കേരളത്തിലുടനീളം ഹിന്ദുക്കള്‍ക്കെതിരെയും ക്ഷേത്രങ്ങള്‍ക്കെതിരെയും സിപിഎം നടത്തുന്ന ആസൂത്രിതമായ അക്രമത്തിനും ആചാരലംഘനങ്ങള്‍ക്കുമെതിരെ അതിശക്തമായ പ്രതിരോധം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിപിഎം മാത്രമല്ല, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതര മതസ്തരുടെ ആരാധനാലയങ്ങളിലോ അവരുടെ ആഘോഷച്ചടങ്ങുകളിലോ അവരുടെ മതാചാര്യന്മാര്‍ക്കു നേരെയോ ഇത്തരം പ്രവര്‍ത്തനം നടത്തുമോ എന്ന കാര്യം കേരളത്തിലെ ഹിന്ദുസമൂഹം ആലോചിക്കണം. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിമകളായി മാറിയിരിക്കുന്ന ഹിന്ദുക്കളായ പ്രവര്‍ത്തകര്‍. കടകംപള്ളി സുരേന്ദ്രനും കെ.രാധാകൃഷ്ണനും ഏറ്റവും അവസാനം വി.എന്‍.വാസവനും ശബരിമലയില്‍ മകരവിളക്ക് ദിവസം നടത്തിയ കൊടിയ അവഹേളനം ഹിന്ദുസമൂഹം കണ്ടതാണ്. ലക്ഷക്കണക്കിന് ഭക്തന്മാര്‍ മലകളിലും അടിവാരത്തും മകരജ്യോതി കണ്ടുതൊഴാന്‍ ഭക്തിനിര്‍ഭരമായി കാത്തുനില്‍ക്കുമ്പോള്‍ നാലാംകിട സിനിമകളില്‍പോലും കാണിക്കാത്ത അവഹേളനപരമായ അംഗവിക്ഷേപങ്ങളും ജല്പനങ്ങളുമായി ധര്‍മ്മശാസ്താവിനെ അപമാനിക്കുകയാണ് ഇവര്‍ ചെയ്തത്. ഇത്തരത്തിലുള്ള പെരുമാറ്റം ഇവര്‍ സന്ദര്‍ശിക്കുന്ന മുസ്ലിം-ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ നടത്താന്‍ തയ്യാറാകുമോ? പെന്തക്കോസ്തുകാരുടെ പരിപാടിയില്‍ പങ്കെടുത്ത് അവരുടെ പ്രാര്‍ത്ഥന കൈകൊട്ടിപ്പാടുന്ന വി.ശിവന്‍കുട്ടിയെ നമ്മള്‍ കണ്ടതാണ്. ഹിന്ദുസമൂഹത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് കേരളത്തിലുടനീളം സിപിഎം ഭരണത്തിന്റെ ശീതളിമയില്‍ ഇങ്ങനെ കപടനാടകം നടത്തുന്നത്.
ഭാരതത്തിലെ വിശ്രുതമായ സന്യാസാശ്രമങ്ങളില്‍ ജൂന അഖാഡ ഏറ്റവും പ്രാചീനവും പ്രാധാന്യമേറിയതുമാണ്. അതിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍നിന്ന് ഒരു മഹാമണ്ഡലേശ്വര്‍ അഭിഷിക്തനായി. ആനന്ദവനം ഭാരതി സ്വാമികള്‍. എല്ലാ മതങ്ങളെയും ഒരേപോലെ കാണുന്ന ജനാധിപത്യ സംവിധാനമാണ് സിപിഎമ്മും കേരളത്തിലെ ഭരണമുന്നണിയും അനുവര്‍ത്തിക്കുന്നതെങ്കില്‍ തീര്‍ച്ചയായും സ്വാമിയെ സംസ്ഥാന അതിഥിയായി സ്വീകരിച്ച് ആദരവോടെ വരവേല്‍ക്കേണ്ടതായിരുന്നു. അത് ചെയ്തില്ല എന്നുമാത്രമല്ല അദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തിലെ ജന്മസ്ഥലമായ തൃശ്ശൂര്‍ വടക്കുന്നാഥനില്‍ ഒരുക്കിയ സ്വീകരണം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തിന് കൊച്ചി ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും എന്ത് മറുപടിയാണുള്ളത്. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ട് സ്വീകരണ തീയതി മാറ്റിയിട്ട് പോലും അവസാന നിമിഷം വേദി റദ്ദാക്കി. വടക്കുന്നാഥ ക്ഷേത്ര സങ്കേതം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ പരിപാടിക്കും ദുരുപയോഗം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന് ഒരു സന്യാസിവര്യന്റെ സ്വീകരണത്തിനു അവിടെ അനുവാദം കൊടുക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഒഴിവാക്കിയിട്ടും മണിക്കൂറുകള്‍ക്കകം മറ്റൊരു സ്ഥലം കണ്ടെത്തി സ്വീകരണം ഒരുക്കാന്‍ കേരളത്തിലെ ഹിന്ദുസമൂഹത്തിന് കഴിഞ്ഞത് ഒരു മുന്നറിയിപ്പോ താക്കീതോ ആയി തന്നെ പിണറായി വിജയനും വി.എന്‍.വാസവനും എം.വി. ഗോവിന്ദനും കാണണം.
സന്യാസിമാരെ സ്വീകരിച്ച പാരമ്പര്യം ഇടതുപക്ഷ സര്‍ക്കാരിന് ഇല്ലേ? നേരത്തെ കാഞ്ചി ശങ്കരാചാര്യര്‍ അടക്കമുള്ളവരെ അതിഥികളായി ഇവിടെ സ്വീകരിച്ചിരുന്നു. ശ്രീരാമകൃഷ്ണാശ്രമത്തിന്റെ മേധാവിയായി സ്വാമി രംഗനാഥാനന്ദ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത് സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗം ചെറിയ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദയില്‍നിന്ന് ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്കെതിരെ എന്തെങ്കിലും കിട്ടുമെന്ന് അന്നത്തെ സാംസ്‌കാരിക മന്ത്രി എം. എ.ബേബി പ്രതീക്ഷിച്ചിരുന്നു. പക്ഷേ, സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ പിന്തുടര്‍ന്ന് മതങ്ങളുടെ മാതാവായ ഹിന്ദുത്വത്തെ കുറിച്ചും ഭാഷകളുടെ മാതാവായ സംസ്‌കൃതത്തെക്കുറിച്ചുമാണ് സ്വാമിജി പ്രഭാഷണം നടത്തിയത്. റഷ്യന്‍ ഭാഷയിലെ 27 ശതമാനം വാക്കുകള്‍ പോലും സംസ്‌കൃതമാണെന്ന് സാമി രംഗനാഥാനന്ദ പറഞ്ഞപ്പോള്‍ സംസ്‌കൃതം മൃതഭാഷയാണെന്നും ഹിന്ദുത്വം പുരോഗമനപരമല്ലെന്നും പറഞ്ഞ സിപിഎമ്മുകാരുടെ നാവിറങ്ങിപ്പോയത് മിച്ചം. അതുകൊണ്ടുതന്നെ ആയിരിക്കണം പഴയ സഖാവായ സ്വാമി ആനന്ദവനത്തിന് അദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തിലെ കര്‍മ്മഭൂമിയില്‍ സ്വീകരണം ഒരുക്കുന്നത് തടയാന്‍ സിപിഎം ശ്രമിച്ചത് എന്ന് വേണം മനസ്സിലാക്കാന്‍.
സ്വാമിമാരോട് മാത്രമല്ല, ക്ഷേത്രങ്ങളിലും സിപിഎമ്മുകാര്‍ ചെയ്യുന്നത് കൊടിയ അനീതിയും ധാര്‍ഷ്ട്യവുമാണ്. കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ നടന്ന ആഭാസനൃത്തവും രാഷ്ട്രീയ ഗാനമേളയും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയുടെ ചൈതന്യം വര്‍ദ്ധിപ്പിക്കാനാണ് ഉത്സവങ്ങള്‍ നടത്തുന്നത്. ക്ഷേത്രത്തില്‍ നടന്നത് ആഭാസനൃത്തവും ഒരു ആരാധനാലയങ്ങളിലും നടക്കാന്‍ പാടില്ലാത്ത രാഷ്ട്രീയ അതിപ്രസരം നിറഞ്ഞ ഗാനമേളയുമാണ്. കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ പുഷ്പനെ അറിയാമോ എന്ന പാട്ട് ഗാനമേളയില്‍ ഉള്‍പ്പെടുത്തിയത് ആര്‍ക്കുവേണ്ടിയാണ്. സ്വാശ്രയ കോളജുകള്‍ക്കെതിരെ എം.വി.രാഘവനെ തടഞ്ഞുകൊണ്ടു നടത്തിയ അക്രമാസക്ത പ്രക്ഷോഭത്തിലാണ് പുഷ്പനു പരിക്കേറ്റത്. ഇന്ന് സ്വാശ്രയ കോളേജ് മാത്രമല്ല, സ്വകാര്യസര്‍വകലാശാലകള്‍ തന്നെ പിണറായി വിജയനും ആര്‍.ബിന്ദുവും കൂടി കൊണ്ടുവന്നിരിക്കുന്നു. കാലം മാറിയെന്നും പിഴവ് പറ്റി എന്നും അവര്‍ പറയുമ്പോള്‍ പോലും സിപിഎമ്മുകാരുടെ അബദ്ധസമരത്തില്‍ പരിക്കേറ്റ് ദശാബ്ദങ്ങള്‍ കിടന്ന പുഷ്പന്‍ ഒരു പ്രതീകമാണ്. പുഷ്പനെ കുറിച്ചുള്ള പാട്ട് കേള്‍പ്പിക്കേണ്ടത് എകെജി സെന്ററിലും പിണറായി വിജയന്റെയും വിദ്യാഭ്യാസമന്ത്രി ബിന്ദുവിന്റെയും ഒക്കെ കാതുകളിലുമാണ്. കടയ്ക്കല്‍ ദേവിയുടെ സന്നിധിയില്‍ മനസ്സിനെ ഈശ്വരോന്മുഖമാക്കുന്ന കലാപരിപാടികളും ഗാനങ്ങളുമാണ് അരങ്ങേറേണ്ടത്. ഭരണസമിതി കയ്യടക്കി ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനും ആരാധനാലയങ്ങളില്‍ പാര്‍ട്ടി സംവിധാനം നടപ്പിലാക്കാനുമാണ് സി.പി.എംശ്രമിക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കടയ്ക്കല്‍ ക്ഷേത്രത്തില്‍ നടന്നത്. ഇത്തരം കാര്യങ്ങള്‍ ക്ഷേത്രങ്ങളില്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി പറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വെളിവ് വന്നിട്ടുണ്ടാകും എന്ന് കരുതാം.
ക്ഷേത്രങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച മറ്റു ചില സംഭവങ്ങള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായി. ഒന്ന് സിപിഐയുടെ മുന്‍ എംപിയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ ചെങ്ങറ സുരേന്ദ്രനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗമായിരുന്ന ചെങ്ങറ സുരേന്ദ്രന്‍ ദേവസ്വത്തിന്റെ സ്‌കൂളില്‍ നിയമനം നല്‍കാം എന്നുപറഞ്ഞ് കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് 20 ലക്ഷം രൂപ കോഴ വാങ്ങി തിരിച്ചു നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടിയെടുത്തത്. ഇക്കാര്യം പാര്‍ട്ടി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തന്നെ പറഞ്ഞതോടെ ദേവസ്വം നിയമനങ്ങളില്‍ നടത്തിയിരുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ചിത്രം വ്യക്തമാകുകയാണ്. സര്‍വ്വകലാശാലകളില്‍ സിപിഎം നടത്തിയിരുന്ന അതേ അതിക്രമം തന്നെയാണ് ഗുരുവായൂരിലെയും മറ്റും ദേവസ്വം ബോര്‍ഡുകളുടെയും കോളേജുകളിലും സ്‌കൂളുകളിലും നടന്നുകൊണ്ടിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് കോളേജുകളിലെ മെറിറ്റ് അട്ടിമറിച്ചുകൊണ്ടുള്ള നിയമനങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്താന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് തയ്യാറാകണം. ദേവസ്വംബോര്‍ഡ് കോളേജുകളില്‍ കൈക്കൂലി കൊടുത്തവര്‍ക്കും നേതാക്കന്മാരുടെ ബന്ധുക്കള്‍ക്കും മാത്രമാണ് കാലാകാലങ്ങളായി നിയമനം കിട്ടുന്നത് എന്ന സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മഞ്ഞുമലയുടെ ഒരു കഷണം മാത്രമാണ് ചെങ്ങറയുടെ പുറത്താക്കലിലൂടെ പുറത്തുവന്നിട്ടുള്ളത്.
സിപിഎം ക്ഷേത്രോത്സവങ്ങളെയും ക്ഷേത്രാചാരങ്ങളെയും എങ്ങനെ കാണുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് തലശ്ശേരിയിലെ മണോളിക്കാവില്‍ നടന്ന സംഭവം. ക്ഷേത്രത്തിലെ തെയ്യം കടന്നുപോയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച തലശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരെ രാഷ്ട്രീയ പ്രതിയോഗികളെക്കാള്‍ ക്രൂരമായാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ”കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പോലീസ് കാവില്‍ കയറി കളിക്കേണ്ട, കളിച്ചാല്‍ ഒരൊറ്റ പോലീസുകാരും കാണില്ല” എന്ന് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി എന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വനിതാപോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ക്രൂരമായി ആക്രമിക്കപ്പെട്ടു. മാത്രമല്ല, സംഘര്‍ഷം ഉണ്ടാക്കിയ ഒരാള്‍ നേരത്തെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് സംഭവത്തിനിടെ തിരിച്ചറിഞ്ഞു. അയാളെ അറസ്റ്റുചെയ്ത് ജീപ്പിലേക്ക് കയറ്റിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘമായിവന്ന് അയാളെ മോചിപ്പിക്കുകയായിരുന്നു. നീതിക്കും പോലീസിനും ഒപ്പം നില്‍ക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ എസ്‌ഐമാരായ വി.വി.ദീപ്തിയെയും ടി.കെ.അഖിലിനെയും സ്ഥലം മാറ്റുകയായിരുന്നു. ക്ഷേത്രോത്സവങ്ങളിലല്ലാതെ ആഭാസം നടത്താനും ഇങ്ക്വിലാബ് വിളിക്കാനും സിപിഎമ്മുകാര്‍ക്ക് കഴിയുമോ? ഇഫ്താര്‍ വിരുന്നുകളില്‍ പഞ്ചപുച്ഛമടക്കി മൂക്കുമുട്ടെ തിന്നുപോകുന്ന ഏതെങ്കിലും സഖാവ് സിന്ദാബാദ് വിളിക്കാനോ എന്തെങ്കിലും ഒരു വാക്ക് പറയാനോ തയ്യാറാകുമോ.
കഴിഞ്ഞില്ല, കോഴിക്കോട് ബാലുശ്ശേരി പൊന്നരംതെരുവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നാട്ടാന പരിപാലന സമിതിയുടെ അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ചു എന്നുപറഞ്ഞ് വനംവകുപ്പ് ആനയെ കണ്ടുകെട്ടിയിരിക്കുന്നു. അനുവാദം വാങ്ങിയില്ല എന്നുപറഞ്ഞ് ആനയെ കണ്ടുകെട്ടാന്‍ ഏതു നിയമമാണ് വനം വകുപ്പിന് അനുമതി നല്‍കുന്നത്. ആന എഴുന്നള്ളത്തിനും ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കൂച്ചുവിലങ്ങിടാനും ക്ഷേത്രങ്ങളെ തകര്‍ക്കാനും ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുമുള്ള ആസൂത്രിതവും ബോധപൂര്‍വവുമായ നടപടികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും അവരുടെ ദേവസ്വം ബോര്‍ഡുകളും നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ക്ഷേത്ര കമ്മറ്റികളില്‍ നുഴഞ്ഞുകയറി സഖാക്കള്‍ നടത്തുന്ന വിക്രിയകള്‍ മറ്റേതെങ്കിലും മതത്തിന്റെ ആരാധനാലയങ്ങളില്‍ ആയിരുന്നെങ്കില്‍ കേരളത്തില്‍ എത്ര വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമായിരുന്നു എന്ന് സിപിഎം തന്നെ ചിന്തിക്കേണ്ടതാണ്. ഈ രീതിയില്‍ ഇനിയും മുന്നോട്ടുപോകാന്‍ നമുക്കാവില്ല. ക്ഷേത്രകാര്യങ്ങളില്‍, ക്ഷേത്രഭരണത്തില്‍, ക്ഷേത്രങ്ങളുടെ നിത്യനിദാനത്തില്‍, ആചാരാനുഷ്ഠാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ എല്ലാം ഭക്തര്‍ക്ക് പ്രാമുഖ്യവും സ്ഥാനവും ലഭിക്കേണ്ടത് അനിവാര്യമാണ്. ദേവനില്‍ വിശ്വസിക്കാത്തവര്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യേണ്ട കാര്യമില്ല. ഭക്തിയും വിശ്വാസവും വളര്‍ത്താനും ഉറപ്പാക്കാനും അനിവാര്യമായ കാര്യങ്ങള്‍ ചെയ്യേണ്ട ഭരണസമിതി തെയ്യം വരുമ്പോള്‍ ഇങ്ക്വിലാബ് വിളിക്കാനും തിരുവാതിര മഹോത്സവത്തിനിടെ പുഷ്പനെ പരിചയപ്പെടുത്താനും പാടില്ല. ഇതിനെതിരെ ഭക്തരുടെ അതിശക്തമായ പ്രതിരോധനിര ഉയര്‍ത്താന്‍ ഹൈന്ദവസംഘടനകള്‍ തയ്യാറാകണം. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചടക്കമുള്ള നീതിപീഠങ്ങളുടെ എല്ലാ സംവിധാനങ്ങളും ഇതിനായി ശ്രമിച്ചേ കഴിയൂ. രാഷ്ട്രീയപരമായും ജാതീയമായും ഭിന്നിച്ച് പല കുടക്കീഴില്‍ നില്‍ക്കുന്നതാണ് ഹിന്ദുവിന്റെ പ്രശ്‌നമെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. മഹാകവി കുമാരനാശാന്‍ പറഞ്ഞ ദുരവസ്ഥ ഇന്ന് ക്ഷേത്രങ്ങളിലേക്കും കടന്നെത്തിയിരിക്കുന്നു എന്ന കാര്യം ഹിന്ദുസമൂഹം തിരിച്ചറിയണം.