല്പവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നു. ഈ പംക്തിയില്‍ കുറച്ചുകാലം മുന്‍പ് മലയാറ്റൂര്‍ എന്ന നോവലിസ്റ്റിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. യക്ഷി എന്ന ചലച്ചിത്രം അന്ന് എന്റെ അന്വേഷണ വിഷയമായിരുന്നില്ല. മലയാറ്റൂര്‍ എന്ന വലിയ കഥയെഴുത്തുകാരനെ തിരിച്ചറിയാതെ വെറും പൊട്ടയെഴുത്തുകാരെ വാഴ്ത്തി നടക്കുന്ന മലയാളിയുടെ പാപ്പരത്തത്തെ സൂചിപ്പിക്കാനാണ് അന്നു ഞാന്‍ ശ്രമിച്ചത്. ഇപ്പോഴെങ്കിലും ആ നോവലിന്റെ ചലച്ചിത്ര രൂപാന്തരണത്തെയെങ്കിലും ശ്രദ്ധിക്കാനാളുണ്ടായതില്‍ സന്തോഷം തോന്നുന്നു. എഴുത്തിനെ മതത്തിന്റെ പേരില്‍ വീതം വയ്ക്കുന്ന മലയാളിയുടെ കപട മതേതരത്വമാണ് മഹത്തായ കൃതികളെ തിരിച്ചറിയാതെപോകുന്നതിനുകാരണം. യക്ഷി എന്ന സങ്കല്പത്തെയും അതിന്റെ പുരുഷക്കാഴ്ചകളേയുമൊക്കെ ചര്‍ച്ച ചെയ്യുന്ന വെങ്കിടേശ്വരന്‍ നമ്മുടെ സാഹിത്യത്തിലെ വലിയ ഒരു വളര്‍ച്ചയായിരുന്ന ആ കൃതിയെ തിരിച്ചറിയുന്നില്ല എന്നത് ദുഃഖകരമാണ്.
വന്യജീവിസംരക്ഷണം, മൃഗസംരക്ഷണം ഇതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍ അഹിംസ പരിപാലിക്കാനായി താടിയില്‍ കയറിയ ഉറുമ്പിനെ രക്ഷിക്കാന്‍ താടി ഉറുമ്പിന്‍ കൂട്ടില്‍ വച്ചുകൊടുത്ത സന്ന്യാസിയെ അനുസ്മരിപ്പിക്കുന്നതാണ് നമ്മുടെ നാട്ടിലെ വന്യജീവിസംരക്ഷണ നിയമങ്ങളും മൃഗസംരക്ഷണനിയമങ്ങളും. ആനകളെ വെടിവച്ചുകൊന്ന് കൊമ്പെടുക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷകൊടുക്കണമെന്നപക്ഷക്കാരനാണു ഈ ലേഖകന്‍. എന്നാല്‍ സ്വാഭാവിക ചുറ്റുപാടില്‍ മരിക്കുന്ന കൊമ്പന്മാരുടെ കൊമ്പ് എന്തിനാണ് കത്തിച്ചു കളയുന്നത്. വന്യജീവിസംരക്ഷകര്‍ക്ക് പലന്യായങ്ങളുമുണ്ടാകാം. എന്തുതന്നെയായാലും മരിച്ചുപോകുന്ന കൊമ്പന്മാരുടെ കൊമ്പ് പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. കൃഷിയിടത്തിലേയ്ക്ക് വരുന്ന വന്യജീവികള്‍ക്കെതിരെ ഒരു കര്‍ഷകന്‍ അതിക്രമം കാണിക്കുന്നതും വനത്തിനുള്ളിലേയ്ക്കു കടന്നു വേട്ടനടത്തുന്നതും ഒരേ നിയമത്തിന്റെ പരിധിയില്‍ വരുന്നത് മറ്റൊരു ഉട്ടോപ്യന്‍ നിയമമാണെന്ന് പറയാതെ വയ്യ. വനത്തില്‍ കടന്നു വേട്ട നടത്തുന്നവര്‍ക്ക് കൊലപാതകക്കുറ്റത്തിന് സമാനമായ ശിക്ഷ നല്‍കേണ്ടതാണ്. എന്നാല്‍ കൃഷിയിടത്തില്‍ അതിക്രമിച്ചു കടന്ന് വിള നശിപ്പിക്കുന്ന വന്യജീവിയെ കര്‍ഷകന്‍ ഉപദ്രവിച്ചാല്‍ അത്രയ്ക്കു കഠിനമായ ശിക്ഷ കൊടുക്കേണ്ട ആവശ്യമില്ല. നമ്മുടെ നാട്ടില്‍ രണ്ടും ഒരേ നിയമത്തിന്റെ പരിധിയിലാണ്.
വന്യജീവികളെ പീഡിപ്പിക്കുന്നതു തടയേണ്ടതാണ്. എന്നുകരുതി ഉത്സവത്തിന് ആനയെഴുന്നള്ളിക്കുന്നത്, സര്‍ക്കസില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നത്, തടിപിടിക്കാന്‍ ആനകളെ ഉപയോഗിക്കുന്നത് മറ്റു വാഹനങ്ങളില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നത് ഇത്യാദി കാര്യങ്ങളൊക്കെ നിരോധിക്കുന്നത് അപ്രായോഗികമാണ്. മനുഷ്യവംശത്തിന്റെ സാമൂഹ്യ ജീവിതം തുടങ്ങിയ കാലം മുതല്‍ ഇതൊക്കെയുണ്ട്. മൃഗങ്ങളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതൊക്കെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായെങ്കിലും മൃഗങ്ങളെ ഉപയോഗിക്കാന്‍ അനുവദിക്കണം, കാള, പശു, പട്ടി, പോത്ത്, എരുമ എന്നിവയും മൃഗങ്ങളാണ്. അവയെ മനുഷ്യന്റെ ആവശ്യത്തിന് മെരുക്കി വളര്‍ത്താമെങ്കില്‍ ആനയേയും കുരങ്ങനേയുമൊക്കെ ഇണക്കി വളര്‍ത്തുന്നതില്‍ എന്താണു തെറ്റ്. പശുവിനും എരുമയ്ക്കും കാളയ്ക്കുമെന്നുമില്ലാത്ത എന്തു മൃഗാവകാശമാണ് ആനയ്ക്കും കടുവയ്ക്കുമൊക്കെയുള്ളത്.
സര്‍ക്കസ് എന്ന മനോഹരമായ കലാരൂപം തന്നെ അപ്രായോഗികമായ വന്യജീവിനിയമങ്ങള്‍ മൂലം ഇല്ലാതായിരിക്കുന്നു. എത്രയോ മനുഷ്യന്‍ ജീവിസന്ധാരണത്തിന് പ്രയോജനപ്പെടുത്തിയിരുന്ന ആ മേഖല ഇന്ന് ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. സര്‍ക്കസില്‍ പണിയെടുത്തു കഴിഞ്ഞിരുന്നവര്‍ മിക്കവാറും ഇന്നു തൊഴില്‍രഹിതരാണ്. കാട്ടുപന്നികളെ അനിയന്ത്രിതമായി പ്രജനനത്തിന് അനുവദിക്കുന്നതിനാല്‍ കേരളത്തിന്റെ കാര്‍ഷിക മേഖല ഏതാണ്ട് തകര്‍ന്ന രീതിയിലാണ്. ആയിരക്കണക്കിന് ചെറുകിടകര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു മറ്റുതൊഴിലുകളിലേക്ക് പോയിരിക്കുന്നു. നമ്മളെയൊക്കെ തീറ്റിപ്പോറ്റേണ്ടവര്‍ കര്‍ഷകരാണെന്ന ബോധം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. അതിനു വൈകാതെ വലിയ വില നാം നല്‍കേണ്ടിവരും. തെരുവുനായ്ക്കളെ അനിയന്ത്രിതമായി പെരുകാന്‍ അനുവദിക്കുക വഴി വാക്‌സിന്‍ കമ്പനികളുടെ ഖജനാവു നിറയ്ക്കാന്‍ സഹായിക്കുന്ന നിയമങ്ങള്‍ മറുവശത്ത്.
വന്യജീവികള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം. ഒരു ജീവിയും വംശനാശത്തിനു വിധേയമാകാന്‍ പാടില്ല. അത്തരം ജീവികളുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതികളും നിയമങ്ങളും വേണം. എന്നാല്‍ കാട്ടുപന്നികളെപ്പോലെ കണക്കില്ലാതെ പെരുകുന്ന ക്ഷുദ്രജീവികള്‍ക്ക് ആ നിയമത്തിന്റെ സംരക്ഷണം സ്ഥിരമായി നല്‍കേണ്ടതില്ല. തെരുവുനായ്ക്കള്‍ക്കും ഇന്നു നല്‍കുന്ന നിയമസംരക്ഷണം അനാവശ്യമാണ്. കവുങ്ങിനും തെങ്ങിനും ഒരേ തളപ്പ് (വളയം) ഉപയോഗിക്കുന്നതിലെ ബുദ്ധിമോശം നിയമനിര്‍മ്മാതാക്കള്‍ തിരിച്ചറിയണം. നിയമങ്ങള്‍ പ്രായോഗികമാകണം. കാലോചിതമായി അവ പരിഷ്‌ക്കരിക്കുകയും വേണം. മനുഷ്യജീവനു തീരെ പ്രാധാന്യം നല്‍കാത്ത വന്യജീവി നിയമങ്ങള്‍ കാടത്തമാണെന്നേ പറയാനാവൂ.
ദേശാഭിമാനി വാരികയില്‍ ജെ.ആര്‍. അനി എന്നൊരാള്‍ ‘മുതുമല മൂര്‍ത്തി എന്ന മോഴ’ (മാര്‍ച്ച് 16) എന്നൊരു കഥ എഴുതിയിരിക്കുന്നു. ആ കഥ വായിച്ചതുകൊണ്ടാണ് മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ എഴുതേണ്ടിവന്നത്. കഥയുടെ അനുബന്ധത്തില്‍ മുതുമലമൂര്‍ത്തി എന്ന പേരില്‍ ഒരു മോഴയാനയുണ്ടായിരുന്നെന്നും അത് 25 പേരുടെ ജീവനെടുത്തെന്നും ഒക്കെ ചേര്‍ത്തിട്ടുണ്ട്. മുതുമല മൂര്‍ത്തിക്ക് ജീവിച്ചിരിക്കാന്‍ അവകാശമുള്ളതുപോലെ ആ 25 പേര്‍ക്കും അവകാശമുണ്ട്. അവരുടെ അവകാശവും സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. ആനകളും മറ്റു വന്യജീവികളും മനുഷ്യവാസമുള്ളയിടങ്ങളിലേയ്ക്ക് കടക്കാതിരിക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ വലിയ കിടങ്ങുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കേണ്ടിയിരിക്കുന്നു. ശ്രമദാനമായി നാട്ടുകാര്‍തന്നെ അവ നിര്‍മ്മിച്ചു നല്‍കും. കിടങ്ങുനിര്‍മ്മിക്കാന്‍ കഴിയാത്തയിടങ്ങളില്‍ മറ്റു സംവിധാനങ്ങള്‍ ആലോചിക്കണം. മനുഷ്യനേയും മൃഗങ്ങളേയും സംരക്ഷിക്കുന്ന നിയമങ്ങളും നടപടികളുമാണ് വേണ്ടത്. അനിയുടെ കഥ ഒരു അനുഭവ വിവരണം പോലെ മാത്രമേയുള്ളു. കൊമ്പന് വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനുണ്ട്. പിടിയാനകള്‍ക്കും കഥകളുണ്ട്. എന്നാല്‍ മോഴയെ ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ മോഴയ്ക്കും ഒരു കഥയുണ്ടായല്ലോ! മോഴ ആനകളെ കഥയില്ലായ്മയില്‍ നിന്നു രക്ഷിച്ച കഥാകൃത്തിനെ അഭിനന്ദിക്കാം.
ബാലചന്ദ്രന്‍ ചുള്ളിക്കാട് മാതൃഭൂമിയില്‍ സച്ചിദാനന്ദനെക്കുറിച്ച് രണ്ടു സന്ദര്‍ശനങ്ങള്‍ എന്നൊരു കവിതയെഴുതിയിരിക്കുന്നു (മാര്‍ച്ച് 16-22). വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവാവായിരുന്ന കാലത്ത് കവിയെ ചെന്നു കണ്ടതും ഇപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ പരിക്ഷീണാവസ്ഥയിലുള്ള കവിയെ വീണ്ടും ചെന്നു കണ്ടതുമാണ് കവിതയില്‍.
നല്ല കവിതയെഴുതുന്നുവെങ്കിലും നല്ല അഭിവീക്ഷണങ്ങള്‍ പുലര്‍ത്താനായില്ലെങ്കില്‍ അത്തരം കവിതകളെക്കൊണ്ടും കവികളെക്കൊണ്ടും സമൂഹത്തിനു പ്രയോജനമേതുമില്ല എന്നതിന്റെ തെളിവാണ് ഈ രണ്ടു കവികളും, രണ്ടുപേരും ഉന്നതരായ കവികളാണ്. സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ കവികള്‍ എന്നു വിവക്ഷിക്കാന്‍ ഇപ്പോള്‍ മലയാളത്തില്‍ ഇവര്‍ രണ്ടുപേര്‍ മാത്രമേയുള്ളൂ എന്നു പറയുന്നതിലും അതിശയോക്തിയില്ല എന്നു തോന്നുന്നു. പക്ഷേ രണ്ടുപേര്‍ക്കും സമൂഹനന്മയ്ക്കുവേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു പറയാതെ വയ്യ. സ്വന്തം പ്രശസ്തിയെ മാത്രം മുന്നില്‍ക്കണ്ടു സഞ്ചരിക്കുന്ന രണ്ടുപേരും നാടിനെക്കുറിച്ച് ആത്മാര്‍ത്ഥമായി ഒരിക്കലും വ്യാകുലപ്പെട്ടിട്ടില്ല. കവിതയിലൂടെ വലിയ വ്യാകുലതകളൊക്കെ അവതരിപ്പിക്കുമെങ്കിലും ജീവിതം തനി അരാജകവാദികളുടേതായിരുന്നിട്ടുണ്ട്. അത് എല്ലാ കവികളുടേയും ഒരു പൊതുരീതിയായതിനാല്‍ ഇവരെ മാത്രം പഴിക്കേണ്ടതില്ല. ‘ഇന്ത്യയുടെ ഇരുട്ടു മാറാന്‍ ഇനിയും എത്ര സൂര്യന്മാര്‍ പിറക്കണം എന്നു നാം ദുഃഖിക്കുന്നു’ എന്നു കവി എഴുതുന്നു. ഇന്ത്യ അതിന്റെ ചരിത്രത്തില്‍ ഏറ്റവും ഭേദപ്പെട്ട നിലയില്‍ നില്‍ക്കുമ്പോള്‍ അതില്‍ ഇരുട്ടുതപ്പി നടക്കുന്ന ഇത്തരക്കാരുടെ എഴുത്തുകൊണ്ട് സമൂഹത്തിന് എന്തുപ്രയോജനമാണുള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ നടക്കുന്ന കവികള്‍ സൗന്ദര്യം സൃഷ്ടിക്കുമ്പോള്‍ ഏറ്റവും വലിയ സൗന്ദര്യം സത്യമാണെന്നറിയണം.